സ്വാഗതം
WELCOME

News Update..

Sunday, November 18, 2012

ജില്ലാ പഞ്ചായത്ത് വികസനരേഖ അംഗീകരിക്കല്‍ മുടങ്ങി Madhyamam News Feeds

ജില്ലാ പഞ്ചായത്ത് വികസനരേഖ അംഗീകരിക്കല്‍ മുടങ്ങി Madhyamam News Feeds

Link to

ജില്ലാ പഞ്ചായത്ത് വികസനരേഖ അംഗീകരിക്കല്‍ മുടങ്ങി

Posted: 17 Nov 2012 11:11 PM PST

തിരുവനന്തപുരം. 12ാം പഞ്ചവത്സര പദ്ധതിയുടെ വാര്‍ഷിക കരടു രേഖ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഭരണ- പ്രതിപക്ഷ ബഹളം.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പുകളുടെയോ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെയോ അംഗീകാരം നേടാത്ത വികസന രേഖ അംഗീകരിക്കാന്‍ കഴിയില്ലന്നൊരോപിച്ചാണ് പ്രതിപക്ഷം ബഹളം നടത്തിയത്.
സംഭവം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കടക്കുമെന്നായതോടെ യോഗം പിരിച്ചു വിട്ടു. ബഹളം കാരണം വികസന രേഖ അംഗീകരിക്കുന്നത് അടുത്ത യോഗത്തിലേക്ക് മാറ്റി.
കഴിഞ്ഞ 15 ന് ചേര്‍ന്ന വികസന സെമിനാറില്‍ എല്‍.ഡി.എഫിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനാണ് വികസനരേഖ അവതരിപ്പിച്ചത്.
യോഗം തുടങ്ങി അല്‍പ സമയം പിന്നിട്ടപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. പ്രതിപക്ഷത്തെ എന്‍.രതീന്ദ്രന്‍, എം.എസ്.രാജു, വി.രാജേന്ദ്രന്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
എന്നാല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി കൈകാര്യം ചെയ്യുന്നത് എല്‍.ഡി.എഫ് അംഗമാണെന്നും ബഹളം വെച്ചിട്ടു കാര്യമില്ലെന്നെും ഭരണപക്ഷം തിരിച്ചടിച്ചു. ബഹളത്തിനിടയിലും യോഗ നടപടികളുമായി മുന്നോട്ടു പോയപ്പോള്‍ അധ്യക്ഷയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി.നായരുടെ സമീപത്തെത്തി പ്രതിപക്ഷം ബഹളം വെച്ചു.
രമണി പി. നായര്‍ പ്രസിഡന്‍റ് സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ഒടുവില്‍ ഒരു മണിക്കൂറോളം നീണ്ട പ്രക്ഷുബ്ധ രംഗങ്ങള്‍ക്കൊടുവില്‍ യോഗം പിരിച്ചു വിട്ടതായി പ്രസിഡന്‍റ്അറിയിച്ചു.  
പ്രതിപക്ഷത്തെ 12 അംഗങ്ങളും ഹാജരായിരുന്നെങ്കിലും ഭരണപക്ഷത്തു നിന്ന്10 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ.
 

റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ളാബ്: സഹോദരന്മാര്‍ അറസ്റ്റില്‍

Posted: 17 Nov 2012 11:07 PM PST

ഇരവിപുരം (കൊല്ലം): റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ളാബ് പിടിച്ചുവെച്ച സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍. കൂട്ടിക്കട അരിവാള്‍മുക്ക് മുല്ലശ്ശേരി ക്ളബിന് സമീപം ഭാരത് വീട്ടില്‍ ഷാജി (38), സഹോദരന്‍ കൂട്ടിക്കട നഗര്‍ 78, തെക്കത്തേ് വീട്ടില്‍ സജീവ് (37) എന്നിവരാണ് അറസ്റ്റിലായത്.
ഷാജിയുടെ വീടിനടുത്തുള്ള റെയില്‍വേ ലൈനിന് സമീപത്തെ സാമൂഹികവിരുദ്ധശല്യവും സ്ളാബിലിരുന്നുള്ള മദ്യപാനവും അവസാനിപ്പിക്കാനായിരുന്നു പാളത്തിലിട്ടത്. ട്രെയിന്‍കയറി സ്ളാബ് തകരാനാണിട്ടതെന്നും പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ട്രെയിന്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് ചോദ്യംചെയ്യലില്‍ മൊഴിനല്‍കി. പിടിയിലായവര്‍ക്ക് യാതൊരു സംഘടനയുമായും ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
റെയില്‍വേ ലൈനിനോട് ചേര്‍ന്ന മുല്ലശ്ശേരി ക്ളബിന്‍െറ രക്ഷാധികാരിയായ സജീവും കൂട്ടുകാരും ദീപാവലി ദിവസം ഒത്തുകൂടിയിരുന്നു. കൂട്ടുകാര്‍ പിരിഞ്ഞശേഷം ചൊവ്വാഴ്ച രാത്രി 11 ഓടെ സഹോദരന്മാര്‍ സ്ളാബ് ട്രാക്കിലേക്ക് വലിച്ചിടുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ അതുവഴി വന്ന മുംബൈ -തിരുവനന്തപുരം എക്സ്പ്രസ് കയറി സ്ളാബ് തകരുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ച ഒരു മരുന്നിന്‍െറ കുറിപ്പാണ് ഇവരെ പിടിക്കാന്‍ സഹായകമായത്. സംഭവശേഷം പ്രദേശവാസികളും ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തവരുമായ 25 ഓളം പേരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തെങ്കിലും പൊലീസിന് കാര്യമായ വിവരം ലഭിച്ചില്ല. ഒടുവില്‍ മരുന്നിന് കുറിച്ച ഡോക്ടറെ കണ്ടെത്തി നടത്തിയ അന്വേഷണമാണ് പിടികൂടാന്‍ സഹായിച്ചത്. സജീവിന്‍െറ കുഞ്ഞിനെ മയ്യനാടുള്ള ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ എഴുതിക്കൊടുത്ത കുറിപ്പാണ് ലഭിച്ചത്. ഇരവിപുരം സി.ഐ ബാലാജി, എസ്.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.
 

ഇരുമ്പുപാലം കൈയേറ്റം; നടപടി തുടങ്ങി

Posted: 17 Nov 2012 10:59 PM PST

അടിമാലി: ഇരുമ്പുപാലം ടൗണില്‍ തോട്, റോഡ് പുറമ്പോക്ക് ഭൂമി കൈയേറി നടത്തുന്ന നിര്‍മാണത്തിനെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ‘മാധ്യമം’ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഇരുമ്പുപാലത്തെ കൈയേറ്റ സ്ഥലത്തെത്തിയ ദേവികുളം ആര്‍.ഡി.ഒ കെ.എന്‍. രവീന്ദ്രന്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ അടിമാലി വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവിടെ അനധികൃത നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആര്‍.ഡി.ഒയെ അറിയിച്ചു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണവുമായി മുന്നോട്ട് പോയവര്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് ആര്‍.ഡി.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇവിടെ തോട് പുറമ്പോക്ക് കൈയേറിയവര്‍ വാട്ടര്‍ അതോറിറ്റിയുടെ മോട്ടോര്‍ പുരക്ക് പോലും ഭീഷണിയുയര്‍ത്തുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചി-മധുര ദേശീയപാതയില്‍ ഇരുമ്പുപാലം ടൗണിനോട് ചേര്‍ന്നാണ് കോടികള്‍ വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി മാഫിയകള്‍ കൈയേറി ബഹുനില മന്ദിരം നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് വേണ്ടി എടുത്ത മണ്ണും ഇവിടെയുണ്ടായിരുന്ന മറ്റ് മാലിന്യങ്ങളും ദേവിയാര്‍ പുഴയില്‍ നിക്ഷേപിച്ചിരുന്നു. ഇത് ദേവിയാര്‍ പുഴ മലിനമാകാന്‍ കാരണമായി. ഇതിന് ശേഷം പുഴയിലെ വെള്ളത്തിലിറങ്ങി കുളിക്കുന്നവര്‍ക്കും കൈകാലുകള്‍ കഴുകുന്നവര്‍ക്കും ചൊറിച്ചില്‍ ഉള്‍പ്പെടെ അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുജനാരോഗ്യ വിഭാഗവും ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ദേവിയാര്‍ പുഴ ഒഴുകുന്ന ചില്ലിത്തോട് മുതല്‍ വാളറ വരെയും 14 ാം മൈല്‍ മുതല്‍ ഇരുമ്പുപാലം വരെയും പുഴയോരം വ്യാപകമായി കൈയേറിയിട്ടുണ്ട്.
ഇത് സംബന്ധിച്ചും അന്വേഷണത്തിന് ആര്‍.ഡി.ഒ ഉത്തരവ് നല്‍കി. 1997 ല്‍ മൂന്നാര്‍ കൈയേറ്റം അന്വേഷിക്കുന്നതിനിടെ ഇരുമ്പുപാലത്ത് എത്തിയ തഹസില്‍ദാര്‍ 12 പുറമ്പോക്ക് കൈയേറ്റക്കാര്‍ക്കെതിരെ നോട്ടിസ് നല്‍കിയിരുന്നു. ഇവര്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നത്.
എന്നാല്‍, മൂന്നാര്‍ ദൗത്യം മരവിച്ചതോടെ ഇരുമ്പുപാലം-പത്താംമൈല്‍ മേഖലയില്‍ നിരവധി ബഹുനില മന്ദിരങ്ങളാണ് തോട് പുറമ്പോക്ക് കൈയേറി നടന്നത്.
 

പറക്കോട് ചന്ത വികസനം: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Posted: 17 Nov 2012 10:56 PM PST

അടൂര്‍: പറക്കോട് അനന്തരാമപുരം ചന്തയുടെ വികസനത്തിന്‍െറ  ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.  12 കോടിയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. വികസന മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ 3.75 ലക്ഷം രൂപ ചെലവിട്ടു.  ഒന്നാം ഘട്ടമായി ഐവര്‍കാല പാതയുടെ ഇടതുവശം പഴയ കംഫര്‍ട്ട് സ്റ്റേഷനോട്  ചേര്‍ന്ന് ആധുനികരീതിയില്‍ മത്സ്യ-മാംസ വിപണന സ്റ്റാള്‍ നിര്‍മാണമാണ് നടക്കുന്നത്.
 തെക്കുവശത്ത് തൂണുകളുടെ പണികള്‍ തീര്‍ത്ത് ബീം കോണ്‍ക്രീറ്റ് നിര്‍മാണം ആരംഭിച്ചു. ഭരണിക്കാവ് സ്വദേശി ബദറുദ്ദീനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 50 ലക്ഷം രൂപ നഗരസഭ തനതുഫണ്ട് ഉപയോഗിച്ചാണ് സ്റ്റാള്‍ നിര്‍മിക്കുന്നത്. ഇതിനായി പഴയ ശൗചാലയവും ഇന്‍സിനറേറ്ററും പൊളിക്കും. രണ്ടാം ഘട്ടമായി ഐവര്‍കാല പാതയുടെ തെക്ക്പടിഞ്ഞാറ് ഭാഗത്ത് ബഹുനില ഷോപ്പിങ് കോംപ്ളക്സ് ഉള്‍പ്പെടെ അഞ്ച് കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹഡ്കോയില്‍ നിന്ന് വായ്പാപണം ലഭിച്ചാല്‍ മാത്രമെ രണ്ടാം ഘട്ട പണികള്‍ ആരംഭിക്കാന്‍ കഴിയൂ. വായ്പ ലഭിക്കുന്നതിന് ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയാറാക്കാന്‍ ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. രണ്ടുനില ഷോപ്പിങ് കോംപ്ളക്സിന്‍െറ ഒന്നാം നില രണ്ടരക്കോടി ചെലവില്‍ ഈ ഭരണസമിതി കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഈ പണികളും ഉടന്‍ തുടങ്ങുമെന്നും നഗരസഭ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വികസനത്തിന്‍െറ  ഭാഗമായി കെ.പി റോഡിനഭിമുഖം തെക്കുവശത്ത് സ്ഥിതിചെയ്യുന്ന എല്ലാ കടകളും പൊളിക്കുകയും കെ.പി റോഡിന് വീതി വര്‍ധിപ്പിച്ച് പുതിയ ഷോപ്പിങ് കോംപ്ളക്സ് പണിയുമെന്നും നിലവിലെ വ്യാപാരികള്‍ക്ക് ഇവിടെ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം നഗരസഭ: ചെയര്‍മാന്‍ പദവിക്കായി വടംവലി മുറുകുന്നു

Posted: 17 Nov 2012 10:41 PM PST

കോട്ടയം: കോട്ടയം നഗരസഭയില്‍ സണ്ണി കല്ലൂര്‍ രാജിവെച്ച ഒഴിവില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനായില്ല. ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി എ, ഐ ഗ്രൂപ്പുകള്‍ തമ്മിലെ വടംവലിയാണ് തീരുമാനം നീളാന്‍ കാരണം.
എ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ ഐ ഗ്രൂപ്പിന് താല്‍പ്പര്യമില്ലാതെ വന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എ ഗ്രൂപ്പുകാരായ മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും, സാംസ്കാരിക മന്ത്രിയും നേരിട്ട് പ്രശ്നത്തില്‍ ഇടപെടാതെ മാറിനിന്നതോടെ കസേരകളി ആഴ്ച പിന്നിട്ടു.
ഐ ഗ്രൂപ്പിന് 15 അംഗങ്ങളുടെ പിന്‍ബലവും എ ഗ്രൂപ്പിന് ഒമ്പത് അംഗങ്ങളുടെ പിന്‍ബലവും ഉണ്ടെന്നാണ് അവകാശവാദം. തങ്ങള്‍ക്ക് അനഭിമതനായ സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ വോട്ടുചെയ്യില്ലെന്ന്  ഐ ഗ്രൂപ്പ് വ്യക്തമാക്കിയതോടെ ഡി.സി.സിക്കും തീരുമാനമെടുക്കാനാവുന്നില്ല. കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡന്‍റ് കുര്യന്‍ ജോയി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ശക്തമായ താക്കീതുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഐ ഗ്രൂപ്പ് ഇത് തള്ളിക്കളഞ്ഞു. തങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പിന്തുണയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. ഐ ഗ്രൂപ്പ് ഇതിനിടെ പുതിയ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി. ദീര്‍ഘകാലമായി കൗണ്‍സിലറായ കെ.ആര്‍.ജി വാര്യരെ ചെയര്‍മാന്‍ ആക്കണമെന്നാണ് ആവശ്യം.
അതേസമയം എ ഗ്രൂപ്പിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സന്തോഷ് കുമാറിനെ മാറ്റി മറ്റൊരെ നിര്‍ദേശിച്ചാലും തങ്ങള്‍ പിന്താങ്ങുമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. ഇത് സംബന്ധിച്ച് ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ രമേശ് ചെന്നിത്തലയെ സമീപിച്ചിരിക്കയാണ്. 26 ന് മുമ്പ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണം. ഇതിന് മുമ്പ് സമവായം ഉണ്ടാകാനുള്ള സാധ്യത കുറവായതിനാല്‍ നഗരസഭ ഭരണസ്തംഭനം തുടരുമെന്ന് ഉറപ്പായി.
സണ്ണി കല്ലൂരിന്‍െറ ഭരണകാലത്ത് മാലിന്യസംസ്കരണ പദ്ധതികള്‍ ഉള്‍പ്പെടെ അട്ടിമറിച്ചത് ഗ്രൂപ്പ് മത്സരം മൂലമാണ്.
നൂറ് ദിവസം കൊണ്ട് നഗരത്തിലെ മാലിന്യം ഇല്ലാതാക്കാനാവുമെന്ന് പ്രഖ്യാപിച്ചായിരുന്നു സണ്ണി കല്ലൂര്‍ അധികാരമേറ്റത്. എന്നാല്‍, മാലിന്യപ്രശ്നം രൂക്ഷമായതല്ലാതെ പരിഹാരം കാണാന്‍ കഴിഞ്ഞില്ല. ഇ-ടോയ്ലറ്റ്, പച്ചക്കറി മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം തുടങ്ങിയ പ്രശ്നങ്ങളിലും ഗ്രൂപ്പുവൈര്യം മറനീക്കി പുറത്തു വന്നിരുന്നു.
നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ ബാധിക്കുമെന്ന ഘട്ടംവരെ ഗ്രൂപ്പ് മത്സരം എത്തി. ഇതിനിടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.
 

അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് നടപടി

Posted: 17 Nov 2012 10:37 PM PST

ആലപ്പുഴ: ജില്ലയിലെ 643 അങ്കണവാടികളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കെ.എസ്.ഇ.ബിക്കും കലക്ടര്‍ പി. വേണുഗോപാല്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 1940 അങ്കണവാടികളില്‍ 887 എണ്ണത്തിന് സ്വന്തമായി കെട്ടിടമുണ്ടെന്നും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 69 അങ്കണവാടികള്‍ക്ക് സ്വന്തമായി സ്ഥലമുണ്ടെന്നും 643 എണ്ണത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലെന്നും ഐ.സി.ഡി. എസ് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ച അങ്കണവാടികളുടെ പട്ടിക പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കെട്ടിടമില്ലാത്തവയുടെ പട്ടിക ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി നല്‍കും.
ദേശീയപാതയില്‍ പാതിരപ്പള്ളി മുതല്‍ ഹരിപ്പാട് വരെയുള്ള റീടാറിങ് മേയില്‍ പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത വിഭാഗം എക്സി. എന്‍ജിനീയര്‍ എ.വി. തോമസ് അറിയിച്ചു. പാതിരപ്പള്ളി മുതല്‍ പുറക്കാട് വരെ റീടാറിങ്ങിന് 13.5 കോടി രൂപയും കരുവാറ്റ മുതല്‍ ഹരിപ്പാട് വരെ 2.6 കോടിയും അനുവദിച്ചു. ഹരിപ്പാട്-കൃഷ്ണപുരം ഭാഗത്തെ റീടാറിങ് മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കും. ഇതിന് 13.72 കോടി രൂപ അനുവദിച്ചു. ദേശീയപാതയിലെ കുഴിയടക്കലും അറ്റകുറ്റപ്പണികളും രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കും. 54 കിലോമീറ്റര്‍ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 206 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആറാട്ടുപുഴയില്‍ പുലിമുട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ ദര്‍ഘാസ് നടപടി ആരംഭിച്ചതായി ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. 3.5 കോടി രൂപയുടെ പദ്ധതിയാണിത്. 10.2 കോടി മുടക്കി പുറക്കാട് പുലിമുട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് ഐ.ഐ.ടി പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ആറാട്ടുപുഴയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ തുറമുഖ എന്‍ജിനീയറിങ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാന്‍ കുഴിച്ചതുമൂലം അമ്പലപ്പുഴ മുതല്‍ തകഴിവരെ റോഡ് തകര്‍ന്നതിനാല്‍ യാത്രാക്ളേശം രൂക്ഷമാണെന്നും നന്നാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു. ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ പണികള്‍ രണ്ടരവര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും ഇലക്ട്രിഫിക്കേഷന്‍, ഫയര്‍ഫൈറ്റിങ്, ലിഫ്റ്റ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ 3.5 കോടി രൂപ അനുവദിക്കണമെന്നും കലവൂരില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന് ഫെയര്‍സ്റ്റേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമ്പലപ്പുഴ-തകഴി റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ അനാസ്ഥ പാടില്ലെന്നും ഡിസംബറില്‍ പണികള്‍ പൂര്‍ത്തീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പൈപ്പിടാന്‍ കുഴിച്ച 4.6 കിലോമീറ്റര്‍ റോഡില്‍ മൂന്ന് കിലോമീറ്റര്‍ ഭാഗത്തെ പൈപ്പിടല്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിച്ച് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറും. മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിനോട് ഫണ്ട് ആവശ്യപ്പെട്ടും കലവൂരില്‍ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് ഫെയര്‍സ്റ്റേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടും പ്രമേയം പാസാക്കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് തമ്പി മേട്ടുതറ, എ.ഡി.എം കെ.പി. തമ്പി, ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ‘വ്യാജവെട്ടുകേസ്’: ബി.ജെ.പി നേതാവടക്കം രണ്ടുപേര്‍ പിടിയില്‍

Posted: 17 Nov 2012 10:30 PM PST

കോലഞ്ചേരി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സമുദായ സ്പര്‍ധ വളര്‍ത്തുന്നരീതിയില്‍ വ്യാജവെട്ടുകേസ് ചമച്ച ബി.ജെ.പി നേതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. വാഴക്കുളം എ.വി.ടി കമ്പനിക്ക് സമീപം ചെറിയപ്പിള്ളി അജേഷ് (27), ചെറിയപ്പിള്ളി ലാല്‍ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്‍, പട്ടിമറ്റം സി.ഐ സി.കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അറസ്റ്റ്ചെയ്തത്.
അറസ്റ്റിലായ അജേഷ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ്. വാഴക്കുളത്ത് ട്യൂഷന്‍ സെന്‍റര്‍ നടത്തുന്ന അജേഷ് കഴിഞ്ഞ ആറിന് രാത്രി തന്നെ ബൈക്കിലെത്തിയ മുഖംമൂടി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് കാട്ടി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് എത്തുകയായിരുന്നു.
 പ്രണയം വീട്ടിലറിയച്ചതിന്‍െറ പക തീര്‍ക്കാന്‍ ഇപ്പോള്‍ ഗള്‍ഫിലുള്ള വാഴക്കുളം സ്വദേശി അന്‍സീറിന്‍െറ കൂട്ടുകാര്‍ ചേര്‍ന്നാണ് വെട്ടിയതെന്നും മൊഴി നല്‍കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം വ്യാജമാണെന്ന് തെളിഞ്ഞത്. അന്‍സീര്‍  ഗള്‍ഫില്‍ പോകുന്നതിനു മുമ്പ് അജേഷുമായി വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ഇതിന്‍െറ വൈരാഗ്യം തീര്‍ക്കുന്നതിനും അന്‍സീറിനെ ഗള്‍ഫില്‍ നിന്ന് തിരികെയെത്തിക്കാനുമായിരുന്നു വ്യാജവെട്ടുകേസ് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
 സംഭവം നടന്ന ദിവസം രാത്രി വാഴക്കുളം ഉണ്ണിമിശിഹാ പള്ളിക്ക് സമീപത്തുവെച്ച് തന്‍െറ ബന്ധുകൂടിയായ ലാലിനെ വിളിച്ചു വരുത്തി അജേഷ് സ്വന്തം ഷര്‍ട്ട് വലിച്ചുകീറി പേപ്പര്‍ മുറിക്കുന്ന ബ്ളേഡുകൊണ്ട് ലാലിനെക്കൊണ്ട് പുറത്തു മുറിവേല്‍പ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന സുഹൃത്തുക്കളെ വിളിച്ച് മുന്‍വൈരാഗ്യത്തിന്‍െറ പേരില്‍ മുഖംമൂടി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചതായി അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് അജേഷിനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിനു പിന്നിലെ യഥാര്‍ഥ കഥ പുറത്തുവന്നത്. വ്യക്തി വിരോധം തീര്‍ക്കുന്നതിന് സാമുദായിക സ്പര്‍ധ വളര്‍ത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൃത്യത്തിനുവേണ്ടി മാത്രം ഒന്നാം പ്രതി അജേഷ് രണ്ടാം പ്രതി ലാലിന് പുതിയ മൊബൈല്‍ സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്നു. ഇതിലെ  വിവരങ്ങള്‍  പരിശോധിച്ച ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തത്.
അന്‍സീറിനോടുള്ള വ്യക്തി വിരോധം തീര്‍ക്കാന്‍ അജേഷ് നേരത്തെയും വ്യാജ ആക്രമണ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര്‍ 27ന് കല്ലുകൊണ്ട് സ്വയം തല ഇടിച്ചുപൊട്ടിച്ച് കുറ്റം അന്‍സീറിന് മേല്‍ ചുമത്താനും പ്രതി ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐമാരായ പി.എന്‍. മോഹനന്‍, ജയചന്ദ്രന്‍, സി.പി.ഒമാരായ നന്ദകുമാര്‍, ഇക്ബാല്‍, മനാഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.   
 

യുവാക്കളെ സിനിമാസ്റ്റെലില്‍ കസ്റ്റഡിയിലെടുത്തു, കാര്യമറിയാതെ ബന്ധുക്കള്‍ പരിഭ്രാന്തിയിലായി

Posted: 17 Nov 2012 10:18 PM PST

ചാവക്കാട്: ചാവക്കാട്ടുനിന്ന് മൂന്നു യുവാക്കളെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി.
കാണാതായവരുടെ ബന്ധുക്കള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി. ഇവര്‍  പരാതി നല്‍കിയെങ്കിലും സംഭവത്തെക്കുറിച്ച് ചാവക്കാട് പൊലീസിന് വിവരമൊന്നുമുണ്ടായിരുന്നില്ല. ഒരു മണിക്കൂറിനുശേഷമാണ്, കാണാതായെന്ന് പറയുന്ന മൂന്ന് യുവാക്കളെക്കുറിച്ച് വിവരം ലഭിച്ചത്.
ഒരു കേസില്‍ പ്രതികളെന്ന് കരുതുന്ന മൂന്നുപേരെയും ചേര്‍പ്പ് പൊലീസാണ് സിനിമാ സ്റ്റൈലില്‍ കസ്റ്റഡിയിലെടുത്തത്. ചാവക്കാട് പൊലീസ് അറിയാതെയായിരുന്നു ചേര്‍പ്പ് പൊലീസിന്‍െറ നടപടി.
സഞ്ജയ് എന്ന യുവാവിനെ മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്ത് തേപ്പ് പണി നടത്തുന്നിടത്തുനിന്ന് നാലംഗസംഘം ബലമായി കാറില്‍ പിടിച്ചുകയറ്റിയെന്നായിരുന്നു ബന്ധുക്കള്‍ ചാവക്കാട് പൊലീസില്‍ പരാതിപ്പെട്ടത്.
പാലയൂരിലെ ടാക്സി ഡ്രൈവര്‍ പ്രദീഷിനെയും രാജേഷിനെയും ടാക്സി കാറിനുമുന്നില്‍ മറ്റൊരു കാര്‍ വിലങ്ങനെ നിര്‍ത്തി ബലമായി പിടിച്ചുകൊണ്ടുപോയെന്നുമായിരുന്നു  വിവരം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഉപേക്ഷിച്ച കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പരിഭ്രാന്തി ഏറി.
പൊലീസും നാട്ടുകാരും അന്വേഷണം തുടരുന്നതിനിടെയാണ് ചേര്‍പ്പ് പൊലീസാണ് മൂവരെയും ‘പൊക്കി’യതെന്ന വിവരം അറിഞ്ഞത്. ശനിയാഴ്ച  രാവിലെ 11 ഓടെയായിരുന്നു സംഭവം. ഒരു മണിക്കൂറിന് ശേഷമാണ് ഈ വിവരം ചാവക്കാട് സ്റ്റേഷനില്‍ അറിഞ്ഞത്. അതുവരെ ബന്ധുക്കളും നാട്ടുകാരും മുള്‍മുനയിലായിരുന്നു.

ബാലകൃഷ്ണപിള്ള പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

Posted: 17 Nov 2012 10:06 PM PST

Image: 

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പത്തനാപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് പിള്ളയുടെ സമരം. പത്തനാപുരം മണ്ഡലം സെക്രട്ടറി അസീസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കേരള കോണ്‍ഗ്രസിന്റെപരിപാടിയുമായി ബന്ധപ്പെട്ട് ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിക്കാന്‍ നഗരത്തിലെത്തിയ അസീസിനെ പോലീസ് കള്ളക്കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നും ബാലകൃഷണപിള്ള ആരോപിച്ചു. പിള്ളയെ അനുകൂലിക്കുന്നവരും ഗണേഷിനെ അനുകൂലിക്കുന്നവരും സംഘം ചേര്‍ന്ന് സ്റ്റേഷനിലെത്തിയിട്ടുണ്ട്. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

 

ഗെയ്ല്‍ പൈപ്ലൈന്‍: പരാതി കേള്‍ക്കാതെ കോമ്പീറ്റന്‍റ് അതോറിറ്റി മടങ്ങി

Posted: 17 Nov 2012 09:00 PM PST

Subtitle: 
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൈപ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതുശ്ശേരി പഞ്ചായത്തിലെ പരാതിക്കാര്‍ക്ക് നിശ്ചയിച്ച ഹിയറിങ് ഗെയ്ല്‍ കോമ്പീറ്റന്‍റ് അതോറിറ്റിയുടെ ഏകപക്ഷീയ നിലപാട് മൂലം മുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ആര്‍.ഡി.ഒയുടെ ചേംബറിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
രാവിലെ 10.30നാണ് ഹിയറിങ് നിശ്ചയിച്ചിരുന്നത്. മുന്‍ എ.ഡി.എം അനില്‍കുമാറാണ് കോമ്പീറ്റന്‍റ് അതോറിറ്റി. ഇദ്ദേഹത്തിന്‍െറ സഹായിയായി സോമന്‍ എന്നൊരാളുമുണ്ട്. ഒമ്പത് മണിയോടെ പുതുശ്ശേരിയില്‍നിന്ന് നാട്ടുകാര്‍ എത്തി. ഗ്യാസ് പൈപ്ലൈന്‍സ് വിക്ടിംസ് ഫോറം ജില്ലാ ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ മാസ്റ്ററും ജനറല്‍ കണ്‍വീനര്‍ മുരുകാനന്ദനും ഉള്‍പ്പെടെ 80ഓളം പേര്‍ ഗെയ്ലിന്‍െറ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് വായ മൂടിക്കെട്ടി ‘സ്റ്റോപ് ഗെയ്ല്‍’ എന്ന കോട്ട് ധരിച്ചാണ് എത്തിയത്. ഹിയറിങില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഇരകള്‍ ആര്‍.ഡി.ഒ ചേംബറില്‍ എത്തിയപ്പോഴേക്കും കോമ്പീറ്റന്‍റ് അതോറിറ്റി സ്ഥലം വിട്ടിരുന്നു. സഹായി സോമനോട് അന്വേഷിച്ചപ്പോള്‍ അതോറിറ്റി പോയെന്നും താനും പോകുകയാണെന്നും മറുപടി കിട്ടിയതോടെ ഇരകള്‍ പ്രതിഷേധിച്ചു. സോമനെ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടഞ്ഞുവെച്ചു. ഇതോടെ നോര്‍ത് എസ്.ഐ ബിജുവിന്‍െറ നേതൃത്വത്തില്‍ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുന്നതായി പ്രഖ്യാപിച്ചു. അറസ്റ്റിന് വഴങ്ങാതിരുന്ന ഇരകളെ വലിച്ചിഴച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയ ശേഷമാണ് വിട്ടയച്ചത്.
ഭാര്യക്ക് സുഖമില്ലെന്ന് സഹായിയെ അറിയിച്ച ശേഷമാണത്രെ കോമ്പീറ്റന്‍റ് അതോറിറ്റി പോയത്. അതേസമയം ബന്ധപ്പെട്ട നോര്‍ത് എസ്.ഐക്ക് കിട്ടിയ മറുപടി താന്‍ കലക്ടറുടെ ചേംബറില്‍ ഉണ്ടെന്നായിരുന്നു. കലക്ടര്‍ സ്ഥലത്തില്ലാതിരിക്കെ ചേംബറില്‍ പോകുന്നതെങ്ങനെയെന്ന് ഇരകള്‍ സംശയം ഉന്നയിച്ചു. സ്റ്റേഷനില്‍നിന്ന് എത്തിയ പ്രതിഷേധക്കാര്‍ എ.ഡി.എം വാസുദേവനെ പരാതിയുമായി സമീപിച്ചു. എ.ഡി.എം അന്വേഷിച്ചപ്പോള്‍ താന്‍ 10.30 വരെ കാത്തിരുന്നുവെന്നും ഹിയറിങിന് ആരും എത്തിയില്ലെന്നുമാണ് മറുപടി കിട്ടിയത്. അതേസമയം യാത്രാപ്പടി വാങ്ങാനാണ് കോമ്പീറ്റന്‍റ് അതോറിറ്റി സിവില്‍ സ്റ്റേഷനില്‍ പോയതെന്ന് അന്വേഷണത്തില്‍ അറിഞ്ഞതായി വിക്ടിംസ് ഫോറം പ്രതിനിധികള്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈ നാലിന് പുതുശ്ശേരി പഞ്ചായത്തിലുള്ളവര്‍ക്ക് ഹിയറിങ് നിശ്ചയിച്ചിരുന്നു. അന്ന് അമ്മക്ക് അസുഖമെന്ന് പറഞ്ഞ് അതോറിറ്റി ഹിയറിങ് നടത്തിയില്ല. പുതുശ്ശേരി പഞ്ചായത്ത് പ്രദേശത്ത് വാതക പൈപ്ലൈന്‍ സ്ഥാപിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് വരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഇരകളെ സഹായിക്കാന്‍ ഗെയ്ല്‍ നിശ്ചയിച്ച ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്ക് ദ്രോഹമാകുകയാണെന്നും വിക്ടിംസ് ഫോറം കുറ്റപ്പെടുത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP