സ്വാഗതം
WELCOME

News Update..

Thursday, September 12, 2013

എയര്‍ കേരളക്ക് ഇനിയും ചിറക് മുളച്ചില്ല Madhyamam News Feeds

എയര്‍ കേരളക്ക് ഇനിയും ചിറക് മുളച്ചില്ല Madhyamam News Feeds

Link to

എയര്‍ കേരളക്ക് ഇനിയും ചിറക് മുളച്ചില്ല

Posted: 12 Sep 2013 12:29 AM PDT

Image: 
Subtitle: 
പ്രഖ്യാപനത്തിന് ഒരു വയസ്സ്

ദുബൈ:ഏറെ കൊട്ടിഘോഷിച്ച്  പ്രഖ്യാപനങ്ങള്‍ നടത്തിയ ‘എമേര്‍ജിങ് കേരള’ക്ക്   ഒരു വര്‍ഷം തികയുമ്പോഴും പ്രവാസികളുടെ ‘എയര്‍ കേരള’ വിമാനം എന്ന സ്വപ്നത്തിന് ഇനിയും ചിറകുമുളച്ചില്ല. ഗള്‍ഫിലേക്കുള്ള യാത്രാ ക്ളേശം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍െറ നേതൃത്വത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച വിമാന കമ്പനിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു തട്ടിലായതോടെ  ബന്ധപ്പെട്ടവര്‍ ഏറെക്കുറെ കൈയ്യൊഴിഞ്ഞ മട്ടാണ്.
2012 സപ്തംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍  നടന്ന  ‘എമേര്‍ജിങ് കേരള’ നിക്ഷേപക സംഗമത്തിലാണ് ‘എയര്‍ കേരള’ വിമാനം സര്‍വീസ് എന്ന ആശയത്തി ന് പ്രഥമ പരിഗണനയോടെ ഒദ്യോഗിക പ്രഖ്യാപനമുണ്ടായത്.എന്നാല്‍ വര്‍ഷം ഒന്ന് തികഞ്ഞിട്ടും പ്രഖ്യാപനം ജലരേഖയായതിനാല്‍ യാത്രാ ക്ളേശത്തിന് പരിഹാരമാവാതെ കേരളത്തിലെ പ്രവാസികള്‍ ദുരിതക്കയത്തിലാണ്.
വ്യോമയാന മന്ത്രാലയത്തിന് മുമ്പില്‍ പദ്ധതിയുടെ ആവശ്യകത അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഇതിനുവേണ്ടി വന്‍തുക നിക്ഷേപിക്കാന്‍ തയാറായ പല പ്രമുഖ പ്രവാസി ഇന്ത്യക്കാരും പിന്‍വാങ്ങിയതാണ് പദ്ധതി അനിശ്ചിതത്വത്തിലാവാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. കോടികള്‍ നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ ഗള്‍ഫിലെ സാധാര ണക്കാരില്‍നിന്ന് പണം പിരിച്ച് പദ്ധതി നടപ്പാക്കേണ്ടായെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍െറ നിലപാട്. വ്യോമയാന നിയമപ്രകാരം ചുരുങ്ങിയത് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളതും കുറഞ്ഞത് 20 വിമാനങ്ങളുള്ളതുമായ ഇന്ത്യന്‍ കമ്പനി ക്ക് മാത്രമേ വിദേശ സര്‍വീസിന് അനുമതി ലഭ്യമാകൂവെന്ന സാങ്കേതിക കുരുക്കും എയര്‍ കേരളക്ക് മുന്നിലുണ്ട്. ഈ രണ്ട് നിബന്ധനകളില്‍ എയര്‍ കേരളക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍റെ അപേക്ഷയില്‍ ഇതുവരെ വ്യോമയാന മന്ത്രാലയം തീരുമാന മെടുത്തിട്ടില്ല. ഉദ്ദേശം 300 കോടി രൂപയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമുള്ളത്. ഇതിനായി  25 പ്രമുഖ എന്‍.ആര്‍.ഐ കളില്‍ നിന്ന് 250 കോടി രൂപയും കൊച്ചി രാജ്യാന്തര വിമാന താവള കമ്പനി (സിയാല്‍) യും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 50 കോടിയും ചേര്‍ത്ത് 300 കോടി സ്വരൂപിക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. ഈ സാഹചര്യത്തില്‍, ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങി പിന്നീട് അന്തര്‍ദേശീയ സര്‍വീസ് ആരംഭിക്കാനായിരുന്നു ആലോചന. വിഷു ദിനത്തില്‍ എയര്‍ കേരള പറപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍  നനഞ്ഞ വിഷുപ്പട ക്കമായി മുഖ്യമന്ത്രിയുടെ പ്രസ്താവന ചീറ്റിപ്പോയി.
എയര്‍കേരള യാഥാര്‍ഥ്യമാക്കാന്‍ 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമ ന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി ശ്രമം തുടങ്ങിയത്.ഇതിനായി പ്രത്യേക കമ്പനി വരെ രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്.എന്നാല്‍,  20 വിമാനങ്ങളും അഞ്ച് വര്‍ഷത്തെ അഭ്യന്തര സര്‍വീസ്പരിചയവുമി ല്ലാത്തതിനാല്‍ എയര്‍കേരളക്ക് അനുമതി നല്‍കാനാവില്ലെന്നതായിരുന്നു കേന്ദ്രസര്‍ക്കാറിന്‍െറ  അന്നത്തെയും നിലപാട്. എങ്കിലും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ഇത് പരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പിന്നീടൊന്നുമുണ്ടായില്ല.പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാറും തുടര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കേന്ദ്രാനുമതിക്കു സാധ്യതയില്ലാത്തതിനാല്‍ ഉപേക്ഷിച്ചു.
എയര്‍ ഇന്ത്യയുടെ നിരന്തരമായ അലംഭാവങ്ങളില്‍ സഹികെട്ട പ്രവാസികള്‍ വീണ്ടും മുറവിളി കൂട്ടിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം ഉമ്മന്‍ചാണ്ടി സ ര്‍ക്കാര്‍ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തത്. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് യാത്രക്കാരെ പ്രയാസപ്പെടുത്തിയ എയര്‍ ഇന്ത്യക്കെതിരെ പൊതുവികാരം കത്തി നിന്ന സമയത്ത് ഉയര്‍ത്തിവിട്ട എയര്‍ കേരള തരംഗത്തിന് ശക്തി പകര്‍ന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ബോര്‍ഡില്‍നിന്ന് പ്രമുഖ വ്യവസായി എം.എ യൂസുഫലി രാജിവെച്ച് എയര്‍ കേരളയുമായി സഹകരിക്കുമെന്നു പ്രഖ്യപിച്ചു. പദ്ധതി ‘സിയാലി’നെ ഏല്‍പിച്ചതായും ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതായും വാര്‍ത്തകള്‍ വന്നു. തുടര്‍ന്നായിരുന്നു എമേര്‍ജിങ് കേരളയില്‍ എയര്‍ കേരളയുടെ പ്രഖ്യാപനം നടന്നത്.
എന്നാല്‍ പിന്നീട് വേണ്ടത്ര താല്‍പര്യം ആരിലും കണ്ടില്ല. കേരളത്തിന്‍റെ അപേക്ഷയും വ്യക്തമായ പദ്ധതി നിര്‍ദേശവുമില്ലാതെ കേന്ദ്ര മന്ത്രിസഭക്ക് തീരുമാനമെടുക്കാനാവില്ലെന്നെ് വ്യോമയാന മന്ത്രാലയം മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.എന്നാല്‍ വിമാന കമ്പനി തുടങ്ങാന്‍  അനുവദിക്കാമെന്ന് കേന്ദ്രത്തില്‍ നിന്ന് ആദ്യം ഉറപ്പു കിട്ടിയാല്‍ അതിനു ശേഷം അപേക്ഷ നല്‍കാമെന്നാണ് കേരള സര്‍ക്കാരിന്‍െറ നിലപാട്. അപേക്ഷ പോലും നല്‍കാതെ ഇത്തരം ഉറപ്പു വേണമെന്ന ആവശ്യത്തിന് യാതൊരു അടിസ്ഥാനവുമില്ലന്നെ് വ്യോമയാന മന്ത്രാലയം കേരള സര്‍ക്കാരിനോട് വ്യക്തമാക്കിയതുമാണ്. വിപുല സന്നാഹങ്ങളുള്ള എയര്‍ ഇന്ത്യക്ക് പോലും വിമാന സര്‍വീസ് നടത്തി വിജയിക്കാനാവത്ത സാഹചര്യമുള്ളപ്പോള്‍, എയര്‍ കേരളയുടെ വിജയം അസ്ഥാനത്താണെന്ന മനോഭാവവും കേന്ദ്ര സര്‍ക്കാരിനുണ്ട്.
അതേസമയം,കാര്യക്ഷമായി നടത്താന്‍ കഴിഞ്ഞാല്‍ എയര്‍ കേരള വന്‍ വിജയമാക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൊച്ചിന്‍ വിമാനത്താവള കമ്പനിയുടെ കൂടി സഹകരണമുണ്ടാകുമ്പോള്‍ എയര്‍ കേരളക്ക് ലാന്‍ഡിങ് നിരക്കില്‍ ഇളവുള്‍പ്പെടെ പല ആനുകൂല്യവും ലഭ്യമാക്കാനും കഴിയും. യു.എ.ഇയില്‍ ഫുജൈറ അടക്കമുള്ള എമിറേറ്റുകളും ഇതുമായി സഹകരിക്കാന്‍  താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.            
 

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന്‍

Posted: 12 Sep 2013 12:27 AM PDT

Image: 

തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളെ വെറുതേവിട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ രംഗത്ത്. 20 പ്രതികളെ വെറുതെവിട്ടതോടെ കോണ്‍ഗ്രസിന് പ്രചാരണായുധം നഷ്ടപ്പെട്ടതായി മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്‍െറ ഭാഗത്തുള്ള വലിയ വീഴ്ചയാണിത്. കേസ് അന്വേഷണത്തില്‍ ആദ്യ ഘട്ടത്തിലെ വേഗത രണ്ടാം ഘട്ടത്തില്‍ കണ്ടില്ല. കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സങ്കീര്‍ണമായ കേസ് ആയതിനാല്‍ സി.ബി.ഐക്ക് കൈമാറണമെന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം മുതല്‍ സ്വീകരിച്ചത്. എന്നാല്‍ കേരളാ പൊലീസിന്‍െറ വിശ്വാസ്യത നഷ്ടപ്പെടുമെന്ന നിലപാടായിരുന്നു സര്‍ക്കാരിന്‍േറത്. സി.പി.എം നേതാവ് മോഹനന്‍ മാസ്റ്ററുടെ അറസ്റ്റോടെ അന്വേഷണത്തിന് ബ്രേക്കിട്ടു. സാക്ഷികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍െറ കടമയായിരുന്നു. പുതിയ ആവശ്യത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയമല്ളെന്നും മുരളീധരന്‍ പറഞ്ഞു.
സോളാര്‍ കേസില്‍ ആരോപണ വിധേയനായ സലീം രാജ് കഴിഞ്ഞ ആറുമാസം ആരെയെല്ലാം വിളിച്ചെന്ന് കണ്ടത്തൊന്‍ അദ്ദേഹത്തിന്‍െറ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരള പൊലീസിന് വീഴ്ച പറ്റിയിട്ടില്ളെന്ന് മന്ത്രി കെ.സി. ജോസഫ് പ്രതികരിച്ചു. മികച്ച രീതിയിലാണ് പൊലീസ് കേസ് അന്വേഷിച്ചത്. 20 പ്രതികളെ വെറുതെവിട്ടത് സര്‍ക്കാരിന്‍െറ വീഴ്ചയല്ല. കോടതിയുടെ കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണെന്നും ജോസഫ് പറഞ്ഞു. ടി.പി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.

 

ജി.സി.സി അണ്ടര്‍ 17 ഫുട്ബാള്‍: ഒമാന്‍-യു.എ.ഇ ഫൈനല്‍ ഇന്ന്

Posted: 12 Sep 2013 12:25 AM PDT

Image: 

ദോഹ: ജി.സി.സി അണ്ടര്‍ 17 ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമാനും യു.എ.ഇയും ഫൈനലില്‍. ഒമാന്‍ ബഹ്റൈനെയും യു.എ.ഇ ഖത്തറിനെയും തോല്‍പിച്ചു. ആസ്പയര്‍ ഡോം മൈതാനത്ത് ഇന്ന് രാത്രി ഏഴു മണിക്ക് നടക്കുന്ന കലാശക്കളിയില്‍ ഇരുടീമുകളും ഏറ്റുമുട്ടും.
സെമി ഫൈനലില്‍ ബഹ്റൈനെ തോല്‍പിച്ചാണ് ഒമാന്‍ അവസാന മല്‍സരത്തിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഗോളൊന്നും വീഴാതിരുന്ന കളിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ ഒമാന്‍ നാല് ഗോളുകള്‍ നേടി.
രണ്ടാം സെമിയില്‍ ആതിഥേയരായ ഖത്തറിനെതിരെ യു.എ.ഇയും പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് കരകയറിയത്. 5-4 എന്ന സ്കോറിനാണ് യു.എ.ഇ ഖത്തറിനെ പരാജയപ്പെടുത്തിയത്.
മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് വേണ്ടി ഖത്തറും ബഹ്റൈനും തമ്മിലുള്ള മല്‍സരം ഇന്ന് നാലുമണിക്ക് നടക്കും.
 

നിരോധിത സംഘടനയുമായി ബന്ധമെന്ന് സൂചന: സലിം രാജിനെതിരെ കൂടുതല്‍ അന്വേഷണം

Posted: 11 Sep 2013 11:57 PM PDT

Image: 

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെതിരെ കൂടുതല്‍ അന്വേഷണം. സലീം രാജിന് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മതമൗലികവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
സലിംരാജിനൊപ്പം പിടിയിലായ ഇര്‍ഷാദിന് കൊല്ലത്തെ നിരോധിത മതമൗലികവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കൊല്ലം പൊലീസിന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതത്തെുടര്‍ന്നാണ് സലിംരാജിനും സംഘടനയുമായി ബന്ധമുണ്ടോ എന്ന സംശയമുയര്‍ന്നത്. സലിം രാജിന്‍്റെ സംഘടനാ, ഹവാല ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനായി വ്യാഴാഴ്ച ഇന്നു കൊല്ലത്തേക്ക് പോകും.

ബുധനാഴ്ച സലീമിന്‍്റെ ജാമ്യത്തിനായി കോടതിയില്‍ ഹവാല ഇടപാടുകാരന്‍ അബ്ദുള്‍ മജീദ് എത്തിയതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്.
അതിനിടെ ക്രിമിനല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സലിം രാജിന്‍്റെയും സംഘത്തിന്‍്റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ബഹ്റൈന്‍ സിറ്റി സെന്‍ററിലെ റോളക്സ് വാച്ച് ഷോറൂമില്‍ വന്‍ കവര്‍ച്ച

Posted: 11 Sep 2013 11:31 PM PDT

Image: 

മനാമ: ബഹ്റൈന്‍ സിറ്റി സെന്‍ററിലെ റോളക്സ് വാച്ച് ഷോറൂമില്‍ വന്‍ മോഷണം. ഏകദേശം 70000 ദിനാറിന്‍െറ (ഒരു കോടി രൂപയലിലധികം) വാച്ചുകള്‍ മോഷണം പോയതായാണ് പ്രാഥമിക നിമനം. നഷ്ടം എത്രയാണെന്നതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. 1500 ദിനാര്‍ മുതല്‍ 60,000 ദിനാര്‍ വരെ വിലയുള്ള വാച്ചുകള്‍ ഇവിടെ വില്‍ക്കുന്നുണ്ട്. നഷ്ടപ്പെട്ട വാച്ചുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമായാലേ തുകയെക്കുറിച്ച് വ്യക്തത ലഭിക്കൂ. പൊലീസും ഷോപ്പ് മാനേജ്മെന്‍റും ഇതിനായുള്ള ശ്രമത്തിലാണ്.
ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സിറ്റി സെന്‍ററിന്‍െറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷോറൂമില്‍ മോഷണം നടന്നത്. രാത്രി 10 മണിക്കാണ് ഷോപ്പ് അടക്കാറുള്ളത്. സിറ്റി സെന്‍റര്‍ ഒന്നാം നിലയിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍െറ പല ഭാഗങ്ങളിലും 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരുണ്ട്. റോളക്സ്് ഷോപ്പിന് മുന്നിലെ ഇന്ത്യക്കാരനായ സെക്യൂരിറ്റികാരന്‍െറ മുഖത്ത് മരുന്ന് അടിച്ച് ബോധം കെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. മുന്‍ഭാഗത്തെ ഗ്ളാസ് ഡോര്‍ തകര്‍ത്താണ് പര്‍ദ ധാരികളായ ആറു പേര്‍ വരുന്ന കവര്‍ച്ചാ സംഘം അകത്തുകടന്നത്. ശബ്ദം കേട്ട് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോഴേക്കും സംഘം കിട്ടിയ വാച്ചുകളുമെടുത്ത് രക്ഷപ്പെട്ടു. ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. സംഭവമറിഞ്ഞ് പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി ജനറല്‍ മാനേജര്‍ എം.പി രഘുവിനെയും മറ്റും വിവരം അറിയിച്ചു.
ഷോപ്പിലും പുറത്തുമുള്ള സിസി ടിവി കാമറകള്‍ പൊലീസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച ഫോര്‍ച്യൂണറിലാണ് കവര്‍ച്ചാ സംഘം എത്തിയതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചും മറ്റു നിലയിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സെക്യൂരിറ്റി കാമറകള്‍ നിറഞ്ഞ ബഹ്റൈനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രത്തില്‍ അര്‍ധരാത്രിക്കു മുമ്പെ നടന്ന മോഷണം വ്യാപാരി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിച്ച് എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
 

കുവൈത്ത് എയര്‍വേയ്സ് -എയര്‍ബസ് കരാര്‍ റദ്ദാക്കിയേക്കും

Posted: 11 Sep 2013 11:20 PM PDT

Image: 

കുവൈത്ത് സിറ്റി: ചിറകൊടിഞ്ഞുപറക്കുന്ന കുവൈത്തിന്‍െറ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേയ്സിനെ കരക്കുകയറ്റുകയെന്ന ലക്ഷ്യത്തോടെ പദ്ധതിയിട്ട എയര്‍ബസുമായുള്ള കരാര്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് എയര്‍വേയ്സിനായി പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനുമായി ലോകപശ്രസ്ത വിമാനക്കമ്പനിയായ എയര്‍ബസുമായി മാസങ്ങള്‍ക്കുമുമ്പ് പ്രാഥമിക കരാറിലെത്തിയിരുന്നു.
എന്നാല്‍, പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം നിര്‍ത്തിവെക്കാനും തല്‍ക്കാലം ആവശ്യമായ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുമാണ് കുവൈത്ത് എയര്‍വേയ്സ് ഡയറക്ടര്‍ ബോര്‍ഡിന്‍െറ തീരുമാനമെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. 2014 ആവുമ്പോഴേക്ക് 20 വിമാനങ്ങള്‍ പാട്ടത്തിനെടുക്കുക മാത്രമാണത്രെ പുതിയ തീരുമാനം. നേരത്തേ 25 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനും അവ ലഭിക്കുന്നതുവരെ 13 വിമാനങ്ങള്‍ എയര്‍ബസില്‍ നിന്നുതന്നെ പാട്ടത്തിനെടുക്കാനുമായിരുന്നു ധാരണ. 850 മില്യന്‍ ദീനാറിന്‍െറ കരാറാണ് ലക്ഷ്യമിട്ടിരുന്നത്. 60 മില്യന്‍ വീതം വില വരുന്ന പത്ത് A350-900 വിമാനങ്ങളും 16.5 മില്യന്‍ വീതം വില വരുന്ന പതിനഞ്ച് A320 വിമാനങ്ങളുമാണ് വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, തല്‍ക്കാലം വിമാനങ്ങള്‍ പാട്ടത്തിനെടുത്താല്‍ മതിയെന്നും അതിനുതന്നെ എയര്‍ബസിനെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡിന്‍െറ തീരുമാനം. കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒറ്റയടിക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയില്‍ പുതിയ വിമാനങ്ങള്‍ വാങ്ങേണ്ടതില്ല എന്ന നിലപാടാണ് ഇതിന് പിന്നിലെന്നറിയുന്നു.
1954ല്‍ സ്ഥാപിതമായ  കുവൈത്ത് എയര്‍വേയ്സ് കമ്പനിക്ക് നിലവില്‍ ലോകത്തെ 37 രാജ്യങ്ങളിലെ 52ഓളം നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 17 വിമാനങ്ങളാണുള്ളത്. ബോയിങ് 777-200 ഇ.ആര്‍, ബോയിങ് 747-400 എം, എയര്‍ബസ് എ 340-300, എയര്‍ബസ് എ 330-200, എയര്‍ബസ് എ 320-200, എയര്‍ബസ് എ 310-300 എയര്‍ബസ് എ 300-600 ആര്‍ എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ 11 എണ്ണമെങ്കിലും കാലപ്പഴക്കം ചെന്നവയാണെന്ന് ഡയറടക്ടര്‍ സാമി അല്‍ നസീഫ് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
 

സരിതക്കും ബിജുവിനും ഗസ്റ്റ്ഹൗസില്‍ സൗകര്യമൊരുക്കി

Posted: 11 Sep 2013 09:41 PM PDT

Image: 

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിത എസ് നായരെയും  ബിജു രാധാകൃഷ്ണനെയും ചട്ടം ലംഘിച്ച്  കാഞ്ഞങ്ങാട് ഗസ്റ്റ്  ഹൗസില്‍ താമസിപ്പിച്ചു. കാഞ്ഞങ്ങാട്ടെ തട്ടിപ്പ് കേസില്‍ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാനാണ് ഇരുവരെയും കാഞ്ഞങ്ങാട് എത്തിച്ചത്.  ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇവര്‍ക്ക് ചട്ടം ലംഘിച്ച്  ഹോസ്ദുര്‍ഗ് ഗസ്റ്റ് ഹൗസില്‍ സീകര്യമൊരുക്കുകയായിരുന്നു.

കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികളെ രാവിലെ ആറ് മണിയോടെയാണ്  ഗസ്റ്റ്ഹൗസില്‍ എത്തിച്ചത്. ഈദ്യോഗികമായി മുറി എടുക്കാതെയാണ് ഇരുവരെയും താമസിപ്പച്ചത്. പിന്നീട്  ഒമ്പത് മണിയോടെ  ഇവരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് സബ്ജയിലില്‍ സ്ത്രീകളെ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചതെന്നാണ് അന്വേഷണ സംഘം വിശദീകരിച്ചത്.

ആറാം ദിനവും രൂപ നേട്ടത്തില്‍: ഡോളറിന് 62.92 രൂപ

Posted: 11 Sep 2013 09:19 PM PDT

Image: 

മുംബൈ: രൂപയുടെ മൂല്യം മൂന്നാഴ്ചത്തെ ഉയരത്തില്‍. വ്യാഴാഴ്ച വ്യാപാരം തുടങ്ങിയതിനുശേഷം ഡോളറിന് 62.92 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നത്. ബുധനാഴ്ച ഡോളറിന് 63.38 എന്ന നിലയിലാണ് വിദേശനാണയ വിപണി ക്ളോസ് ചെയ്തിരുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടശേഷം തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപ നേട്ടമുണ്ടാക്കുന്നത്. കോര്‍പറേറ്റുകള്‍ കൂടുതല്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ രക്ഷയായത്. സിറിയക്കുമേലുള്ള പാശ്ചാത്യ ആക്രമണ ഭീഷണി അയഞ്ഞതും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ സ്വീകരിച്ച നടപടികളും രൂപക്ക് തുണയായി.
ചൊവ്വാഴ്ച ഡോളറിന് 63.84 ആയിരുന്നു രൂപയുടെ മൂല്യം. ആറു ദിവസത്തിനിടെ 6.5 ശതമാനമാണ് രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധന. ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നേട്ടവുമാണ് ഇത്.

 

നൈജീരിയയില്‍ ഒന്‍പത് മന്ത്രിമാരെ പ്രസിഡന്‍റ് പുറത്താക്കി

Posted: 11 Sep 2013 09:05 PM PDT

Image: 

അബൂജ: നൈജീരിയന്‍ മന്ത്രിസഭയില്‍ നിന്ന് ഒന്‍പത് പേരെ പ്രസിഡന്‍റ് ഗുഡ്ലക് ജൊനാഥന്‍ പുറത്താക്കി. ഭരണകക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് മന്ത്രിസഭ പുനഃസംഘടനക്ക് വഴിവച്ചത്. പുതിയ മന്ത്രിമാരുടെ പട്ടിക വൈകാതെ സെനറ്റിന്‍്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രി ലബറാന്‍ മകു അറിയിച്ചു.
വിദേശകാര്യ മന്ത്രി ഒലൂഗ്ബെന്‍ഗ അഷിറു, പരിസ്ഥിതി മന്ത്രി ഹദീസ ഇബ്രാഹിം മൈലഫ, ദേശീയ ആസൂത്രണ മന്ത്രി ഷംസുദീന്‍ ഉസ്മാന്‍, വിദ്യാഭ്യാസ മന്ത്രി റുക്കിയാത്ത് റുഫാല്‍, ശാസ്ത്രസാങ്കേതിക മന്ത്രി ഇദാ ഒക്കന്‍ ബസി ഇവ, പാര്‍പ്പിട മന്ത്രി അമ പെപ്പല്‍, കൃഷി സഹമന്ത്രി ബുകാര്‍ തിജാനി ബോര്‍നോ, പ്രതിരോധ ഒലുസോല ഒബഡ, ഊര്‍ജ മന്ത്രി സൈനബ് കുച്ചി എന്നിവര്‍ക്കാണ് മന്തിസ്ഥാനം നഷ്ടമായത്.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താല്‍ ആഗസ്റ്റില്‍ പെര്‍ഫോമന്‍സ് കോണ്‍ട്രാക്റ്റ് എഗ്രിമെന്‍റ് ജൊനാഥന്‍ നടപ്പാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലല്ല മന്ത്രിമാരെ നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.
 

നോട്ടുമാലകള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക്

Posted: 11 Sep 2013 08:40 PM PDT

Image: 

മുംബൈ: വ്യക്തികളെ സ്വീകരിക്കുന്നതിനുള്ള മാലകള്‍ തയാറാക്കാന്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കരുതെന്ന്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരമാധികാരത്തിന്‍െറ പ്രതീകമായ കറന്‍സി നോട്ടുകളെ ബഹുമാനിക്കണം. പ്രശസ്തരെ പുഷ്പവൃഷ്ടി നടത്താനും പന്തലുകള്‍ക്ക് അലങ്കാരമായും നോട്ടുകള്‍ പൗരന്മാര്‍ ഉപയോഗിക്കരുത്. ക്രയവിക്രയത്തിന് അല്ലാതെ ബാങ്ക് നോട്ടുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ബി.ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രാജ്യത്തെമ്പാടും വൃത്തിയുള്ള നോട്ടുകള്‍ എത്തിക്കാനുള്ള "ക്ളീന്‍ നോട്ട് പോളിസി" നടപ്പാക്കി വരികയാണ്. പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും ആര്‍.ബി.ഐ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നേതാക്കളെ സ്വീകരിക്കാന്‍ അനുയായികള്‍ നോട്ടുമാലകള്‍ ഉപയോഗിക്കാറുണ്ട്. ബി.എസ്. പി നേതാവ് മായാവതിയെ സ്വീകരിക്കാന്‍ 20 ലക്ഷം രൂപയുടെ നോട്ടുമാലകള്‍ ഉപയോഗിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. പാര്‍ട്ടിയുടെ 25മത് വാര്‍ഷികം പ്രമാണിച്ചാണ് ആയിരം രൂപാ നോട്ടുകള്‍ ഉപയോഗിച്ചുള്ള വലിയ മാല മായാവതിക്ക് അനുയായികള്‍ സമ്മാനിച്ചത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP