സ്വാഗതം
WELCOME

News Update..

Wednesday, July 10, 2013

12 പേര്‍ക്കും എസ്.ഐക്കും പരിക്ക് Madhyamam News Feeds

12 പേര്‍ക്കും എസ്.ഐക്കും പരിക്ക് Madhyamam News Feeds

Link to

12 പേര്‍ക്കും എസ്.ഐക്കും പരിക്ക്

Posted: 09 Jul 2013 11:59 PM PDT

Subtitle: 
എല്‍.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്
കൊല്ലം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് എല്‍.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. കൊല്ലം നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ശാസ്താംകോട്ട, പുനലൂര്‍, അഞ്ചല്‍, കൊട്ടിയം എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ സംഘര്‍ഷം. 
പരവൂര്‍: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് ആശുപത്രിയിലാവാനിടയായ സാഹചര്യത്തിലും പ്രതിഷേധിച്ച് പരവൂരില്‍ എല്‍.ഡി.എഫ് നടത്തിയ പ്രകടനത്തിനിടെ കോണ്‍ഗ്രസ് ഓഫിസിലേക്ക് കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്‍െറ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. പ്രകടനം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷം സി.പി.എം നേതാവും നെടുങ്ങോലം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയുമായ ബി. സോമന്‍പിള്ളയെ നഗരത്തില്‍ ഏതാനും കോണ്‍ഗ്രസുകാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതറിഞ്ഞ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഒത്തുകൂടി വീണ്ടും കോണ്‍ഗ്രസ് ഓഫിസിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍, നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.
ഇതിനിടെ കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ഒത്തുകൂടിയത് സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചു. ഇതിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍നഗരസഭാ ചെയര്‍മാനുമായ സുധീര്‍ ചെല്ലപ്പനെ പ്രകടനക്കാര്‍ കല്ലെറിഞ്ഞതായും യു.ഡി.എഫ് ആരോപിച്ചു. പാര്‍ട്ടി ഓഫിസിന് നേരെ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സി.പി.എം ഓഫിസിലേക്ക് പ്രകടനം നടത്തി. ചാത്തന്നൂര്‍ എ.സി.പി സുരേഷ്കുമാര്‍, പരവൂര്‍ സി.ഐ ജവഹര്‍ ജനാര്‍ദ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രകടനം കടന്നുവരവെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സി.പി.എം ഓഫിസിന് മുന്നില്‍ സംഘടിച്ചു. സംഘര്‍ഷം മുന്നില്‍കണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തെ പരവൂര്‍ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. ഏറെനേരം റോഡില്‍ കൂടി നിന്ന പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് മറുപടിയായി എല്‍.ഡി.എഫ് നഗരത്തില്‍ വീണ്ടും പ്രകടനം നടത്തി. 
ശാസ്താംകോട്ട: ഇടതുമുന്നണി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ശാസ്താംകോട്ട ടൗണില്‍ ഒന്നരമണിക്കൂറിലധികം തെരുവുയുദ്ധത്തിന്‍െറ പ്രതീതിയായി. ഏഴ് ഇടതുമുന്നണി നേതാക്കള്‍ക്കും അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ശാസ്താംകോട്ട എസ്.ഐ ജയചന്ദ്രന്‍പിള്ളക്കും പരിക്കേറ്റു. മൂന്ന് കാറുകള്‍ അടിച്ചുതകര്‍ത്തു. മഴയുടെ അകമ്പടിയോടെയായിരുന്നു അതിക്രമം. ഇടതുമുന്നണി നടത്തിയ താലൂക്കോഫിസ് മാര്‍ച്ചിനിടെ ചില എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. ഇതിനെതിരെ ജെമിനി ഹൈറ്റ്സിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം വൈസ് പ്രസിഡന്‍റ് ദിനേശ് ബാബുവിന്‍െറ നേതൃത്വത്തില്‍ 15 ഓളം പ്രവര്‍ത്തകര്‍ സംഘടിക്കുകയും ടൗണിലെ ഇടതുമുന്നണിയുടെ വിവിധ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ സംഭവമറിഞ്ഞ് താലൂക്കോഫിസ് മാര്‍ച്ച് മതിയാക്കി ഇടതുമുന്നണി പ്രവര്‍ത്തകരായ കെ. സോമപ്രസാദ്, പി.കെ. ഗോപന്‍ (സി.പി.എം), അഡ്വ. ജി. ശശി, ആര്‍.എസ്. അനില്‍ (സി.പി.ഐ), ഇടവനശ്ശേരി സുരേന്ദ്രന്‍ (ആര്‍.എസ്.പി) എന്നിവരുടെ നേതൃത്വത്തില്‍ ടൗണിലേക്ക് മുദ്രാവാക്യം മുഴക്കി എത്തി. ഇടതുമുന്നണിയുടെ പ്രകടനത്തില്‍ നിന്ന് ഒരു വടി ജമിനി ഹൈറ്റ്സിന് മുന്നില്‍ നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ എറിഞ്ഞതിനെത്തുടര്‍ന്ന് നേരത്തേ ശേഖരിച്ചുവെച്ചിരുന്ന കുപ്പിച്ചില്ലുകളും കല്ലും തിരിച്ചും എറിയപ്പെട്ടു. ഇതോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ റോഡില്‍നിന്ന് പാറക്കല്ലുകള്‍ കൊണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ എറിഞ്ഞുവീഴ്ത്തി. ഇരച്ചുകയറി ചിലരെ പിടികൂടി കാര്യമായി മര്‍ദിച്ചു. 
ജമിനി ഹൈറ്റ്സിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ശാസ്താംകോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും ടൗണിലെ വ്യാപാരിയുടെയും കാറുകള്‍ ഇതില്‍പ്പെടുന്നു. ഇരുവിഭാഗത്തിന്‍െറയും ആക്രമണത്തിന് ഇടയില്‍പ്പെട്ടാണ് ശാസ്താംകോട്ട എസ്.ഐക്ക് പരിക്കേറ്റത്. പി.കെ. ഗോപന്‍, ആര്‍.എസ്. അനില്‍, അഡ്വ. ജി. ശശി, ആര്‍. കൃഷ്ണകുമാര്‍, ജോണി റോബിന്‍സ്, പീറ്റര്‍ എന്നിവര്‍ക്കാണ് ഇടതുപക്ഷത്ത് പരിക്കേറ്റത്. ദിനേശ്ബാബു, നിഥിന്‍ കുമാര്‍, സി.ആര്‍. അനൂപ്, രാഹുല്‍, അരുണ്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റി. 
സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും യൂത്ത് കോണ്‍ഗ്രസും ബുധനാഴ്ച കുന്നത്തൂര്‍ താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 
പുനലൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്കോഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനക്കാരെ പൊലീസ് തടഞ്ഞത് ചെറിയ ഉന്തിലും തള്ളിലും കലാശിച്ചു. പ്രകടനക്കാര്‍ യു.ഡി.എഫിന്‍െറ ഫ്ളക്സ് ബോര്‍ഡുകളും ഒരു ജീപ്പിന്‍െറ ഗ്ളാസും തകര്‍ത്തു. ടി.ബി ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി താലൂക്കോഫിസിലേക്കെത്തിയപ്പോള്‍ വഴി മധ്യേ വടംകെട്ടി പൊലീസ് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് കുറേസമയം ഉന്തും തള്ളുമുണ്ടായി. പ്രകോപിതരായ സമരക്കാരില്‍ ചിലര്‍ പരിസരത്തുണ്ടായിരുന്ന യു.ഡി.എഫിന്‍െറ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ഈ സമയം കോടതിയിലേക്ക് കുടുംബസമേതമെത്തിയ അഞ്ചല്‍ ചെമ്പകരാമനല്ലൂര്‍ ഐശ്യര്യയില്‍ അഡ്വ. രജനീഷിന്‍െറ ജീപ്പിന്‍െറ ഗ്ളാസാണ് നാലംഗ സംഘം തകര്‍ത്തത്. ജീപ്പിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ അക്രമം കാട്ടിയവര്‍ അസഭ്യം പറയുകയും ചെയ്തു. ഇതുസംബന്ധിച്ച് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ രജനീഷ് പുനലൂര്‍ പൊലീസില്‍ പരാതി നല്‍കി. എല്‍.ഡി.എഫിന്‍െറ പ്രതിഷേധയോഗം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കെ. ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് മാത്യു, എം.എ. രാജഗോപാല്‍, കെ. ബാബുപണിക്കര്‍, സി. അജയപ്രസാദ്, ജോസ്, എം. നാസര്‍ഖാന്‍, എന്‍.പി. ജോണ്‍, പി.എസ്. ചെറിയാന്‍, എസ്. ബിജു, കെ. രാധാകൃഷ്ണന്‍, വി.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: കേസ് സി.ബി.ഐ ഏറ്റെടുത്തു

Posted: 09 Jul 2013 11:53 PM PDT

Image: 

കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. നിലവില്‍ ക്രൈംബ്രാഞ്ച് അനേഷിക്കുന്ന കേസിന്‍്റെ ചുമതല സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.

കേസ് സി. ബി. ഐക്ക് വിട്ടു കൂടേയെന്ന നേരത്തെ കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് സി.ബി.ഐയെ ഏല്‍പിക്കുകയായിരുന്നു.

എമിഗ്രേഷന്‍ വിഭാഗത്തിലെ ഉന്നതരടക്കം നിരവധി പ്രമുഖര്‍ ഉള്‍പെട്ട കേസാണിത്.

തെരുവുയുദ്ധത്തില്‍ വിറച്ച് തലസ്ഥാന നഗരം

Posted: 09 Jul 2013 11:50 PM PDT

തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട തെരുവുയുദ്ധത്തില്‍ തലസ്ഥാനനഗരം ഞെട്ടിവിറച്ചു. സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ ഇടത് വിദ്യാര്‍ഥി-യുവജന പ്രസ്ഥാന പ്രവര്‍ത്തകരും പൊലീസുമായി മൂന്ന് മണിക്കൂറിലേറെയാണ് ഏറ്റുമുട്ടിയത്. നിയമസഭാമന്ദിരത്തിന് സമീപം ആരംഭിച്ച ഏറ്റുമുട്ടല്‍ സെക്രട്ടേറിയറ്റ് വരെ നീണ്ടു. ഇതുമൂലം എം.ജി റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. പാളയം മുതല്‍ സെക്രട്ടേറിയറ്റിന് മുന്‍വശം വരെ റോഡില്‍ കല്ലുകളും കുപ്പികളും കണ്ണീര്‍വാതക ഷെല്ലുകളും നിറഞ്ഞു. ഏറ്റുമുട്ടല്‍ കണ്ട് വഴിയാത്രക്കാരില്‍ പലരും ഓടിരക്ഷപ്പെടുകയായിരുന്നു. 
രാവിലെ 11ന് എല്‍.ഡി.എഫിന്‍െറ നിയമസഭാമാര്‍ച്ചോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ജില്ലയിലെ പ്രമുഖനേതാക്കളൊക്കെ മുന്‍നിരയിലുണ്ടായിരുന്നതിനാല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് കരുതിയത്. രണ്ട് തട്ടുകളായി ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പൊലീസ്  പ്രതിരോധം സൃഷ്ടിച്ചത്. എന്നാല്‍ അണികളുടെ ആവേശം അതിരുവിട്ടപ്പോള്‍ നേതാക്കള്‍ പിന്‍നിരയിലേക്ക് മാറി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി നിലത്തിട്ടു. 
ജലപീരങ്കി പ്രയോഗിച്ചതോടെ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും വലിച്ചെറിഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഓടി പാളയം പള്ളിയുടെ ഭാഗത്തേക്ക് നീങ്ങി. ഇതിനിടെയാണ് സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ അതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തെറ്റി. 
വീണ്ടും പ്രവര്‍ത്തകര്‍ ബാരിക്കേഡിന് സമീപം വന്നിരുന്നു. നേതാക്കളില്‍ ചിലര്‍ സംസാരിക്കാനും തുടങ്ങി. ഇതിനിടയിലാണ് എസ്.എഫ്.ഐയുടെ മാര്‍ച്ച് നിയമസഭയിലേക്ക് വന്നത്. ഇതോടെ സിറ്റി പൊലീസ് കമീഷണന്‍ പി. വിജയനും സ്ഥലത്തെത്തി. കമീഷണറും സി.പി.എമ്മിലെ ചില പ്രാദേശികനേതാക്കളും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായി. അതോടെ  കാര്യങ്ങള്‍ കൈവിട്ടുപോയി. അതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലേറും തുടങ്ങി. 
പൊലീസുകാര്‍ ആദ്യം പ്രവര്‍ത്തകര്‍ക്ക് പിന്നാലെ  ഓടിയെങ്കിലും കല്ലേറ് രൂക്ഷമായതിനെ തുടര്‍ന്ന് അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. പിന്നീട് തെരുവുയുദ്ധം പാളയം രക്തസാക്ഷിമണ്ഡപം, സാഫല്യം കോംപ്ളക്സ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. 
കല്ലെറിഞ്ഞ എസ്.എഫ്.ഐക്കാരില്‍ ചിലര്‍ സാഫല്യം കോംപ്ളക്സിലെ കടകളിലേക്ക് ഓടിക്കയറിയതോടെ പൊലീസ് കടകളിലേക്കുകയറി. സംഘര്‍ഷം രൂക്ഷമായപ്പോള്‍തന്നെ എം.ജി റോഡിലെ കടകളെല്ലാം ഷട്ടറിട്ടു. സാഫല്യം കോംപ്ളക്സിലേക്ക് കയറിയ പൊലീസ് ചില കടകളുടെ കണ്ണാടികള്‍ തകര്‍ക്കുകയും അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ മര്‍ദിക്കുകയുംചെയ്തു. പലരും ഓടി രക്ഷപ്പെട്ടു. 
ഇതിനിടെ കോളജില്‍നിന്ന് പെട്രോള്‍ബോംബ് ഉള്‍പ്പെടെയുള്ളവ പൊലീസിന് നേരെ പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ പത്തരയോടെ തന്നെ പ്രധാന റോഡിലൂടെയുള്ള ഗതാഗതം ക്രമീകരിച്ചിരുന്നു. 
പലര്‍ക്കും വാഹനമില്ലാതെ നടക്കേണ്ടിയുംവന്നു. മൂന്ന് മണിക്കൂറോളം പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രധാനറോഡില്‍ വാഹനം കിട്ടാതെ വലഞ്ഞവരും നിരവധി. കണ്ണീര്‍വാതകം ശ്വസിച്ച് വഴിയാത്രക്കാരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉച്ചക്ക് രണ്ടരയോടെയാണ് സംഘര്‍ഷത്തിന് അറുതിവന്നത്. 
പ്രശ്നങ്ങള്‍ അവസാനിച്ച ശേഷം പ്രതിഷേധക്കാരെ തിരഞ്ഞ് ബസുകളില്‍ പൊലീസ് നടത്തിയ പരിശോധനയും യാത്രക്കാരെ വലച്ചു. 

ദേശീയപാത പുനര്‍നിര്‍മാണം അനിശ്ചിതത്വത്തില്‍

Posted: 09 Jul 2013 11:47 PM PDT

മണ്ണുത്തി: മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെ തകര്‍ന്ന ദേശീയപാത പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണത്തിന് മുമ്പ് റോഡ് നേരെയാകുമെന്ന പ്രതീക്ഷ ഇല്ലാതാവുകയാണ്. ഹൈകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച് കരാറുകാരനെ കണ്ടെത്തി ജൂണിലാണ് ദേശീയപാത പുനര്‍നിര്‍മാണം തുടങ്ങിയത്. ആ ആഴ്ച തന്നെ കാലവര്‍ഷവും തുടങ്ങി. എന്നിട്ടും രാത്രി  പണി നടത്തി വാണിയമ്പാറ മുതല്‍ കുതിരാന്‍ വരെ റീടാറിങ് നടത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു.
മഴയുടെ ശക്തി കുറയുകയും മണ്ണുത്തി മുതല്‍ കുതിരാന്‍ വരെ റോഡ് പൂര്‍ണമായി തകരുകയും ചെയ്തതോടെ വീണ്ടും പണി ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ച ശേഷം മാത്രമെ പണി നടത്താന്‍ കഴിയൂവെന്ന് കരാറുകാരന്‍ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരെ അറിയിച്ചു. മഴയോടെ പൂര്‍ണമായി തകര്‍ന്ന റോഡില്‍ റീടാറിങ് സാധ്യമാവില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. ആദ്യം മെറ്റ്മിക്സ് മെക്കാടം ചെയ്തശേഷം മാത്രമെ റീടാറിങ് നടക്കൂ. ഈ രീതിയില്‍ പണി ആരംഭിക്കണമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കണം. 8.7 കിലോമീറ്ററില്‍ 4.7 കി.മീറ്റര്‍ മാത്രമാണ് റീടാറിങ് നടത്തിയത്. ശേഷിക്കുന്ന നാല് കിലോമീറ്റര്‍ മെറ്റ്മിക്സ് മെക്കാടം നടത്താനുള്ള ചെലവിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. മണ്ണുത്തി മുതല്‍ പട്ടിക്കാട് വരെയും വാണിയമ്പാറ മുതല്‍ വടക്കുഞ്ചേരി വരെയും ഭാഗത്തെ കുഴികള്‍ അടക്കുന്ന പണിയും കനത്ത മഴയോടെ അവതാളത്തിലായി. ബില്‍ട്ട് അപ് സ്പ്രെ ഗ്രൗട്ട് രീതിയില്‍ കുഴികളടക്കാനാണ് (ബില്‍ട്ട് ടാര്‍ സ്പ്രേ ചെയ്ത് കരിങ്കല്‍ ചീളുകള്‍ നിരത്തി അടക്കുന്ന രീതി) ഫണ്ട് അനുവദിച്ചത്. കനത്ത മഴയില്‍ കുഴികള്‍ കുളങ്ങളായി മാറുകയും പലഭാഗത്തും റോഡ് പൂര്‍ണമായി തകരുകയും ചെയ്ത അവസ്ഥയില്‍ ഇത്തരത്തില്‍ കുഴിയടക്കല്‍ സാധ്യമാവില്ലെന്നാണ് വിദഗ്ധ അഭിപ്രായം. ഇപ്പോഴത്തെ ഫണ്ട് ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ പണി പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കരാറുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് പി.ഡബ്ള്യു.ഡി പുതിയ റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 

സോണിയയും ഷിന്‍ഡെയും ബോധ്ഗയയില്‍

Posted: 09 Jul 2013 11:45 PM PDT

Image: 

പട്ന: ഞായറാഴ്ച സ്ഫോടന പരമ്പര അരങ്ങേറിയ ബീഹാറിലെ ബോധ്ഗയയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍െഡെയും സന്ദര്‍ശനം നടത്തി. ഇതാദ്യമായാണ് സ്ഫോടന സ്ഥലം ഒരു കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.  ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സേന എന്നിവയുടെ സംഘങ്ങള്‍ ഇന്നലെ ബിഹാറിലെത്തി. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ബിഹാര്‍ പൊലീസുമായി പങ്കുവെക്കാനും അന്വേഷണത്തില്‍ സഹായിക്കാനുമാണ് ഇവരെത്തിയത്. മഹാബോധി ക്ഷേത്രത്തിലെ സ്ഫോടനത്തിന് നേരത്തേ നടന്ന സ്ഫോടനങ്ങളുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ച ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലിയും ബോധ്ഗയയിലെത്തിയിരുന്നു. സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഇരുവരും നിതീഷ് സര്‍ക്കാറിനെതിരെ കാര്യമായ ആക്രമണം നടത്തിയില്ല. പകരം, സംഭവം  കേന്ദ്ര സര്‍ക്കാറിന്‍െറ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി. ഭീകരതക്കെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്.
ഇവിടെ മുന്നറിയിപ്പ് ലഭിച്ചിട്ടും യു.പി.എ  സര്‍ക്കാര്‍ അവഗണിച്ചു. കേന്ദ്രം സഹായിക്കാതെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല - ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. നേരത്തേ, സ്ഫോടനം ഉയര്‍ത്തിക്കാട്ടി നിതീഷ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചതോടെ ഹിന്ദുത്വ ഭീകരതയുടെ പങ്കിനുള്ള സാധ്യത ചര്‍ച്ചയായ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ സ്വരം മാറ്റം.

ജില്ലയില്‍ വ്യാപക പ്രതിഷേധം, സംഘര്‍ഷം

Posted: 09 Jul 2013 11:40 PM PDT

തിരുവല്ല: വി.എസ്. അച്യുതാനന്ദനെതിരെ ഗ്രനേഡ് എറിഞ്ഞതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ നടന്ന ഡി.വൈ.എഫ്.ഐ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. സി.പി.എം പാര്‍ട്ടി ഓഫിസില്‍നിന്ന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി എസ്.സി.എസ് ജങ്ഷനില്‍ സമാപിച്ചു. റോഡിന്‍െറ ഇരുവശങ്ങളിലും വെച്ചിരുന്ന കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. പ്രകടനം ഒരു മണിക്കൂറോളം നീണ്ടു. ടൗണിലെ വ്യാപാരികള്‍ കടകളടച്ചു. തുടര്‍ന്ന് നടന്ന എം.സി റോഡ് ഉപരോധം ഡി.വൈ.എഫ്.ഐ ജില്ല ജോയന്‍റ് സെക്രട്ടറി  സി.എന്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. പിന്നീട്, തിരുവല്ല ഡിവൈ.എസ്.പി തമ്പി എസ്. ദുര്‍ഗാദത്തിന്‍െറ നേതൃത്വത്തില്‍ 150ഓളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. 40 മിനിറ്റ് നേരത്തെ ബലപ്രയോഗത്തിനിടെ 20ഓളം പ്രവര്‍ത്തകരെ മൂന്ന് പൊലീസ് ജീപ്പുകളില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഘര്‍ഷം വീണ്ടും തുടര്‍ന്നതിനാല്‍ മുഴുവന്‍ പ്രവര്‍ത്തകരെയും ഒരുമിച്ച് അറസ്റ്റ് ചെയ്തു. പ്രകടനമായി സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുടെയും പൂമാലയിട്ട വിവാഹചിത്രം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 
അടൂര്‍: നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടൂരിനെ നാലു മണിക്കൂറോളം സംഘര്‍ഷഭരിതമാക്കി. ആദ്യ അക്രമത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും സിവില്‍ പൊലീസ് ഓഫിസര്‍ക്കും പരിക്കേറ്റു. രണ്ടാമത് നടന്ന അക്രമത്തില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും നിസാര പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റിയംഗം അടൂര്‍ ചരുവിളയില്‍ റഹിം (34), കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പി.ജെ പ്രശാന്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മന്ത്രി അടൂര്‍ പ്രകാശിന്‍െറ കുടുംബവക ബാര്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. വൈകുന്നേരം 4.30ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി  വരുമ്പോള്‍  കടന്നുവന്ന കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് ഏഴംകുളം അജുവിന്‍െറ കാര്‍ തടഞ്ഞുനിര്‍ത്തി പിന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കുറുവടികളുമായാണ് പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. കെ.എസ്.ആര്‍.ടി.സി കവലയില്‍ സ്ഥാപിച്ചിരുന്ന യൂത്ത്കോണ്‍ഗ്രസിന്‍െറയും കോണ്‍ഗ്രസിന്‍െറയും കേരള കോണ്‍ഗ്രസ്-ബിയുടെയും ബോര്‍ഡുകള്‍ പ്രകടനക്കാര്‍ അടിച്ചുതകര്‍ത്തു. വൈകുന്നേരം ആറുമണിയോടെ ഗാന്ധിഭവനില്‍ നിന്ന് ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രകടനം സി.പി.ഐ ഓഫിസിനു മുന്നില്‍ എത്തിയപ്പോള്‍ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസ് ഇരുവിഭാഗത്തെയും നിയന്ത്രിച്ച് നിര്‍ത്തിയതോടെ കൂടുതല്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ എത്തുകയും കെ.എസ്.ആര്‍.ടി.സി കവലയിലേക്ക് സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി കെ.എസ്.ആര്‍.ടി.സി കവലയിലേക്കു നീങ്ങി. ഇതിനിടെ കടന്നുവന്ന യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രകടനത്തില്‍നിന്ന് കല്ലേറുണ്ടായി. മറുവിഭാഗവും കല്ലെറിഞ്ഞു. യൂത്ത്കോണ്‍ഗ്രസുകാര്‍ക്കെതിരെ എല്‍.ഡി.എഫ് വിഭാഗം പാഞ്ഞടുത്തതോടെ യൂത്ത്കോണ്‍ഗ്രസുകാര്‍ ചിന്നിച്ചിതറി പ്രാണരക്ഷാര്‍ഥം കടകളിലേക്ക് ഓടിക്കയറി. കല്ലേറില്‍ സമീപത്തെ കെട്ടിടത്തിനും കേടുപാടുപറ്റി. രാത്രി എട്ടുമണി വരെ സംഘര്‍ഷാവസ്ഥ നിലനിന്നു. തുടക്കത്തില്‍ യാതൊരു മുന്‍കരുതലുമില്ലാതെ വിരലിലെണ്ണാവുന്ന പൊലീസ് മാത്രമാണ് അടൂരില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷം മുറുകിയതോടെ ജില്ലാ പൊലീസ് ചീഫ് പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സന്നാഹം അടൂരിലെത്തി. നഗരത്തില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. 
ചിറ്റാര്‍:  സീതത്തോട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയല്‍ കെ. മാത്യു, സനല്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജോബി ടി. ഈശോ എന്നിവര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച വൈകുന്നേരം സീതത്തോട് ടൗണില്‍ നടന്ന  ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ  യൂത്ത് കോണ്‍ഗ്രസ് ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടു.  ഇതു ചോദ്യം ചെയ്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി    വാക്ക്തര്‍ക്കമുണ്ടാകുകയും പിന്നീട് അക്രമത്തില്‍ കാലാശിക്കുകയായിരുന്നു. ഈ സമയം പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ നിഷ്ക്രിയരായിരുന്നു. 
പന്തളം: പ്രതിപക്ഷ എം.എല്‍.എമാരെ  പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പന്തളത്ത് എല്‍.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.ടൗണ്‍ ചുറ്റി നടത്തിയ പ്രകടനം സ്വകാര്യ ബസ്സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. പ്രകടനത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പന്തളം സി.ഐ,എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ ജങ്ഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് കനത്ത ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നേരെ നടത്തിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ടും ചൊവ്വാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി ടൗണില്‍ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലത്തില്‍ ജനകീയ വിചാരണ നടത്തി പ്രതിഷേധിച്ചു.
ജില്ല സെക്രട്ടേറിയറ്റംഗം സി. രാഗേഷ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്‍െറയും യൂത്ത്കോണ്‍ഗ്രസിന്‍െറയും ഫ്ളക്സ് ബോര്‍ഡുകളും തകര്‍ത്തു.
പത്തനംതിട്ട: സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. 
ഉപരോധസമരം സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ഉണ്ണികൃഷ്ണപിള്ള, എ. പത്മകുമാര്‍, വി.കെ. പുരുഷോത്തമന്‍പിള്ള, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആര്‍. തുളസീധരന്‍പിള്ള, ബാബു കോയിക്കലത്തേ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉപരോധ സമരത്തെതുടര്‍ന്ന് ഒന്നര മണിക്കൂറോളം സെന്‍ട്രല്‍ ജങ്ഷന്‍ വഴിയുള്ള ഗതാഗതവും നിലച്ചു.

പതിച്ച് കിട്ടിയ ഭൂമിയില്‍ പ്രവേശനമില്ലാതെ 600 കുടുംബങ്ങള്‍

Posted: 09 Jul 2013 11:33 PM PDT

അടിമാലി: മാങ്കുളത്ത് പതിച്ച് കിട്ടിയ മിച്ച ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ 600 കുടുംബങ്ങള്‍ ഗതിയില്ലാതെ അലയുന്നു. 1999 ല്‍ 1014 പേര്‍ക്ക് അര ഹെക്ടര്‍ ഭൂമി പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് മാങ്കുളത്ത് പട്ടയ മേള സംഘടിപ്പിക്കുകയും എല്ലാവര്‍ക്കും അലോട്ട്മെന്‍റ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ക്രമപ്പട്ടിക അനുസരിച്ച് ഭൂമി അളന്ന് 414 പേര്‍ക്ക് ഭൂമി നല്‍കുകയും പട്ടയം കൈമാറുകയും ചെയ്തു. 
ബാക്കിയുള്ളവരുടെ ഭൂമി അളക്കുന്നതിനിടെ ചില പരിസ്ഥിതി സംഘടനകള്‍ കോടതിയില്‍ പോകുകയും കോടതി ഇടപെടുകയും ചെയ്തതോടെ ഭൂമി വിതരണം തടസ്സപ്പെടുകയായിരുന്നു. ഇതിനിടയില്‍ പരിസ്ഥിതി ലോല മേഖലയാണെന്നും ജനവാസം അനുവദിക്കരുതെന്നും വനംവകുപ്പ് സത്യവാങ്മൂലം നല്‍കി. ഇതോടെ ഭൂമി വിതരണം അനിശ്ചിതത്ത്വത്തിലായി.
2006 ല്‍ തീരുമാനമായെങ്കിലും വീണ്ടും വനംവകുപ്പ് ഭൂമി വിതരണത്തിനെതിരെ രംഗത്ത് വരികയും ഭൂരഹിതര്‍ക്ക് എതിരായ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നാക്കം പോയതോടെ 600 കുടുംബങ്ങള്‍ വഴിയാ ധാരമായി. ജില്ലയിലെ അഞ്ചുമണ്ഡലളില്‍ നിന്നുള്ളവരെയാണ് ആദ്യം പരിഗണിച്ചതെങ്കിലും അവസാനം ദേവികുളം മണ്ഡലത്തില്‍ മാത്രമുള്ള ഭൂരഹിതരെയാണ് അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. മാങ്കുളം പഞ്ചായത്തില്‍ താമസിക്കുന്നവരാണ് കൂടുതല്‍ ഉണ്ടായിരുന്നത്. ഇവരാണ് ഭൂമി ലഭ്യമാകാത്തതില്‍ ഏറിയ പങ്കും. കെ.ഡി. എച്ച്.പി കമ്പനിയില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതരായവര്‍ക്ക് പതിച്ച് നല്‍കുന്നതിനായാണ് ഇവിടെ ഭൂമി മാറ്റിയിട്ടത്. 1984, 1986 വര്‍ഷങ്ങളില്‍ ഭൂരഹിതര്‍ക്ക് ഭൂമി പതിച്ച് നല്‍കിയതോടെയാണ് മാങ്കുളം ജനവാസ കേന്ദ്രമായി മാറിയത്.
 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമര പെരുമഴ

Posted: 09 Jul 2013 11:27 PM PDT

കോട്ടയം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് പ്രതിഷേധസമര പെരുമഴ. 
ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.സോളാര്‍തട്ടിപ്പില്‍ കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ കോലംകത്തിച്ച് ആറ്റിലൊഴുക്കി. ബി.ജെ.പി, യുവമോര്‍ച്ച  പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ പ്രതിഷേധ സമരത്തിന് തുടക്കമിട്ടത്. കോട്ടയം ഗാന്ധിസ്ക്വയറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും കോലം കത്തിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു.  നേതാക്കളായ സി.എന്‍. സുഭാഷ്, ബിനു ആര്‍. വാര്യര്‍, ശാന്തകുമാര്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.
ഉച്ചയോടെ സി.പി.എം നേതൃത്വത്തിലുള്ള സമരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജില്ല കമ്മിറ്റിയംഗം കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി. ശശികുമാര്‍, ജെയ്ക് പി. തോമസ്, പി. ആനന്ദക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നാലിന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച എ.ഐ.വൈ. എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് നേതൃത്വം നല്‍കിയ സംസ്ഥാന സഹകരണ ബോര്‍ഡ് ചെയര്‍മാന്‍ കുഞ്ഞ് ഇല്ലമ്പള്ളിയുടെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് മിനിസിവില്‍സ്റ്റേഷന്‍ പരിസരത്ത് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയതോതില്‍ ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷം കണക്കിലെടുത്ത് കുഞ്ഞ് ഇല്ലമ്പള്ളിയുടെ വീടിന് സമീപത്ത് വന്‍പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. മനുലാല്‍, സംസ്ഥാന ജോയന്‍റ് സെക്രട്ടറി പ്രശാന്ത്രാജന്‍, അഡ്വ.വി.ബി ബിനു എന്നിവര്‍ സംസാരിച്ചു. 
വൈകുന്നേരം അഞ്ചിന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. നഗരംചുറ്റിയ പ്രകടനം ഗാന്ധിസ്ക്വയറില്‍ സംഗമിച്ച് എം.സി റോഡ് ഉപരോധിച്ചു.മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ മുദ്രാവാക്യം മുഴക്കി റോഡില്‍കുത്തിയിരുന്നായിരുന്നു പ്രതിഷേധം. മഴയെ അവഗണിച്ച് നടത്തിയ പ്രതിഷേധയോഗം സി.ഐ.ടി.യു ജില്ല വൈസ്പ്രസിഡന്‍റ് പി.ജെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി.എസ്.ശരത്, ഡിവൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ്,  പി.എന്‍. ബിനു, ടി.എം. സുരേഷ്, വി.ആര്‍. രാജേഷ്, സി.ടി. രാജേഷ്, എ.എസ്.പ്രശാന്ത്, ജെയ്ക് പി.തോമസ്, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കണ്ണീര്‍ വാതകഷെല്ലും ഗ്രനേഡും ഉള്‍പ്പെടെ ക്രമീകരണം ഏര്‍പ്പെടുത്തി പൊലീസ് വന്‍സന്നാഹം ഒരുക്കിയാണ് പ്രതിഷേധസമരങ്ങളെ നേരിട്ടത്. പ്രധാനജങ്ഷനുകളിലും സമരം കടന്നുപോകുന്ന വഴിയിലും പൊലീസിനെ വിന്യസിച്ചിരുന്നു. 
മുണ്ടക്കയത്ത് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാര്‍ ദേശീയപാത ഉപരോധിച്ചു. സി.പി.എം പ്രകടനത്തിന് ജെ. പ്രസാദ്, പി.കെ. പ്രദീപ്, ബി.ജെ.പി പ്രകടനത്തിന് പി.എന്‍. മധു എന്നിവര്‍ നേതൃത്വം നല്‍കി.
ഈരാറ്റുപേട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയില്‍ സി.പി.എമ്മിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറി കെ.എം. അലിയാര്‍ ഉദ്ഘാടനം ചെയ്തു. മാത്യൂസ് വീടന്‍, ജോര്‍ജ് പീറ്റര്‍, എം.എച്ച്. ഷനീര്‍ എന്നിവര്‍ സംസാരിച്ചു.
കൊല്ലപ്പള്ളിയില്‍ എല്‍. ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. യോഗത്തില്‍ കുര്യാക്കോസ് ജോസഫ്, ജോര്‍ജ് ജോസഫ്, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ സി.പി.എം, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ടി.എസ്. സ്നേഹാധനന്‍, എം.ആര്‍. രത്നാകരന്‍ നായര്‍, പി.വി. വിജേഷ് എന്നിവര്‍ സംസാരിച്ചു.
വൈക്കം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ശാലുമേനോന്‍, സരിത എസ്. നായര്‍ എന്നിവരുടെ കോലം കത്തിച്ചു. തിരുവനന്തപുരത്ത് പൊലീസ് നടത്തിയ അതിക്രമത്തിലും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും സി.പി.എം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ വൈക്കത്ത് പ്രകടനം നടത്തി. ടൗണ്‍ ചുറ്റിക്കറങ്ങിയ പ്രകടനം ബോട്ട് ജെട്ടി മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് യോഗത്തില്‍ കെ.കെ. ഗണേശന്‍, കെ. സുഗുണന്‍, പി. ശശിധരന്‍, അഡ്വ.കെ. രഞ്ജിത് ശ്രീകുമാര്‍, ടി.വി. പുഷ്കരന്‍ എന്നിവര്‍ സംസാരിച്ചു. 

ഉപസമിതിയെ നിയോഗിക്കണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

Posted: 09 Jul 2013 11:21 PM PDT

Subtitle: 
കൊച്ചി മെഡിക്കല്‍ കോളജ്
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍  ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി കോളജിന്‍െറ ആസ്തി ബാധ്യത റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. 
മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി. മോഹനന്‍, പി.കെ. അബ്ദുറബ്ബ്, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കളമശേരിയില്‍ 60 ഏക്കര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന  കോളജിന്‍െറ സ്ഥാവര- ജംഗമ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യം 51.40 കോടിയായാണ് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്‍െറ തുടര്‍നടപടികള്‍, ജീവനക്കാരുടെ പുനര്‍വിന്യാസം, പുനരധിവാസം, യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ തസ്തിക നിര്‍ണയം ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപ്പാക്കുന്നതിനായി സ്പെഷല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഉപസമിതിയെ ചുമതലപ്പെടുത്താവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
ജനറല്‍ വാര്‍ഡില്‍ 500 കിടക്കകളും മറ്റു വിഭാഗങ്ങളിലായി 36 കിടക്കകളുമുള്ള ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം കിടത്തിച്ചികിത്സക്ക് എത്തിയത് ഏകദേശം 13,500 രോഗികളാണ്. ഔ് പേഷ്യന്‍റ് വിഭാഗത്തിലായി 15 ചികിത്സ മേഖലകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ അത്യാഹിത,അപകടരഹിത വിഭാഗം 24 മണിക്കൂറും പൂര്‍ണസജ്ജമായ നിലയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലാബ്, റേഡിയോളജി, ഫിസിയോതെറപ്പി, ബ്ളഡ്ബാങ്ക്, ഫാര്‍മസി, ഡയാലിസിസ് യൂനിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു. 
എം.ബി.ബി.എസ് ഉള്‍പ്പെടെ വിവിധ കോഴ്സുകള്‍ നടത്തുന്ന ഇനത്തില്‍  പ്രതിവര്‍ഷം 29.42 കോടിയുടെ വരവ് സ്ഥാപനത്തിനുണ്ട്. 
നിലവില്‍ കോളജ് നടക്കുന്നത് 29.50 കോടി  വരുമാനവും 36 കോടി   ചെലവുമായിട്ടാണ്. സര്‍ക്കാര്‍ ഫീസ് വന്നാല്‍ നിലവില്‍ ഫീസിനത്തില്‍ കിട്ടുന്ന 21.38 കോടിയെന്നത് രണ്ട് കോടിയായി കുറയും. 
എം.ബി.ബി.എസ് പഠനത്തിന് ആകെയുള്ള 100 സീറ്റില്‍ 50 എണ്ണം സര്‍ക്കാര്‍ ക്വോട്ടയിലും 35 എണ്ണം മാനേജ്മെന്‍റിലും 15 എണ്ണം എന്‍.ആര്‍.ഐ ക്വോട്ടയിലുമാണ് പ്രവേശം. 
കേപ്പിന്‍െറ കീഴിലുള്ള സി.എം.സിക്ക് സര്‍ക്കാര്‍ അനുവദിച്ച 60 ഏക്കര്‍ സ്ഥലത്തിന്‍െറ ഈടില്‍ നിന്ന് ലഭ്യമായ വായ്പ, ഓവര്‍ഡ്രാഫ്റ്റ് ഉപയോഗിച്ചാണ് കോളജിന്‍െറ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. 
അധ്യാപക- അനധ്യാപക വിഭാഗങ്ങളിലായി 835 പേരാണിവിടെ ജോലിചെയ്യുന്നത്. അധ്യാപകര്‍ 251 ഉം അനധ്യാപകര്‍ 584 ഉം വരും. അധ്യാപക വിഭാഗത്തിലെ 182 പേര്‍ സ്ഥിരമായും 53 പേര്‍ കരാറടിസ്ഥാനത്തിലും രണ്ടുപേര്‍ ഡെപ്യൂട്ടേഷനിലും 13 പേര്‍ കണ്‍സള്‍ട്ടന്‍റായും ഒരാള്‍ ദിവസവേതനത്തിലുമാണ് ജോലിചെയ്യുന്നത്. അനധ്യാപകരില്‍ 232 പേര്‍ സ്ഥിരമായും 182 പേര്‍ കരാറിലും 170 പേര്‍ ദിവസവേതനത്തിലുമാണ് ജോലിചെയ്യുന്നത്. എല്ലാ വിഭാഗം ജീവനക്കാരുടെയും ശമ്പളത്തിനും മറ്റുമായി പ്രതിമാസം ഏകദേശം മൂന്നുകോടി വേണ്ടിവരും. 
സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ മരുന്നുകള്‍, പരിശീലനം, ശസ്ത്രക്രിയ, അറ്റകുറ്റപ്പണി, വൈദ്യുതി, കുടിവെള്ളം എന്നിവക്കായി പ്രതിമാസം 12 കോടി വേണ്ടിവരും. 25 ഏക്കറോളം ഭൂമി തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നഴ്സിങ് കോളജിനും സ്കൂളിനുമായി പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ചിനും എട്ടിനുമിടയില്‍ വര്‍ഷം പഴക്കമുള്ള പതിനഞ്ചോളം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി പ്രതിവര്‍ഷം 255 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

ഹര്‍ത്താല്‍ പൂര്‍ണം

Posted: 09 Jul 2013 11:06 PM PDT

Subtitle: 
അങ്ങിങ്ങ് ആക്രമണം; കോണ്‍ഗ്രസ് ബോര്‍ഡുകള്‍ നശിപ്പിച്ചു
ആലപ്പുഴ: തിരുവനന്തപുരത്തെ അക്രമ സംഭവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജില്ലയില്‍ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണം. ഗതാഗതത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ലെങ്കിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്തിയില്ല.  ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. കുട്ടനാടിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതിനാല്‍ ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വീസ് തടസ്സമില്ലാതെ നടന്നു. എങ്കിലും ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതിയായതിനാല്‍ കുട്ടനാട്ടില്‍നിന്ന് യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. കലക്ടറേറ്റിലും ഹാജര്‍നില കുറഞ്ഞു. ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളും പേരിനുമാത്രമാണ് പ്രവര്‍ത്തിച്ചത്. ജലഗതാഗത വകുപ്പിന്‍െറ ഓഫിസ് പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ. എഫ് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. കെ.എസ്. ആര്‍.ടി.സി ബസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തിയശേഷമാണ് പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് എത്തിയത്. പൊലീസിന്‍െറ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
ആലപ്പുഴയില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പലഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചതായി സി.പി.ഐ നേതാവ് ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. നഗരത്തില്‍ നടന്ന പ്രകടനത്തിനുശേഷം സമ്മേളനത്തില്‍ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റിയംഗം പി.പി. ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ. ആഞ്ചലോസ്, അഡ്വ. ആര്‍. ഉണ്ണികൃഷ്ണന്‍, പി.കെ. സോമന്‍, പി.കെ. സദാശിവന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പുന്നപ്ര, പുറക്കാട് ഭാഗങ്ങളില്‍ വ്യാപകമായി കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി എന്നിവയുടെ കൊടികളും ബാനറുകളും നശിപ്പിച്ചു. പുറക്കാട് ജങ്ഷനില്‍ ദേശീയപാത ഉപരോധിച്ചു. പുന്നപ്ര കളിത്തട്ട് ജങ്ഷന് കിഴക്ക് സ്ഥാപിച്ചിരുന്ന ഐ.എന്‍.ടി.യു.സിയുടെ ബോര്‍ഡ് തിങ്കളാഴ്ച രാത്രി നശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഇന്ദിരാഗാന്ധിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.
ചേര്‍ത്തലയില്‍ തിങ്കളാഴ്ച ഉണ്ടായ സംഘര്‍ഷാവസ്ഥ ചൊവ്വാഴ്ചയും തുടര്‍ന്നു. വയലാറിലും പള്ളിപ്പുറത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെയും പള്ളിപ്പുറത്ത് സി.പി.ഐ ഓഫിസിന് നേരെയും ആക്രമണം നടന്നു. നഗരത്തില്‍ കെ.എസ്.ആര്‍. ടി.സി ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനുനേരെ കൈയേറ്റശ്രമവും നടന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിനിടെയാണ് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരെ ആക്രമണം ഉണ്ടായത്. രണ്ട് ഓഫിസുകളിലെയും കസേരകളും മേശകളും തകര്‍ത്തു. പള്ളിപ്പുറത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തില്‍ സി.പി.ഐ ഓഫിസിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു. ഇടതുമുന്നണി പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജാഥക്കുനേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഓടിയടുത്തെങ്കിലും പൊലീസ് ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കി. ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനത്തിന് എ.എസ്. സാബു, പി.വി. പൊന്നപ്പന്‍, എന്‍.എസ്. ശിവപ്രസാദ്, മനു സി. പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
കോണ്‍ഗ്രസിന്‍െറ പ്രകടനത്തിന് ഡി.സി.സി സെക്രട്ടറിമാരായ കെ.എന്‍. സെയ്തുമുഹമ്മദ്, സി.കെ. ഷാജിമോഹന്‍, എസ്. കൃഷ്ണകുമാര്‍, ബ്ളോക് പ്രസിഡന്‍റ് ആര്‍. ശശിധരന്‍, കെ.ജെ. സണ്ണി, ഐസക് മാടവന എന്നിവര്‍ നേതൃത്വം നല്‍കി.സി.പി.ഐ നിയന്ത്രണത്തിലുള്ള സി. സി.ടി ബസിന്‍െറ ചില്ലുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ ഇടത് യൂനിയനുകള്‍ പ്രതിഷേധിച്ചു.
ഹരിപ്പാട്ട് പ്രതിഷേധക്കാരെ നേരിടാന്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രകടനത്തിന് മുന്‍ എം. എല്‍.എ ടി.കെ. ദേവകുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി എം. സത്യപാലന്‍, സി. ഐ.ടി.യു നേതാവ് ബി. രാജേന്ദ്രന്‍, ജില്ല പഞ്ചായത്ത് മുന്‍ അംഗം സി. പ്രസാദ്, ആര്‍. എസ്.പി നേതാവ് എസ്.എസ്. ജോളി, സി.പി.എം നേതാക്കളായ കെ. മോഹനന്‍, സോമന്‍, സി.പി.ഐ നേതാവ് എന്‍. സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മാന്നാറില്‍ പൊലീസും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്‍െറ പതാക നശിപ്പിച്ചയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് കാരണം. സ്റ്റോര്‍ ജങ്ഷനില്‍ ആര്‍. ബാലകൃഷ്ണപിള്ള, കെ.ബി. ഗണേഷ്കുമാര്‍ എന്നിവരുടെ ചിത്രങ്ങളുള്ള ബോര്‍ഡുകളും ശാലുമേനോന്‍െറ നൃത്തവിദ്യാലയത്തിന്‍െറ പ്രചാരണ ഫ്ളക്സ്ബോര്‍ഡുകളും നശിപ്പിച്ചു. പ്രകടനം പരുമല കടവ് ചുറ്റി പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.പി മണ്ഡലം സെക്രട്ടറി ശശികുമാര്‍ ചെറുകോല്‍, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് കെ.എസ്. ഗോപി, അഡ്വ. സി. ജയചന്ദ്രന്‍, കൊട്ടാരത്തില്‍ രാമചന്ദ്രന്‍ നായര്‍, പി.എന്‍. നെടുവേലി, ജി. രാമകൃഷ്ണന്‍, മണി കയ്യത്ര, ബി.കെ. പ്രസാദ്, കെ.ജെ. തോമസ്, പി.ജി. രാജപ്പന്‍, കെ.ആര്‍. രഗീഷ്മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്ങന്നൂരില്‍  സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. എം.എച്ച്. റഷീദ്, രാജന്‍ കണ്ണാട്ട്, പി.എം. തോമസ്, ബി. ഉണ്ണികൃഷ്ണപിള്ള, കെ.സി. കുട്ടപ്പന്‍, പി.ആര്‍. പ്രദീപ്കുമാര്‍, ബിനോയ് കെ. സാം, സന്ദീപ്, പി.കെ. ശിവപ്രസാദ്, ചന്ദ്രശേഖരന്‍ മുളക്കുഴ, പ്രസന്നന്‍, എം.കെ. മനോജ് എന്നിവര്‍ സംസാരിച്ചു. മാവേലിക്കരയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ ഓടിയില്ല. കെ. എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കിലും സമീപ ജില്ല കേന്ദ്രങ്ങളില്‍നിന്ന് ബസുകള്‍ എത്തിയില്ല. ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കായംകുളത്ത് ഹര്‍ത്താല്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. രാവിലെ എല്‍.ഡി.വൈ.എഫിന്‍െറ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപം ദേശീയപാത ഉപരോധിച്ചു. അരമണിക്കൂറിന് ശേഷം നടന്ന പ്രകടനം കോണ്‍ഗ്രസ് ഓഫിസിന് നേരെയുള്ള കല്ലേറില്‍ കലാശിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ കോണ്‍ഗ്രസിന്‍െറ ഫ്ളക്സ്ബോര്‍ഡുകള്‍ നശിപ്പിച്ചു. കൊടിമരം സ്ഥാപിക്കാന്‍ എത്തിയ കെ.എസ്.യു പ്രവര്‍ത്തകരുമായി ഹര്‍ത്താല്‍ അനുകൂലികള്‍ വാക്കേറ്റം നടത്തി. നഗരത്തില്‍ പലഭാഗത്തും ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ഓഫിസുകള്‍ക്കും പൊലീസ് കാവലുണ്ടായിരുന്നു.
അരൂരില്‍ ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടായില്ല. ഇതുമൂലം കൊച്ചിയിലേക്ക് പോകേണ്ട നൂറുകണക്കിനാളുകള്‍ക്ക് യാത്ര ഒഴിവാക്കേണ്ടി വന്നു. അരൂരിലെ വ്യവസായ കേന്ദ്രങ്ങളിലും ജീവനക്കാര്‍ കുറവായിരുന്നു. 
ചാരുംമൂട്ടില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ രാവിലെ 10  മണിയോടെ റോഡ് ഉപരോധിച്ചു. ആര്‍.എസ്.പി കേന്ദ്രകമ്മിറ്റി അംഗം അഡ്വ. കെ. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.വൈ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്‍. രവീന്ദ്രന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ജോഷ്വാ, എന്‍.സി.പി ജില്ലാ സെക്രട്ടറി എസ്. ഷാജഹാന്‍, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി കെ. സഞ്ജു, മണ്ഡലം കണ്‍വീനര്‍ പി.എം. സമദ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP