സ്വാഗതം
WELCOME

News Update..

Wednesday, May 14, 2014

‘വിടപറയും മുമ്പേ’ Madhyamam News Feeds

‘വിടപറയും മുമ്പേ’ Madhyamam News Feeds

Link to

‘വിടപറയും മുമ്പേ’

Posted: 14 May 2014 12:24 AM PDT

Image: 
Subtitle: 
മധ്യരേഖ

അങ്ങനെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു.പി.എസ്.സി പോലെതന്നെ ഇന്നും വിശ്വാസ്യത നഷ്ടപ്പെടാത്ത ഒരു ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന് വീണ്ടും തെളിഞ്ഞു. 80 കോടി വോട്ടര്‍മാര്‍ക്ക് സജ്ജീകരണം ഒരുക്കിയ നമ്മുടെ ജില്ലാ ഭരണകൂടങ്ങള്‍ ഭാരതീയ പുരോഗതിയുടെ ആണിക്കല്ലാണെന്ന് വീണ്ടും തെളിയിച്ചു. 1951-52ലെ ആദ്യതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തയാള്‍ മുടങ്ങാതെ ഇത്തവണയും വോട്ടിനത്തെിയത് പൗരന്മാര്‍ക്ക് നമ്മുടെ സംവിധാനത്തിലുള്ള വിശ്വാസം വ്യക്തമാക്കി. സര്‍വകാല റെക്കോഡായ പോളിങ് ശതമാനം -67 ശതമാനം-നമ്മുടെ ജനാധിപത്യത്തിന് പൊന്‍തൂവലായി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രതിഫലനം ആകണമെന്നില്ളെങ്കിലും പ്രീപോള്‍ സര്‍വേകള്‍ നല്‍കിയതിനെക്കാള്‍ കുറച്ചുകൂടി വ്യക്തമായ ചിത്രം രൂപപ്പെടുത്തും.
യു.പി.എ തിരിച്ചത്തെുകയില്ല എന്ന് തുടക്കംമുതല്‍ വ്യക്തമായിരുന്നു. അത് മോദിക്കുവേണ്ടി കോര്‍പറേറ്റുകളും പ്രവാസിഭാരതീയരും നടത്തിയ പ്രചാരണകോലാഹലങ്ങളുടെ ഫലമല്ല. ഒന്നാമത്, രണ്ട് തെരഞ്ഞെടുപ്പുകളില്‍ക്കൂടുതല്‍ ഒറ്റയടിക്ക് ഒരേ കക്ഷി ജയിക്കുന്നത് തീര്‍ത്തും അസാധാരണമാണ്. അമേരിക്കയില്‍ എഫ്.ഡി.ആറും ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്റുവും ഇംഗ്ളണ്ടില്‍ മാര്‍ഗരറ്റ് താച്ചറും ജയിച്ചിട്ടുള്ളതൊഴിച്ചാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളില്‍ ഉദാഹരണങ്ങള്‍ ഏറെ ഇല്ലല്ളോ. രണ്ടാമത്, രണ്ടാം യു.പി.എയുടെ നിരാശാജനകമായ പ്രകടനം. അഴിമതിയോട് സമരസപ്പെടുന്നു എന്ന പ്രതീതി വ്യാപകമായി. ടെലികോം അഴിമതിയെക്കുറിച്ച് കേട്ടപ്പോള്‍ ഡി.എം.കെയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മന്‍മോഹന്‍സിങ് വ്യക്തിപരമായി സത്യസന്ധന്‍ ആയിരുന്നിരിക്കാം. എങ്കിലും നിഷ്ക്രിയത്വം ഒരു പ്രധാനമന്ത്രിക്ക് ഭൂഷണമല്ലല്ളോ. മൂന്നാമത്, സോണിയക്ക് അര്‍ബുദം ബാധിച്ചത് കുടുംബവാഴ്ചയുമായി പഴകിപ്പോയ കോണ്‍ഗ്രസുകാരുടെ ആത്മവിശ്വാസം കെടുത്തി. ഇനിയൊരങ്കത്തിന് അവര്‍ക്ക് ബാല്യം പോരാ എന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞെങ്കിലും രാജാവിന് തുണിയില്ല എന്നുപറയാന്‍ അവര്‍ക്ക് കഴിവില്ലല്ളോ. രാഹുല്‍ഗാന്ധി അത്ര പോരാ എന്ന കാര്യത്തില്‍ മിക്ക കോണ്‍ഗ്രസുകാര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. പ്രിയങ്കയെ കണ്ടാല്‍ ഇന്ദിരയുടെ ഛായ തോന്നുമെങ്കിലും ഫിറോസ് ഗാന്ധിയും റോബര്‍ട്ട് വാദ്രയും ഒരു ജനുസ്സല്ല എന്ന കാര്യത്തിലും തര്‍ക്കമുണ്ടായില്ല. രാജാവോ റാണിയോ കൂടാതെ നിലനില്‍ക്കാനുള്ള കഴിവ് നഷ്ടപ്പെട്ട -അട്രോഫി എന്നാണ് ഇംഗ്ളീഷ്- നേതാക്കന്മാരായി കോണ്‍ഗ്രസിന്‍െറ രണ്ടാംനിര.
എന്‍.ഡി.എ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തും എന്നും ഭാ.ജ.പാ. അംഗങ്ങളുടെ സംഖ്യ മോശമാവുകയില്ല എന്നും തുടക്കം മുതല്‍തന്നെ വ്യക്തമായിരുന്നു. മോദിയെ പ്രധാനമന്ത്രി ആയി ഉയര്‍ത്തിക്കാട്ടിയതോടെ ഗോധ്ര നാടൊട്ടുക്ക് ആവര്‍ത്തിക്കപ്പെടും എന്നുപറയാന്‍ പലരും ശ്രമിച്ചെങ്കിലും അത് അത്ര വിലപ്പോയില്ല. അതിന് രണ്ട് കാരണങ്ങള്‍ പ്രഥമദൃഷ്ട്യാ കാണാം. ഒന്ന്, ഗോധ്രയില്‍ നടന്നത് എന്തായാലും അതിനുശേഷം കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ ഗുജറാത്തില്‍ വര്‍ഗീയകലാപം ഉണ്ടായിട്ടില്ല. അത് മുസ്ലിംകളെ ഒതുക്കിയതുകൊണ്ടാണ് എന്ന് പറയുന്നതിനര്‍ഥം അങ്ങനെ ഒതുക്കിയില്ളെങ്കില്‍ അവര്‍ കലാപം ഉണ്ടാക്കും എന്നല്ളേ എന്ന് മോദിഭക്തര്‍ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിനെന്നല്ല പൊതുസമൂഹത്തിനുപോലും മറുപടി ഉണ്ടായില്ല. രണ്ടാമത്, മുസ്ലിംകള്‍ പാകിസ്താന്‍ പക്ഷപാതികളാണെന്നും ബോംബുണ്ടാക്കുകയാണ് അവരുടെ ഇഷ്ടവിനോദമെന്നുമുള്ള പൊതുധാരണ ഭാരതത്തില്‍ പ്രബലമാണ്. മുസ്ലിംലീഗ് മുറുകെപ്പിടിക്കുന്ന ദേശഭക്തിപോലും സംശയിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത് അമുസ്ലിംകള്‍ മാത്രം അല്ല എന്ന് പറയാതെ വയ്യ. ഇസ്ലാമികരാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് ഇന്നത്തെ ഇന്‍റര്‍നെറ്റ് യുഗത്തില്‍ രഹസ്യമാക്കി വെക്കാവുന്നതല്ല. അറബ് വസന്തത്തിലും ഇറാന്‍െറ ആണവശേഷിയിലും ആവേശം കൊള്ളുന്ന ഭാരതീയ മുസല്‍മാനെ ഹിന്ദുഭൂരിപക്ഷം സംശയത്തോടെ വീക്ഷിച്ചപ്പോള്‍ ഒരു വ്യാഴവട്ടം പഴകിയ ഗോധ്ര അവരെ അലോസരപ്പെടുത്താതായി.
ഇനി അറിയാനുള്ളത് എന്‍.ഡി.എക്ക് സുരക്ഷിതഭൂരിപക്ഷം കിട്ടുമോ എന്ന് മാത്രമാണ്. അവരാണ് ഭരിക്കാന്‍ പോകുന്നതെങ്കില്‍ അവര്‍ക്ക് സുരക്ഷിതഭൂരിപക്ഷം കിട്ടുന്നതാണ് കിട്ടാതിരിക്കുന്നതിനെക്കാള്‍ ഭേദം. ജയലളിതയെ ആശ്രയിക്കുന്നത് കരുണാനിധിയെ ആശ്രയിക്കുന്നതിനെക്കാള്‍ ക്ളേശകരമാവും.
അങ്ങനെ ഒരു സുരക്ഷിത ഭൂരിപക്ഷത്തോടെ മോദി പ്രധാനമന്ത്രി ആയാല്‍ ഗോധ്ര ആവര്‍ത്തിക്കുകയൊന്നുമില്ല. ഭാരതത്തിന്‍െറ രാഷ്ട്രശരീരം-ബോഡി പൊളിറ്റിക് എന്ന് സായ്വ്- ഒരു മധ്യമാര്‍ഗത്തിനാണ് ബലം പകരുക. അടല്‍ ബിഹാരി വാജ്പേയ് ഭരിച്ച കാലത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. വാജ്പേയ് കറതീര്‍ന്ന ആര്‍.എസ്.എസുകാരന്‍ ആയിരുന്നു. എന്നാല്‍, ഇന്ത്യയുടെ വിദേശമന്ത്രി ആയപ്പോള്‍ അദ്ദേഹം പാകിസ്താനെ ആക്രമിക്കാന്‍ തുനിഞ്ഞില്ല. പ്രധാനമന്ത്രി ആയപ്പോഴും സ്വയംസേവകന്‍ എന്നതിലുപരി ഭാരതസേവകന്‍ എന്ന മട്ടിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ബാബരിമസ്ജിദ് പൊളിച്ചതിനോട് ബന്ധപ്പെടുത്തി പറയാറുള്ള പേരാണ് അദ്വാനിയുടേത്. അദ്ദേഹം ഭാരതത്തിന്‍െറ ആഭ്യന്തരമന്ത്രി ആയപ്പോള്‍ തീവ്രഹിന്ദുത്വമുഖം അല്ല കര്‍ത്തവ്യനിര്‍വഹണത്തില്‍ പ്രകടിപ്പിച്ചത്. മോദി പ്രധാനമന്ത്രി ആയാലും പ്രധാനമന്ത്രി (ഇപ്പോള്‍ കാണുന്ന) മോദി ആയിരിക്കില്ല. മോദിയില്‍ ആരോപിക്കപ്പെടുന്ന തിന്മകള്‍ പിന്നിലാവുകയും മോദിക്കുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന നന്മകള്‍ നിര്‍ണായകമാവുകയും ചെയ്താല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേവലാതിപ്പെടേണ്ടി വരില്ല. മോദി വാജ്പേയ് ആയില്ളെങ്കിലും അദ്വാനിക്കും വാജ്പേയിക്കും ഇടയില്‍ നിലയുറപ്പിക്കാനാണ് സാധ്യത എന്ന് തോന്നുന്നു.
‘ആര് വന്നാലും ഇന്ത്യക്ക് ജ്യോതിഷപ്രകാരം നല്ല കാലമാണ് അടുത്ത പത്തുകൊല്ലം. ലഗ്നാധിപനായ ചന്ദ്രന്‍െറ ദശ. അതിനിടയില്‍ യോഗകാരകനായ ചൊവ്വയുടെ ആനുകൂല്യം. കഴിഞ്ഞ ആറുകൊല്ലം സൂര്യദശയില്‍ പ്രവചിക്കപ്പെട്ടിരുന്ന അഴിമതിയുമായി ബന്ധപ്പെട്ട കുറ്റവും ശിക്ഷയും ശരിയായി’ -ഇത്രയും പറഞ്ഞുതന്നത് ഡല്‍ഹി ഐ.ഐ.ടിയില്‍ പ്രഫസറും വകുപ്പധ്യക്ഷയും ആയി വിരമിച്ച ഒരു ജ്യോതിഷകുതുകിയാണ്. ഈ രാജ്യത്തിന്‍െറ ബഹുസ്വരതയെ അംഗീകരിക്കുകയും അഖണ്ഡതയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ ആദരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുക മാത്രമാണ് കരണീയം. ജ്യോതിഷത്തെ ഒരു കൗതുകവാര്‍ത്തയായി കണ്ടാല്‍ മതി.
മന്‍മോഹന്‍സിങ് വിടവാങ്ങുമ്പോള്‍ പരിഹാസപാത്രമായാണ് അവതരിപ്പിക്കപ്പെട്ടുകാണുന്നത്. അതിന് ന്യായം പോരാ. സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എ.കെ. ആന്‍റണി ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട പ്രതിരോധമന്ത്രി ആയിരുന്നു എന്നതില്‍ ആന്‍റണിക്കു പോലും സംശയം ഉണ്ടാകാനിടയില്ല. എന്നാല്‍, സത്യസന്ധനും അഴിമതിവിരുദ്ധനും എന്ന പ്രതിച്ഛായ കാര്യനിര്‍വഹണശേഷിയിലെ പോരായ്മയെ ഒരളവുവരെയെങ്കിലും ന്യൂനീകരിക്കുന്നു എന്ന് ശത്രുക്കളും അംഗീകരിക്കും. രണ്ടാം യു.പി.എയുടെ അപചയത്തിന് ഒരു പ്രധാന കാരണം പ്രകാശ് കാരാട്ട് പുറത്തുപോയതാണ്. പൊള്ളലേറ്റ് മരിക്കുകയും ഒപ്പം വിളക്ക് കെടുത്തുകയും ചെയ്യുന്ന വണ്ടിന് കവി പേരിട്ടിട്ടില്ളെങ്കിലും നമുക്ക് ആ വണ്ടിനെ കാരാട്ട് എന്ന് വിളിക്കാം.
മുന്നോട്ട് നോക്കാം. മോദി തന്‍െറ ചെറിയ അധികാരപരിധിയില്‍ ചെയ്ത വലിയ കാര്യങ്ങള്‍ മറക്കാവതല്ല, വ്യവസായപുരോഗതി, അടിസ്ഥാന സൗകര്യവികസനം, തൊഴില്‍രംഗത്തെ ശാന്തത. പോരായ്മകളും ഏറെ. ഗുജറാത്തില്‍ ആള്‍ ഒരു സര്‍ സി.പി ആയിരുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല. ദേശീയതലത്തില്‍ ചോദിക്കാനും പറയാനും ആളുണ്ടാവും. അതുകൊണ്ട് മോദിയുടെ തിന്മകള്‍ നിയന്ത്രിക്കപ്പെടാനും നന്മകള്‍ ശാക്തീകരിക്കപ്പെടാനുമാണ് സാധ്യത.
കേരളത്തിന്‍െറ പ്രാതിനിധ്യം മന്ത്രിസഭയില്‍ കുറയും. രാജഗോപാല്‍ ജയിച്ചാല്‍ ഒരു കാബിനറ്റ് മന്ത്രി. ഇല്ളെങ്കിലും ആശ വിടേണ്ട. ഭൂരിപക്ഷം അത്ര ഉറപ്പുള്ളതല്ളെങ്കില്‍ ജോസ് കെ. മാണി സഹമന്ത്രിയായി ഉണ്ടാകും. മാണി പെരുന്തച്ചനാകയാല്‍ മകനെ മന്ത്രിയാക്കാന്‍ തന്‍െറ മന്ത്രിസ്ഥാനം കളയുമോ എന്ന ചോദ്യമുണ്ട്. ശരിതന്നെ. എങ്കിലും ഇത് ലാസ്റ്റ് ചാന്‍സല്ളേ? ജോസ്മോന്‍ മന്ത്രിയാവും. തുടര്‍ന്ന് മാണി രാജിവെക്കേണ്ടിവരും. അതോടെ കേ.കോ.മാ. വീണ്ടും പിളരും. 2017ല്‍ ഉപരാഷ്ട്രപതി ആകാനുള്ള ഉപജാപങ്ങളുമായി മാണി മനപ്പായസം ഉണ്ട് കഴിയുകയും ചെയ്യും. അതുകൊണ്ട് മിക്കവാറും ഒരു മന്ത്രി നമുക്കും കാണും.

‘ഓപറേഷന്‍ കുബേര’: ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി

Posted: 13 May 2014 11:43 PM PDT

കോട്ടയം: ബ്ളേഡ് ഇടപാടുകാരെ കുടുക്കാന്‍ 'ഓപറേഷന്‍ കുബേര'യുടെഭാഗമായി ജില്ലയില്‍ 60 കേന്ദ്രങ്ങളില്‍പരിശോധനനടത്തി. രണ്ടുപേര്‍ അറസ്റ്റില്‍. പണമിടപാടുമായി ബന്ധപ്പെട്ട് എലിക്കുളം കളപ്പുരക്കല്‍മഠം സേവ്യര്‍ സച്ചിദ്, ചങ്ങനാശേരി സ്വദേശി സഫീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാല, ഏറ്റുമാനൂര്‍, പള്ളിക്കത്തോട് എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വിവിധകേന്ദ്രങ്ങളില്‍രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
കോട്ടയം ഡിവൈ.എസ്.പിയുടെ കീഴില്‍ 21കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളില്‍ നടത്തിയപരിശോധനയില്‍ 59 ആര്‍.സി.ബുക്കുകളും നിരവധിവാഹനങ്ങളും ആധാരങ്ങളും വിലപ്പെട്ടരേഖകളും പിടിച്ചെടുത്തു.
ബ്ളേഡ് മാഫിയ തലവന്‍ മാലം സുരേഷിന്‍െറ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യത്യസ്ത സ്ഥലങ്ങളിലെ ആറ് ആധാരങ്ങള്‍ പിടിച്ചെടുത്തു. ഇതോടൊപ്പം ചങ്ങനാശേരിയിലെ വാണിജ്യകേന്ദ്രത്തിലെ ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ഏറ്റുമാനൂര്‍തെള്ളകംപ്ളാന്തോട്ടത്തില്‍ കൊച്ചുമോന്‍െറ (ഷാജി) വീട്ടില്‍ നടന്ന പരിശാധനയില്‍ 59 ആര്‍.സി ബുക്കുകളും മൂന്ന് ബൈക്കുകളും പിടിച്ചെടുത്തു. ബ്ളേഡ് ഇടപാടുകാരായ വടവാതൂര്‍ ഷാജി ചാണ്ടി, കൈയൂരി അപ്പച്ചന്‍, കുടയംപടി സുനില്‍, സനോജ് എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. കോട്ടയം ഡിവൈ.എസ്.പി അജിത്, കോട്ടയം വെസ്റ്റ് സി.ഐ സക്കറിയാ മാത്യു, ഈസ്റ്റ് സി.ഐ ബി.റോയി, എസ്.ഐ യു.ശ്രീജിത്ത്എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി വൈകിയും പൊലീസ് വിവിധകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.
2013ല്‍ കേരളത്തില്‍ ഏറ്റവുംകൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോട്ടയത്തായിരുന്നു. അന്ന് ജില്ലയില്‍ 122 കേസുകളില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 58 എണ്ണംകോട്ടയം ഡിവൈ.എസ്.പിയുടെ പരിധിയില്‍പെട്ടസ്റ്റേഷനുകളില്‍നിന്നായിരുന്നു. 2014ല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത19കേസുകളില്‍10 എണ്ണവും കോട്ടയത്തുനിന്നാണ്. 2012ല്‍ ആറുകേസുകള്‍ മാത്രമാണുണ്ടായിരുന്നത്. 74 കേസുകളിലായി 39പേരെയും അറസറ്റ് ചെയ്തു. ഇവരില്‍നിന്ന് 8.5 ലക്ഷം രൂപയും 693 രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പണമിടപാടിനായി വിനിയോഗിച്ച ഒരുലോറി, രണ്ടുവീതംകാറുകള്‍,ഓട്ടോകള്‍,ബൈക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി: ജില്ലയില്‍ 83.87 ശതമാനം വിജയം

Posted: 13 May 2014 11:42 PM PDT

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലക്ക് 83.87 ശതമാനത്തിന്‍െറ അഭിമാന വിജയം. രജിസ്റ്റര്‍ ചെയ്ത 33,775 വിദ്യാര്‍ഥികളില്‍ 33,496 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 28,094 പേര്‍ വിജയിച്ചു. ഇവരില്‍ 704 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. കഴിഞ്ഞവര്‍ഷം 475 പേര്‍ക്കായിരുന്നു ഫുള്‍ എ പ്ളസ്. മലബാറിലെ ആറ് ജില്ലകളില്‍ കോഴിക്കോടിനാണ് ഉയര്‍ന്ന വിജയശതമാനം. മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ മലബാറിലെ വിദ്യാര്‍ഥികളില്‍ 735 ഉമായി മലപ്പുറത്തിന് ഒന്നാം സ്ഥാനവും കോഴിക്കോടിന് രണ്ടാം സ്ഥാനവുമുണ്ട്. കഴിഞ്ഞവര്‍ഷം പ്ളസ്ടുവിന് ജില്ലയില്‍ 82.5 ആയിരുന്നു വിജയശതമാനം. ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 50 വിദ്യാര്‍ഥികളില്‍ 31 പേര്‍ വിജയിച്ചപ്പോള്‍ വിജയശതമാനം 62 ആയി. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ കേവലം 41 ശതമാനം വിദ്യാര്‍ഥികളേ ഉപരിപഠനത്തിന് അര്‍ഹത നേടിയുള്ളൂ.
ഓപണ്‍ സ്കൂളില്‍ 9326 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 9034 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 3773 വിദ്യാര്‍ഥികളേ വിജയിച്ചുള്ളൂ. ഈ വിഭാഗത്തില്‍ ഒരേയൊരു വിദ്യാര്‍ഥി എല്ലാ വിഷയത്തിലും 'എ' പ്ളസ് നേടി. കൊളത്തറ വികലാംഗ വിദ്യാലയം, സില്‍വര്‍ ഹില്‍സ് സ്കൂളുകള്‍ നൂറുമേനിക്ക് അര്‍ഹരായി. കഴിഞ്ഞവര്‍ഷം മൂന്ന് സ്കൂളുകള്‍ക്ക് നൂറുമേനി ലഭിച്ചിരുന്നു. രണ്ടും മൂന്നും പേരുടെ പരാജയം മൂലം ഏതാനും സ്കൂളുകള്‍ക്ക് നൂറുമേനി നഷ്ടമായി.പുന്നശ്ശേരിയിലെ കുട്ടമ്പൂര് ഹയര്‍ സെക്കന്‍ഡറിയാണ് ഈ വര്‍ഷവും വിജയശതമാനത്തില്‍ ഏറ്റവും പിന്നില്‍ -17.65. കഴിഞ്ഞവര്‍ഷം 12.73 ആയിരുന്നു വിജയശതമാനം. സ്കൂളിന് ഈ വര്‍ഷം നില മെച്ചപ്പെടുത്താനായി.

ബസ് ചാര്‍ജ് കൂട്ടി; മിനിമം ഏഴു രൂപ

Posted: 13 May 2014 11:40 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് ഏഴുരൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴച മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജില്‍ മാറ്റമില്ല.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പുതുക്കിയ നിരക്കുകള്‍
ഫാസ്റ്റ് പാസഞ്ചര്‍ മിനിമം ചാര്‍ജ് 10 രൂപ. സൂപ്പര്‍ ഫാസ്റ്റ് 13 രൂപ.
സൂപ്പര്‍ എക്സ്പ്രസ് മിനിമം ചാര്‍ജ് 17 രൂപയില്‍ നിന്നും 20 രൂപയാക്കി.
സൂപ്പര്‍ ഡീലക്സ് ചാര്‍ജ് 25 ല്‍ നിന്ന് നിന്ന് 28 രൂപയാക്കി.
വോള്‍വോ നിരക്ക് 35 ല്‍ നിന്ന് 40 രൂപയാക്കി ഉയര്‍ത്തിയതായും തിരുവഞ്ചൂര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷണം തുടങ്ങി

Posted: 13 May 2014 11:38 PM PDT

ചെറുതോണി: ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണമാരംഭിച്ചു. 2013-'14 വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതികളില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
1085 പദ്ധതികളാണ് ഇക്കാലയളവില്‍ നടപ്പാക്കിയത്. ഇതില്‍ നാല്‍പതോളം പദ്ധതികള്‍ പരിശോധിച്ചപ്പോള്‍ മാത്രം അഞ്ചുകോടിയുടെ വെട്ടിപ്പ് പഞ്ചായത്ത് സെക്രട്ടറി കണ്ടത്തെി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏതെല്ലാം മെംബര്‍മാരുടെ വാര്‍ഡുകളിലാണ് വെട്ടിപ്പ് നടന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ക്രമക്കേടുകളെക്കുറിച്ച് കൂടുതല്‍ പരിശോധനക്ക് സെക്രട്ടറി അഡ്വ. ഷാജി കെ.കുര്യന്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനോട് എം. ബുക്കും അനുബന്ധ രേഖകളും ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
രേഖകള്‍ക്കുവേണ്ടി സെക്രട്ടറി എന്‍ജിനീയര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ സാഹചര്യം വിവാദമായിരുന്നു.
അപേക്ഷക്ക് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കേണ്ട ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ചാര്‍ജ് വഹിക്കുന്ന അഴുത ബ്ളോക്കിലെ എന്‍ജിനീയര്‍ തന്നെ ജില്ലാ പഞ്ചായത്തിലെ ചാര്‍ജില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത് നല്‍കിയിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന്‍െറ അടിയന്തര കമ്മിറ്റി വ്യാഴാഴ്ച രാവിലെ 11ന് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്രധാനമായും ക്രമക്കേടുകളെക്കുറിച്ചായിരിക്കും ചര്‍ച്ച. 16 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ 11 പേര്‍ കോണ്‍ഗ്രസും അഞ്ചുപേര്‍ കേരള കോണ്‍ഗ്രസുമാണ്.
ഇതിനിടെ അഴിമതി നടത്തിയവരുടെ പേര് വെളിപ്പെടുത്തണമെന്നും ഇല്ളെങ്കില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടു.

‘അലിന്‍ഡ്’കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി -വി.എസ്

Posted: 13 May 2014 11:35 PM PDT

Image: 

തിരുവനന്തപുരം: കുണ്ടറയിലെ പൊതുമേഖലാ സ്ഥാപനമായ ‘അലിന്‍ഡ്’ കമ്പനിയുടെ കൈമാറ്റത്തില്‍ കോടികളുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കമ്പനിയുടെ കൈമാറ്റം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്പനി സോമാലിയന്‍ ഗ്രൂപിന് കൈമാറിയതില്‍ വന്‍ അഴിമതിക്കാണ് മുഖ്യമന്ത്രിയും കൂട്ടരും കളമൊരുക്കിയത്. കമ്പനിയും സ്വത്തും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഴിമതി: ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന

Posted: 13 May 2014 11:26 PM PDT

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന. ജനറല്‍ ആശുപത്രിയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍െറ വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരമാണ് പൂര്‍ത്തിയായത്. നിരവധി ക്രമക്കേടുകളും പ്രവര്‍ത്തനത്തില്‍ ഏറെ വീഴ്ചയുള്ളതായും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്.
വാര്‍ഡുകളില്‍ രോഗികളെ കിടത്തിച്ചികിത്സിക്കേണ്ട രണ്ട് മുറികള്‍ അനുമതിയില്ലാതെ സ്വകാര്യസ്ഥാപന് കാന്‍റീന്‍ നടത്താന്‍ വിട്ടുകൊടുത്തെന്ന പരാതിയായിരുന്നു ഒരെണ്ണം.
ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെയ്പിന് അനുവദിച്ച മുറി സ്വകാര്യ സ്ഥാപനത്തിന് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ കൊടുത്തതായും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ആശുപത്രിയില്‍ മാവേലി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വകാര്യ സ്ഥാപനത്തിന് മെഡിക്കല്‍ സ്റ്റോര്‍ നടത്താന്‍ ആശുപത്രി അധികൃതര്‍ അനുമതി കൊടുത്തത്. ഇതിന് ആരോഗ്യവകുപ്പിന്‍െറ അനുമതി ഇല്ലായിരുന്നു.
സര്‍ക്കാര്‍ കരാറുകാരനെ ഒഴിവാക്കി സ്വകാര്യ വ്യക്തിക്ക് സ്വീവേജ് പ്ളാന്‍റ് നിര്‍മാണം ഏല്‍പിച്ചതും പരാതിക്കിടയാക്കിയിരുന്നു.
ആശുപത്രി പ്രവര്‍ത്തനം സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഓപറേഷന്‍ കഴിഞ്ഞ് രോഗികളെ നിരീക്ഷിക്കാന്‍ ഇവിടെ പ്രത്യേകം സംവിധാനങ്ങള്‍ ഇല്ലായിരുന്നു. ഐ.സി.യുവില്‍ പ്രത്യേകം സ്റ്റാഫുകളെ നിയമിക്കാത്തതും പരാതിക്കിടനല്‍കി. പല ആശുപത്രി ഉപകരണങ്ങളും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നതും പരാതിയുണ്ടായിരുന്നു.
വാര്‍ഡുകള്‍ സന്ദര്‍ശിച്ച പരിശോധന സംഘം പോരായ്മകള്‍ പരിഹരിക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. വൃത്തിഹീനമായി കിടക്കുന്ന ടോയ്ലറ്റുകള്‍ ഉടന്‍ നന്നാക്കാന്‍ നിര്‍ദേശം നല്‍കി.
അണുബാധ ഒഴിവാക്കാന്‍ സര്‍ജിക്കല്‍ തിയറ്ററും വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒ.പിയിലെ ഡോക്ടര്‍മാര്‍ കൃത്യസമയത്ത് എത്തുന്നതിനും സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
ഫയലുകളെല്ലാം വിശദമായി പരിശോധിച്ചു. വൈകുന്നേരം 3.30 ഓടെയാണ് പരിശോധന അവസാനിച്ചത്.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ. പി.ഡി. രേണുകയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ട്രാഫിക് സിഗ്നലും പൊലീസുമില്ല; പള്ളിമുക്കില്‍ ദേശീയപാത ഉപരോധിച്ചു

Posted: 13 May 2014 11:14 PM PDT

ഇരവിപുരം: ട്രാഫിക് ക്രമീകരണങ്ങളില്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവായ കൊല്ലൂര്‍വിള പള്ളിമുക്കില്‍ ആവശ്യമായ പൊലീസുകാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പള്ളിമുക്കില്‍ ദേശീയപാത ഉപരോധിച്ചു.
ഭര്‍ത്താവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ സൂപ്പര്‍ ഫാസ്റ്റിടിച്ച് മരിച്ച സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരാണ് ദേശീയപാത ഉപരോധിച്ചത്.
പള്ളിമുക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എ.എ. അസീസ് എം.എല്‍.എ ഫണ്ടില്‍ നിന്ന് 15 ലക്ഷത്തോളം രൂപ മുടക്കി ജങ്ഷനില്‍ കിഴക്കും പടിഞ്ഞാറുമായി ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു.
സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചശേഷം ജങ്ഷനിലെ ഗതാഗതക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഇരവിപുരം പൊലീസും ട്രാഫിക് പൊലീസും മുന്‍കൈയെടുത്ത് വ്യാപാരികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുകയും ജങ്ഷനിലെ ട്രാഫിക് ക്രമീകരണത്തിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു. ജങ്ഷനിലെ ബസ് സ്റ്റോപ്പുകള്‍ ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനും ഗതാഗതത്തിന് തടസ്സമായ രീതിയിലുള്ള പാര്‍ക്കിങ്ങുകള്‍ നിരോധിക്കുന്നതിനും തീരുമാനമെടുത്തെങ്കിലും ട്രാഫിക് പൊലീസോ ഇരവിപുരം പൊലീസോ മുന്‍കൈയെടുക്കാത്തതിനെതുടര്‍ന്ന് പരിഷ്കാരങ്ങള്‍ കടലാസിലൊതുങ്ങുകയായിരുന്നു.
ദേശീയപാതയില്‍ സിഗ്നല്‍ തെറ്റിച്ച് ഓടുന്ന വാഹനങ്ങളെ പിടികൂടാന്‍ കാമറ സ്ഥാപിക്കാമെന്ന ഉറപ്പും നടക്കാതെ പോയി. സിഗ്നല്‍ സ്ഥാപിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സിഗ്നല്‍ ക്രമീകരിക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.
കാല്‍നടയാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം കുറവായതിനാല്‍ അയത്തില്‍ റോഡ് ദേശീയപാതയില്‍ വന്നുചേരുന്ന ഭാഗത്ത് റോഡ് മുറിച്ചുകടക്കുക പ്രയാസമാണ്.
റോഡ് മുറിച്ചുകടക്കുന്നതിന് കാല്‍നടയാത്രക്കാരെ സഹായിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനുമായി എസ്.ഐ ഉള്‍പ്പെടെ ഒന്നിലധികം പൊലീസുകാരുടെ സേവനം ജങ്ഷനില്‍ ലഭ്യമാകുമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പ് നടപ്പായിട്ടില്ല.
ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിക്ക് പൊലീസ് ഇല്ലാത്തതാണ് നിയമലംഘനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ ഇരവിപുരം എസ്.ഐ നിസാമുദ്ദീന്‍ പ്രതിഷേധക്കാരുമായും വ്യാപാരികളുമായും നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് പുതിയ രൂപരേഖ തയാറാക്കുന്നതുവരെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് അണച്ചിടാന്‍ തീരുമാനിക്കുകയും ട്രാഫിക് ക്രമീകരണത്തിനായി വ്യാപാരികളുടെയും നാട്ടുകാരുടെയും യോഗം വിളിക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തതോടെയാണ് അരമണിക്കൂര്‍ നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്.
ഉപരോധസമരം നടക്കവെ തന്നെ സ്ഥലത്തത്തെിയ ഫയര്‍ഫോഴ്സ് സംഘം അപകടം നടന്ന സ്ഥലത്ത് വെള്ളമൊഴിച്ച് റോഡ് വൃത്തിയാക്കി. രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. 11ന് ആരംഭിച്ച ഉപരോധം 11.30 ഓടെ അവസാനിച്ചു.

സന്ദര്‍ശന വിസയിലുള്ളവര്‍ റമദാന് മുമ്പ് തിരിച്ചുപോകേണ്ടിവരും

Posted: 13 May 2014 11:08 PM PDT

Image: 

റിയാദ്: സന്ദര്‍ശന വിസയിലുള്ളവരെ റമദാന് മുമ്പു തന്നെ തിരിച്ചയക്കുന്നതിന് പാസ്പോര്‍ട്ട് വിഭാഗം ശ്രമം തുടങ്ങി. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ വിസ പുതുക്കാനെത്തുന്നവര്‍ക്ക് ജൂണ്‍ അവസാനത്തോടെ തിരിച്ചുപോകണമെന്ന വ്യവസ്ഥയോടെയാണ് പുതുക്കി നല്‍കുന്നത്. പതിവിന് വിപരീതമായി സന്ദര്‍ശന വിസ പുതുക്കല്‍ നേരത്തേ നിര്‍ത്തിവെക്കുന്നത് നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. സാധാരണ ഹജ്ജിന്‍െറ മുന്നോടിയായാണ് ഇതു ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ റമദാന് മുമ്പ് തന്നെ രാജ്യം വിട്ടു പോകണമെന്ന മുന്നറിയിപ്പാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.
മൂന്ന് മാസത്തേക്ക് ഭാര്യയുടെയും മകന്‍െറയും വിസ പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ജൂണ്‍ അവസാനത്തോടെ നാട് വിടണമെന്ന വ്യവസ്ഥയോടെ 45 ദിവസം മാത്രമാണ് പുതുക്കി കിട്ടിയതെന്ന് കോഴിക്കോട് നന്‍മണ്ട സ്വശേദി അന്‍ജിത് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയും രാജ്യത്ത് കൊറോണ വൈറസിന്‍െറ ഭീതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഉംറ തീര്‍ഥാടകരുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള നപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്നാണ് സൂചന. നിലവില്‍ ഒരു മാസത്തേക്ക് നല്‍കുന്ന ഉംറ വിസ 14 ദിവസമായി ചുരുക്കാന്‍ ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള ദേശീയ സമിതി സൗദി ഹജ്ജ്് മന്ത്രാലയത്തോട് നേരത്തേ തന്നെ ശിപാര്‍ശ ചെയ്തിരുന്നു. മക്ക ഹറം വികസന പദ്ധതി നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം നല്‍കാനും മക്കയിലെ തിരക്ക് കുറക്കാനുമുള്ള നീക്കത്തിന്‍െറ ഭാഗമായാണ് ഉംറ വിസയുടെ കാലാവധി ചുരുക്കാനുള്ള ശ്രമം നടക്കുന്നത്.  
മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികാണ് ബന്ധുക്കളുടെ വിസയില്‍ ഇവിടെയെത്തിയിട്ടുള്ളത്. കുടുംബ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അനുമതിയില്ല.
എന്നാല്‍ ഉംറ തീര്‍ഥാടനത്തിന് വിലക്കുകളില്ല. നിരവധി കുടുംബങ്ങള്‍ റമദാനില്‍ ഉംറ ലക്ഷ്യമാക്കിയാണ് ഇവിടെ കഴിയുന്നത്. എന്നാല്‍ പുതിയ നിബന്ധന കര്‍ശനമാക്കുന്നതോടെ വലിയൊരു വിഭാഗം ആളുകളും റമദാന് മുന്നോടിയായി രാജ്യം വിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

യൂസഫലി കേച്ചേരി: എണ്‍പതിലെത്തിയ പാട്ടിലെ കവിത

Posted: 13 May 2014 11:06 PM PDT

Image: 

തരംഗിണിയുടെ ഏതാനും ആല്‍ബങ്ങള്‍ക്കുവേണ്ടി യൂസഫലി കേച്ചേരി പാട്ടുകളെഴുതിയിട്ടുണ്ട്. സാധാരണ ആല്‍ബങ്ങള്‍ ശ്രദ്ധേയമാകുന്നത് പാട്ടിന്‍്റെ വരികള്‍ നന്നാവുന്നതുകൊണ്ടല്ല; മറിച്ച് സംഗീതം നന്നാവുന്നതുകൊണ്ടാണ്. എന്നാല്‍ സിനിമാ പാട്ടിന്‍െറ ആരാധകര്‍ പൊതുവേ അങ്ങനെയല്ല; അവര്‍ പാട്ടിന്‍്റെ വരികള്‍ കൂടി നോക്കും. എന്നാല്‍ തരംഗിണിക്കുവേണ്ടി യൂസഫലി എഴുതിയ ഏതാണ്ടെല്ലാ ആല്‍ബങ്ങളും വന്‍ ഹിറ്റുകളായിരുന്നു. അതിന്‍്റെ സംഗീതസംവിധാനത്തെക്കാളുപരി വരികളായിരുന്നു ശ്രദ്ധേയമെന്നത് വ്യക്തം. എണ്‍പതുകള്‍ മുതല്‍ ഗാനങ്ങളുടെ രചനയില്‍ കാര്യമായ നിലവാരത്തകര്‍ച്ച വന്ന കാലത്ത് വരികള്‍കൊണ്ടു മാത്രം ഇത്തരത്തില്‍ പാട്ടുകള്‍ ശ്രദ്ധേയമായത് ഒ.എന്‍.വിയുടെയും യൂസഫലിയുടെയും മാത്രം. ഭാസ്കരന്‍ മാഷ് അക്കാലത്ത് വളരെക്കുറച്ചേ എഴുതിയുള്ളൂ. എഴുതിയവയെല്ലാം എടുത്തുപറയേണ്ടവതന്നെ.
കാവ്യയാത്രയില്‍ എണ്‍പതിലത്തെിയ യൂസഫലികേച്ചേരിയുടെ ഗാനങ്ങള്‍
അത്തരത്തില്‍ എടുത്തുപറയേണ്ടവ തന്നെയാണ്. തരംഗിണിയുടെ ‘രാഗതരംഗിണി’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും അക്കാലത്ത് ഹിറ്റായി. ‘അമാവാസി നാളില്‍ ഞാനൊരു പൂര്‍ണചന്ദ്രനെ കണ്ടു...’ എന്നതായിരുന്നു ആ ദ്യഗാനം. ഈ പാട്ട് കേട്ടിട്ടില്ലാതതവര്‍  അക്കാലത്ത് ചുരുക്കം. കേള്‍ക്കുക മാത്രമല്ല അതിന്‍്റെ വരികളുടെ പ്രത്യേകത എല്ലാവരെയും വല്ലാതെ ആകര്‍ഷിച്ചതാണ്. ഓമനേ നിന്‍കവിള്‍ കുങ്കുമം കണ്ടപ്പോള്‍ സായംസന്ധ്യക്ക് മുഖം കറുത്തു.., നിന്‍മേനി നെന്‍മേനി വാകപ്പൂവോ.., പൂജാ മണിയറ തുറക്കൂ മലരേ റോജാ രാജകുമാരീ.. തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ വളരെവേഗം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
വരികളുടെ സുതാര്യതയും ആശയക്ളിഷ്ടതയും ആകര്‍ഷണീയമായ ഭാഷയുമാണ് യൂസഫലിയുടെ ഗാനങ്ങളുടെ പ്രത്യേകത. ഭാവനയും പ്രണയവികാരത്തിന്‍്റെ തീവ്രാനുഭവങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഭാഷാശുദ്ധിയും മലയാളിത്തമെന്ന പൊതുവികാരവും നമ്മുടെ തനതു സംസ്കാരത്തെക്കുറിച്ചുള്ള സമഗ്രമായ അറിവും അനുഭവസമ്പത്തും അനുഗ്രഹീതമായ ഭാഷയുമാണ് യൂസഫലിക്കുള്ളത്. ഇതേ ആല്‍ബത്തിലെ അത്രയധികം ശ്രദ്ധിക്കാതെപോയ ഒരു ഗാനമുണ്ട്; ‘വാനിലെ നന്ദിനിമേലേ പൂനിലാ പാല്‍ചുരത്തുമ്പോള്‍ എന്‍മണിക്കുട്ടനെ മാറോടു ചേര്‍ത്തുനീ അമ്മിഞ്ഞ നല്‍കുന്നതോര്‍മ്മവരും നമ്മളൊന്നിച്ചിരിക്കുന്നതോര്‍മ്മവരും..’ വരികളിലെ ലാളിത്യവും വിരഹത്തിന്‍്റെ നോവും ഈ വരികളില്‍ നിഴലിക്കുന്നു. ഗാനത്തിന് വദ്യാധരന്‍ നല്‍കിയ സംഗീതവും ഉദാത്തമാണ്.
ഇതുപോലെ എഴുതിയ ഏതാണ്ടെല്ലാ പാട്ടുകളും വല്ലാതെ മനസില്‍ കൊള്ളുന്നതാണെന്നതാണ് അദ്ദേഹത്തിന്‍െറ പ്രത്യേകത. തരംഗിണിയുടെ തന്നെ ഓണപ്പാട്ടുകളില്‍ ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു..., കുളിച്ചു കുറിയിട്ട് കുപ്പിവളയിട്ട് കുമിയടിക്കാന്‍ വാ.., തുളസീ കൃഷ്ണതുളസീ നിന്‍ നെഞ്ചിലെരിയുന്ന ചന്ദനത്തിരിയിലൊരഭൗമ ദിവ്യസുഗന്ധം.., കിനാവലിന്നലെ വന്നൂ നീയെന്‍ കിസലയ മൃദുലാംഗീ.., കല്യാണി മുല്ളേ നീയുറങ്ങൂ മണിക്കിനാവിന്‍ മഞ്ചലില്‍.., ത്രിസന്ധ്യ വിടചൊല്ലും നേരം തൃശുര്‍ നടക്കാവിന്നോരം.., പുഷ്യരാഗക്കമ്മലണിഞ്ഞു പൂവാംകുരുന്നില.. തുടങ്ങിയ അദ്ദേഹമെഴുതിയ എല്ലാ പാട്ടുകളും എടുത്തുപറയേണ്ടവ തന്നെയാണ്.
അറുപതുകള്‍ മുതല്‍ അഞ്ചു ദശാബ്ദങ്ങളിലും അതത് കാലഘട്ടത്തിനുവേണ്ടി അദ്ദേഹം പാട്ടുകളെഴുതി. അറുപതുകളില്‍ സുറമയെഴുതിയ മിഴികളേ, പാവടപ്രായത്തില്‍, ഇക്കരെയാണെന്‍്റെ താമസം, അനുരാഗഗാനം പോലെ, എഴുതിയതാരാണ് സജാത, മാന്‍കിടാവിനെ മാറിലേന്തുന്ന.. തുടങ്ങിയ ഗാനങ്ങളിലൂടെ വയലാറിനും ഭാസ്കരന്‍ മാഷിനും പകരം വെക്കാവുന്ന ആള്‍ തന്നെയെന്ന് അദ്ദേഹം തെളിയിച്ചു. ഇവരില്‍ രണ്ടുപേര്‍ക്കും ഇല്ലാത്തെ മറ്റെന്തോ പ്രത്യേകത അദ്ദേഹത്തിന്‍്റെ പാട്ടുകളിലുണ്ടെന്നത് അനുഭവവേദ്യമാണ്.
എഴുപതുകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. തമ്പ്രാന്‍ തൊടുത്ത് മലരമ്പ്, പൊന്നില്‍ കുളിച്ച രാത്രി, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങി വന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞുതോ, കടലേ നീലക്കടലേ, നീലയമുനേ സ്നേഹയമുനേ, വേമ്പനാട്ടുകായലിന് ചാഞ്ചാട്ടം, നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിന്, മുറുക്കിച്ചുവന്നതോ, തുള്ളിക്കൊരുകുടം, മറഞ്ഞിരുന്നാലും മനസിന്‍്റെയുള്ളില്‍, കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയ ഗാനങ്ങള്‍ കാലഘട്ടം മുഴുവന്‍ നിറഞ്ഞുനിന്നു.
എണ്‍പതുകളില്‍ പഴയ കാല ഗാനരചയിതാക്കള്‍ പലരും പതിയെ പിന്‍വാങ്ങിയപ്പോഴും യൂസഫലി നല്ല പാട്ടുകളുമായി തന്‍്റെ സാന്നിധ്യം തുടര്‍ന്നുകൊണ്ടേയിരുന്നു. ചഞ്ചലാക്ഷീ, മാനേ മധുരക്കരിമ്പേ, കുങ്കുമസൂര്യന്‍ രാഗാംശു ചാര്‍ത്തി, സംഗീതമേ നിന്‍ പൂഞ്ചിറകില്‍, റസൂലേ നിന്‍കനിവാലെ, മാനത്തെ ഹൂറിപോലെ, ശിശിരമേ നീ ഇതിലേ വാ തുടങ്ങിയ അക്കാലഘട്ടവുമായ യോജിക്കുന്നതും എന്നാല്‍ കാവ്യഗുണമുള്ളതുമായ പാട്ടകളും ചൂടുള്ള കുളിരിനു ചുംബനമെന്നാരുപേരിട്ടു, വൈശാഖസന്ധ്യേ, പാട്ടൊന്നു പാടുന്നേന്‍ പാണനാര് തുടങ്ങിയ കാവ്യ ഗുണമുള്ള പാട്ടുകളും എണ്‍പതുകളിലെഴുതി. ഇതില്‍ മലയാളഗാനങ്ങളിലെ കാവ്യസമ്പത്തിനെപ്പറ്റി പറയുമ്പോള്‍ ഒരിക്കലും മാറ്റിവെക്കാന്‍ കഴിയാത്ത ധ്വനിയിലെയും തൊണ്ണൂറുകളില്‍ സര്‍ഗം, പരിണയം,ഗസല്‍,ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, സ്നേഹം, വാസന്തിയും ലക്ഷമിയും പിന്നെഞാനും, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രളിലൂടെ അസ്തമിച്ചുപോയി എന്നു പലരും കരുതിയ മലയാള ഗാനങ്ങളിലെ കാവ്യഗുണത്തിന് അദ്ദേഹം മറുപടി നല്‍കി. ഒ.എന്‍.വി തൊണ്ണൂറുകളില്‍ സജീവമായ കാലത്തെഴുതിയ ഗാനങ്ങളേ ഇതിനോടു പകരംവെക്കാനുണ്ടയിരുന്നുള്ളൂ. ഒരുപക്ഷേ യൂസഫലിയുടെ ഏറ്റവും ജനപ്രിയവും കാവ്യഗുണമുള്ളതുമായ  പാട്ടുകള്‍ ഇത്തരം ചിത്രങ്ങളിലേതുമാകണം. അത് ആസ്വാദകരുടെ അഭിരുചിയനുസരിച്ച് വ്യത്യസ്തമാകുമെന്നേയുള്ളൂ. എന്നാല്‍ പുത്തന്‍ സഹസ്രാബ്ദത്തില്‍ സംഗീതസംസ്കാരം ഒന്നാകെ മാറിയപ്പോഴും യൂസഫലിയുടെ കാവ്യങ്ങള്‍ക്ക് സ്വീകാര്യതയുണ്ടായി എന്നത് ആശ്വാസമായിരുന്നു. രണ്ടായിരത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു. മഴ,ജോക്കര്‍, വര്‍ണക്കാഴ്ചകള്‍, ഇങ്ങനെയെരു നിലാപക്ഷി, ദാദാസാഹിബ്,മധുരനൊമ്പരക്കാറ്റ്, കരുമാടിക്കുട്ടന്‍,ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കുഞ്ഞിക്കൂനന്‍, സ്നേഹിതന്‍, സദാനന്ദന്‍െറ സമയം തുടങ്ങിയ സിനിമകളിലൊക്കെ ഒന്നിനൊന്ന് മെച്ചമായ പാട്ടുകള്‍ അദ്ദേഹമെഴുതി.
സംഗീതസംസ്കാരം എത്ര മാറിയാലും യൂസഫലിയുടെ പാട്ടുകള്‍ക്ക് ഇനിയും സ്വീകാര്യതയുണ്ടായിരിക്കുമെന്നതിന് സംശയമില്ല. മലയാളിത്തമെന്ന് നാം സങ്കല്‍പിക്കുന്ന എല്ലാ ചേരുവകളും പദഭംഗിയും കാവ്യഭാവനയും സംസ്കാരബിംബങ്ങളും തരളഭാവവും ആധികാരികതയുമുള്ള ഗാനങ്ങളായേ മാനസനിളയില്‍, ജാനകീജാനേ, അഞ്ചുശരങ്ങളും, പാര്‍വണേന്ദുമുഖീ, കൃഷ്ണകൃപാസാഗരം, സ്വരരാഗഗംഗാപ്രവാഹമേ, വൈശാഖപൗര്‍ണമിയോ, സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച, ആലിലക്കണ്ണാ, ഗേയം ഹരിനാമധേയം, ഇശല്‍തേന്‍കണം ചോരുമീ തുടങ്ങിയവയെ നമുക്ക് കാണാന്‍ കഴിയൂ. നമ്മുടെ സംഗീത-കാവ്യശാഖക്ക് ഇത്രയും മഹത്തായ സംഭവാന നല്‍കിയ കവിയെ എന്നെന്നും നന്ദിയോടെയേ മലയാളം സ്മരിക്കൂ.   
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP