സ്വാഗതം
WELCOME

News Update..

Saturday, June 8, 2013

ജില്ല പനിച്ചു വിറക്കുന്നു Madhyamam News Feeds

ജില്ല പനിച്ചു വിറക്കുന്നു Madhyamam News Feeds

Link to

ജില്ല പനിച്ചു വിറക്കുന്നു

Posted: 07 Jun 2013 11:47 PM PDT

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ നെടുങ്ങപ്ര വട്ടപ്പാറ വീട്ടില്‍ തമ്പാനാണ് (61) മരിച്ചത്. ഒരാഴ്ചയായി പനിബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. അതിനിടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ വെള്ളിയാഴ്ച 1432 പേര്‍ പനി ബാധിച്ച് ചികിത്സക്കെത്തിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 55 പേര്‍ ഐ.പി വിഭാഗത്തില്‍ ചികിത്സ തേടി.
 വയറിളക്കരോഗവുമായി ബന്ധപ്പെട്ട് 116 പേര്‍ ഒ.പി.വിഭാഗത്തിലും എട്ട് പേര്‍ ഐ.പി വിഭാഗത്തിലുമെത്തി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി 11 പേരാണ് വെള്ളിയാഴ്ച ചികിത്സ തേടിയത്. ഇതില്‍ കാക്കനാട്, തിരുമാറാടി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവാണിയൂര്‍, മാലിപ്പുറം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് ചികുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പനിയുമായി എത്തുന്നവരെ പ്രവേശിപ്പിക്കാന്‍ പോലും സ്ഥലമില്ലെന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കോതമംഗലം, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, എറണാകുളം, ആലുവ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആശുപത്രികളിലാണ് പനിബാധിതരെ കിടത്തി ചികിത്സിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയുള്ളത്. 
സ്വകാര്യ ആശുപത്രികളില്‍നിന്ന്  ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. കിടത്തി ചികിത്സിക്കാന്‍ മുറികളില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലും താലൂക്കാശുപത്രികളിലും പനിബാധിതരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള ചികിത്സാ സംവിധാനങ്ങള്‍ പോലും പലേടത്തും കാര്യക്ഷമമല്ല. മെഡിക്കല്‍ കോളജുകളിലും സ്ഥിതി വ്യത്യസ്തമല്ല. രോഗനിര്‍ണയത്തിനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പരിശോധനാ സംവിധാനങ്ങളാകെ തകിടം മറിഞ്ഞത്. പലയിടത്തും പനി ബാധിച്ചവര്‍ക്ക് നല്‍കാന്‍ മരുന്നുകള്‍ പോലും ലഭ്യമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി മാറുകയാണ്. ആവശ്യത്തിന് മരുന്നില്ലാതായതോടെ രോഗികളില്‍ ഏറെപ്പേരും സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുകയാണ്. 
പനി പടര്‍ന്നുപിടിക്കുന്ന സ്ഥിതി ഇത്തവണ ഭീതിജനകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളുടെ വരാന്തയിലും നിലത്തും പനിച്ചുവിറച്ച് കിടക്കുന്ന രോഗികളുടെ അവസ്ഥ ഏറെ ദയനീയമാണ്. 

പരശുറാം എക്സ്പ്രസില്‍ പീഡനശ്രമം: ജംബുലി ബിജു അറസ്റ്റില്‍

Posted: 07 Jun 2013 11:45 PM PDT

Image: 

കോഴിക്കോട്: പരശുറാം എക്സ്പ്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ജംബുലി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ വടകരയില്‍ വെച്ചായിരുന്നു ജംബുലി ബിജുവിന്റെ പീഡന ശ്രമം. മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്തേക്ക് പരീക്ഷക്കായി പോകുകയായിരുന്നു പെണ്‍കുട്ടി.

പെണ്‍കുട്ടി ഒച്ചവെച്ചതിനെ തുടര്‍ന്ന് മറ്റു യാത്രക്കാരെത്തി ഇയാളെ മര്‍ദിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസിന് കൈമാറിയപ്പോഴാണ് പിടിയിലായത് ജംബുലി ബിജുവാണെന്ന് മനസ്സിലായത്.

കഴിഞ്ഞാഴ്ച ഇയാള്‍ കൊല്ലം അഞ്ചലില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.

പനി: ഒരു മരണം ഇന്നലെ ചികിത്സ തേടിയത് 937 പേര്‍

Posted: 07 Jun 2013 11:41 PM PDT

ആലപ്പുഴ:  ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് നെടിയാംപുരക്കല്‍ ത്രേസ്യയുടെ മകള്‍ മേരി അല്‍ഫോണ്‍സയാണ് (സിനി -39) മരിച്ചത്.  നാലുപേരെ കൂടി ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനി ബാധിച്ച് അര്‍ത്തുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സിനിയെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. അവിവാഹിതയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍.
പകര്‍ച്ചപ്പനി വ്യാപകമായ ആലപ്പുഴയില്‍ ആദ്യമായാണ് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിക്കുന്നത്. എന്നാല്‍, ഡെങ്കിപ്പനി ബാധിച്ചാണ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് എറണാകുളത്തെ ഡി.എം.ഒയില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഡി.എം.ഒ ഡോ. സി. മുരളീധരന്‍പിള്ള പറഞ്ഞു. ഒരാഴ്ചമുമ്പ് ജപ്പാന്‍ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ച സംഭവത്തിലും ഇതുവരെ ആരോഗ്യ വകുപ്പിന്‍െറ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജില്ലയില്‍ ഇതുവരെ 29 പേര്‍ക്കാണ് ആരോഗ്യ വകുപ്പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വൈറല്‍ പനി പിടിപെട്ട് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും ജില്ലയില്‍ വര്‍ധിക്കുകയാണ്്. വെള്ളിയാഴ്ച മാത്രം ജില്ലയില്‍ 937 പേരാണ് വൈറല്‍ പനിക്ക് ചികിത്സതേടിയത്. ഇതില്‍ 59 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വയറിളക്ക രോഗം പിടിപെട്ട് 85 പേരും ഇന്നലെ ചികിത്സതേടി. ഇതില്‍ രണ്ടുപേരെ അഡ്മിറ്റ് ചെയ്തു. ചിക്കന്‍പോക്സ് ബാധിച്ച് അഞ്ചുപേരും വെള്ളിയാഴ്ച ചികിത്സതേടി. വള്ളികുന്നത്ത് രണ്ടുപേര്‍ക്കും നൂറനാട്ടും മാരാരിക്കുളത്തും ഒരാള്‍ക്ക് വീതവുമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്.

മലേറിയയും ഡെങ്കിയും പടരുന്നു

Posted: 07 Jun 2013 11:37 PM PDT

കൊല്ലം: ജില്ലയില്‍ ഡെങ്കിപ്പനിബാധ സംശയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വെള്ളിയാഴ്ച മാത്രം 113പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇത് നൂറായിരുന്നു. എട്ടു പേര്‍ക്ക് ഡെങ്കി  സ്ഥിരീകരിച്ചു. വൈറല്‍ പനി ബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. 1747 പേര്‍ ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടി. ഇതില്‍ 77 പേരെ കിടത്തി ചികിത്സക്കും നിര്‍ദേശിച്ചു. ഇതിനിടെ ജില്ലയില്‍ മലേറിയയുടെ സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രണ്ടു പേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് മുന്‍കരുതലുകളും ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ മഞ്ഞപ്പിത്തം-എ ആറും, ടൈഫോയിഡ് മൂന്നും ചിക്കന്‍ പോക്സ് നാലും കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 

എലിപ്പനിയും ഡെങ്കിയും പടരുന്നു

Posted: 07 Jun 2013 11:28 PM PDT

തിരുവനന്തപുരം: തലസ്ഥാനജില്ലയില്‍ മരണം വിതച്ച് പനി പിടിമുറുക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ട് മരണം. 
മരണഭീതി പരത്തി പനി വ്യാപിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രണ്ടുപേര്‍ മരിച്ചത്. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് മരണകാരണം. നെടുമങ്ങാട് വാണ്ട പനച്ചമൂട് ആദിത്യ ഭവനില്‍ അശോകന്‍-രമ ദമ്പതികളുടെ മകള്‍ ആദിത്യയാണ് (11) മരിച്ചത്. ആര്യനാട് പായക്കോണം മരുതുംമൂട് വീട്ടില്‍ രാജന്‍ (44) എലിപ്പനി ബാധിച്ചാണ് മരിച്ചത്. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ. ഒരാഴ്ചയിലേറെയായി നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെ രക്തം ഛര്‍ദിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് എസ്.എ.ടിയിലേക്ക് മാറ്റുകയായിരുന്നു. ആദിത്യയുടെ സഹോദരന്‍ അഭിരാമും ഡെങ്കിപ്പനി ബാധിച്ച് നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്് എലിപ്പനി ബാധിച്ച് രാജന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ പനിബാധിച്ച് നെടുമങ്ങാട് താലൂക്കില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 
ജില്ലയില്‍ വെള്ളിയാഴ്ച ഡെങ്കിപ്പനി 42 പേര്‍ക്കും ടൈഫോയ്ഡ് 14 പേര്‍ക്കും സ്ഥിരീകരിച്ചു. പനിബാധിതരായി വിവിധ ആശുപത്രികളിലെത്തിയത് 2783 പേരാണ്. കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കൂടുതലാണിത്. നേമം, പൂജപ്പുര, പേരൂര്‍ക്കട, പേട്ട, വിളപ്പില്‍, കാട്ടാക്കട, പെരുങ്കടവിള, കുന്നത്തുകാല്‍, വട്ടിയൂര്‍ക്കാവ്, വെണ്‍പകല്‍, നെടുമങ്ങാട്, വെമ്പായം, ബാലരാമപുരം, മലയിന്‍കീഴ്, മാറനല്ലൂര്‍, തിരുവല്ലം, പുത്തന്‍തോപ്പ്, കരകുളം, ചെമ്പൂര്‍, ചെട്ടിവിളാകം, കല്ലിയൂര്‍, വിഴിഞ്ഞം, വാമനപുരം, ആര്യനാട്, മണമ്പൂര്‍, വെള്ളനാട്, നെയ്യാറ്റിന്‍കര, കിളിമാനൂര്‍ ഭാഗങ്ങളിലാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ വട്ടിയൂര്‍ക്കാവ്, കരകുളം എന്നിവിടങ്ങളില്‍ നാല് പേര്‍ക്ക് വീതവും തിരുവല്ലം, വെമ്പായം ഭാഗങ്ങളില്‍ മൂന്ന് പേര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. അതേ സമയം ആരോഗ്യ വകുപ്പ് അധികൃതര്‍ കൃത്യമായ കണക്കുകള്‍ മറച്ചുപിടിക്കുകയാണെന്ന ആക്ഷേപമുണ്ട്. ജില്ലയില്‍ ഇതുവരെ രണ്ട് മരണങ്ങള്‍ മാത്രമേ ഡെങ്കിപ്പനി മരണമായി സ്ഥിരീകരിച്ചിട്ടുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. 
പരിശോധനാഫലം പുറത്തുവന്നാലെ മരണകാരണം അറിയാനാകൂ എന്നാണ് അവരുടെ നിലപാട്. പനി പ്രതിരോധ സംവിധാനങ്ങളെ മറികടന്നും പെരുകുമ്പോള്‍ താലൂക്ക്-ജില്ലാ ആശുപത്രികളുടെ പരിമിതികള്‍ രോഗികളെ ദുരിതത്തിലാക്കുന്നു. പരിഹാരം വൈകുന്നത് പല സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 
 

സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Posted: 07 Jun 2013 11:23 PM PDT

കരൂപ്പടന്ന: സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. വെള്ളാങ്ങല്ലൂര്‍ താണിയത്ത് കുന്നില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ളവര്‍ സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന സ്വകാര്യ ട്രാവലറാണ് അപകടത്തില്‍പെട്ടത്. 
താണിയത്തുകുന്ന് ഈശ്വരമംഗലത്ത് സുധിയുടെ മകള്‍ സോനയെ (എട്ട്) ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രുചിത (അഞ്ച്), ശ്രേയ (ഏഴ്), അഭിനവ് (ഒമ്പത്), ആര്യ (13), പ്രകാശ് (12) എന്നിവരെ വെള്ളാങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. 
അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്‍െറ ഡ്രൈവര്‍ കരൂപ്പടന്ന പെഴുംകാട് ഓളിപറമ്പില്‍ ഷാഹുല്‍ ഹമീദിനെ അറസ്റ്റ് ചെയ്തു. അപകട സമയത്ത് ഒമ്പത് വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരിങ്ങാലക്കുട മേഖലയില്‍ സ്കൂള്‍ വാഹനങ്ങളുടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ പി.ആര്‍. ബിജോയി അറിയിച്ചു.

തിരുവല്ല നഗരസഭ: യു.ഡി.എഫില്‍ ഭിന്നത രൂക്ഷം

Posted: 07 Jun 2013 11:17 PM PDT

തിരുവല്ല: ഭൂരിപക്ഷമുണ്ടായിട്ടും തമ്മിലടിമൂലം നഗരസഭ ഭരണം നഷ്ടപ്പെട്ടതോടെ യു.ഡി.എഫില്‍ ഭിന്നത രൂക്ഷമാകുന്നു. യു.ഡി.എഫിന്‍െറ കൈയില്‍നിന്ന് ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. 2010 ഒക്ടോബര്‍ 24 ന് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെ മിനുട്സില്‍ തിരിമറി കാട്ടിയതായും ആരോപണം ഉയര്‍ന്നു. ഭൂരിപക്ഷ പിന്തുണയുള്ള കൗണ്‍സിലറെ ചെയര്‍പേഴ്സണാക്കാതെ ചില നേതാക്കള്‍ ഏകപക്ഷീയമായി തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ്  നഗരസഭാ ഭരണം നഷ്ടമാകാന്‍ കാരണം. 
പത്തംഗ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ആറ് അംഗങ്ങളും അനു ജോര്‍ജിനെ ചെയര്‍പേഴ്സണാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് അംഗങ്ങളുടെ പിന്തുണയുള്ള ബിന്ദു ജയകുമാറിനെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് പി.ജെ.കുര്യന്‍െറ പിന്തുണയോടെ ഡി.സി.സി നേതൃത്വം തീരുമാനിച്ചതാണ് ഭിന്നിപ്പ് രൂക്ഷമാക്കിയത്. ഇതിനിടെ, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ ചെയര്‍പേഴ്സനാക്കണമെന്ന് എസ്.കെ. ഭാനു കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 
ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഭൂരിപക്ഷ പിന്തുണയുള്ള ആറ് കോണ്‍ഗ്രസ് കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കി. 
ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2010 ഒക്ടോബര്‍ 24 ലെ തിരുവല്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയോഗ തീരുമാനത്തിന്‍െറ മിനുട്സ് തിരുത്തിയതായി കണ്ടെത്തി. കോണ്‍ഗ്രസ് കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായം ചോദിക്കാനും ഭൂരിപക്ഷ പിന്തുണയുള്ളയാളെ ചെയര്‍പേഴ്സണായി നിര്‍ദേശിക്കാനും  പ്രഫ.പി.ജെ.കുര്യന്‍െറ സാന്നിധ്യത്തില്‍ തീരുമാനമെടുക്കണമെന്നതായിരുന്നു മിനുട്സില്‍ രേഖപ്പെടുത്തിയ ധാരണ. എന്നാല്‍, ഭൂരിപക്ഷ പിന്തുണയുള്ളയാളെ ചെയര്‍പേഴ്സണായി നിര്‍ദേശിക്കണമെന്ന ഭാഗം വെട്ടിത്തിരുത്തിയതാണ് വാക്കേറ്റത്തിനും യോഗം ബഹിഷ്കരണത്തിനും ഇടയാക്കിയത്. അന്ന് യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അഡ്വ.രാജേഷ് ചാത്തങ്കരിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 
രണ്ടര വര്‍ഷ ഭരണശേഷം യു.ഡി.എഫിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് പ്രതിനിധി ഷീല വര്‍ഗീസ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 39 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ് 13, ബി.ജെ.പി -അഞ്ച്, സ്വതന്ത്രര്‍-രണ്ട് എന്നിവരുടെ പിന്തുണയോടെയാണ് വ്യാഴാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തിലെത്തിയത്. ആദ്യ രണ്ടര വര്‍ഷ ഭരണത്തില്‍ കേരള കോണ്‍ഗ്രസിന് സ്വതന്ത്രരായി ജയിച്ച നാല് അംഗങ്ങളില്‍ മൂന്നുപേര്‍ പിന്തുണ നല്‍കിയിരുന്നു. കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകരായിരുന്ന കെ.വി. വര്‍ഗീസ് (മഞ്ഞാടി), എം.കെ.സുകുമാരന്‍ (മന്നങ്കരചിറ), കോണ്‍ഗ്രസ് വിമതരായും സതീഷ് ബാബു (കോളജ് വാര്‍ഡ്), സ്വതന്ത്രനായും അഡ്വ.പ്രദീപ് മാമ്മന്‍ മാത്യു (ടൗണ്‍ വാര്‍ഡ്), എല്‍.ഡി.എഫ് വിമതനായും മത്സരിച്ച് വിജയിച്ചവരാണ്.  ഇവരില്‍ കെ.വി.വര്‍ഗീസും എം.കെ.സുകുമാരനും കോണ്‍ഗ്രസില്‍ വീണ്ടും ലയിച്ചു. സതീഷ്ബാബുവിന്‍െറ പിന്തുണയില്‍ യു.ഡി.എഫ് ഭരണം നേടിയെടുക്കുകയായിരുന്നു. രണ്ടര വര്‍ഷം ഭരണം കഴിഞ്ഞ് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി രാജിവെച്ച ഒഴിവില്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണിന്‍െറ ഊഴം വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സതീഷ് ബാബുവിനെ കൂടെ നിര്‍ത്താനും ഭരണം നിലനിര്‍ത്താനും ശ്രമിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു. കേരള കോണ്‍ഗ്രസ് പ്രതിനിധിയായി അറിയപ്പെട്ടിരുന്ന സതീഷ് ബാബുവിനെ എല്‍.ഡി.എഫ് പാളയത്തിലേക്ക് തള്ളിവിട്ട് ചെയര്‍പേഴ്സണ്‍ സ്ഥാനം അട്ടിമറിയിലൂടെ നഷ്ടപ്പെടുത്തുകയായിരുന്നു കേരള കോണ്‍ഗ്രസ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.  ഉപാധ്യക്ഷ സ്ഥാനം സതീഷ് ബാബുവിന് നല്‍കാമെന്ന ഉറപ്പില്‍ കേരള കോണ്‍ഗ്രസ് നേതൃത്വം നാടകം കളിക്കുകയായിരുന്നെന്നും പറയപ്പെടുന്നു.അതോടൊപ്പം കേരള കോണ്‍ഗ്രസില്‍ ഉപാധ്യക്ഷ സ്ഥാനത്തിനായി മൂന്ന് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് 10 മാസം വീതം അവസരം നല്‍കാമെന്ന കേരള കോണ്‍ഗ്രസ് തീരുമാനം ഉണ്ടായിരുന്നു. ഇതറിഞ്ഞ സതീഷ് ബാബു എതിര്‍ പാളയത്തിലേക്ക് ചേക്കേറി ഉപാധ്യക്ഷനാകുകയായിരുന്നു.ആദ്യ രണ്ടര വര്‍ഷം പിന്തുണ നല്‍കിയപ്പോള്‍ സതീഷ് ബാബുവിന് സ്ഥിരം സമിതി ചെയര്‍മാനാക്കാമെന്ന് യു.ഡി.എഫ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല.

പനി വിട്ടൊഴിയാതെ ജില്ല

Posted: 07 Jun 2013 11:13 PM PDT

തൊടുപുഴ: ജില്ല പനിച്ചൂടില്‍ തുടരുന്നു. വെള്ളിയാഴ്ചയും ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ചെത്തിയവരുടെ എണ്ണം ആയിരം കവിഞ്ഞു. നഗരത്തിലും പരിസര പഞ്ചായത്തുകളിലുമായി വെള്ളിയാഴ്ചയും നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇളംദേശം പഞ്ചായത്തില്‍ 15 പേരാണ് വെള്ളിയാഴ്ച ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഇവരില്‍ ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചു. തട്ടക്കുഴയില്‍ ഏഴുപേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മൂന്നുപേരില്‍ സ്ഥിരീകരിച്ചു. മണക്കാട് ഒരാള്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. കോടിക്കുളത്ത് ഒരാള്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാള്‍ നിരീക്ഷണത്തിലാണ്. അറക്കുളത്ത് നാലുപേര്‍ പനി ബാധിച്ച് നിരീക്ഷണത്തിലാണ്. 
മുട്ടത്ത് രണ്ടുപേരില്‍  പനി സ്ഥിരീകരിച്ചു. പുറപ്പുഴ, കരിങ്കുന്നം, ഇടവെട്ടി എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്ക് വീതവും പനി ബാധിച്ചിട്ടുണ്ട്. നഗരസഭാ പ്രദേശത്ത് ഏഴുപേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ 714 പേര്‍ വെള്ളിയാഴ്ച ചികിത്സ തേടിയെത്തി. ഇതില്‍ 500 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചെത്തിയവരാണ്. 26 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി.
പീരുമേട്ടില്‍ 320 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. 40 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ചെറുതോണി ജില്ലാ ആശുപത്രിയില്‍ 247 പേര്‍ ഒ.പിയില്‍ ചികിത്സക്കെത്തി. ഇവരില്‍ 30 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചവരാണ്. ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആറുപേര്‍ നിരീക്ഷണത്തിലാണ്. 
ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അടിമാലി സ്വദേശിക്കും പനി സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തുന്നവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ കണക്ക് ഇതിന്‍െറ പതിന്മടങ്ങാണ്.

രക്ത പരിശോധനയുടെ പേരില്‍ ലാബുകളുടെ കൊള്ള

Posted: 07 Jun 2013 11:07 PM PDT

Subtitle: 
100 രൂപയുടെ പരിശോധനക്ക് 850 മുതല്‍ 1200 രൂപവരെ
ഗാന്ധിനഗര്‍: പനി ബാധിച്ച് ചികിത്സ തേടുന്നവരെ രക്തസാമ്പിള്‍ പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ളയടിക്കുന്നു. പകര്‍ച്ചപ്പനി പിടിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവരുടെ രക്ത സാമ്പിള്‍ പരിശോധനക്ക് എത്തുമ്പോഴാണ് അമിത ഫീസ് ഈടാക്കുന്നത്. 
ഏതു തരം പനിയാണെന്ന് നിശ്ചയിക്കാനുള്ള രക്ത പരിശോധനയുടെ ഫലം മൂന്ന് ദിവസം കഴിഞ്ഞ് കൊടുക്കുന്ന ലബോറട്ടറിയും ഈക്കൂട്ടത്തിലുണ്ട്. പനി ബാധിച്ച രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഡെങ്കിപ്പനിയാണോ എന്നാണ് ആദ്യ പരിശോധന. 
ഇതിനായി എന്‍.എസ് വണ്‍ ആന്‍റിജന്‍ പരിശോധനയാണ് നടത്തുന്നത്. ഈ പരിശോധന മെഡിക്കല്‍ കോളജിലെ ലാബുകളിലില്ലാത്തതിനാല്‍ സ്വകാര്യ ലാബിനെ ആശ്രയിക്കണം. 100 രൂപ മുതല്‍ 200 രൂപവരെ ഈടാക്കേണ്ട പരിശോധനക്ക് 850 മുതല്‍ 1200 രൂപവരെയാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ലബോറട്ടറികള്‍ വാങ്ങുന്നത്. 
പനി ബാധിച്ച് അഞ്ച് ദിവസത്തിനുശേഷം എത്തുന്ന രോഗികളുടെ രക്ത പരിശോധനയായ ഡെങ്കി ഐ.ജി.എം, ഐ.ജി.ജി എന്നീ പരിശോധനകള്‍ക്കും ഉയര്‍ന്ന ഫീസുകളാണ് ഈടാക്കുന്നത്. ഈ പരിശോധനകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടെങ്കിലും ദിവസേന നൂറ് കണക്കിന് രക്തസാമ്പിളുകള്‍ എത്തുന്നതിനാല്‍ സ്വകാര്യ ലാബില്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകും. ചികിത്സയുടെ ആദ്യ നടപടിയെന്ന നിലയില്‍ ഈ രക്ത പരിശോധന അത്യാവശ്യമായതിനാല്‍ ഭൂരിപക്ഷം രോഗികളുടെയും ബന്ധുക്കള്‍ സ്വകാര്യ ലാബില്‍ പരിശോധനക്ക് നല്‍കുന്ന സാഹചര്യം ലബോറട്ടറികള്‍ ചൂഷണം ചെയ്യുകയാണ്.

വെള്ളൂരില്‍ വീട് കുത്തിത്തുറന്ന് 31 പവനും 12,000 രൂപയും കവര്‍ന്നു

Posted: 07 Jun 2013 11:02 PM PDT

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ പാലത്തരയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 31 പവന്‍ ആഭരണങ്ങളും 12,000 രൂപയും കവര്‍ന്നു. വാതില്‍ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ വീട്ടുപകരണങ്ങളും സാധനങ്ങളും വലിച്ചിട്ട് നശിപ്പിച്ചു.
വെള്ളൂര്‍ പാലത്തരയിലെ എം.ടി.പി. ഫൗസിയയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ ഫൗസിയ വീടുപൂട്ടി തൊട്ടടുത്ത തറവാട്ട് വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയില്‍ കണ്ടത്. 
അകത്തുകയറി നോക്കിയപ്പോഴാണ് കവര്‍ച്ചാ വിവരമറിയുന്നത്. മുന്‍ഭാഗത്തെ വാതിലിന്‍െറ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
കിടപ്പുമുറിയുടെ വാതില്‍ തുറന്ന് മര അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മറ്റു മുറികളും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടുപകരണങ്ങള്‍ തകര്‍ത്തുവെങ്കിലും സ്വര്‍ണവും പണവും മാത്രമാണ് കൊണ്ടുപോയത്. പയ്യന്നൂരിലെ വ്യാപാരിയായിരുന്ന പരേതനായ ഷാഹുല്‍ ഹമീദിന്‍െറ ഭാര്യയാണ് ഫൗസിയ. ഇവരെ കൂടാതെ മക്കളായ ഡോ. ഷാഹിദ്, സല്‍മാന്‍ എന്നിവരാണ് വീട്ടില്‍ താമസം. സല്‍മാന്‍ പഠനാര്‍ഥം പാലക്കാടായിരുന്നു. ഡോ. ഷഹീദ് തളിപ്പറമ്പില്‍ ഭാര്യാവീട്ടിലുമായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്തതിനാലാണ് ഫൗസിയ തറവാട്ടു വീട്ടിലേക്ക് പോയത്.
പയ്യന്നൂര്‍ സി.ഐ അബ്ദുല്‍ റഹ്മാന്‍െറ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെ കണ്ണൂരില്‍നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. വീട്ടില്‍നിന്ന് പൊലീസ് നായ കാര്‍പോര്‍ച്ചിലെത്തി മണം പിടിച്ച ശേഷം മതില്‍ ചാടിക്കടന്ന് റോഡിലേക്ക് ഓടി. വെള്ളൂരില്‍ ഒരു വര്‍ഷം മുമ്പ് കോളജ് പ്രഫസറുടെ വീട്ടില്‍നിന്ന് പട്ടാപ്പകല്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP