സ്വാഗതം
WELCOME

News Update..

Friday, May 29, 2015

ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം Madhyamam News Feeds

ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം Madhyamam News Feeds

Link to

ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം

Posted: 29 May 2015 12:30 AM PDT

Image: 

ന്യൂഡല്‍ഹി: ട്രോളിങ് നിരോധത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങുമായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. നിലവിലുള്ള 61 ദിവസത്തെ ട്രോളിങ് നിരോധം 47 ദിവസമാക്കി ചുരുക്കാനുള്ള കേരളത്തിന്‍െറ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല.

മണ്‍സൂണ്‍ കാലത്ത് 47 ദിവസമാണ് തീരക്കടലില്‍ ട്രോളിങ് നിരോധനം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്നത്. ഈ സമയത്ത് യന്ത്രവത്കൃത ട്രോളിങ് ബോട്ടുകള്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. എന്നാല്‍ ട്രോളിങ് നിരോധനം 61 ദിവസമാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നിരോധനം ബാധകമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് തേടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്.

കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ സഹായം വര്‍ദ്ധിപ്പിക്കണം. സബ്സിഡിയോടെ നല്‍കുന്ന മണ്ണെണ്ണ വിതരണം തുടരണമെന്നും കേരളം ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.ബാബു, ഷിബു ബേബി ജോണ്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
 

വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികള്‍ സജീവം –ശശി തരൂര്‍

Posted: 29 May 2015 12:02 AM PDT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികളും സ്ഥാപിത താല്‍പര്യക്കാരും ശ്രമിക്കുന്നതായി തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയായ ഡോ. ശശി തരൂര്‍ എം.പി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മൂലം നമ്മള്‍ ഇത്തരം ശക്തികളുടെ കൈകളില്‍ കളിപ്പാവകളായാല്‍ തുറമുഖം യാഥാര്‍ഥ്യമാകില്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ 25 വര്‍ഷത്തിനിടെ വിഴിഞ്ഞം തുറമുഖം നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇല്ളെങ്കില്‍ ഇനിയില്ല എന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് യോഗ്യത നേടിയ കമ്പനിക്കെതിരെ രംഗത്തുവന്നാല്‍ അവര്‍ കുളച്ചലിലേക്ക് പോകും. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഇപ്പോള്‍ കൈവന്നിട്ടുള്ള അവസരം ഉപയോഗപ്പെടുത്തണം. തുറമുഖ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം നിരവധി തവണ അദാനിയുമായി സംസാരിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല ലഭിക്കുകയാണെങ്കില്‍ സഹകരണം അഭ്യര്‍ഥിച്ച് പ്രതിപക്ഷ-സാമുദായിക നേതാക്കളെയും വിഴിഞ്ഞത്തെ ജനങ്ങളെയും കാണാന്‍ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.

പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Posted: 28 May 2015 11:57 PM PDT

Image: 

ഇടുക്കി: പീരുമേട്ടില്‍ കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. അവശനിലയില്‍ കാണപ്പെട്ട യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ മുറിവുകളുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രിയാണ് കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ തള്ളിയത്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് അവശനിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയില്‍ നിന്നും മൊഴിയെടുത്ത പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി. അന്യസംസ്ഥാനക്കാരനാണ് യുവതിയുടെ കാമുകന്‍ എന്ന് കരുതുന്നു.

ഭൂരഹിതരില്ലാത്ത ജില്ലാ പ്രഖ്യാപനം പട്ടയത്തില്‍ ഒതുങ്ങി

Posted: 28 May 2015 11:54 PM PDT

തളിപ്പറമ്പ്: രാജ്യത്തെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ലയില്‍ ഭൂമിക്കായി കാത്തിരിക്കുന്നത് ആയിരങ്ങള്‍. 2013 നവംബര്‍ ഒന്നിനാണ് അന്നത്തെ കേന്ദ്ര, ഗ്രാമവികസന മന്ത്രി ജയറാം രമേശ് കണ്ണൂരിനെ ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത്. വര്‍ഷം രണ്ട് പൂര്‍ത്തിയാകുമ്പോഴും അനുവദിച്ച മൂന്ന് സെന്‍റ് സ്ഥലം ഏതെന്നറിയാതെ പോലും വലയുന്നത് ആയിരങ്ങളാണ് .
'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി പ്രകാരം ജില്ലയില്‍ ലഭിച്ച അപേക്ഷകരില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മൂന്ന് സെന്‍റ് വീതം ഭൂമി അനുവദിച്ചത്. തലശ്ശേരി താലൂക്കില്‍ 3133 പേര്‍ക്കും തളിപ്പറമ്പ് താലൂക്കില്‍ 2883 പേര്‍ക്കും കണ്ണൂര്‍ താലൂക്കില്‍ 5017 പേര്‍ക്കുമാണ് ഭൂമി അനുവദിച്ചത്. ഇവര്‍ക്ക് കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പട്ടയവും വിതരണം ചെയ്തിരുന്നു.
എന്നാല്‍, ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഇവരുടെ ഭൂമി ഏതെന്ന് ചൂണ്ടിക്കാട്ടി കൊടുക്കാന്‍ അധികൃതര്‍ തയാറായില്ല. ലഭിച്ച പട്ടയവുമായി നിരവധി തവണ വില്ളേജ് ഓഫിസറെ സമീപിച്ചെങ്കിലും ഇവരും കൈമലര്‍ത്തുകയാണ്.
കാടുമൂടി കിടന്നിരുന്ന മിച്ചഭൂമി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാട് നശിപ്പിച്ചും നിരപ്പാക്കിയുമാണ് പ്ളോട്ടാക്കി തിരിച്ചത്. സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇത് നിര്‍വഹിച്ചത്. എന്നാല്‍, പട്ടയം ലഭിച്ചവര്‍ ഭൂമി കാണാന്‍ എത്തുമ്പോഴേക്കും പ്രദേശം വീണ്ടും മുഴുവന്‍ കാടുമൂടിയ നിലയിലാണ്. സ്വന്തം ഭൂമി ഏതെന്ന് വില്ളേജ് ഓഫിസറോട് ചോദിച്ചാല്‍ അവര്‍ക്കും കാണിച്ചു നല്‍കാന്‍ കഴിയുന്നില്ല. കാടുമൂടിയ സ്ഥലത്ത് ഇപ്പോള്‍ അളക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കാട് തെളിച്ചാല്‍ മാത്രമേ ഇനി ഭൂമി അളന്നു നല്‍കാന്‍ കഴിയൂവെന്നുമാണ് റവന്യൂ അധികൃതര്‍ പറയുന്നത്. പെരിന്തട്ട, ചുഴലി, ആലപ്പടമ്പ് തുടങ്ങി താലൂക്കിലെ വില്ളേജുകളില്‍ കാട് മൂടിയ സ്ഥലം വീണ്ടും വെട്ടിത്തെളിക്കണമെങ്കില്‍ ലക്ഷത്തില്‍പരം രൂപ അനുവദിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് താലൂക്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍, തുക എന്ന് അനുവദിക്കുമെന്ന് ആര്‍ക്കും അറിയില്ല. തളിപ്പറമ്പ് താലൂക്കില്‍ ആലപ്പടമ്പ്, കാങ്കോല്‍, വെള്ളോറ, തിമിരി, പെരിന്തട്ട, പെരിങ്ങോം, പട്ടുവം, പന്നിയൂര്‍, മയ്യില്‍, കയരളം, കുറ്റൂര്‍, എരമം, ഏരുവേശ്ശി, ചുഴലി വില്ളേജുകളിലായി 491.61 ഏക്കര്‍ സ്ഥലത്ത് 10,825 പ്ളോട്ടുകളാണ് വിതരണത്തിനായി തയാറാക്കിയിരുന്നത്. തളിപ്പറമ്പ് താലൂക്കിലെ അപേക്ഷകര്‍ക്ക് പുറമേ, കണ്ണൂര്‍, തലശ്ശേരി താലൂക്കിലെ മിക്ക അപേക്ഷകര്‍ക്കും തളിപ്പറമ്പിന്‍െറ വിവിധ ഭാഗങ്ങളിലാണ് ഭൂമി നല്‍കിയിരുന്നത്. കണ്ണൂര്‍ താലൂക്കിലും തലശ്ശേരി താലൂക്കിലും ഭൂമി കുറവായതിനാല്‍ ഈ താലൂക്കുകളിലെ ചില അപേക്ഷകര്‍ക്ക് തളിപ്പറമ്പിലാണ് ഭൂമി അനുവദിച്ചിരുന്നത്. ഭൂമി അനുവദിച്ചവരില്‍ 2229 പേര്‍ പ്രത്യേക മുന്‍ഗണന ലഭിച്ചവരായിരുന്നു. ഇവരില്‍ 185 പേര്‍ ഗുരുതര രോഗം ബാധിച്ചവരും 123 പേര്‍ അഗതികളും 101 പേര്‍ വികലാംഗരും 1021 പേര്‍ വിധവയോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ആയിരുന്നു. 779 പട്ടികജാതിക്കാരും ഈ വിഭാഗത്തിലുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങളായി വാടക വീടുകളിലും ബന്ധു വീടുകളിലും താമസിക്കുന്ന ഭൂരഹിതരാണ്. ബുധനാഴ്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ താലൂക്ക് ഓഫിസ് ഉപരോധത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരത്തിലുള്ള നിരവധി പേരാണ് പങ്കെടുത്തത്.

ഗെയ്ല്‍: പൊന്മളയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Posted: 28 May 2015 11:32 PM PDT

കോട്ടക്കല്‍: ഗെയ്ല്‍ സര്‍വേയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊന്മളയില്‍ പൂര്‍ണം. പലസ്ഥലത്തും വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. കല്ലും പൈപ്പുകളും നിരത്തി റോഡ് തടസ്സപ്പെടുത്തിയ ഹര്‍ത്താലനുകൂലികള്‍ ടയര്‍ കത്തിച്ചും പ്രതിഷേധിച്ചു.
ഹര്‍ത്താല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനത്തെിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി. പൊലീസ് എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ തിരൂര്‍-മഞ്ചേരി റൂട്ടില്‍ പൊന്മളയിലും മാണൂരിലും സ്വകാര്യ ബസടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞായിരുന്നു പ്രതിഷേധമാരംഭിച്ചത്. പൊലീസത്തെി ഇവരെ നീക്കി. പൊന്മള പഞ്ചായത്തിന്‍െറ അതിര്‍ത്തിപ്രദേശങ്ങളായ ഇന്ത്യനൂര്‍, മരവട്ടം, വട്ടപ്പറമ്പ് ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കോട്ടക്കല്‍-പെരിന്തല്‍മണ്ണ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു. കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. വിവിധ ഭാഗങ്ങളില്‍ പ്രകടനവും നടന്നു. സര്‍വേ നടപടികള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

മോദി വിമര്‍ശം: മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി സംഘത്തെ നിരോധിച്ചു

Posted: 28 May 2015 10:57 PM PDT

Image: 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി സംഘത്തെ നിരോധിക്കാന്‍ ഉത്തരവ്. കേന്ദ്ര മാനവവിഭവശേഷി വികസന (എച്ച്.ആര്‍.ഡി) മന്ത്രാലയമാണ് മദ്രാസ് ഐ.ഐ.ടിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍ഡ്സ് സര്‍ക്കിള്‍ (എ.പി.എസ്.സി) എന്ന സംഘത്തെയാണ് ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്. പേര് വെളിപ്പെടുത്താത്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് എച്ച്.ആര്‍.ഡി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഹിന്ദി ഭാഷാ പ്രചാരണവും ഗോമാംസ നിരോധവുമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് എസ്.സി, എസ്.ടി വിദ്യാര്‍ഥികളെ സര്‍ക്കാറിനെതിരെ ഇളക്കിവിടാന്‍ ഈ സംഘം ശ്രമിക്കുന്നു എന്നാണ് ആരോപണം.

എന്നാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിന് ഐ.ഐ.ടി അധികൃതര്‍ സമയം നല്‍കിയി െല്ലന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനമാണിത്. സംഘത്തെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഈ മാസം 15നാണ് എച്ച്.ആര്‍.ഡി. മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി പ്രിസ്ക മാത്യൂ ഐ.ഐ.ടി അധികൃതര്‍ക്ക് കത്തയച്ചത്. 22ന് എ.പി.എസ്.സിയെ നിരോധിച്ചുകൊണ്ടുള്ള മെയില്‍ ഡീന്‍ ഓഫ് സ്റ്റുഡന്‍റ്സ് ശിവകുമാര്‍ ശ്രീനിവാസന്‍ അയക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ അവകാശം ദുരുപയോഗം ചെയ്യുന്നു എന്നാണ് കത്തിലുള്ളത്. പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അനുവാദം വേണമെന്ന നിബന്ധന വിദ്യാര്‍ഥികള്‍ പാലിച്ചില്ലെന്നും ഡീന്‍ ഓഫ് സ്റ്റുഡന്‍റ്സ് പറയുന്നു.   

ബി. ആര്‍ അംബേ്ദകറുടേയും പെരിയാറിന്‍േറയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2014 ഏപ്രില്‍ 14ന് എ.പി.എസ്.സി രൂപീകരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഇവര്‍ ക്യാമ്പസിനകത്ത് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.
 

ജാലാന്‍ ബനീ ബുആലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Posted: 28 May 2015 09:38 PM PDT

Image: 
ജാലാന്‍ ബനീ ബുആലി: ബുആലിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മംഗലാപുരം സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു. മംഗലാപുരം സ്വദേശി മുസ്തഫയും (26) ബംഗ്ളാദേശ് സ്വദേശിയും ഒമാനിയുമാണ് മരിച്ചവര്‍. ബുആലി ബലദിയക്കുസമീപം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം. മസ്കത്തില്‍നിന്ന് വന്ന ടാക്സിയില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. ഒരേ ദിശയില്‍ വന്ന ലക്സസ് കാറാണ് ടാക്സിയില്‍ ഇടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഏറെ വര്‍ഷങ്ങളായി മസ്കത്തിലുള്ള മുസ്തഫ, എക്സിബിഷനുകള്‍ക്കും മറ്റും ഭക്ഷണസാധനങ്ങളുടെ സ്റ്റാളിടുന്ന ജോലി ചെയ്തുവരുകയായിരുന്നു. 
ബുആലിയില്‍ നടക്കുന്ന എക്സിബിഷനില്‍ പങ്കെടുക്കുന്നതിനായി വരുമ്പോഴായിരുന്നു അപകടം. നേരത്തേ മസ്കത്തില്‍ കണ്ണൂര്‍ സ്വദേശിയുടെ പച്ചക്കറി മൊത്തവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 
ലക്സസ് ഓടിച്ചയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മൃതദേഹങ്ങള്‍ ബുആലി ആശുപത്രി മോര്‍ച്ചറിയില്‍. രണ്ടു ദിവസത്തെ വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ച മുസ്തഫയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും. 
 

പരിക്കേറ്റ് ഫിഫ; പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്

Posted: 28 May 2015 09:29 PM PDT

Image: 
Subtitle: 
യുവേഫ ബഹിഷ്കരിക്കില്ല; അലി ബിന്‍ അല്‍ ഹുസൈന് പിന്തുണ

സൂറിച്: ഫിഫയുടെ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എക്സിക്യുട്ടീവുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍, സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്‍റുമായ സെപ് ബ്ളാറ്ററുടെ രക്തത്തിനായി വിവിധ കോണുകളില്‍ നിന്നും മുറവിളി ഉയരുന്നു. മുന്‍ താരങ്ങളും യുവേഫ ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളും ഒരുവശത്ത് ബ്ളാറ്ററിന്‍െറ പതനത്തിന് കാത്തിരിക്കുമ്പോള്‍, സ്പോണ്‍സര്‍മാര്‍ അഴിമതിരഹിത സംഘടനക്കായുള്ള ആവശ്യവുമായി രംഗത്തത്തെിയത് ഫിഫയെ കുഴക്കിയിരിക്കുകയാണ്. കൊക്കകോള, അഡിഡാസ്, മക്ഡൊണാള്‍ഡ്സ്, ഹുണ്ടായ്, വിസ തുടങ്ങിയ പ്രമുഖ സ്പോണ്‍സര്‍മാരെല്ലാം ഒഫീഷ്യല്‍സിന്‍െറ അറസ്റ്റിനെ തുടര്‍ന്ന് സ്വയം ശുദ്ധീകരിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ധാര്‍മികതയിലൂന്നി എത്രയും പെട്ടെന്ന് ‘മുഖം മിനുക്കിയില്ളെങ്കില്‍’ സ്പോണ്‍സര്‍ഷിപ് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയതായി വിസ കമ്പനി അറിയിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ലോകകപ്പിന് അപമാനമുണ്ടാക്കിയതായാണ് കൊക്കകോള പ്രതികരിച്ചത്.
അതേസമയം, ഫിഫയുടെ വാര്‍ഷിക കോണ്‍ഗ്രസിന് വ്യാഴാഴ്ച തുടക്കമായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന സംഭവങ്ങള്‍ ഫിഫക്ക് നാണക്കേടും മാനഹാനിയുമുണ്ടാക്കിയതായി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ബ്ളാറ്റര്‍ പറഞ്ഞു. പലരും തന്നെ ഉത്തരവാദിയായി കാണുകയാണെന്ന് അറിയാമെന്നും എന്നാല്‍, എല്ലാവരെയും എല്ലായ്പ്പോഴും നിരീക്ഷിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ക്ക് തെറ്റ് ചെയ്യണമെന്നാണെങ്കില്‍ അവര്‍ അത് മറച്ചുവെക്കുകയും ചെയ്യും’ -ഫിഫ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.  ബുധനാഴ്ച സൂറിച്ചിലെ ആഡംബര ഹോട്ടലില്‍നിന്ന് ഫിഫയുടെ ഒഫീഷ്യലുകള്‍ അറസ്റ്റിലായത് ആഗോളതലത്തില്‍ ഞെട്ടല്‍ സൃഷ്ടിച്ചതിനിടയിലും മുന്‍ നിശ്ചയപ്രകാരം കോണ്‍ഗ്രസും വെള്ളിയാഴ്ചത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കുമെന്നതില്‍ സംഘടന ഉറച്ചുനില്‍ക്കുകയാണ്. അറസ്റ്റിനെ തുടര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍, ഫുട്ബാളില്‍ അഴിമതി വെച്ചുപൊറിപ്പിക്കില്ളെന്നും കുറ്റക്കാരെന്ന് കണ്ടത്തെുന്നവരെ പുറത്താക്കുമെന്നും സെപ് ബ്ളാറ്റര്‍ വ്യക്തമാക്കിയിരുന്നു. ബ്ളാറ്റര്‍ വ്യാഴാഴ്ച അടിയന്തര ഫിഫ മീറ്റിങ് വിളിച്ചുചേര്‍ക്കുകയും ചെയ്തു.
രാജിവെക്കണമെന്ന് വ്യക്തിപരമായി താന്‍ ബ്ളാറ്ററിനോട് ആവശ്യപ്പെട്ടെങ്കിലും വൈകിപ്പോയെന്ന് പറഞ്ഞ് അദ്ദേഹം നിരസിച്ചതായി  യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റിനി പറഞ്ഞു.

വിവാദങ്ങള്‍ക്കിടയിലും ബ്ളാറ്റര്‍ അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസും വോട്ടെടുപ്പും മാറ്റിവെക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട യുവേഫ പിന്നീട് തീരുമാനം മാറ്റി. വോട്ടെടുപ്പ് ബഹിഷ്കരിക്കില്ളെന്നും ബ്ളാറ്ററുടെ എതിര്‍സ്ഥാനാര്‍ഥിയായ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്ളാറ്റിനി വ്യക്തമാക്കി.
ബ്ളാറ്റര്‍ക്ക് വീണ്ടും അധികാരം ലഭിച്ചാല്‍ ലോകകപ്പ് ബഹിഷ്കരണമുള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങാനുള്ള സാധ്യതയും പ്ളാറ്റിനി തള്ളിക്കളഞ്ഞില്ല. യുവേഫ അസോസിയേഷനുകള്‍ അടുത്ത ആഴ്ച ബര്‍ലിനില്‍ യോഗം ചേരുമെന്നും എല്ലാവിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ജോര്‍ഡന്‍ രാജകുമാരന് പിന്തുണ പ്രഖ്യാപിച്ചു.
ബ്ളാറ്റര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ബ്രിട്ടീഷ് ഫെഡറേഷന് ലഭിക്കുന്ന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കില്ളെന്നും ബ്രിട്ടീഷ് പ്രതിനിധി എന്ന നിലയിലെ ഫിഫ എക്സിക്യുട്ടീവിലുള്ള സ്ഥാനം രാജിവെക്കുമെന്നും ഡേവിഡ് ഗില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ സെപ് ബ്ളാറ്ററിന് പിന്നില്‍ ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചു.  
അതിനിടെ, 2018, 2022 ലോകകപ്പ് വേദികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍െറ ഭാഗമായി ഫിഫയുടെ സൂറിച് ആസ്ഥാനം സ്വിസ് അന്വേഷണ സംഘം റെയ്ഡ് ചെയ്തു. വിവാദത്തിലുള്‍പ്പെട്ട സ്പോര്‍ട്സ് കമ്പനികളുടെ അമേരിക്കന്‍ ഓഫിസുകളില്‍ എഫ്.ബി.ഐ റെയ്ഡ് നടത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഇറാനിയന്‍ ഭര്‍ത്താവിന്‍െറ ആനുകൂല്യങ്ങള്‍ തേടി മലയാളി വീട്ടമ്മ അബൂദബിയില്‍

Posted: 28 May 2015 09:26 PM PDT

Image: 
അബൂദബി: പ്രായത്തിന്‍െറ അവശതകള്‍ മറന്നും പാലക്കാട് പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശി ഖദീജക്കുട്ടിയെന്ന 58കാരി ഒരിക്കല്‍ കൂടി അബൂദബിയിലത്തെിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഇറാന്‍കാരനായ ഭര്‍ത്താവിന്‍െറ ആനുകൂല്യങ്ങള്‍ തേടിയാണ് യാത്ര. പണം കിട്ടിയാല്‍ നാട്ടിലെ ഇടിഞ്ഞുവീഴാറായ വീടൊന്ന് നന്നാക്കണം...അഞ്ച് മക്കള്‍ക്കുള്ള അവകാശങ്ങള്‍ നല്‍കണം...ഇതിന് വേണ്ടി അബൂദബിയിലെ കോടതികള്‍ കയറിയിറങ്ങുകയാണ് ഖദീജക്കുട്ടിയിപ്പോള്‍. 
1978ലാണ് ഇറാന്‍കാരനായ മുഹമ്മദ് അബ്ബാസ് കേരളത്തിലത്തെി ഖദീജക്കുട്ടിയെ വിവാഹം കഴിച്ചത്. അബൂദബിയില്‍ കോടതി ജീവനക്കാരനായിരുന്നു മുഹമ്മദ് അബ്ബാസ്. 1980 ജൂണില്‍ ഖദീജക്കുട്ടിയും അബൂദബിയിലത്തെി. ബനിയാസിലെ വീട്ടില്‍ ജീവിതം മുന്നോട്ടുപോയി. അഞ്ച് മക്കള്‍ പിറന്നു. ഒരാണും നാല് പെണ്ണും. 
ഇതിനിടെ 1996ല്‍ നഗരവികസനത്തിന്‍െറ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റപ്പെട്ടു. ഇതോടെ വിസ നഷ്ടമായി. താമസ വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളം വേണമെന്ന നിയമം നിലവില്‍ വന്നതും തിരിച്ചടിയായി. മുഹമ്മദ് അബ്ബാസിന് 1860 ദിര്‍ഹം മാത്രമായിരുന്നു ശമ്പളം. 
വിസയും താമസ സ്ഥലവും ഇല്ലാതായതോടെ ഖദീജക്കുട്ടിയുടെയും മക്കളുടെയും ജീവിതം ദുരിതമയമായി. സഹായത്തിനായി ഇന്ത്യന്‍ എംബസിയെയും മറ്റും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ ഖദീജക്കുട്ടി മക്കളെയും കൂട്ടി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഭര്‍ത്താവിന്‍െറ എതിര്‍പ്പ് അവഗണിച്ചും 1999 മേയ് 18ന് ഇവര്‍ നാട്ടിലേക്ക് മടങ്ങി. അസൗകര്യങ്ങള്‍ക്കിടയിലും തറവാട്ടു വീട്ടില്‍ താമസിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. ഭര്‍ത്താവുമായി ഒരുബന്ധവുമില്ലായിരുന്നു ഇക്കാലമത്രയും. പലരുടെയും സഹായത്തോടെ മക്കളെ വിവാഹം കഴിച്ചയച്ചു. 
ഇതിനിടെ ഭര്‍ത്താവ് മരിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങള്‍ ഭര്‍ത്താവ് ബാങ്കില്‍ നിക്ഷേപിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് തന്‍െറ അവകാശം വാങ്ങിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാര്‍ച്ച് 16ന് മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ അബൂദബിയിലത്തെിയത്. 
മുഹമ്മദ് അബ്ബാസിന്‍െറ ഭാര്യയാണെന്ന് തെളിയിക്കുന്ന രേഖകളുമായി അബൂദബി കോടതിയിലത്തെി. സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, താമസ രേഖകള്‍, മക്കളെ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയെല്ലാം കൈയിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് അബ്ബാസിന്‍െറ ആദ്യ ഭാര്യ ആനുകൂല്യങ്ങള്‍ വാങ്ങിപ്പോയിയെന്ന മറുപടിയാണ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ഖദീജക്കുട്ടി പറഞ്ഞു. ആദ്യ ഭാര്യയെ വിവാഹമോചനം നടത്തിയതിന്‍െറ രേഖകള്‍ ഹാജരാക്കിയെങ്കിലും കോടതിയില്‍ നിന്ന് അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രില്‍ 19ന് കോടതിയിലേക്കുള്ള യാത്രക്കിടെ ബസില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഖദീജക്കുട്ടി അവശനിലയിലായി. ഇതിനിടെയാണ് ഖദീജക്കുട്ടിയുടെ നിസ്സഹായാവസ്ഥ സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് പട്ടാമ്പിയുടെ ശ്രദ്ധയില്‍ പെടുകയും ഇസ്ലാമിക് സെന്‍റര്‍, കെ.എം.സി.സി തുടങ്ങിയവയുടെ സഹകരണത്തോടെ സഹായ ഹസ്തം നീട്ടുകയും ചെയ്തത്. ഇവര്‍ മുന്‍കൈയെടുത്ത് ഒരുക്കിയ മുസഫയിലെ താമസസ്ഥലത്താണ് ഖദീജക്കുട്ടി ഇപ്പോഴുള്ളത്. 
കോടതിയില്‍ തന്‍െറ അവസ്ഥ ശരിയായ രീതിയില്‍ ബോധ്യപ്പെടുത്താനായാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണിവര്‍. പണ്ട് ഭര്‍ത്താവിന്‍െറ മേലുദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ നിയമമന്ത്രി സുല്‍ത്താന്‍ അല്‍ ബാദിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും ഇവര്‍ പറയുന്നു. ഇതിന് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ഖദീജക്കുട്ടിയുമായി 0525342568 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
 

ഡല്‍ഹി vs കേന്ദ്രം: യുദ്ധം ഇനി കോടതിയില്‍

Posted: 28 May 2015 09:01 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച ഹരജികള്‍  ഇന്ന് സുപ്രീംകോടതിയും ഹൈകോടതിയും പരിഗണനക്കെടുക്കുന്നു. ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക്  പരിപൂര്‍ണ അധികാരം നല്‍കുന്ന കേന്ദ്രത്തിന്‍െറ വിജ്ഞാപനത്തിനെതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍െറ വിജ്ഞാപനം സംശയാസ്പദമാണെന്ന ഹൈകോടതി പരാമര്‍ശം തിരുത്തിക്കിട്ടാനാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടു ഹരജികളും ഇന്ന് പരിഗണിക്കും. ഇതോടെ ഡല്‍ഹി - കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് പുതിയ മുഖം കൈവന്നിരിക്കുകയാണ്.

ഇതിനിടെ ലഫ്.ഗവര്‍ണര്‍ നജീബ് ജങ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിലും മന്ത്രാലയ സെക്രട്ടറി എല്‍.സി. ഗോയലുമായി നേരിട്ടും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വിജ്ഞാപനം സംശയാസ്പദമാണെന്ന ഡല്‍ഹി ഹൈകോടതി നിരീക്ഷണത്തിനെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം  കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടും ഡല്‍ഹി നിയമസഭയുടെ പ്രമേയവുമാണ് ചര്‍ച്ച ചെയ്തതെന്നറിയുന്നു. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ഹൈകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അധികാരപരിധിക്ക് പുറത്തുള്ള വിഷയത്തിലാണ് അഭിപ്രായ പ്രകടനമെന്നും മന്ത്രാലയം സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, ഇതേക്കുറിച്ചള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജങ് തയാറായില്ല.

അടിയന്തരപ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എസ്.കെ. സിക്രിയും യു.യു. ലളിതും അടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. വിജ്ഞാപനത്തിനെതിരായ ഹരജി കോടതിയിലെത്തുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, രാജീവ് ധവാന്‍ എന്നിവര്‍ ആംആദ്മി സര്‍ക്കാറിനു വേണ്ടി ഹാജരാകും.

അതിനിടെ, സംസ്ഥാനത്തിന്‍െറ അധികാരപരിധിയില്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കത്തിനെതിരായ ഡല്‍ഹി സര്‍ക്കാറിന്‍െറ പോരാട്ടത്തിന് വിവിധ മുഖ്യമന്ത്രിമാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് പിന്തുണ അറിയിച്ചത്. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമ്പോള്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ്- ഇടത് എം.പിമാരില്‍ പലരും ആം ആദ്മി നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
 

സി.ബി.എസ്.ഇ. : വിജയത്തിളക്കത്തില്‍ ബഹ്റൈന്‍ സ്കൂളുകള്‍

Posted: 28 May 2015 08:48 PM PDT

Image: 
മനാമ: സി.ബി.എസ്.ഇ. പത്താം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ബഹ്റൈനിലെ സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 
ഇന്ത്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍,  ഏഷ്യന്‍ സ്കൂള്‍, ന്യൂ മില്ളേനിയം സ്കൂള്‍, അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ഇബ്നുല്‍ ഹൈഥം ഇസ്ലാമിക് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് ഇന്ത്യന്‍ സ്കൂളിലാണ്. 
ഇവിടെ പരീക്ഷയെഴുതിയ 772 വിദ്യാര്‍ഥികളില്‍ 98.1 ശതമാനം പേര്‍ വിജയിച്ചു.
1.9 ശതമാനം പേര്‍ക്ക് ഇംപ്രൂവ്മെന്‍റിന് അവസരമുണ്ട്. 73 വിദ്യാര്‍ഥികള്‍ പത്തില്‍ പത്തു പോയിന്‍റും കരസ്ഥമാക്കി എല്ലാ വിഷയത്തിലും എ-വണ്‍ ഗ്രേഡ് നേടി. 
എല്ലാ വിഷയത്തിലും എ-വണ്‍ ലഭിച്ചവര്‍: അഭിവേദ് ശ്രീധരന്‍ നായര്‍, ആകാശ് ഗണേഷമൂര്‍ത്തി, ട്രാജന്‍ ബ്രിട്ടോ, നീതു മറിയം ജോര്‍ജ്ജ്, രജിത ദുമി, ശ്രേയ സാറ ഫിലിപ്പ്, കൗഷല്‍ നാരായണസ്വാമി, നാദിയ, സംയുക്ത ഗോപിനാഥ്, ഷഹബാസ് ബെയ്ജ്, അഞ്ജലി സിനി ലാല്‍, ബെന്‍സണ്‍ ജോര്‍ജ്ജ് വര്‍ഗീസ്, രേണു ദേവദാസ്, രാഹുല്‍ സന്തോഷ് പോള്‍, മൈത്രി ഹേമന്ദ് മിസ്ത്രി, ശ്രുതി മറിയം സാജു, അഭിഷേക് ജോസഫ്, അനിരുദ്ധ് നാരായണന്‍ സുരേഷ്, അന്ന മറിയ റെജി, ഡാഫ്നി വയോല, റീമ ഗോപാലകൃഷ്ണന്‍ നായര്‍, സുദര്‍ശന്‍ മോഹന്‍ദാസ് ഗാന്ധി, വിഗ്നേഷ് ബാലാജി, അയത് രാജക് ശൈഖ്, അഞ്ജലി മുരളി, മുഹമ്മദ് ഫര്‍ഹാന്‍ ഹൈദര്‍, നീലിമ സജീവ്, നേഹ ചിന്നു ഇടിക്കുള, ഋതു ആന്‍ റോയ് ജോര്‍ജ്ജ്, ആരുഷി കിഷോര്‍, ജെയി അമോദ് ഖേല്‍കര്‍, സ്വരാജ് പ്രശാന്ത് രങ്കെ, ഷീബ മേരി റോയ്മോന്‍, ആന്‍ഡ്രില്ല ഗാംഗുലി, ജോവിത ജെറോം ഡിസില്‍വ, അഭിഷിത് ധര്‍മ്മരാജന്‍ തയ്യില്‍, ഹന സിദ്ദീഖ്, ഹര്‍ഷ സൂസന്‍ ജേക്കബ്, ഹെന്ന ദുല്‍ഖിഫില സാഹിലി, വൈശാഖ് കൃഷ്ണ മനോജ് കുമാര്‍ മേനോന്‍, പി.അശ്വിന്‍ അയ്യപ്പദാസ്, ജീവന്‍ ജോര്‍ജ്ജ് സ്കറിയ, മേഘമോള്‍ ടി. ജോസഫ്, പോള്‍ നിര്‍മ്മല സ്റ്റാന്‍ലി, വൃന്ദ സുരേന്ദ്രന്‍ നമ്പ്യാര്‍, ഹേബ ഫാത്തിമ നജീബ്, മുഹമ്മദ് ഇല്ല്യാസ് ഇഖ്ബാല്‍, സ്നേഹ രഞ്ജി, അമൃത മുരളി, ആഷ്ലി അന്ന ടോം, ഗോഗുല്‍ ജയന്‍, ഹുലി നിഖില്‍ വൈദ്യനാഥ്, ശ്രേയ ശങ്കര്‍, തരുണ്‍ താലിയത്ത്, ആകാശ് രാംകുമാര്‍ കണ്ണന്‍, ഗോപിക ശ്രീജ വിജയ്, വിജയ് കിരണ്‍ വിനോദ്, ഐശ്വര്യ ഒതയോത്ത്, അശ്വിനി അരവിന്ദ്, ജഗത് ജീവന്‍ ഷാ, ജതിന്‍ ജയദീപ്, മന്യ അറോറ, വിഷ്ണു അജിത്, അന്‍ഷിക പോള്‍, മുഹമ്മദ് ഇസ്മായില്‍, എയ്ഞ്ചല്‍ ചെറുവത്തൂര്‍ ആന്‍േറാ, ആഷ്ലി സാറ റോയ്, ഗോപിക രാമചന്ദ്രന്‍, ജിതിന്‍, പ്രണവ് പ്രമോദ്, രഞ്ജിത് മാടമ്പറമ്പത്ത്, റെജൂസ് ആന്‍റണി പോള്‍, സാന്ദ്ര ഷാജു.
വിജയികളായ വിദ്യാര്‍ഥികളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരേയും രക്ഷിതാക്കളെയും സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പ്രിന്‍സിപ്പല്‍ വി.എസ്.പളനിസാമി എന്നിവര്‍ അഭിനന്ദിച്ചു. 
ന്യൂ ഇന്ത്യന്‍  സ്കൂളില്‍ പരീക്ഷയെഴുതിയ 145 വിദ്യാര്‍ഥികളും വിജയിച്ചു.
 ഒലീവ് റേചല്‍ മാമന്‍, ജനീറ്റ സൂസന്‍ ഫിലിപ്പ്, ഭാരതി കൃഷ്ണമൂര്‍ത്തി, അഭിരാമി നാരായണന്‍, ജയ്സണ്‍ മാത്യു തോമസ്, സാവ്മിഖാ.എം.എല്‍, സിതാരാ പുരുഷോത്തമന്‍, ജാസ്മിന്‍ മരിയാ ജേക്കബ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് ലഭിച്ചു. 
 ഡയറക്ടറും പ്രിന്‍സിപ്പലുമായ ഏ.ഗോപാലനും ചെയര്‍മാന്‍ ടി.ടി.തോമസും വിജയികളെ അഭിനന്ദിച്ചു. ന്യൂ മില്ളേനിയം സ്കൂളില്‍ പരീക്ഷയെഴുതിയ 66 വിദ്യാര്‍ഥികളും വിജയിച്ചു. ഇതില്‍ എമി എല്‍സാ ഇവാന്‍, ഗായത്രി സിബി, റോസലിന്‍ഡ് അഗസ്തി, സിമ്രാന്‍ കപൂര്‍, ഷിഫാലി അഗര്‍വാള്‍, ഉത്സോ റോയ്, വൃന്ദ ശര്‍മ്മ എന്നീ 7 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ-വണ്‍ ഗ്രേഡ് ലഭിച്ചു.  
വിജയികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും സ്കൂള്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ.രവി പിള്ളയും മാനേജിങ് ഡയറക്ടര്‍ ഗീതാ പിള്ളയും പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ്മയും  അനുമോദിച്ചു. 
ഏഷ്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 147 വിദ്യാര്‍ഥികളും വിജയിച്ചു. ഇതില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഏ-വണ്‍ ഗ്രേഡ് ലഭിച്ചു. അനീഷ് വര്‍ഗീസ്, ആന്‍ജോ ബോബ് അനില്‍, ഡയാന്‍ ലിസ് ഏബ്രഹാം, ഹാരില്‍ തച്ചില്‍ ടോമി, ഋഷികേശ് ജീവന്‍, കാര്‍ത്തിക് സായ് കൃഷ്ണന്‍, കൃപ ആന്‍ തരകന്‍, മിസ്ബാഹ് ഖാന്‍, മുഹമ്മദ് ഫുആദ് ഖാന്‍, നികിത നരേന്ദ്ര, ഷാരണ്‍ മരിയാ മാത്യു, വന്ദനാ റിച്ച ചാക്കോ, എന്നിവര്‍ക്കാണ് എല്ലാ വിഷയങ്ങളിലും എ-വണ്‍ ലഭിച്ചത്. 
വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂള്‍ ഡയറക്ടര്‍ ജോസഫ് തോമസും പ്രിന്‍സിപ്പല്‍ മോളി മാമ്മനും അഭിനന്ദിച്ചു.
അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച വിജയം കൈവരിച്ചു. ആതിര ലാല്‍ അജിത, സ്വാതി സന്ധ്യ, രേഷ്മ മിക്കി ഷാജി എന്നിവരാണ് സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയത്. 
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂള്‍ ചെയര്‍മാന്‍ അലി ഹസ്സനും പ്രിന്‍സിപ്പല്‍ റാഷിദ് മന്ദിയും ഡയറക്ടര്‍ മുഹമ്മദ് മഷൂദും അഭിനന്ദിച്ചു.
 ഇബ്നുല്‍ ഹൈഥം ഇസ്ലാമിക് സ്കൂളില്‍ പരീക്ഷയെഴുതിയ 107 പേരും വിജയിച്ചു. മുഹമ്മദ് ഹഫീസ്, അശ്വതി പ്രകാശ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് ലഭിച്ചു. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് തയ്യബ് അനുമോദിച്ചു.
 

അവരെ കാത്തിരിക്കുന്ന കുഴിമാടങ്ങള്‍

Posted: 28 May 2015 08:12 PM PDT

Image: 

ആ കാഴ്ച കാണുമ്പോള്‍ ‘ടൈറ്റാനിക്’ സിനിമയുടെ കൈ്ളമാക്സ് രംഗമാണ് ഓര്‍മയില്‍ വരുക. നെടുകെ പിളര്‍ന്ന കപ്പലില്‍നിന്ന് പ്രാണരക്ഷാര്‍ഥം ആഴക്കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യാത്രക്കാര്‍ മരണത്തിന് കീഴടങ്ങി വെള്ളത്തില്‍ ശവങ്ങളായി പൊങ്ങിനടക്കുന്ന ഹൃദയഭേദകമായ കാഴ്ച. ഇവിടെയാവട്ടെ,  നൂറുകണക്കിനു മനുഷ്യര്‍ അള്ളിപ്പിടിച്ചുകഴിയുന്ന പഴകിയൊരു കപ്പലിനു ചുറ്റും നടുക്കടലില്‍ ഒഴുകിനടക്കുന്നത് ജീവനുള്ള  മനുഷ്യരൂപങ്ങളായാണ്. അവര്‍ കൈകാലിട്ടടിക്കുന്നത് മരണമുഖത്തിലൂടെ കയങ്ങളില്‍ മുങ്ങിത്താവാതിരിക്കാന്‍ മാത്രമല്ല,  ഹെലികോപ്ടറില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപ്പൊതികള്‍ കൈക്കലാക്കാനും കൂടിയാണ്. കൊടുംവിശപ്പിന്‍െറ വിളിയാണ് അവരെ കടലിലേക്ക് എടുത്തെറിഞ്ഞത്. ആഴ്ചകളായി തിന്നാനോ കുടിക്കാനോ കിട്ടാതെ, കപ്പലിന്‍െറ ഇടുങ്ങിയ മച്ചില്‍ ജീവച്ഛവങ്ങളായി കിടക്കുന്ന ഭാര്യയുടെ അല്ളെങ്കില്‍ മക്കളുടെ ദൈന്യാവസ്ഥയാണ് അവരില്‍ ശേഷിക്കുന്ന പൗരുഷത്തെ ഇതുപോലൊരു സാഹസത്തിനു പ്രേരിപ്പിക്കുന്നത്. അന്നത്തിനായുള്ള കൈകാലിട്ടടിയില്‍ ചിലരെങ്കിലും മരണത്തിന്‍െറ മൃദുകരങ്ങളിലൂടെ അഗാധഗര്‍ത്തത്തിലേക്ക് ഊര്‍ന്നുവീഴുന്നുണ്ടായിരുന്നു.
ഭരണകൂടത്തിന്‍െറയും തീവ്ര ബുദ്ധപുരോഹിതരുടെയും കൊടിയപീഡനം സഹിക്കവയ്യാതെ മ്യാന്മറിലെ ഇരുളുറഞ്ഞ ചുറ്റുപാടില്‍നിന്ന് മോചനം തേടി പുറപ്പെട്ട  റോഹിങ്ക്യ അഭയാര്‍ഥികളുടെ അതിസാഹസിക പലായനത്തിന്‍െറ നാഴികക്കല്ലുകളിലൊന്നാണ് ആഴക്കടലിലെ ഈ കപ്പലും അതിലെ ദുരിതപൂര്‍ണമായ ജീവിതവും. കഴിഞ്ഞ മൂന്നുവര്‍ഷമായി അനവരതം തുടരുന്ന ഇത്തരത്തിലുള്ള അഭയാര്‍ഥി പ്രവാഹം തായ്ലന്‍ഡിന്‍െറയോ മലേഷ്യയുടെയോ ഇന്തോനേഷ്യയുടെയോ വിജനതയിലെവിടെയെങ്കിലുമാണ് ചെന്നവസാനിക്കാറ്. എന്നാല്‍, ഇത്തവണ ലോകത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റുന്ന വിധത്തില്‍ വലിയൊരു മാനുഷികദുരന്തമായി പര്യവസാനിച്ചത് മേല്‍പറഞ്ഞ രാജ്യങ്ങളൊന്നും ഈ മനുഷ്യക്കോലങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് അടുപ്പിക്കാന്‍  തയാറാവാതെ വന്നപ്പോഴാണ്. എന്നാല്‍, ഇതുവരെ റോഹിങ്ക്യകള്‍ക്ക് അഭയംനല്‍കിയ കരകളില്‍നിന്ന് എല്ലാറ്റിനുമൊടുവില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മന$സാക്ഷി നഷ്ടപ്പെടാത്ത മനുഷ്യരെ ഞെട്ടിച്ചത് ആഴക്കടലിലെ മരണച്ചുഴികളെക്കാള്‍ അപകടം പതിയിരിക്കുന്നത് തായ്ലന്‍ഡിലെയും മലേഷ്യയിലെയും കാടുപിടിച്ച ഇടത്താവളങ്ങളാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടത്തെലാണ്. തായ്ലന്‍ഡ്-മലേഷ്യ അതിര്‍ത്തിയിലെ കാടുകളില്‍ 139 കുഴിമാടങ്ങള്‍ വെളിച്ചത്തുവന്നതോടെ, അഭയാര്‍ഥികളെ കാത്തിരിക്കുന്നത് അതിദാരുണമായ അന്ത്യമാണെന്നും മനുഷ്യക്കടത്തുകാര്‍ ഇത്രയുംനാള്‍ കാടിന്നുള്ളില്‍ തമ്പുകളും കൂടുകളും കെട്ടി ഇവരെ ബന്ദികളാക്കിവെക്കുകയോ കഠിന ചൂഷണത്തിന് ഇരകളാക്കുകയോ ചെയ്തുവരുകയാണെന്നും ലോകമറിയുന്നത്.
 വര്‍ഷങ്ങളായി തുടരുന്ന മനുഷ്യക്കടത്തും ചൂഷണവും ഒരു സര്‍ക്കാറും അറിയാതെപോയി എന്ന് ആരും വിശ്വസിക്കുന്നില്ല. മനുഷ്യാവകാശ ഏജന്‍സികളും അഭയാര്‍ഥികള്‍ക്കായുള്ള സന്നദ്ധ സംഘടനകളും ഈ ഹതഭാഗ്യരോട് കുറെ രാജ്യങ്ങളും കപ്പല്‍ജീവനക്കാരും ലാഭക്കൊതിയന്മാരായ കള്ളക്കടത്തുകാരും ഇതുവരെ കാട്ടിയ കൊടിയ വഞ്ചനയുടെയും ക്രൂരതയുടെയും നടുക്കുന്ന കഥകള്‍ അനാവൃതമാക്കിയതോടെ ഒരുപക്ഷേ, സമീപകാലത്ത് ആദ്യമായി റോഹിങ്ക്യമുസ്ലിംകള്‍ക്കായി ലോകം കണ്ണീര്‍വാര്‍ക്കുന്നത് നാം കണ്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ബര്‍മന്‍ വ്യവസ്ഥിതിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന 15 ദശലക്ഷം വരുന്ന റോഹിങ്ക്യകളെക്കുറിച്ച് പഠിച്ച ഹ്യൂമണ്‍റൈറ്റ് വാച്ച് പ്രകടിപ്പിച്ച നിസ്സഹായത അവരുടെ റിപ്പോര്‍ട്ടിന്‍െറ തലവാചകത്തില്‍തന്നെ കാണാം:  ‘നിങ്ങള്‍ക്ക് ആകെ ചെയ്യാനുള്ളത് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക മാത്രമാണ്’ എന്ന്. പിറന്ന മണ്ണില്‍നിന്ന് അതിക്രൂരമായി ആട്ടിയോടിക്കപ്പെട്ട ഒരു ജനവിഭാഗത്തിനുവേണ്ടി നടത്തുന്ന ഒരു പ്രാര്‍ഥനയും ഫലിച്ചില്ല എന്നാണ് കുഴിമാടങ്ങളില്‍നിന്ന് ഇപ്പോള്‍ വമിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഗന്ധം ലോകത്തോട് വിളിച്ചുപറയുന്നത്. സെര്‍ബിയന്‍ മതഭ്രാന്തന്മാരാല്‍ ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിനു ബോസ്നിയക്കാരുടെ അസ്ഥിപഞ്ജരങ്ങള്‍  പുറത്തെടുക്കേണ്ടിവന്ന ദുര്‍വിധിയുടെ അതേ ആവര്‍ത്തനം. വംശീയവും മതപരവുമായ വിവേചനങ്ങള്‍കൊണ്ട് പൊറുതിമുട്ടിയാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 1,50,000 റോഹിങ്ക്യകള്‍ മ്യാന്മറിനോട് വിടപറഞ്ഞതെങ്കില്‍ എത്രപേര്‍ക്ക് ഇതേ ദുര്‍ഗതി വന്നുഭവിച്ചിട്ടുണ്ടാവുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. തായ്ലന്‍ഡില്‍ കഴിഞ്ഞ മാസാവസാനം ഇതേപോലുള്ള ഏതാനും കുഴിമാടങ്ങള്‍ കണ്ടെടുത്തതിനുശേഷമാണ് മനുഷ്യക്കടത്തിന്‍െറ ഏറ്റവും കിരാതമായ മുഖങ്ങള്‍ ഇവിടെ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ മനസ്സിലാക്കുന്നത്. അതോടെയാണ് അഭയാര്‍ഥികളുമായി വരുന്ന കപ്പലുകള്‍ക്ക് കരക്കടുക്കാന്‍ അനുമതി നിഷേധിച്ചുതുടങ്ങിയതും മനുഷ്യക്കടത്തിലേര്‍പ്പെട്ട കുറെ പേരെ വലയില്‍ വീഴ്ത്തിയതും. അഭയാര്‍ഥികളെ ഒളിപ്പിക്കാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന 46ക്യാമ്പുകളാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടത്തെിയത്. ഈ ക്യാമ്പുകള്‍ക്ക് സമീപത്തെ കുഴിമാടങ്ങളില്‍നിന്ന് ശേഖരിച്ച ഭൗതികാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പട്ടിണികിടന്നോ കലശലായ രോഗം പിടിപെട്ടോ ആണ് ഈ പാവങ്ങള്‍ മരിച്ചതെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ടെഡിബിയര്‍ പോലുള്ള കളിപ്പാട്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട ക്യാമ്പുകളില്‍നിന്ന് കണ്ടെടുത്തത്  ബന്ദികളാക്കിവെച്ചവരില്‍ കുട്ടികളുമുണ്ട് എന്നതിന്‍െറ സൂചനയാണെന്ന് മലേഷ്യന്‍ ദേശീയ പൊലീസ് മേധാവി  ഖാലിദ് അബൂബക്കര്‍ വെളിപ്പെടുത്തുന്നു. 300പേരെ പാര്‍പ്പിക്കാന്‍ മാത്രം വിസ്താരമുള്ള ക്യാമ്പും ഇതിലുണ്ടത്രെ. അഭയാര്‍ഥികളെ ബന്ദികളാക്കിവെച്ച് ബന്ധുക്കളില്‍നിന്ന് മോചനദ്രവ്യം വസൂലാക്കുകയാണ് ഇവരുടെ രീതി. സ്ത്രീകളാണെങ്കില്‍ സെക്സ് ടൂറിസത്തിന് കുപ്രസിദ്ധിയാര്‍ജിച്ച തായ്ലന്‍ഡിലെ വേശ്യാത്തെരുവില്‍ വിറ്റ് വന്‍ ലാഭമുണ്ടാക്കും. പണം കൊടുക്കാനില്ലാത്തവരെയാവണം പട്ടിണിക്കിട്ടോ പീഡിപ്പിച്ചോ കൊന്നിട്ടുണ്ടാവുക. മ്യാന്മറിലെ എരിതീയില്‍നിന്ന് മലേഷ്യയിലെ വറചട്ടിയിലേക്കാണ് പാവം റോഹിങ്ക്യകള്‍ എടുത്തെറിയപ്പെട്ടിരിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. ‘അങ്ങേയറ്റം ഖേദകരമായ രംഗം. ഞാന്‍ ഞെട്ടിപ്പോയി. ഇത്തരത്തിലുള്ള ക്രൂരത ഞങ്ങള്‍ പ്രതിക്ഷിച്ചതേയില്ല’ -പൊലീസ് തലവന്‍ ഖാലിദ് തലതാഴ്ത്തുന്നു.
ആ ഖേദപ്രകടനത്തില്‍ കാപട്യം ഒളിഞ്ഞിരിപ്പുണ്ട്. വര്‍ഷങ്ങളായി റോഹിങ്ക്യകള്‍ മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും തീരത്ത് വന്നടിഞ്ഞിരുന്നത് ഇതേ മനുഷ്യക്കടത്തുകാര്‍ വഴി അനധികൃത കപ്പലുകളിലാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ ചുരുങ്ങിയത് 14,000 റോഹിങ്ക്യകള്‍ റഖൈന്‍ പ്രവിശ്യയുടെ (അരാകന്‍ സ്റ്റേറ്റ്) തീരത്തുനിന്ന് തായ്ലന്‍ഡിലേക്ക് പുറപ്പെട്ടിരുന്നതായി ‘ന്യൂയോര്‍ക് ടൈംസ്’ കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ (2014 മേയ് 6) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇങ്ങനെ റോഹിങ്ക്യകളെ നാടുകടത്തുന്ന പദ്ധതിക്ക് ‘അരാകന്‍ കര്‍മപദ്ധതി ’ എന്നാണ് മ്യാന്മര്‍ സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. പ്രവിശ്യ ആസ്ഥാനമായ സിത്വെയില്‍ വലിയൊരു ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്’ കെട്ടി ലക്ഷത്തിലേറെ റോഹിങ്ക്യകളെ തടവിലിട്ടിരിക്കയാണ്. പൗരത്വം നിഷേധിക്കപ്പെട്ട ഇവരാണ് അഭയാര്‍ഥികളായി കടല്‍കടന്ന് തായ്ലന്‍ഡ് വഴി മലേഷ്യയിലോ ഇന്തോനേഷ്യയിലോ അഭയംതേടുന്നതും മനുഷ്യക്കടത്തുകാരുടെ ക്രൂരതകള്‍ക്ക് ഇരയാവുന്നതും. മനുഷ്യക്കടത്തിനു കാലാകാലമായി തുടരുന്ന ഒരു രീതിശാസ്ത്രമുണ്ട്. മ്യാന്മര്‍ തീരങ്ങള്‍ കാക്കുന്ന പൊലീസിന്‍െറ ഒത്താശയോടെയാണ് അത് നടക്കുന്നത്. അതിന് ഓരോ ബോട്ടുകാരും 2000ഡോളര്‍ പൊലീസിന് കൈക്കൂലി കൊടുക്കും.  പ്രാദേശിക അധികൃതര്‍ മുസ്ലിംകളുടെ ഈ പലായനത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മ്യാന്മറിലെ വംശീയ ഗ്രൂപ്പുകളെക്കുറിച്ച് പഠിക്കുന്ന സംഘടനയായ ‘ഫോര്‍ട്ടിഫൈ റൈറ്റ്സ്’ ഡയറക്ടര്‍ മാത്യു സ്മിത്ത് വെളിപ്പെടുത്തുന്നു. വടക്കന്‍ റഖൈന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ബോട്ടില്‍ യാത്ര പുറപ്പെടുന്ന പാവങ്ങളില്‍നിന്ന് തായ്ലന്‍ഡ് യാത്രക്കുവേണ്ടി ചുരുങ്ങിയത് 200ഡോളറാണത്രെ ഈടാക്കുക. ആഴക്കടലില്‍ ബോട്ടില്‍നിന്ന് പഴകിദ്രവിച്ച കപ്പലുകളിലേക്ക് യാത്രക്കാരെ മാറ്റും. ഈ കപ്പലുകള്‍ തായ്ലന്‍ഡില്‍ എത്തുന്നതോടെ തുടര്‍യാത്രക്ക് 2000 ഡോളര്‍ വരെ ആവശ്യപ്പെടും. ചിലപ്പോള്‍ ലക്ഷ്യസ്ഥാനമായ മലേഷ്യയിലോ ഇന്തോനേഷ്യയിലോ ആയിരിക്കാം ഇടപാട് തീര്‍ക്കുന്നത്. അപ്പോള്‍ ആവശ്യമായ പണംകിട്ടാതെ വരുമ്പോഴാണ് കൂട്ടിലടക്കുകയോ ബന്ദികളായിവെച്ച് വിലപേശുകയോ ചെയ്യുന്നത്. കൂട്ടക്കുരുതിയിലാണ് പലപ്പോഴുമിത് കലാശിക്കുന്നത്. ബുദ്ധമത സന്ന്യാസി അശിന്‍ വിരാദുവെന്ന  തീവ്രവാദിയുടെ അനുയായികള്‍ തുറന്നുവിട്ട കൊടുംക്രൂരതകളും ഭരണകൂടഭീകരതകളും അനവരതം തുടരുമ്പോള്‍ ആയിരക്കണക്കിന് മനുഷ്യരെ ഇനിയും കാത്തിരിക്കുന്നത് ഏതെങ്കിലും വിജനതയിലെ കുഴിമാടങ്ങളായിരിക്കാം.

വര്‍ഷങ്ങളായി ആഗോളസമൂഹം നിസ്സംഗമായി കൈകാര്യംചെയ്ത റോഹിങ്ക്യ പ്രശ്നം നമ്മുടെ കാലഘട്ടത്തിലെ അപൂര്‍വ മനുഷ്യദുരന്തമായി പരിണമിച്ചിട്ടും മൂലകാരണങ്ങള്‍ക്ക് പ്രതിവിധി കാണാനോ കള്ളക്കടത്തുകാരുടെയും ഇടനിലക്കാരുടെയും ചൂഷണം തടയാനോ ഇതുവരെ ഒരു രാജ്യവും മുന്നോട്ടുവരാതിരിക്കാന്‍ കാരണം അത്യാഹിത വേദി പൂര്‍വേഷ്യന്‍ രാജ്യങ്ങളായിപ്പോയി എന്നതാവണം. മധ്യധരണ്യാഴിയിലാണ് ഇമ്മട്ടിലൊരു മനുഷ്യക്കടത്ത് സംഭവിച്ചിരുന്നതെങ്കില്‍ ലോകമന$സാക്ഷി എത്രപെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റേനെ.18ാം നൂറ്റാണ്ടില്‍ ആഫ്രിക്കന്‍ കാടുകളില്‍നിന്ന് നീഗ്രോകളെ കപ്പലുകളില്‍ കയറ്റി അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കടത്തുന്നതിനിടയില്‍ സംഭവിച്ച മഹാദുരന്തങ്ങളുടെ തനിയാവര്‍ത്തനമാണ് ലോകത്തിനു മുന്നില്‍ ഇന്ന് കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. അന്നത്തെ അടിമജീവിതത്തില്‍നിന്ന് ഇന്നത്തെ റോഹിങ്ക്യാജീവിതത്തിലേക്കുള്ള അകലം കൂടുതലൊന്നുമല്ല എന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കാനേ നമുക്ക് നിര്‍വാഹമുള്ളൂ.
l
(ആരാണ് റോഹിങ്ക്യകള്‍, റോഹിങ്ക്യ പ്രശ്നത്തിനു പിന്നില്‍ ഏത് ശക്തികളാണ്?  അടുത്തലക്കം മാധ്യമം ആഴ്ചപ്പതിപ്പ് കാണുക)

വാഗ്വാദങ്ങള്‍ക്കപ്പുറത്തെ പരമാര്‍ഥങ്ങള്‍

Posted: 28 May 2015 08:05 PM PDT

Image: 

നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഒന്നാംവാര്‍ഷികം ദേശവ്യാപകമായി കൊണ്ടാടപ്പെടുമ്പോള്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണവുമായി കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങിത്തിരിച്ചത് രാഷ്ട്രീയാന്തരീക്ഷം ചൂടുപിടിപ്പിച്ചിരിക്കുന്നു. ഇതുവരെ നിര്‍ജീവമായിക്കിടന്ന കോണ്‍ഗ്രസ് പരിസരബോധം വീണ്ടെടുത്ത് കൂടുതല്‍ ഊര്‍ജസ്വലമായി രംഗത്തുവരുകയും മോദിസര്‍ക്കാറിന്‍െറ നയനിലപാടുകളിലെ ജനവിരുദ്ധതയും കോര്‍പറേറ്റ് പ്രീണനവും തുറന്നുകാട്ടാന്‍ ആര്‍ജവം കാട്ടുകയും ചെയ്തപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്കുതന്നെ അസ്ത്രങ്ങള്‍ തൊടുത്തുവിടേണ്ടിവന്നിരിക്കുകയാണ്. രണ്ടുമാസത്തെ ദുരൂഹ തിരോധാനം കഴിഞ്ഞു തിരിച്ചത്തെിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മതിയായ ഗൃഹപാഠം നടത്തിയാണ് രാഷ്ട്രീയവേദികളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പാര്‍ലമെന്‍റിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്‍െറ പ്രകടനം തെളിയിക്കുന്നുണ്ട്. കേരള സന്ദര്‍ശന വേളയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ മോദിസര്‍ക്കാറിന്‍െറ അടിസ്ഥാന നയനിലപാടുകളില്‍ പതിയിരിക്കുന്ന അപകടം എടുത്തുകാട്ടുന്നതായിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടി അമിതാവേശത്തോടെ ഭരണചക്രം ചലിപ്പിക്കുമ്പോള്‍ അടിസ്ഥാനവര്‍ഗമായ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്നാണ് രാഹുല്‍ ഓര്‍മിപ്പിക്കുന്നത്. പാവങ്ങളെ മറന്ന ‘സ്യൂട്ട്ബൂട്ട് സര്‍ക്കാര്‍’ അഞ്ചുവര്‍ഷം തികക്കില്ളെന്നും അതിനുമുമ്പ് ജനരോഷം അധികാരത്തില്‍നിന്ന് താഴെയിറക്കുമെന്നുമാണ് അദ്ദേഹത്തിന്‍െറ പ്രവചനം. ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ ജനാധിപത്യസ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുകയാണെന്നും യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച ജനക്ഷേമപദ്ധതികള്‍ തകര്‍ക്കുകയാണെന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പരിഭവിക്കുന്നു. രാജ്യത്തിന്‍െറ സമീപകാല ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃതമായ സര്‍ക്കാറാണ് മോദിയുടേതെന്നും ഒരു വ്യക്തിയെ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തിന്‍െറ മുഴുവന്‍ കരുത്തും ദുര്‍വിനിയോഗം ചെയ്യുകയാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക്് പറയാനുള്ളത്.
വിമര്‍ശങ്ങള്‍ കേള്‍ക്കാന്‍ ഒരു ഭരണാധികാരിയും താല്‍പര്യപ്പെടില്ല എന്നു മാത്രമല്ല, സ്വന്തം പ്രതിച്ഛായയില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് അത് അസഹനീയമായി തോന്നുക സ്വാഭാവികവുമാണ്. യു.പി.എ ഭരണകാലത്ത് ഭരണഘടനാബാഹ്യശക്തികളുടെ കൈയിലാണ് അധികാരം കേന്ദ്രീകരിച്ചിരുന്നതെന്ന് മോദി തിരിച്ചടിച്ചത് കോണ്‍ഗ്രസ് അധ്യക്ഷയെ ഉദ്ദേശിച്ചാകാനേ തരമുള്ളൂ. മന്‍മോഹനെ പ്രധാനമന്ത്രി സ്ഥാനത്ത് നോക്കുകുത്തിയാക്കി നിര്‍ത്തി സോണിയയും പിണിയാളുകളുമാണ് പത്തുവര്‍ഷം രാജ്യം ഭരിച്ചതെന്ന ആരോപണം ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോള്‍തന്നെ ഉന്നയിക്കപ്പെട്ടതാണ്. ബി.ജെ.പിയുടെ അധികാരലബ്ധിയോടെ പാര്‍ലമെന്‍ററി ജനാധിപത്യം അതിന്‍െറ അടിസ്ഥാന സങ്കല്‍പത്തിലേക്ക് തിരിച്ചുപോയെന്ന് സമാധാനിക്കാന്‍ വകയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യതയില്ലാത്തവര്‍ അധികാരം കവരുകയോ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയോ ചെയ്യുമ്പോഴാണ് ജനായത്തനിരാസത്തിന്‍െറ പ്രശ്നം കടന്നുവരുന്നത്. ജനാധിപത്യത്തിന്‍െറ അപഥസഞ്ചാരത്തില്‍ നെഹ്റുകുടുംബം കുറ്റമുക്തരാണെന്ന് കോണ്‍ഗ്രസുകാര്‍ പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. എന്നാല്‍, മോദി ഭരണത്തിലേറിയ ദിനം തൊട്ട് ആരോഗ്യകരമായ ശൈലിയും കീഴ്വഴക്കങ്ങളുമാണ് അവലംബിക്കുന്നതെന്ന് അവകാശപ്പെടാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ?  പ്രധാനമന്ത്രിയുടെ പദത്തിലാണ് ഇരിക്കുന്നതെങ്കിലും പ്രസിഡന്‍ഷ്യല്‍ രീതിയിലാണ് കാര്യങ്ങള്‍ അദ്ദേഹം കൈകാര്യംചെയ്യുന്നത്. കൂട്ടുത്തരവാദിത്തത്തിന്‍െറ രീതിക്കു പകരം എല്ലാ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണത കൂടിക്കൂടി വരുകയാണെന്ന് നിഷ്പക്ഷമതികള്‍ പോലും ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാറ്റിനുമുപരി, എന്‍.ഡി.എ സര്‍ക്കാറിന്‍െറ നയനിലപാടുകള്‍ ഉരുവംകൊള്ളുന്നത് ആര്‍.എസ്.എസിന്‍െറ പണിശാലയിലാണ്. നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനാണ് ഗവര്‍ണര്‍ പോലുള്ള ഭരണഘടനാ പദവികളില്‍ ആരെ നിയമിക്കണമെന്നും ആരെ ഒഴിവാക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത്. അപ്പോള്‍, ഭരണഘടനാബാഹ്യശക്തിയെക്കുറിച്ച് വിമര്‍ശിക്കാന്‍ എന്തവകാശം?
1990നു ശേഷം പി.വി. നരസിംഹ റാവു സര്‍ക്കാറിന്‍െറ കാലത്ത്, ഡോ. മന്‍മോഹന്‍  സിങ് തുറന്നുവിട്ട നവ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ക്ക് അനുരൂപമായി പുന$ക്രമീകരിക്കപ്പെട്ട ഒരു ഭരണ സംവിധാനത്തിന്‍െറ കടിഞ്ഞാണാണ് മന്‍മോഹന്‍ സിങ്ങില്‍നിന്ന് നരേന്ദ്ര മോദി ഒരു വര്‍ഷം മുമ്പ് പിടിച്ചെടുത്തത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത്  ‘പരിഷ്കരണം’ ആയിരുന്നു മുഖ്യമുദ്രാവാക്യവും ആത്യന്തിക ലക്ഷ്യവും. അടിസ്ഥാനവര്‍ഗത്തെ വിസ്മരിച്ചുകൊണ്ട് തുടക്കംകുറിച്ച ആ പിഴച്ചനയങ്ങള്‍ കൂടുതല്‍ ആവേശത്തോടെ നരേന്ദ്ര മോദി നടപ്പാക്കുന്നുവെന്നതാണ് പരമാര്‍ഥം. ഈ വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വലിയ അന്തരമുണ്ടെന് പറയാനാവില്ല. ഭൂമി മാത്രമല്ല, ആകാശവും കടലും അതിന്‍െറ യഥാര്‍ഥ അവകാശികള്‍ക്ക് നഷ്ടപ്പെടുമ്പോള്‍ പൗരന്മാരെ മുന്നില്‍ക്കണ്ടുള്ള ഒരു രാഷ്ട്രീയത്തെക്കുറിച്ച് ഈ പാര്‍ട്ടികള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങനെ ചിന്തിക്കാന്‍ സാഹചര്യം നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ നല്ലതിന്‍െറ തുടക്കമായിവേണം അതിനെ കാണാന്‍.

വൃക്ക മാറ്റിവെക്കണം; ചികിത്സക്ക് പണമില്ലാതെ ആമിന

Posted: 28 May 2015 12:01 PM PDT

Image: 

തിരുവമ്പാടി: വൃക്കരോഗ ബാധിതയായ വീട്ടമ്മ ചികിത്സക്ക് പണമില്ലാതെ ദുരിതത്തില്‍. തിരുവമ്പാടി പുന്നക്കല്‍ കമ്പളത്ത് അബ്ദുവിന്‍െറ ഭാര്യ ആമിനയാണ് (43) വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കലാണ് രോഗത്തിന് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്.
രണ്ട് പെണ്‍കുട്ടികളാണ് ആമിനക്ക്. ഭര്‍ത്താവ് അബ്ദുവിന് കൂലിപ്പണിയില്‍നിന്ന് ലഭിക്കുന്ന വരുമാനം ദൈനംദിന ചികിത്സക്ക് പോലും തികയുന്നില്ല. വൃക്ക മാറ്റിവെക്കലിന് 20 ലക്ഷം രൂപ ചെലവ് വരും. കുടുംബത്തിന്‍െറ പരിതാവസ്ഥ കണ്ട് സി. മോയിന്‍കുട്ടി എം.എല്‍.എയെ മുഖ്യരക്ഷാധികാരിയാക്കി നാട്ടുകാര്‍ ആമിന ചികിത്സ ധനസമാഹരണ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. ഭാരവാഹികള്‍: ടി.കെ. അബ്ദുസ്സലാം (ചെയര്‍), കെ.പി. മോയി (കണ്‍), കെ.ടി. മാത്യു (ട്രഷ), ചികിത്സാ ധനസമാഹരണ കമ്മിറ്റി തിരുവമ്പാടി സൗത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 0461053000008422. IFSC code: SIBL0000461.
 

ഫിഫയില്‍ സെല്‍ഫ് ഗോളടിച്ചവര്‍....

Posted: 28 May 2015 11:32 AM PDT

Image: 

സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ അറസ്റ്റിലായ അഞ്ച് ഫിഫ എക്സിക്യുട്ടീവുകള്‍ക്കും ഒമ്പത് ഒഫീഷ്യല്‍സിനുംമേല്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കുറ്റം ചാര്‍ത്തി. 166 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്.
കുറ്റാരോപണങ്ങള്‍
1991 മുതല്‍ വഞ്ചന, കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളിലൂടെ കുറ്റാരോപിതരും ഗൂഢാലോചനക്കാരും 150 മില്യണ്‍ ഡോളര്‍ കൈക്കലാക്കിയതായി കുറ്റപത്രം ആരോപിക്കുന്നു.
>>2010 ലോകകപ്പ് വേദി സ്വന്തമാക്കുന്നതിന് മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും കോണ്‍കകാഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ജാക് വാര്‍ണറുടെയും മറ്റു രണ്ട് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും അനുകൂല വോട്ട് ലഭിക്കുന്നതിന് വാര്‍ണര്‍ക്ക് ദക്ഷിണാഫ്രിക്ക 10 മില്യണ്‍ ഡോളര്‍ നല്‍കി.
>>2011ല്‍ അജ്ഞാതനായ ഒരു ഗൂഢാലോചനക്കാരന് ഫിഫ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി കരീബിയന്‍ ഫുട്ബാള്‍ യൂനിയന്‍ അംഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ വാര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് പദ്ധതി മെനഞ്ഞു. ട്രിനിഡാഡ് - ടുബേഗോയിലെ ഒരു ഹോട്ടലില്‍ അയാളുമായി  കൂടിക്കാഴ്ച നടത്തിയ ശേഷം അടുത്തുള്ള ഒരു കോണ്‍ഫറന്‍സ് ഹാളില്‍ ഉള്ള ‘സമ്മാനങ്ങള്‍’ തെരഞ്ഞെടുക്കാന്‍ യൂനിയന്‍ അംഗങ്ങള്‍ക്ക് വാര്‍ണര്‍ നിര്‍ദേശം നല്‍കി. അത്തരത്തില്‍ 40,000 ഡോളര്‍ അടങ്ങിയ കവര്‍ ഓരോ അംഗത്തിനും ലഭിച്ചതായി കുറ്റപത്രം പറയുന്നു.  
>>2013ലെ കോപ അമേരിക്ക കരാറിന് വേണ്ടി ട്രാഫിക് സ്പോര്‍ട്സ്, ടോര്‍ണിയോസ്, ഫുള്‍ പ്ളെ എന്നീ കമ്പനികളുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് മാര്‍ക്കറ്റിങ് കമ്പനിയായ ‘ദാടിസ’ ഫിഫ ഒഫീഷ്യല്‍സിന് 100 മില്യണ്‍ ഡോളര്‍ കൈമാറി. ഈ കമ്പനികളിലെ ഓരോ എക്സിക്യുട്ടീവുമാര്‍ക്കുമേലും കുറ്റം ചുമത്തിയിട്ടുണ്ട്. ട്രാഫിക് ഗ്രൂപ്പ് സ്ഥാപകന്‍ ജോസെ ഹാവില്ല അവിഹിത രീതിയില്‍ പണസമ്പാദ്യത്തിനായി ഒരു റാക്കറ്റായി പ്രവര്‍ത്തിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ട്രാഫിക് സ്പോര്‍ട്സ് യു.എസ്.എ, ട്രാഫിക് സ്പോര്‍ട്സ് ഇന്‍റര്‍നാഷനല്‍ എന്നീ കമ്പനികളും കുറ്റക്കാരാണെന്ന് കണ്ടത്തെിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.
സാധ്യതയുള്ള ശിക്ഷ
>>കൊലപാതകം പോലുള്ള ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ളെങ്കില്‍ റാക്കറ്റായി പ്രവര്‍ത്തിച്ച് അവിഹിത ലാഭം കൊയ്യുന്നതിന് 20 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണ് യു.എസ് നിയമത്തില്‍ പറയുന്നത്.
>>20 വര്‍ഷം വരെ തടവ് ശിക്ഷയാണ് കുറ്റക്കാര്‍ക്ക് ലഭിക്കാന്‍ സാധ്യതയെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കുന്നു
>>കുറ്റാരോപിതരില്‍ ഒരാള്‍ ആയ യുഗീനിയോ ഫിഗുറെഡോ, യു.എസില്‍ സെയില്‍സ്മാനായി പ്രവര്‍ത്തിക്കുന്നു എന്ന് സ്ഥാപിക്കാന്‍ എമിഗ്രേഷന്‍ അധികൃതര്‍ക്ക് കള്ളത്തെളിവ് നല്‍കി എന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം തടവ് അധികം അനുഭവിക്കേണ്ടിവരും.
>>ഒരു തടസ്സവും കൂടാതെ വിദേശ ബാങ്കുകളില്‍നിന്ന് പണം കൈമാറ്റം ചെയ്യാന്‍ ഫിഫ ഒഫീഷ്യല്‍സിന് അവസരമൊരുക്കി എന്ന കുറ്റത്തിന് ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ബാങ്ക് തുടങ്ങിയ നിരവധി അമേരിക്കന്‍ ബാങ്കുകള്‍ കേസ് നേരിടുകയാണ്.

സെറീന, നദാല്‍, ദ്യോകോവിച് മൂന്നാം റൗണ്ടില്‍

Posted: 28 May 2015 11:18 AM PDT

Image: 

പാരിസ്: വനിതാ വിഭാഗത്തില്‍ രണ്ട് വന്‍തോക്കുകള്‍ വീണ വ്യാഴാഴ്ച, ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് കഷ്ടിച്ച് രക്ഷപ്പെട്ട് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ വിഭാഗം സിംഗ്ള്‍സില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലും ലോക ഒന്നാംനമ്പര്‍ താരം നൊവാക് ദ്യോകോവിച്ചും അനായാസ ജയവുമായി മൂന്നാം റൗണ്ടിലത്തെി. വനിതകളില്‍ മൂന്നാം സീഡ് സിമോണ ഹാലെപും അഞ്ചാം സീഡ് കരോളിന്‍ വോസ്നിയാക്കിയും രണ്ടാം റൗണ്ടില്‍ അട്ടിമറിക്ക് ഇരകളായി. ജര്‍മനിയുടെ സീഡില്ലാത്ത താരം അന്ന ലെന ഫ്രീഡ്സാം ആണ് സെറീനയെ പരീക്ഷിച്ച് കീഴടങ്ങിയത്. 5^7, 6^3, 6^3ന് ഒടുവില്‍ സെറീന ജയം പിടിച്ചു. നാട്ടുകാരന്‍ കൂടിയായ നികളസ് അല്‍മാഗ്രോയെയാണ് നദാല്‍ തോല്‍പിച്ചത്. 6^4, 6^3, 6^1ന് ചാമ്പ്യന്‍ താരത്തിന്‍െറ ജയമത്തെിയത്. ലക്സംബര്‍ഗിന്‍െറ ഗില്ളെസ് മ്യൂളറിനെ 6^1, 6^4, 6^4ന് തകര്‍ത്താണ് സെര്‍ബിയന്‍ താരം ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ ഇടം പിടിച്ചത്. ജര്‍മനിയുടെ ജൂലിയ ജോര്‍ജസാണ് ഡെന്‍മാര്‍ക് താരം വോസ്നിയാക്കിക്ക് തലവേദന സമ്മാനിച്ചത്. 6^4, 7^6ന് വോസ്നിയാക്കി തോല്‍വി സമ്മതിച്ചു. ക്രൊയേഷ്യയുടെ മിര്‍യന ലുസിച് ബറോനിയാണ് കാനഡക്കാരിയായ ഹാലെപിനെ കെട്ടുകെട്ടിച്ചത്. 7^5, 6^1ന് ഹാലെപ് തോറ്റമ്പി.
 

യൂറോപ്പയില്‍ വീണ്ടും സെവിയ്യ

Posted: 28 May 2015 11:15 AM PDT

Image: 
Subtitle: 
നിപ്രോക്കെതിരെ 3^2 ന്‍െറ ജയം •സെവിയ്യക്ക് നാലാം കിരീടം; റെക്കോഡ്

വാഴ്സോ: സ്പാനിഷ് കരുത്തിന് മറുപടി നല്‍കാന്‍ യുക്രെയ്ന്‍ പോരാളികള്‍ കഴിവതും ശ്രമിച്ചു. എന്നാല്‍, ഹൃദയം മാത്രം ജയിച്ച് യൂറോപ്പ ലീഗ് കിരീടം അടിയറവ് വെക്കാനായി അവരുടെ വിധി. വാഴ്സോയില്‍ നടന്ന ഫൈനലില്‍ യുക്രെയ്ന്‍ ടീം നിപ്രോപെട്രോവ്സ്കിനെ 3^2ന് തകര്‍ത്താണ് സ്പാനിഷ് ടീം സെവിയ്യ റെക്കോഡ് തിളക്കത്തില്‍ വീണ്ടും യൂറോപ്പ കിരീടത്തില്‍ മുത്തമിട്ടത്. നാലാം കിരീടം സ്വന്തമാക്കിയ സെവിയ്യ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍തവണ ജേതാക്കളാകുന്ന ടീമായി. തുടര്‍ച്ചയായ രണ്ടാം കിരീടം. 2006, 2007 വര്‍ഷങ്ങളിലാണ് (അന്നത്തെ യുവേഫ കപ്പ്) ഇതിനുമുമ്പ് സെവിയ്യ ചാമ്പ്യന്‍മാരായത്.

കൊളംബിയന്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ബക്കയുടെ ഇരട്ടപ്രഹരമാണ് വിജയത്തിലേക്കുള്ള സെവിയ്യയുടെ പാലമായത്. വിജയികള്‍ ചരിത്രത്തിലാദ്യമായി അടുത്തവര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ്ലീഗ് ഗ്രൂപ് ഘട്ടത്തിലേക്ക് യോഗ്യത നേടി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഫുട്ബാള്‍ പ്രേമികള്‍ക്ക് വിരുന്നായ ഫൈനലില്‍ ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ചത് ആദ്യമായി യൂറോപ്പ ഫൈനലിലത്തെിയ നിപ്രോയാണ്. ഏഴാം മിനിറ്റില്‍ നികോള കലിനിച് അവര്‍ക്കായി വലകുലുക്കി. എന്നാല്‍, ഗ്രെഗോര്‍സിലൂടെ തിരിച്ചടിച്ച സെവിയ്യ, 28ാം മിനിറ്റില്‍ സമനില പിടിച്ചു. മൂന്ന് മിനിറ്റിനപ്പുറം ബക്കയുടെ ആദ്യ ഗോളും എത്തിയതോടെ യുക്രെയ്ന്‍ ക്ളബ് പിന്നാക്കം പോയി. തളരാതെ പൊരുതിയ നിപ്രോ ആദ്യപകുതി അവസാനിക്കാന്‍ ഒരുമിനിറ്റ് ശേഷിക്കെ ലക്ഷ്യം കണ്ട്, ലീഡുമായി ഇടവേളക്ക് പിരിയാനുള്ള സെവിയ്യയുടെ മോഹത്തിന് തിരിച്ചടി നല്‍കി. റുസ്ലന്‍ റോടന്‍െറ വകയായിരുന്നു നിപ്രോയുടെ സമനില ഗോള്‍. രണ്ടാം പകുതിയില്‍ വിജയം പിടിക്കാനുള്ള ശ്രമവുമായി ഇരുകൂട്ടരും കളം നിറഞ്ഞെങ്കിലും ഗോള്‍ ഭാഗ്യം നിന്നത് സെവിയ്യക്കൊപ്പം. ഇത്തവണയും രക്ഷയായത് ബക്കയുടെ വിശ്വസ്ത ബൂട്ടുകള്‍. തുടര്‍ന്ന് ഇരുകൂട്ടരും വലകുലുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ കീപ്പര്‍മാര്‍ മികച്ച സേവുകളുമായി രക്ഷക്കത്തെി. ഒടുവില്‍ 3^2ന് ജയവും കിരീടവും സ്പാനിഷ് കരുത്തിനൊപ്പം പോകുകയും ചെയ്തു.

വിദേശനിക്ഷേപകര്‍ തമ്മിലെ ഓഹരി കൈമാറ്റം സുഗമമാക്കുന്നു

Posted: 28 May 2015 11:15 AM PDT

Image: 
Subtitle: 

ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ച മേഖലകളിലെ ഓഹരി കൈമാറ്റത്തിന് വിദേശനിക്ഷേപകര്‍ ഇനി സര്‍ക്കാര്‍ അനുവാദംതേടേണ്ടതില്ല. രാജ്യത്ത് വ്യവസായം സുഗമമാക്കാനും പ്രത്യക്ഷ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ തീരുമാനം. എന്നാല്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ലാത്ത മേഖലകളില്‍ വിദേശ ഓഹരിയുടമകള്‍ വിദേശികള്‍ക്ക് ഓഹരി കൈമാറുമ്പോള്‍ സര്‍ക്കാര്‍ അംഗീകാരം ആവശ്യമാണ്.

പ്രത്യക്ഷ വിദേശനിക്ഷേപ നയത്തില്‍ വ്യക്തത വരുത്തുന്നതിന്‍െറ ഭാഗമായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍േറതാണ് (ഡി.ഐ.പി.പി) തീരുമാനം. രണ്ട് വിഭാഗങ്ങളിലായാണ് വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്. 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മേഖലകളാണ് സ്വയമേവയുള്ള മാര്‍ഗത്തില്‍ വരുന്നത്.  ഒരേസ്ഥാപനം അനുവദനീയമായ വിദേശനിക്ഷേപത്തിനകത്ത് പുതിയ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ളെന്നും ഛസര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

സൂചികകള്‍ നഷ്ടത്തില്‍

Posted: 28 May 2015 11:13 AM PDT

Image: 

മുംബൈ: ഫാര്‍മ, ബാങ്കിങ്, എണ്ണ ഓഹരികളില്‍ വില്‍പന സമ്മര്‍ദമേറിയതോടെ സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 57.95 പോയന്‍റ് നഷ്ടത്തില്‍ 27,506.71ലും നിഫ്റ്റി 15.60 പോയന്‍റ് നഷ്ടത്തില്‍ 8,319.00ലുമാണ് ഇടപാടുകള്‍ തീര്‍ത്തത്. സിപ്ള, ടാറ്റാ പവര്‍, സണ്‍ ഫാര്‍മ, എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍, ഡോക്ടര്‍ റെഡ്ഡീസ്, ഹിന്‍ഡാല്‍കോ, ആര്‍.ഐ.എല്‍, എസ്.ബി.ഐ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലായപ്പോള്‍ വേദാന്ത, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോകോര്‍പ്, ഭെല്‍ ലാഭമുണ്ടാക്കി.

‘ആനന്ദിന്‍െറ ആദ്യത്തെ എതിരാളി’

Posted: 28 May 2015 11:12 AM PDT

Image: 

ചെന്നൈ: ‘ക്ഷമിക്കണം, നിങ്ങളോട് സംസാരിക്കാന്‍ ഇപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇക്കാലമത്രയും എന്നെ ഉയരങ്ങളിലത്തെിച്ച ചിറകാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്...’ പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ കാണാതെ വിശ്വനാഥന്‍ ആനന്ദ് എന്ന ലോക ചെസ് ചാമ്പ്യന്‍ അവര്‍ക്കായി കുറിച്ചത് ഈ വാക്കുകള്‍. 79 കാരിയായ സുശീല ദേവിയെ മരണംവന്ന് വിളിച്ചുകൊണ്ടുപോകുമ്പോള്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് നഷ്ടമാകുന്നത് സ്വന്തം അമ്മയെ മാത്രമല്ല, ചതുരംഗ പലകയില്‍ കരുനീക്കങ്ങളുടെ ആദ്യ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത ഗുരുവിനെക്കൂടിയാണ്.
ഇന്ത്യയുടെ ആദ്യ ഇന്‍റര്‍നാഷനല്‍ മാസ്റ്ററായിരുന്ന മാനുവല്‍ ആരോണിനെ 1983 ല്‍ തോല്‍പിച്ചായിരുന്നു ആനന്ദ് ചെസ്സിലെ അദ്ഭുത ബാലനായത്. ആ മത്സരം ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രവീണ്‍ തിപ്സെ ഇപ്പോഴും ഓര്‍ക്കുന്നു. അസാമാന്യമായ കരുനീക്കം നടത്തുന്ന ബാലനെക്കുറിച്ചറിഞ്ഞ് മത്സരവേദിയില്‍ ഓടിയത്തെുമ്പോള്‍ കണ്ടത് കമ്പിളിയില്‍ പൊതിഞ്ഞ ഒരു ചിന്ന പയ്യന്‍. പനിച്ച് വിറക്കുന്ന ആ പയ്യനെ സാന്ത്വനിപ്പിച്ച് അടുത്തിരുന്ന് മത്സരവീര്യം പകരുന്ന അമ്മ സുശീല ദേവി. ചെസ് ബോര്‍ഡില്‍ വിശിയുടെ ആദ്യ എതിരാളി അമ്മയായിരുന്നു. സിനിമയും ചെസ്സും ഏറെ ഇഷ്ടമായിരുന്ന ആ അമ്മ പതിനൊന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം പിറന്ന കുഞ്ഞുമകന് സ്നേഹമായി പകര്‍ന്നുകൊടുത്തത് 64 കളങ്ങളിലെ തന്ത്രങ്ങള്‍. തോല്‍വികളില്‍ ചിരിച്ചുകൊണ്ട് പുറത്തുതട്ടി അടുത്ത പോരിന് മകനെ അവര്‍ സജ്ജമാക്കി. ചെസ്സിന് ഇന്നത്തത്രയും പ്രചാരം കിട്ടാതിരുന്ന കാലത്ത് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടി താന്‍ വിളിച്ച ട്രങ്ക് കോളുകളുടെ പണമുണ്ടായിരുന്നുവെങ്കില്‍ തന്‍െറ മകനെ ലോകത്തിന്‍െറ പാതിഭാഗം ചുറ്റിനടന്ന് കാണിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നുവെന്ന് ഒരിക്കല്‍ സുശീല ദേവി പറഞ്ഞു.

മത്സരം നടക്കുന്നിടത്തെല്ലാം ആ അമ്മ മകന് കരുത്തായി കൂടെനിന്നു. അമ്മയില്ലായിരുന്നുവെങ്കില്‍ താന്‍ ഒന്നുമാകില്ലായിരുന്നുവെന്ന് ആനന്ദ് പലവട്ടം പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ മൈലാടുതുറയില്‍ ജനിച്ച ആനന്ദ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ പിതാവ് വിശ്വനാഥ അയ്യര്‍ക്കും അമ്മക്കുമൊപ്പം ചെന്നൈയിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു. അമ്മ എന്ന തണല്‍ മായുമ്പോള്‍ അത് താങ്ങാനുള്ള കരുത്ത് തന്‍െറ പിതാവിനുണ്ടാകട്ടെ എന്ന് ആനന്ദ് ട്വിറ്ററില്‍ കുറിച്ചു.
 

കോടതി ഉത്തരവോടെ മൂന്നാംലിംഗക്കാരി എസ്.ഐ പരീക്ഷ എഴുതി

Posted: 28 May 2015 11:12 AM PDT

Image: 

ചെന്നൈ: കോടതി ഉത്തരവോടെ മൂന്നാംലിംഗക്കാരി തമിഴ്നാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എഴുത്തുപരീക്ഷ എഴുതി. മൂന്നാംലിംഗക്കാരിയെന്ന കാരണത്താല്‍ പരീക്ഷക്ക് അനുമതി നിഷേധിക്കപ്പെട്ട സേലം കന്തംപട്ടി സ്വദേശി കെ. പ്രിതികാ യാഷിനി (24) മദ്രാസ് ഹൈകോടതിയെ സമീപിച്ചാണ് ചരിത്രവിധി സമ്പാദിച്ചത്.

യോഗ്യതാ സര്‍ട്ടിഫിക്കറ്റിലും അപേക്ഷയിലും ലിംഗം രേഖപ്പെടുത്തിയതില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷാ ബോര്‍ഡ് അപേക്ഷ നിരസിച്ചത്. ഇവരുടെ സ്കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ കെ. പ്രദീപ്കുമാറെന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കെ. പ്രിതികാ യാഷിനി എന്ന പേര് സ്വീകരിച്ചു. ലിംഗമാറ്റം സര്‍ക്കാര്‍ ഗസറ്റില്‍ നല്‍കി ഒൗദ്യോഗിക അംഗീകാരവും സമ്പാദിച്ചിരുന്നു.

ഓണ്‍ലൈന്‍ ഹാള്‍ ടിക്കറ്റ് ലഭിക്കാഞ്ഞതോടെ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള തമിഴ്നാട് യൂനിഫോമിഡ് സര്‍വിസസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അധികൃതരെ സമീപിച്ചപ്പോഴാണ് മൂന്നാംലിംഗക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ വ്യവസ്ഥയില്ളെന്നറിഞ്ഞത്. അപേക്ഷയിലുള്ളതുപോലെ പുരുഷന്‍ /സ്ത്രീ വിഭാഗത്തില്‍പെട്ടവരെ മാത്രമേ പൊലീസിലേക്ക് പരിഗണിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരും ലിംഗവും യാഷിനി പരസ്യപ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രിതികാ യാഷിനിയെ സ്ത്രീവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാ എഴുതിപ്പിക്കാന്‍ അവധിക്കാല ജഡ്ജി ജസ്റ്റിസ് ആര്‍. മഹാദേവന്‍ ഉത്തരവിട്ടു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരീക്ഷ. കോടതി നല്‍കിയ അംഗീകാരത്തെ ചരിത്രവിധിയെന്ന് പ്രിതികാ വിശേഷിപ്പിച്ചു. പൊലീസില്‍ സേവനം അനുഷ്ഠിക്കണമെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. കോടതി തീരുമാനത്തിലൂടെ ലക്ഷ്യത്തിനടുത്തത്തെിയതായും അവര്‍ പറഞ്ഞു.

ഗുജ്ജര്‍ സമരം അവസാനിച്ചു; അഞ്ച് ശതമാനം സംവരണത്തിന് ധാരണ

Posted: 28 May 2015 11:08 AM PDT

Image: 

ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട്  എട്ട് ദിവസമായി രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുമായി വ്യാഴാഴ്ച നടന്ന ചര്‍ച്ചക്കൊടുവിലാണ് ഒത്തുതീര്‍പ്പായത്. സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം ഉള്‍പ്പെടെ എട്ടിന ആവശ്യങ്ങള്‍ അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി രാജേന്ദ്ര റത്തോഡ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ പ്രക്ഷോഭ പരിപാടികള്‍ ഗുജ്ജറുകള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജ്ജര്‍ പ്രക്ഷോഭം ഒമ്പതാം ദിനത്തിലേക്ക് നീങ്ങവെ  കര്‍ശന നിലപാടുമായി ഹൈകോടതി ഇടപെട്ട് ഏതാനും മണിക്കൂറുകള്‍ക്കകമാണ് സമരം അവസാനിച്ചത്.  സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതം നിശ്ചലമാക്കി  ജനാധിപത്യ വിരുദ്ധമായി സമരം നടത്തുന്നവരില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്ന് കോടതി ചോദിച്ചു. ജനജീവിതം സുഗമമാക്കാന്‍ നടപടി സ്വീകരിക്കാത്ത ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജസ്ഥാന്‍ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാന്‍ 4500 അര്‍ധ സൈനികരെ കേന്ദ്രം ഇന്നലെ രാജസ്ഥാനിലേക്ക് അയച്ചിരുന്നു.

റോഡ്, റെയില്‍ ഗതാഗത ഉപരോധം ഉടന്‍ നീക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്ത് നടപടിയെടുത്തുവെന്നും ആരുടെയൊക്കെ പേരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം വെള്ളിയാഴ്ച സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും നിര്‍ദേശിച്ചു. റെയില്‍ഗതാഗതം താറുമാറാക്കി നടത്തുന്ന പ്രതിഷേധത്തിലൂടെ ക്രമസമാധാന നില തകരാറാകുന്നതില്‍ കോടതി ആശങ്കപ്രകടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ സമരത്തിന്‍െറ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് അനുവദിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി.

സമരക്കാര്‍ ഡല്‍ഹി-മുംബൈ റെയില്‍പാതയും ദേശീയ ഹൈവേയും ഉപരോധിച്ചത് ഗതാഗത മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സമരംമൂലം  100 കോടിയുടെ നഷ്ടമുണ്ടായതായി റെയില്‍വേ അറിയിച്ചു. ഇതുവരെ 326 മെയില്‍ എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. മേയ് 21ന് ശേഷം 1.9 ലക്ഷം ടിക്കറ്റുകള്‍ റദ്ദാക്കി.  കോട്ട-മഥുര റൂട്ട് ഏറ്റവും തിരക്കേറിയ റെയില്‍വേ പാതകളിലൊന്നാണ്.  സമരം ചരക്കു നീക്കത്തെയും ഗുരുതരമായി ബാധിച്ചു. പല ട്രെയിനുകളും വഴിതിരിച്ചുവിടുന്നതുമൂലമുള്ള നഷ്ടങ്ങള്‍ ഏറെയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലേക്കുള്ളത് ഉള്‍പെടെ നിരവധി ട്രെയിന്‍ സര്‍വീസുകളാണ് ദിവസവും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.  രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ല കേന്ദ്രീകരിച്ച് ഗുജ്ജര്‍ സമരക്കാര്‍  റെയില്‍പാതക്ക് കുറുകെ കുടില്‍കെട്ടിയാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.  
 

നിതി ആയോഗ് നടത്തിപ്പില്‍ കേരളത്തിന് അതൃപ്തി

Posted: 28 May 2015 10:49 AM PDT

Image: 
Subtitle: 
കരടുനിര്‍ദേശം വായിക്കാന്‍പോലും സമയം നല്‍കാതെയാണ് ചര്‍ച്ചക്കുവെച്ചതെന്ന് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: നിതി ആയോഗിന്‍െറ നടത്തിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തെ അതൃപ്തി അറിയിച്ചു. അഞ്ചാം പഞ്ചവത്സര പദ്ധതി നടത്തിപ്പിന് വ്യക്തമായ സംവിധാനം ഉണ്ടാക്കാതെയാണ് ആസൂത്രണ കമീഷന്‍ നിര്‍ത്തി നിതി ആയോഗ് രൂപവത്കരിച്ചതെന്നും മുഖ്യമന്ത്രിമാരുടെ ഉപസമിതി യോഗം പരിഗണിക്കേണ്ട കരടുനിര്‍ദേശം വായിക്കാന്‍പോലും സമയം നല്‍കാതെയാണ് ചര്‍ച്ചക്ക് വെച്ചതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍െറ അധ്യക്ഷതയില്‍ ഭോപാലില്‍ നടന്ന മുഖ്യമന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ യോഗം പരിഗണിക്കുന്ന കരടു ശിപാര്‍ശ കിട്ടിയത് യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തിമ ശിപാര്‍ശ തയാറാക്കുന്നതിനുമുമ്പ് കൂടുതല്‍ സാവകാശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിനെക്കുറിച്ചാണ് ഉപസമിതി യോഗം ചര്‍ച്ചചെയ്തത്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിതി ആയോഗിന്‍െറ പങ്ക് എന്താണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

പണം അനുവദിക്കുന്നതിന് നിതി ആയോഗ് കാലാകാലം യോഗം വിളിക്കണം. ഓരോ സംസ്ഥാനവും തയാറാക്കുന്ന പദ്ധതി അംഗീകരിക്കാന്‍ നിതി ആയോഗിനെ ചുമതലപ്പെടുത്തണം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം.

 14ാം ധനകമീഷന്‍ ശിപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികളും വിഹിതവും കിട്ടുന്നത് കണക്കിലെടുത്ത് കേന്ദ്രപദ്ധതികള്‍ ഉടച്ചു വാര്‍ക്കുകയാണ്. പഴയപടി വിഹിതം കിട്ടില്ല; വെട്ടിക്കുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം വിഹിതം കുറഞ്ഞു. 2011-12ല്‍ മൊത്തം വരുമാനത്തിന്‍െറ 53.4 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 46.31 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ സാമൂഹികക്ഷേമ മേഖലക്കുള്ള കേന്ദ്ര ബജറ്റ് വിഹിതത്തില്‍ 66 ശതമാനമാണ് കുറച്ചത്.  അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ കേന്ദ്ര പദ്ധതികള്‍ക്കു കീഴില്‍ കൈമാറിക്കിട്ടിയ ആളോഹരി വിഹിതം 1332 രൂപയാണ്.
തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ വിഹിതം കേരളത്തിനാണ്. നാലു തെക്കന്‍ സംസ്ഥാനങ്ങളുടെ ശരാശരി വിഹിതം 1567 രൂപയാണ്. ഇത്തരത്തില്‍ തുക കുറക്കുന്നത്  പ്രത്യാഘാതമുണ്ടാക്കും.

കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന തുക എത്രയെന്ന് വര്‍ഷാരംഭത്തില്‍ അറിയിക്കാത്തത് പദ്ധതി നടത്തിപ്പിന്‍െറ കാര്യക്ഷമതയെ ബാധിക്കുന്നു. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക വിഹിതം മൊത്തമായി കാണിക്കണം. പഴയ ധനസഹായ രീതിയനുസരിച്ച് നടന്നുവരുന്ന പദ്ധതികള്‍ അതേരീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ദ. കൊറിയയിലേക്ക് യു.എസ് സൈനിക ലാബില്‍നിന്ന് ആന്ത്രാക്സ് വൈറസ്

Posted: 28 May 2015 10:31 AM PDT

Image: 

വാഷിങ്ടണ്‍: രാജ്യത്തിനകത്തെ ഒമ്പത് ലബോറട്ടറികളിലേക്കും ദക്ഷിണ കൊറിയയിലെ സൈനിക താവളത്തിലേക്കും അമേരിക്കന്‍ സൈന്യം അത്യന്തം അപകടകരമായ ആന്ത്രാക്സ് ബാക്ടീരിയയടങ്ങിയ പാര്‍സലുകള്‍ അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇവയിലടങ്ങിയ ബാക്ടീരിയയെ നിര്‍വീര്യമാക്കാത്ത പാര്‍സല്‍ കഴിഞ്ഞ ദിവസമാണ് 10 കേന്ദ്രങ്ങളില്‍ എത്തിയത്. ഇതേതുടര്‍ന്ന്, ആളപായം സൈന്യം സ്ഥിരീകരിച്ചിട്ടില്ളെങ്കിലും അമേരിക്കയില്‍ നാലു സിവിലിയന്മാര്‍ക്ക് ചികിത്സ നല്‍കിയതായി പെന്‍റഗണ്‍ അറിയിച്ചു. കുത്തിവെപ്പിനു പുറമെ ആന്‍റിബയോട്ടിക്കുകളും അടങ്ങിയ ചികത്സാ നടപടികളാണ് സ്വീകരിച്ചത്.
ദക്ഷിണ കൊറിയയിലെ സൈനിക കേന്ദ്രത്തിലുണ്ടായിരുന്ന 22 പേര്‍ക്ക് മുന്‍കരുതല്‍ മരുന്നും നല്‍കി. ആരും പിന്നീട് രോഗ ലക്ഷണങ്ങള്‍ കാണിച്ചില്ളെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ രോഗപ്രതിരോധ, നിയന്ത്രണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യൂട്ട സൈനിക ലാബില്‍നിന്നാണ് മേരിലന്‍ഡ്, ടെക്സസ്, വിസ്കോണ്‍സന്‍, ഡിലാവെയര്‍, ന്യൂജഴ്സി, ടെന്നസി, ന്യൂയോര്‍ക്, കാലിഫോര്‍ണിയ, വിര്‍ജീനിയ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ആന്ത്രാക്സ് അയച്ചത്. ബാക്ടീരിയയെ നിര്‍ജീവമാക്കിയ ശേഷം അയക്കാനായിരുന്നു പദ്ധതിയെന്നാണ് വിശദീകരണം. ജൈവ ഭീഷണികള്‍ തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവത്രെ ഇവ അയച്ചത്. സംഭവം വിവാദമായതോടെ ആന്ത്രാക്സ് അയക്കുന്ന നടപടി നിര്‍ത്തിവെച്ചതായി പെന്‍റഗണ്‍ വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ പറഞ്ഞു. സമാനമായി, 11 മാസം മുമ്പും ഇതേ ലാബില്‍നിന്ന് അപകടകരമായ ബാക്ടീരിയയടങ്ങിയ പാര്‍സല്‍ അയച്ച് വിവാദമായിരുന്നു.
ആന്ത്രാക്സ് വായുവില്‍ ചേരുന്നതോടെ അത്യന്തം അപകടകരമായി മാറും. 2001ല്‍ അമേരിക്കന്‍ സര്‍ക്കാര്‍-മാധ്യമ കേന്ദ്രങ്ങളില്‍ ലഭിച്ച മെയിലുകളില്‍നിന്ന് പരന്ന ആന്ത്രാക്സ് വൈറസ് മൂലം അഞ്ചുപേര്‍ മരിച്ചിരുന്നു. കത്ത് കൈകാര്യംചെയ്യുന്ന ജീവനക്കാരുള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൈവ ആയുധങ്ങളുടെ പുതിയ കാലത്ത് ഏറെ ഭയത്തോടെ കാണുന്നവയിലൊന്നാണ് ആന്ത്രാക്സ്. പുതിയ സംഭവത്തില്‍ അബദ്ധം ബോധ്യപ്പെട്ടതോടെ 10 കേന്ദ്രങ്ങളിലും ലഭിച്ച സാമ്പ്ളുകള്‍ നശിപ്പിച്ചിട്ടുണ്ട്.

റോഹിങ്ക്യന്‍ പ്രതിസന്ധി: സൂചി മൗനം വെടിയണം ^ദലൈലാമ

Posted: 28 May 2015 10:29 AM PDT

Image: 

ബെയ്ജിങ്: മ്യാന്മറില്‍ ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ കൊടിയ പീഡനത്തിനിരയാവുന്നത് തുടരുമ്പോള്‍ പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചി മൗനംവെടിഞ്ഞ് അവരുടെ മോചനത്തിന് രംഗത്തിറങ്ങണമെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ.
2012 മുതല്‍ രണ്ടുതവണ നേരിട്ട് സൂചിയോട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബുദ്ധമത വിശ്വാസികളുടെ നേതാവുകൂടിയായ ദലൈലാമ പറഞ്ഞു. ‘വളരെ ദു:ഖകരമാണ് സ്ഥിതിവിശേഷം. ബര്‍മയിലെ വിഷയത്തില്‍ നൊബേല്‍ ജേതാവെന്ന നിലക്ക് ഓങ് സാന്‍ സൂചിക്ക് വല്ലതും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ’- ആസ്ട്രേലിയന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘ലണ്ടനിലും ചെക് റിപ്പബ്ളിക്കിലുംവെച്ച് സൂചിയെ നേരിട്ടു കണ്ടതാണ്. ഇരുവട്ടവും പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ, വിഷയം സങ്കീര്‍ണമാണെന്നായിരുന്നു മറുപടി.’ ദാരിദ്ര്യവും പീഡനവുംമൂലം നാടുവിട്ട ആയിരങ്ങള്‍ ഇപ്പോഴും കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. റോഹിങ്ക്യന്‍ ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുന്ന നയങ്ങള്‍ക്ക് ഭരണപക്ഷം പിന്തുണ നല്‍കുമ്പോള്‍ പ്രതിപക്ഷവും നിസ്സംഗത തുടരുന്നത് അപകടകരമാണ്. അടുത്ത നവംബറിലെ  തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇരുവിഭാഗവും ഒരേ സമീപനം തുടരുന്നതെന്നാണ് ആക്ഷേപം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP