സ്വാഗതം
WELCOME

News Update..

Thursday, March 28, 2013

പാചകവാതകം ചോര്‍ന്നെന്ന് അഭ്യൂഹം; തലശ്ശേരി നടുങ്ങി Madhyamam News Feeds

പാചകവാതകം ചോര്‍ന്നെന്ന് അഭ്യൂഹം; തലശ്ശേരി നടുങ്ങി Madhyamam News Feeds

Link to

പാചകവാതകം ചോര്‍ന്നെന്ന് അഭ്യൂഹം; തലശ്ശേരി നടുങ്ങി

Posted: 28 Mar 2013 12:26 AM PDT

തലശ്ശേരി: പാചകവാതക ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തലശ്ശേരി നഗരം നടുങ്ങി. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. നാരങ്ങാപ്പുറം ജങ്ഷന് സമീപത്തെ എ.വി.കെ നായര്‍ റോഡിലൂടെ  പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയിലെ അഗ്നിശമന ഉപകരണം (ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍)  തെറിച്ചുവീണതാണ് ഭീതിക്കിടയാക്കിയത്. തീയണക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം തകര്‍ന്ന് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഇതില്‍ നിന്നുള്ള രാസവസ്തു പുറത്തേക്ക് വമിച്ച് പുക ഉയര്‍ന്നതാണ് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹത്തിനിടയാക്കിയത്. ഒരു മണിക്കൂറിന് ശേഷമാണ് ഭീതി ഒഴിവായത്.
മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ഫില്ലിങ്ങിനായി പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയിലെ അഗ്നിശമന ഉപകരണമാണ് തെറിച്ചുവീണത്. ഗ്യാസ് ചോര്‍ന്നെന്ന് വ്യാപക പ്രചാരണമുണ്ടായതോടെ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ വരവും നിലച്ചു. കണ്ണൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനങ്ങള്‍ മീത്തലെപീടികയിലും ഇരിട്ടി ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനങ്ങള്‍ മൂന്നാം മൈലിലും നിര്‍ത്തിയിട്ടു. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ്സ്റ്റാന്‍ഡില്‍ നിന്നുമുള്ള ബസോട്ടം നിലച്ചതോടെ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു.
പുതിയ സ്റ്റാന്‍ഡിലുള്ളവര്‍ ചിറക്കര ഭാഗത്തേക്കും ട്രെയിനിറങ്ങി പുതിയ സ്റ്റാന്‍ഡിലേക്ക് നടന്നവര്‍ മടങ്ങി സ്റ്റേഷനിലേക്കും തിരിച്ചോടി. നഗരപരിധിയിലെ വീട്ടുകാര്‍ മെയിന്‍ സ്വിച്ച് ഓഫാക്കി വാതിലും ജനലുകളും അടച്ച് വീടിനുള്ളില്‍ ഭീതിയോടെ കഴിഞ്ഞു. നഗരത്തിലുള്ളവര്‍ പല ഭാഗത്തേക്കും ചിതറിയോടി. പുതിയ ബസ്സ്റ്റാന്‍ഡ്, പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലുണ്ടായിരുന്നവരും നഗരസഭ ഓഫിസ്, താലൂക്ക് ഓഫിസ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാരും മറ്റും സമീപത്തുള്ള കടല്‍ക്കരയിലേക്കും മറ്റും ഓടിരക്ഷപ്പെട്ടു. നഗരത്തിലെ ഓഫിസുകളും കടകളും നിമിഷങ്ങള്‍ക്കകം അടച്ച് ജീവനക്കാര്‍ പല ഭാഗത്തേക്കും ഓടി.
ബസുകളടക്കമുള്ള വാഹനങ്ങള്‍ നടു റോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാരും ജീവനക്കാരും യാത്രക്കാരും ഇറങ്ങിയോടി. ഇതിനിടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി ബന്ധവും അധികൃതര്‍ വിച്ഛേദിച്ചു. വാഹനങ്ങള്‍ നടുറോഡില്‍ നിര്‍ത്തിയിട്ടതുകാരണം അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് അപകട സ്ഥലത്തെത്താന്‍ സാധിച്ചില്ല.
സബ് കലക്ടര്‍ ടി.വി. അനുപമ, തലശ്ശേരി തഹസില്‍ദാര്‍ കെ. സുബൈര്‍ എന്നിവരും എസ്.ഐ ബിജു ജോണ്‍ ലൂക്കോസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സംഭവം നടന്ന സ്ഥലത്ത് പൊലീസെത്തി അപകടമില്ലെന്ന വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ജനജീവിതം സാധാരണ നിലയിലായത്. പിന്നീട് സംഭവം നടന്ന നാരങ്ങാപ്പുറം ജങ്ഷനിലേക്ക് നൂറുകണക്കിന് ആളുകള്‍ ഒഴുകിയെത്തി.
 ഒരു മണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധവും  ഗതാഗതവും പുന$സ്ഥാപിച്ചത്. നടുറോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് റോഡരികിലേക്ക് തള്ളിമാറ്റുകയായിരുന്നു.  പിന്നീട് പാചകവാതക ലോറി തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റത്തിന് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
സംഭവം നടന്ന എ.വി.കെ നായര്‍ റോഡിന്‍െറ ശോച്യാവസ്ഥക്കെതിരെ വ്യാപാരികളടക്കമുള്ളവര്‍ പലതവണ പ്രതിഷേധമുയര്‍ത്തിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ബൈക്ക് യാത്രികരും മറ്റും പലതവണ അപകടത്തില്‍പ്പെട്ടിരുന്നു.
തകര്‍ന്ന റോഡിലൂടെയുള്ള യാത്ര കാരണമാണ് ലോറിയുടെ ഫയര്‍ എക്സിറ്റിങ്ക്യുഷര്‍ തകര്‍ന്ന് തെറിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നിത്യ സംഭവമായിട്ടും റോഡില്‍  അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ തയാറായിട്ടില്ല.

ത്സാര്‍ഖണ്ഡില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted: 27 Mar 2013 11:30 PM PDT

Image: 

ന്യൂദല്‍ഹി: ത്സാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിമതവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍  10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ത്സാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് മാവോയിസ്റ്റുകളും ത്രിദീയ പ്രസ്തുതി കമ്മറ്റിയും ( ടി.പി.സി) തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ പ്രമുഖ മാവോയിസ്റ്റ് നേതാവ് അരവിന്ദ് ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്  അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍  ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മൃതദേഹത്തില്‍ ശസ്ത്രക്രിയ നടത്തി ബോംബുകള്‍ നിക്ഷേപിച്ച സംഭവത്തിന്റെ സൂത്രധാരനാണ് അരവിന്ദ്. അന്നുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരു മലയാളി അടക്കം 11 സി.ആര്‍.പി.എഫ് ജവാന്‍മാര്‍   കൊല്ലപ്പെട്ടിരുന്നു. അരവിന്ദിന്റെവലംകൈയ്യായ ലാലേഷും നാലും സോണല്‍ കമാന്‍്റര്‍മാരും വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മരിച്ചതായാണ് വിവരം.

 

'നിയമത്തിനു മുന്നില്‍ കീഴടങ്ങും'; സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞു

Posted: 27 Mar 2013 11:00 PM PDT

Image: 

മുംബൈ: 1993 മുംബൈ സ്ഫോടനക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് നിയമത്തിനു മുന്നില്‍ കീഴടങ്ങുമെന്ന് അറിയിച്ചു. സുപ്രീംകോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. സുപ്രീംകോടതി അനുവദിച്ച കാലയളവ് കഴിയുന്നതിന് മുമ്പ് പൊലീസിന് മുന്നില്‍ കീഴടങ്ങും. നിയമത്തെയും സുപ്രീംകോടതിയെും ബഹുമാനിക്കുന്നു - സഞ്ജയ് ദത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സഹോദരിയോടൊപ്പം വ്യാഴാഴ്ച രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനനായാണ് സഞ്ജയ് ദത്ത് സംസാരിച്ചത്. ഒരു തവണ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തു. ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ല. കീഴടങ്ങുന്നതിനു മുമ്പ് ചെയ്യാനുള്ള പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കണമെന്നും ബാക്കിയുള്ള സമയം കുടുംബാംഗങ്ങളുമൊത്ത് ചിലവഴിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മാപ്പുനല്‍കണമെന്ന് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടാല്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി അശ്വനി കുമാര്‍ വ്യക്തമാക്കിയിരുന്നു. ദത്തിന് മാപ്പുനല്‍കുന്ന കാര്യം അധികൃതര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും അറിയിച്ചിരുന്നു. ആയുധനിയമപ്രകാരം ശിക്ഷിക്കപ്പെട്ട ദത്തിന്, ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം മാപ്പ് നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി പ്രസ്കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു.

സഞ്ജയ് ദത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യം (കടപ്പാട്: എന്‍.ഡി.ടി.വി)

സ്വകാര്യമേഖലയെ ബാധിക്കുന്ന രീതിയില്‍ ധിറുതി പിടിച്ച സ്വദേശിവത്കരണമില്ല -സൗദി തൊഴില്‍ മന്ത്രി

Posted: 27 Mar 2013 10:43 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മന്ത്രാലയം എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തെ സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. എന്നാല്‍ വിദേശികള്‍ തങ്ങളുടെ ഇഖാമയിലുള്ളതല്ലാത്ത പ്രൊഫഷനില്‍ ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരം നിയമലംഘനം പരിശോധന സമയത്ത് ശ്രദ്ധയില്‍പെട്ടാല്‍ തൊഴിലാളികളെ പിടികൂടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുകയും സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. സ്വകാര്യമേഖലയിലെ ലാഭവിഹിതത്തെ മന്ത്രാലയ തീരുമാനങ്ങള്‍ ദോഷകരമായി ബാധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ല. അതേസമയം സ്വദേശികള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനം നല്‍കാന്‍ സ്വകാര്യ കമ്പനികളും തയാറാവണം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി അന്വേഷിച്ച ശേഷം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് സൗദി ഉന്നതസഭ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നീ മൂന്ന് വിഭാഗത്തിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. ഇത്തരത്തിലുള്ള തുറന്ന ചര്‍ച്ച അടുത്ത ആറാഴ്ചക്കുള്ളില്‍ രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ നടക്കുമെന്നും വകുപ്പുമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ യോഗ്യതയും തൊഴിലെടുക്കാന്‍ സന്നദ്ധതയുമുള്ള സ്വദേശികളായ തൊഴില്‍രഹിതര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനാണ് നിതാഖാത്ത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.
സ്വദേശികള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനമനുസരിച്ചുള്ള വ്യവസ്ഥകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനകം 180,000 സ്ഥാപനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നാണ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം ശമ്പള പരിഷ്കരണം നടപ്പാക്കാതിരിക്കുന്നതും സ്ഥാപനം ചുവപ്പുഗണത്തില്‍ വരാന്‍ കാരണമാവുമെന്ന് തൊഴില്‍ മന്ത്രി വിശദീകരിച്ചു.
 

ബാങ്ക് മസ്കത്ത് ഫഞ്ച ശാഖയില്‍ കവര്‍ച്ചാ ശ്രമം

Posted: 27 Mar 2013 10:42 PM PDT

Image: 

മസ്കത്ത്: ബാങ്ക് മസ്കത്തിന്‍െറ ഫഞ്ച ശാഖയില്‍ തോക്കേന്തിയ യുവാവിന്‍െറ കവര്‍ച്ചാ ശ്രമം. ജീവനക്കാര്‍ സമചിത്തത പാലിച്ചതിനാല്‍ യുവാവ് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ 7.40ഓടെയാണ് സംഭവം. ബാങ്കില്‍ ജീവനക്കാരുടെ യോഗം നടക്കവെ തോക്കേന്തിയ യുവാവ് അകത്തുകടക്കുകയായിരുന്നു. രാവിലെ എട്ട് മുതലാണ് ബാങ്കിന്‍െറ പ്രവൃത്തി സമയം. ഏഴ് മണിയോടെ ജീവനക്കാരെത്തും. പ്രവൃത്തി സമയമാകാത്തതിനാല്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നതുകൊണ്ട് പുറകിലെ വാതിലിലൂടെയാണ് ഇയാള്‍ അകത്തുകടന്നതെന്ന് ബ്രാഞ്ച് മാനേജര്‍ അംറ് ബിന്‍ സഈദ് ബിന്‍ സലിം അല്‍ സവായ് പറഞ്ഞു. തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് പണം സൂക്ഷിച്ചിരിക്കുന്ന സേഫിന്‍െറ താക്കോല്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഭയപ്പെടാതെ സമചിത്തതയോടെ യുവാവിനോട് സംസാരിക്കാന്‍ തുടങ്ങി. താക്കോല്‍ നല്‍കാമെന്ന് പറഞ്ഞ് ജീവനക്കാര്‍ സംഭാഷണം ദീര്‍ഘിപ്പിച്ചു. ഈ സമയമത്രയും യുവാവ് അസ്വസ്ഥനായിരുന്നു. പൊലീസിനെ വിവരമറിയിക്കാനുള്ള ശ്രമമാണെന്ന് സംശയിച്ച യുവാവ് കവര്‍ച്ചാ ശ്രമം ഉപേക്ഷിച്ച് പെട്ടെന്ന് പുറത്ത് കടന്ന് അപ്രത്യക്ഷനാവുകയായിരുന്നുവെന്ന് മാനേജര്‍ പറഞ്ഞു. സാധനങ്ങളൊന്നും കവരാതെയാണ് യുവാവ് രക്ഷപ്പെട്ടത്. ഒമാനി വസ്ത്രവും സൗദികളുടേത് പോലുള്ള തലപ്പാവും ധരിച്ചിരുന്ന യുവാവിന് 20 വയസ്സ് പ്രായം തോന്നിക്കും. ബാങ്ക് ശാഖയില്‍ കവര്‍ച്ചാശ്രമം നടന്നതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ബാങ്കിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.

ഡ്രൈവിങ് ലൈസന്‍സ്: നിയമത്തില്‍ ഭേദഗതി

Posted: 27 Mar 2013 10:40 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള നിബന്ധനകളില്‍ സര്‍ക്കാര്‍ മാറ്റംവരുത്തി.
ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹാണ് റെഗുലേഷന്‍ എക്സിക്യൂട്ടീവ് ട്രാഫിക് ലോയില്‍ ഭേദഗതി വരുത്തിക്കൊണ്ട് 81/76 നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടു വര്‍ഷമെങ്കിലും നിയമപരമായി രാജ്യത്ത് താമസിച്ചവരായിരിക്കുക എന്നതയാണ് പ്രധാന നിബന്ധന. നേരത്തേയുള്ള നിബന്ധകളായ കുറഞ്ഞത് 400 ദീനാര്‍ വാര്‍ഷിക ശമ്പളമുണ്ടായിരിക്കുക, സര്‍വകലാശാലാ ബിരുദമുണ്ടായിരിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
കൂടാതെ, ഡ്രൈവിങ് ടെസ്റ്റ്, പ്രായപരിധി, ശാരീരികക്ഷമത എന്നിവയുടെ കാര്യത്തിലും യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കരുതെന്നും പ്രത്യേക നിര്‍ദേശമുണ്ട്.
 

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് മുശര്‍റഫ്

Posted: 27 Mar 2013 09:55 PM PDT

Image: 

കറാച്ചി: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തതില്‍ അഭിമാനിക്കുന്നുവെന്ന് പ്രവാസ ജീവിതത്തിനു ശേഷം പാകിസ്താനില്‍ തിരിച്ചെത്തിയ മുന്‍ പട്ടാള ജനറല്‍ പര്‍വേസ് മുശര്‍റഫ് പറഞ്ഞു. കാര്‍ഗിലില്‍ വിജയം കൈവിട്ടത് രാഷ്ട്രീയക്കാരുടെ പിടിപ്പു കേടുകൊണ്ടാണെന്നും മുശര്‍റഫ് കറാച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തിരിച്ചുവരാന്‍ ആരുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും ജനങ്ങളുടെയും താല്പര്യമനുസരിച്ചാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മേയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനാണ് അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മുശര്‍റഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്. സൈനികമേധാവിയായിരിക്കെ 1999ല്‍ രക്തരഹിത അട്ടിമറിയിലൂടെ നവാസ് ശരീഫ് സര്‍ക്കാറിനെ അട്ടിമറിച്ചാണ് മുശര്‍റഫ് ഭരണം പിടിച്ചത്. 1999 മെയ്-ജൂലൈ മാസങ്ങളിലായിരുന്നു കാര്‍ഗില്‍ യുദ്ധം. യുദ്ധത്തില്‍ പാകിസ്താന്റെ കമാന്‍ഡിങ് ലീഡറായിരുന്നു മുശര്‍റഫ്. ഇംപീച്ച്മെന്‍റ് ഭീഷണിയെ തുടര്‍ന്ന് 2008ലാണ് മുശര്‍റഫ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവെച്ചത്.

ടാങ്കര്‍ ലോറി പണിമുടക്ക് തുടങ്ങി

Posted: 27 Mar 2013 09:30 PM PDT

Image: 

ഫറോക്ക്: സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഫറോക്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എലത്തൂര്‍ ഡിപ്പോകളിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് മലബാര്‍ മേഖലയിലെ ഇന്ധനവിതരണത്തെ ബാധിക്കും.

പ്രശ്ന പരിഹാരത്തിന് ബുധനാഴ്ച റീജനല്‍ ജോയിന്‍റ് ലേബര്‍ കമീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 28 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് തൊഴിലാളി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച 11.30നും 2.30നും ചര്‍ച്ച നടന്നത്.

സര്‍ക്കാര്‍ തീരുമാനപ്രകാരം വേതനം പരിഷ്കരിക്കണമെന്നും അധികജോലിക്ക് അധികവേതനം, ഒഴിവുദിനങ്ങളില്‍ ഇരട്ടിവേതനം, 20 ശതമാനം ബോണസ് തുടങ്ങിയവയാണ് തൊഴിലാളികളുടെ ആവശ്യം.  ഇപ്പോള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്താലും ഒരേ വേതനമാണ് ലഭിക്കുന്നതെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഓടുന്ന കിലോമീറ്റര്‍ അടിസ്ഥാനമാക്കിയുള്ള വേതനം മാത്രമേ നല്‍കാനാകൂ എന്നാണ് ടാങ്കര്‍ ഉടമകളുടെ നിലപാട്.
സമരം നീണ്ടുനിന്നാല്‍ മലബാറിലെ അഞ്ച് ജില്ലകളില്‍ ഇന്ധനവിതരണം തടസ്സപ്പെടും. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സ്റ്റോക്കാണ് സാധാരണയായി പമ്പുകളില്‍ ഉണ്ടാവുക.
ഫറോക്കില്‍ 140ഉം എലത്തൂരില്‍ 60ഉം ടാങ്കറുകളാണുള്ളത്. ഇവയില്‍ 400ഓളം തൊഴിലാളികളാണ് പണിമുടക്കുന്നത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകളാണ് ഏകോപന സമിതിയുണ്ടാക്കി സമരരംഗത്തുള്ളത്. ഇന്നലെ മേഖലാ ജോയിന്‍റ് ലേബര്‍ കമീഷണര്‍ മധ്യസ്ഥത വഹിച്ച ചര്‍ച്ചയില്‍ പത്മനാഭന്‍, ദേവരാജന്‍ (സി.ഐ.ടി.യു), ദിനേശന്‍, സഹദേവന്‍ (ഐ.എന്‍.ടി.യു.സി), ഷാലി, പരമേശ്വരന്‍ (ബി.എം.എസ്), ഐ.ഒ.സി സീനിയര്‍ ഡിപ്പോ മാനേജര്‍ സുധാകരന്‍, ഡിവിഷനല്‍ മാനേജര്‍ ബാലാജി, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോ മാനേജര്‍ രാജന്‍, ട്രക് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികളായ ചാക്കോ, പ്രവീണ്‍കുമാര്‍, ശിവാനന്ദന്‍, രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മന്ത് നിവാരണ യജ്ഞം പാളി

Posted: 27 Mar 2013 09:10 PM PDT

കോഴിക്കോട്: ആരോഗ്യവകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12 മുതല്‍ രണ്ടാഴ്ചക്കാലം നടത്തിയ ദേശീയ മന്ത്രോഗ നിവാരണ സമൂഹ ചികിത്സാ പദ്ധതി പാളി. രോഗം തടയാന്‍ മന്ത് രോഗ നിവാരണ ഗുളികകളായ ഡി.ഇ.സിയും (ഡൈല്‍ ഇതൈല്‍ കാര്‍ബാമെസിന്‍) ആല്‍ബെന്‍ഡസോളും പൊതുജനങ്ങളെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെയും കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ എന്നിവരെയും ഇതിനുവേണ്ടി നിയോഗിച്ചിരുന്നു. ജില്ലയില്‍ പക്ഷേ, 50 ശതമാനം ആളുകളെക്കൊണ്ടുപോലും മരുന്ന് കഴിപ്പിക്കാനായില്ലെന്നാണ് അനൗദ്യോഗിക കണക്ക്. ധാരാളം പേര്‍ ഇനിയും മരുന്ന് കഴിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ഏഴുവരെ ഒരാഴ്ചകൂടി കഴിപ്പിക്കല്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചതായി ജില്ലാ പൈലേറിയ ഓഫിസര്‍ ബിമല്‍രാജ് ‘മാധ്യമ’ത്തോടു പറഞ്ഞു.
75 ശതമാനം വരെ പേര്‍ മരുന്ന് കഴിച്ചുവെന്നാണ് ഔദ്യാഗിക കണക്കെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, പരീക്ഷാ കാലമായതിനാലും വേണ്ടത്ര ബോധവത്കരണം ജനങ്ങളിലേക്കെത്താത്തതിനാലും പദ്ധതി പാളി എന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. 30 ശതമാനം പേര്‍ പോലും മരുന്ന് കഴിച്ചില്ലെന്നാണ് വിവരം. ചിലര്‍ മരുന്ന് വാങ്ങി വീട്ടില്‍വെച്ചു. പക്ഷേ, കഴിച്ചില്ല. സന്നദ്ധ സേവകര്‍ ജനങ്ങളെ നേരില്‍ കണ്ട് അവരുടെ മുന്നില്‍വെച്ച് ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ആളുകളില്ലാത്ത വീട്ടില്‍ വീണ്ടും വീണ്ടും സന്ദര്‍ശനം നടത്തി നേരില്‍ കണ്ട് ഗുളിക കഴിപ്പിക്കാനും നിര്‍ദേശിച്ചിരുന്നു. 15 ദിവസത്തോളം ഇതിന്‍െറ പ്രവര്‍ത്തനങ്ങളുമായി നടക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പ്രതിഫലമായി നിശ്ചയിച്ചത് വെറും നൂറു രൂപയായിരുന്നു. അതുകൊണ്ടുതന്നെ, ഇതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും താല്‍പര്യം കാട്ടിയില്ലെന്നതാണ് വാസ്തവം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും മാര്‍ച്ചിലെ  തിരക്കുകള്‍ക്കിടയില്‍ മന്ത് നിവാരണ പദ്ധതി മറന്നു. പല വീടുകളിലും വളണ്ടിയര്‍മാര്‍ എത്തിയതുപോലുമില്ല.
കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി തലത്തില്‍ ഉദ്യോഗസ്ഥരുടെ കുറവുള്ളത് പദ്ധതിയെ ബാധിച്ചതായി പൈലേറിയ ഓഫീസര്‍ പറഞ്ഞു. 1997 മുതല്‍ 2012 വരെ പല തവണ മന്ത് നിവാരണ പരിപാടി നടപ്പാക്കിയെങ്കിലും സംസ്ഥാനത്ത് 35 ശതമാനം ആളുകളേ ഗുളിക കഴിച്ചിരുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ കണക്ക്.
അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് ഏറി വരുകയും അവരില്‍നിന്ന് മന്ത്രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തവണ വിപുലമായ രീതിയില്‍ പദ്ധതി ആവിഷ്കരിച്ചത്. കഴിച്ചാല്‍ അസ്വസ്ഥതകളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയ ഗുളിക പരീക്ഷാ കാലത്ത് കുടിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞ നവംബറിലായിരുന്നു ആദ്യം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. കമ്പനികള്‍ക്ക് യഥാസമയം മരുന്ന് വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ഇത് വൈകിയത്.

വഖഫ് ബോര്‍ഡിന്‍െറ ഗ്രാന്‍റ് നഷ്ടപ്പെടുത്താന്‍ നീക്കം; ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു

Posted: 27 Mar 2013 09:05 PM PDT

Image: 
Subtitle: 
അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് 35 ശതമാനം കുറച്ചു

 തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വഖഫ് ബോര്‍ഡിനെ അവഗണിച്ചു; ഒപ്പം ഗ്രാന്‍റ് നഷ്ടപ്പെടുത്താന്‍ അണിയറയില്‍ ഗൂഢശ്രമവും. അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വഖഫ്ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞവര്‍ഷം അനുവദിച്ച അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് തുകയുടെ 35 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തു.  65 ലക്ഷം മാത്രമാണ് ഇത്തവണ ബജറ്റില്‍ അനുവദിച്ചത്.
വഖഫ് ബോര്‍ഡിന് വര്‍ഷംതോറും സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് നല്‍കിവരുന്നത്. ഗഡുക്കളായാണ് ഈ തുക നല്‍കുന്നത്. നേരത്തെ 50 ലക്ഷം രൂപയായിരുന്ന ഗ്രാന്‍റ് കഴിഞ്ഞ സര്‍ക്കാറാണ് 201011ല്‍ ഒരു കോടി രൂപയാക്കിയത്. ഈ സര്‍ക്കാര്‍ വന്ന ശേഷം അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്‍റ് കുറയ്ക്കാനുള്ള തീവ്രശ്രമം ധനവകുപ്പില്‍ നിന്നുണ്ടായി. കഴിഞ്ഞ വര്‍ഷം ഗ്രാന്‍റ് തുക 63 ലക്ഷം രൂപയായി വെട്ടിക്കുറച്ചു. ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും നിരന്തരം നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അത് ഒരു കോടി രൂപയായി പുന:സ്ഥാപിച്ചു.
201213 ബജറ്റില്‍ അനുവദിച്ച ഈ തുക നല്‍കാതിരിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി 2012 ഡിസംബറില്‍ ധനവകുപ്പിന്‍െറ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെ ഉപയോഗിച്ച് വഖഫ് ബോര്‍ഡിന്‍െറ കണക്കുകള്‍ പരിശോധിപ്പിച്ചു. ബാങ്കുകളില്‍ നാല് കോടി രൂപ സ്ഥിരം നിക്ഷേപമുള്ള വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ ഗ്രാന്‍റിന്‍െറ ആവശ്യമില്ലെന്നാണ് അവരുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുക നല്‍കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വഖഫ് റൂള്‍ അനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച ബോര്‍ഡിന്‍െറ ബജറ്റ് പ്രകാരം അഞ്ച് കോടി രൂപ കോഴിക്കോട് വഖഫ് ബോര്‍ഡ് കെട്ടിടത്തിന്‍െറ നിര്‍മാണത്തിന് ആവശ്യമാണെന്നിരിക്കെ ഇന്‍സ്പെക്ഷന്‍ വിഭാഗത്തിന്‍െറ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നകം തുക ലഭ്യമാക്കിയില്ലെങ്കില്‍ ഗ്രാന്‍റ് ഇനത്തില്‍ ലഭിക്കേണ്ട 43.25 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടപ്പെടും. തുക റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട്  കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ബോര്‍ഡ് സര്‍ക്കാറിലേക്ക് എഴുതുകയും ബോര്‍ഡിന്‍െറ ലെയ്സണ്‍ ഓഫിസര്‍ മൂന്ന് മാസമായി സെക്രട്ടേറിയറ്റിലെത്തി ഇതിനുള്ള പരിശ്രമം നടത്തിയെങ്കിലും ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം ഗ്രാന്‍റിന്‍െറ ബാക്കി തുക നല്‍കുന്നതിനുള്ള ഫയല്‍ കഴിഞ്ഞ ജനുവരി അഞ്ച് മുതല്‍ ഈ മാര്‍ച്ച് 26 വരെ തടഞ്ഞുവെക്കുകയായിരുന്നു. അതിനുശേഷം ഫയല്‍ തടഞ്ഞതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഫയല്‍ ബുധനാഴ്ച ധനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍  ബുധനാഴ്ച ഉച്ചകഴിഞ്ഞ് തലസ്ഥാനത്ത് പ്രാദേശിക അവധിയായതിനാല്‍ ഇതില്‍ നടപടിയൊന്നും ഉണ്ടായിട്ടുമില്ല.  ഈ സാമ്പത്തിക വര്‍ഷം ബാക്കിയുള്ള പ്രവൃത്തി ദിവസമായ ശനിയാഴ്ചക്കകം തുക പിന്‍വലിക്കാന്‍ സാധ്യമല്ല എന്നുറപ്പാക്കി  വഖഫ് ബോര്‍ഡിന്‍െറ ഗ്രാന്‍റ് തുക നഷ്ടപ്പെടുത്താനുള്ള നീക്കമാണിതിന് പിന്നിലെന്നും ആരോപണമുണ്ട്.  
പുതിയ ബജറ്റിലും ബോര്‍ഡിന്‍െറ ഗ്രാന്‍റ് 65 ലക്ഷം രൂപയായി വെട്ടിക്കുറച്ചിരിക്കുകയാണ്. ബജറ്റ് വിഹിതം രണ്ട് കോടി രൂപയാക്കാമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കും ധനമന്ത്രി  ഉറപ്പ് നല്‍കിയിരുന്നതാണ്.
സര്‍ക്കാറില്‍ നിന്ന് രണ്ട് തരം ഗ്രാന്‍റാണ് ബോര്‍ഡിന് ലഭിച്ചുവരുന്നത്. ഭരണപരമായ കാര്യങ്ങള്‍ക്കുള്ളതും സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ളതും. അഞ്ച് കോടി രൂപ നല്‍കണമെന്നാണ് വഖഫ്ബോര്‍ഡ് ആവശ്യപ്പെട്ടത്. രണ്ടരക്കോടിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP