സ്വാഗതം
WELCOME

News Update..

Thursday, July 11, 2013

ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം Madhyamam News Feeds

ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം Madhyamam News Feeds

Link to

ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് സംഘര്‍ഷം

Posted: 10 Jul 2013 11:57 PM PDT

മലപ്പുറം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബുധനാഴ്ച നടത്തിയ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. അങ്ങിങ്ങായി ചില്ലറ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. സമരാനുകൂലികള്‍ പലേടത്തും ഗതാഗതം തടസ്സപ്പെടുത്തി. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറങ്ങിയില്ല. ഉച്ചക്കുശേഷം മലപ്പുറം സബ്ഡിപ്പോയില്‍നിന്ന് രണ്ട് ബസുകള്‍ പൊലീസ് സംരക്ഷണത്തില്‍ പെരിന്തല്‍മണ്ണ റൂട്ടില്‍ സര്‍വീസ് നടത്തി. നാടുകാണി ചുരം വഴിയുള്ള അന്തര്‍സംസ്ഥാന ചരക്കുനീക്കം സ്തംഭിച്ചു. 
റമദാന്‍ വ്രതാരംഭമായതിനാല്‍ നിരത്തുകളില്‍ സ്വകാര്യവാഹനങ്ങള്‍ കുറവായിരുന്നു. തുടര്‍ച്ചയായി പെയ്ത മഴ കാരണം ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധവും രാവിലെ നടത്തിയ പ്രകടനങ്ങളിലൊതുങ്ങി. നിലമ്പൂരില്‍ സമരാനുകൂലികള്‍ രാവിലെ വ്യാപകമായി വാഹനം തടഞ്ഞു. വഴിക്കടവ്, എടക്കര, ചുങ്കത്തറ, മമ്പാട് എന്നിവിടങ്ങളിലാണ് വാഹനം തടഞ്ഞത്. ചുങ്കത്തറയില്‍ ഹൈവേ പൊലീസ് വാഹനം ഹര്‍ത്താലനുകൂലികള്‍ പത്ത് മിനിറ്റോളം തടഞ്ഞിട്ടു. വഴിക്കടവില്‍ കര്‍ണാടകയില്‍നിന്നെത്തിയ രണ്ട് ചരക്കുലോറികള്‍ സമരക്കാര്‍ തടഞ്ഞിട്ടു. ചുങ്കത്തറയില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ ഇറച്ചിക്കട അടപ്പിച്ചു. പൂക്കോട്ടുംപാടത്ത് വാഹനം തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. 
മഞ്ചേരി നഗരമധ്യത്തിലെ ട്രാഫിക് ജങ്ഷനില്‍ സമരക്കാര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ ശാഖ ബലമായി അടപ്പിക്കുകയും ഫര്‍ണിച്ചര്‍, ഗ്ളാസ് എന്നിവ അടിച്ചും എറിഞ്ഞും തകര്‍ത്തതായി പരാതിയുണ്ട്. നഗരത്തിലെ സ്വകാര്യബാര്‍ അടപ്പിച്ചു. 
കൊണ്ടോട്ടിയിലും ഐക്കരപ്പടിയിലും സമരക്കാര്‍ രാവിലെ വാഹനം തടഞ്ഞു. കൊണ്ടോട്ടിയില്‍ കടകള്‍ അടപ്പിച്ചു. 
പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താ ല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ദേശീയപാതയില്‍ ഓരോടംപാലത്ത് മരം റോഡിലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. തടസ്സം നീക്കാനെത്തിയ പൊലീസിന്നേരെ കല്ലേറുണ്ടായി. ഇതേതുടര്‍ന്ന് സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. കല്ലേറില്‍ എം.എസ്.പിയിലെ പൊലീസുകാരന്‍ സുജിത്തിന് (24) പരിക്കേറ്റു. 
തിരൂര്‍ക്കാട്ട് സമരക്കാരും പൊലീസും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. തിരൂര്‍ പുറത്തൂരില്‍ ജി.യു.പി സ്കൂള്‍ അടപ്പിക്കാനുള്ള എസ്.എഫ്.ഐ ശ്രമം യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. താനൂരില്‍ പൊലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായി. നിരവധിപേരെ കസ്റ്റഡിയിലെടുത്തു.
തിരുവാലി പഞ്ചായത്ത് ഓഫിസിലേക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ കുപ്പിയേറിനെ തുടര്‍ന്ന്
എല്‍.ഡി ക്ളര്‍ക്ക് കൃഷ്ദാസിന് പരുക്കേറ്റു. ഇയാളെ എടവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍
പ്രവേശിപ്പിച്ചു.സംഭവത്തില്‍ എടവണ്ണ പൊലീസ് കേസെടുത്തു.

 

കാറ്റിലും മഴയിലും കനത്ത നഷ്ടം; പലയിടത്തും മരം കടപുഴകി

Posted: 10 Jul 2013 11:44 PM PDT

കഴക്കൂട്ടം: കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകിയതും വൈദ്യുതി ബന്ധം താറുമാറായതും ജനത്തെ വലച്ചു. വൈദ്യുതി  പോസ്റ്റുകള്‍ ഒടിഞ്ഞുവീണത് മൂലം ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കാര്യവട്ടം കാമ്പസിന് സമീപം ബുധനാഴ്ച രാവിലെ 11 ഓടെ മരം ഒടിഞ്ഞുവീണാണ് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചത്. 
മെഡിക്കല്‍കോളജ് ടാഗോര്‍ ഗാര്‍ഡന്‍സില്‍ ശ്രീകുമാറിന്‍െറ നിര്‍മാണത്തിലിരുന്ന വീടിനുമുകളില്‍ തെങ്ങ് കടപുഴകി. മുരുക്കുംപുഴ മുണ്ടക്കല്‍  കോളനിയില്‍ സുരേഷ് ഭവനില്‍ പ്രഭാകരന്‍െറ വീടിന് മുകളില്‍ മരം കടപുഴകി. കഴക്കൂട്ടം ഫയര്‍ഫോഴ്സെത്തി മരങ്ങള്‍ നീക്കംചെയ്തു.
പെരുങ്കുഴി കുന്നില്‍ വീട്ടില്‍ സരോജിനിയുടെ ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. ആളപായമില്ല. മാമം പാലത്തിന് സമീപം പഴയ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പെരുമാതുറയില്‍ മരം കടപുഴകി. നാശനഷ്ടമില്ല. 16ാംകല്ല് ജങ്ഷന് സമീപം ദേശീയപാതയില്‍ മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സെത്തി മരം നീക്കി.
പോത്തന്‍കോട് മോഹനപുരം കബറടിയില്‍ മരം കടപുഴകി വൈദ്യുതി ലൈനുകള്‍ക്കും വീടിനും മീതെ പതിച്ചു. വന്‍ ദുരന്തമൊഴിവായി. നെടുവം വീട്ടില്‍ ബഷീറിന്‍െറ ഓടിട്ട വീടിന് മീതെയാണ് മരംപതിച്ചത്. 11 കെ.വി എല്‍.പി ലൈനുകള്‍ തകര്‍ന്നു. കല്ലൂര്‍ -മോഹനപുരം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നെടുമങ്ങാട് ഫയര്‍ഫോഴ്സെത്തി. മംഗലപുരം ഇലക്ട്രിസിറ്റി ഓഫിസ് പരിധിയില്‍ 10 ഓളം പോസ്റ്റുകള്‍ തകര്‍ന്നു. 
മുരുക്കുംപുഴ ആറാട്ടുമുക്കില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ മരത്തിന്‍െറ ശിഖരം പതിച്ചു. വൈദ്യുതിബന്ധം താറുമാറായി. ഹര്‍ത്താലായതിനാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വൈദ്യുതിബന്ധം പുന$സ്ഥാപിക്കാനും തടസ്സമായി. 
ഇടക്കിടെയുണ്ടാകുന്ന മഴയും വൈദ്യുതിബന്ധം  പുന$സ്ഥാപിക്കുന്നതിന് തടസ്സമായി. വ്യാഴാഴ്ചയോടെ മാത്രമെ വൈദ്യുതിബന്ധം പൂര്‍വസ്ഥിതിയിലാക്കാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു.
 

കൊച്ചി മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പരിശോധിക്കാന്‍ സെക്രട്ടറിതല സമിതി

Posted: 10 Jul 2013 11:33 PM PDT

Subtitle: 
16 യു. പി സ്കൂളുകള്‍ ഹൈസ്കൂളുകളാക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാഅഭിയാന് കീഴില്‍ 2011-12ല്‍ അനുവദിച്ച 16 യു. പി സ്കൂളുകള്‍ ഹൈസ്കൂളുകളായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
2010-11ല്‍  36 യു. പി സ്കൂളുകളില്‍ 35 എണ്ണം ഹൈസ്കൂളാക്കി ഉയര്‍ത്തിയിരുന്നു. യു. പി സ്കൂള്‍ ഇല്ലാത്ത കാസര്‍കോട് കുറ്റിക്കോല്‍ ഹൈസ്കൂളും തുടങ്ങും. ഇവിടങ്ങളിലേക്ക് 288 പുതിയ തസ്തിക അനുവദിച്ചു. 252 തസ്തികകളുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഭാഷാധ്യാപകര്‍ക്കുള്ള ശേഷിക്കുന്ന തസ്തികകളുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ ഹൈസ്കൂളുകളായി ഉയര്‍ത്തുന്നവയ്ക്കാവശ്യമായ തസ്തികകള്‍ക്ക് പിന്നീട് അംഗീകാരം നല്‍കും.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാകലക്ടര്‍ സമര്‍പ്പിച്ച ആസ്തി- ബാധ്യത റിപ്പോര്‍ട്ട് സെക്രട്ടറിതല  സമിതി വിശദമായി പരിശോധിക്കും. കോളജിലെ ജീവനക്കാരുടെ വിവരങ്ങള്‍, സാമ്പത്തിക ബാധ്യത, സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, അധിക ജീവനക്കാരുടെ വിവരം തുടങ്ങിയവ തയാറാക്കുന്നതിന് വേണ്ടിയാണ് സമിതി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി രാജീവ് സദാനന്ദന്‍ ചെയര്‍മാനും എറണാകുളം കലക്ടര്‍ ഷെയ്ഖ് പരീത് കണ്‍വീനറുമായ സമിതിയില്‍ ധനകാര്യപ്രിന്‍സിപ്പല്‍ സെക്രട്ടറി വി. പി. ജോയ്, സഹകരണ സെക്രട്ടറി ഗോപാലമേനോന്‍, കൊച്ചിന്‍ മെഡിക്കല്‍ കോളജിന്‍െറ ചുമതല വഹിക്കുന്ന ഡോ.ജുനൈദ് റഹ്മാന്‍ എന്നിവര്‍ അംഗങ്ങളാണ്. പരിയാരം മെഡിക്കല്‍ കോളജിന്‍െറ ആസ്തി ബാധ്യത റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ നൂറ് സീറ്റിലേക്ക് ഈ വര്‍ഷം തന്നെ പ്രവേശം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കാനും കോട്ടയം ജില്ലാ പ്ളാനിങ് ഓഫിസിന് കെട്ടിടം നിര്‍മിക്കാനും 9.72 ആര്‍ സ്ഥലം വീതം വിട്ടുകൊടുക്കും. മലബാര്‍ സിമന്‍റ്സിലെ മാനേജ്മെന്‍റ് വിഭാഗത്തില്‍പ്പെടാത്ത ജീവനക്കാരുടെ വേതനം 2011 ഫെബ്രുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കും. 
തിരുവനന്തപുരം കവടിയാര്‍ പാലസ് പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്‍െറ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു. അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ എല്ലാവിഭാഗങ്ങളിലുമായി 84 തസ്തികകളും തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 20 തസ്തികകളും സൃഷ്ടിക്കും. സംസ്ഥാന യുവജന കമീഷന്‍ പ്രവര്‍ത്തനത്തിന് പത്ത് തസ്തികകള്‍ സൃഷ്ടിക്കും. നെടുമങ്ങാട് താലൂക്കാശുപത്രി ജില്ലാആശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ 12 പുതിയ തസ്തിക അനുവദിക്കും. ബ്രഹ്മപുരം, കോഴിക്കോട്, കണ്ണൂര്‍ മാലിന്യസംസ്കരണ പ്ള്ളാന്‍റുകളില്‍ ഖരമാലിന്യ നിര്‍മാര്‍ജന പ്ളാന്‍റുകള്‍ക്ക് ഇന്‍സിനറേഷന്‍ തെര്‍മല്‍ ഗ്യാസിഫിക്കേഷന്‍ അല്ലെങ്കില്‍ പ്ളാസ്മ ഗ്യാസിഫിക്കേഷന്‍ ഉപയോഗിക്കുന്ന പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി.

പിണറായിക്കും വി.എസിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted: 10 Jul 2013 11:28 PM PDT

Image: 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ലാവ് ലിന്‍, ഐസ്ക്രീം കേസുകളുടെ നടത്തിപ്പിനായി പൊതുപണം ഉപയോഗിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. കേസ് നടത്തിപ്പിനായി മൂന്നര കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉത്തരവ്. സുപ്രീംകോടതി അഭിഭാഷകനെ വരെ കേസ് നടത്തിപ്പിനായി കൊണ്ടുവന്നുവെന്നും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍  പറയുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എം. വിജയകുമാര്‍, വ്യവഹാര ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലോട്ടറി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പണം ചെലവഴിച്ചൂവെന്നാണ് കോടിയേരിക്കെതിരായ ആരോപണം.

ഒക്ടോബര്‍ 22ന് മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു പുഴങ്ങര എന്നായാളാണ് ഹരജി നല്‍കിയത്.

അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

Posted: 10 Jul 2013 11:15 PM PDT

തിരുവല്ല: കാലവര്‍ഷം കലിതുള്ളി അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ അഞ്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 180ഓളം പേരെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. തിരുമൂലപുരം സി.എം.എസ് സ്കൂള്‍, നെടുമ്പ്രം കമ്യൂണിറ്റി ഹാള്‍, തിരുമൂലപുരം നഗരസഭ കമ്യൂണിറ്റി ഹാള്‍, കവിയൂര്‍ പടിഞ്ഞാറ്റുംചേരി ഗവ. എല്‍.പി സ്കൂള്‍, നിരണം എം.ടി.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുടങ്ങിയത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 
ഹര്‍ത്താല്‍ മൂലം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കാന്‍ റവന്യൂ അധികൃതര്‍ പാടുപെട്ടു. ഭക്ഷണ സാമഗ്രികള്‍ പാകം ചെയ്യാനുള്ള വിറകുപോലും എത്തിക്കാന്‍ രാത്രി വൈകിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരാഴ്ച മുമ്പ് അപ്പര്‍ കുട്ടനാട്ടില്‍ പൊങ്ങിയ വെള്ളം പിന്മാറി തുടങ്ങുന്നതിന് മുമ്പാണ് മഴ ശക്തമായത്. 
ജലജന്യരോഗങ്ങള്‍ പടരുമെന്ന് ഭീതിയുണ്ട്. ജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നതും കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ കലരുന്നതും മറ്റും കാരണം കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പെരിങ്ങര പഞ്ചായത്തിന്‍െറ മേപ്രാല്‍, ഇരതോട്, വേങ്ങല്‍, നിരണം, കടപ്ര, നെടുമ്പ്രം പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
 

ശ്രീനഗറില്‍ സെക്രട്ടറിയേറ്റില്‍ തീപിടിത്തം; അന്വേഷണത്തിന് ഉത്തരവ്

Posted: 10 Jul 2013 11:11 PM PDT

Image: 

ശ്രീനഗര്‍: ശ്രീനഗറില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനോട് ചേര്‍ന്ന കെട്ടിടത്തില്‍ വന്‍തീപിടിത്തം. രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് വ്യക്തമല്ല. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമായതായി ഒൗദ്യോഗിക വക്താവ് ഗുലം ഹസന്‍ ഭട്ട്  അറിയിച്ചു. 15 ഓളം അഗ്നിശമന വിഭാഗം എത്തിയാണ് തീയണച്ചത്.
 

പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു ഇടവേളക്ക് ശേഷം മഴ ശക്തം

Posted: 10 Jul 2013 11:08 PM PDT

കോട്ടയം: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ശക്തിപ്രാപിച്ച കാലവര്‍ഷത്തില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയിലായി. കോട്ടയം ചങ്ങനാശേരി താലൂക്കുകളുടെ ചിലഭാഗങ്ങളും വൈക്കം താലൂക്ക് ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മീനച്ചിലാര്‍ കരകവിഞ്ഞതോടെ  തീരദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോരമേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മലയടിവാരങ്ങളില്‍ താമസിക്കുന്നവര്‍ വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറിതുടങ്ങി. കോട്ടയം താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചാലുകുന്ന്,വിജയപുരം, പെരുമ്പായിക്കാട്, ഓണംതുരുത്ത്, ചെങ്ങളം എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. ഇവിടങ്ങളില്‍ 30 കുടുബത്തെയാണ്   മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
 

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

Posted: 10 Jul 2013 10:58 PM PDT

തൊടുപുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നടന്ന ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി അടക്കം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. തൊടുപുഴ, വെള്ളിയാമറ്റം, കലയന്താനി, കൊന്താലപള്ളി, ഇടവെട്ടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.
തൊടുപുഴ നഗരസഭയില്‍ കുമ്പംകല്ലില്‍ തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ജില്ല അതിര്‍ത്തിയായ മടക്കത്താനത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് എല്‍.ഡി.എഫ്, യു.ഡി.എഫ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ അക്രമം നടന്നു. രണ്ട് ഓഫിസുകളുടെയും ജനല്‍ ചില്ലുകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്.
ചെറുതോണി: ജില്ല ആസ്ഥാനത്തും ഹര്‍ത്താല്‍ പൂര്‍ണം. കലക്ടറേറ്റില്‍ 130 ജീവനക്കാരില്‍ 58 പേര്‍ ജോലിക്കെത്തിയതായി അധികൃതര്‍ പറഞ്ഞു. ജില്ല പൊലീസ് ഓഫിസില്‍ ഹാജര്‍ നില കുറവായിരുന്നു. 59 പേരില്‍ 11 പേര്‍ മാത്രം ഹാജരായി. ആര്‍.ഡി.ഒ ഓഫിസില്‍ 21 പേരില്‍ 11 പേര്‍ എത്തി. 
മുന്‍സിഫ് കോടതിയില്‍ 33 പേരില്‍ 17 പേര്‍ ജോലിക്കെത്തിയപ്പോള്‍ ആര്‍.ടി.ഒ ഓഫിസല്‍ ഹാജര്‍ നില കുറവായിരുന്നു. ഇവിടെ 44 പേരില്‍ 15 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ചെറുതോണി, തടിയമ്പാട്, കരിമ്പന്‍, മുരിക്കാശേരി, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജില്ല ആശുപത്രിയില്‍ ജീവനക്കാരും ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയിരുന്നു. പക്ഷേ ഒ.പി വിഭാഗത്തില്‍ രോഗികള്‍ കുറവായിരുന്നു. ചുരുളി എസ്.എന്‍.ഡി.പി ശാഖയില്‍ കനത്ത പൊലീസ് കാവലില്‍ തെരഞ്ഞെടുപ്പ് നടന്നു.
അടിമാലി: അടിമാലിയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍ എന്നിവ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ഓടിയില്ല. സെന്‍ട്രല്‍ ജങ്ഷനില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. തടഞ്ഞ വാഹനങ്ങള്‍ ഏതാനും മണിക്കൂര്‍ റോഡിന്‍െറ സൈഡില്‍ തടഞ്ഞിട്ട ശേഷമാണ് വിട്ടയച്ചത്. ബൈക്കില്‍ വന്ന രണ്ടുയാത്രക്കാരുമായി നേരിയ രീതിയില്‍ കശപിശ ഉണ്ടായി. മൂന്നാറിലെ റിസോര്‍ട്ടുകളില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോയ വിദേശികളും ടൂറിസ്റ്റുകളുമാണ് യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായത്.
വണ്ടിപ്പെരിയാര്‍: തോട്ടം മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍. ടി.സി,സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഏതാനും ഇരുചക്ര വാഹനങ്ങളും സ്വകാര്യ ചെറു വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
തേയില തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്കെത്തിയിരുന്നില്ല. ടൗണുകളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വ്യാപാരികള്‍ അവധി വിനോദ യാത്രക്കായാണ് മാറ്റിവെച്ചത്. ഹര്‍ത്താലിന്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രകടനം നടത്തി. പി.ആര്‍ സെന്‍ററില്‍നിന്ന് ആരംഭിച്ച പ്രകടനം പെട്രോള്‍ പമ്പ് ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ഉള്‍പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ ഏറെ വലഞ്ഞു. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിന്‍െറ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് നിലയുറപ്പിച്ചിരുന്നു.
കുമളി: ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് കുമളിയും തേക്കടിയും വിജനമായി. സഞ്ചാരികള്‍ എത്താതിരുന്നതിനാലും സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നും തേക്കടി തടാകത്തില്‍ ബോട്ട് സവാരി മുടങ്ങി.
കുമളിയിലും തേക്കടിയിലുമുള്ള വിവിധ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികള്‍ നാല് കി.മീ.നടന്ന് തേക്കടി ബോട്ട്ലാന്‍ഡിങ്ങിലെത്തി മടങ്ങി. മുന്നറിയിപ്പില്ലാതെ എത്തിയ ഹര്‍ത്താലില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും ലഭിക്കാതെ അന്യസംസ്ഥാനത്ത് നിന്നെത്തിയ മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുമളിയില്‍ കുടുങ്ങി. സംസ്ഥാനത്തേക്ക് പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങളുമായി വന്ന നിരവധി വാഹനങ്ങളും ഹര്‍ത്താല്‍ കഴിയും വരെ അതിര്‍ത്തിക്ക് പുറത്ത് കാത്തുകിടന്നു.
ഹര്‍ത്താലില്‍ കുമളി ടൗണിലെ പോസ്റ്റ് ഓഫിസ്, ബാങ്കുകള്‍ തുടങ്ങി മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സമരാനുകൂലികള്‍ ഇരുചക്ര വാഹനങ്ങള്‍ പോകാനനുവദിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസമേകി.
കട്ടപ്പന: സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഹൈറേഞ്ചില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. 
സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു. സ്കൂള്‍-കോളജുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തുകയും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. കട്ടപ്പന, പുളിയന്മല, കുമളി, ഇരട്ടയാര്‍, ഉപ്പുതറ, പുറ്റടി, അണക്കര തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് ഗതാഗതം തടസ്സപ്പെടുത്തി.
പീരുമേട്: താലൂക്കിന്‍െറ വിവിധ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണം. ദേശീയപാത 183 ല്‍ വാഹന ഗതാഗതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തതിനാല്‍ ജനസഞ്ചാരവും കുറവായിരുന്നു. ബസ് സൗകര്യം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു.

സോളാര്‍: യുവനടി ഉത്തര ഉണ്ണിയുടെ പങ്ക് അന്വേഷിക്കുന്നു

Posted: 10 Jul 2013 10:53 PM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ചലച്ചിത്രതാരം ഉത്തര ഉണ്ണിയുടെ പങ്കും അന്വേഷിക്കുന്നു. അന്വേഷണത്തിന്‍്റെ ഭാഗമായി ഇവരെ പൊലീസ് ചോദ്യം ചെയ്യും.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി ഉത്തര പ്രവര്‍ത്തിച്ചതിന്‍്റെയും കേസിലെ പ്രതി സരിത എസ്. നായര്‍ക്കൊപ്പം നിരവധി തവണ യാത്രനടത്തിയതിന്‍്റേയും രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഉത്തരയുടെ മൊഴിയെടുക്കുന്നത്.

ദല്‍ഹിയിലേക്കും ചെന്നൈയിലേക്കും പലതവണ വിമാനയാത്ര നടത്തിയതിന്‍്റെ രേഖകളാണ് പൊലീസിനു ലഭിച്ചത്. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര.

അതേസമയം, മോഡല്‍ എന്ന നിലയില്‍ മാത്രമാണ് മകള്‍ ടീം സോളാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നും ഇക്കാര്യങ്ങള്‍ ആദ്യം പൊലീസിനെ അറിയിച്ചിരുന്നതായും ഊര്‍മിള ഉണ്ണി വ്യക്തമാക്കി. തട്ടിപ്പിന് മകള്‍ കൂട്ടു നിന്നിട്ടില്ളെന്നും അവര്‍ പറഞ്ഞു.

ടീം സോളാറിന്‍്റെ മോഡലും അംബാസഡറുമാക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ  ബിജുവും സരിതയും കുടുക്കുകയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിജു രാധാകൃഷ്ണനും സരിതയും ഒരുമിച്ചുണ്ടായിരുന്ന കാലത്താണ് ഉത്തരയുമായി ബന്ധപ്പെട്ടിരുന്നത്.
 

കസബ തീരം കടല്‍ വിഴുങ്ങുന്നു; 25 വീടുകള്‍ക്ക് ഭീഷണി

Posted: 10 Jul 2013 10:42 PM PDT

കാസര്‍കോട്: കാസര്‍കോട് കസബ തീരത്തെയാകെ കടല്‍ വിഴുങ്ങുന്നു. 25ഓളം വീടുകള്‍ ഭീഷണിയിലായി. ബുധനാഴ്ചയുണ്ടായ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് കരയിടിഞ്ഞ് രണ്ട് വീടുകള്‍ അപകട നിലയിലായി. മത്സ്യത്തൊഴിലാളികളായ നാരായണി, വാസന്തി എന്നിവരുടെ വീടിന് തൊട്ടടുത്തുവരെ കരയിടിഞ്ഞ് വലിയ തിട്ട രൂപപ്പെട്ടു.
രാമന്‍, ജാനകി, ലക്ഷ്മി, ജാനകി രാമന്‍, വിമല ദാസന്‍ തുടങ്ങി 25ഓളം വീട്ടുകാര്‍ ഭയത്തോടെയാണ് കഴിയുന്നത്. കാസര്‍കോട് തഹസില്‍ദാറും ടൗണ്‍ പൊലീസും സ്ഥലത്തെത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. കരയിടിയുന്നത് തടയാന്‍ മണല്‍ചാക്കുകള്‍ നിരത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലവര്‍ഷാരംഭത്തോടെതന്നെ ഇവിടെ കടലാക്രമണം തുടങ്ങിയിരുന്നു. കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്ന് കടലിലേക്ക് ഒലിച്ചുപോയതോടെയാണ് കരയിടിച്ചില്‍ അപായകരമായ അവസ്ഥയിലെത്തിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP