സ്വാഗതം
WELCOME

News Update..

Wednesday, December 25, 2013

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെ.എം ഷാജി Madhyamam News Feeds

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെ.എം ഷാജി Madhyamam News Feeds

Link to

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെ.എം ഷാജി

Posted: 24 Dec 2013 11:39 PM PST

Image: 

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. ഏറെ മയപ്പെടുത്തിയ നിര്‍ദ്ദശേങ്ങള്‍ അടങ്ങിയ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിറളി പിടിപ്പിക്കുന്നത് ക്വാറി മാഫിയകളെയും ഗുണ്ടാ സംഘങ്ങളെയുമാണെന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഷാജി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിനെതിരെ രംഗത്തത്തെിയ മതസാമുദായിക ശക്തികളും രാഷ്ട്രീയക്കാരും കണക്കു പറയേണ്ടി വരുമെന്നും കെ.എം ഷാജി ലേഖനത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരില്‍ കര്‍ഷകരോ കര്‍ഷക തൊഴിലാളികളോ ഇല്ല.  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധ വ്യവസ്ഥകള്‍ മാറ്റണമെന്ന മുസ്ലിം ലീഗിന്‍്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് കെ.എം ഷാജിയുടെ ലേഖനം. 1992ല്‍ ബ്രസീലില്‍വെച്ച് നടന്ന ഭൗമ ഉച്ചകോടിയില്‍ 12 വയസ്സുകാരി സെവേണ്‍ സുസൂക്കി നടത്തിയ പരിസ്ഥിതി പ്രസംഗം ഓര്‍മ്മപ്പെടുത്തിയാണ് ഷാജിയുടെ ലേഖനം ആരംഭിക്കുന്നത്. 450 കോടി വര്‍ഷം പ്രായമുള്ള ഈ ഭൂമിയില്‍ മനുഷ്യന് മുമ്പെ നിരവധി അന്തവോസികള്‍ ഉണ്ടായിരുന്നുവെന്നും ഷാജി ഓര്‍മ്മിപ്പിക്കുന്നു.
ഇവിടെ മനുഷ്യനുള്‍പ്പെടെ 30 ദശലക്ഷം സ്പീഷീസുകള്‍ ഉണ്ട്. ഇതില്‍ മനുഷ്യനാണ് നവാഗതനായ അന്തവോസി. നമുക്കുചുറ്റുമുള്ള പല്ലിക്കും പൂച്ചയ്ക്കും പാമ്പിനും പുലിക്കും പുല്ലിനുമെല്ലാം നമ്മേക്കാള്‍ ഭൗമചരിത്ര പൈതൃകമുണ്ട്. പക്ഷേ, ഈ ഭൂമി നമുക്കുവേണ്ടിമാത്രം സൃഷ്ടിച്ചതാണെന്ന ഭ്രാന്തമായ ഭ്രമകല്പനയുടെ പിടിയിലാണ് മനുഷ്യനെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തില്‍ ആകാശത്തിലേക്കും ഭൂമിയിലേക്കും പര്‍വതങ്ങളിലേക്കും നോക്കാനുള്ള ഖുര്‍ആന്‍ വചനങ്ങള്‍ വെറുതെ ചുണ്ടനക്കി അര്‍ഥം ഗ്രഹിക്കാതെ ഉരുവിടാനുള്ളതല്ല. വിശ്വാസപരമായി ഈ മണ്ണും പുഴയും പ്രകൃതിയും സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന ഓര്‍മപ്പെടുത്തലാണ്- ഷാജി വ്യക്തമാക്കുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ആരെയാണ് വിറളിപിടിപ്പിക്കുന്നതെന്നും മുസ്ലിം ലീഗ് എം.എല്‍.എ ചോദിക്കുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍്റെ ഏറെ മയപ്പെടുത്തിയ ഒരു രൂപമാണ്. ഇതും അംഗീകരിക്കാനാവില്ലന്നെ് പറയുന്നവരുടെ കൂട്ടത്തില്‍ പശ്ചിമഘട്ടത്തിലെ സാധാരണക്കാരോ കൃഷിക്കാരോ കര്‍ഷകത്തൊഴിലാളികളോ ഇല്ല. ഈ റിപ്പോര്‍ട്ടിനെതിരെ ഉറഞ്ഞുതുള്ളുന്നവര്‍ ആരായാലും അവര്‍ക്ക് കുട പിടിക്കുന്ന മത, സാമുദായികശക്തികള്‍ ഏതായാലും അവരെ വരുംതലമുറ നിര്‍ദയമായി വിചാരണചെയ്യക തന്നെ ചെയ്യും. വരും തലമുറയില്‍നിന്ന് നാം കടംകൊണ്ട ഭൂമിയെ പിച്ചിച്ചീന്തിയ അവസ്ഥയിലായിരിക്കും നാം തിരിച്ചുകൊടുക്കുക.

കുവൈത്തില്‍ പുതിയ മന്ത്രിസഭ ഉടന്‍

Posted: 24 Dec 2013 10:56 PM PST

Image: 
Subtitle: 
പ്രധാനമന്ത്രി അമീറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: പുതിയ മന്ത്രിസഭ രൂപവല്‍ക്കരിക്കുന്നതിന്‍െറ മുന്നോടിയായി പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്വബാഹ് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹുമായി ചര്‍ച്ച നടത്തി. നിലവിലെ പാര്‍ലമെന്‍റ് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന ഭരണഘടനാ കോടതിയുടെ വിധി അമീറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയ പ്രധാനമന്ത്രി സര്‍ക്കാറിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് മന്ത്രിസഭയില്‍ അഴിച്ചുപണി ആവശ്യമായതിനാലാണ് എല്ലാ മന്ത്രിമാരും രാജി സമര്‍പ്പിച്ചതെന്നും വ്യക്തമാക്കി.
അമീറിന്‍െറ നിര്‍ദേശാനുസരണം രുപപ്പെടുത്തുന്ന പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കും. നിലവിലുള്ള 16 അംഗ മന്ത്രിസഭയില്‍ പ്രമുഖര്‍ക്ക് മാറ്റമുണ്ടാവാനിടയില്ളെങ്കിലും ചുരുങ്ങിയത് എട്ട് മന്ത്രിമാര്‍ക്കെങ്കിലും സ്ഥാനചലനമുണ്ടാവുമെന്നാണ് സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അസ്വബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്വബാഹ്, ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് സാലിം അബ്ദുല്‍ അസീസ് അല്‍ സൗദ് അസ്വബാഹ്, ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ മുസ്തഫ ജാസിം അല്‍ ശിമാലി എന്നിവര്‍ക്ക് മാറ്റമുണ്ടാവാനിടയില്ല. എന്നാല്‍, മറ്റു വകുപ്പുകളില്‍ കാര്യമായ അഴിച്ചുപണിയുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
വാണിജ്യ-വ്യവസായ മന്ത്രി അനസ് ഖാലിദ് അല്‍ സാലിഹ്, തൊഴില്‍-സാമൂഹിക കാര്യ മന്ത്രി ദിക്റ ആഇദ് അല്‍ റഷീദി, ആസൂത്രണ-പാര്‍ലമെന്‍ററി കാര്യ മന്ത്രി റോള അല്‍ ദശ്തി, മുനിസിപ്പല്‍-ഭവനകാര്യ മന്ത്രി സാലിം മുതീബ് അല്‍ ഉതൈന, വിദ്യാഭ്യാസ മന്ത്രി നാഇഫ് ഫലഹ് അല്‍ ഹജ്റഫ്, കാബിനറ്റ് കാര്യ-ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അസ്വബാഹ് എന്നിവരെല്ലാം പാര്‍ലമെന്‍റില്‍ കുറ്റവിചാരണക്ക് വിധേയരാവുകയോ കുറ്റവിചാരണാ നോട്ടീസ് സമര്‍പ്പിക്കപ്പെടുകയോ ചെയ്തവരാണ്. ഇവരില്‍ മിക്കവര്‍ക്കും സ്ഥാനം നഷ്ടമാവുകയോ വകുപ്പ് മാറ്റപ്പെടുകയോ ചെയ്യും.
സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് അഴിച്ചുപണി നടത്തുന്നതിന്‍െറ ഭാഗമായാണ് മന്ത്രസഭയുടെ രാജി. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് താരതമ്യേന സര്‍ക്കാര്‍ അനുകൂലമായ പാര്‍ലമെന്‍റാണ് നിലവില്‍വന്നതെന്നായിരുന്നു പൊതുനിരീക്ഷണമെങ്കിലും പരീക്ഷണങ്ങളുടെ അഞ്ചര മാസമാണ് സര്‍ക്കാറിന് നേരിടേണ്ടിവന്നത്. സര്‍ക്കാറിന്‍െറ നയരൂപവല്‍ക്കരണത്തില്‍ നേരിട്ട് പങ്കില്ളെങ്കിലും നിയമ നിര്‍മാണത്തിലും മറ്റും കാര്യമായ റോളുള്ള പാര്‍ലമെന്‍റിന്‍െറ പിന്തുണയില്ലാതെ സര്‍ക്കാറിന് മുന്നോട്ടുപോവുക പ്രയാസമാണ്. ഇതുമൂലം അനുകൂലമായ സഹാചര്യമുണ്ടായിട്ടും പല വികസന പദ്ധതികളും മുടങ്ങിക്കിടക്കുകയോ ഇഴഞ്ഞുനീങ്ങുകയോ ആണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ, മന്ത്രിമാര്‍ എല്ലാവരും രാജിവെച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലവിലില്ലാത്തതിനാല്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റ് സമ്മേളനം നടന്നില്ല. പാര്‍ലമെന്‍റിലത്തെിയ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം സര്‍ക്കാര്‍ പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ സമ്മേളനം ഇല്ളെന്ന് അറിയിക്കുകയായിരുന്നു. അടുത്ത പാര്‍ലമെന്‍റ് സമ്മേളനം ജനുവരി ഏഴിന് നടക്കുമെന്ന് അറിയിച്ചു. അപ്പോഴേക്കും പുതിയ മന്ത്രിസഭ നിലവില്‍വരുമെന്നാണ് പ്രതീക്ഷ. മന്ത്രി റോള ദശ്തിക്കെതിരായ അവിശ്വാസ പ്രമേയവും സാലിം അല്‍ ഉതൈനക്കെതിരായ കുറ്റവിചാരണ പ്രമേയവും ചൊവ്വാഴ്ചത്തെ പാര്‍ലമെന്‍റ് സമ്മേളനത്തിലായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. മന്ത്രിമാര്‍ രാജിവെച്ചതിനാല്‍ അതൊഴിവായി.
 

സൗദി ബജറ്റിലെ മിച്ചം പൗരന്‍മാരുടെ ക്ഷേമത്തിന് ഉപയോഗിക്കും -ധനമന്ത്രി

Posted: 24 Dec 2013 10:45 PM PST

Image: 

റിയാദ്: മന്ത്രിസഭ അംഗീകാരം നല്‍കിയ 2014 വര്‍ഷത്തെ സാമ്പത്തിക ബജറ്റിലെ മിച്ചം വരുന്നതിലൊരു ഭാഗം സ്വദേശികളുടെ സാമ്പത്തികപരാധീനതകള്‍ പരിഹരിക്കുന്നതിന് പ്രയോജനപ്പെടുത്തുമെന്ന് ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് അറിയിച്ചു. ഇതിന് ഭരണാധികാരിയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിന്‍െറ ഭാഗമായി സൗദി ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍െറ ആസ്തി വര്‍ധിപ്പിക്കും. ഇതുവഴി ചെറുകിട - ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള ലോണ്‍ തുക വര്‍ധിപ്പിക്കാനാവും. ഇതിന്‍െറ അടിസ്ഥാനനേട്ടം പൗരന്മാര്‍ക്കാണ് ലഭിക്കുക. കൂടാതെ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള ലോണുകള്‍ക്കും കൂടുതല്‍ തുക വകയിരുത്താനും ഇതുവഴി സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മിച്ചതുക ചെലവിടുന്ന മറ്റൊരു മേഖല പൊതു ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് പോഷിപ്പിക്കുന്നതിനാണ്. വന്‍കിട പദ്ധതികള്‍ക്ക് തുക കണ്ടത്തെുന്നത് ഈ ഫണ്ടില്‍നിന്നാണ്.
രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ നടപ്പാക്കി വരുന്ന റെയില്‍വെ പദ്ധതിയുടെ നടത്തിപ്പിന് കൂടുതല്‍ തുക വകയിരുത്തേണ്ടതുണ്ട്. കൂടാതെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റോഡുവികസന പദ്ധതികള്‍ക്കും ഫണ്ട് വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്ക - ജിസാന്‍, തബൂക്ക് - മദീന, ജിസാന്‍ - അസീര്‍, ജുബൈല്‍ - യാമ്പു, അല്‍ഖസീം - ജുബൈല്‍ തുടങ്ങിയ റോഡുകളുടെ വികസനം പ്രധാന പദ്ധതികളാണ്. ബജറ്റിലെ മുഖ്യ വരുമാന മാര്‍ഗം പെട്രോളും പെട്രോളിയം ഉല്‍പന്നങ്ങളുമാണ്.  പെട്രോള്‍ ഇതര ധനാഗമന മാര്‍ഗങ്ങള്‍ നിയന്ത്രിതമാണ്. ഈ രംഗത്ത് കൂടുതല്‍ പുരോഗതി ഇനിയും കൈവരിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില സേവന മേഖലകളില്‍ ചെലവ് കൂടുതലാണ്. ഐ.ടി മേഖലയില്‍നിന്ന് ഭാവിയില്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  
രാജ്യത്തെ സാമ്പത്തിക അടിത്തറയുടെ ഭദ്രതയെ അടയാളപ്പെടുത്തുന്നതാണ് പുതിയ ബജറ്റെന്ന് റിയാദ് ചേംബര്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. അബ്ദുറഹ്മാന്‍ സാമില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാന്‍ പുതിയ ബജറ്റ് സഹായകമാകുമെന്നും അതുവഴി രാജ്യത്തെ ജനങ്ങളുടെ ഭാവി ഏറെ ശോഭനമായിത്തീരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
തൊഴില്‍മേഖലയില്‍ വരുത്തിയ പരിഷ്കരണ നടപടികള്‍ യാഥാര്‍ഥ്യമാകുന്നതിനും സ്വദേശിയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റ് നിമിത്തമാകും. രാജ്യപുരോഗതിയുടെ ഭാഗമായി നടന്നുവരുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും ബജറ്റില്‍ നല്ളൊരു വിഹിതം വകയിരുത്തിയത് പ്രതീക്ഷക്ക് വകനല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സുഡാനില്‍ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് ആയിരത്തിലധികം പേര്‍ -യു.എന്‍

Posted: 24 Dec 2013 10:27 PM PST

Image: 

ജുബ: സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. ഒരാഴ്ചക്കിടെ സൂഡാനില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍ അറിയിച്ചു. സുഡാനില്‍ കൂടുതല്‍ സമാധാന സേനയെ വിന്യസിക്കാനും യു.എന്‍ ഉന്നതാധികാര സമിതി തീരുമാനിച്ചു.

അതേസമയം വിമത സൈന്യം കയ്യടക്കിയ പ്രമുഖ നഗരങ്ങള്‍ തിരിച്ചു പിടിച്ചെന്ന് പ്രസിഡന്‍െറ് സല്‍വകിര്‍ പറഞ്ഞു. വിമത സൈന്യത്തിന്‍െറ ഭരണ അട്ടിമറി ശ്രമം മൂലം രാജ്യത്ത് നിരപരാധികള്‍ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമാനിലും ക്രിസ്മസിന്‍െറ ആവേശം

Posted: 24 Dec 2013 10:10 PM PST

Image: 

മസ്കത്ത്: യേശുക്രിസ്തുവിന്‍െറ തിരുപ്പിറവിയുടെ സന്തോഷം നെഞ്ചിലേറ്റി ക്രിസ്തുമത വിശ്വാസികള്‍ ബുധനാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. ഒമാനിലും ക്രിസ്മസിന്‍െറ ആവേശം തിരയടിക്കുക്യാണ്. പള്ളികളും ദേവാലയങ്ങളും കുര്‍ബാനകളാലും സവിശേഷ ശുശ്രൂശകളാലും മുഖരിതമാണ്. മസ്കത്തിലെ പ്രധാന ക്രൈസ്തവ ദേവാലയങ്ങളിലെല്ലാം ചൊവ്വാഴ്ച രാത്രി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഡിസംബര്‍ ഒന്നു മുതല്‍ തന്നെ വിശ്വാസികള്‍ ആഘോഷം ആരംഭിച്ചിരുന്നു. പലരും വീടുകളില്‍ പുല്‍ക്കുടില്‍ ഒരുക്കിയും കാരളുകള്‍ സംഘടിപ്പിച്ചും ക്രിസ്മസിനെ നേരത്തെ തന്നെ വരവേറ്റിരുന്നു. താമസയിടങ്ങളിലും വാഹനങ്ങളിലും നക്ഷത്രങ്ങള്‍ പ്രകാശിപ്പിക്കാനും പലരും മറന്നില്ല. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്മസ് ഉല്‍പന്നങ്ങളുടെ വന്‍ വില്‍പനയാണ് നടന്നത്. ക്രിസ്മസ് വസ്ത്രങ്ങളും അലങ്കാര വസ്തുക്കള്‍ക്കും നിരവധി ആവശ്യക്കാര്‍ എത്തിയതിനാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്  മഹാ ഇടവകയില്‍ ക്രിസ്മസിനോടനുബന്ധിച്ച്  നടന്ന തീജ്വാല ശുശൂഷ, ക്രിസ്മസ് ശുശ്രൂഷക എന്നിവക്ക്  സഭയുടെ കൊട്ടാരക്കര, പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍  മാര്‍ തേവോദോറസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോജി ജോര്‍ജ് , അസോസിയേറ്റ് വികാരി ഫാ. ബിനു ജോണ്‍ തോമസ്, ഫാ. വര്‍ഗീസ് ജോര്‍ജ്, ഡീക്കന്‍ സുബിന്‍ ഡാനിയേല്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. സെന്‍റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ നാലായിരത്തിലധികം വിശ്വാസികള്‍ ഒത്തുചേര്‍ന്നു. സെന്‍റ് മേരീസ് യാക്കോബെറ്റ് ചര്‍ച്ച്, ഒമാന്‍ മാര്‍ത്തോമ ചര്‍ച്ച്, ഗാല സെന്‍റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങളിലും പ്രത്യേക ശുശ്രൂഷയും കുര്‍ബാനയും നടന്നു.
സലാലയില്‍ വിവിധ സഭകളുടെ നേതൃതത്തില്‍ ക്രിസ്മസ് ആഘോഷം നടന്നു. സി.എസ്.ഐ സെന്‍റ് പോള്‍സ് പാരീഷില്‍  നടന്ന ചടങ്ങുകള്‍ക്ക്  ഇടവക
വികാരി ഫാ. കെ.ഒ. രാജു നേതൃത്വം നല്‍കി.
ദീപക് ചാണ്ടിയുടെ നേതൃത്വത്തില്‍ ആലപിച്ച കാരള്‍ ഗാനങ്ങള്‍ സദസ്സിനെ ക്രിസ്തുവിന്‍െറ ഓര്‍മകളിലേക്ക് ആനയിക്കുന്നതായിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലുമായി ചിട്ടപ്പെടുത്തിയ നിരവധി കാരള്‍  ഗാനങ്ങള്‍ ഇവര്‍ അവതരിപ്പിച്ചു.  
യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ചിലെ ഫാ. ഡേവിസ് പി. തങ്കച്ചന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ദാരിസിലെ ചര്‍ച്ച് സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി  യൂറോപ്പുകാരായ പ്രവാസികളും പങ്കെടുത്തു. പ്രാര്‍ഥനക്കത്തെിയ വിശ്വാസികളെ കൊണ്ട് പാരീഷ് നിറഞ്ഞു കവിഞ്ഞു.

 

അബൂദബിയില്‍ തട്ടിപ്പിനിരയായവര്‍ ചേംബര്‍ അധികൃതരെ ഇന്ന് കാണും

Posted: 24 Dec 2013 09:14 PM PST

Image: 

ദുബൈ: അബൂദബിയിലും ദുബൈയിലും മലയാളികളുടേത് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ തട്ടിപ്പിനിരയായതിന് പിന്നില്‍ ഇവരുടെ സൂക്ഷമതക്കുറവും ലാഭമോഹവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സംഘടിത തട്ടിപ്പുകള്‍ തുടര്‍ക്കഥയായിട്ടും ആരും പാഠം പഠിക്കുന്നില്ളെന്നാണ് തെളിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പുകാര്‍ പല പല പേരുകളില്‍ പുതിയ വഞ്ചനാ രീതികളുമായി രംഗത്തിറങ്ങി കൈ നനയാതെ കോടിക്കണക്കിന് രൂപ തട്ടിക്കൊണ്ടുപോകുന്നു.
അതിനിടെ അബൂദബിയില്‍ തട്ടിപ്പിനിരയായ വ്യാപാരികള്‍ ഇന്ന് അബുദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍മാരെയും മാനേജര്‍മാരെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.  വിതരണ കമ്പനികളില്‍ നിന്ന് ചെക്ക് നല്‍കി ഉത്പന്നങ്ങള്‍ വാങ്ങി മുങ്ങുന്ന തട്ടിപ്പ് കഴിഞ്ഞദിവസങ്ങളില്‍ ദുബൈയിലും അബൂദബിയിലും നടന്നത് ‘ഗള്‍ഫ് മാധ്യമ’മാണ് റിപ്പോര്‍ട്ട് ചെയ്തത്.
ദുബൈയില്‍ 50 ലേറെ സ്ഥാപനങ്ങളുടെ 100 കോടിയോളം രൂപയാണ് ബാംഗ്ളൂര്‍ സ്വദേശിയുടെ ഉടമസ്സ്ഥതയിലുള്ള പ്രൈം മിഡിലീസ്റ്റ് ഇലക്ട്രോ മെക്കാനിക്കല്‍ എല്‍.എല്‍.സി, പ്രൈം മിഡിലീസ്റ്റ് ഷിപ് ചാന്‍ഡ്ലേര്‍സ് എല്‍.എല്‍.സി എന്നീ വ്യാജ കമ്പനികള്‍ തട്ടിയത്. അബൂദബിയില്‍ മിസ്റ്റര്‍ പ്രൈം  കോണ്‍ട്രാക്ടിങ് ആന്‍ഡ് ജനറല്‍ മെയിന്‍റന്‍സ് എന്ന കമ്പനിയാണ് 200 ഓളം സ്ഥാപനങ്ങളെ വഞ്ചിച്ച് മുങ്ങിയത്. എത്രതുക ഇവര്‍ തട്ടിയെന്ന് തിട്ടപ്പെടുത്തിവരുന്നേയുള്ളൂ. പണം നഷ്ടമായവരിലേറെയും മലയാളികളും ഇന്ത്യക്കാരുമാണ്.
കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കടം വാങ്ങി റൊക്കം പണത്തിന് വിപണിവിലയിലും കുറഞ്ഞവിലക്ക് മറിച്ചുവില്‍ക്കുകയായിരുന്നു തട്ടിപ്പുരീതി. അബൂദബിയിലെ കമ്പനി ഇങ്ങനെ വാങ്ങിയ സാധനങ്ങള്‍ ഒമാനിലേക്ക് കടത്തുകയായിരുന്നെന്നാണ് വിവരം. വിതരണക്കാര്‍ക്ക് നല്‍കിയ ചെക്ക് പണമാക്കുന്ന തീയതിക്ക് മുമ്പ് ഓഫീസും വെയര്‍ഹൗസുകളുമെല്ലാം പൂട്ടി കമ്പനികള്‍ മുങ്ങുകയായിരുന്നു.
സാധാരണ 60 ദിവസം മുതല്‍ 120 ദിവസം വരെയാണ യു.എ.ഇ വാണിജ്യമേഖലയിലെ ക്രെഡിറ്റ് കാലയവധി. എന്നാല്‍ ദുബൈയിലും അബൂദബിയിലും തട്ടിപ്പ് നടത്തിയ കമ്പനികള്‍ 15 മുതല്‍ 30 ദിവസം വരെ മാത്രമാണ് കടം ആവശ്യപ്പെട്ടത്. ഇത്ര കുറഞ്ഞ കാലയളവില്‍ കടം തിരിച്ചടക്കാന്‍ കഴിയുന്നതെങ്ങനെയെന്ന സന്ദേഹം ആരും ഉന്നയിച്ചില്ല. അതുപോലെ വളരെ മത്സരാധിഷ്ഠിതമായ യു.എ.ഇ കമ്പോളത്തില്‍ ഏതു ബിസിനസിലും ശരാശരി ലാഭം 15 ശതമാനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ തട്ടിപ്പുകമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കിയ സ്ഥാപനങ്ങള്‍ പലതും 30 ശതമാനം വരെ മാര്‍ജിന്‍ കൂട്ടിയിട്ടാണ് നല്‍കിയത്. ഇത് ഈ കമ്പനികള്‍ യാതൊരു വിലപേശലുമില്ലാതെ അംഗീകരിക്കുമ്പോള്‍ തന്നെ പിന്നിലെ ചതി മനസ്സിലാകേണ്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം നോക്കേണ്ടിയിരുന്നെന്ന്് വഞ്ചിതരായവര്‍ ഇപ്പോള്‍ തലക്കുകൈവെച്ചു പറയുന്നുണ്ട്. പലരും ബാങ്കില്‍ നിന്ന് വായ്പയെടുത്തും പ്രവര്‍ത്തന മൂലധനം വഴിമാറ്റിയുമെല്ലാമാണ് തട്ടിപ്പുകാര്‍ക്ക് സാധനങ്ങളത്തെിച്ചുനല്‍കിയത്. നാലു ലക്ഷം ദിര്‍ഹം നഷ്ടമായ ഒരു മലയാളി വ്യാപാരി ഇതില്‍ ഒരു ലക്ഷം ദിര്‍ഹം ബാങ്കില്‍ നിന്ന് വായ്പയെടുത്തതാണ്.
കമ്പനി നല്‍കിയ ചെക്ക് കാലാവധിക്ക് മുമ്പ് തന്നെ ഡിസ്കൗണ്ട് ചെയ്ത് പണമാക്കിമാറ്റിയ വ്യാപാരികളുമുണ്ട്. ചെക്ക് മടങ്ങുന്നതോടെ ഇവര്‍ക്കെതിരെ ബാങ്ക് നിയമ നടപടി തുടങ്ങും. കൂനിന്‍മേല്‍ കുരുവെന്ന അവസ്ഥയിലാണ് ഇവര്‍ അകപ്പെട്ടിരിക്കുന്നത്.
സിമന്‍റും കമ്പിയും ഡീസലും മെറ്റലും പ്ളാസ്റ്റികും മുതല്‍ പാലു ംപച്ചക്കറിയും അരിയും ജ്യൂസും വെള്ളവും വരെ വിവിധ വിതരണ സ്ഥാപനങ്ങളില്‍ നിന്നായി ഇവര്‍ വാങ്ങിയിരുന്നു. അതും സംശയത്തിനിടയാക്കിയില്ല. ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനി പച്ചക്കറിയും അരിയുമെല്ലാം വാങ്ങുന്നത് എന്തിനെന്ന് ആരും അന്വേഷിച്ചില്ല. പകരം വില കൂട്ടിയിട്ട് ലാഭം കൂട്ടാനാണ് നോക്കിയത്.
എന്നാല്‍ ട്രേഡ് ലൈസന്‍സും ബാലന്‍സ് ഷീറ്റും മറ്റു ബാങ്കുരേഖകളുമെല്ലാം ഏറെ വിശ്വസനീയമായ രീതിയിലാണ് കമ്പനികള്‍ കാണിച്ചിരുന്നതെന്നും വന്‍കിട അറബ് കമ്പനികള്‍ വരെ ഇവരുമായി ഇടപാട് നടത്തിയത് വിശ്വാസ്യത കൂട്ടിയതായും വഞ്ചനക്കിരയായവര്‍ പറയുന്നു. 35 വര്‍ഷമായി വ്യാപാര രംഗത്തുള്ളവര്‍ വരെ ഇവരുടെ തട്ടിപ്പില്‍പ്പെട്ടിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ ഇതേ തട്ടിപ്പിന് തലവെച്ചുകൊടുത്തവരുമുണ്ട്.
അതേസമയം ഈ കമ്പനികള്‍ തട്ടിപ്പിലൂടെ സംഭരിച്ച വസ്തുക്കള്‍ മറ്റു പല വെയര്‍ഹൗസുകളിലും സൂക്ഷിച്ചതായി അറിയുന്നു. വ്യാജ ഇന്‍വോയ്സുണ്ടാക്കി വേറെ പേരിലുള്ള കമ്പനി വാങ്ങിയതായി കാണിക്കുന്നതിനാല്‍ ഇവ പിടിച്ചെടുക്കാനോ ഇവര്‍ക്കെതിരെ നടപടിയെടുക്കാനോ സാധിക്കില്ല.
തട്ടിപ്പിന്‍െറ സ്വഭാവവും വ്യാപ്തിയും വളരെ വലുതാണെങ്കിലും നിയമത്തിനു മുന്നില്‍ വണ്ടിച്ചെക്ക് കേസായാണ് ഇത് വരുന്നത്. ചെക്ക് പണമില്ലാതെ മടങ്ങുന്ന മുറക്കാണ് പൊലീസ്് കേസെടുക്കുക. അബൂദബിയിലെ കമ്പനി ജനുവരി അവസാനത്തേക്കാണ് മിക്ക ചെക്കും നല്‍കിയിരിക്കുന്നത്. ചെക്ക് മടങ്ങി മറ്റു നടപടിക്രമങ്ങള്‍ക്കായി 10 ദിവസമെങ്കിലും കഴിഞ്ഞിട്ടേ പൊലീസ് കേസെടുക്കൂ. കേസെടുത്താല്‍ ഇവര്‍ക്കെതിരെ യാത്രാനിരോധം വരുമെങ്കിലും സമയം കിട്ടുന്നതിനാല്‍ അതിനുമുമ്പ് തന്നെ തട്ടിപ്പുകാര്‍ രാജ്യവിടുകയോ മറ്റു രീതിയില്‍ രക്ഷപ്പെടുകയോ ചെയ്യുന്നു. ഇത്തരം കമ്പനികളുമായി ഇടപാട് നടത്തുമ്പോള്‍ വ്യാപാരികള്‍ ശ്രദ്ധിക്കുകയേ വഴിയുള്ളൂവെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഇത്തരം തട്ടിപ്പുകള്‍ക്ക് അറുതിവരുത്തണമെന്നും ഇക്കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ്  തട്ടിപ്പിനിരയായവരുടെ സംഘം ബുധനാഴ്ച അബൂദബി ചേംബര്‍ അധികൃതരെ കാണുന്നത്. ഇനിയൂം ഇത്തരം ചതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ വേണമെന്നും തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ അടക്കണമെന്നൂം ഇവര്‍ ആവശ്യപ്പെടും. ദുബൈയില്‍ തട്ടിപ്പിനിരയായവരും ഈ രീതിയില്‍ അധികാരികളെ കാണാന്‍ ശ്രമം നടത്തുന്നുണ്ട്.

ദു:ഖത്തിന്‍െറയും സന്തോഷത്തിന്‍െറയും പെരുന്നാള്‍

Posted: 24 Dec 2013 07:01 PM PST

Image: 

ക്രിസ്മസ് സന്തോഷത്തിന്‍െറ ആഘോഷമായാണ് എല്ലാവരും കരുതി പ്പോരുന്നത്. ക്രിസ്തു ജനിച്ചപ്പോള്‍ ദൂതന്മാര്‍ പാടിയത് സര്‍വജനത്തിനും മഹാസന്തോഷം. ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് നിങ്ങള്‍ക്കായി ദാവീദിന്‍െറ പട്ടണത്തില്‍ ജനിച്ചിരിക്കുന്നു.നിങ്ങള്‍ക്ക് അടയാളമായി പശുത്തൊഴുത്തില്‍ ശീലയുടുത്ത് കിടക്കുന്ന ശിശുവിനെ കാണാം.
സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് യാത്രതിരിച്ച ദൈവം, ജനിക്കാന്‍ ഒരുതുണ്ട് ഭൂമി ലഭിക്കാത്ത ദൈവം, ചേര്‍ത്തുകൊള്ളാനായി ആരുമില്ലാതെ തള്ളപ്പെട്ടവനായ ദൈവം. ദൈവത്തെ ഈ നിലയില്‍ മനുഷ്യന്‍െറ രക്ഷക്കുവേണ്ടി കുറ്റമില്ലാത്തവന്‍ വലിയ കുറ്റക്കാരനെന്ന നിലയില്‍ ക്രൂശില്‍ മരിച്ചു. എന്നാല്‍, താന്‍ സാധിച്ചത് വലിയ പാപിയായ ഒരു കള്ളന് സ്വര്‍ഗം തുറന്നുകൊടുക്കുകയായിരുന്നു. ഇത് ദു$ഖത്തിന്‍െറയും സന്തോഷത്തിന്‍െറയും പെരുന്നാളാണ്.
വ്യക്തി കേന്ദ്രീകൃത സൗകര്യവും ആശ്വാസവും സമാധാനവുമല്ല ക്രിസ്മസ് ദിനങ്ങള്‍ വിഭാവനം ചെയ്യുന്ന സന്തോഷം. സമൂഹത്തില്‍ നീതി, സമാധാനം, ആശ്വാസം, അനുഗ്രഹം, സുരക്ഷ തുടങ്ങിയവയാണ് ഈ ദിനങ്ങള്‍ പ്രഖ്യാപിക്കുന്നത്. നിസ്സഹായകരുടെയും ആലംബഹീനരുടെയും അഗതികളുടെയും ശിശുക്കളുടെയും അരികിലേക്ക് നാമും നമ്മുടെ കഴിവുകളും അധികമായി ഉപയോഗിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
n

അപ്രധാനമാകുന്ന പാര്‍ലമെന്‍റ്

Posted: 24 Dec 2013 06:57 PM PST

Image: 

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍െറ നിഷ്ഫലമായ മറ്റൊരു സമ്മേളനം കൂടി കഴിഞ്ഞു. ദിവസങ്ങളോളം നടപടികളൊന്നും നടക്കാതിരുന്നിട്ടും സമ്മേളനം നീട്ടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ അതൊരു പതിവായിരിക്കുന്നു. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ പാര്‍ട്ടികള്‍ സഭ സ്തംഭിപ്പിക്കുന്നു. സംസ്ഥാന നിയമസഭകളും വ്യത്യസ്തമല്ല.
അംഗങ്ങള്‍ മനസ്സിലാക്കാത്ത കാര്യം രാഷ്ട്രീയക്കാര്‍ക്കെതിരെ ഉയരുന്ന നിഷേധ മനോഭാവമാണ്. രാഷ്ട്രീയം എന്ന വാക്കുതന്നെ പരിഹാസ്യമായിരിക്കുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തിന് ഹാനികരമാണ് ഇത്. നിരാശയിലാണ്ട വിഭാഗങ്ങള്‍ ബദല്‍ സാധ്യതകളുമായി രംഗത്തത്തെുന്നു.
പാകിസ്താനില്‍ സേനാ മേധാവിയായിരുന്ന ജനറല്‍ മുഹമ്മദ് അയ്യൂബ് ഖാന്‍ അധികാരത്തിലത്തെിയപ്പോഴും ഇത് സംഭവിച്ചതാണ്. അരാജകത്വം അടിച്ചമര്‍ത്തുന്നതിന് കുറച്ചുകാലത്തേക്ക് ഭരണച്ചുമതല വഹിക്കാന്‍ അന്നത്തെ പ്രസിഡന്‍റ് ഇസ്കന്ദര്‍ മിര്‍സ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ്. ‘കുറച്ചുകാലം’ എന്നത് അയ്യൂബ് നീട്ടിക്കൊണ്ടുപോയി. ജനകീയ സര്‍ക്കാറിനെ തിരിച്ചുവരാന്‍ അനുവദിച്ചതുമില്ല.
പാകിസ്താനില്‍ ഇന്ന് ജനാധിപത്യം തിരിച്ചത്തെിയിരിക്കുന്നു. ബാലറ്റ് പെട്ടിയിലൂടെ പ്രധാനമന്ത്രി നവാസ് ശരീഫ് അധികാരത്തിലുമത്തെി. സേനാ മേധാവി എപ്പോഴും തക്കംപാര്‍ത്തു കഴിയുന്നതിനാല്‍ അദ്ദേഹം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു മൂന്നാം ലോക രാജ്യത്ത് ഒരിക്കല്‍ സൈന്യം അധികാരത്തിലത്തെിയാല്‍, ബാരക്കിലേക്ക് തിരിച്ചുപോയാലും അതിന്‍െറ സാന്നിധ്യം അവിടെയുണ്ടായിരിക്കുമെന്നാണ് എനിക്ക് മനസ്സിലാക്കാനായിട്ടുള്ളത്.
അക്രമങ്ങള്‍ നടമാടുന്ന ബംഗ്ളാദേശില്‍ സൈന്യത്തിന്‍െറ ഇടപെടല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാകാം. എന്നാല്‍, സൈന്യം മടിച്ചുനില്‍ക്കുകയാണ്. 2009ല്‍ ശൈഖ് ഹസീനയും ഖാലിദ സിയയുമില്ലാതെ ഒരു സംവിധാനം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച സൈന്യം പരാജയപ്പെട്ടു. ഇരുവരുടെയും ദുര്‍ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയത് മികച്ച അവസരമാണ് ഒരുക്കിയതെന്ന് അന്നത്തെ സേനാ മേധാവി ജനറല്‍ മുഈനുദ്ദീന്‍ യു. അഹ്മദ് പിന്നീട് പറഞ്ഞിട്ടുണ്ട്. ഹര്‍ത്താലുകളിലും ബന്ദുകളിലും ജനം വലഞ്ഞു. ഇന്ന് സ്ഥിതി കൂടുതല്‍ മോശമായിരിക്കുന്നു. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിരിക്കുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സര്‍വ മേഖലകളിലും അവര്‍ സാന്നിധ്യമറിയിച്ചിരിക്കുന്നു.
ഇന്ത്യയില്‍, പാര്‍ലമെന്‍റിലേയോ നിയമസഭകളിലെയോ നടപടികള്‍ തടസ്സപ്പെടുത്തുന്നതില്‍നിന്ന് ഈ ഉദാഹരണങ്ങള്‍ അംഗങ്ങളെ തടയുമെന്ന് എനിക്ക് തോന്നുന്നില്ല. ശ്രദ്ധ നേടാനാണ് അവര്‍ ശ്രമിക്കുന്നത്. പക്വതയോടെയും ഉത്തരവാദിത്തത്തോടെയുമുള്ള പ്രസംഗത്തിന് ലഭിക്കുന്നതിനേക്കാള്‍ പ്രാധാന്യം ഒരു അംഗമുണ്ടാക്കുന്ന ബഹളത്തിന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ ലഭിക്കുന്നു. മാധ്യമങ്ങളെയാണ് ഇതിന് കുറ്റപ്പെടുത്തേണ്ടത്.
ഒരര്‍ഥത്തില്‍, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയെന്ന പ്രതിഭാസത്തെയും ഇത് വെളിപ്പെടുത്തുന്നു. ജനവികാരമിളക്കിവിട്ട്, വിഭജന രാഷ്ട്രീയം പ്രസംഗിക്കുകയാണ് അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ സീറ്റ് വര്‍ധിപ്പിക്കാനും രാജസ്ഥാന്‍ പിടിച്ചെടുക്കാനും ഇത് ബി.ജെ.പിയെ സഹായിച്ചു.
പാര്‍ലമെന്‍ററി സംവിധാനത്തില്‍ ഹതാശരായ ജനങ്ങള്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തെ ഇഷ്ടപ്പെടുകയാണ്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ സ്വേച്ഛാധിപത്യം അനുഭവിച്ചതാണ്. വിചാരണയില്ലാതെ ലക്ഷത്തിലധികം പേരെ തടവിലാക്കി. രാഷ്ട്രീയത്തില്‍നിന്ന് ധാര്‍മികതയെ അവര്‍ പുറത്താക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 35 വര്‍ഷത്തിനുശേഷവും ജനാധിപത്യ സംവിധാനങ്ങളെ പൂര്‍ണമായി പുനരുജ്ജീവിപ്പിക്കാന്‍ നമുക്കായിട്ടില്ല. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരികളുടെ സ്വേച്ഛാധിപത്യ ഭരണത്തിനുള്ള ഉപകരണങ്ങളായി ഉദ്യോഗസ്ഥരും പൊലീസും തുടരുന്നു. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും പ്രവര്‍ത്തനത്തില്‍ വ്യത്യാസമില്ലാതാകുന്നു എന്നതാണ് അനന്തര ഫലം. ഒരേ നാണയത്തിന്‍െറ ഇരുവശങ്ങളാണ് അവ. ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും പങ്കെടുത്ത യോഗത്തില്‍ ഞാന്‍ ഇത് കേട്ടതാണ്. ഇരുവരും ഏറക്കുറെ ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സാമ്പത്തിക, വിദേശ കാര്യങ്ങളില്‍ തങ്ങളുടെ നയങ്ങളില്‍ യാദൃച്ഛികമായ സാമ്യമുണ്ടെന്നും അവര്‍ സമ്മതിച്ചു.
സഭ നിര്‍ത്തിവെക്കുന്നതും ഇറങ്ങിപ്പോക്കും എന്തെങ്കിലും ഗൗരവമായ വിഷയത്തിന്‍െറ പേരിലല്ല; നിസ്സാര കാര്യങ്ങളുടെ പേരിലാണ്. ഉദാഹരണം, തെലങ്കാനയെ വിഭജിക്കാനുള്ള ബില്ലാണ്. രണ്ട് പാര്‍ട്ടികളും അതിനെ പിന്തുണച്ചു. ആന്ധ്രപ്രദേശിനെ വിഭജിക്കുന്നത് ഒരു ദുരന്തമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജലവും തലസ്ഥാനവും പങ്കുവെക്കുന്നതുള്‍പ്പെടെ അപരിഹാര്യമായ നിരവധി പ്രശ്നങ്ങളായിരിക്കും ഇതുണ്ടാക്കുക. നദികളുടെ ചുമതലക്കാര്‍ തങ്ങളാണെന്ന് കേന്ദ്രം പറയുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കേന്ദ്രത്തിലെ ഭരണകക്ഷി കാര്യങ്ങള്‍ തീരുമാനിക്കും. എന്നിട്ടും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പരിഗണിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയിരിക്കുകയാണ്.
വര്‍ഗീയ സംഘര്‍ഷ ബില്ലിനോടുള്ള ബി.ജെ.പിയുടെ എതിര്‍പ്പാണ് എന്നെ അമ്പരപ്പിക്കുന്നത്. പൊലീസ് സേന ഹിന്ദുത്വ അനുകൂലമായി മാറിയതിനാല്‍ ഇത് അത്യാവശ്യമാണെന്ന് ഞാന്‍ കുരുതുന്നു. മിക്ക ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളും ഇരു സമുദായങ്ങളും തമ്മിലാണ് തുടങ്ങുന്നത്. എന്നാല്‍, ക്രമേണ അത് മുസ്ലിംകളും പൊലീസും തമ്മിലുള്ള സംഘര്‍ഷമായി മാറുന്നു. 1992ലെ മുംബൈ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ നിസ്സംഗത കാരണമാണ് സുരക്ഷാ സേനകളുടെ പക്ഷപാത നിലപാടുണ്ടാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഫെഡറല്‍ പൊലീസ് സംവിധാനത്തിലൂടെ ഇതിന് പരിഹാരം കാണാനാകും. സംസ്ഥാന സര്‍ക്കാറുകളുടെ മൗനാനുവാദത്തോടെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കേന്ദ്രത്തിന് പൊലീസിനെ നിയോഗിക്കാനാകും.
വര്‍ഗീയ കലാപങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. വംശീയമായ വിവേചനം രാജ്യം നടപ്പാക്കില്ലായിരിക്കാം. പക്ഷേ, ന്യൂനപക്ഷങ്ങളോടുള്ള നിസ്സംഗത നിലനില്‍ക്കുന്നു. നിയമസഭകളും പാര്‍ലമെന്‍റും നിയമവാഴ്ചക്കുവേണ്ടിയാണ്. എന്ത് വില കൊടുത്തും ഇത് സംരക്ഷിക്കുകയും നടപ്പാക്കുകയും വേണം. ഈ നിശ്ചയ ദാര്‍ഢ്യമാണ് ഇല്ലാത്തതും.  
n

സ്വയംഭരണ കോളജ്: ആശങ്കകള്‍ അകറ്റണം

Posted: 24 Dec 2013 06:49 PM PST

Image: 

സംസ്ഥാനത്തെ 13 കോളജുകള്‍ക്ക് യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) മാനദണ്ഡപ്രകാരമുള്ള സ്വയംഭരണ പദവി നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായ അപ്രൂവല്‍ കമ്മിറ്റി കഴിഞ്ഞദിവസം തീരുമാനിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നീ രണ്ട് സര്‍ക്കാര്‍ കലാലയങ്ങളും 11 എയ്ഡഡ് കോളജുകളുമാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്വയംഭരണ പദവിക്കായുള്ള 32 കോളജുകളുടെ അപേക്ഷകള്‍ വിദഗ്ധസമിതി പരിശോധിച്ചശേഷമാണ് 13 കോളജുകളെ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശിപാര്‍ശ യു.ജി.സി അംഗീകരിക്കുന്ന മുറക്ക് ഈ കോളജുകള്‍ സ്വയംഭരണ പദവി നേടിയെടുക്കും. സ്വന്തംനിലക്ക് കോഴ്സുകള്‍ രൂപകല്‍പന ചെയ്യാനും പരീക്ഷ നടത്താനും മാര്‍ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഇത്തരം കോളജുകള്‍ക്ക് അധികാരമുണ്ടായിരിക്കും. ഗവേണിങ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നീ സംവിധാനങ്ങള്‍ ഈ കോളജുകള്‍ സ്വന്തംനിലക്ക് തുടങ്ങേണ്ടിവരും. പരീക്ഷാ നടത്തിപ്പിനായി പരീക്ഷാ കണ്‍ട്രോളറെയും നിയമിക്കണം. മാര്‍ക്ലിസ്റ്റ് കോളജിന് നല്‍കാമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അവകാശം യൂനിവേഴ്സിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. അഫിലിയേറ്റഡ് കോളജുകള്‍ക്കുമേല്‍ സര്‍വകലാശാലകള്‍ക്കുള്ള നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും.
നവീനവും സ്വതന്ത്രവും പ്രാദേശിക/വ്യവസായിക സാഹചര്യങ്ങളെ പരിഗണിക്കുന്നതുമായ കോഴ്സുകള്‍ രൂപകല്‍പന ചെയ്യാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം കോളജുകള്‍ക്ക് നല്‍കുന്നുവെന്ന അര്‍ഥത്തില്‍ പുരോഗമനപരമായ ആശയമായി സ്വയംഭരണ കോളജുകളെ കാണാവുന്നതാണ്. ലോകത്ത് പലേടത്തും ഇത് നേരത്തേതന്നെ നിലവിലുണ്ട്. വ്യതിരിക്തതയും മത്സരക്ഷമതയുമുള്ള ധാരാളം വിദ്യാലയങ്ങള്‍ വരുന്നുവെന്നത് അക്കാദമിക ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്.  ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതിയില്‍ സ്വയംഭരണ കോളജുകളെ സര്‍വകലാശാലകളായി ഉയര്‍ത്തണമെന്ന ആശയവും വിഭാവന ചെയ്തിട്ടുണ്ട്. അക്കാദമിക സ്വാതന്ത്ര്യമുള്ള, ഉന്നതനിലവാരമുള്ള, മത്സരക്ഷമമായ, വ്യവസായിക-ഉല്‍പാദന ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ശേഷിയുള്ള വൈജ്ഞാനിക കേന്ദ്രങ്ങള്‍ ധാരാളമായി ഉയര്‍ന്നുവരുമെന്നതാണ് ഈ കാഴ്ചപ്പാടിന്‍െറ പ്രസക്തി.
രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍, 84 സര്‍വകലാശാലകള്‍ക്ക് കീഴിലായി, നിലവില്‍ 440 സ്വയംഭരണ കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ഗംഭീരമായ അക്കാദമിക മികവ് പ്രകടിപ്പിക്കാന്‍ ഇവയില്‍ പലതിനും സാധിച്ചിട്ടുമുണ്ട്. അതേസമയം, പണത്തിനു വേണ്ടി മാത്രം നിലനില്‍ക്കുന്ന സ്വാശ്രയ കോളജുകളുടെ നിലവാരത്തിലേക്ക് അധ$പതിച്ച സ്ഥാപനങ്ങളും ഇവയില്‍പെടും.
സ്വയംഭരണ കോളജുകള്‍ എന്നത് ആശയതലത്തില്‍ പുരോഗമനപരമായ ചുവടാണെങ്കിലും നമ്മുടെ സാഹചര്യത്തില്‍ അതെത്രത്തോളം പ്രായോഗികമാണെന്നത്  കണ്ടറിയണം. അക്കാദമിക മികവിനെക്കാള്‍ മറ്റു പല നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും പരിഗണന ലഭിക്കപ്പെടുന്ന നമ്മുടെ സാഹചര്യത്തില്‍ സ്വയംഭരണ കോളജുകളും വിദ്യാഭ്യാസ കച്ചവടത്തിന്‍െറ മറ്റൊരു സാധ്യതയായി മാറില്ളേ എന്ന ആശങ്ക അസ്ഥാനത്തല്ല. നിലവില്‍ യു.ജി.സിയുടെ ചട്ടങ്ങള്‍ പ്രകാരമാണ് കോളജുകള്‍ക്ക് സ്വയംഭരണ പദവി അനുവദിക്കപ്പെടുന്നത്. എന്നാല്‍, ഭദ്രമോ ശക്തമോ ആയ നിയമത്തിന്‍െറ അഭാവം ഇക്കാര്യത്തില്‍ നിലവിലുണ്ട്. അതിനാല്‍, സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുകയായിരുന്നു സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. അതുണ്ടായിട്ടില്ല.
വിദ്യാഭ്യാസ സേവനത്തില്‍നിന്ന് സര്‍ക്കാറിന് പിന്മാറാനുള്ള തന്ത്രത്തിന്‍െറ ഭാഗമാണ് സ്വയംഭരണ കോളജുകള്‍ എന്ന വിമര്‍ശവും നിലവിലുണ്ട്. ഉന്നതവിദ്യാഭ്യാസം സമ്പൂര്‍ണമായും സൗജന്യമായിതന്നെ നല്‍കണമെന്ന നിലപാട് പുതിയകാലത്ത് അത്ര ശാസ്ത്രീയമല്ളെങ്കിലും പണമില്ലാത്തവന് ഉന്നത വിദ്യാഭ്യാസം കരഗതമാക്കാന്‍ പറ്റില്ളെന്ന അവസ്ഥയും അംഗീകരിക്കപ്പെട്ടുകൂടാ. സ്വയംഭരണ കോളജുകളില്‍ പുതുതായി തുടങ്ങാനിരിക്കുന്ന കോഴ്സുകള്‍-സര്‍ക്കാര്‍ സ്വയംഭരണ കോളജുകളിലടക്കം-സ്വാശ്രയ മേഖലയിലായിരിക്കുമെന്ന് പറയപ്പെടുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. പരീക്ഷാ ക്രമക്കേട്, വിദ്യാര്‍ഥി ചൂഷണം, അമിതഫീസ് തുടങ്ങിയ പരാതികള്‍ മറ്റ് സംസ്ഥാനങ്ങളിലെ ചില സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട് ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അല്‍പംകൂടി പവിത്രമായ കച്ചവടസ്ഥാപനങ്ങള്‍ എന്നതാണ് ഇത്തരം കോളജുകളുടെ അവസ്ഥ. ആ നിലയിലേക്കുതന്നെയാണ് നമ്മുടെ സ്വയംഭരണ കോളജുകളും പോകുന്നതെങ്കില്‍ അത് അപകടകരമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവിലെ യാഥാസ്ഥിതികതയും മരവിപ്പും മാറ്റണമെന്നത് നേരുതന്നെ. എന്നാല്‍, അതിനെ വെറും കച്ചവടത്തിന്‍െറ മേഖലയാക്കി മാറ്റാനും പറ്റില്ല. സ്വയംഭരണ കോളജുകളുമായി ബന്ധപ്പെട്ട ഇത്തരം ആശങ്കകള്‍ അകറ്റേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ജാഗ്രതയോടെ കാര്യങ്ങള്‍ വിലയിരുത്താനുള്ള ഉത്തരവാദിത്തം ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്.

പൈതൃകസ്മരണയില്‍ മൊയ്തീന്‍വീട്

Posted: 24 Dec 2013 06:37 PM PST

Image: 
Subtitle: 
കോഴിക്കോട്ടെ ഖാദി പരമ്പരക്ക് 670

കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിംകളുടെ ആത്മീയ നേതൃകേന്ദ്രമായ ഖാദി പരമ്പര 670 വര്‍ഷം പിന്നിടുന്നു.  ലഭ്യമായ ചരിത്രരേഖകള്‍ പ്രകാരം 1343ലെ  ഫഖ്റുദ്ദീന്‍ ഉസ്മാന്‍ ആണ് കോഴിക്കോട്ടെ ആദ്യ ഖാദി. 20ലേറെ കണ്ണികള്‍ പിന്നിട്ടാണ് ഇന്നത്തെ ഖാദി പരമ്പര തുടരുന്നത്. ചരിത്രപ്രസിദ്ധമായ മിശ്കാല്‍ പള്ളിയുമായി ബന്ധപ്പെട്ട പരമ്പര ഉള്‍ക്കൊള്ളുന്ന മൊയ്തീന്‍ വീട്ടിലെ  പ്രധാനികളായ മൊയ്തീന്‍വീട്ടില്‍ ആലിക്കോയ, പള്ളിവീട്ടില്‍ മുഹമ്മദ്, പള്ളിവീട്ടില്‍ മാമുക്കോയ, നാലകത്ത് മുഹമ്മദ് കോയ, കെ.വി. ഇമ്പിച്ചമ്മദ് ഹാജി എന്നിവരുടെ കുടുംബാംഗങ്ങള്‍ ബുധനാഴ്ച  കോഴിക്കോട്ട് സംഗമിക്കുകയാണ്.
മാലികുബ്നു ദീനാര്‍ കേരളത്തില്‍ എത്തിയതുമുതലുള്ള ചരിത്രമാണ് കോഴിക്കോട്ടെ ഖാദിമാരുടെയും ചരിത്രം. തന്‍െറ  സഹോദര പുത്രന്‍ മാലികുബ്നു ഹബീബിനെ ചാലിയത്തും പന്തലായനിയിലും  മതനേതൃത്വം ഏല്‍പിച്ച് മാലികുബ്നു ദീനാര്‍ മക്കയിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഏറെക്കാലം ചാലിയം കേന്ദ്രീകരിച്ചായിരുന്ന മതകേന്ദ്രം പിന്നീട് കോഴിക്കോട് കുറ്റിച്ചിറയിലേക്ക് മാറ്റി.  സമൂഹത്തിന്‍െറ നാനാതുറകളിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നവരായിരുന്നു ഖാദിമാര്‍.  ഗ്രന്ഥകാരന്മാരും കവികളും കര്‍മശാസ്ത്ര വിദഗ്ധരുമെല്ലാമായിരുന്നു മിക്കവരും.  മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവും വ്യാകരണം, ഗണിതശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, കര്‍മശാസ്ത്രം തുടങ്ങിയവയില്‍ അഗാധപണ്ഡിതനുമായിരുന്ന  ഖാദി മുഹമ്മദ് ഒന്നാമന്‍ ഈ പരമ്പരയില്‍ പെട്ടയാളാണ്.  ഫത്ഹുല്‍ മുബീന്‍ എന്ന ചരിത്രഗ്രന്ഥവും  അദ്ദേഹത്തിന്‍േറതാണ്. വിവിധ വിഷയങ്ങളിലായി ഇതിനുപുറമെ 15ഓളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.  പരമ്പരയിലെ കുഞ്ഞിദ്ദീന്‍ കുട്ടി  ഖാദിയോടൊപ്പം മിശ്കാല്‍ പള്ളിയിലായിരുന്നു കോഴിക്കോട് വരുമ്പോഴെല്ലാം ഉമര്‍ഖാദി താമസിച്ചിരുന്നത്. ഇതു സംബന്ധമായി ഉമര്‍ഖാദി അറബിയില്‍ എഴുതിയ ലിഖിതം  മിശ്കാല്‍പള്ളിയില്‍ മുകള്‍ത്തട്ടിലെ  ചുമരില്‍ ഇപ്പോഴുമുണ്ട്.
ഫഖ്റുദ്ദീന്‍ ഉസ്മാന്‍ മുതല്‍ 18 കണ്ണികളിലൂടെ തുടര്‍ന്ന ഖാദി പരമ്പര അബ്ദുല്‍ അസീസ് എന്ന ഹജ്ജുക്കോയക്ക് ശേഷം രണ്ടു ഭാഗമായി തിരിഞ്ഞു.  മിശ്കാല്‍ പള്ളി, ജുമുഅത്ത് പള്ളി എന്നിവ കേന്ദ്രീകരിച്ചാണ് ഇവ ഇപ്പോള്‍ നിലകൊള്ളുന്നത്. ഇവയില്‍ മിശ്കാല്‍പള്ളിയുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍വീടിന്‍െറ സ്ഥാനം.  ഇപ്പോഴത്തെ ഖാദിയായ കാട്ടില്‍വീട്ടില്‍ ഇമ്പിച്ചമ്മദ് ഹാജി ഈ കുടുംബ പരമ്പരയിലെ അവസാന കണ്ണിയാണ്. കില്‍സിങ്ങാന്‍റകത്ത് അബൂബക്കര്‍ കുഞ്ഞിയിലൂടെ തുടര്‍ന്ന മറുധാര നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങളിലാണ് എത്തിനില്‍ക്കുന്നത്. 14ാം നൂറ്റാണ്ടിന്‍െറ ആദ്യത്തില്‍ കപ്പലുടമയും ധനാഢ്യനുമായ നഹുദാമിശ്കാല്‍ എന്ന അറബിപ്രമുഖന്‍ നിര്‍മിച്ചതാണ് മിശ്കാല്‍ പള്ളി. 1300നും 1350 നും ഇടയിലാണ് ഇതിന്‍െറ നിര്‍മാണം എന്നാണ് കരുതപ്പെടുന്നത്.  മിശ്കാല്‍ പള്ളിയുമായി ബന്ധപ്പെട്ട ഖാദിമാരുടെ നാലു തലമുറകള്‍ ജീവിച്ചത് മൊയ്തീന്‍ വീട്ടിലാണ്. കേരളീയ വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിച്ച ഈ വീട്ടില്‍ രണ്ട് നിലകളിലായി 19 അറകളുണ്ട്. 300 വര്‍ഷത്തോളം പഴക്കമുള്ള വീടിന്‍െറ പൂമുഖ വാതിലില്‍ അറബിയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.  ബുധനാഴ്ച കണ്ടംകുളം ജൂബിലി ഹാളില്‍ ചേരുന്ന മൊയ്തീന്‍വീട് കുടുംബസംഗമത്തില്‍ 60ഓളം കുടുംബങ്ങളിലായി  600ഓളം  പേര്‍ സംഗമിക്കും. മുതിര്‍ന്ന അംഗങ്ങളായ എം.വി. അബ്ദുറഹ്മാന്‍ ഹാജി, എം.വി. അബ്ദുല്ലക്കോയ ഹാജി, എം.വി. ആയിശബി എന്നിവരെ ആദരിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP