സ്വാഗതം
WELCOME

News Update..

Wednesday, July 29, 2015

വിന്‍ഡോസ് 10 ഇന്ന് പുറത്തിറങ്ങും Madhyamam News Feeds

വിന്‍ഡോസ് 10 ഇന്ന് പുറത്തിറങ്ങും Madhyamam News Feeds

Link to

വിന്‍ഡോസ് 10 ഇന്ന് പുറത്തിറങ്ങും

Posted: 29 Jul 2015 12:35 AM PDT

Image: 

സാന്‍ഫ്രാന്‍സിസ്കോ: ഉപഭോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൈക്രോസോഫ്റ്റിന്‍െറ ഓപറേറ്റിങ് സിസ്റ്റം വിന്‍ഡോസ് ബുധനാഴ്ച പുറത്തിറങ്ങും. വിന്‍ഡോസിന്‍െറ അവസാനത്തെ ഓപറേറ്റങ് സിസ്റ്റമായിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഏറെ പഴി കേട്ട വിന്‍ഡോസ് എട്ട് പുറത്തിറങ്ങിയതിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുതിയ ഓപറേറ്റിങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് രംഗത്തുവരുന്നത്. വിന്‍ഡോസ് 8ന്‍െറ പരിമിതികള്‍ പുതിയ ഒ.എസിന് മറികടക്കാന്‍ ആവുമെന്നാണ് പ്രതീക്ഷ.

പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ (പി.സി) മാത്രമല്ല ആന്‍ഡ്രോയിഡ് ഫോണിലും ടാബ് ലെറ്റിലും വിന്‍ഡോസ് ടെന്‍ ഓപറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ഇതിലെല്ലാം സമാനമായ പെര്‍ഫോമന്‍സായിരിക്കും ഉണ്ടാവുകയെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ആപ്ളിക്കേഷനിലേക്ക് എളുപ്പം പോകാനുള്ള കൗകര്യമാണ് വിന്‍ഡോസ് പത്തില്‍ സംവിധാനിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. നിലവിലുള്ള വിന്‍ഡോസ് ഉപോഭോക്താക്കള്‍ക്ക് വിന്‍ഡോസ് പത്ത് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിക്കുന്നു. വിന്‍ഡോസ് ഇതുവരെ ഇറക്കിയതില്‍ ഏറ്റവും ജനകീയ ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഏഴിന്‍െറ ഏറ്റവും ഇഷ്ടപ്പെട്ട ചില ഫീച്ചറുകള്‍ വിന്‍ഡോസ് ടെന്നില്‍ ഉള്‍പ്പെടുത്തും എന്നാണ് കരുതുന്നത്.

ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ മികച്ച ഒരു ഓപറേറ്റിങ് സിസ്റ്റമാണ് വിന്‍േഡോസ് ടെന്നിലൂടെ മൈക്രോസോഫ്റ്റ് വാഗ്ദാനം നല്‍കുന്നത്.

സ്റ്റാര്‍ട്ട് മെനുവാണ് ഏറ്റവും ആകര്‍ഷകമായ പ്രത്യേകത. ഇത് വിന്‍ഡോസ് സെവന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്നാണ് കരുതുന്നത്. ആള്‍ പ്രോഗ്രാംസ് എന്ന ഓപ്ഷനില്‍ ക്ളിക്ക് ചെയ്താല്‍ എല്ലാ പ്രോഗ്രാമുകളും ആല്‍ഫബെറ്റികല്‍ ഓര്‍ഡറില്‍ മോണിറ്ററില്‍ വരും.

യാക്കൂബ് മേമന്‍െറ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നു

Posted: 29 Jul 2015 12:31 AM PDT

Image: 

ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത്, അമിതാഭ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

മരണ വാറന്‍റ് സ്റ്റേ ചെയ്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൊവ്വാഴ്ച വിധി പുറപ്പെടുവിച്ചപ്പോള്‍ മേമന്‍െറ ആവശ്യം തള്ളുകയാണെന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ വിധിച്ചത്. അഭിപ്രായഭിന്നത മൂലം മേമന്‍െറ അപേക്ഷ വിപുല ബെഞ്ചിന് വിടുകയാണ് ഇരുവരും ചെയ്തത്.   

നടപടിക്രമങ്ങളിലെ പിഴവിന് ഒരു മനുഷ്യജീവനാണ് വിലയിടുന്നത്. ഒരു തടവുകാരന് പ്രത്യേകിച്ചും വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് ഭരണഘടനയുടെ 21ാം അനുഛേദം അനുസരിച്ചുള്ള തുടര്‍നപടി ക്രമങ്ങള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയ യാക്കൂബ് മേമന്‍െറ പഴയ തിരുത്തല്‍ ഹരജി ചട്ടപ്രകാരം പുതിയ ബെഞ്ചുണ്ടാക്കി വീണ്ടും പരിഗണിക്കണമെന്നും ജസ്റ്റിസ് കുര്യന്‍ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ടതിനെതിരെ യാക്കൂബ് മേമന്‍ വീണ്ടും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. ജൂലൈ 30ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മേമന്‍ വീണ്ടും ദയാഹരജി സമര്‍പ്പിച്ചത്. നേരത്തെ മേമന്‍െറ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രതി രണ്ടാം തവണയും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നത്.

സഞ്ജീവ് ചതുര്‍വേദിക്കും അന്‍ഷു ഗുപ്തക്കും മഗ്സസെ അവാര്‍ഡ്

Posted: 29 Jul 2015 12:12 AM PDT

Image: 

മനില:  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മുന്‍ വിജിലന്‍സ് ഓഫിസര്‍ സഞ്ജീവ് ചതുര്‍വേദിക്കും സന്നദ്ധ സംഘടനയായ ഗൂഞ്ച് സ്ഥാപകന്‍ അന്‍ഷു ഗുപ്തക്കും മഗ്സസെ പുരസ്കാരം. ഇവര്‍ക്കൊപ്പം ലാവോസ്,ഫിലിപ്പീന്‍സ്, മ്യാന്‍മര്‍ എന്നിവടിങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പുരസ്കാരത്തിന് അര്‍ഹരായി.
2012-14 കാലയളവില്‍ എയിംസ് ചീഫ് വിജിലന്‍സ് ഓഫസറായിരിക്കെ അഴിമതി തടയുന്നതിന് കൈക്കൊണ്ട നടപടികളാണ് സഞ്ജീവ് ചതുര്‍വേദിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. എയിംസിലെ 200 അഴിമതിക്കേസുകളാണ് സഞ്ജീവ് ചതുര്‍വേദി പുറത്തുകൊണ്ടുവന്നത്. 78 കേസുകളില്‍ കുറ്റക്കാരെ ശിക്ഷിക്കുകയും 87 കേസുകളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 20 ലധികം കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ഗൂഞ്ച് എന്ന സന്നദ്ധസംഘടന പാവപ്പെട്ടവരെ സഹായിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്  അന്‍ഷു ഗുപ്തയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പഴയ വസ്ത്രങ്ങളും നഗരങ്ങളിലെ വീടുകള്‍ ഉപേക്ഷിക്കുന്ന വീട്ടുസാധനങ്ങളും ഉപയോഗപ്പെടുത്തി ഗ്രാമീണരായ പാവപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ നിര്‍മിക്കുകയാണ് ഗൂഞ്ചിന്‍െറ പ്രധാന പ്രവര്‍ത്തനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. 1999 ല്‍ ബഹുരാഷ്ട്ര കമ്പനി ജോലി ഉപേക്ഷിച്ചാണ് അന്‍ഷു ഗുപ്ത ‘ഗൂഞ്ച് ’ രൂപീകരിച്ചത്.
പട്ട് നെയ്ത്ത് പുനരുജ്ജീവിപ്പിച്ച് പാവപ്പെട്ട സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കിയതാണ്  ലാവോസില്‍ നിന്നുള്ള കൊമ്മാലി ചാന്ദവോങിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.തെക്കന്‍ ഫിലിപ്പീന്‍സിലെ കലാ പൈതൃകം സംരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലിഗായ ഫെര്‍ണാണ്ടോ അമില്‍ബാങസിന് അര്‍ഹയാക്കിയപ്പോള്‍ മ്യാന്‍മറിലെ ജനങ്ങളുടെ മൗലിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ക്യാവ് തുവിനെ ഏഷ്യയിലെ നെബേല്‍ എന്നറിയപ്പെടുന്ന മഗ്സാസെ പുരസ്കരത്തിന് അര്‍ഹനാക്കിയത്.

രാജീവ് വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തന്നെ

Posted: 29 Jul 2015 12:10 AM PDT

Image: 

ന്യൂഡല്‍ഹി:രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത നടപടി സുപ്രീംകോടതി ശരിവെച്ചു. പ്രതികളുടെ വധശിക്ഷ ഒഴിവാക്കിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.

നേരത്തേ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി ഇളവു ചെയ്തിരുന്നു. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നീ പ്രതികളുടെ ശിക്ഷയാണ് ജീവപര്യന്തമാക്കിയത് . ദയാഹരജിയില്‍ രാഷ്ര്ടപതി തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് 24 വര്‍ഷങ്ങള്‍ പ്രതികള്‍ ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതേ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രതികളുടെ മോചനത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാല്‍, ഇത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ച കേസില്‍ തമിഴ്നാടിനു മാത്രമായി ഒരു തീരുമാനം എടുക്കാനാവില്ളെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം കോടതിയെ സമീപിച്ചത്. ഇതോടെ വധശിക്ഷയിലെ ഇളവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

എന്നാല്‍, മുരുകന്‍,ശാന്തന്‍,പേരറിവാളന്‍ എന്നിവര്‍ 24 വര്‍ഷത്തിലേറെയായി തടവുശിക്ഷ അനുഭവിച്ചുവരികയാണ്.  കേന്ദ്ര നിയമം അനുസരിച്ചുള്ള ശിക്ഷ പൂര്‍ത്തിയായെന്നും 302 വകുപ്പനുസരിച്ചുള്ള ശിക്ഷ മാത്രമാണ് ഇനി അനുഭവിക്കാനുള്ളതെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് തങ്ങളുടെ ഭാഗം വ്യക്തമാക്കിയെങ്കിലും ഈ കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം അടങ്ങിയ മൂന്നംഗ ബെഞ്ച് മോചനക്കാര്യം ഭരണഘടനാ ബെഞ്ചിന് വിട്ടുകൊടുത്ത് ഉത്തരവിടുകയായിരുന്നു.

കേരളത്തില്‍ ഭൂരിപക്ഷ ഐക്യം അനിവാര്യം ^വെള്ളാപ്പള്ളി

Posted: 28 Jul 2015 11:50 PM PDT

Image: 

ന്യൂഡല്‍ഹി: കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുമായി അയിത്തമില്ല. കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അവഗണനയാണ്. ഭൂരിപക്ഷ സമുദായ ഐക്യത്തിലൂടെ സാമൂഹിക നീതി നടപ്പാക്കണമെന്നാണ് ആവശ്യം. എസ്.എന്‍.ഡി.പിയുടെ താല്‍പര്യം സംരക്ഷിക്കുന്ന ആരുമായും സഹകരിക്കും. ബി.ജെ.പി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരുമായി സഹകരിക്കില്ളെന്ന് പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോ?

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒന്നും തന്നില്ല. ഉമ്മന്‍ചാണ്ടി ചെറിയ സഹായം നല്‍കി. എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മന്ത്രിയോ എം.പിയോ എം.എല്‍.എയോ ആകാന്‍  ഇല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍െറ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമിത്ഷായെ കണ്ടത്. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പമാണ് അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ചത്.

കലാമിന്‍െറ ഭൗതികശരീരം ജന്മനാട്ടിലേക്ക്; വ്യാഴാഴ്ച ഖബറടക്കം

Posted: 28 Jul 2015 11:44 PM PDT

Image: 

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടു പോയി. രാവിലെ ഏഴിന് ഡല്‍ഹി 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്ന് അലങ്കരിച്ച ഗണ്‍ ഗാരേജില്‍ പാലം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍കുലിസ് വിമാനത്തില്‍ മധുരയിലേക്കാണ് കൊണ്ടുപോയത്. പാലം വിമാനത്താവളത്തില്‍ കര, നാവിക, വ്യോമ സേനകള്‍ ഒൗദ്യോഗിക യാത്രയപ്പ് നല്‍കി.

മധുര വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതികശരീരം ഉച്ചക്ക് 12 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം രാമേശ്വരത്ത് എത്തിക്കും. കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഭൗതികശരീരം ഏറ്റുവാങ്ങും. അവിടെ ബസ്റ്റാന്‍ഡിന് സമീപത്തെ രാമേശ്വരം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് രാത്രി എട്ട് വരെ പൊതുദര്‍ശനം. തുടര്‍ന്ന് ഭൗതികശരീരം ബന്ധുക്കള്‍ക്ക് ഉപചാരമര്‍പ്പിക്കാന്‍ വിട്ടുനല്‍കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂര്‍ണ സൈനിക ബഹുമതികളോടെ ഖബറടക്കം.

രാമേശ്വരം^മധുര റോഡിലെ പേക്കരിമ്പില്‍ 1.85 ഏക്കര്‍ സ്ഥലമാണ് അബ്ദുല്‍ കലാമിന്‍െറ ഖബറടക്കത്തിനായി തെരഞ്ഞെടുത്തത്. ഇതിന്‍െറ ഒരുക്കങ്ങള്‍ ഇവിടെ നടന്നുവരികയാണ്. ഭാവിയില്‍ കലാമിന്‍െറ സ്മാരകം നിര്‍മിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സ്ഥലംവിട്ടു നല്‍കിയത്. പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന്‍െറ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാമേശ്വരത്ത് എത്തിയിട്ടുണ്ട്.  

അബ്ദുല്‍ കലാമിന്‍െറ  ഖബറടക്കം നടക്കുന്ന ജൂലൈ 30ന് തമിഴ്നാട്ടില്‍ പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ^ സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് അവധിയായിരിക്കും.

മസ്ജിദുല്‍ അഖ്സയിലെ അതിക്രമങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തണം - ഖത്തര്‍

Posted: 28 Jul 2015 11:01 PM PDT

Image: 
ദോഹ: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ അധിനിവേശ സേനയും കുടിയേറ്റക്കാരും നടത്തിവരുന്ന അതിക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കണമെന്ന് ഖത്തര്‍. 
ഇസ്രായേലിന്‍െറ നടപടി ധാര്‍മികതക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കിയ ഖത്തര്‍ അഖ്സക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തു. 
ഇന്നലെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  മസ്ജിദുല്‍ അഖ്സയിലെ അതിക്രമങ്ങളും കയ്യേറ്റങ്ങളും മില്യന്‍ കണക്കിന് ലോക മുസ്ലിംകളുടെ വികാരത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ്. 
അല്‍ അഖ്സ പള്ളിക്കെതിരെയും ഫലസ്തീനിനെതിരെയും നടത്തുന്ന പൈശാചികവും നിയമവിധേയമല്ലാത്തതുമായ എല്ലാ അതിക്രമങ്ങളും നിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ട ഖത്തര്‍, പവിത്രമായ പള്ളിക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും നടക്കുന്ന ഇസ്രായേല്‍ അതിക്രമങ്ങള്‍ പശ്ചിമേഷ്യയിലെയും മേഖലയിലെയും സ്ഥിതിഗതികള്‍ വഷളാക്കുമെന്ന ആശങ്കയും ഉയര്‍ത്തി.
 

കാര്‍ഷിക മാലിന്യത്തില്‍നിന്ന് ജൈവ ഇന്ധനം: ഗവേഷണവുമായി ഒമാനി ശാസ്ത്രജ്ഞര്‍

Posted: 28 Jul 2015 10:27 PM PDT

Image: 
മസ്കത്ത്: ആഗോളതലത്തില്‍ എണ്ണ സമ്പത്ത് കുറഞ്ഞുവരുകയും ബദല്‍ ഇന്ധന സാധ്യതകള്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒമാനി ശാസ്ത്രജ്ഞരും മേഖലയില്‍ ഗവേഷണം നടത്തുന്നു. കാര്‍ഷിക-ജൈവമാലിന്യങ്ങളില്‍നിന്ന് ജൈവഇന്ധനം ഉണ്ടാക്കാനുള്ള ഗവേഷണമാണ് ഒമാനി ശാസ്ത്രജ്ഞരുടെയും അക്കാദമീഷ്യന്മാരുടെയും നേതൃത്വത്തില്‍ നടക്കുന്നത്. ഒമാനില്‍ ജൈവഇന്ധന വ്യവസായത്തിന് അടിത്തറ പാകുകയെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണം. കാര്‍ഷിക-ജൈവ മാലിന്യങ്ങള്‍ ഇന്ധനരൂപത്തിലേക്ക് മാറ്റുകയെന്ന ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഒമാനിലും ലക്ഷ്യമിടുന്നത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ബയോളജി വിഭാഗത്തിലെ അസി. പ്രഫസര്‍ മൊഹബ് അല്‍ ഹിനായിയുടെ നേതൃത്വത്തിലാണ് ഗവേഷണം. 
ആഗോളതാപനത്തെക്കുറിച്ച് ഉയരുന്ന ആശങ്കകളും എണ്ണയുടെ അളവുകുറയുന്നതും കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദവും സ്ഥായിയായതുമായ വികസനത്തിന് ഭക്ഷ്യ അവശിഷ്ടങ്ങളില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കല്‍ അനിവാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ജൈവ ഇന്ധനം പുനരുപയോഗസാധ്യതയുള്ളതും കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്തതുമാണ്. ഹരിത വാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കുകയും ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് എഥനോള്‍, ബയോഗ്യാസ്, ബുഥനോള്‍ തുടങ്ങിയ ജൈവഇന്ധനങ്ങള്‍ ജൈവ-കാര്‍ഷിക മാലിന്യത്തില്‍നിന്ന് ഉണ്ടാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ലാഭകരമായും മത്സരക്ഷമതയോടെയും ജൈവഇന്ധനം ഉണ്ടാക്കിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ വ്യവസായത്തില്‍ വിപ്ളവം സൃഷ്ടിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ഗവേഷണമെന്ന് മൊഹബ് അല്‍ ഹിനായി പറഞ്ഞു. ആല്‍ഗകളെയും മറ്റ് മൈക്രോ ഓര്‍ഗാനിസങ്ങളെയും ഉപയോഗിച്ച് വ്യവസായിക-വാണിജ്യ അടിസ്ഥാനത്തില്‍ ജൈവഇന്ധനങ്ങള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ഈന്തപ്പനകളുടെയും മറ്റും അവശിഷ്ടങ്ങളും ഉല്‍പാദനത്തിന് ഉപയോഗിക്കാന്‍ സാധിക്കും. ഈന്തപ്പനയുടെ അവശിഷ്ടങ്ങളില്‍നിന്ന് ബയോ ഡീസല്‍ ഉല്‍പാദനവും സാധ്യമാണ്. പദ്ധതിയുടെ ഭാഗമായുള്ള ഗവേഷണം ഇപ്പോള്‍ ലബോറട്ടറികളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജൈവഇന്ധന ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കാനും ഉല്‍പാദനച്ചെലവുകള്‍ കുറക്കാനുമുള്ള ഗവേഷണമാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അധികം വൈകാതെ ജൈവഇന്ധന ഉല്‍പാദനം വാണിജ്യാടിസ്ഥാനത്തില്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവേഷകര്‍ പറഞ്ഞു.   
 

താമസസ്ഥലത്ത് മലയാളിയെ ആക്രമിച്ച് കവര്‍ച്ച

Posted: 28 Jul 2015 10:11 PM PDT

Image: 
കുവൈത്ത് സിറ്റി: അര്‍ധരാത്രി വാതില്‍ തകര്‍ത്ത് താമസസ്ഥലത്ത് കയറിയ അജ്ഞാതരുടെ ആക്രമണത്തില്‍ മലയാളിക്ക് പരിക്കേറ്റു. പണവും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമാവുകയും ചെയ്തു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി റോസ് കാട്ടുകല്ലിലാണ് (ജോര്‍ജ് മാത്യു) ആക്രമണത്തിനിരയായത്. മലയാളികള്‍ തിങ്ങിത്താമസിക്കുന്ന അബ്ബാസിയയില്‍ തിങ്കളാഴ്ച അര്‍ധരാത്രി 12.30 ഓടെയാണ് സംഭവം. 
ജലീബ് അല്‍ശുയൂഖ് പൊലീസ് സ്റ്റേഷന് എതിര്‍വശത്തെ റോഡില്‍ രുചി റസ്റ്റാറന്‍റിന് സമീപത്തെ കെട്ടിടത്തിലെ താഴെ നിലയിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന റോസ് വാതിലില്‍ ശക്തിയായ മുട്ടുകേട്ടാണ് ചെന്നത്. പൊലീസാണെന്ന് പറഞ്ഞ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ അദ്ദേഹം തുറന്നില്ല. എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ചുവെങ്കിലും റിങ് ചെയ്ത ഉടന്‍ ഫോണ്‍ ഡിസ്കണക്ടാവുകയായിരുന്നുവെന്ന് റോസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ സമയം വാതില്‍ തകര്‍ത്ത് അകത്തുകടന്ന രണ്ടുപേര്‍ കത്തിയുമായി റോസിനെ ആക്രമിച്ചു. 
ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് കുത്തേറ്റു. സഹായത്തിനായി അലറിവിളിച്ചെങ്കിലും കെട്ടിടത്തിലെ കാവല്‍ക്കാരനോ അയല്‍ക്കാരോ തിരിഞ്ഞുനോക്കിയില്ല. 
മുറിയിലുണ്ടായിരുന്ന പഴ്സ്, മൊബൈല്‍, ലാപ്ടോപ് എന്നിവയെല്ലാം കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. പഴ്സിലുണ്ടായിരുന്ന പണവും സിവില്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സും ബാങ്ക് കാര്‍ഡുകളും നഷ്ടമായി. രാത്രിതന്നെ എ.ടി.എമ്മില്‍നിന്ന് കാര്‍ഡ് ഉപയോഗിച്ച് 510 ദീനാര്‍ പിന്‍വലിച്ചതായി റോസ് പറഞ്ഞു. സാംസ്കാരിക കൂട്ടായ്മയായ തനിമയുടെ സജീവപ്രവര്‍ത്തകനായ റോസ് അറിയിച്ചതനുസരിച്ച് എത്തിയ സംഘടനാ പ്രവര്‍ത്തകരാണ് ഇദ്ദേഹത്തെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയതും അവരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലത്തെിച്ചതും. കൈത്തണ്ടക്കും വിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 
സംഭവത്തില്‍ നടപടിയെടുക്കാന്‍ കുവൈത്ത് അധികൃതരില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് തനിമ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. 
മലയാളികളടക്കം ഇന്ത്യക്കാര്‍ ഏറെ താമസിക്കുന്ന അബ്ബാസിയ, ഹസാവി, ജലീബ് അല്‍ശുയൂഖ് മേഖലകളില്‍ സമീപകാലത്തായി വിദേശികള്‍ ഏറെ ആക്രമണങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. കഴിഞ്ഞദിവസം നടന്നുപോവുകയായിരുന്ന മലയാളി സ്ത്രീയുടെ ബാഗ് അക്രമികള്‍ തട്ടിപ്പറിച്ചിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് മലയാളി ടാക്സി ഡ്രൈവര്‍ ആക്രമണത്തിനിരയായത്.

സ്വര്‍ണത്തിന് റെക്കോഡ് വിലക്കുറവ്; പവന് 18,880 രൂപ

Posted: 28 Jul 2015 09:44 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോഡ് വിലക്കുറവ്. പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ജൂലൈ ഒന്നാം തീയതി രേഖപ്പെടുത്തിയ 19,800 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില. ജൂലൈ 11ന് 19,680ല്‍ നിന്ന് 19,600 രൂപയിലേക്ക് താഴ്ന്ന പവന്‍വില 15 വരെ മാറ്റമില്ലാതെ തുടര്‍ന്നു. 16ന് 19,520ലേക്ക് താഴ്ന്ന് 19വരെ വിലസ്ഥിരത കൈവരിച്ചു. 20ന് 19,280ഉം 21ന് 19,200ഉം 22, 22ന് 19,080 രൂപയിലുമെത്തി. 24 മുതല്‍ 28 വരെ അഞ്ച് ദിവസം പവന് 19,000 രൂപയായിരുന്നു പവന്‍വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം പവന് 0.66 ഡോളര്‍ ഉയര്‍ന്ന് 1,096.96 ഡോളറിലെത്തി.
 

കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിന്

Posted: 28 Jul 2015 09:42 PM PDT

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിന് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുള്ള റിപ്പോര്‍ട്ട് തയാറായിക്കഴിഞ്ഞു. ഇത് വ്യാഴാഴ്ച കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തില്‍ പരിശോധന നടത്തും.

കലാമിന്‍െറ നിര്യാണത്തില്‍ യു.എ.ഇ രാഷ്ട്ര നേതാക്കള്‍ അനുശോചിച്ചു

Posted: 28 Jul 2015 08:45 PM PDT

Image: 
അബൂദബി: മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ നിര്യാണത്തില്‍ യു.എ.ഇ രാഷ്ട്ര നേതാക്കള്‍ അനുശോചിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ അബ്ദുല്‍ കലാമിന്‍െറ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അനുശോചന സന്ദേശം അയച്ചു. 
 
 

നക്ഷത്രങ്ങളുടെ ലോകത്തേക്ക് ആ യാത്ര നേരത്തെയായിപ്പോയി...

Posted: 28 Jul 2015 08:34 PM PDT

Image: 

ശാസ്ത്രവും സാങ്കേതികവിദ്യയും രാജ്യത്തെ സാധാരണക്കാരനുപോലും പ്രയോജനപ്പെടുമ്പോഴാണ് ഒരു ശാസ്ത്രജ്ഞന്‍െറ ജീവിതം സാര്‍ഥകമാകുന്നത്. ഈ ബോധം എനിക്ക് പകര്‍ന്നുതന്ന ആ മഹാന്‍ ഇന്നില്ല. രാഷ്ട്രത്തിന്‍െറ നഷ്ടമെന്നൊക്കെ പൊതുവെ പറയാമെങ്കിലും തികഞ്ഞൊരു മനുഷ്യസ്നേഹിയായ കലാം സാറിന്‍െറ വേര്‍പാട് അതിലും എത്രയോ വലുതാണ്. എന്നും ഗുരുസ്ഥാനീയനായി കണ്ടിരുന്ന കലാം സാര്‍ എനിക്ക്  മാര്‍ഗദര്‍ശിയും അഭ്യുദയകാംക്ഷിയുമായിരുന്നു.

രാഷ്ട്രനായകര്‍ ഇന്നിനെക്കുറിച്ച് മാത്രം ചിന്തിച്ചപ്പോള്‍ ദശാബ്ദങ്ങള്‍ക്കപ്പുറമുള്ള ഇന്ത്യയാണ് കലാം സാര്‍ മനസ്സില്‍ കണ്ടത്. അവ വെറും ഉള്‍ക്കാഴ്ചയായി പരിമിതപ്പെടുത്താതെ അദ്ദേഹം അതിനായി യത്നിച്ചു. പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് ഇന്ത്യയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്താകും, കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നമനം എത്രത്തോളം ആശാവഹമായിരിക്കുമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. തന്‍െറ ജീവിതത്തിന്‍െറ സിംഹഭാഗവും രാജ്യത്തിനുവേണ്ടി അര്‍പ്പിച്ച കലാമിന് ശാസ്ത്രത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ കണ്ട തടസ്സങ്ങള്‍ അവസരങ്ങളാക്കി മുന്നേറി, പ്രശ്നപരിഹാരങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്തു. വാക്കുകളെക്കാള്‍ പ്രവൃത്തിക്ക് ഊന്നല്‍ നല്‍കി. എന്നും സമാധാനത്തിന്‍െറ വക്താവായിരുന്ന കലാമാണ് ഇന്ത്യയുടെ ആണവപര്യവേക്ഷണ രംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയത് എന്നതും ശ്രദ്ധേയം. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന അങ്ങ് ആണവായുധങ്ങളെ എങ്ങനെ കാണുന്നു? മറുപടി ലളിതവും അര്‍ഥവത്തുമായിരുന്നു: ഇത് പ്രയോഗിക്കാനല്ല, പ്രതിരോധിക്കാന്‍ മാത്രമാണ്. നമ്മള്‍ ശക്തരാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ ആരും നമുക്കെതിരെ ആയുധമെടുക്കില്ല. അതിനുള്ള ഒരുക്കങ്ങളാണ് നമ്മള്‍ നടത്തേണ്ടത്. എതിരാളിയെ മാനസികമായി കീഴ്പ്പെടുത്താനുള്ള ആയുധമാണ് നാം വികസിപ്പിക്കേണ്ടത് ^അദ്ദേഹം പറഞ്ഞു.

ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും എളിമയുടെ ബാലപാഠങ്ങള്‍ മുറുകെപ്പിടിക്കാന്‍ അദ്ദേഹം എപ്പോഴും ജാഗ്രത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനേക നിമിഷങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. എസ്.എല്‍.വി സാങ്കേതികവിദ്യ അദ്ദേഹത്തിന്‍െറ സംഭാവനയാണ്. അതിന്‍െറ തുടര്‍ച്ചയിലാണ് പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി എന്നിവ വികസിപ്പിച്ചത്. പി.എസ്.എല്‍.വി ഗവേഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഞാനുള്‍പ്പെടുന്ന സംഘമായിരുന്നു. ഒരിക്കല്‍ ഒരു സ്കൂളില്‍ സയന്‍സ് എക്സിബിഷന് പോയി. അവിടെ എസ്.എല്‍.വി, പി.എസ്.എല്‍.വി മാതൃകകള്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഒരു കുട്ടി ഓടിവന്ന് കലാം സാറിനോട് ചോദിച്ചു. ഇതിലേതാണ് വലുത്? പി.എസ്.എല്‍.വിയാണ് ഏറ്റവും വലുത്, ഈ നില്‍ക്കുന്ന സാറാണ് അതു കണ്ടുപിടിച്ചതെന്ന് പറഞ്ഞ് അദ്ദേഹം എന്നെ പരിചയപ്പെടുത്തി. വാസ്തവത്തില്‍ അദ്ദേഹത്തിന്‍െറ കണ്ടത്തെലുകള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. അടിസ്ഥാനം കലാം സാറിന്‍െറ കണ്ടത്തെലുകള്‍ തന്നെയായിരുന്നു. തനിക്ക് അര്‍ഹമായ അംഗീകാരങ്ങള്‍പോലും മറ്റുള്ളവര്‍ക്ക് വെച്ചുനീട്ടുന്ന മഹാമനസ്സാണ് അവിടെ കണ്ടത്. ഇത്തരം ചിന്താഗതിയുള്ള മനുഷ്യര്‍ ഇന്ന് വിരളം.

മറ്റെന്തിനെക്കാളും തന്‍െറ കര്‍മമണ്ഡലത്തെ അദ്ദേഹം ആരാധിച്ചു. ജോലിക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യം ലോകം തിരിച്ചറിയേണ്ടതാണ്. തുമ്പയില്‍ ജോലിനോക്കിയിരുന്ന കാലത്ത് ഞങ്ങള്‍ കുറെ ശാസ്ത്രജ്ഞര്‍ ഒരു അസൈന്‍മെന്‍റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നു. അത്യധികം സങ്കീര്‍ണതകള്‍ നിറഞ്ഞ പ്രോജക്ടായിരുന്നു കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അന്ന് എന്‍െറ മകന് സുഖമില്ലാതായി. വീട്ടില്‍നിന്ന് ഫോണ്‍ വന്നത് കലാംസാറിന്‍െറ ഓഫിസിലേക്കാണ്. പക്ഷേ, അദ്ദേഹം എന്നെ വിവരമറിയിച്ചില്ല. ചര്‍ച്ച രാത്രി വൈകുവോളം നീണ്ടു. പ്രശ്നപരിഹാരം കണ്ടശേഷമാണ് ഞങ്ങള്‍ ഓഫിസില്‍നിന്നിറങ്ങിയത്. വീട്ടിലേക്ക് മടങ്ങുന്നവഴി കലാം സാര്‍ എന്നോട് കാര്യം പറഞ്ഞു. മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ടതെല്ലാം അദ്ദേഹംതന്നെ ചെയ്തിരുന്നു.

അതിനുശേഷമാണ് ചര്‍ച്ചക്കത്തെിയതും. ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കാന്‍ ജീവനക്കാരെയും ഏര്‍പ്പാടാക്കിയിരുന്നു. മകന്‍ ആശുപത്രിയിലാണെന്ന് മാധവനോട് പറഞ്ഞാല്‍ മാധവന്‍െറ മനസ്സ് പതറുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് രാജ്യത്തിനാകും കോട്ടംവരുത്തുക ^അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ധിച്ച നിമിഷമായിരുന്നു അത്. അന്നുമുതല്‍ വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.

രാഷ്ട്രപതിയായതിനു മുമ്പും ശേഷവുമൊക്കെ അദ്ദേഹം എന്‍െറ വീട്ടില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ അദ്ദേഹത്തിന് ലഭിച്ച പൊന്നാട എന്നെ അണിയിക്കാന്‍ വീട്ടിലത്തെിയിരുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം സംസാരിച്ചത് സാധാരണക്കാരെക്കുറിച്ചായിരുന്നു. രാജ്യത്തിന്‍െറ വികസനത്തിന് തുരങ്കംവെക്കുന്ന അഴിമതിയെന്ന മഹാവിപത്ത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. അഴിമതിക്കെതിരായ ചിന്ത യുവാക്കളില്‍ പകര്‍ന്നുനല്‍കാനാണ്, വിവിധ കോളജുകളിലും ലോകോത്തര യൂനിവേഴ്സിറ്റികളിലും നടത്തിയ പ്രസംഗങ്ങളിലൂടെ ലക്ഷ്യമിട്ടത്.
രാഷ്ട്രപതിഭവന്‍െറ പടികള്‍ ഇറങ്ങിയിട്ടും കുട്ടികളുമായി സംവദിക്കാന്‍  അദ്ദേഹം മറന്നില്ല. എവിടെ പ്രഭാഷണം നടത്താന്‍ ചെന്നാലും തനിക്കുമുന്നില്‍ എത്ര കുരുന്നുകള്‍ ഉണ്ടെന്നാണ് അദ്ദേഹം നോക്കിയിരുന്നത്. തന്‍െറ ദര്‍ശനങ്ങള്‍ യുവാക്കളിലൂടെ നാടിനു സമര്‍പ്പിക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടു. അത്തരമൊരു ആശയസംവേദന വേദിയില്‍ തന്നെയായി വിടവാങ്ങലും. അബ്ദുല്‍ കലാം എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ വിടവാങ്ങല്‍ തന്നെയായിരുന്നു അത്. പക്ഷേ, നക്ഷത്രങ്ങളുടെ ലോകത്തേക്കുള്ള ആ യാത്ര ഒരല്‍പം നേരത്തെയായിപ്പോയി എന്നുമാത്രം.
(ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനാണ് ലേഖകന്‍)

ബഹ്റൈനില്‍ ഭീകരാക്രമണം; രണ്ടു പൊലീസുകാര്‍ മരിച്ചു

Posted: 28 Jul 2015 07:57 PM PDT

Image: 
മനാമ: ബഹ്റൈനിലെ സിത്രയില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ആറു പൊലിസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. 
നവീദ് അഹമ്മദ് നാസര്‍, ഹാമിദ് റസൂല്‍ ആരിഫ് എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ സിത്രയിലെ ഗുര്‍നാദ പ്രൈമറി ഗേള്‍സ് സ്കൂളിന് സമീപത്താണ് സംഭവം. 
ജോലി കഴിഞ്ഞ മടങ്ങുന്ന പൊലിസുകാര്‍ സഞ്ചരിച്ച ബസിനു നേരെ ഭീകരര്‍ ബോംബാക്രമണം നടത്തുകയായിരുന്നു. നേരത്തെ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുവെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് അല്‍ഹസന്‍ അറിയിച്ചു.ബസിന്‍െറ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശം സുരക്ഷാ സേന വളഞ്ഞു. പബ്ളിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി.
പൊലീസും ശിയ വിഭാഗത്തില്‍ പെട്ട വിമതരും തമ്മില്‍ സ്ഥിരമായി സംഘര്‍ഷമുണ്ടാകുന്ന പ്രദേശമാണ് സിത്ര. 
ബഹ്റൈന്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ  അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള പിന്തുണ തുടരുമെന്ന ഇറാന്‍ ആത്മീയ നേതാവായ അലി ഖാംനഇയുടെ പ്രസ്താവനയെ തുടര്‍ന്ന് ബഹ്റൈന്‍-ഇറാന്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്.ബഹ്റൈന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍ ഇടപെടലിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.  ഇതിനിടെയാണ് സിത്രയില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. 
ശത്രുതാപരമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇറാനില്‍നിന്നും ബഹ്റൈന്‍ അംബാസഡറെ പിന്‍വലിച്ചിരുന്നു.രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍െറ തുടര്‍ച്ചയായ ഇടപെടലില്‍ പ്രതിഷേധിച്ച് തെഹ്റാനിലെ അംബാസഡറെ തിരിച്ചുവിളിക്കുന്നതായാണ് ബഹ്റൈന്‍ വ്യക്തമാക്കിയത്.  അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഐക്യരാഷ്ട്ര സഭാ തത്വങ്ങളും ഒ.ഐ.സിയുടെ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ബഹ്റൈന്‍ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബഹ്റൈനിലെ വിവിധ സംഘടനകളും മന്ത്രാലയങ്ങളും പാര്‍ലമെന്‍റ് അംഗങ്ങളും മന്ത്രിമാരുമെല്ലാം ഇറാന്‍ നിലപാടിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തു വന്നിട്ടുണ്ട്. നേരത്തെ ബഹ്റൈനില്‍ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്തിയ സംഭവത്തെ ഇറാന്‍ ശക്തമായി വിമര്‍ശിച്ച സാഹചര്യത്തില്‍ 2011ലും ബഹ്റൈന്‍ തെഹ്റാനിലെ തങ്ങളുടെ അംബാസഡറെ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് 2012ലാണ് വീണ്ടും അംബാസഡറെ നിയോഗിച്ചത്. 
ഇറാനില്‍ നിന്നും കടല്‍ വഴി ആയുധം കടത്താനുള്ള ശ്രമം ബഹ്റൈന്‍ പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത് രണ്ടു ദിവസം മുമ്പാണ്. കലാഷ്നിക്കോവ് തോക്കുകള്‍, സ്ഫോടകവസ്തുക്കള്‍, വെടിക്കോപ്പുകള്‍, ആയുധങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. കോസ്റ്റ് ഗാര്‍ഡ്, പൊലീസ് എയര്‍ഫോഴ്സ്, റോയല്‍ മറൈന്‍ ഫോഴ്സ് എന്നിവയുടെ സഹായത്തോടെയാണ് ബഹ്റൈന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവെച്ച് രണ്ട് ബോട്ടുകള്‍ പിടികൂടിയത്. ബഹ്റൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുകയായിരുന്നു ബോട്ടുകളുടെ ദൗത്യം. 
ഇതുമായി ബന്ധപ്പെട്ട് സ്വദേശികളായ മഹ്ദി സബാഹ് അബ്ദുല്‍ മുഹ്സിന്‍ മുഹമ്മദ്, അബ്ബാസ് അബ്ദുല്‍ ഹുസൈന്‍ അബ്ദുല്ല മുഹമ്മദ് എന്നീ രണ്ടുപേരെ പിടികൂടുകയും ചെയ്തു. ബോംബ് നിര്‍മിക്കുന്നതിനുള്ള പരിശീലനം 2013ല്‍ ഇറാനില്‍ നിന്ന് നേടിയവരാണ് ഇരുവരുമെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പിടിയിലാകുമെന്ന് വ്യക്തമായ പ്രതികള്‍ തോണിയിലുണ്ടായിരുന്ന നാല് ബാഗുകള്‍ കടലിലേക്ക് വലിച്ചെറിഞ്ഞെങ്കിലും ഇവ കടലിനടിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ആയുധക്കടത്തില്‍ പബ്ളിക് പ്രൊസിക്യൂഷന്‍ അന്വേഷണം തുടരുന്നതിനിടെയാണ് സിത്രയില്‍ സ്ഫോടനമുണ്ടായത്. ഇറാനില്‍ നിന്നും കഴിഞ്ഞ ദിവസം ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ചതിന് സമാനമായ സ്ഫോടക വസ്തുക്കളാണ് സിത്രയിലെ ആക്രമണത്തിനും ഉപയോഗിച്ചതെന്ന് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തെ ശൂറാ കൗണ്‍സില്‍ ശക്തിയായി അപലപിച്ചു. 
2011നു ശേഷം രാജ്യത്ത് പലയിടത്തും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടാറുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പൊലീസിനെ ലക്ഷ്യമിട്ട് മൂന്നിടങ്ങളില്‍ സ്ഫോടനം നടന്നിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, ബോംബ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. 

ആനവേട്ടക്കേസ്: ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടികുഞ്ഞ് അറസ്റ്റില്‍

Posted: 28 Jul 2015 07:31 PM PDT

Image: 

കാസര്‍കോട്: ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രതികളിലൊരാള്‍ അറസ്റ്റില്‍. ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടികുഞ്ഞ് എന്ന ജിജോയാണ് അറസ്റ്റിലായത്. കാസര്‍കോട് നിന്നും തട്ടേക്കാട് റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സംഘമാണ് ആണ്ടികുഞ്ഞ് പിടികൂടിയത്.

കേരള^കര്‍ണാടക അതിര്‍ത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ആനവേട്ട കേസിലെ മുഖ്യപ്രതിയായ വാസുവിന്‍െറ വലംകൈയാണ് ആണ്ടികുഞ്ഞ്.എല്‍ദോസിനും വാസുവിനുമൊപ്പം ആനവേട്ട കേസിലെ മുഖ്യപങ്കാളിയാണ്.

എല്‍ദോസ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയില്‍ മലയാളിയുടെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
 

ആ കൈയൊപ്പിന്‍െറ ഓര്‍മയില്‍ ചിത്രകാരന്‍ ഫിറോസ്

Posted: 28 Jul 2015 07:30 PM PDT

Image: 

വടകര: ചിത്രകാരന്‍ ഫിറോസിന്‍െറ മനസ്സുനിറയെ തന്‍െറ ജീവിതം മാറ്റിമറിച്ച ആ  കൈയൊപ്പിന്‍െറ ഓര്‍മകളാണുള്ളത്. തിങ്കളാഴ്ച രാത്രി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ വിയോഗവാര്‍ത്ത  അറിഞ്ഞപ്പോള്‍ ഫിറോസ് തളര്‍ന്നുപോയി. അടുത്തുതന്നെ വടകരയില്‍ നടത്താനിരുന്ന തന്‍െറ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ കണ്ടത്തെിയത് തനിക്കെന്നും ഊര്‍ജവും ആവേശവുമായി മാറിയ അബ്ദുല്‍ കലാമിനെയായിരുന്നു. ഇന്ന് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ചിത്രകാരനാണ് ഫിറോസ്. ചിത്രകലയുടെ ഉന്നതങ്ങളില്‍ താന്‍ എത്തിയത് കലാമിനെ കണ്ടതോടെയാണെന്ന് ഫിറോസ് പറയുന്നു. 2003 സെപ്റ്റംബര്‍ 26നാണ് തന്‍െറ ജീവിതം മാറ്റിമറിച്ച ആ ദിനം.

ഫാറൂഖ് കോളജിനടുത്തുള്ള പരസ്യസ്ഥാപനത്തിലെ ആര്‍ട്ടിസ്റ്റായിരുന്നു ഫിറോസ്. രാഷ്ട്രപതിയായിരുന്ന കലാം ഫാറൂഖ് കോളജിലെ അബുസബാഹ് ലൈബ്രറിയുടെ ഉദ്ഘാടനത്തിനത്തെി. നല്ല സ്വപ്നം കാണണം. അത് നേടിയെടുക്കാന്‍ യത്നിക്കണമെന്നുമുള്ള കലാമിന്‍െറ പ്രസംഗം ഫിറോസിന്‍െറ ഹൃദയത്തില്‍ സ്ഥാനംപിടിച്ചു. അടുത്തതവണ കേരളത്തിലത്തെുമ്പോള്‍ നേരില്‍ കാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങുമെന്നും ഉറപ്പിച്ചു. അങ്ങനെയിരിക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി.ലിറ്റ് ബിരുദദാന ചടങ്ങ് ഉദ്ഘാടനത്തിനത്തെുന്നതായി അറിഞ്ഞത്. തന്‍െറ മോഹം അടുപ്പക്കാരോടൊക്കെ പറഞ്ഞു. എല്ലാവരും കൈമലര്‍ത്തി. വി.വി.ഐ.പിയാണ് വരുന്നത്. പക്ഷേ, തന്‍െറ പ്രതീക്ഷകള്‍ അവസാനിപ്പിക്കാന്‍ കൂട്ടാക്കിയില്ല. അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ. ഇഖ്ബാല്‍ ഹസനൈനെ കണ്ടു. ചിത്രം വരച്ച് എത്തിച്ചാല്‍ ശ്രമിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു.

പിന്നീടൊന്നും ആലോചിച്ചില്ല. ഉടന്‍തന്നെ പ്രഥമ വൈസ് ചാന്‍സലര്‍ എം.എം. ഗനിയുടെ തകര്‍പ്പന്‍ ഛായാചിത്രം ഒരുക്കി. അത് വി.സിയെ കാണിച്ചു. തുടര്‍ന്ന് കലാമിന്‍െറ ചിത്രം വരച്ച് വൈസ് ചാന്‍സലറെ ഏല്‍പിച്ചു. രണ്ടരഅടി വീതിയും നീളവുമുള്ള വര്‍ണഛായാചിത്രമായിരുന്നു അത്. പിന്നെ, മടിച്ചുനില്‍ക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് കഴിഞ്ഞില്ല. അധികൃതരുമായി ബന്ധപ്പെട്ട് വി.ഐ.പി പാസ് നല്‍കി. കലാം വേദിവിടാന്‍ നേരത്ത് ചിത്രവുമായി ഫിറോസ് സമീപിച്ചു. ചിത്രം വരക്കാന്‍ എത്രസമയമെടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യ ചോദ്യം. ഒരുപാട് പേര്‍ പലരൂപത്തിലും ഭാവത്തിലും വരച്ചെങ്കിലും ഇത് വലിയ സന്തോഷം നല്‍കുന്നതായും വരകളില്‍ പുതിയ ലോകം തീര്‍ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. 

ഒരുപക്ഷേ, ചുവരുകള്‍ ചുരണ്ടി പരസ്യചിത്രങ്ങള്‍ വരച്ച് തീരേണ്ടിയിരുന്ന ജീവിതം മാറ്റിമറിച്ചത് ആ കൈയൊപ്പാണെന്ന് ഫിറോസ് പറയുന്നു. പിന്നീടിങ്ങോട്ടിങ്ങോട്ട് ഫിറോസ് സ്വപ്നങ്ങളെ കീഴടക്കുകയായിരുന്നു. സചിന്‍ ടെണ്ടുല്‍കര്‍, മറഡോണ അങ്ങനെ വരച്ചുതീര്‍ത്ത പ്രതിഭകള്‍ ഏറെ. ഇന്ന് രാജ്യത്തെ പ്രധാന സ്റ്റേഡിയങ്ങളിലെല്ലാം ഫിറോസിന്‍െറ വരയുണ്ട്. ഗള്‍ഫ് നാടുകളിലുള്‍പ്പെടെ വരകള്‍ ഇടംനേടി.
വടകര വലിയവളപ്പിലെ സി.സി. ഹസന്‍കുട്ടിയുടെയും പി.കെ. അസ്മയുടെയും മകനാണ്. ഭാര്യ: അഡ്വ. തസ്ലീന. മകള്‍: ഫാത്തിമ സബീല.
 

താനെയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും

Posted: 28 Jul 2015 07:17 PM PDT

Image: 

മുംബൈ: താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും. പന്തളം സ്വദേശി ഉഷ പുരുഷന്‍ മരിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.

തകര്‍ന്ന കെട്ടിടത്തിനടിയില്‍ 15 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 22 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ഫയര്‍ ഓഫീസര്‍ ദിലീപ് ഗുണ്ട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ 10  പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയം 30 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

മാട്രു ഛായ എന്ന ബഹുനില കെട്ടിടം രാത്രി 10.40നാണ് തകര്‍ന്നുവീണത്. കനത്ത പേമാരിയെ തുടര്‍ന്ന് പഴയ കെട്ടിടം നിലംപൊത്തുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

ധന്യമീ ജീവിതം

Posted: 28 Jul 2015 06:44 PM PDT

Image: 

ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ ചരിത്രത്തില്‍ വേറിട്ടൊരു അധ്യായം രചിച്ച എ.പി.ജെ. അബ്ദുല്‍ കലാം തിങ്കളാഴ്ച വൈകീട്ട് 6.30ന് ഷില്ളോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ വിദ്യാര്‍ഥികളെ അഭിമുഖീകരിക്കെ പെടുന്നനെ രാജ്യത്തോടും ലോകത്തോടും വിട ചൊല്ലിയപ്പോള്‍ ജനകീയനായ പ്രഥമ പൗരനെ മാത്രമല്ല, രാജ്യത്തെ അഗ്നിച്ചിറകുകളിലേറ്റിയ ശാസ്ത്രജ്ഞനെയും വിദ്യാര്‍ഥി-യുവജന തലമുറകള്‍ക്ക് സ്വപ്നങ്ങള്‍ സമ്മാനിച്ച മാതൃകായോഗ്യനായ ആചാര്യനെയും ഒപ്പം ലാളിത്യത്തിന്‍െറ പര്യായമായ മനുഷ്യസ്നേഹിയെയുമാണ് നമുക്ക് നഷ്ടപ്പെട്ടത്.

രാമേശ്വരത്തെ തീര്‍ത്തും സാധാരണ കുടുംബത്തില്‍ പിറന്ന്, ജീവിതത്തിന്‍െറ പ്രാരബ്ധങ്ങളുമായി മല്ലടിച്ച് വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനായി വളര്‍ന്ന് അഗ്നി-പൃഥ്വി മിസൈലുകളുടെ നിര്‍മിതിയിലൂടെയും പൊഖ്റാന്‍ അണുപരീക്ഷണത്തിലൂടെയും പ്രതിരോധസേനയുടെ മനോവീര്യം ആവോളം ഉയര്‍ത്തിയതോടൊപ്പം സ്നേഹത്തെയും സമാധാനത്തെയുംകുറിച്ച് മാത്രം സംസാരിച്ച അബ്ദുല്‍ കലാം 84 വയസ്സുവരെ  താന്‍ ജീവിച്ച ഓരോ നിമിഷവും കര്‍മനിരതനായിരുന്നു. ‘ഒരു നല്ല അധ്യാപകനായാണ് ജനങ്ങള്‍ ഓര്‍മിക്കുന്നതെങ്കില്‍ അതായിരിക്കും എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി’ എന്ന് 2013 സെപ്റ്റംബറില്‍ ഒരഭിമുഖത്തില്‍ മൊഴിഞ്ഞ ആ വിനയാന്വിതന്‍, രാഷ്ട്രപതിഭവനില്‍ തന്‍െറ മുന്‍ഗാമിയും ദാര്‍ശനികനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണനെപ്പോലെ അതിപ്രഗല്ഭനായ അധ്യാപകന്‍തന്നെയാണ് താനെന്ന് ജീവിതത്തിലെ അന്ത്യനിമിഷവും തെളിയിച്ചു.

2007ല്‍ രാഷ്ട്രപതിഭവനോട് വിടചൊല്ലിയശേഷവും മുന്‍ഗാമികളില്‍ പലരെയുംപോലെ വിശ്രമജീവിതം നയിക്കുകയായിരുന്നില്ല അദ്ദേഹം; രാഷ്ട്രം അതിന്‍െറ പ്രഥമ പൗരന്മാര്‍ക്ക് നല്‍കിയ അസുലഭമായ ജീവിതസൗകര്യങ്ങള്‍ ആസ്വദിച്ച് നാളുകള്‍ മുന്നോട്ടുനയിക്കുകയുമായിരുന്നില്ല. താന്‍ രാജ്യത്തിനൊരു ഭാരമാവരുത്, പകരം തന്നാലാവുന്നവിധം രാജ്യത്തെ സേവിക്കുകയാണ് ജീവിതദൗത്യം, നാളത്തെ രാഷ്ട്രവിധാതാക്കളെ കണ്ടത്തെി അവരെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് തന്‍െറ ദൗത്യം നിറവേറുന്നത് എന്നദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചു. ‘യുവാക്കള്‍ക്കൊരു സ്വപ്നമുണ്ട്, ഒപ്പം വേദനയും. സ്വപ്നത്തില്‍നിന്നാണ് വേദനയുണ്ടാവുന്നത്. സമൃദ്ധവും സന്തുഷ്ടവും സമാധാനപൂര്‍ണവുമായ ഇന്ത്യയില്‍ ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ തരത്തിലുള്ള സാഹചര്യമാണ് എന്നെ പ്രചോദിപ്പിക്കുന്നതും യുവമനസ്സുകളുമായി സംവദിക്കുന്നതിലേക്ക് നയിക്കുന്നതും’ എന്ന് അബ്ദുല്‍ കലാം പറയുക മാത്രമല്ല, സ്വജീവിതത്തെ അതിന് സാക്ഷിയാക്കുകയും ചെയ്തു.

രാജ്യം കലാമിന്‍െറ കഴിവുകള്‍ തിരിച്ചറിയുകയും അര്‍ഹമായ സ്ഥാനങ്ങളില്‍ അദ്ദേഹത്തെ അവരോധിക്കുകയും പരമാവധി ബഹുമതികള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്് എന്നുള്ളത് ചാരിതാര്‍ഥ്യകരമാണ്. 1992-1999ല്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, 1998ല്‍ പൊഖ്റാനിലെ അണുവിസ്ഫോടന ദൗത്യത്തിന്‍െറ മുഖ്യ കോഓഡിനേറ്റര്‍ എന്നീ പദവികളിലിരുന്നതോടൊപ്പം 1997ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന സമ്മാനിക്കപ്പെടുകയും ചെയ്തു.

2002^2007 കാലത്താണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയോടെ അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മിക്ക രാഷ്ട്രപതിമാരുടെയും ചരിത്രം തിരുത്തിക്കൊണ്ട് അനാര്‍ഭാടവും ലളിതവുമായ ജീവിതത്തിലൂടെ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് പ്രായോഗിക മാതൃക കാട്ടുകയും ഒപ്പം ഇളംതലമുറയുമായി സംവദിക്കാന്‍ പരമാവധി സമയം വിനിയോഗിക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍നിന്ന് ഒരു ഇന്‍ലന്‍ഡ് ലെറ്ററിലൂടെ തന്‍െറ ആവശ്യം രാഷ്ട്രപതിയെ അറിയിച്ച വിദ്യാര്‍ഥിയെപ്പോലും അദ്ദേഹം നിരാശപ്പെടുത്തിയില്ളെന്നറിയുമ്പോള്‍ വിസ്മയഭരിതരാവാതിരിക്കാന്‍ നമുക്കാവില്ല. രാഷ്ട്രപതിഭവനില്‍ രണ്ടാമൂഴം കലാമിന് ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ സമ്പൂര്‍ണമായ സമവായത്തിലൂടെ അല്ലാതെ അതേറ്റെടുക്കാന്‍ തനിക്കാവില്ല എന്ന് പറഞ്ഞൊഴിഞ്ഞ അബ്ദുല്‍ കലാമില്‍ അധികാരമോഹം തീണ്ടാത്ത നിസ്വാര്‍ഥ ജനസേവകനെയാണ് രാജ്യം കണ്ടത്. അദ്ദേഹത്തിന്‍െറ പിന്‍ഗാമിയായി നിയോഗിതയായ വ്യക്തിത്വം, ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും പേരിലാണ് ചരിത്രം സൃഷ്ടിച്ചത് എന്നും സാന്ദര്‍ഭികമായി അനുസ്മരിക്കാവുന്നതാണ്.

പിറന്ന മതമോ ജാതിയോ സാഹചര്യമോ ഏതായിരുന്നാലും ഉദാത്ത സ്വപ്നവും ആ സ്വപ്നം നേടിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് വിജയ മാര്‍ഗമെന്ന് തെളിയിച്ചതാണ് എ.പി.ജെ. അബ്ദുല്‍ കലാം എന്ന സാധാരണക്കാരനായ തമിഴ് മുസ്ലിം വിട്ടേച്ചുപോയ മാതൃക. മതനിരപേക്ഷ ജനാധിപത്യത്തോട് നൂറു ശതമാനം കൂറുപുലര്‍ത്തിക്കൊണ്ടുതന്നെ വിശ്വാസവും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും  വിശാലവീക്ഷണവും കൈവിടാതെ ഉയരങ്ങള്‍ കയറിപ്പിടിക്കാനാവുമെന്ന പാഠംകൂടി നല്‍കിക്കൊണ്ടാണ് ഇന്ത്യയുടെ ആ മഹാനായ പുത്രന്‍ വിടചൊല്ലിയിരിക്കുന്നത്. ‘ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്നേഹിക്കുന്നെങ്കില്‍ അവധിക്കുപകരം ഒരു ദിവസം അധികം ജോലി ചെയ്യുക’ എന്ന് ഒസിയത്ത് പറഞ്ഞ് പിരിഞ്ഞുപോയ അബ്ദുല്‍ കലാം ജീവിതത്തില്‍ മാത്രമല്ല മരണത്തിലും മാതൃകയാവുകയാണ്, ആ മാതൃക നമ്മില്‍ പലര്‍ക്കും അഹിതകരമായി തോന്നിയാലും. ആ ധന്യാത്മാവിന് ജഗദീശന്‍ നിത്യശാന്തി നല്‍കുമാറാകട്ടെ.

ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Posted: 28 Jul 2015 12:32 PM PDT

Image: 

ബര്‍മിങ്ഹാം: ആഷസ് ചരിത്രത്തിലെ അവിസ്മരണീയമായൊരു ‘ഫോട്ടോ ഫിനിഷിങ്ങി’ന്‍െറ 10ാം വാര്‍ഷിക വേളയില്‍ അതേവേദിയില്‍ നിര്‍ണായക പോരാട്ടത്തിനായി ഇംഗ്ളണ്ടും ആസ്ട്രേലിയയും ബുധനാഴ്ചയിറങ്ങും. 2005ലെ ആഷസില്‍ ഇംഗ്ളീഷ് പടയുടെ 2-1ന്‍െറ ജയത്തിന് കാരണമായ തിരിച്ചുവരവ് സമ്മാനിച്ച എഡ്ജ്ബാസ്റ്റണ്‍ രണ്ടാം ടെസ്റ്റില്‍ രണ്ടു റണ്‍സിന്‍െറ വിസ്മയ ജയമാണ് ഇംഗ്ളണ്ട് കുറിച്ചത്. ഹാര്‍മിന്‍സന്‍െറ പന്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച്  ഗ്ളൗസില്‍തട്ടി പരാജയപ്പെട്ട മൈക്കല്‍ കാസ്പ്രോവിച,് ജെറെയ്ന്‍റ് ജോണ്‍സിന്‍െറ കൈയിലൊതുങ്ങുമ്പോള്‍ 1-1ന് സമനിലപിടിച്ച് ഇംഗ്ളണ്ട് പരമ്പരയിലേക്ക് തിരികെയത്തെുകയായിരുന്നു. ആ ഓര്‍മക്ക് 10 വയസ്സു തികയാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. അന്നത്തെ ടീമില്‍ കളിച്ചവരായി ഇരു ടീമിലും ഓരോ താരങ്ങള്‍ മാത്രം ബാക്കി. ആസ്ട്രേലിയക്ക് ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും ഇംഗ്ളണ്ടിന് ഇയാന്‍ ബെല്ലും. ഇത്തവണത്തെ സ്ഥിതിയാകട്ടെ 1-1ന് പരമ്പര സമനിലയിലും. ജയം നേടുന്നവര്‍ മുന്നിലത്തെി നിര്‍ണായക മുന്‍തൂക്കം സ്വന്തമാക്കും.
കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും ജയം നേടിയ ഇംഗ്ളണ്ടിനെ തച്ചുടച്ച പ്രകടനവുമായാണ് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ ആസ്ട്രേലിയ തിരിച്ചത്തെിയത്. ആ മുറിവുണക്കാന്‍ അലിസ്റ്റര്‍ കുക്കും കൂട്ടരും കച്ചകെട്ടുമ്പോള്‍ ജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കുതിക്കാമെന്നാണ് ക്ളാര്‍ക്കിന്‍െറ കങ്കാരുപ്പട കണക്കുകൂട്ടുന്നത്. കഴിഞ്ഞ ആറുമത്സരങ്ങളില്‍ ഒന്നിടവിട്ട് ജയവും തോല്‍വിയും സ്വന്തമാക്കിയ ഇംഗ്ളണ്ട് തിരിച്ചുവരവിനുള്ള കെല്‍പ്പുള്ളവരാണ്. എന്നാല്‍, രക്തം രുചിച്ച ഓസീസിന് മുന്നില്‍ എത്രത്തോളം ആ കഴിവ് പ്രകടിപ്പിക്കാന്‍ അവര്‍ക്കാകും എന്നത് നിര്‍ണായകമാകും. എന്തായാലും തിരിച്ചത്തെിയേ മതിയാകൂ എന്ന സന്ദേശം ടീം സെലക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. ഗാരി ബാലന്‍സിനെ ഒഴിവാക്കി ജോണി ബെയര്‍സ്റ്റോവിനെ തിരിച്ചുവിളിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി. വേറെയും മാറ്റങ്ങളുണ്ടാകുമോയെന്നത് കണ്ടറിയാം.
ആസ്ട്രേലിയന്‍ നിരയില്‍, കുടുംബപ്രശ്നങ്ങള്‍ കാരണം രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനിന്ന ബ്രാഡ് ഹാഡിന് പകരമത്തെിയ പീറ്റര്‍ നെവില്‍തന്നെ മൂന്നാം ടെസ്റ്റിലും ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഹാഡിന്‍െറ ടെസ്റ്റ് കരിയറിനുതന്നെ അവസാനമാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മത്സരത്തില്‍ നിര്‍ണായകമാകുന്ന മറ്റൊരുഘടകം പിച്ചാണ്. ആദ്യ രണ്ടു ടെസ്റ്റുകളും പേസും ബൗണ്‍സും കുറഞ്ഞ പ്രതലങ്ങളിലാണ് കളിച്ചത്. എന്നാല്‍, എഡ്ജ്ബാസ്റ്റണില്‍ പിച്ചില്‍ പുല്ലുകണ്ട ക്ളാര്‍ക്ക് നാട്ടിലെ ഗബ്ബ ഗ്രൗണ്ടിലെ പിച്ചിനോടാണ് ഉപമിച്ചത്. എന്നാല്‍, മത്സരത്തിനുമുമ്പ് പുല്ലു ചത്തെും. പേസും ബൗണ്‍സും ബൗളര്‍മാരെ സഹായിക്കാനായി പിച്ച് കാത്തുവെച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്തായാലും ടോസ് വീണ്ടും നിര്‍ണായകമാകും. ആദ്യ ടെസ്റ്റില്‍ ടോസും വിജയവും ഇംഗ്ളണ്ടിനൊപ്പം നിന്നപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ആസ്ട്രേലിയക്കൊപ്പമായിരുന്നു അവരണ്ടും എന്നതുതന്നെ കാരണം.

ഹൃദയങ്ങള്‍ കീഴടക്കിയ രാഷ്ട്രനായകന് ആദരവുമായി സോഷ്യല്‍ മീഡിയ

Posted: 28 Jul 2015 12:29 PM PDT

Image: 

കലാമിന്‍െറ മരണം രാജ്യത്തെ ഓരോരുത്തര്‍ക്കും അവരുമായി അടുപ്പമുള്ള ഒരാള്‍ വിട്ടുപിരിഞ്ഞതിന്‍െറ വേദനയാണ് നല്‍കിയത്. അതിനാല്‍തന്നെ രാത്രിയോടെ എത്തിയ കലാമിന്‍െറ മരണവാര്‍ത്ത ആദ്യം ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖ വ്യക്തികളും മരിക്കുമ്പോഴുണ്ടാകുന്ന പ്രതികരണങ്ങളായിരുന്നില്ല കലാമിന്‍െറ വിയോഗത്തിലുണ്ടായത്. യുവാക്കളെ സ്വപ്നംകാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിക്ക് അവര്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനത്തിന്‍െറ നേര്‍ക്കാഴ്ചയായിരിക്കുകയാണ് ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്ന പോസ്റ്റുകള്‍.
സാധാരണക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ ഇഷ്ടപ്പെട്ടിരുന്ന ജനനായകനായ കലാമിന് ട്വിറ്റര്‍, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ അവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്‍െറ ഉദ്ധരണികളും ചിത്രങ്ങളും കഥകളുമായി വാട്സ്ആപ് ഗ്രൂപ്പുകളും ഫേസ്ബുക് പേജുകളും നിറഞ്ഞു. സാധാരണയായുള്ള തമാശ സന്ദേശങ്ങളായിരുന്നില്ല അവയെല്ലാം. കലാമെന്ന യഥാര്‍ഥ രാഷ്ട്രനായകനുള്ള ആദരവായിരുന്നു ആ സന്ദേശങ്ങള്‍.
ഞാന്‍ മരിക്കുമ്പോള്‍ അവധി പ്രഖ്യാപിക്കരുതെന്നും അതിനുപകരമായി അധികമായി ജോലിചെയ്യണമെന്നും പറഞ്ഞ അദ്ദേഹത്തിന്‍െറ വാക്കുകളാണ് കൂടുതലും പ്രചരിച്ചത്. ട്വിറ്ററില്‍ കലാം സര്‍ എന്നപേരിലുള്ള ഹാഷ് ടാഗില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചു. പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കലാമിന്‍െറ മുഖമാക്കി. ചിലര്‍ ചിത്രം മാറ്റി കറുപ്പാക്കി. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ളവരുടെ അനുശോചന സന്ദേശങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ട്വിറ്ററിലത്തെി.
എന്നാല്‍, തെറ്റായ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കലാമിന്‍െറ അവസാന നിമിഷം എന്ന പേരില്‍ പഴയ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതിയായിരിക്കുമ്പോള്‍ ഒരു പരിപാടിക്കിടെ വീഴുന്ന ചിത്രമായിരുന്നു അവസാന നിമിഷമെന്ന പേരില്‍ പ്രചരിച്ചിരുന്നത്. മുമ്പ് പലപ്പോഴായി അദ്ദേഹത്തിന്‍െറ മരണവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. അപ്പോഴോക്കെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി താന്‍ ആരോഗ്യവാനാണെന്ന പ്രസ്താവന അദ്ദേഹത്തിന് ഇറക്കേണ്ടിയും വന്നു. ഈ നൂറ്റാണ്ടില്‍ ജനങ്ങള്‍ ഒരേ മനസ്സോടെ ഇത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തിയുമില്ളെന്നാണ് ജനങ്ങളുടെ അനുശോചന പ്രവാഹങ്ങള്‍ വ്യക്തമാക്കുന്നത്.

സംസ്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

Posted: 28 Jul 2015 12:27 PM PDT

Image: 

തിരുവനന്തപുരം: രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സംസ്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്  പങ്കെടുക്കും. മുഖ്യമന്ത്രിയുടെ  ആഗസ്റ്റ് രണ്ടു വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. ദേശീയതലത്തില്‍ ഏഴുദിവസത്തെ ദു$ഖാചരണം നടക്കുന്നതിനാലാണിത്. സംസ്ഥാനത്തും ഒരാഴ്ച ദു$ഖാചരണമാണ്. തിങ്കളാഴ്ച മുതല്‍ ആഗസ്റ്റ് രണ്ടുവരെയാണിത്.
ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഒൗദ്യോഗിക ആഘോഷപരിപാടികള്‍ ഉണ്ടാവില്ളെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആലോചിക്കുന്നുണ്ട്. വിമാനസൗകര്യം ലഭ്യമായാല്‍ അദ്ദേഹം രാമേശ്വരത്തേക്ക് പോകും.

ചെമ്പകപ്പൂവില്‍ മൊട്ടിടുന്ന കലാം ഓര്‍മകള്‍...

Posted: 28 Jul 2015 12:15 PM PDT

Image: 

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന് മുന്നിലെ ആ ചെമ്പകത്തിന് ഇപ്പോള്‍ കൃത്യം പത്ത് വയസ്സ്. ഭരണ പ്രതിപക്ഷങ്ങള്‍ മാറിമറിഞ്ഞാലും ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഓര്‍മ ആ ചെമ്പകത്തിന്‍െറ ഓരോ ഇലയനക്കങ്ങളിലൂടെയും മാറ്റമില്ലാതെ നിലനില്‍ക്കും.
രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരള സന്ദര്‍ശനത്തിനത്തെിയപ്പോള്‍ നിയമസഭയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യാനത്തെിയതിന്‍െറ ഓര്‍മയ്ക്ക് അദ്ദേഹം നട്ടതാണ് ചെമ്പകം. 2005 ജൂലൈ 28ന് നിയമസഭക്കു മുന്നില്‍ അംബേദ്കര്‍, മഹാത്മാഗാന്ധി, നെഹ്റു എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പൂന്തോട്ടത്തിലാണ് കലാം ചെമ്പകം നട്ടത്. ഇപ്പോള്‍ അതില്‍ പൂക്കള്‍ വിടര്‍ന്നിരിക്കുന്നു. അതിന് ചുവട്ടില്‍ നീല നിറത്തിലെ ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍ ‘ആരാധ്യനായ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം 28.07.2005ല്‍ നട്ടത്’ കലാമിനെ അനുസ്മരിക്കാന്‍ ചൊവ്വാഴ്ച രാവിലെ സ്പീക്കര്‍ എന്‍. ശക്തനും എം.എല്‍.എമാരും ചെമ്പക മരച്ചുവട്ടില്‍ എത്തി.

 

അലന്‍ഡണ്‍ ബ്ളാസ്റ്റേഴ്സിലേക്കില്ല

Posted: 28 Jul 2015 11:24 AM PDT

Image: 

കൊച്ചി: അയര്‍ലന്‍ഡ് താരം അലന്‍ ഡണ്‍ കേരള ബാസ്റ്റേഴ്സിലേക്കില്ല. ബ്ളാസ്റ്റേഴ്സിലേക്കുള്ള ക്ഷണം നിരസിച്ച താരം  ലണ്ടന്‍ ക്ളബായ ലെയ്റ്റന്‍ ഓറിയന്‍റുമായി രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. അതേസമയം, ഡല്‍ഹി ഡൈനാമോസ് താരം മനന്ദീപ് സിങ് ടീമിലത്തെിയേക്കും.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി അലന്‍ ഡണിനെ ടീമിലത്തെിക്കാനായിരുന്നു ബ്ളാസ്റ്റേഴ്സ് ശ്രമം.  എന്നാല്‍, ലെയ്റ്റന്‍ ഓറിയന്‍റുമായി അലന്‍ ഡണ്‍ രണ്ടുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി ക്ളബ് അധികൃതര്‍ തന്നെ വെബ്സൈറ്റില്‍ വ്യക്തമാക്കി. അതിനിടെ, ഡല്‍ഹി ഡൈനാമോസ് താരം മനന്ദീപ് സിങ് ഇത്തവണ ബ്ളാസ്റ്റേഴ്സിനായി കളിച്ചേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലാണ് ഡൈനാമോസിനുവേണ്ടി കളിച്ചത്.

 

ദ്യുതി ജയിച്ചു; നിയമം തിരുത്തിച്ച്

Posted: 28 Jul 2015 11:22 AM PDT

Image: 
Subtitle: 
ദ്യുതിക്ക് മത്സരിക്കാം •ആര്‍ബിട്രേഷന്‍ കോടതി വിധിയെ സ്വാഗതം ചെയ്ത് അത്ലറ്റിക്സ് ലോകം

മുംബൈ: ‘ഒരു അത്ലറ്റിനും ഈ ഗതി വരരുത്. കഴിഞ്ഞ ഒരുവര്‍ഷമായി ജീവിത്തിലെ ഏറ്റവും ദുരിതമേറിയ നാളുകളായിരുന്നു. ആളുകളെല്ലാം ഞാന്‍ പുരുഷനാണെന്ന് സംശയിച്ചു. ഇക്കാലം വരെ എന്തെല്ലാം അംഗീകാരങ്ങള്‍ നേടിയോ അതെല്ലാം നഷ്ടമായി. ട്രെയ്നിങ് സെന്‍ററിലും ക്യാമ്പിലും വിവേചനം നേരിട്ടു. പലപ്പോഴും സഹതാരങ്ങള്‍ പോലും മുറിപങ്കിടാന്‍ മടിച്ചു. ഇതുകാരണം ഒറ്റക്കുള്ള മുറിയിലായിരുന്നു താമസം’ -പുരുഷനെന്ന് വിധിച്ച രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍െറ ഉത്തരവിനെതിരെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ വിജയിച്ച ഇന്ത്യന്‍ സ്പ്രിന്‍റര്‍ ദ്യുതീ ചന്ദ് കഴിഞ്ഞ ഒരുവര്‍ഷത്തെ ദുരിതനാളുകള്‍ ഓര്‍ക്കുകയാണ്. ‘എല്ലാവരോടും നന്ദി. ആര്‍ബിട്രേഷന്‍ കോടതിയില്‍ എന്‍െറ വാദങ്ങള്‍ അംഗീകരിച്ച് വിധിപറഞ്ഞ ജഡ്ജിയോട് നന്ദിയുണ്ട്. കേസില്‍ വിധി അനുകൂലമാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒരുസാധാരണ പെണ്‍കുട്ടിക്ക് ലഭിച്ച നീതികൂടിയാണിത്’ - ദ്യുതീ ചന്ദ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് അമിത പുരുഷ ഹോര്‍മോണിന്‍െറ പേരില്‍ മത്സരരംഗത്തുനിന്നും ദ്യുതീയെ വിലക്കിയുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍െറയും രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍െറയും നടപടിയെ തള്ളി സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടത്. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ ദ്യുതീക്ക് മത്സരിക്കാന്‍ ആര്‍ബിട്രേഷന്‍ അനുമതിയും നല്‍കി.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍െറ ‘ലിംഗ പരിശോധന’ നിയമങ്ങളുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു വിധി. ശരീരത്തിലെ പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്റ്റോറോണ്‍ ക്രമാതീതമായ അളവിലുയരുന്ന ‘ഹൈപര്‍ആന്‍ഡ്രോജെനിസ’മാണ് ദ്യൂതിയെ ട്രാക്കിന് പുറത്താക്കിയത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഒരുക്കത്തിനിടെയായിരുന്നു താരത്തെ വിലക്കികൊണ്ട് നടപടിയത്തെിയത്. അവസാനപടിയായ സി.എ.എസ് അപ്പീല്‍നല്‍കിയ താരം ദേശീയ ഗെയിംസില്‍ മത്സരിച്ചിരുന്നു. ഐ.എ.എ.എഫിന്‍െറ ലിംഗപരിശോധനാ മാനദണ്ഡങ്ങളെ രണ്ടുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത കോടതി കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷത്തിനകം തെളിവുകള്‍ ഹാജരാക്കിയില്ളെങ്കില്‍ നടപടി അസാധുവാകും. 100 മീറ്ററില്‍ നിലവിലെ ദേശീയ ചാമ്പ്യനാണ് ദ്യുതി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP