സ്വാഗതം
WELCOME

News Update..

Tuesday, December 25, 2012

കൂട്ടമാനഭംഗം: മജിസ്ട്രേറ്റിന്റെ പരാതിയില്‍ അന്വേഷണം വേണമെന്ന് ഷീല ദീക്ഷിത്‌ Madhyamam News Feeds

കൂട്ടമാനഭംഗം: മജിസ്ട്രേറ്റിന്റെ പരാതിയില്‍ അന്വേഷണം വേണമെന്ന് ഷീല ദീക്ഷിത്‌ Madhyamam News Feeds

Link to

കൂട്ടമാനഭംഗം: മജിസ്ട്രേറ്റിന്റെ പരാതിയില്‍ അന്വേഷണം വേണമെന്ന് ഷീല ദീക്ഷിത്‌

Posted: 24 Dec 2012 11:21 PM PST

Image: 

ന്യൂ ദല്‍ഹി: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ  മൊഴിരേഖപ്പെടുത്തിയ മജിസ്ട്രേറ്റിന്റെപരാതിയില്‍ അന്വേഷണം വേണമെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തുന്നതില്‍ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്ന മജിസ്ട്രേറ്റിന്റെപരാതിയിന്‍മേല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷീലാ ദീക്ഷിത് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കാണ്  കത്തു നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ വസന്ത് വിഹാര്‍ സബ് ഡിവിഷന്‍ മജിസ്ട്രേറ്റ് ഉഷ ചതുര്‍വേദിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. മൂന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മജിസ്ട്രേറ്റിന്റെപരാതി. ക്യാമറയുടെ മുന്നില്‍ മൊഴി നല്‍കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ  മാതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ ക്യാമറക്കുമുന്നില്‍ പെണ്‍കുട്ടി മൊഴിരേഖപ്പെടുത്തുന്നതില്‍ മാതാവ് തന്നെ അതൃപ്തി പ്രകടപ്പിക്കുകയായിരുന്നെന്ന്   മജിസ്ട്രേറ്റിന്റെപരാതി നിരസിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ മജിസ്ട്രേറ്റിന്റെ പരാതി ഗൗരവമായി കാണണമെന്നും പരാതിയിന്‍മേല്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഷീലാ ദീക്ഷിത് ആഭ്യന്തരമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
 

വ്യാപാരിയെ കൊലപ്പെടുത്തി രത്‌നകവര്‍ച്ച: പ്രതികള്‍ രക്ഷപ്പെട്ട വാഹനം കണ്ടെത്തി

Posted: 24 Dec 2012 11:01 PM PST

Image: 

തിരുവനന്തപുരം: രാജകുടുംബാംഗമായ വ്യാപാരിയെ കൊലപ്പെടുത്തി കോടികള്‍ വിലമതിക്കുന്ന രത്‌നാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഇതോടൊപ്പം പ്രതികള്‍ ഉപയോഗിച്ച പഞ്ഞിയും കൈയ്യുറകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിനിടെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

മാവേലിക്കര കോവിലകത്തെ ഡോ.ബി.ഹരിഹരവര്‍മ (59) ആണ് വട്ടിയൂര്‍കാവിന് സമീപം തിങ്കളാഴ്ച പകല്‍ കൊല്ലപ്പെട്ടത്. മാവേലിക്കര കോവിലകത്തുനിന്ന് പരമ്പരാഗതമായി കൈമാറിക്കിട്ടിയ അപൂര്‍വ വൈഡൂര്യങ്ങളും രത്‌നങ്ങളും പഞ്ചലോഹവിഗ്രഹങ്ങളും ആഭരണങ്ങളുമടങ്ങുന്ന ഉദ്ദേശ്യം 300 കോടി രൂപ വിലമതിക്കുന്ന അമൂല്യശേഖരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
 

ഹ്യൂഗോ ചാവെസ് സുഖം പ്രാപിക്കുന്നതായി വെനിസ്വേല

Posted: 24 Dec 2012 10:36 PM PST

Image: 

കറാക്കസ്: അര്‍ബുദ ചികിത്സക്കായി  ക്യൂബയില്‍ ശസ്ത്രക്രിയക്കു വിധേയനായ  വെനിസ്വേല പ്രസിഡന്‍്റ് ഹ്യൂഗോ ചാവെസ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്.
 അര്‍ബുദത്തിന് മൂന്നുശസ്ത്രക്രിയകള്‍ക്കു വിധേയനായ അദ്ദേഹത്തിന്  ഡിസംബര്‍ 11 ന് നാലാമത്തെ ശസ്ത്രക്രിയക്കു കൂടി നടത്തിയിരുന്നു.
ശസ്ത്രക്രിയക്കുശേഷം ഉണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസകോശത്തിലെ അണുബാധയും അദ്ദേഹത്തിന്‍െറ ആരോഗ്യനിലയെ മോശമായി ബാധിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായി  വൈസ് പ്രസിഡന്‍്റ് നിക്കോളാസ് മദുരോയാണ് അറിയിച്ചു.
നാലാമതും പ്രിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ട 58 കാരനായ ചാവെസ് ജനുവരി 10 ന് സത്യപ്രതിജ്ഞ ചെയ്യും.

മ്യൂസിയം വളപ്പും കാമറാ നിരീക്ഷണത്തിലേക്ക്

Posted: 24 Dec 2012 09:59 PM PST

തിരുവനന്തപുരം: മ്യൂസിയം വളപ്പും കാമറാ നിരീക്ഷണത്തിലേക്ക്. മ്യൂസിയം മൃഗശാലാ വളപ്പിലെ പ്രധാന സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കാനാണ് മ്യൂസിയം മൃഗശാലാ വകുപ്പിന്‍െറ പുതിയ തീരുമാനം.
ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെല്‍ട്രോണിനാണ് ചുമതല. ഒന്നരക്കോടി രൂപ ചെലവില്‍ വിപുലമായ രീതിയില്‍ കാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കെല്‍ട്രോണ്‍ തയാറാക്കിവരികയാണ്. റിപ്പോര്‍ട്ട് പൂര്‍ണമായ ശേഷമേ കാമറകളുടെ എണ്ണവും സ്ഥാപിക്കേണ്ട സ്ഥലങ്ങളും സംബന്ധിച്ച് തീരുമാനമാകൂ. കാമറകളോടൊപ്പം സന്ദര്‍ശകര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍  മൈക്കിലൂടെ വിവരങ്ങള്‍ അറിയിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.
സന്ദര്‍ശകര്‍ക്ക് തങ്ങളുടെ കൂട്ടത്തിലുള്ള ആരെയെങ്കിലും കാണാതാകുകയോ വഴിതെറ്റിപ്പോകുകയോ ചെയ്താല്‍ സംവിധാനം വഴി അനൗണ്‍സ് ചെയ്യാനാകും. സെക്യൂരിറ്റി ജീവനക്കാരുടെ ക്യാബിനിലാകും സൗണ്ട് സംവിധാനം സ്ഥാപിക്കുക.
മ്യൂസിയത്തില്‍ ദിവസേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കണക്കാക്കാനും മോഷണവും മൃഗങ്ങളെ ആക്രമിക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങളും തടയാനും കാമറകള്‍ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. കാമറ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. അനിഷ്ട സംഭവങ്ങള്‍ കണ്ടെത്തിയാല്‍ അപ്പോള്‍തന്നെ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയും ഇതുവഴി സംഭവം തടയുകയും ചെയ്യും.നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സന്ദര്‍ശകര്‍ കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങള്‍ മൃഗങ്ങള്‍ക്ക് നല്‍കാറുണ്ട്. ഇത്തരം സംഭവങ്ങളും യഥാസമയം കണ്ടെത്തി തടയാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാതിരുന്ന പശ്ചാത്തലത്തില്‍ കാമറാ സംവിധാനം സഹായകമാകും.
 

മുസ്ലിമിനോടുള്ള സര്‍ക്കാറുകളുടെ നിലപാട് വിവേചനപരം -സുരേഷ് ഖൈര്‍നാര്‍

Posted: 24 Dec 2012 09:52 PM PST

Subtitle: 
എസ്.ഐ. ഒ ജില്ലാ സമ്മേളനം

കൊല്ലം: കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ മുസ്ലിംകളോട് വിവേചനപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓള്‍ ഇന്ത്യ സെക്യുലര്‍ഫോറം പ്രസിഡന്‍റ് ഡോ. സുരേഷ് ഖൈര്‍നാര്‍. കരുനാഗപ്പള്ളിയില്‍ എസ്.ഐ.ഒ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താടി വെക്കുന്നവനെയും തൊപ്പിധരിക്കുന്നവനെയും സംശയത്തോടെയാണ് ഭരണകൂടങ്ങള്‍ വീക്ഷിക്കുന്നത്.
മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദ കേസുകള്‍ ചുമത്തി അന്യായമായി ജയിലിലടച്ചിരിക്കുന്നത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണ്. രാജ്യത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളെ അവഗണിച്ച് സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍. ദല്‍ഹിയില്‍ നടന്ന പൈശാചികമായ മാനഭംഗം അപലപിക്കേണ്ടതാണ്. എന്നാല്‍ വിവിധയിടങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശപോരാട്ടങ്ങളെയും നീറുന്ന പ്രശ്നങ്ങളെയും അവഗണിക്കുകയാണ് മാധ്യമങ്ങള്‍.
ഇന്ത്യയിലെ മുസ്ലിംകള്‍ ഭരണഘടനയനുസരിച്ച് ജീവിക്കുന്നവരാണ്. ഇത് അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ആര്‍.എസ്.എസിന്‍േറതുള്‍പ്പെടെ നേതാക്കളെ ഐ.ബിയോ പൊലീസോ സംശയത്തോടെയല്ല കാണുന്നത്. ഐ.ബിയും ആര്‍.എസ്.എസും തമ്മിലുള്ള അവിഹിതബന്ധത്തെയാണ് ഇത് കാണിക്കുന്നത്. ക്രൂരമായമനുഷ്യാവകാശ നിഷേധത്തിനിരയാക്കപ്പെട്ട മഅ്ദനിയുടെ നാടാണ് കരുനാഗപ്പള്ളി. ഭരണകൂടത്തിന്‍െറ ഇരയായാണ് അദ്ദേഹം ജയിലില്‍ കിടക്കുന്നത്. ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ക്രൂരമായ അവഗണനയും പീഡനവും ഉണ്ടായിട്ടും ഇന്ത്യയിലെ മുസ്ലിംകള്‍ കാണിക്കുന്ന ആത്മസംയമനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വിപ്ളവംസൃഷ്ടിക്കാന്‍ ചെറുപ്പത്തിന് മാത്രമേ കഴിയൂ എന്നാണ് ലോകത്ത് നടക്കുന്ന ആധുനിക സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇറോം ശര്‍മിളയും ബിനായക്സെന്നും മഅ്ദനിയും ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട മനുഷ്യാവകാശപ്രശ്നങ്ങളെ കാമ്പസിന് പരിചയപ്പെടുത്തിയത് എസ്.ഐ.ഒ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവന്‍െറ ജാതിയും മതവും വര്‍ഗവും തിരിച്ചറിയാനുള്ള ആറാമിന്ദ്രിയം കണ്ണുകെട്ടിയ നീതിദേവതക്കുണ്ടോയെന്ന് സംശയിച്ചുപോകുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ടി.കെ. ഫാറൂഖ്  പറഞ്ഞു. മഅ്ദനി നേരിടുന്ന അന്യായത്തെപ്പറ്റി ചോദിക്കുമ്പാള്‍ നീതിയും നിയമവും അതിന്‍െറ വഴിക്കു പോകുമെന്ന് പറയുന്നവര്‍ ബാല്‍താക്കറെയെയും തൊഗാഡിയയെയും കാണുന്നില്ല. ആറാമിന്ദ്രിയം  നീതിദേവതക്കും നീതിപീഠത്തിനുമുണ്ടോയെന്ന് സംശയിച്ചുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാന്മാരായ പ്രവാചകന്മാരുടെ പാതയേറ്റെടുത്തവരുടെ കൂട്ടായ്മയാണ് എസ്.ഐ.ഒ യുടേതെന്ന് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ കെ.എ. സിദ്ദീഖ് ഹസന്‍ പറഞ്ഞു.
എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി എസ്. സമീര്‍, ജമാഅത്തെ ഇസ്ലാമി കൊല്ലം ജില്ലാ പ്രസിഡന്‍റ് ടി.എം. ശരീഫ്, വനിതാവിഭാഗം ജനറല്‍ സെക്രട്ടറി മുനീറ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എ.എ. കബീര്‍, ജി.ഐ.ഒ ജില്ലാ സമിതിയംഗം ആമിനാ ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ  ജനറല്‍ സെക്രട്ടറി മുഹമ്മദ് മുന്നാസ് പ്രമേയം അവതരിപ്പിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഐ.ഒ സംസ്ഥാനപ്രസിഡന്‍റ് എസ്. ഇര്‍ഷാദിനെ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഫാസില്‍ ചടങ്ങില്‍ ആദരിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജമാല്‍ പാനായിക്കുളം സുരേഷ്ഖൈര്‍നാറിന്‍െറ പ്രസംഗം പരിഭാഷപ്പെടുത്തി.
സമ്മേളന ബുള്ളറ്റിന്‍ ടി.എം. ശരീഫ് സുരേഷ് ഖൈര്‍നാറിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഫാസില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഹാറൂണ്‍ നന്ദിയും പറഞ്ഞു. ഖുര്‍ആനില്‍ നിന്ന് അജാസ് അവതരിപ്പിച്ചു.

സി.ആര്‍.പി.എഫ് ക്യാമ്പില്‍ വെടിവെപ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted: 24 Dec 2012 09:46 PM PST

Image: 

റായ്പൂര്‍: ഛത്തീസ്ഗഢിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദന്തേവാഡ ജില്ലയിലെ അര്‍ഹന്‍പൂര്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ഉറങ്ങിക്കിടക്കുകയായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് നേരെ ദീപ് കുമാര്‍ തിവാരിയെന്ന ജവാന്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് നരേന്ദ്ര ഖരേ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

മൂന്നു ജവാന്മാര്‍ വെടിയേറ്റയുടനെ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. പരിക്കേറ്റ ജവാനെ ജഗ്ദല്‍പൂര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ദീപ് കുമാര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും ഖരേ പറഞ്ഞു.
 

മാലിന്യ സംസ്കരണം: ബയോഗ്യാസ് പ്ളാന്‍റിനും കമ്പോസ്റ്റ് യൂനിറ്റിനും പദ്ധതി

Posted: 24 Dec 2012 09:45 PM PST

തൊടുപുഴ: നഗരസഭാ പ്രദേശത്തെ വീടുകളില്‍ ജൈവ മാലിന്യ സംസ്കരണത്തിന് സബ്സിഡിയോടെ ബയോഗ്യാസ് പ്ളാന്‍റുകള്‍ നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയിലെ എല്ലാ വീടുകളിലും ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വീട്ടിലും പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് സാമ്പത്തിക സഹായം നല്‍കും. മൊത്തം ചെലവില്‍ 75 ശതമാനം സബ്സിഡിയായി നല്‍കും. ഇതില്‍ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. 25 ശതമാനം തുക നഗരസഭ വഹിക്കും.
ബയോഗ്യാസ് പ്ളാന്‍റുകള്‍ക്ക് പുറമേ വീടുകളില്‍ കമ്പോസ്റ്റിങ് യൂനിറ്റ് സ്ഥാപിക്കാന്‍ 90 ശതമാനം സബ്സിഡി നല്‍കും. യൂനിറ്റൊന്നിന് 900 രൂപയാണ് ചെലവ് വരിക.
ഗുണഭോക്താവ് 90 രൂപ മുടക്കിയാല്‍ മതി. ഇത്തരം പരമാവധി യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കും. ബയോ ഗ്യാസ് പ്ളാന്‍റും കമ്പോസ്റ്റിങ് യൂനിറ്റും സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അപേക്ഷാ ഫോറങ്ങള്‍ നഗരസഭാ ഓഫിസില്‍ നിന്ന് ഈ മാസം 26 മുതല്‍ ലഭിക്കും. ഇവ പൂരിപ്പിച്ച് ജനുവരി 13 വരെ വിവിധ വാര്‍ഡുകളില്‍ ചേരുന്ന വാര്‍ഡ് സഭകളില്‍ സമറപ്പിച്ച് അംഗീകാരം നല്‍കും.
നഗരസഭാ പ്രദേശത്തെ വിവിധ സാമൂഹിക സംഘടനകള്‍ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി സഹകരിക്കണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. വിവിധ റസിഡന്‍റ്സ് അസോസിയേഷനുകള്‍ തങ്ങളുടെ അംഗങ്ങളെ  ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്കരണത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ നിയമപ്രകാരം മുഴുവന്‍ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ പദ്ധതികള്‍ സ്ഥാപിക്കേണ്ടത് സ്ഥാപനങ്ങളുടെ ചുമതലയാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ സുബൈദ സെയ്ത് മുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷന്മാരായ എ.എം. ഹാരിദ്, നൈറ്റ്സി കുര്യാക്കോസ്, മുനിസിപ്പല്‍ സെക്രട്ടറി എന്‍. വിജയരാജ് എന്നിവരും പങ്കെടുത്തു.
 

എസ്.എന്‍.ഡി.പി തിരുവല്ല താലൂക്ക് യൂനിയന് 7.84 കോടിയുടെ ബജറ്റ്

Posted: 24 Dec 2012 09:44 PM PST

തിരുവല്ല: എസ്.എന്‍.ഡി.പി യോഗം തിരുവല്ല  താലൂക്ക് യൂനിയന്‍ 7.84 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. യൂനിയന്‍െറ വിദ്യാഭ്യാസ സ്ഥാപന നിര്‍മാണത്തിന് നാല് കോടിയും ഓതറയില്‍ വിദ്യാഭ്യാസ സ്ഥാപന നിര്‍മാണ സ്ഥലം ഒരുക്കുന്നതിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൈക്രോഫിനാന്‍സ് വായ്പക്ക് 3.5 കോടി, മനക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന് 10 ലക്ഷം, ഭവന നിര്‍മാണം -അഗതി ആശ്രയ പദ്ധതിക്ക് നാല് ലക്ഷം, ശിവഗിരി തീര്‍ഥാടനം രണ്ട് ലക്ഷം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് ഒരു ലക്ഷം, മംഗല്യ നിധിക്ക് 50,000 രൂപ എന്നിങ്ങനെ തുക വക കൊള്ളിച്ചിട്ടുണ്ട്.
68,000 രൂപ മിച്ചവും  7,83,90,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂനിയന്‍ സെക്രട്ടറി കെ.ആര്‍.സദാശിവന്‍ അവതരിപ്പിച്ചു. പന്തളം യൂനിയന്‍ സെക്രട്ടറി സിനില്‍ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന താലൂക്ക് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കരിപ്പക്കുഴി സുകുമാരന്‍ (പ്രസി.), കെ.ജി.ബിജു കുറ്റിപ്പറമ്പില്‍ (വൈസ് പ്രസി.), മധു പരുമല (സെക്ര.),അനില്‍ എസ്. ഉഴത്തില്‍,ഡോ.കെ. ജി.സുരേഷ് (ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍), ഗീത ഷാജി, ശ്രീധരന്‍ കുന്നന്താനം,സതി മുകുന്ദന്‍ (പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഗവി സ്വദേശിനി ഭൂലോക ലക്ഷ്മിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന്

Posted: 24 Dec 2012 09:38 PM PST

പത്തനംതിട്ട: ഗവി സ്വദേശിനി ഭൂലോക ലക്ഷ്മിയെ (46)പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപണം.  ഇവരെ കാണാതായിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
വനംവകുപ്പ് ജീവനക്കാരാണ് ഇവരുടെ തിരോധാനത്തിന് പിന്നിലെന്ന് ഗവി നിവാസികള്‍ പറയുന്നു. ജീവനക്കാരുടെ പേരുവിവരങ്ങളും സാഹചര്യവും ഇവര്‍ വിവരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തിന് അതൊന്നും ബോധിച്ചിട്ടില്ല.
ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനെന്ന് പറഞ്ഞ് കൊച്ചു പമ്പ ഐ.ബിയില്‍ എത്തുന്ന ക്രൈംബ്രാഞ്ച് സംഘം മദ്യപിച്ച്  പ്രശ്നങ്ങളുണ്ടാക്കുന്നതായി  ഇവിടുത്തുകാര്‍ പറയുന്നു. വനത്തിനുള്ളിലെ ഒറ്റപ്പെട്ടമേഖലയായതിനാല്‍ എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. പ്രതികളെ ഏറെക്കുറെ തിരിച്ചറിഞ്ഞെങ്കിലും തെളിവുകളുടെ അഭാവമാണ് അറസ്റ്റിന് വിഘാതമാകുന്നതത്രേ. തെളിവുകളുണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിച്ച് പ്രതികളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുവെന്ന ആരോപണവുമുണ്ട്. തങ്ങള്‍ തമിഴ് വംശജരായതിനാല്‍ പൊലീസുപോലും അവഗണിക്കുകയാണെന്ന് ഗവിക്കാര്‍ പറയുന്നു. നാട്ടുകാര്‍ കൊലപാതകമെന്നുറപ്പിച്ച് പറയുമ്പോഴും അത് സ്ഥിരീകരിക്കാന്‍ പോലും അന്വേഷണ സംഘത്തിനായിട്ടില്ല.
2011 ആഗസ്റ്റ് 13 ന് കൊച്ചുപമ്പ ചെക്ക് പോസ്റ്റിന് സമീപമുള്ള കെ.എഫ്.ഡി.സി ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് ഭൂലോക ലക്ഷ്മിയെ കാണാതാകുന്നത്.
ഗവിയിലെ കെ.എഫ്.ഡി.സി ഏലം തോട്ടത്തിലെ ജീവനക്കാരിയായ ഭൂലോക ലക്ഷ്മിയാണ് അവിടുത്തെ തൊഴിലാളികള്‍ക്കുള്ള കൂലി വിതരണം ചെയ്തിരുന്നത്.
അന്നും പതിവുപൊലെ കെ. എഫ്.ഡി.സി അധികൃതര്‍ ചെക്കുമാറി തുക വിതരണം ചെയ്യാ ന്‍ ഭൂലോക ലക്ഷ്മിയെ ഏല്‍പ്പിച്ചു. ഏല്‍പ്പിച്ച പണം തൊഴിലാളികള്‍ക്ക് വിതരണം ചെയ്തശേഷം വൈകുന്നേരം ആറുമണിയോടെ ഇവര്‍ താമസസ്ഥലത്ത് എത്തിയിരുന്നു. ഭര്‍ത്താവ് ഡാനിയേല്‍ക്കുട്ടി സ്കറിയ തിരുനല്‍വേലിയില്‍ പഠിക്കുന്ന മക്കളെ കാണാനായി അവിടേ ക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
വീട്ടിലെത്തിയ ഭൂലോക ലക്ഷ്മി ഭര്‍ത്താവിനെയും പിന്നീട് രാത്രി എട്ടുമണിയോടെ മകന്‍ ബെന്നിയെയും ഫോണില്‍ വിളിച്ചിരുന്നു. ഇതിനുശേഷം  ഭര്‍ത്താവ് വീണ്ടും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഭൂലോക ലക്ഷ്മിയെ കിട്ടിയില്ല. തൊട്ടടുത്ത ദിവസം കൊച്ചുപമ്പയിലെ താമസ സ്ഥലത്തെത്തിയ ദാനിയേല്‍കുട്ടി മുറിയില്‍ ലൈറ്റുകണ്ട് ഭാര്യയെ കതകില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വീടിനുള്ളിലും ജോലി സ്ഥലത്തും തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആരോവിളിച്ച് രാത്രി പുറത്തിറക്കികൊണ്ടുപോയതാണെന്നാണ് ഭര്‍ത്താവ് ഡാനിയേല്‍ക്കുട്ടി പറയുന്നത്. ഭാര്യയെ  കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് ഡാനിയേല്‍കുട്ടി പരാതി നല്‍കിയെങ്കിലും അന്വേഷണം ഫലപ്രദമായിരുന്നില്ല.
പൊലീസ് അന്വേഷണം നിലച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ടി. സുരേഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോള്‍ അഞ്ചുമാസമായി അന്വേഷണം നടക്കുന്നുവെങ്കിലും തുമ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇതിനകം  കേസുമായി ബന്ധപ്പെട്ട് അറുപതോളം ആളുകളെ ചോദ്യം ചെയ്തു. അപായപ്പെടുത്തി ഗവി മേഖലയിലെ കൊക്കയില്‍ തള്ളിയതാണെന്നാണ് നാട്ടുകാരുടെ സംശയം.
ഗവിമേഖലയില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് എത്തിപ്പെടാനുള്ള തടസങ്ങളും അന്വേഷണം മന്ദഗതിയില്‍ ആകാന്‍ കാരണമായിട്ടുണ്ട്.
കാണാതായ ദിവസം രാത്രി ഫോറസ്റ്റ് വകുപ്പിന്‍െറ ജീപ്പ് 40 കിലോമീറ്റര്‍ കൂടുതല്‍ ഓടിയതിനെ സംബന്ധിച്ചും ദുരൂഹതയുണ്ട്.

കക്കൂസ് മാലിന്യം റോഡില്‍ തള്ളിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി

Posted: 24 Dec 2012 09:30 PM PST

കടുത്തുരുത്തി: ടാങ്കര്‍ ലോറിയിലെത്തി റോഡരികില്‍ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെ ആപ്പാഞ്ചിറ ഫയര്‍ സ്റ്റേഷന്‍ ഓഫിസിന് സമീപമാണ് സംഭവം.
ലോറി ഡ്രൈവര്‍ വെള്ളൂര്‍ വടകര ഗൗരിനന്ദനത്തില്‍ രാജീവ് കുമാര്‍ (29), ചേര്‍ത്തല തൈക്കാട്ടുശേരില്‍ ചാത്തനാട്ട് ജയകുമാര്‍ (30), ഒറ്റപ്പുന്ന ബ്രാഹ്മണശേരിപ്പടി വീട്ടില്‍ രജീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. കെഎല്‍ 32-ബി, 7372 നമ്പര്‍ മിനി ടാങ്കര്‍ ലോറിയാണ് മാലിന്യം തള്ളാന്‍ ഉപയോഗിച്ചത്.
മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് കക്കൂസ് മാലിന്യം ഉപേക്ഷിക്കുന്നത്.  കേസെടുത്ത ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. വാഹനം വൈക്കം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ജനവാസ മേഖലകളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും പൊലീസിന് നടപടിയെടുക്കാനാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP