സ്വാഗതം
WELCOME

News Update..

Friday, May 3, 2013

ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി Madhyamam News Feeds

ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി Madhyamam News Feeds

Link to

ഇന്ത്യ-സൗദി സംയുക്ത സമിതി പ്രവര്‍ത്തനം തുടങ്ങി

Posted: 02 May 2013 11:43 PM PDT

Image: 

റിയാദ്: നിയമവിധേയ മാര്‍ഗങ്ങളിലൂടെ സൗദിയിലെത്തിയ ഇന്ത്യക്കാരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തല്‍, പുതിയ തൊഴില്‍ കണ്ടെത്തല്‍, നാട്ടിലേക്ക് മടങ്ങല്‍ എന്നീ നടപടികള്‍ അബ്ദുല്ല രാജാവ് അനുവദിച്ച മൂന്നു മാസകാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ മിഷന് പൂര്‍ണ സഹകരണം ഉറപ്പുനല്‍കി. ഇക്കാര്യങ്ങള്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നത് ഉള്‍പ്പടെ സഹായകമായ പുതിയ നടപടികള്‍ ഉടനുണ്ടാകുമെന്ന് ബുധനാഴ്ച റിയാദില്‍ നടന്ന ഇന്ത്യ-സൗദി സംയുക്തസമിതിയുടെ പ്രഥമ യോഗത്തില്‍ തൊഴില്‍കാര്യ സഹമന്ത്രി അഹ്മദ് എസ്. അല്‍ഹുമൈദാന്‍ ഇന്ത്യന്‍ പ്രതിനിധി എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) സിബി ജോര്‍ജിനെ അറിയിച്ചു. ഇത് സംബന്ധമായ വ്യക്തമായ വിവരങ്ങള്‍ അടുത്തദിവസം തന്നെ തൊഴില്‍ മന്ത്രാലയം പുറത്തുവിടുമെന്ന് സിബി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രവാസി പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞയാഴ്ച സൗദിയില്‍ നടത്തിയ ഇന്ത്യന്‍ ഉന്നതതല സന്ദര്‍ശനത്തിലാണ് സംയുക്ത സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ആദ്യയോഗമാണ് ബുധനാഴ്ച നടന്നത്. രാവിലെ 11.30ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തിലെത്തിയ സിബി ജോര്‍ജിനെ സമിതിയിലെ സൗദി പ്രതിനിധി കൂടിയായ അഹ്മദ് അല്‍ഹുമൈദാനും മന്ത്രാലയത്തിലെ അന്താരാഷ്ട്രകാര്യ സഹമന്ത്രി ഡോ. അഹ്മദ് എഫ്. അല്‍ഫഹദ്, തൊഴിലനുബന്ധ സഹമന്ത്രി സിയാദ് അസ്സായിഖ് എന്നിവരും ചേര്‍ന്ന് സ്വീകരിച്ചു. സമിതിയുടെ അടുത്ത യോഗം വരുന്ന ആഴ്ചയില്‍ നടക്കും.  
ഗുരുതര കുറ്റകൃത്യങ്ങളിലൊന്നും പെടാത്ത സാധാരണ നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് അബ്ദുല്ല രാജാവ് അനുവദിച്ച സമയത്തിനുള്ളില്‍ സുരക്ഷിതമായി രാജ്യം വിടാമെന്നും രാജ്യത്ത് പുനപ്രവേശിക്കാന്‍ പാടില്ലാത്തവരുടെ കരിമ്പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തില്ലെന്നും സൗദി തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ മിഷന് ഉറപ്പുനല്‍കി. ഇത്തരക്കാര്‍ക്ക് ഡിപ്പോര്‍ട്ടേഷന്‍ സെന്‍റര്‍ വഴിയല്ലാതെ സാധാരണമാര്‍ഗത്തില്‍ രാജ്യം വിടാന്‍ വഴിയൊരുങ്ങും. നിയമലംഘനത്തിന്‍െറ പേരിലുള്ള ശിക്ഷ അനുഭവിക്കേണ്ടിവരില്ല. ഈ ആനുകൂല്യത്തിന്‍െറ പരിധിയില്‍ ‘ഹുറൂബ്’ കേസും ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈകാതെ തന്നെ തൊഴില്‍മന്ത്രാലയം ഇതിനുവേണ്ടി പുതിയ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുകയും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്യും.
വിദേശ തൊഴിലാളികളുടെ പാസ്പോര്‍ട്ടും ഇഖാമയും തൊഴിലുടമകള്‍ പിടിച്ചുവെക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇവ തൊഴിലാളികള്‍ തന്നെയാണ് കൈവശം സൂക്ഷിക്കേണ്ടതെന്നും സൗദി പ്രതിനിധി യോഗത്തില്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട് നിലവിലെ തൊഴിലുടമയില്‍നിന്ന് വിട്ടുകിട്ടാത്തത് മൂലം സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്ക് സാഹചര്യം പരിഗണിച്ച് പുതിയ പാസ്പോര്‍ട്ട് അനുവദിക്കാന്‍ ഇന്ത്യന്‍ എംബസി സന്നദ്ധമാണെന്ന് സിബി ജോര്‍ജ് യോഗത്തെ അറിയിച്ചു. നിലവിലെ തൊഴിലുടമയില്‍നിന്ന് പാസ്പോര്‍ട്ട് വിട്ടുകിട്ടില്ലെന്ന് ഉറപ്പായവരുടേയും മറ്റെന്തെങ്കിലും കാരണത്താല്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരുടേയും കാര്യത്തില്‍ എംബസി ഈ സൗകര്യമൊരുക്കുമെന്ന് വ്യാഴാഴ്ച എംബസിയില്‍ വിളിച്ചുച്ചേര്‍ത്ത സാമൂഹിക പ്രവര്‍ത്തകരുടേയും മാധ്യമ പ്രതിനിധികളുടേയും യോഗത്തില്‍ ഇന്ത്യന്‍ അംബസാഡര്‍ ഹാമിദലി റാവു വ്യക്തമാക്കി. നിതാഖാത് ബാധിതരായ ഇന്ത്യന്‍ തൊഴിലാളികളുടെ മുഴുവന്‍ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും സമിതിയുടെ വരും യോഗങ്ങളില്‍ കൂടുതല്‍ പരിഹാരമാര്‍ഗങ്ങള്‍ ഉരുത്തിരിയുമെന്നും സിബി ജോര്‍ജും ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളെ അറിയിച്ചു. നിതാഖാത്ത് മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ സൗദി തൊഴില്‍മന്ത്രാലയം ആരംഭിച്ച www.redyellow.com.sa എന്ന വെബ്സൈറ്റില്‍ ഇന്ത്യക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. വിവിധ സൗദി കമ്പനികള്‍ ഈ വെബ്സൈറ്റ് ദിനേനെ സന്ദര്‍ശിക്കുന്നുണ്ടെന്നും നിതാഖാത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഈ കമ്പനികള്‍ തൊഴില്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.
 

ദുബൈയില്‍ ഉടമ മുങ്ങിയ സംഭവം: 403 തൊഴിലാളികള്‍ നാട്ടിലേക്ക്

Posted: 02 May 2013 11:36 PM PDT

Image: 

ദുബൈ: ഇന്ത്യക്കാരനായ കമ്പനി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് കടുത്ത ദുരിതത്തിലായ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. ബംഗ്ളാദേശുകാരയ 135 പേരാണ് ആദ്യഘട്ടത്തില്‍ പോയത്. ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി.
നാട്ടിലേക്ക് തിരിച്ചയക്കാന്‍ 403 തൊഴിലാളികളുടെ ലിസ്റ്റാണ് തയാറായത്. ഇതില്‍ മലയാളികളില്ലെന്നറിയുന്നു. മലയാളികള്‍ ഓഫിസ് ജീവനക്കാരായാണ് ജോലി ചെയ്യുന്നത്. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്ന ‘ലേബര്‍’ വിഭാഗത്തിലുള്ളവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ളാദേശുകാരായ 135 പേര്‍ക്ക് ബാങ്ക് ഗ്യാരന്‍ഡിയും വിമാന ടിക്കറ്റും നല്‍കിയാണ് അയച്ചത്. ഒരാളുടെ പേരില്‍ ബാങ്ക് ഗ്യാരന്‍ഡിയായി കെട്ടിവെച്ച 3,000 ദിര്‍ഹമില്‍നിന്ന് 750 ദിര്‍ഹം വിമാന ടിക്കറ്റിന് ഉപയോഗിച്ച് ബാക്കി 2,250 ദിര്‍ഹമാണ് തൊഴില്‍ മന്ത്രാലയം നല്‍കിയത്.
ഡോള്‍ഫിന്‍ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി ഗുജറാത്തിയായ സുധീര്‍ ഭട്ടാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുങ്ങിയത്. ഈ ഗ്രൂപിന് കീഴില്‍ സുവാദ് കോണ്‍ട്രാക്ടിങ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്. ഏതാണ്ട് 70 മലയാളികള്‍ ജോലി ചെയ്യുന്ന ഗ്രൂപില്‍ ഭൂരിഭാഗം ബംഗ്ളാദേശികളാണ്.
ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവര്‍ക്ക് ശമ്പളം കിട്ടിയില്ല. ഇതിനിടെയായാണ് മാര്‍ച്ച് പതിനഞ്ചോടെ ഉടമ മുങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ ഏതാണ്ട് 250 പേരുടെ വിസ കാലാവധി കഴിഞ്ഞു. ആവശ്യമായ ഭക്ഷണം പോലുമില്ലാതെ കടുത്ത ദുരതത്തിലായ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് ‘ഗള്‍ഫ് മാധ്യമം’ ഏപ്രില്‍ 24ന് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായം ലഭിച്ചു.  
അതേസമയം, പ്രശ്നത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് തൊഴില്‍ മന്ത്രാലയം ഉടന്‍ നടപടി സ്വീകരിച്ചു. 40 ലക്ഷത്തോളം ദിര്‍ഹം ബാങ്ക് ഗ്യാരന്‍ഡിയില്‍നിന്ന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായിരുന്നു മന്ത്രാലയ തീരുമാനം. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷിന്‍െറ നിര്‍ദേശപ്രകാരം പ്രസ്തുത സ്ഥാപനത്തിനെതിരായ കേസ് തുടര്‍നടപടികള്‍ക്കായി ദുബൈ പബ്ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതിന് പുറമെയാണ് ബാങ്ക് ഗ്യാരന്‍ഡി ലിക്വിഡേറ്റ് ചെയ്ത് ശമ്പള കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് 403 പേരുടെ ലിസ്റ്റ് തയാറാക്കിയത്. മറ്റു സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നവര്‍ക്ക് അവിടേക്ക് മാറാന്‍ നിയമ സഹായം നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, ഈ സാധ്യതയില്ലാത്തവരെയാണ് ഇപ്പോള്‍ നാട്ടിലേക്ക് അയക്കുന്നത്. ബംഗ്ളാദേശുകാര്‍ക്ക് പുറമെ നേപാളുകാരും മടങ്ങും. ഇന്ത്യക്കാരില്‍ ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനക്കാരും ലിസ്റ്റിലുണ്ട്. മലയാളികളുടെയും തമിഴ്നാട്ടുകാരുടെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് ലേബര്‍ ക്യാമ്പിലുള്ള
ആലപ്പുഴ സ്വദേശി ഷിജോ ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും ഹൈദരാബാദിലേക്കാണ് വിമാന ടിക്കറ്റ് ലഭിച്ചത്. ഇതത്തേുടര്‍ന്ന് പി.ആര്‍.ഒയെ ബന്ധപ്പെട്ട് ഇത് റദ്ദാക്കി.
ഏതാണ്ട് 1,100 തൊഴിലാളികളുടെ പാസ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിലാണുള്ളത്. ശമ്പളം കിട്ടാത്തതില്‍ ജീവനക്കാര്‍ അതൃപ്തരായ സമയത്താണ് ഉടമ മുങ്ങിയ വിവരം അറിഞ്ഞത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമ്പനി ആസ്ഥാനത്ത് ബഹളമുണ്ടാക്കി. ഇതത്തേുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫിസില്‍ സൂക്ഷിച്ച പാസ്പോര്‍ട്ട് പലര്‍ക്കും തിരിച്ചുനല്‍കി.
എന്നാല്‍, ഈ വിവരം അറിഞ്ഞ തൊഴില്‍ മന്ത്രാലയം ഇടപെട്ട് പാസ്പോര്‍ട്ട് ആര്‍ക്കും നല്‍കരുതെന്ന് ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടുമായി
തൊഴിലാളികള്‍ സ്ഥാപനത്തില്‍നിന്ന് പോകുകയും രാജ്യത്ത് നിയമവിരുദ്ധ താമസക്കാരായി മാറുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് മന്ത്രാലയം ഈ നിലപാട് സ്വീകരിച്ചത്. പിന്നീട് മന്ത്രാലയ സംഘം പാസ്പോര്‍ട്ടുകള്‍ കൊണ്ടുപോയി. തുടര്‍ന്നാണ് ഇവരെ നാട്ടിലേക്ക് അയക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ആരംഭിച്ചത്.
ഉടമ തിരിച്ചുവരുമെന്ന് പറഞ്ഞാണ് നാട്ടില്‍ പോയതെന്നും എന്നാല്‍, പിന്നീട് ഒപ്പിടാനുള്ള രേഖകള്‍ നാട്ടിലേക്ക് കൊറിയര്‍ മുഖേന അയക്കാന്‍ ആവശ്യപ്പെട്ടെന്നും പി.ആര്‍.ഒ ജമാല്‍ അബ്ദുല്‍ നാസര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘നാലര മാസത്തെ ശമ്പളമാണ് പല തൊഴിലാളികള്‍ക്കും നല്‍കാനുള്ളത്.
അതേസമയം, ലക്ഷക്കണക്കിന് ദിര്‍ഹം കമ്പനിക്ക് പലരില്‍ നിന്നായി കിട്ടാനുണ്ട്. ബാങ്കില്‍ വന്‍ ബാധ്യതയാണുള്ളത്.
തൊഴിലാളികളില്‍ പലര്‍ക്കും വിവിധ കമ്പനികള്‍ ജോലി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഒരു പ്രമുഖ കമ്പനി ഏതാണ്ട് 200 പേര്‍ക്ക് ജോലി നല്‍കും’-അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെയ്ത പല നല്ല കാര്യങ്ങളും ജനങ്ങളിലെത്തിക്കാനായില്ല്ള-മന്ത്രി മുനീര്‍

Posted: 02 May 2013 11:25 PM PDT

Image: 

ദോഹ: കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും ജനങ്ങളിലേക്ക്  വേണ്ടത്ര എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണെന്നും പഞ്ചായത്ത്, സാമൂഹികക്ഷേമ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എം.കെ മുനീര്‍. കൊച്ചുകൊച്ചു കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളാക്കി ചര്‍ച്ച ചെയ്തതാണ് ഇതിന് കാരണമെന്നും ഇരു മുന്നണികളിലും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മുനീര്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാര്‍ ജനക്ഷേമം മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ്. പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി ഇടപെട്ടിട്ടുണ്ട്. ഈ ദിശയിലെ സുപ്രധാന ചുവടുവെപ്പാണ് കേരളത്തില്‍ ആരംഭിച്ച പ്രവാസി സര്‍വ്വെ. ഇതിന്‍െറ തുടര്‍ച്ചയായി എംബസികളുടെയും പ്രവാസി സംഘടനകളുടെയും സഹായത്തോടെ പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസി മലയാളികളെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കും. നിതാഖാത് പ്രശ്നത്തില്‍ നമ്മുടെ ആളുകളെ പരമാവധി രക്ഷിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. വയലാര്‍ രവിയുടെയും ഇ.അഹമ്മദിന്‍െറയും സന്ദര്‍ശനംകൊണ്ട് കാര്യമില്ലെന്ന പി.വി അബ്ദുല്‍വഹാബിന്‍െറ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് ചിലരുടെ വ്യക്തിപരമായ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാനില്ലെന്നായിരുന്നു മുനീറിന്‍െറ പ്രതികരണം.
പഞ്ചായത്ത് വഴി നടപ്പാക്കുന്ന പദ്ധതികളില്‍ വ്യാപകമായ അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പഞ്ചായത്ത് വകുപ്പില്‍ ഏറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. 1970ന് ശേഷമുള്ള ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയുള്ളവര്‍ക്കും ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. പല വകുപ്പുകള്‍ കൂട്ടായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതുകൊണ്ടാണ് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്ന് മുനീര്‍ പറഞ്ഞു. പട്ടിണിയും തൊഴിലില്ലായ്മയുമാണ് ഇവിടുത്തെ പ്രധാന പ്രശ്നങ്ങള്‍. അവ പരിഹരിക്കാന്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറ് മാസത്തിനകം പരിഹരിക്കാന്‍ പദ്ധതി തയാറാക്കി. മന്ത്രിയായിപ്പോയതുകൊണ്ട് ഒരാള്‍ക്ക് വിദേശയാത്ര നടത്താന്‍ പാടില്ല എന്നില്ല. ലീഗിന് അഞ്ചാം മന്ത്രിയെ തന്നതുകൊണ്ട് രാജ്യത്തിന് എന്തപകടമാണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും മുനീര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഗള്‍ഫ്നാടുകളിലെ കെ.എം.സി.സികളുടെ സംയുക്തയോഗം ജൂണില്‍ ദോഹയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മീഡിയാഫോറം പ്രസിഡന്‍റ് റഈസ് അഹമദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷരീഫ് സാഗര്‍ നന്ദിയും പറഞ്ഞു.

റിസര്‍വ് ബാങ്ക് വായ്പാനിരക്ക് കുറച്ചു; സിആര്‍ആറില്‍ മാറ്റമില്ല

Posted: 02 May 2013 11:20 PM PDT

Image: 

കൊച്ചി: മുഖ്യ വായ്പാ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക് വാര്‍ഷിക വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് കുറച്ചത്. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് പുതിയ തീരുമാനത്തോടെ 7.25 ശതമാനമാകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാകും.

അതേസമയം, ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) നാലു ശതമാനമായി തുടരും. ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ സിആര്‍ആര്‍ നിരക്ക് കുറക്കണമെന്ന് പൊതുവില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ഇതിന് തയ്യാറായില്ല.

സ്വര്‍ണവിലയും ക്രൂഡോയില്‍ വിലയും കാര്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും താഴ്ന്ന സാഹചര്യത്തിലാണ് മുഖ്യ വായ്പാനിരക്കുകളില്‍ കുറവ് വരുത്തിയത്. ഇതിന് പുറമെ റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള മുഖ്യകാരണമായ പണപ്പെരുപ്പവും നിലവില്‍ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്തിയത്. കഴിഞ്ഞതവണ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാനിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നെങ്കിലും ബാങ്കുകള്‍ റിട്ടെയില്‍ വായ്പകളുടെ പലിശനിരക്ക് കുറച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബാങ്കുകള്‍ കുറഞ്ഞതോതിലെങ്കിലും നിരക്കു കുറ്ക്കാന്‍ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.

 

സമാനതകളില്ലാത്ത കൊലപാതകം; പഴുതടച്ച അന്വേഷണം

Posted: 02 May 2013 11:16 PM PDT

Image: 

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ കൊലപാതകം, കേരള പൊലീസ് ചരിത്രത്തിലെ സമാനതകളില്ലാത്ത അന്വേഷണ മികവ്. ഇത് രണ്ടും ചേര്‍ന്നതാണ് ടി.പി. ചരന്ദശേഖരന്‍ വധക്കേസ്. പാര്‍ട്ടിക്ക് വിലങ്ങുതടിയാവുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിനായി വാടകക്കൊലയാളികള്‍ക്ക്  ക്വട്ടേഷന്‍ നല്‍കി ചന്ദ്രശേഖരനെ വകവരുത്തിയെന്നാണ് പൊലീസ് കേസ്. ഇരുളിന്‍െറ മറവില്‍ പറയത്തക്ക തെളിവൊന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെട്ട ഏഴംഗ കൊലയാളികളെയും ഇവരെ നിയോഗിച്ചവരെന്ന് കരുതുന്നവരെയും ദിവസങ്ങള്‍ക്കകം വലയിലാക്കി പൊലീസ് കഴിവു തെളിയിച്ചു. കൊലയാളി സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചത് കാര്യങ്ങള്‍ വേഗത്തിലാക്കി. 2012 മേയ് നാലിന് രാത്രി 10.15 ഓടെ യാണ് വടകര-നാദാപുരം റോഡിലെ വള്ളിക്കാട് അങ്ങാടിയില്‍ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. അദ്ദേഹം സഞ്ചരിച്ച കെ.എല്‍ 18 എ 6395 പാഷന്‍ പ്ളസ് ബൈക്ക് കൊലയാളികളുടെ ഇന്നോവ കാര്‍ നേര്‍ക്കുനേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണിടത്ത് നിലത്തിരുന്ന ചന്ദ്രശേഖരനെ തുരുതുരാ വെട്ടുന്നതിനിടെ വള്ളിക്കാട് ബ്രദേഴ്സ് ക്ളബിലുണ്ടായിരുന്നവര്‍ ഓടിയെത്തി. നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ അകറ്റിയശേഷം ‘മാശാ അല്ലാഹ്’ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. ഈ ഇന്നോവ കാറിന്‍െറ മറപിടിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഏതാനും ലോക്കല്‍-ഏരിയാ കമ്മിറ്റിയംഗങ്ങള്‍ പൊലീസ് വലയിലായതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തി. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍മാരെയും വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും ഒതുക്കാന്‍ ഒരു മുതിര്‍ന്ന നേതാവിനെ തന്നെ രംഗത്തിറക്കി. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ പൊലീസ് ഓഫിസറുടെ ഫോട്ടോയും ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരും ഫോണ്‍ നമ്പറുമടക്കം പുറത്തുവിട്ടു. എന്നാല്‍, പൊലീസ് ഓഫിസറെ വിളിച്ചവരില്‍ സി.പി.എം നേതാക്കളും പാര്‍ട്ടി പത്രത്തിലെ ലേഖകരും ഉണ്ടെന്ന വിവരം പുറത്തായതോടെ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനവുമുണ്ടായി.


76 പേരെ പ്രതികളാക്കി 2012 ആഗസ്റ്റ് 13ന് ക്രൈംബ്രാഞ്ച് വടകര കോടതിയില്‍ കുറ്റപത്രം നല്‍കി. പിന്നീട് കേസ് കോഴിക്കോട്ടെ മാറാട് പ്രത്യേക കോടതിജഡ്ജ് ആര്‍.നാരായണ പിഷാരടിയുടെ ബെഞ്ചിലേക്ക് മാറ്റി. 2012 നവംബര്‍ 16 ന് കോഴിക്കോട് കോടതിയിലെത്തിയ കേസില്‍ 2013 ഫെബ്രുവരി 11 ന് സാക്ഷികളെ വിസ്തരിച്ചു തുടങ്ങി. 2013 ജൂണ്‍ പകുതിയോടെ വിചാരണ പൂര്‍ത്തിയാക്കി  ജൂലൈ 31 നകം വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷ. ജൂലൈ 31 നകം വിധി പുറപ്പെടുവിക്കണമെന്ന ഹൈകോടതി നിര്‍ദേശം നിലവിലുണ്ട്.
 

മസ്കത്ത് കേരളോത്സവത്തിന് കൊടിയേറി

Posted: 02 May 2013 10:29 PM PDT

Image: 

മസ്കത്ത്: മഴ മാറി നിന്ന ആകാശത്തിനു ചുവടെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ  കേരള വിംഗ് സംഘടിപ്പിക്കുന്ന മസ്കത്ത് കേരളോത്സവത്തിന് ഉജ്വല തുടക്കം. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ രൂപവും ഒഴുകിയെത്തിയ പുരുഷാരവും ഖുറം മറ ലാന്‍റില്‍ ഉത്സവപ്പറമ്പിന്‍െറ അന്തരീക്ഷം സൃഷ്ടിച്ചു.
സ്ത്രീ ശാക്തീകരണം എന്ന തലക്കെട്ടില്‍ നടക്കുന്നപരിപാടി നടി ശബാന ആസ്മി ഉദ്ഘാടനം ചെയ്തു. സ്ത്രീ-പുരുഷ സമത്വം വികസന മാനദണ്ഡമാവണമെന്നും രാജ്യത്തിന്‍െറ പുരോഗതി ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യമായ അവസരമില്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശനം. വനിതാ പ്രധാനമന്ത്രി ഭരിച്ച നാടാണ് ഇന്ത്യ. എന്നിട്ടും പെണ്‍ഭ്രൂണഹത്യ നടക്കുന്നു.
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യ അവസരമാണ് വേണ്ടത്. സ്ത്രീ പുരുഷ സമത്വത്തിന്‍െറ പ്രശ്നം വരുമ്പോള്‍ കാലഹരണപ്പെട്ട ആശയങ്ങളാണ് ചിലര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നതെന്നും ശബാന ആസ്മി കുറ്റപ്പെടുത്തി. കൈരളി-അനന്തപുരി പുരസ്കാരത്തിന് അര്‍ഹയായ ദയാബായിക്ക് ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. 75000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാജ്യം കണ്ട രണ്ടാമത് മദര്‍ തെരേസയാണ് ദയാബായിയെന്ന് ശബാന ആസ്മി വിശേഷിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ജയേഷ് മുകുല്‍, ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലി, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീശ് നമ്പ്യാര്‍, തസ്നീം ഹാശ്മി, നദിയ സഅദി, ബിബി, പി.എം. ജാബിര്‍, വി.ടി. വിനോദ്, വില്‍സണ്‍, രതീശന്‍, എ. റഹീം എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച നടക്കേണ്ട ഉദ്ഘാടന പരിപാടി മഴ കാരണം വ്യാഴാഴ്ചത്തേക്കു മാറ്റുകയായിരുന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനം ഇന്നു രാവിലെ 11.30ന് ഐ.എസ്.സി ഹാളില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ണാഭമായ കലാപരിപാടികളോടെ കേരളോത്സവത്തിന് ഇന്നു കൊടിയിറങ്ങും.

സ്ത്രീ സമത്വം എവിടെ?
മസ്കത്ത്: ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കിയ സ്ത്രീ സമത്വം എവിടെയാണെന്ന് ദയാബായി. കൈരളി-അനന്തപുരി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍.
സ്തീകള്‍ക്കുവേണ്ടി എഴുന്നേറ്റ് നില്‍ക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും നടക്കുന്നത്. രാജ്യം ഉറപ്പു നല്‍കുന്ന അവസര സമത്വം ലഭിക്കാത്തതുകൊണ്ടാണ് തന്നെ പോലുള്ളവര്‍ക്ക് ഗ്രാമങ്ങളിലേക്കും ആദിവാസികള്‍ക്കിടയിലേക്കും ഇറങ്ങി ചെല്ലേണ്ടി വന്നത്.
ഇവര്‍ക്കു വേണ്ടി കൂടുതല്‍ ആളുകള്‍ സമൂഹത്തില്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും മുന്നോട്ടു വരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി വധം: സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ചെന്നിത്തല

Posted: 02 May 2013 10:16 PM PDT

Image: 

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സി.പി.എം  അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയാറാകണമെന്ന് പാര്‍ട്ടി സെക്രട്ടറി  പ്രകാശ് കരാട്ടിനോട് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ള ബന്ധത്തെക്കുറിച്ച് ആരോപണമുയര്‍ന്നപ്പോഴാണ് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കാരാട്ട് വ്യക്തമാക്കിയത്.

അന്വേഷണത്തിന്റെ ഫലമെന്താണെന്ന് പൊതുജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി തയാറാകണം.  സംഭവത്തില്‍ പാര്‍ട്ടി നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നതുകൊണ്ടാണോ റിപ്പോര്‍ട്ട് മറച്ചുവെക്കുന്നതെന്നും കരാട്ട് വ്യക്തമാക്കണം. വെള്ളിയാഴ്ച രാവിലെ രാമനിലയത്തില്‍  കേരളയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. വി.എസ് അച്യൂതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള അവസാന ഘട്ട കളിയിലാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.

 

പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു

Posted: 02 May 2013 09:30 PM PDT

Image: 

ഇസ്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ബേനസീര്‍ ഭൂട്ടോ വധക്കേസിലും മുംബൈ ഭീകരാക്രമണക്കേസിലും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ചൗധരി സുല്‍ഫീക്കര്‍ അലിയാണ് അഞ്ജാതരുടെ വെടിയേറ്റു മരിച്ചത്. ഇസ്ലാമാബാദിലെ ജി-9 പ്രദേശത്ത് വെച്ചാണ് സുല്‍ഫീക്കര്‍ അലിയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സുല്‍ഫീക്കര്‍ അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നെഞ്ചിലും തോളിലുമായി അഞ്ച് വെടിയുണ്ടകള്‍ ഏറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, സുല്‍ഫീക്കര്‍ അലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോ കേസില്‍ ഇന്ന് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജാരാകാന്‍ ഇരിക്കുകയായിരുന്നു സുല്‍ഫീക്കര്‍ അലി.
 

പി.എം.കെ നേതാവ് അന്‍പുമണി രാംദാസ് അറസ്റ്റില്‍

Posted: 02 May 2013 09:29 PM PDT

Image: 

കാഞ്ചീപുരം: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പി.എം.കെ നേതാവുമായ ഡോ. അന്‍പുമണി രാംദാസിനെ കാഞ്ചീപുരം പൊലീസ് അറസ്റ്റു ചെയ്തു.  വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ വസതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
 2012 ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിന്റെ പേരിലാണ് അറസ്റ്റ്. ഡോ.അന്‍പുമണിയെ ഇന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP