സ്വാഗതം
WELCOME

News Update..

Wednesday, May 21, 2014

മുംബൈ സ്ഫോടന പരമ്പര: സൂത്രധാരന്‍ യാകൂബ് മേമന്‍്റെ ദയാഹരജി തള്ളി Madhyamam News Feeds

മുംബൈ സ്ഫോടന പരമ്പര: സൂത്രധാരന്‍ യാകൂബ് മേമന്‍്റെ ദയാഹരജി തള്ളി Madhyamam News Feeds

Link to

മുംബൈ സ്ഫോടന പരമ്പര: സൂത്രധാരന്‍ യാകൂബ് മേമന്‍്റെ ദയാഹരജി തള്ളി

Posted: 21 May 2014 01:15 AM PDT

Image: 

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട യാകൂബ് മേമന്‍്റെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ഹരജി തള്ളിയ തീരുമാനം രാഷ്ട്രപതിയുടെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാറിനെ അറിയിച്ചു. നാഗ്പൂരിലെ ജയിലില്‍ കഴിയുന്ന മേമന്‍്റെ വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.
സ്ഫോടന കേസില്‍  പ്രതികളായ 10 പേരുടെ വധശിക്ഷ  കഴിഞ്ഞ വര്‍ഷം ആജീവനാന്ത ജീവപര്യന്തമായി കുറച്ചെങ്കിലും യാക്കൂബ് മേമന്‍്റെ  വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു.
സ്ഫോടനപരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന ടൈഗര്‍ മേമന്‍്റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍്റായ യാക്കൂബ്. രാഷ്ട്രപതിയായി ചുമതലയേറ്റെടുത്തശേഷം  11 ദയാഹരജികള്‍ തള്ളിയിട്ടുണ്ട്.നാലും ദയാഹരജികള്‍ ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

അനധികൃത നിര്‍മാണം പൊളിക്കാനെത്തിയവരെ വ്യാപാരികള്‍ തടഞ്ഞു

Posted: 21 May 2014 12:18 AM PDT

പരവൂര്‍: നഗരത്തില്‍ കച്ചവടസ്ഥാപനങ്ങളോട് ചേര്‍ന്ന അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനെത്തിയ നഗരസഭാ അധികൃതരെ സംഘടിച്ചെത്തിയ വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്ന് പരവൂര്‍ ജങ്ഷനില്‍ ഏറെനേരം സംഘര്‍ഷം നിലനിന്നു.
ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബേക്കറിക്ക് മുന്നിലെ ഇറക്കിക്കെട്ട് നീക്കംചെയ്യാന്‍ അധികൃതരെത്തിയത്. തകരഷീറ്റുകൊണ്ടുള്ള ഭാഗം പൊളിക്കാന്‍ തുടങ്ങിയപ്പോഴേക്കും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ അധികൃതരെ തടയുകയായിരുന്നു. ഇരുകൂട്ടരുംതമ്മില്‍ വാഗ്വാദമുണ്ടായി. പരവൂര്‍ പൊലീസ് എത്തിയെങ്കിലും സംഘര്‍ഷം തുടര്‍ന്നു. ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും കഴിഞ്ഞില്ല.
ഇറക്കിക്കെട്ടുകള്‍ക്ക് നഗരസഭയുടെ അനുമതിയില്ലെന്നാണ് വിവരം. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയവ നിര്‍മിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ പലരും നിലവിലെ കെട്ടിടത്തിന്‍െറ മുന്‍ഭാഗത്തെ ഭിത്തി നിലനിര്‍ത്തിയശേഷം അകത്ത് പുതിയകെട്ടിടം നിര്‍മിക്കുകയായിരുന്നു.
അനധികൃത നിര്‍മാണത്തിന്‍െറ പേരില്‍ പരവൂര്‍ നഗരത്തില്‍ 200ലധികം കടകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് വിവരം. ഈ സ്ഥാപനങ്ങളില്‍നിന്ന് നികുതിയും ലഭിക്കുന്നില്ലത്രെ. ഇതുവഴി വന്‍ സാമ്പത്തികനഷ്ടമാണ് നഗരസഭക്കുണ്ടാകുന്നത്. പലരും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് റോഡില്‍ തൂണുകള്‍ കുഴിച്ചിട്ടാണ്. ഇവ നീക്കംചെയ്യേണ്ടതാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, കടകളുടെയും ഉപഭോക്താക്കളുടെകൂടിയും സൗകര്യം കണക്കിലെടുത്താണ് ഇറക്കിക്കെട്ടുകള്‍ ചെയ്തിട്ടുള്ളതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്തവിധമാണ് ഇവ നിര്‍മിച്ചിട്ടുള്ളത്.
എന്നാല്‍, ചെറുകിട കച്ചവടക്കാരാണ് നഗരസഭയുടെ നീക്കത്തില്‍ ബുദ്ധിമുട്ടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇറക്കിക്കെട്ടുകള്‍ പൊളിക്കാനുള്ള നീക്കംഉപേക്ഷിച്ച് അധികൃതര്‍ മടങ്ങിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. ഇറക്കിക്കെട്ടുകള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തില്‍ ബുധനാഴ്ച പരവൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ചെങ്കിലും അനധികൃത നിര്‍മാണം പൊളിച്ചുനീക്കാനുള്ള നടപടികള്‍ തുടരാനാണ് അധികൃതരുടെ തീരുമാനം.

ബോട്ട് കണ്ടെത്തി; നാല് ദിവസത്തിനുള്ളില്‍ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് ഉയര്‍ത്തും

Posted: 21 May 2014 12:08 AM PDT

കഴക്കൂട്ടം: കഠിനംകുളം സെന്‍റ് ആന്‍ഡ്രൂസ് കടപ്പുറത്ത് കടലില്‍ മുങ്ങിയ ബോട്ടുയര്‍ത്താന്‍ നേവി സംഘം ശ്രമം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയെത്തിയ സംഘം ബോട്ടുമുങ്ങിയ സ്ഥലം പരിശോധിച്ച് തിരികെ കയറി. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ശ്രമം ആരംഭിക്കുകയായിരുന്നു. കൊച്ചിയില്‍നിന്ന് ലഫ്റ്റനന്‍റ് കമാന്‍ഡന്‍റ് പി.കെ. നെഹ്റയുടെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരടക്കം പതിനൊന്നംഗ സംഘമാണ് ബോട്ടുയര്‍ത്താന്‍ ശ്രമം നടത്തുന്നത്. ഒന്നു മുതല്‍ നാലു ദിവസം വരെ ബോട്ട് മാറ്റുന്നതിന് കാലതാമസം ഉണ്ടാകുമെന്നാണ് നാവികസേന വിദഗ്ധരുടെ കണക്കുകൂട്ടല്‍. ആദ്യഘട്ടമായി മുങ്ങിയ ബോട്ട് കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ബോട്ട് കണ്ടെത്തിയത്. പൂര്‍ണമായും മണലില്‍ പുതഞ്ഞ ബോട്ടില്‍ കരയിലുറച്ചബോട്ടിനെ കടലിലേക്ക് വലിച്ചിറക്കവെ പൊട്ടിയ കയറിന്‍െറ ഭാഗം ഉച്ചയോടെ തന്നെ കണ്ടെത്തി. ഇത് പൊട്ടിയതാണ് ബോട്ട് മുങ്ങാന്‍ കാരണം.
ബോട്ടിന്‍െറ വീല്‍ ഹൗസ് തകര്‍ന്നുപോയിട്ടുണ്ട്. ഡീസല്‍ ദിവസങ്ങള്‍ മുമ്പുതന്നെ കടലില്‍ വ്യാപിച്ചതായും നാട്ടുകാര്‍ പറയുന്നു. തൂത്തൂര്‍ സ്വദേശി സൂസനായകത്തിന്‍െറ ആരിഫാമോള്‍ എന്ന ബോട്ടാണ് മാര്‍ച്ച് 11ന് രാത്രി 12മണിയോടെ സെന്‍റ് ആന്‍ഡ്രൂസ് കടപ്പുറത്ത് ദിശതെറ്റി ഇടിച്ചുകയറിയത്. ദിവസങ്ങള്‍ പിന്നിട്ടതോടെ ബോട്ടിന്‍െറ തടിയില്‍ നിര്‍മിച്ച ഭാഗങ്ങള്‍ കടലില്‍ ഒഴുകിനടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഇരുമ്പ് നിര്‍മിത ഭാഗങ്ങള്‍ക്ക് കേടില്ലെന്ന നിഗമനത്തിലാണ് നേവി ഉദ്യോഗസ്ഥര്‍. കടല്‍പരപ്പില്‍നിന്ന് 10 മീറ്ററോളം താഴ്ചയിലാണ് ബോട്ട് പുതഞ്ഞിരിക്കുന്നത്. നിലവില്‍ ഇത് അപകടങ്ങള്‍ വരുത്തില്ലെങ്കിലും നവംബര്‍ മുതല്‍ ജനുവരി വരെ കടല്‍ 100 മീറ്റര്‍ വരെ ഉള്‍വലിയും. അത്തരം സാഹചര്യത്തില്‍ അപകടസാധ്യതയുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു. ഹൈഡ്രജന്‍ ബലൂണ്‍ (ഫ്ളോട്ടിങ് സിസ്റ്റം) ഉപയോഗിച്ച് പുതഞ്ഞബോട്ട് ഉയര്‍ത്തും. ഇത് കടല്‍ജല ഉപരിതലത്തിന് താഴെ നിര്‍ത്തി ബോട്ടുകളുപയോഗിച്ച് ഉള്‍ക്കടലിലേക്ക് വലിച്ചുനീക്കും. പൂര്‍ണമായും ഉപരിതലത്തിലെത്തിച്ച് വലിച്ചുനീക്കാന്‍ 50 ന്യൂട്ടന്‍ ശക്തി വേണ്ടിടത്ത് കടല്‍തട്ടിനും കടല്‍ജലോപരിതലത്തിനും ഇടയിലൂടെ വലിച്ചുനീക്കുമ്പോള്‍ അഞ്ച് ന്യൂട്ടന്‍ ശക്തി മതിയാകുമെന്ന് അധികൃതര്‍ പറയുന്നു. ബോട്ട് വലിച്ചുനീക്കാന്‍ ആവശ്യമെങ്കില്‍ ടഗ്ഗോ കൊച്ചിയില്‍നിന്ന് കപ്പലോ എത്തിക്കും. കപ്പലെത്തിക്കുന്നുവെങ്കില്‍ ഒന്നര കിലോമീറ്ററകലെ നിന്നുമാത്രമെ രക്ഷാപ്രവര്‍ത്തനം നടത്താനാകൂവെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം എത്തിയ സംഘം വിഴിഞ്ഞത്തെത്തിച്ച രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ വിഴിഞ്ഞം ഫിഷറീസിന്‍െറ ബോട്ടില്‍ അപകടസ്ഥലത്തെത്തിച്ചു. പ്രദേശത്തെ അഞ്ചോളം മത്സ്യത്തൊഴിലാളികളും അധികൃതരുടെ ആവശ്യപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
എ.ഡി.എം ആസാദ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തുണ്ട്. ഇന്ന് ശ്രമം കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കലഹിച്ചും ഒത്തൊരുമിച്ചും പാതിയില്‍ നിലച്ചും കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം

Posted: 21 May 2014 12:01 AM PDT

തൃശൂര്‍: തെരുവുനായകളുടെ വന്ധ്യംകരണ വിഷയത്തില്‍ കടിപിടികൂടിയും കോഴിക്കച്ചവടക്കാര്‍ക്കായി ഒത്തൊരുമിച്ചും മേയറുടെ തീരുമാനം രണ്ടുവട്ടം തിരുത്തിയും മുന്നേറിയ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വൈദ്യുതി നിലച്ചതോടെ അജണ്ട പൂര്‍ത്തീകരിക്കാതെ സമാപിച്ചു. പൂരത്തലേന്ന് സ്വരാജ്റൗണ്ടിലടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട നൂറിലേറെ സ്റ്റീല്‍പോസ്റ്റുകള്‍ മഷിയിട്ടുനോക്കിയിട്ടും ആരാണ് സ്ഥാപിച്ചതെന്ന് കണ്ടെത്താനാവാതെ കൗണ്‍സില്‍ വലഞ്ഞു.
കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിനി ടൂറിസ്റ്റ് ഹോമില്‍ മദ്യം വിളമ്പുന്നതിനെതിരായ ധാര്‍മികരോഷത്തോടെയാണ് കൗണ്‍സില്‍ യോഗം തുടങ്ങിയത്. റോഡുകളുടെ നവീകരണം കഴിഞ്ഞെങ്കിലും പാതയോരത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന കോര്‍പറേഷന്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റാത്തതു സംബന്ധിച്ച് ഉന്നയിച്ച പ്രമേയവും അന്തരീക്ഷത്തില്‍ അലയൊലിയുണ്ടാക്കി. ഒപ്പം കാഞ്ഞാണി റോഡില്‍ കുടിവെള്ള പൈപ്പിടലിനുശേഷം നടത്തിയ റോഡ് നവീകരണം 10 ദിവസത്തിനുശേഷം പൊളിഞ്ഞത് സംബന്ധിച്ച പരാതിയും ഉന്നയിക്കപ്പെട്ടു. പാട്ടുരായ്കലില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്‍െറ ട്രസ് പൊളിച്ചുനീക്കി പരസ്യബോര്‍ഡ് സ്ഥാപിച്ചതായും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ കമ്പനികള്‍ മാനദണ്ഡം പാലിക്കുന്നില്ലെന്ന വാദവുമുണ്ടായി. ദേശീയപാതക്കരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനാല്‍ കാല്‍നട തടസ്സമാകുന്നെന്നും മണ്ണുത്തി ദേശീയപാതക്കരികില്‍ മരുന്നുകള്‍ ഉപേക്ഷിക്കപ്പെട്ടത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു.
തെരുവുനായകളുടെ വന്ധ്യകരണം സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്തതോടെ കൗണ്‍സിലില്‍ തര്‍ക്കവിതര്‍ക്കം പാരമ്യത്തിലെത്തി. തുടര്‍ന്ന് ശക്തന്‍ മാര്‍ക്കറ്റില്‍ കോഴിക്കച്ചവടക്കാര്‍ക്ക് മുറികള്‍ അനുവദിക്കുന്നതു സംബന്ധിച്ച പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ കൗണ്‍സിലിന് ഏകമനസ്സ്. കൗണ്‍സില്‍ ഭൂമി പതിച്ചുനല്‍കുന്നത് സംബന്ധിച്ച പ്രമേയവും പ്രശ്നസങ്കീര്‍ണമായി. ഈ വിഷയം കൊടുമ്പിരി കൊള്ളുന്നതിനിടെ വൈദ്യുതി നിലച്ചതോടെ മേയര്‍ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

ഫാക്ടറികള്‍ക്ക് കൊളുന്ത് വേണ്ട; ചെറുകിട കര്‍ഷകര്‍ ദുരിതത്തില്‍

Posted: 20 May 2014 11:55 PM PDT

കട്ടപ്പന: ഫാക്ടറികള്‍ കൊളുന്ത് എടുക്കാത്തത് മൂലം ജില്ലയിലെ ചെറുകിട-നാമമാത്ര തേയില കര്‍ഷകര്‍ ദുരിതത്തിലായി. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പതിനായിരക്കണക്കിന് കിലോ കൊളുന്താണ് ജില്ലയിലെ വിവിധ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ ഉപേക്ഷിക്കുന്നത്. വന്‍കിട തോട്ടങ്ങളിലുണ്ടായ അധിക ഉല്‍പാദനവും ഊട്ടി, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിയുമാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
ഏപ്രിലില്‍ 16 രൂപയുണ്ടായിരുന്ന കൊളുന്തിന് ഇടനിലക്കാര്‍ 10 രൂപ പോലും നല്‍കുന്നില്ല. ഒരു കിലോ കൊളുന്തിന്‍െറ ഉല്‍പാദനച്ചെലവ് 30 രൂപക്ക് മുകളില്‍ വരും. 20 വര്‍ഷം മുമ്പുണ്ടായിരുന്ന വിലയാണ് ഇന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
തേയിലപ്പൊടിയുടെ വിലയാകട്ടെ ഇരുപതിരട്ടി വര്‍ധിക്കുകയും ചെയ്തു. വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഫാക്ടറികളില്‍നിന്നുണ്ടാകുന്ന ഈ അവഗണന ജില്ലയിലെ പന്തീരായിരത്തില്‍പരം കര്‍ഷകര്‍ക്ക് ജീവിതമാണ് വഴിമുട്ടിച്ചിരിക്കുന്നത്.
കര്‍ഷകരില്‍നിന്ന് കൊളുന്ത് വാങ്ങി സംസ്കരിച്ച് വിപണനം നടത്തുന്നതിന്‍െറ പേരില്‍ കോടികളാണ് സബ്സിഡി തുകയായി കേന്ദ്രസര്‍ക്കാറില്‍നിന്ന് ഇടുക്കിയിലെ ഫാക്ടറി ഉടമകള്‍ കൈപ്പറ്റുന്നത്.
ഈ സബ്സിഡി തുക നിലനിര്‍ത്താനാണ് ഇടുക്കി പാക്കേജില്‍ ചെറുകിട കര്‍ഷകര്‍ അനുവദിച്ച ഫാക്ടറികള്‍ നടപ്പാകാതിരിക്കാന്‍ ഫാക്ടറി ഉടമ-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ 25000ത്തില്‍പരം ചെറുകിട തേയില കര്‍ഷകരെ ഇന്നും വ്യവസായികളുടെ പട്ടികയില്‍പെടുത്തി ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്.
തേയില കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകരെ കര്‍ഷരുടെ പട്ടികയില്‍പെടുത്തണമെന്ന് ആവശ്യത്തിന് കാല്‍നൂറ്റാണ്ട് പഴക്കമുണ്ട്. അപ്കോസ് മോഡലില്‍ സംഭരണ-വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും തേയില കൃഷി ചെയ്യുന്നവരെ കര്‍ഷകരായി അംഗീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണെന്ന് ചെറുകിട തേയില കര്‍ഷക ഫെഡറേഷന്‍ ചെയര്‍മാന്‍ വൈ.സി. സ്റ്റീഫന്‍ അറിയിച്ചു.

മലിനജലം മീനച്ചിലാറ്റിലേക്ക്; രോഗഭീതിയില്‍ പരിസരവാസികള്‍

Posted: 20 May 2014 11:44 PM PDT

കോട്ടയം: നീലനിറം കലര്‍ന്ന മലിനജലംമീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്നത് പരിസരവാസികളില്‍ രോഗഭീതിയുണ്ടാക്കുന്നു. എന്നാല്‍, ആരോഗ്യവകുപ്പ് അധികൃതര്‍ ജലംപരിശോധിക്കാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ചുങ്കംപാലത്തിന് സമീപത്തുനിന്നും എസ്.എച്ച്.മൗണ്ടിലേക്ക് പോകുന്ന വഴിയിലെ തേക്കുപാലം-കരിയംപാടം തോട്ടില്‍നിന്നാണ് നീലനിറത്തില്‍ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്നത്. നേരിയദുര്‍ഗന്ധം വമിക്കുന്ന മലിനജലം തോട്ടിലൂടെ ഒഴുകിയെത്തുന്നത് ആദ്യമായാണെന്ന് പരിസരവാസികള്‍ പറയുന്നു. പതിറ്റാണ്ടായി മീനച്ചിലാറ്റില്‍നിന്നും മീന്‍പിടിക്കുന്നവരും ദുരിതത്തിന് ഇരയായി. തുണിയലക്കാനുംകുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് മലിനജലം വന്നെത്തിയിട്ട് ദിവസങ്ങളായി. ഇതൊന്നും കാര്യമാക്കാതെ ആറ്റില്‍ കുളിച്ചവര്‍ക്ക് ചൊറിച്ചില്‍അനുഭവപ്പെട്ടു. നീലനിറത്തിലെ മലിനജലമെത്തിയതോടെആറ്റിലേക്ക് നീട്ടിവലിച്ച് വലയെറിഞ്ഞാലും വളരെകുറച്ച് മത്സ്യം മാത്രമെ കുടുങ്ങുന്നുള്ളൂവെന്ന് മീന്‍ പിടിച്ച് ജീവിതംപുലര്‍ത്തുന്ന രമണി പറയുന്നു.
മീനന്തറയാറ്റിലും മറ്റിടങ്ങളിലും സമാനപ്രതിഭാസംകണ്ടെത്തിയപ്പോള്‍ കൊയ്യാതെ കിടന്ന നെല്ല് ചീഞ്ഞഴുകിയതാണ്നിറവ്യത്യാസത്തിന് കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കരിയംപാടത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന തോട്ടിലെ നിറവ്യത്യാസം പരിസരവാസികളില്‍ ഭീതിപരത്തുന്നുണ്ട്.
വിഷാംശം കലര്‍ന്നെന്ന സംശയത്താല്‍ പരിസരവാസികള്‍ ആറ്റിലെവെള്ളം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. കിണര്‍ മലിനമാക്കുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്.മത്സ്യം ഉള്‍പ്പെടെയുള്ള ജലജന്യ ജീവികള്‍ ചത്തുപൊങ്ങുന്നുണ്ട്. വഴിയാത്രക്കാര്‍ക്കും ആറിന്‍െറ തീരത്ത് താമസിക്കുന്നവര്‍ക്കും ചെറിയ തോതിലുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്.

സ്്കൂളുകളില്‍ സൗകര്യമില്ല: ദുരിതം താണ്ടിക്കടന്ന് വിദ്യാര്‍ഥികള്‍

Posted: 20 May 2014 11:31 PM PDT

നെല്ലിയാമ്പതി: ആദിവാസി-പിന്നാക്ക മേഖലയായ നെല്ലിയാമ്പതിയില്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യമില്ലായ്മ വിദ്യാര്‍ഥികളെ വലയ്ക്കുന്നു. ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ സ്കൂളുകള്‍ അധ്യയനത്തിന് തയ്യാറാകുമ്പോള്‍ നെല്ലിയാമ്പതിയിലെ സ്കൂളുകള്‍ക്ക് കഷ്ടകാലം നീങ്ങുന്നില്ല.
നെല്ലിയാമ്പതിയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും ആശ്രയിക്കുന്ന നൂറടിയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളായ പോളച്ചിറക്കലില്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ ക്ളാസ് മുറികളിലധികവും തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. ഹയര്‍ സെക്കന്‍ഡറി ക്ളാസുകളിലെ മേല്‍ക്കൂര ടിന്‍ഷീറ്റ് കൊണ്ടാണ് മറച്ചിരിക്കുന്നത്. ഇവിടെയിരുന്ന് പഠിക്കുന്നതുതന്നെ ദുരിതമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പോളച്ചിറക്കല്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് മൂത്രപ്പുര പോലും ക്രമീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ക്ളാസ് ബഹിഷ്കരണം നടത്തിയിട്ടും മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് യാതൊരു നീക്കവും നടന്നില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
കുടിവെള്ളത്തിന്‍െറ കാര്യമാണ് ഏറെ കഷ്ടം. സ്കൂളില്‍ പഞ്ചായത്ത് കുടിവെള്ള ടാങ്ക് സ്ഥാപിച്ചത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍, ടാങ്കില്‍ ശുദ്ധജലം സംഭരിക്കാനുള്ള യാതൊരു സംവിധാനവും ചെയ്തിട്ടില്ല. ഇപ്പോള്‍ ടാങ്ക് നോക്കുകുത്തിമാത്രമാണ്.
പൊതുവെ ജലക്ഷാമമുള്ള നെല്ലിയാമ്പതി പ്രദേശത്ത് സ്കൂളുകളില്‍പോലും കുടിവെള്ള സൗകര്യമേര്‍പ്പെടുത്താന്‍ ആരും മുന്‍കൈയെടുക്കുന്നില്ല. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളോടനുബന്ധിച്ചുള്ള എല്‍.പി സ്കൂളുകളിലും കുടിവെള്ള പ്രശ്നം കീറാമുട്ടിയാണ്. ശുദ്ധജലം സംഭരിച്ചുവെക്കാനുള്ള ബുദ്ധിമുട്ടുകളാണ് ദോഷകരമായി ബാധിക്കുന്നത്. നെല്ലിയാമ്പതിയിലെ വിദ്യാര്‍ഥികള്‍ യാത്രചെയ്യാന്‍ ആശ്രയിക്കുന്നത് നാല് കെ.എസ്.ആര്‍.ടി.സി ബസുകളേയും ഒരു സ്വകാര്യ ബസിനേയുമാണ്. എന്നാല്‍, ഇപ്പോഴുള്ളത് രണ്ട് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മാത്രമാണ്. രണ്ട് ബസുകള്‍ ട്രിപ്പ് റദ്ദാക്കി. ആകെയുള്ള സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നുമില്ല.
സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളെ യാത്രാ പ്രശ്നം ബുദ്ധിമുട്ടിലാഴ്ത്തും. തോട്ടം തൊഴിലാളികളുടെ മക്കളും ആദിവാസി കോളനിയില്‍ നിന്നുള്ള കുട്ടികളുമാണ് നെല്ലിയാമ്പതിയിലെ വിദ്യാര്‍ഥികളിലധികവും. ഇവരുടെ വിദ്യാഭ്യാസം തന്നെ മുടങ്ങിപ്പേയേക്കാവുന്ന അവസ്ഥയാണ് നിലവില്‍.

നീളിപ്പാറയില്‍ ഓട്ടോഡ്രൈവറെ വെട്ടി ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമം; ഓട്ടോ മറിഞ്ഞു

Posted: 20 May 2014 11:24 PM PDT

ഗോവിന്ദാപുരം: നീളിപ്പാറ കരിമണ്ണന്‍ കാട്ടിന് സമീപം ബൈക്കുകളിലെത്തിയ നാലംഗ സംഘം വടിവാളുപയോഗിച്ച് ഓട്ടോഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ച് പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ 11യോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ പരുത്തിക്കാട് മേട്ടില ശൈഖ് മുസ്തഫക്കാണ് (47) വെട്ടേറ്റത്. ബാഗ് തട്ടിയെടുത്തെങ്കിലുംഅക്രമിസംഘത്തിന് ബാഗ് മാറി. ബാങ്കില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ എടുത്ത് മുതലമട കിഴക്ക് ക്ഷീര സഹകരണ സംഘത്തിന്‍െറ മൂച്ചങ്കുണ്ട് ശാഖയിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോഴാണ് സഹകരണ സംഘം ജീവനക്കാരെ ആക്രമിച്ച് ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമം നടന്നത്.
അക്രമികളെ തടയുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റത്. പണമടങ്ങിയ ബാഗിനുപകരം ജീവനക്കാരുടെ ഭക്ഷണമടങ്ങിയ ബാഗാണ് സംഘം തട്ടിപറിച്ചത്.
രണ്ട് ബൈക്കുകളിലാണ് അക്രമി സംഘം എത്തിയത്. ബൈക്കുകള്‍ റോഡിനു കുറുകെയിട്ടതോടെ അതിവേഗത്തില്‍ പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു. കാമ്പ്രത്ത്ചള്ളയിലെ സഹകരണ ബാങ്കില്‍നിന്ന് മീങ്കരയിലും മൂച്ചങ്കുണ്ടിലുമുള്ള ക്ഷീര സഹകരണ സംഘം ഓഫിസുകളിലേക്ക് 21 ലക്ഷം രൂപയാണ് സംഘം സെക്രട്ടറി വിജയകുമാറും ജീവനക്കാരായ ഭാമയും ഗിരീഷും എടുത്തത്. മീങ്കരയിലെ ക്ഷീരസംഘം കേന്ദ്ര ഓഫിസിലെത്തി 12 ലക്ഷം രൂപ കൈമാറി. ശേഷിക്കുന്ന ഒമ്പത് ലക്ഷം രൂപയുമായി മൂച്ചങ്കുണ്ടിലേക്ക് പോകവേയാണ് പണംതട്ടാന്‍ ശ്രമം നടന്നതെന്ന് ക്ഷീര സംഘം പ്രസിഡന്‍റ് പി. മാധവന്‍ പറഞ്ഞു.
പ്രസിഡന്‍റിന്‍െറ പരാതിയില്‍ ആലത്തൂര്‍ എ.എസ്.പി. കാര്‍ത്തിക്കിന്‍െറ നേതൃത്വത്തില്‍ കൊല്ലങ്കോട് സി.ഐ ഗോകുല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സ്ക്വാഡ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. കേരള പൊലീസിന്‍െറ അഭ്യര്‍ഥനപ്രകാരം പൊള്ളാച്ചി, ആനമല പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു

Posted: 20 May 2014 11:16 PM PDT

Image: 

കൊച്ചി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍  ടി.ജി നന്ദകുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് ഡാറ്റാ സെന്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത്. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ടെന്ന് സി.ബി.ഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

നന്ദകുമാറിന്റെ പേരിലുള്ള 28 ബാങ്ക് അക്കൗണ്ടുകളില്‍ 16 എണ്ണം സി.ബി.ഐ പരിശോധിച്ചു. ഇതില്‍ മിക്കതിലും ക്രമക്കേടുകള്‍ നടന്നതായി സി.ബി.ഐ വ്യക്തമാക്കി. ഡാറ്റാ സെന്റര്‍ ഇടപാട് നടന്ന സമയത്ത് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം വന്നിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി.
റിലയന്‍സ് കമ്യൂണിക്കേഷനില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്നും അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധന: ട്രെയിനുകളില്‍ തിരക്കേറി

Posted: 20 May 2014 11:07 PM PDT

കണ്ണൂര്‍: ബസ് ചാര്‍ജ് കൂട്ടിയതോടെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പാസഞ്ചര്‍ ട്രെയിന്‍ യാത്രാ നിരക്കിനേക്കാള്‍ 200 ശതമാനത്തോളമാണ് ബസ്ചാര്‍ജ് ഉയര്‍ന്നത്. ബസ് യാത്ര സമയനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ ട്രെയിനിനെ ആശ്രയിക്കാന്‍ തുടങ്ങി. ആദ്യദിനം തന്നെ ഇതിന്‍െറ സൂചന കണ്ടുതുടങ്ങിയതായി റെയില്‍വേ അധികൃതര്‍ പറയുന്നു.
കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് ഓര്‍ഡിനറി ബസ് ചാര്‍ജ് 76 രൂപയാണ്. പാസഞ്ചര്‍ ട്രെയിനിന് 25 രൂപയാണ് നിരക്ക്. എക്സ്പ്രസ് ട്രെയിനിന് 65 രൂപയും. നേരത്തെ 67 രൂപയായിരുന്നു ബസ് ടിക്കറ്റ് നിരക്ക്. ഇതാണ് ഏഴ് രൂപ വര്‍ധിച്ച് 74 രൂപയായത്. കാഞ്ഞങ്ങാട്ടേക്ക് ട്രെയിനിന് 20 രൂപയും ബസിന് 47 രൂപയുമാണ്. പയ്യന്നൂരിലേക്ക് പാസഞ്ചര്‍ ട്രെയിനിന് 10 രൂപക്ക് യാത്ര ചെയ്യാം. അതേസമയം ബസിന് 26 രൂപ നല്‍കണം.
10 രൂപയുടെ ടിക്കറ്റെടുത്താല്‍ പാസഞ്ചര്‍ ട്രെയിനില്‍ തലശ്ശേരി, മാഹി, വടകര എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാല്‍, ബസിന് തലശ്ശേരിയിലേക്ക് 18ഉം മാഹിയിലേക്ക് 23ഉം വടകരയിലേക്ക് 33 രൂപയും നല്‍കണം. എക്സ്പ്രസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്മെന്‍റ് നിരക്കിനേക്കാളും കൂടുതല്‍ വരും വര്‍ധിപ്പിച്ച ബസ് നിരക്ക്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് എക്സ്പ്രസ് ട്രെയിനിന് 40 രൂപയാണ് ജനറല്‍ കോച്ചിലെ നിരക്ക്. പാസഞ്ചര്‍ ട്രെയിനിന് 20 രൂപയും. ബസിന് 63 രൂപ.
തിരുവനന്തപുരത്തേക്ക് 350 രൂപയിലധികം ബസിന് ഈടാക്കുമ്പോള്‍ എക്സ്പ്രസ് ട്രെയിനിന് 150 രൂപയും സ്ളീപ്പര്‍ ക്ളാസിന് 260 രൂപയുമാണ് ട്രെയിന്‍ നിരക്ക്. ഡീലക്സ്, സൂപ്പര്‍ ഫാസ്റ്റ് ബസ് ചാര്‍ജ് 400 കടക്കും. ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന യാത്ര ചെയ്യുന്നത്.
മലബാര്‍ മേഖലയില്‍ നിന്ന് മാത്രം ബംഗളൂരുവിലേക്ക് നിത്യേന നാനൂറോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 450 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്. ട്രെയിനിന് 305 രൂപയാണ് സ്ളീപ്പര്‍ ടിക്കറ്റ് നിരക്ക്. ഓര്‍ഡിനറി ടിക്കറ്റാണെങ്കില്‍ 135 രൂപ മാത്രം മതി.
മലബാര്‍ മേഖലയില്‍ ട്രെയിന്‍ യാത്ര ഏറെ ദുഷ്കരമാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് ട്രെയിനുകള്‍ കടന്നുപോകുന്നത്. ബസ് നിരക്കില്‍ ഇടക്കിടെയുണ്ടാകുന്ന വര്‍ധനവാണ് അനുദിനം ട്രെയിനുകളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP