സ്വാഗതം
WELCOME

News Update..

Thursday, August 8, 2013

ഇടുക്കി ഡാം തുറക്കില്ല Madhyamam News Feeds

ഇടുക്കി ഡാം തുറക്കില്ല Madhyamam News Feeds

Link to

ഇടുക്കി ഡാം തുറക്കില്ല

Posted: 07 Aug 2013 11:50 PM PDT

Image: 

ഇടുക്കി: ഇടുക്കി ഡാം തുറക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ അറിയിച്ചു. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ അണകെട്ട് തുറക്കേണ്ട അവസ്ഥയില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. കനത്ത മഴ ഉണ്ടാകാത്ത സാഹചര്യത്തില്‍ അണക്കെട്ട് തുറന്നുവിടേണ്ട ആവശ്യമില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. വൈദ്യുതി ഉല്‍പാദനം പൂര്‍ണതോതിലാക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അണക്കെട്ടിലെ ജലനിരപ്പ്  ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകളുടെ സുരക്ഷ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് അണക്കെട്ടിന്‍്റെ ഷട്ടറുകള്‍ തുറക്കേണ്ടതില്ളെന്ന് തീരുമാനിച്ചത്.

ഒബാമ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

Posted: 07 Aug 2013 10:39 PM PDT

Image: 

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദിമര്‍ പുടിനുമായി നടത്താനിരുന്ന കൂടികാഴ്ച അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ റദ്ദാക്കി. അമേരിക്കന്‍ ഭരണകൂടത്തിന്‍്റെ രഹസ്യ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന് താല്‍ക്കാലിക അഭയം നല്‍കിയ റഷ്യന്‍ തീരുമാനമാണ് കൂടിക്കാഴ്ച റദ്ദാക്കാനുള്ള കാരണമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.  അതേസമയം,  റഷ്യയിലെ സെന്‍്റ് പീറ്റഴേ്സ് ബര്‍ഗില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കും.

ഒബാമ റഷ്യന്‍  പ്രസിഡന്‍്റുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതില്‍ നിരാശയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ ഉപദേഷ്ടാവ് അറിയിച്ചു. കൂടിക്കാഴ്ച റദ്ദാക്കിയത് അമേരിക്ക -റഷ്യയുമായുള്ള നയതന്ത്രബന്ധങ്ങളെ കൂടുതല്‍ ഉലക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, എഡ്വേര്‍ഡ് സ്നോഡന് താല്‍ക്കാലിക അഭയം നല്‍കാനുള്ള റഷ്യന്‍ തീരുമാനത്തില്‍  ബറാക് ഒബാമ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുഎസിന്‍്റെ ആവശ്യം നിരസിച്ച് സ്നോഡന് അഭയം നല്‍കാനുളള റഷ്യയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയതായി വൈറ്റ് ഹൌസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡസ് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രസ്താവന തിരുത്തി ആന്‍്റണി: ആക്രമണം നടത്തിയത് പാക് സേന

Posted: 07 Aug 2013 10:11 PM PDT

Image: 

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ച് നിയന്ത്രണരേഖയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവത്തിനു പിറകില്‍ പാക് സേനയെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണിയുടെ വിശദീകരണം. പൂഞ്ചില്‍ ഇന്ത്യന്‍ സേനക്കുനേരെ ആക്രമണം നടത്തിയത് പ്രത്യേക പരിശീലനം ലഭിച്ച പാക് സൈനികരാണെന്ന് എ.കെ ആന്‍്റണി ലോക്സഭയില്‍ വിശദീകരിച്ചു. ബുധനാഴ്ച താന്‍ നടത്തിയ പ്രസ്താവന ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. പാക്് സേനയുടെ അറിവോ നിര്‍ദേശമോ കൂടാതെ ഇത്തരത്തിലുള്ള ആക്രമണം സാധ്യമല്ല.
ഇന്ത്യയുടെ സംയമനം ദൗര്‍ബല്യമായി പാകിസ്താന്‍ കാണരുതെന്നും പ്രതിരോധമന്ത്രി ലോക്സഭയില്‍ പറഞ്ഞു. നിയന്ത്രണരേഖയില്‍ പാക് സേന നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ വഷളാക്കുമെന്നും അദ്ദേഹം അിയിച്ചു.
അതിര്‍ത്തിയില്‍ ഭീകരരോ  പാക് സൈനികവേഷമിട്ടവരോ ആണ്  അതിര്‍ത്തിയില്‍  ആക്രമണം നടത്തിയതെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ലോക്സഭയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതിരോധമന്ത്രി രാജ്യത്തോട് മാപ്പു പറയണമെന്നും ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നിറുത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സ്റ്റെനോഗ്രാഫറില്‍നിന്ന് സംഗീതജ്ഞനിലേക്ക്

Posted: 07 Aug 2013 08:59 PM PDT

Image: 

കോഴിക്കോട്: തിക്കോടിയനും ഉറൂബുമൊക്കെ സജീവമായിരുന്ന കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം ആലപിക്കാന്‍ അവസരമുണ്ടായത് ശരത്ചന്ദ്ര രഘുനാഥ് മറാഠേ എന്ന മഹാരാഷ്ട്രക്കാരനായിരുന്നു. മഹാരാഷ്ട്രയിലെ സിദ്ധേശ്വര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന മറാഠേ അപ്പോഴേക്കും തികഞ്ഞ മലയാളിയായി കഴിഞ്ഞിരുന്നു.
ബോംബേ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റെനോഗ്രാഫറായി ജോലി നോക്കിയിരുന്ന കാലത്താണ് മറാഠേയുടെ ഗുരു മനോഹര്‍ ബറുവക്ക് കേരളത്തില്‍നിന്ന് ഒരു കത്ത് ചെല്ലുന്നത്. പെരിങ്ങോട് പൂമുള്ളി മനയിലെ രാമന്‍ നമ്പൂതിരിപ്പാടിനെ സംഗീതം അഭ്യസിപ്പിക്കാന്‍ ഒരാളെ വേണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. മനോഹര്‍ ബറുവ തന്‍െറ ശിഷ്യനത്തെന്നെ അതിനായി നിയോഗിക്കുകയായിരുന്നു. റെയില്‍വേയിലെ ജോലി ഒഴിവാക്കി 1951ല്‍ മറാഠേ കേരളത്തിലേക്ക് പുറപ്പെട്ടു.
ഒരു വര്‍ഷമേ അദ്ദേഹം പൂമുള്ളി മനയില്‍ പഠിപ്പിച്ചുള്ളൂ. പഠനം തുടരാന്‍ ആഗ്രഹമില്ളെന്നും നാട്ടിലേക്ക് തിരിച്ചുപോയ്ക്കൊള്ളാനും രാമന്‍ നമ്പൂതിരിപ്പാട് പറഞ്ഞപ്പോള്‍ മറാഠേ ആകെ തകര്‍ന്നുപോയി. ആകെ ആശ്രയമായിരുന്ന ജോലിയും കൈവിട്ടുപോയിരുന്നു. ആ സമയത്താണ് കോഴിക്കോട്ടെ കൊപ്ര കച്ചവടക്കാരനായിരുന്ന ശ്രീരാം ഗുരുചറിനെ പരിചയപ്പെടുന്നത്. ഗുജറാത്തി കുട്ടികളെ സംഗീതം പഠിപ്പിക്കാനായി ഗുരുചര്‍, മറാഠേയെ ക്ഷണിച്ചതോടെ അദ്ദേഹം കോഴിക്കോട്ടുകാരനായി.
കോഴിക്കോടിന്‍െറ സംഗീത സായന്തനങ്ങള്‍ മറാഠേയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സംഗീതത്തിന്‍െറ ഒരു വലിയ വലയത്തിലായിരുന്നു മറാഠേ. എം.എസ്. ബാബുരാജ്, പുതുക്കോട് കൃഷ്ണമൂര്‍ത്തി, ജി.എന്‍. ബാലസുബ്രഹ്മണ്യം, തിക്കോടിയന്‍, അരവിന്ദന്‍ തുടങ്ങിയവര്‍ കോഴിക്കോടിന്‍െറ മുറ്റത്ത് കത്തിജ്ജ്വലിച്ചുനിന്ന  അക്കാലത്ത് അവര്‍ക്കൊപ്പം മാറാഠേയുമുണ്ടായിരുന്നു.
അതിനിടയിലാണ് കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം ആലപിക്കാന്‍ മറാഠേക്ക് അവസരമുണ്ടായത്. കേരളത്തില്‍ അങ്ങോളമിങ്ങോളം കച്ചേരി നടത്തിയ ആ കാലത്തിനിടയില്‍ ഒരു വിനായക ചതുര്‍ഥി നാളില്‍ മട്ടാഞ്ചേരി ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് അവിടെ കുടിയേറിയ ഗുജറാത്തി കുടുംബത്തിലെ മനീഷ എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. മനീഷ അങ്ങനെ മറാഠേയുടെ ജീവിത പങ്കാളിയായി. മയൂരവര്‍ണങ്ങള്‍, ചാഞ്ചാട്ടം എന്നീ സിനിമകള്‍ക്ക് മറാഠേ സംഗീതം നല്‍കിയെങ്കിലും ജീവിതത്തിലുടനീളം പിന്തുടര്‍ന്ന ദൗര്‍ഭാഗ്യം അവിടെയും അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. ആ രണ്ട് ചിത്രങ്ങളും വെളിച്ചം കണ്ടില്ല. പിന്നീട് പവിത്രന്‍െറ ‘ഉപ്പ്’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമാ സ്വപ്നങ്ങള്‍ക്ക് സമാപനം കുറിക്കേണ്ടിവന്നു.
മഹാപ്രതിഭയായിട്ടും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ മറാഠേയെ തേടിവന്നില്ല. കലാകാരന്മാരെയും സംഗീതജ്ഞരെയും അകമഴിഞ്ഞ് സ്നേഹിച്ച കോഴിക്കോട് എന്തുകൊണ്ടോ മറാഠേ എന്ന പ്രതിഭയെ വേണ്ടത്ര പരിഗണിച്ചില്ല. എം.എസ്. ബാബുരാജ് എന്ന മഹാപ്രതിഭക്ക് വഴിയരികില്‍ ഭിക്ഷക്കാരനെ പോലെ ഇരിക്കേണ്ടിവന്നിട്ടുണ്ടെന്ന് അപ്പോഴൊക്കെ പഴയകാലത്തെ ഓര്‍മിച്ച് മറാഠേ പറയാറുണ്ടായിരുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിലെ രണ്ടു പ്രമുഖ ശാഖകളായ ഗ്വാളിയര്‍ ഖരാനയിലും കിരാന ഖരാനയിലും സംഗീതം അഭ്യസിച്ചിട്ടുണ്ട് മറാഠേ. ഭീം സെന്‍ ജോഷി എന്ന സംഗീത പ്രതിഭ കിരാന ഖരാനയില്‍ പെട്ടയാളായിരുന്നു. കേരളക്കരയില്‍ ആദ്യമായി  ഹിന്ദുസ്ഥാനി സംഗീതം  ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന സമ്പ്രദായം തുടങ്ങിവെച്ചത് മറാഠേയായിരുന്നു.
ചിന്താവളപ്പിലെ പൊടിഞ്ഞ് വീഴാറായ വാടക വീട്ടില്‍ കഴിയുമ്പോഴും മറാഠേക്കു ചുറ്റും വാഗ്ദാനങ്ങളുടെ വെള്ളപ്പൊക്കമായിരുന്നു. മറാഠേയെ പൊന്നാടയണിയിച്ച് സ്വന്തം പരസ്യപ്പലകയാക്കാനായിരുന്നു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പൊയ്മുഖങ്ങള്‍ക്ക് താല്‍പര്യം. അപ്പോഴും കട്ടകളടര്‍ന്ന മറാഠേയുടെ ഹര്‍മോണിയം ഖയാലുകള്‍ പൊഴിച്ചുകൊണ്ടിരുന്നു. രാഗങ്ങളുടെ ആവേഗങ്ങളില്‍ എല്ലാ വേദനകളും അദ്ദേഹം മറന്നു.
മറാഠേക്ക് വീടുവെച്ചു കൊടുക്കുമെന്ന് പ്രഖ്യാപിക്കാത്ത മന്ത്രിമാരും എം.എല്‍.എമാരും കോഴിക്കോട് വിരളമായിരുന്നു. ഒടുവില്‍, നാലു വര്‍ഷം മുമ്പ് മന്ത്രി ബിനോയ് വിശ്വവും എ. പ്രദീപ് കുമാര്‍ എം.എല്‍.എയും മുന്‍കൈയെടുത്ത് ഭവന നിര്‍മാണ ബോര്‍ഡിന്‍െറ മെഡിക്കല്‍ കോളജിന് സമീപത്തെ ഫ്ളാറ്റിലേക്ക് മറാഠേയെയും കുടുംബത്തെയും മാറ്റി പാര്‍പ്പിക്കുകയായിരുന്നു. അപ്പോഴും സ്വന്തം വീടെന്ന സ്വപ്നം പൂവണിയാതെ ബാക്കിയായി.
ഇവിടെയും കടുത്ത ഏകാന്തതയും അവഗണനയും മാത്രമായിരുന്നു കൂട്ട്. ശിഷ്യരില്‍ ചിലര്‍ നല്‍കിയിരുന്ന ദക്ഷിണയും മറ്റുമായിരുന്നു ഏക ആശ്രയം. ചിന്താവളപ്പിലായിരുന്നപ്പോള്‍ വല്ലപ്പോഴും സന്ദര്‍ശകരെങ്കിലുമുണ്ടായിരുന്നു. ഫ്ളാറ്റിലേക്ക് മാറിയപ്പോള്‍ അതും നഷ്ടമായതായി മനീഷ പറയുമായിരുന്നു.
അവസാന കാലങ്ങളില്‍ മറാഠേയില്‍നിന്ന് ഓര്‍മകളുടെ ഓരോ തുരുത്തുകളും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഒടുവില്‍ എല്ലാ അവഗണനകളും സങ്കടങ്ങളും ബാക്കിയാക്കി മനീഷയെ തനിച്ചാക്കി മറാഠേ മടങ്ങിയിരിക്കുന്നു.

അവര്‍ക്ക് പെരുന്നാള്‍ തൊഴിലിടങ്ങളില്‍

Posted: 07 Aug 2013 08:45 PM PDT

Image: 

കോഴിക്കോട്: നാടാകെ ഇന്ന് പെരുന്നാള്‍ ആവേശത്തില്‍ അമരുമ്പോഴും തൊഴില്‍ തേടി നാടുവിട്ട അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആഘോഷം തൊഴിലിടങ്ങളിലെ ടെന്‍റുകളില്‍. സംസ്ഥാനത്തെ 25 ലക്ഷം തൊഴിലാളികളില്‍ 24 ശതമാനം പേരും മുസ്ലിംകളാണ്. നിര്‍മാണമേഖലയിലാണ് ഏറെപ്പേരും ജോലിചെയ്യുന്നത്. ഫാക്ടറികളിലും ഹോട്ടലുകളിലും നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്.  പല നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് ഇവര്‍ നാട്ടില്‍ പോകാത്തത്. ഓരോ നിര്‍മാണ പ്രവൃത്തിയും ഓരോ പ്രോജക്ടായാണ് ഇവര്‍ ഏറ്റെടുക്കുന്നത്. ഇത് പൂര്‍ത്തിയായശേഷമാണ് ഇവര്‍ക്ക് അവധി ലഭിക്കുക. ഇക്കാലത്ത് ഇവര്‍ കൂട്ടമായി നാട്ടില്‍ പോവുകയാണ് ചെയ്യുക. പെരുന്നാള്‍ പ്രമാണിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടില്ളെന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഒഡിഷ, യു.പി  എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കേരളത്തിലെ അന്യസംസ്ഥാനക്കാരില്‍ ഏറെയും. പശ്ചിമബംഗാള്‍,ഒഡിഷ,അസം,ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മുസ്ലിംകളും തൊഴിലാളികളില്‍ ഏറെയും. റമദാന്‍ കാലത്ത് നോമ്പെടുത്താണ് പലരും ജോലിയെടുത്തത്. പണിസ്ഥലത്ത് തന്നെയായിരുന്നു ഏറെപേരുടെയും ഇഫ്താറും പ്രാര്‍ഥനകളുമെല്ലാം. സ്വന്തം നാട്ടിലെ ഭക്ഷണ രീതികളാണ് ഇവര്‍ ഇവിടെയും പിന്തുടര്‍ന്നത്.
പച്ചരിച്ചോറും ദാലും ചപ്പാത്തിയുമൊക്കെയാണ് ഭക്ഷണം. കൂട്ടത്തില്‍ ഒരാളെ പാചകജോലിക്ക് ഏല്‍പിക്കാറാണ് പതിവ്. പെരുന്നാള്‍ ദിനത്തില്‍ വലിയ ആഘോഷങ്ങളൊന്നും തൊഴിലാളികള്‍ക്കില്ല.
 ചിലര്‍ പുതിയ വസ്ത്രം എടുത്തിട്ടുണ്ട്. രാവിലെ കുളിച്ച് അടുത്ത പള്ളിയിലോ ഈദ്ഗാഹിലോ പോകും. എന്നാല്‍, ഭക്ഷണശേഷം തിരിച്ച് ജോലിയില്‍തന്നെ കയറണം. പെരുന്നാള്‍ കാലങ്ങളില്‍ തങ്ങള്‍ നാട്ടില്‍ പോകാറില്ളെന്ന് പത്തു വര്‍ഷമായി കേരളത്തിലുള്ള കോഴിക്കോട്ട് കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഇസ്സത്ത് ബിശ്വാസും ഹോട്ടല്‍ തൊഴിലാളിയായ ശൈഖ് ഹസനും പറയുന്നു. ഇസ്സത്ത് ബംഗാളില്‍നിന്നും ശൈഖ് ഹസന്‍ ഒഡിഷയില്‍നിന്നുമാണ് ഇവിടെ എത്തിയത്. എന്നാല്‍, നാട്ടില്‍ കുടുംബത്തിന് ആഘോഷത്തിനുള്ള പണം  അയച്ചുകൊടുക്കും. ആശംസാസന്ദേശങ്ങളും കൈമാറും. ബിരിയാണിയാണ് പെരുന്നാള്‍ ദിനത്തിലെ ഏറെ പേരുടെയും ഭക്ഷണം.
അന്യസംസ്ഥാനക്കാര്‍ തമ്മിലെ കൂട്ടായ്മകളൊന്നും പെരുന്നാള്‍ ദിനത്തില്‍ ഉണ്ടാവാറില്ല. ജോലിസമയത്തെ അസൗകര്യമാണ് ഇതിന് കാരണമെന്ന് ഇവര്‍ പറയുന്നു. റമദാന്‍ കാലത്ത് ചിലയിടങ്ങളില്‍ നാട്ടുകാര്‍ ഇഫ്താറിന് ക്ഷണിച്ചിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ജോലിത്തിരക്കിലാവുന്നതിനാല്‍ അത്തരം ചടങ്ങുകളൊന്നും തങ്ങള്‍ക്കുണ്ടാവില്ളെന്ന് ഇവര്‍ പറയുന്നു. എന്നാണ് തങ്ങള്‍ക്ക് നാട്ടില്‍ പോവാന്‍ കഴിയുകയെന്ന് ഇവരില്‍ പലര്‍ക്കും പറയാന്‍ കഴിയുന്നില്ല.
മൂന്നു ദിവസത്തോളം യാത്ര ചെയ്ത് വേണം പലര്‍ക്കും സ്വന്തം നാടുകളില്‍ എത്താന്‍. ഏതായാലും ആ ദിനമാണ് അവര്‍ കാത്തിരിക്കുന്നത്. അന്നാണ് അവരുടെ യഥാര്‍ഥ പെരുന്നാള്‍.
 

ഓര്‍മകള്‍ ബാക്കിവെച്ച് ‘സുഗന്ധകേന്ദ്രം’ പടിയിറങ്ങുന്നു

Posted: 07 Aug 2013 08:34 PM PDT

Image: 

പാലേരി: കോഴിക്കോട് വലിയങ്ങാടിയിലെ പ്രസിദ്ധമായ തങ്ങള്‍ പെര്‍ഫ്യൂമറി സ്റ്റോര്‍ ഓര്‍മയാകുന്നു. 70 വര്‍ഷത്തെ സുഗന്ധ പാരമ്പര്യമുള്ള കോഴിക്കോട്ടെ ആദ്യ സുഗന്ധദ്രവ്യ വില്‍പനശാലയാണ് അപ്രത്യക്ഷമാകുന്നത്.
1943ല്‍ സെയിന്‍ മശ്ഹൂര്‍ തങ്ങളോടൊപ്പം സൈതാലിക്കോയ തങ്ങളാണ് വലിയങ്ങാടിയില്‍ സുഗന്ധദ്രവ്യ വില്‍പനശാല തുടങ്ങിയത്. മടപ്പള്ളി ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് ഉപജീവനമാര്‍ഗമെന്നോണം സുഗന്ധവില്‍പന തുടങ്ങിയത്. വലിയങ്ങാടിയുടെ പ്രൗഢിയുടെ കാലത്ത് നേരത്തെയുണ്ടായിരുന്ന കച്ചവടക്കാര്‍ മറ്റു മേഖലകളിലേക്ക് ചേക്കേറിയതോടെയാണ് സൈതാലിക്കോയ ഈ രംഗത്തേക്ക് കടന്നുവന്നത്.
ആദ്യകാലത്ത് റമദാനായാല്‍ അന്യജില്ലകളില്‍നിന്നുപോലും സുഗന്ധം തേടി  ആളുകള്‍ ഇവിടെയത്തെുമായിരുന്നു. അറബികള്‍ക്ക് കോഴിക്കോടുമായുള്ള ബന്ധം വിദേശികളെയും സുഗന്ധശാലയിലേക്ക് ആകര്‍ഷിക്കാന്‍ നിമിത്തമായി. പെരുന്നാള്‍, റമദാന്‍, കല്യാണസീസണുകളില്‍ സൈതാലിക്കോയയുടെ സ്റ്റോറില്‍ വലിയ തിരക്കായിരിക്കും.
 മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്ന് മുമ്പ് കച്ചവടക്കാര്‍ ഇവിടെ എത്തുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, സി.എച്ച്. മുഹമ്മദ്കോയ തുടങ്ങിയവരുടെ സംഗമവേദി കൂടിയായിരുന്നു ഇവിടം.
വിവാഹിതനാണെങ്കിലും സന്താനഭാഗ്യം ലഭിക്കാത്തതിനാല്‍ സഹോദരീമകളുടെ വീട്ടിലാണിപ്പോള്‍ തങ്ങള്‍ താമസിക്കുന്നത്. സെയിന്‍ മശ്ഹൂര്‍ തങ്ങളുടെ മകളായ ആയിശബീവിയാണ് ഭാര്യ. സുഗന്ധംപരത്തി ജീവിച്ച സൈതാലിക്കോയയുടെയും മശ്ഹൂര്‍ തങ്ങളുടെയും പൈതൃകം നിലനിര്‍ത്താന്‍ കൊയിലാണ്ടിയില്‍ ഹാശിം കോയ തങ്ങളും പാലേരിയിലെ ഹുസൈന്‍, ഹാശിം, ഹംസ തുടങ്ങിയവരും സുഗന്ധ ചില്ലറവില്‍പനക്കാരാണ്.
 

ശഹ്സാദിന്‍െറ മോചനത്തിന് നിയമ പോരാട്ടം തുടരുമെന്ന് പിതാവ്

Posted: 07 Aug 2013 08:21 PM PDT

Image: 

അല്‍ബാഹ: ‘സത്യം എത്രമേല്‍ സത്യമായിരുന്നുവെന്ന് കാലം തെളിയിക്കും. കേസ് നിഷ്പക്ഷമായി അന്വേഷിച്ച് യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരട്ടെ. എന്‍െറ മോന്‍ കുറ്റവാളിയാണെങ്കില്‍ ആദ്യം അവനെ ശിക്ഷിക്കണമെന്നേ ഞാന്‍ പറയൂ. കുറ്റവാളികളെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും രക്ഷപ്പെടാന്‍ പാടില്ല’- ദല്‍ഹി ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ വിചാരണകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച അഅ്സംഗഢുകാരന്‍ ശഹ്സാദ് അഹ്മദിന്‍െറ പിതാവ് സിറാജ് അഹ്മദ് പറയുന്നു.  ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ പ്രതീക്ഷയുണ്ട്. ഒരു തെളിവുമില്ലാതെ, ദൃക്സാക്ഷിയുടെ മൊഴി കേള്‍ക്കാതെ കോടതി വിധി പറഞ്ഞതിലല്ല, സംഭവസ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഏറ്റുമുട്ടല്‍ യഥാര്‍ഥമായിരുന്നുവെന്ന് മനുഷ്യാവകാശ കമീഷന്‍ ന്യായം ചമച്ചതിലാണ് താന്‍ ഞെട്ടിയത് -സൗദിയിലെ അല്‍ബാഹയില്‍ ഇലക്ട്രോണിക് ഷോപ്പില്‍ അക്കൗണ്ടന്‍റായ സിറാജ് ഭായി വികാരാധീനനായി. വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനും അനുബന്ധകാര്യങ്ങള്‍ക്കുമായി നാട്ടിലേക്കു തിരിക്കുന്നതിനു മുമ്പ് ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു സിറാജ് അഹ്മദ്.
യു.പിയില്‍ അഅ്സംഗഢിലെ വിദ്യാസമ്പന്നമായ കുടുംബമാണ് തന്‍േറത്. അഞ്ച് മക്കളില്‍ രണ്ടാമനാണ് ശഹ്സാദ്. അവനും സഹോദരങ്ങളും പഠിച്ചതും വളര്‍ന്നതും ക്രിസ്ത്യന്‍ കോണ്‍വെന്‍റില്‍.
രണ്ട് വര്‍ഷത്തെ ആനിമേഷന്‍ കോഴ്സിന് ശേഷം ബംഗളൂരുവിലെ എയര്‍ ക്രാഫ്റ്റ് അക്കാദമിയില്‍ ആറുമാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി. 19ാം വയസ്സില്‍ കുടുംബത്തെ സഹായിക്കാന്‍ ജോലിക്കു ശ്രമിക്കുന്നതിനാണ് ശഹ്സാദ് ദല്‍ഹിയിലത്തെിയത്. കൂട്ടുകാരന്‍ ആതിഫ് അമീന്‍െറ കൂടെ ബട്ല ഹൗസിലെ റൂമിലായിരുന്നു താമസം. സംഭവദിവസം രാവിലെ റൂമില്‍നിന്ന് ഇറങ്ങിയതായിരുന്നു. സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലത്തെുന്ന എനിക്കും അവനും 2008 സെപ്റ്റംബര്‍ 24നുള്ള ട്രെയിനില്‍ ടിക്കറ്റ് ബുക് ചെയ്ത് കാത്തിരിക്കുകയായിരുന്നു. സംഭവസമയത്ത് ശഹ്സാദ് സ്ഥലത്തില്ളെന്ന കേസിലെ മാപ്പുസാക്ഷിയുടെ മൊഴിപോലും തള്ളിക്കളഞ്ഞാണ് അവനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് -സിറാജ് ഭായ് പറയുന്നു.പൊലീസിനു നേരെ ശഹ്സാദ് വെടിയുതിര്‍ത്തെന്നു പറയുന്നതിന്‍െറ ന്യായമെന്തെന്ന് സിറാജ് ചോദിക്കുന്നു. വെടിവെച്ച റിവോള്‍വറെവിടെ, വെടികൊണ്ട അടയാളമെവിടെ? സംഭവസമയത്ത് അവിടെയെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പൊലീസിന് ഫോണ്‍ ചെയ്ത് അറിയിച്ച ദൃക്സാക്ഷിയെ തെളിവെടുപ്പിനു വിളിച്ചില്ല. മനുഷ്യാവകാശ കമീഷന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്യാതെ ഏറ്റുമുട്ടല്‍ യഥാര്‍ഥമാണെന്ന് റിപ്പോര്‍ട്ട് കൊടുക്കുകയായിരുന്നുവെന്ന് സിറാജ് കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ 200 വര്‍ഷത്തെ കുടുംബചരിത്രത്തില്‍ ഒരു പെറ്റി കേസുപോലും ഞങ്ങളുടെ പേരില്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല. 32 വര്‍ഷമായി സൗദി അറേബ്യയിലുള്ള തനിക്ക് ഇവിടെയും ഇന്നുവരെ പൊലീസിനു മുന്നില്‍ ചെല്ളേണ്ടി വന്നിട്ടില്ല. എല്ലാ മാസവും താന്‍ അയച്ചുകൊടുക്കുന്ന 4000 - 5000 രൂപയില്‍നിന്ന് മിച്ചംപിടിച്ചാണ് അവന്‍ കഴിഞ്ഞിരുന്നത്. സ്വന്തം നാടിനെയും നാട്ടുകാരെയും അഗാധമായി സ്നേഹിക്കുന്ന തനിക്ക് ഭീകരവാദിയുടെ പിതാവെന്ന പരിഹാസത്തോടെയുള്ള നോട്ടം സഹിക്കാനാവുന്നില്ല. ധാരാളം അമുസ്ലിം സുഹൃത്തുക്കളുണ്ടായിരുന്ന തനിക്ക് സംഭവത്തിന് ശേഷം അവരെയെല്ലാം നഷ്ടപ്പെടുകയായിരുന്നുവെന്ന് സിറാജ് പരിതപിച്ചു.അ്സംഗഢിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമ്പത്തിക ഉന്നമനത്തിലും വിരോധമുള്ളവര്‍ കെട്ടിച്ചമച്ചതാണ് ബട്ല ഹൗസ് കേസ്. അതുകൊണ്ട് നേരു തെളിയിക്കാന്‍ ഏതിടം വരെയും പോകണമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ആ പിതാവ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോടും സോണിയഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കളോടും ജനപ്രതിനിധികളോടും അദ്ദേഹത്തിന് ഒന്നേ അപേക്ഷിക്കാനുള്ളൂ: ബട്ല ഹൗസ് കേസ് നിഷ്പക്ഷമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ. അത് പൊലീസാണെങ്കിലും തന്‍െറ മകനാണെങ്കിലും.       
 

ഒരു ഐ.എ.എസ് ഓഫിസറും കുറെ രാഷ്ട്രീയക്കാരും

Posted: 07 Aug 2013 08:09 PM PDT

Image: 

ഗൗതം ശക്തി നാഗ്പാല്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പേര്  ദേശീയതലത്തില്‍തന്നെ ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്നത്് തീര്‍ത്തും പ്രാദേശികമായ ഒരു പ്രശ്നത്തെ തങ്ങളുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി രാഷ്ട്രീയ നേതൃത്വങ്ങള്‍ ചൂഷണം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയതോടെയാണ്. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായ ഗൗതം നാഗ്പാല്‍ എന്ന ഇരുപത്തെട്ടുകാരിക്കെതിരെ, ദല്‍ഹിക്കടുത്ത ഗ്രേറ്റ് നോയിഡയിലെ കാദല്‍പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു പള്ളിയുടെ ഭിത്തി തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി എന്നതിന്‍െറ പേരില്‍ ശിക്ഷാനടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ എതിരാളികള്‍ ഏറ്റെടുത്താണ് വിഷയത്തിന് പല മാനങ്ങള്‍ നല്‍കുന്നത്.  താന്‍ പൊളിക്കാന്‍ ആജ്ഞാപിച്ചത് അനധികൃത നിര്‍മിതി ആണെന്നാണ് ഗൗതം നാഗ്പാലിന്‍െറ നിലപാട്. 70 ശതമാനം മുസ്ലിംകള്‍ താമസിക്കുന്ന ഒരു പ്രദേശത്തെ ആരാധനാലയം റമദാന്‍ മാസത്തില്‍ പൊളിക്കുന്നത് അങ്ങേയറ്റം പ്രകോപനപരമായ നടപടിയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകര്‍ക്കുന്ന ഈ ചെയ്തി ഐ.എ.എസ് ഓഫിസറുടെ പക്വതയില്ലായ്മയും കഴിവുകേടുമാണ് തെളിയിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ്ങും വാദിക്കുന്നത്. മണല്‍ മാഫിയക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതാണ് ഈ ഉദ്യോഗസ്ഥയെ ഭരണകൂടത്തിന് അനഭിമതയാക്കുന്നതെന്നാണ് ഐ.എ.എസ് ഓഫിസര്‍മാരുടെ കൂട്ടായ്മയടക്കം ആരോപിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിവാദത്തില്‍ ഇടപെട്ടിട്ടുണ്ട്. യു.പി സര്‍ക്കാറിനോട് ഈ വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാധ്യമങ്ങളെ അറിയിച്ചത്. ഗൗതമിനെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും രംഗത്തു വന്നതോടെ അഖിലേഷ് ഗവണ്‍മെന്‍റും സമാജ്വാദി പാര്‍ട്ടിയും നിലപാട് കര്‍ക്കശമാക്കിയിരിക്കുകയാണ്.  സംസ്ഥാന സര്‍ക്കാറിന്‍െറ നടപടിക്കെതിരെ ഗൗതം അപ്പീല്‍ നല്‍കുന്നതും കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവാദ ഉദ്യോഗസ്ഥയാവട്ടെ, അതിന് ഇതുവരെ മുന്നോട്ട് വന്നിട്ടില്ല എന്നത് ഇവര്‍ക്കുവേണ്ടി വാദിക്കുന്നവരെ കുഴക്കുന്നു. വിവാദം സജീവമായി നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നതിന്‍െറ തെളിവാണ് ഒരു ദേശീയപത്രം വിഷയത്തില്‍ ഇടപെട്ടു നടത്തുന്ന കാമ്പയിന്‍.
നിസ്സാരമായ ഒരു പ്രശ്നത്തെ രാഷ്ട്രീയക്കാര്‍ എങ്ങനെ ഊതിവീര്‍പ്പിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കും എന്നതിന്‍െറ മുന്തിയ ഉദാഹരണമായി വേണം ഈ വിവാദത്തെ കാണാന്‍. പൊതുതെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം കിട്ടാവുന്ന അവസരങ്ങള്‍ പരമാവധി ചൂഷണം ചെയ്യുകയാണ്. ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ മുസ്ലിം വോട്ട് തട്ടിയെടുക്കുന്നതിലുള്ള മത്സരമാണ് കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മില്‍ അരങ്ങേറുന്നത്. പള്ളി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് മുസ്ലിംകളെ ബോധ്യപ്പെടുത്തുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് അഖിലേഷും പിതാവുമൊക്കെ നടത്തുന്നത്. ഗൗതം നാഗ്പാലിന്‍െറ നടപടിയെക്കുറിച്ച് ഭിന്ന ഭാഷ്യങ്ങളുണ്ട്. അനധികൃതമായാണ് പള്ളി നിര്‍മാണം നടത്തുന്നതെന്നും നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായി സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് ഒന്നും ചെയ്തില്ളെന്നുമാണ് ഐ.എ.എസ് ഓഫിസറുടെ പക്ഷത്തുനിലയുറപ്പിച്ചവര്‍ അവകാശപ്പെടുന്നത്. പള്ളി പൊളിച്ചിട്ടില്ളെന്നും ചുറ്റുമതില്‍ പൊളിക്കാന്‍ വേണ്ടി മാത്രമാണ് ആജ്ഞാപിച്ചതെന്നും പറഞ്ഞ് ഇക്കൂട്ടര്‍ വിഷയത്തിന്‍െറ ഗൗരവം കുറക്കാന്‍ ശ്രമിക്കുന്നുണ്ട്. മറുപക്ഷമാവട്ടെ, റമദാനില്‍ വിശ്വാസികളുടെ ആരാധന മുടക്കുന്ന പ്രകോപനപരമായ കൃത്യമാണ് ഗൗതം ശക്തിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പറഞ്ഞ് വിവാദം കൊഴുപ്പിച്ച് മുസ്ലിംകളെ വൈകാരികമായി തങ്ങളിലേക്കടുപ്പിക്കാന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ്.  ആരാധനാലയങ്ങള്‍ നിര്‍മിക്കാനും അവരവരുടെ മതാനുഷ്ഠാനങ്ങള്‍ ആചരിക്കാനും  പൗരന്മാര്‍ക്ക് തുല്യസ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍, അധികൃതരുടെ അനുമതിയോടെ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പാടുള്ളൂ എന്ന നിബന്ധന അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.  നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അക്കാര്യമുണര്‍ത്തുകയും തെറ്റു തിരുത്താന്‍ അവസരം നല്‍കുകയുമാണ് പക്വമതികളായ ഉദ്യോഗസ്ഥര്‍ ചെയ്യുക.  പ്രകോപനപരമായ നീക്കം ആരുടെ ഭാഗത്തുനിന്നായാലും അപലപനീയമാണ്. രാഷ്ട്രീയ-ഭരണ നേതൃത്വം ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നതോടെ രംഗം വഷളാവുകയേയുള്ളൂവെന്നതിന് അനുഭവങ്ങള്‍ സാക്ഷിയാണ്.

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: അജയ് ജയറാം പുറത്ത്

Posted: 07 Aug 2013 12:05 PM PDT

Image: 
Subtitle: 
സൈന, സിന്ധു, കശ്യപ് പ്രീക്വാര്‍ട്ടറില്‍

ഗ്വാങ്ചോ: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് സിംഗ്ള്‍സ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. വനിതാ വിഭാഗത്തില്‍ കിരീടത്തിലേക്കുള്ള വഴിയില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സൈന നെഹ്വാളും 10ാം സീഡ് പി.വി. സിന്ധുവും ജയത്തോടെ മൂന്നാം റൗണ്ടില്‍ കടന്നു. പുരുഷ സിംഗ്ള്‍സില്‍ പി. കശ്യപും മൂന്നാം റൗണ്ടിലത്തെി. രണ്ടാം റൗണ്ടില്‍ റഷ്യയുടെ ഓള്‍ഗ ഗ്ളോവനോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ലോക മൂന്നാം നമ്പര്‍ സൈന മൂന്നാം റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചത്. സ്കോര്‍: 21-5, 21-4. 23 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിലായിരുന്നു ദുര്‍ബലയായ എതിരാളിയെ സൈന വീഴ്ത്തിയത്. ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടുള്ള അടുത്ത റൗണ്ടില്‍ തായ്ലന്‍ഡിന്‍െറ 15ാം നമ്പര്‍ പോണ്‍ടിപ് ബുരാനപ്രസെര്‍സുകാണ് സൈനയുടെ എതിരാളി.  അമേരിക്കയുടെ ജാമി സുബാന്‍ഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് തായ് താരം മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍: 21-12, 21-9.
മറ്റൊരു ഇന്ത്യന്‍താരമായ പി.വി. സിന്ധുവും അനായാസ വിജയം സ്വന്തമാക്കി. 10ാം സീഡ് താരമായ സിന്ധു ജപ്പാന്‍െറ കൗറി ഇമാബെഫുവിനെ വാശിയേറിയ പോരാട്ടത്തില്‍ വീഴ്ത്തിയാണ് മുന്നേറിയത്. മേയില്‍ മലേഷ്യന്‍ ഗ്രാന്‍ഡ്പ്രീ സ്വന്തമാക്കിയത്തെിയ സിന്ധുവിന് ഒരു മണിക്കൂറും 11 മിനിറ്റും പോരടിക്കേണ്ടിവന്നു മൂന്നാം റൗണ്ടിലേക്ക് ടിക്കറ്റ് നേടാന്‍. സ്കോര്‍: 21-19, 19-21, 21-17. ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റംകുറിച്ച സിന്ധുവിനെ നന്നായി പരീക്ഷിച്ചശേഷമാണ് ആദ്യ സെറ്റില്‍ ജപ്പാന്‍ താരം കീഴടങ്ങിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ തിരിച്ചടിച്ച കൗറി ഒപ്പമത്തെിയെങ്കിലും നിര്‍ണായക മൂന്നാം സെറ്റില്‍ കളി ഇന്ത്യക്കൊപ്പമായി. ലോക 12ാം റാങ്കുകാരിയായ സിന്ധുവിന്‍െറ അടുത്ത എതിരാളി ചൈനയുടെ രണ്ടാം നമ്പര്‍ താരം വാങ് യിഹാനാണ്. ഇന്തോനേഷ്യയുടെ ബെലാട്രിക്സ് മനുപുതിയെ തോല്‍പിച്ചാണ് വാങ് മുന്നേറിയത്.
പുരുഷ സിംഗ്ള്‍സില്‍ എതിരാളി പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് പി. കശ്യപ് മൂന്നാം റൗണ്ടില്‍ കടന്നത്. ചെക് റിപ്പബ്ളിക്കിന്‍െറ പീറ്റര്‍ കൗകലിനെതിരെ 14-5ന് കശ്യപ് ലീഡ് ചെയ്യവെയാണ് എതിരാളി പിന്മാറിയത്. മൂന്നാം റൗണ്ടില്‍ ആറാം നമ്പര്‍ ഹോങ്കോങ്ങിന്‍െറ യുന്‍ ഹുവാണ് കശ്യപിന്‍െറ എതിരാളി.
പുരുഷ സിംഗ്ള്‍സില്‍ മലയാളി താരം അജയ് ജയറാം രണ്ടാം റൗണ്ടില്‍ വീണു. സ്പെയിനിന്‍െറ പാബ്ളോ അബിയാനാണ് അജയ് ജയറാമിനെ വീഴ്ത്തിയത്. സ്കോര്‍: 9-21, 17-21.
പുരുഷ ഡബ്ള്‍സില്‍ മലയാളി താരം അരുണ്‍ വിഷ്ണു-തരുണ്‍ കോന സഖ്യം രണ്ടാം റൗണ്ടില്‍ കീഴടങ്ങി. ഇന്തോനേഷ്യയുടെ അല്‍വെന്‍റ് ചന്ദ്ര-മാര്‍കിസ് കിഡോ സഖ്യമാണ് 21-15, 13-21, 21-17 സ്കോറിന് ഇന്ത്യന്‍ കൂട്ടുകെട്ടിനെ വീഴ്ത്തിയത്.
2009ലും 2011ലും ക്വാര്‍ട്ടര്‍ വരെയത്തെിയ സൈന ഇക്കുറി അനായാസം സെമിയിലത്തൊമെന്ന കണക്കുകൂട്ടലിലാണ്. മൂന്നാം റൗണ്ടിലെ എതിരാളി പോണ്‍ടിപിനെതിരെ 5-0ത്തിന്‍െറ റെക്കോഡുമായാണ് ഇന്ത്യന്‍താരം കളത്തിലിറങ്ങുന്നത്്.
 

പെരുന്നാളിന്‍െറ മാരിവില്ല്

Posted: 07 Aug 2013 11:07 AM PDT

Image: 

മുസ്ലിംകളുടെ പെരുന്നാള്‍ ഇപ്പോഴും എനിക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന ഒരു ആഘോഷമാണ്. ഞാന്‍ ജനിച്ചുവളര്‍ന്ന വീടിന്‍െറ അയല്‍പക്കങ്ങളെല്ലാം മുസ്ലിംകള്‍ പാര്‍ക്കുന്ന ചെറിയ ചെറിയ വീടുകളായിരുന്നു. ഇന്നവയെല്ലാം മണിമാളികകളായി മാറിക്കഴിഞ്ഞു. അത് ഗള്‍ഫ് പണത്തിന്‍െറ നേട്ടങ്ങളാണ്. ഞാനവിടെയുള്ളപ്പോള്‍ എന്നോടൊപ്പം കളിക്കാന്‍ വരുന്നവരൊക്കെ മുസ്ലിം പെണ്‍കുട്ടികളായിരുന്നു. അന്ന് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഓത്തുപള്ളിയില്‍ കിട്ടിയിരുന്ന വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് എന്‍െറ അമ്മമ്മയെ കാണാന്‍ വരുന്ന ഒരു മുല്ലയുണ്ടായിരുന്നു. എന്‍െറ അമ്മമ്മ ഒരു വിദുഷിയായിരുന്നു. അന്നും അമ്മമ്മ ആളുകളെ വേര്‍തിരിച്ചിരുന്നില്ല.
മുല്ല വരുമ്പോള്‍ മലക്കുകളെ പറ്റിയെല്ലാം പറയുന്നത് വിദ്യാര്‍ഥിനിയായിരുന്ന ഞാന്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കും. വള്ളത്തോളിന്‍െറ സാഹിത്യമഞ്ജരിയിലെ ‘ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’ എന്ന ഒരു കവിത അന്ന് പഠിക്കാനുണ്ടായിരുന്നു.
‘‘പിരിമുറുകി വളഞ്ഞ മീശചെന്തീ
പ്പൊരി ചിതറും മിഴി വട്ടമൊത്ത താടി
ഹരിഹരയമനും നടുങ്ങുമെന്ന
ക്കരിമലയന്‍െറ കരാള വക്ത്രം.’’
ഇത് ഞാന്‍ വായിക്കുമ്പോള്‍ മുഹമ്മദീയര്‍ ഇത്രയും കാട്ടാളന്മാരാണോ അന്ന് എന്‍െറ കുഞ്ഞുമനസ്സ് ആലോചിച്ചിരുന്നു. കാരണം എന്‍െറ മുസ്ലിം സ്നേഹിതന്മാരെല്ലാം വളരെ നല്ല സ്വഭാവമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ ദിവസങ്ങളില്‍ എന്നെ അവര്‍ അവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. അങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണം എത്രയോ പ്രാവശ്യം കഴിച്ചിട്ടുണ്ട്. പിന്നെ അവരോടൊപ്പം കൈമുട്ടുവരെ മൈലാഞ്ചിയിട്ട് കൈ ചുവപ്പിച്ച്, പല വര്‍ണങ്ങളിലുള്ള കുപ്പിവളകള്‍ അണിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ എന്‍െറ അമ്മ പറയും. ‘ഇതാ വരുന്നു നമ്മുടെ ആയിശക്കുട്ടി’. അതെല്ലാം ഇന്ന് എന്‍െറ മനസ്സിലെ ഒരു കാലത്തിന്‍െറ പഴയ ഓര്‍മകളാണ്. എന്നിട്ട് കുട്ടികള്‍ ‘പെണ്ണ് ചോദിക്കല്‍’ എന്ന കളി തുടങ്ങും. രണ്ട് സംഘങ്ങളായി പിരിഞ്ഞ് നടുവില്‍ ഒരു മൊഞ്ചുള്ള പെണ്‍കുട്ടിയെ നിര്‍ത്തും. ഒരു സംഘം പെണ്‍കുട്ടികള്‍ കൈകോര്‍ത്ത് പിടിച്ച് മറു സംഘത്തോട് പാടിക്കൊണ്ട് ചോദിക്കും. അതിന് മറുഭാഗത്തുള്ളവര്‍ അതേ രീതിയില്‍ പാടിക്കൊണ്ട് മറുപടി പറയും.
‘‘താലീ പീലി പെണ്ണുണ്ടോ
താമരയാളെ പെണ്ണുണ്ടോ
താലീപീലി പെണ്ണില്ല
താമരയാളെ പെണ്ണില്ല.
ഒരു കുടം പൊന്നുതരാം
പൊന്നാലുള്ളൊരു മിന്നുതരാം
ആയിരം പൊന്നാട വേറെതരാം
പെണ്ണിനെ തരുമോ കൂട്ടുകാരേ
ഒരു കുടം പൊന്നും വേണ്ട
പൊന്നാലുള്ളൊരു മിന്നും വേണ്ട
പെണ്ണിനെ തരില്ല കൂട്ടുകാരേ.’’
പിന്നീട് ദേഷ്യം വന്നു പെണ്ണിനെ കിട്ടാന്‍ അടികൂടല്‍ തുടങ്ങും.
‘‘അടുക്കളേല്‍ കടക്കും ഞാന്‍
അരിമുറം ചവിട്ടും ഞാന്‍
ഇപ്പോ പിടിക്കും പെണ്ണിനെ ഞാന്‍
അടുക്കളേല്‍ കടക്കില്ല
അരിമുറം ചവിട്ടില്ല
പെണ്ണിനെ പിടിക്കില്ല കൂട്ടുകാരേ.’’
പിന്നെ പെണ്‍കുട്ടിക്കായി രണ്ടു സംഘങ്ങളും കൂടി പിടിവലി തുടങ്ങും. വാശിമൂത്ത സംഘം ശക്തിയോടെ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകും.
ഭക്തിനിര്‍ഭരമായ പഴയ ഒരു നോമ്പുകാലം വെറുതെ മഴയും നോക്കി ഇരുന്നപ്പോള്‍ ഞാനോര്‍ത്തുപോയി. പാട്ടുപാടി കളിച്ചുല്ലസിച്ച് നടന്ന ആ കാലം മനസ്സില്‍ ഇപ്പോഴും മാരിവില്ലായി നില്‍ക്കുന്നു. മനുഷ്യന്‍ ജീവിത പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ആ ഇശലുകള്‍ മനുഷ്യ മനസ്സുകള്‍ക്ക് ഊര്‍ജം തരുന്നു. പെരുന്നാള്‍ ദിനം വരുമ്പോള്‍ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ അറിയാതെ ഒരു വിങ്ങല്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP