സ്വാഗതം
WELCOME

News Update..

Tuesday, November 18, 2014

വൈദ്യുതി മുടങ്ങിയാല്‍ ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ കുടുങ്ങി Madhyamam News Feeds

വൈദ്യുതി മുടങ്ങിയാല്‍ ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ കുടുങ്ങി Madhyamam News Feeds

Link to

വൈദ്യുതി മുടങ്ങിയാല്‍ ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ കുടുങ്ങി

Posted: 18 Nov 2014 12:25 AM PST

ഷൊര്‍ണൂര്‍: ബി.എസ്.എന്‍.എല്‍ ടവര്‍ കേന്ദ്രങ്ങളില്‍ വൈദ്യുതി പോയാല്‍ ബദല്‍ സംവിധാനമില്ലാത്തത് ഉപയോക്താക്കളെ വലക്കുന്നു.
മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, ബ്രോഡ്ബാന്‍ഡ്, വയര്‍ലെസ് ഫോണ്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെല്ലാം വൈദ്യുതി പോയാല്‍ മുടങ്ങുന്നതായാണ് പരാതി.
നിരന്തര പരാതികള്‍ ലഭിച്ചിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതര്‍ മുന്‍കൈയെടുത്തിട്ടില്ല. വൈദ്യുതി നിലച്ചാല്‍ 50 വോള്‍ട്ട് ശേഷിയുള്ള രണ്ട് ബാറ്ററി പ്രവര്‍ത്തിപ്പിച്ചാല്‍ ഫോണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി നടത്താം. എന്നാല്‍, 50 വോള്‍ട്ടിന്‍െറ രണ്ട് ബാറ്ററി നിലവിലുണ്ടായിരുന്ന സ്ഥലങ്ങളില്‍ നിന്നും ഒരു ബാറ്ററി മറ്റിടങ്ങളിലേക്ക് കൊണ്ടുപോയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.
രണ്ടെണ്ണമുണ്ടെങ്കില്‍ മാത്രമേ ടവര്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിപ്പിക്കാനാകൂ എന്നിരിക്കെ ബാറ്ററിയില്ലാത്തിടത്ത് ഒന്ന് കൊണ്ടുപോയി സ്ഥാപിച്ചിട്ടും കാര്യമില്ല. ടവര്‍ ജനറേറ്റര്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാമെങ്കിലും ഈ സംവിധാനം എല്ലായിടത്തുമില്ല. മാത്രമല്ല ടവറുമായി ബന്ധപ്പെട്ട് ഒരു ലൈന്‍മാന്‍ മാത്രമാണുള്ളത്.
ചിലയിടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരന്‍െറ സഹായമുണ്ട്. ഇവര്‍ സദാസമയവും വിവിധ ഭാഗങ്ങളില്‍ ലൈന്‍ പ്രവൃത്തികളിലായിരിക്കും. അതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പോലും സാധിക്കില്ല.
വാണിയംകുളത്തെ എക്സ്ചേഞ്ചില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഇടിമിന്നലില്‍ ഇവിടുത്തെ സംവിധാനങ്ങള്‍ തകരാറിലായത് ഇതുവരെ മാറ്റിയിട്ടില്ല.
വല്ലപ്പുഴ, മോളൂര്‍, മുണ്ടക്കോട്ടുകുറുശ്ശി അടക്കമുള്ള ഗ്രാമീണ മേഖലയിലെ ടവറുകളുടെ പ്രവര്‍ത്തനവും തകരാറിലായിട്ട് മാസങ്ങളായി.
ലൈനില്‍ അറ്റകുറ്റപ്പണി യഥാസമയം നടത്താനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു.

ആറ്റിങ്ങലില്‍ സംഘര്‍ഷത്തിന് അയവില്ല; മൂന്നുപേര്‍ക്ക് മര്‍ദനമേറ്റു

Posted: 17 Nov 2014 11:32 PM PST

ആറ്റിങ്ങല്‍: മേഖലയില്‍ ഞായറാഴ്ച ആരംഭിച്ച എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തിന് അയവില്ല. തിങ്കളാഴ്ച എസ്.എഫ്.ഐ പ്രവര്‍ത്തകനും രണ്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷാദ്, എ.ഐ.എസ്.എഫ് പ്രവര്‍ത്തകരായ ഷംനാദ്, അന്‍സാരി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ ചിറയിന്‍കീഴ് ഗവ. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിലാണ് സംഘര്‍ഷമുണ്ടായത്.
കലാലയ യൂനിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ഷാക്ക് മര്‍ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നഗരത്തിലെ വിവിധ കലാലയങ്ങളില്‍ പഠിപ്പുമുടക്കി. ഇതിനിടെയാണ് വലിയകുന്നിലും ആറ്റിങ്ങല്‍ ടൗണിലും വെച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. ഒറ്റപ്പെട്ട നിലയില്‍ കാണുന്ന എതിര്‍ സംഘടനാ പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോള്‍. ഇരുസംഘടനയും സജീവമായുള്ള കാമ്പസുകളിലും പാര്‍ട്ടി ഓഫിസുകള്‍ക്ക് സമീപത്തും പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠിപ്പുമുടക്കിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറിയവരെ മാറ്റാനുള്ള പൊലീസ് ശ്രമത്തില്‍ ഉന്തുംതള്ളുമുണ്ടായി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് പട്ടം ശശിധരന്‍, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.എസ്. ജയചന്ദ്രന്‍, അവനവഞ്ചേരി രാജു എന്നിവര്‍ ഡി.വൈ.എസ്.പിയുമായി ചര്‍ച്ച നടത്തുകയും കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. അന്‍വര്‍ഷായെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
വൈകുന്നേരം സി.പി.ഐ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ നഗരത്തില്‍ പ്രകടനം നടത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസ് തകര്‍ത്തവരെ അറസ്റ്റ് ചെയ്യുക, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ഷായെ മര്‍ദിച്ച സംഭവത്തില്‍ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം.

മോദി ഇപ്പോള്‍ ഒരു എന്‍.ആര്‍.ഐ ^ലാലുപ്രസാദ് യാദവ്

Posted: 17 Nov 2014 11:31 PM PST

Image: 

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര പര്യടനത്തിലുള്ള നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലുപ്രസാദ് യാദവ്. നിരന്തരം വിദേശ യാത്ര നടത്തുന്ന മോദി ഇപ്പോള്‍ ഒരു എന്‍.ആര്‍.ഐ ആയി മാറിയിരിക്കുകയാണെന്ന് ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. നമ്മുടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സമയത്താണ് മോദി വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്. വിദേശത്ത് മോദിയുടെ ജനകീയത കുതിച്ചുയരുകയാണെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുകയാണെന്നും ലാലുപ്രസാദ് പറഞ്ഞു.

മോദിയുടെ വിദേശ പര്യടനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷത്തുനിന്നുള്ള അവസാനത്തെ സ്വരമാണ് ലാലുപ്രസാദിന്‍െറത്. വിദേശ രാജ്യങ്ങളിലെ മോദിയുടെ ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ ചോദ്യം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ജനങ്ങളെ ഇന്ത്യയില്‍ നിന്നെത്തിച്ചതാണെന്നാണ് ഖുര്‍ശിദ് ആരോപിച്ചത്. തന്നെ വിശ്വാസമില്ലെങ്കില്‍ വിമാനടിക്കറ്റിന്‍െറ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഖുര്‍ശിദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.

ത്രിരാഷ്ട്ര പര്യടനത്തില്‍ മ്യാന്‍മറാണ് മോദി ആദ്യം സന്ദര്‍ശിച്ചത്. ഇപ്പോള്‍ ആസ്ട്രേലിയയിലുള്ള മോദി, അടുത്തതായി ഫിജിയാണ് സന്ദര്‍ശിക്കുന്നത്. മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആറ് യാത്രകളിലായി ഒമ്പത് രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു.

വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍; മക്കള്‍ക്ക് കോടതി വിമര്‍ശം

Posted: 17 Nov 2014 11:30 PM PST

പത്തനാപുരം: വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മക്കള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശം. പത്തനാപുരം കടയ്ക്കാമണ്‍ രേവതി ഭവനില്‍ പാറുക്കുട്ടിയുടെ (80) മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഴുകിയ നിലയില്‍ വീട്ടില്‍ കണ്ടത്തെിയത്. ഇവര്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം മക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും രക്ഷകര്‍ത്താക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റ് പി. മഞ്ജുവിന്‍െറ പരാമര്‍ശം ഉണ്ടായത്. കാര്‍ഷിക വിളകള്‍ കൊണ്ടുപോകാന്‍ ശുഷ്കാന്തി കാണിച്ച മക്കള്‍ അമ്മയെ സംരക്ഷിക്കാത്തത് തെറ്റാണെന്നും സ്വന്തം അനുഭവത്തില്‍ വരുമ്പോള്‍ ഇതിന് ശരിയായ ശിക്ഷലഭിക്കുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ദൈവത്തിന്‍െറ കോടതിയില്‍ പ്രതികള്‍ക്ക് മാപ്പുലഭിക്കില്ളെന്നും അവിടെ ശിക്ഷലഭിക്കുമെന്നും മജിസ്ട്രേറ്റ് അഭിപ്രായപ്പെട്ടു. പനി ബാധിച്ച് കിടപ്പിലായ മാതാവിനെ മക്കള്‍ രണ്ടാഴ്ച മുമ്പ് വീട്ടില്‍ ഉപേക്ഷിച്ചുപോകുകയായിരുന്നു. ഇതിനിടെ മക്കള്‍ വീടിന് സമീപത്തെ പുരയിടത്തിലത്തെി കാര്‍ഷികവിളകള്‍ കൊണ്ടുപോയെങ്കിലും മാതാവിനെ തിരക്കിയിരുന്നില്ല. മരണത്തത്തെുടര്‍ന്ന് പൊലീസ് ഫോട്ടോഗ്രാഫര്‍ക്ക് നല്‍കാനുള്ള ഫീസിന്‍െറ കാര്യത്തിലും മക്കള്‍ തര്‍ക്കം ഉയര്‍ത്തിയത്രെ. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ വീട്ടില്‍ രാജന്‍ (57), കടയ്ക്കാമണ്‍ മഞ്ജു ഭവനില്‍ സുഭദ്ര, കൂടല്‍ നെടുമണ്‍കാവ് കുന്നത്തുവീട്ടില്‍ ലീല എന്നിവരാണ് അറസ്റ്റിലായ മക്കള്‍. ഇവര്‍ക്ക് ജാമ്യം അനുവദിച്ച കോടതി ഞായറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും മക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളെ പഠനം മുടക്കി അന്നദാനത്തില്‍ പങ്കെടുപ്പിച്ചതായി ആക്ഷേപം

Posted: 17 Nov 2014 11:27 PM PST

കുന്നംകുളം: സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം മുടക്കി ക്ഷേത്ര ചടങ്ങുകളോടനുബന്ധിച്ചുള്ള അന്നദാനത്തില്‍ പങ്കെടുപ്പിച്ചതായി ആക്ഷേപം.
കുന്നംകുളം ഗവ. ബധിര മൂക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെയാണ് ക്ഷേത്രത്തിലെ അന്നദാനത്തിന് കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ കീഴിലുള്ള കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ ഉദയാസ്തയ പൂജയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തില്‍ നടന്ന അന്നദാനത്തില്‍ പങ്കെടുക്കാനാണ് 45ഓളം വിദ്യാര്‍ഥി -വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്.
അധ്യാപന സമയത്ത് രാവിലെ 11ഓടെ വരിയായി പുറത്തേക്ക് കൊണ്ടുവന്നവരെ രണ്ട് ബാച്ചാക്കി വാഹനത്തിലാണ് കൊണ്ടുപോയത്.
ഉച്ചക്ക് ഒരുമണിയോടെയാണ് അധ്യാപകരും അനധ്യാപകരും ഇതില്‍ പങ്കെടുത്ത് കുട്ടികളോടൊപ്പം തിരിച്ചത്തെിയത്. ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് തുടങ്ങി രാത്രിയോടെയാണ് സമാപിച്ചത്.
രാവിലെ പത്ത് മുതല്‍ ഒന്നുവരെയാണ് അന്നദാനം സംഘടിപ്പിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള ക്ഷേത്രത്തിലെ അന്നദാനം സംബന്ധിച്ച് കഴിഞ്ഞദിവസം രക്ഷിതാക്കളുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഒരുവിഭാഗം രക്ഷിതാക്കള്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. ക്ഷേത്രത്തിലെ അന്നദാനമുള്ളതിനാല്‍ ഈ സ്കൂളിലെ മെസിന്‍െറ പ്രവര്‍ത്തനവും തിങ്കളാഴ്ച നടന്നില്ല. കഴിഞ്ഞ ദിവസം ഗുരുവായൂരിലെ സ്വകാര്യ പരിപാടിയില്‍ വിദ്യാര്‍ഥികളെ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയിരുന്നു.
വൈകീട്ട് അഞ്ചിന് കൊണ്ടുപോയവരെ രാത്രി 10.30ഓടെയാണ് ഹോസ്റ്റലില്‍ തിരിച്ചത്തെിച്ചത്. അധ്യാപകര്‍ പോലുമില്ലാതെ മെസിന്‍െറ ചുമതലക്കാരുടെ നേതൃത്വത്തിലാണ് കൊണ്ടുപോയിരുന്നത്.

കല്ലാര്‍കുട്ടി പാലം പണിനിലച്ചു

Posted: 17 Nov 2014 11:25 PM PST

അടിമാലി: മുതിരപ്പുഴയാറിന് കുറുകെ പണിത കല്ലാര്‍കുട്ടി പാലത്തിന്‍െറ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കരാറുകാരന് പണം മാറി നല്‍കുന്നതിന് കാലതാമസം നേരിടുന്നതാണ് പാലം പണി തടസ്സപ്പെടാന്‍ കാരണം.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രത്യേക താല്‍പര്യമെടുത്ത് അനുമതി വാങ്ങി നിര്‍മാണം ആരംഭിച്ചതാണ് കല്ലാര്‍കുട്ടി പാലം. 2011 ജനുവരി ഏഴിന് വി.എസ്തന്നെ പാലത്തിന്‍െറ ശിലാ സ്ഥാപനവും നടത്തി. കല്ലാര്‍കുട്ടിയില്‍ നിലവിലുള്ള അണക്കെട്ട് പാലത്തില്‍നിന്ന് പനംകുട്ടി റോഡില്‍ 650 മീറ്റര്‍ താഴെയാണ് പാലം. മൂന്നര കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 180 മീറ്റര്‍ നീളവും 22 മീറ്റര്‍ ഉയരവുമാണ് പാലത്തിന്. പാലം പണി ഏതാണ്ട് അവസാനിച്ച നിലയിലാണ്. ഇരുവശങ്ങളിലെ അപ്രോച്ച് റോഡിന്‍െറ പണികളുടെ അവസാന ഭാഗമാണ് ഇനി തീരേണ്ടത്. പാലം പൂര്‍ത്തിയാകുന്നതോടെ ഹൈറേഞ്ചിലെ ഏറ്റവും വലിയ പാലം എന്ന ബഹുമതിയും ഇതിന് സ്വന്തമാകും. കൂടാതെ, അടിമാലിയില്‍നിന്ന് കുറഞ്ഞ ദൂരത്തില്‍ കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിലും നെടുങ്കണ്ടം വഴി തമിഴ്നാട്ടിലേക്കും എത്താന്‍ കഴിയുമെന്നതും സവിശേഷതയാണ്.
പണിക്കന്‍കുടി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ എന്‍.വി. ബേബിയുടെ വീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നല്‍കിയ ജനകീയ നിവേദനത്തെ തുടര്‍ന്നാണ് പാലത്തിന്‍െറ നിര്‍മാണത്തിന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അനുമതി നല്‍കിയത്. പിന്നീടും നിര്‍മാണ പുരോഗതി വിലയിരുത്താനും വി.എസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. വൈദ്യുതി വകുപ്പിന് കീഴില്‍ കല്ലാര്‍കുട്ടി അണക്കെട്ടിന് കുറുകെ മുതിരപ്പുഴയാറില്‍ പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത്.
കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണചുമതല ഏറ്റെടുത്തത്. പാലത്തിന് തുക അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിന് പണം അനുവദിക്കാതിരുന്നത് നിര്‍മാണം വൈകാന്‍ കാരണമായി. തുക കണ്ടത്തെുന്നതിന് പ്രദേശത്ത് ഒരു ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി. തുടര്‍ന്ന് പാലത്തിന്‍െറ ഇരുവശങ്ങളിലെ കര്‍ഷകരില്‍നിന്ന് അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കാനും പണം കണ്ടത്തൊനും ജനകീയ കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി പിരിച്ചെടുത്ത 13 ലക്ഷം രൂപ ഭൂ ഉടമകള്‍ക്ക് കൈമാറിയതോടെയാണ് പാലം നിര്‍മാണത്തിന് തുടക്കമായത്.
പാലത്തിന്‍െറ ബലക്ഷയത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പലതവണ വൈദ്യുതി വകുപ്പ് നിരോധിച്ചിരുന്നു. പലപ്പോഴും സര്‍വീസ് ബസുകള്‍ യാത്രക്കാരെ ഇറക്കിയ ശേഷമാണ് ഇതുവഴി ഓടിച്ചിരുന്നത്. എന്നാല്‍, മറ്റു മാര്‍ഗമില്ലാത്തതിനാല്‍ പിന്നീട് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാന്‍ വകുപ്പ് അനുമതി നല്‍കുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇവിടെ പുതിയപാലം ആവശ്യപ്പെട്ട് നിരാഹാരം ഉള്‍പ്പടെ സമരങ്ങള്‍ നടന്നിരുന്നു.
എന്നാല്‍, പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതും കാത്ത് ഉദ്ഘാടനം ഉത്സവമാക്കാന്‍ കാത്തിരിക്കുന്ന പ്രദേശവാസികള്‍ ഇപ്പോള്‍ നിരാശയിലാണ്.

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് കട കത്തിനശിച്ചു

Posted: 17 Nov 2014 11:14 PM PST

കോട്ടയം: ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കട കത്തിനശിച്ചു. നഗരത്തെ ഞെട്ടിച്ച അപകടത്തില്‍ മാങ്ങാനം മക്രോണി പാലത്തിനുസമീപത്തെ പെട്രോള്‍ പമ്പിന് മുന്നിലുള്ള തട്ടുകടയാണ് പൂര്‍ണമായും കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെ 10.40ഓടെയായിരുന്നു സംഭവം. കടയില്‍ ഉപയോഗിച്ചിരുന്ന സിലിണ്ടറിന്‍െറ റഗുലേറ്ററില്‍ ചോര്‍ച്ചയുണ്ടായാണ് തീപിടിച്ചത്. തടിയും ഷീറ്റും കൊണ്ട് നിര്‍മിച്ച അമ്പലപ്പറമ്പ് സദാശിവന്‍െറ ഉടമസ്ഥതയിലുള്ള കടയാണ് പൂര്‍ണമായും കത്തിനശിച്ചത്.
സിലിണ്ടര്‍ കത്തിയതോടെ പൊട്ടുമെന്ന ഭീതിയില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരായി. സമീപത്തെ കടക്കാരും നാട്ടുകാരും ദൂരേക്ക് മാറി. സമീപത്ത് പെട്രോള്‍ പമ്പുള്ളതും ആശങ്ക വര്‍ധിപ്പിച്ചു. റോഡിന്‍െറ ഇരുവശത്തുനിന്നുമുള്ള ഗതാഗതവും തടഞ്ഞു. ആശങ്ക തുടരുന്നതിനിടെ ഫയര്‍ഫോഴ്സ് എത്തി വെള്ളമടിച്ച് സിലിണ്ടര്‍ തണുപ്പിച്ചു. പിന്നീട് കടയില്‍നിന്ന ് സിലിണ്ടര്‍ പുറത്തേക്ക് മാറ്റിയശേഷം ഗ്യാസ് അഴിച്ചുവിട്ടു. ഇതോടെ അരമണിക്കൂറോളം നീണ്ട പരിഭ്രാന്തിക്ക് ശമനമായി. റഗുലേറ്റര്‍ പൂര്‍ണമായും കത്തിനശിച്ചു. സിലിണ്ടര്‍ ഉപയോഗിക്കാനാകാത്തവിധം കത്തി.
അല്‍പം താമസിച്ചിരുന്നെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടമുണ്ടാകുമായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. കോട്ടയം സ്റ്റേഷന്‍ ഓഫിസര്‍ എസ്.കെ. ബിജുമോന്‍, വി. സുവികുമാര്‍, പി.എസ്. അജിത്കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

ജില്ലാ സ്കൂള്‍ ശാസ്ത്രമേള : ചെറുവത്തൂരും ഹോസ്ദുര്‍ഗും മുന്നില്‍

Posted: 17 Nov 2014 11:10 PM PST

കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിനു നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ആദ്യ ദിനം 200 പോയന്‍റുമായി ചെറുവത്തൂര്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത് കുമ്പള (168), കാസര്‍കോട് (156), ബേക്കല്‍ (134), ഹോസ്ദുര്‍ഗ് (125), മഞ്ചേശ്വരം (113), ചിറ്റാരിക്കാല്‍ (104) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്‍റ് നില. പ്രവൃത്തിപരിചയമേളയില്‍ ഹോസ്ദുര്‍ഗ് മുന്നിലാണ്. കാസര്‍കോട്, ചെറുവത്തൂര്‍ ഉപജില്ലകള്‍ തൊട്ടുപിറകിലുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് സി.ബി. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. കെ. സുജാത, നസീറ അഹമദ്, സുഹ്റ ഇബ്രാഹിം, സദാശിവനായക്, സൗമിനി കല്ലത്ത്, എന്‍.എ. അബൂബക്കര്‍ ഹാജി, എം. അബ്ദുല്ല ഹാജി, എന്‍.യു. അബ്ദുല്‍ സലാം, ഡോ.പി.വി. കൃഷ്ണകുമാര്‍, ശെല്‍വമണി, ഡോ.എം. ബാലന്‍, കെ.ഡി. മാത്യു, ടി.പി. മുഹമ്മദലി, ജി. ലത തുടങ്ങിയവര്‍ സംസാരിച്ചു. ഇ. വിനോദ് കുമാര്‍ നന്ദി പറഞ്ഞു. മേള ചൊവ്വാഴ്ച സമാപിക്കും. സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

‘മിന്നാമിന്നി’ പദ്ധതിക്ക് തുടക്കം

Posted: 17 Nov 2014 11:08 PM PST

കണ്ണൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ ശ്രദ്ധേയമായ മുന്നേറ്റങ്ങളെ ഉന്നതവിദ്യാഭ്യാസരംഗത്തേക്കുകൂടി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് മന്ത്രി കെ.സി. ജോസഫ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍ സര്‍വശിക്ഷാ അഭിയാന്‍െറ ആഭിമുഖ്യത്തിലുള്ള മിന്നാമിന്നി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അയല്‍ സംസ്ഥാനങ്ങള്‍ നമ്മെ പിന്നിലാക്കിയതിന്‍െറ ഫലമായാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ടിവരുന്നത്. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം മടിച്ചുനിന്നപ്പോള്‍ മാറ്റങ്ങള്‍ നമ്മളെക്കൂടാതെ മുന്നോട്ടുപോവുകയായിരുന്നു. സമീപകാലത്താണ് ഈ സ്ഥിതി മാറിത്തുടങ്ങിയത്.
ജില്ലയിലെ പ്രൈമറി വിഭാഗം കുട്ടികളുടെ ഗണിതപഠനം മെച്ചപ്പെടുത്തുന്നതിനായി എസ്.എസ്.എ തയാറാക്കിയ മിന്നാമിന്നി പ്രവര്‍ത്തന പുസ്തകത്തിന്‍െറ പ്രകാശനം പി.കെ.ശ്രീമതി ടീച്ചര്‍ എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരളക്ക് നല്‍കി നിര്‍വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്കൃതം പഠനസഹായിയുടെ പ്രകാശനം ഡി.ഡി.ഇ ദിനേശന്‍ മഠത്തിലിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരളയും ഹിന്ദി പുസ്തക പ്രകാശനം എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ അരുണക്ക് നല്‍കി ജില്ലാ കലക്ടര്‍ പി.ബാലകിരണും അറബി പുസ്തക പ്രകാശനം ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന് നല്‍കി നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദും ഉര്‍ദു പുസ്തക പ്രകാശനം റോഷ്നി ഖാലിദിനു നല്‍കി പ്രഫ. കെ.എ. സരളയും നിര്‍വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. വിജയന്‍ ചാലോട് പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ കെ.പി. ഗോപിനാഥന്‍ സ്വാഗതവും എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

സ്വകാര്യ ബസ് ടോള്‍ കൂട്ടി; ജീവനക്കാര്‍ സമരത്തില്‍

Posted: 17 Nov 2014 11:05 PM PST

അരൂര്‍: ദേശീയ പാതയിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ടോള്‍ അഞ്ചിരട്ടിയായി ഉയര്‍ത്തി. ടോള്‍ നല്‍കാന്‍ കൂട്ടാക്കാത്ത ബസുകള്‍ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ സമരത്തില്‍. തിങ്കളാഴ്ച രാവിലെ മുതല്‍ സ്വകാര്യ ബസുകളെ തടഞ്ഞുനിര്‍ത്തി കൂടുതല്‍ ടോള്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. 20 കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഒരു മാസം 500 രൂപയാണ് ടോള്‍ ഇനത്തില്‍ ഈടാക്കിയിരുന്നത്.
ഇത് സൗജന്യമല്ളെന്നും നിയമപരമായി ഒരു കിലോമീറ്ററിന് ദേശീയപാത അധികൃതര്‍ തീരുമാനിച്ചിട്ടുള്ള തുക കണക്കാക്കി വാങ്ങുന്നതാണെന്ന് ബസ് ഉടമകള്‍ പറയുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ ഒരുദിവസം 90 രൂപ ഓരോ ബസില്‍ നിന്നും ഈടാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഒരു ദിവസം 90 രൂപ നല്‍കുമ്പോള്‍ ഒരു മാസം 2700 രൂപയോളം വരും. 500 രൂപയുടെ സ്ഥാനത്ത് 2700 രൂപ നല്‍കണമെന്ന ടോള്‍ അധികൃതരുടെ പിടിവാശിക്കെതിരെയാണ് ടോള്‍ നല്‍കാതെ ബസ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.
എന്നാല്‍, ടോള്‍ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കൂടുതല്‍പൊലീസിനെ വിളിച്ചുവരുത്തി ടോള്‍ നല്‍കാത്ത ബസുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ടോള്‍ ബൂത്തിലൂടെ പോകുന്ന മുഴുവന്‍ സ്വകാര്യ ബസുകളും തടഞ്ഞ് നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
ചേര്‍ത്തല-എറണാകുളം സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും തിങ്കളാഴ്ച ഉച്ചയോടെ ഓട്ടം നിര്‍ത്തി.ടോള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം നേരത്തെ അറിഞ്ഞിരുന്നതാണ്.
ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കെയാണ് അനധികൃതമായി അധിക ടോള്‍ അടിച്ചേല്‍പ്പിക്കാനും കേസില്‍ കുടുക്കാനും ശ്രമിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു.

പൊലീസ് മൈതാനം യുദ്ധഭൂമി; സമരം നേരിട്ടത് കായികമായി

Posted: 17 Nov 2014 10:55 PM PST

മലപ്പുറം: രണ്ട് തവണ തടസ്സപ്പെട്ട ജില്ലാ സ്കൂള്‍ കായികമേള സമാധാനാന്തരീക്ഷത്തില്‍ പൂര്‍ത്തിയാക്കാമെന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും നിയമപാലകരുടെയും കണക്കുകൂട്ടല്‍ പിഴച്ചു. പ്രതിഷേധം ഭയന്ന് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നിന്ന് മലപ്പുറം എം.എസ്.പി പരേഡ് മൈതാനത്തേക്ക് മാറ്റിയ വേദിയിലേക്ക് പൂര്‍വാധികം ശക്തിയോടെ കായിക വിദ്യാര്‍ഥികള്‍ എത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പൊലീസിനും കഴിഞ്ഞില്ല.
ഇടക്ക് അധ്യാപകനും ലാത്തിയടിയേറ്റപ്പോള്‍ മത്സര നടത്തിപ്പിന്‍െറ ചുമതലയുള്ള ഒഫീഷ്യല്‍സും രംഗത്തുവരികയായിരുന്നു. അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെടുക കൂടി ചെയ്തതോടെ വീണ്ടും മേള നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പരേഡ് മൈതാനത്ത് സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളുടെയും എം.എസ്.പി എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ സബ് ജൂനിയറുകാരുടെയും മത്സരങ്ങളായിരുന്നു. രാവിലെ മുതല്‍ എം.എസ്.പി ഗേറ്റില്‍ നിലയുറപ്പിച്ച പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെയടക്കം പരിശോധിച്ചാണ് കയറ്റിവിട്ടത്.
ഇതുമൂലം പൊതുജനങ്ങളുടെ പങ്കാളിത്തമുണ്ടായില്ല. സമരക്കാര്‍ അകത്തത്തെുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പൊലീസ് കാവലില്ലാത്ത വഴികളിലൂടെ മൈതാനത്തേക്ക് പ്രവേശിച്ച കായിക വിദ്യാര്‍ഥികള്‍ മിനിറ്റുകള്‍ക്കകം സംഘടിച്ചു. കാലിക്കറ്റ് സര്‍വകലാശാല കായിക പഠന വകുപ്പിലെയും കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെയും വിദ്യാര്‍ഥികളാണ് പ്രധാനമായും സമരത്തിനുണ്ടായിരുന്നത്. ഐക്യദാര്‍ഢ്യവുമായി എസ്.എഫ്.ഐയും. ഒഫീഷ്യല്‍സിന്‍െറ നിസ്സഹകരണം മൂലം തുടക്കം മുതലേ മേള തടസ്സപ്പെടുമെന്ന ധ്വനിയുണ്ടായിരുന്നു. വിവാദ ഉത്തരവിന്‍െറ കാര്യത്തില്‍ തീരുമാനമുണ്ടാവാതെ മുന്നോട്ടില്ളെന്ന് അധ്യാപകര്‍ പ്രഖ്യാപിച്ചപ്പോള്‍, കുട്ടികളെ ഓര്‍ത്തെങ്കിലും വിട്ടുവീഴ്ച ചെയ്യണമെന്ന് ഡി.ഡി.ഇ ടി.കെ. ജയന്തി അഭ്യര്‍ഥിച്ചു. ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ജില്ലയില്‍ നടപ്പാക്കില്ളെന്ന് തുടര്‍ന്ന് ഡി.ഡി.ഇ എഴുതി നല്‍കി.
മത്സരം തുടങ്ങുന്നതിന് മുന്നോടിയായി ഒഫീഷ്യല്‍സ് മൈതാനത്ത് സമ്മേളിച്ചപ്പോഴും പ്രതിഷേധമുയര്‍ന്നു. ഇതിനിടെ, ഇനിയും മേള നടത്താതിരിക്കുന്നത് ശരിയല്ളെന്ന് ഭൂരിഭാഗം അധ്യാപകരും അഭിപ്രായപ്പെട്ടപ്പോള്‍ രംഗം ശാന്തമായി. എട്ട് ഇനങ്ങള്‍ പൂര്‍ത്തിയായി ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹീറ്റ്സ് ആരംഭിച്ചപ്പോഴായിരുന്നു വിദ്യാര്‍ഥി സമരം. സമരക്കാരുടെ നാലിലൊന്ന് പൊലീസുകാര്‍ പോലും അപ്പോള്‍ സ്ഥലത്തില്ലായിരുന്നു. സംഘര്‍ഷമുണ്ടാവുമെന്നുറപ്പായപ്പോഴാണ് കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കിയത്.
പൊലീസ് ജീപ്പുകളില്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാതായതോടെ ബസുകളത്തെി. ബസിന്‍െറ വഴി മുടക്കി ഇതിനടിയിലും മുന്‍ഭാഗത്തും കിടന്ന് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ നീക്കാനായിരുന്നു ലാത്തിച്ചാര്‍ജ്.
ഇത് ചോദ്യം ചെയ്ത തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ളീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന്‍ എം. രഞ്ജിത്തിനെയും പൊലീസ് പൊതിരത്തെല്ലിയതോടെ കാര്യങ്ങള്‍ കൈവിട്ടു. അധ്യാപകര്‍ക്ക് പുറമെ ഒരുവേള മത്സരാര്‍ഥികളും പൊലീസിനും അധികൃതര്‍ക്കുമെതിരെ തിരിഞ്ഞു. ഡി.ഡി.ഇയെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഇതോടെ ഇവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി.
മുന്നൂറിലധികം വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായത്തെിയത്. നവംബര്‍ 11ന് വാഴ്സിറ്റി സ്റ്റേഡിയത്തില്‍ ആരംഭിക്കേണ്ടിയിരുന്ന മേള സമരക്കാര്‍ തടസ്സപ്പെടുത്തിയപ്പോള്‍ 14ലേക്ക് നീട്ടിയിരുന്നു. സമാന സംഭവങ്ങള്‍ അന്നും ആവര്‍ത്തിച്ചതോടെയാണ് വേദി മാറ്റിയത്.
11ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം പൂര്‍ത്തിയായിരുന്നു. 14ന് മത്സരങ്ങള്‍ തുടങ്ങാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ചര്‍ച്ചയത്തെുടര്‍ന്നാണ് വേദിയും തീയതിയും മാറ്റി നിശ്ചയിച്ചത്.

ക്ഷയരോഗികളായ ആദിവാസികള്‍ക്ക് പോഷകാഹാര പദ്ധതി വീണ്ടും

Posted: 17 Nov 2014 10:51 PM PST

മാനന്തവാടി: ക്ഷയരോഗികളായ ആദിവാസികള്‍ക്ക് പോഷകാഹാര പദ്ധതി പുനരാരംഭിക്കുന്നു. നാലുമാസം മുമ്പ് നിലച്ച പദ്ധതിയാണ് വീണ്ടും തുടങ്ങുന്നത്. ജില്ലാ ടി.ബി സെന്‍റര്‍ വഴിയായിരുന്നു നേരത്തേ പദ്ധതി നടപ്പാക്കിയത്.
പട്ടികവര്‍ഗ വകുപ്പ് 5.67 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ തുക തീര്‍ന്നതോടെയാണ് പദ്ധതി നിലച്ചത്. 16 ലക്ഷം രൂപയാണ് ടി.ബി സെന്‍റര്‍ പുതുതായി ആവശ്യപ്പെട്ടത്. ഇതില്‍ ആദ്യഘട്ടമായി എട്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
800 രൂപ വിലവരുന്ന കിറ്റുകളാണ് ഓരോ മാസവും രോഗികള്‍ക്ക് നല്‍കുക. അഞ്ചു കിലോ അരി, ഓരോ കിലോ വീതം ചെറുപയര്‍, കടല, ഗോതമ്പ് നുറുക്ക്, മമ്പയര്‍, രണ്ടു കിലോ ഗോതമ്പ് പൊടി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, 500 ഗ്രാം ഹെല്‍ത്ത് മിശ്രിതം എന്നിവയാണ് കിറ്റില്‍ ഉള്ളത്. 2013ല്‍ 143 പേര്‍ക്കാണ് പദ്ധതി നടപ്പാക്കിയത്. പിന്നീടത് 169 വരെയായി ഉയര്‍ന്നു.
ഇത്തവണ 135 പേര്‍ക്കാണ് നല്‍കുന്നത്. മാനന്തവാടി ജില്ലാ ടി.ബി സെന്‍റര്‍, ബത്തേരി താലൂക്ക് ആശുപത്രി, കല്‍പറ്റ ജനറല്‍ ആശുപത്രി എന്നിവ വഴി പി.എച്ച്.സികളിലൂടെയാണ് കിറ്റുകള്‍ വിതരണം ചെയ്യുക. മാവേലി സ്റ്റോറുകളില്‍ നിന്നാണ് സാധനങ്ങളെടുക്കുന്നത്. ആറുമാസം വരെയാണ് കിറ്റുകള്‍ നല്‍കുക.
രോഗം മാറാത്തവര്‍ക്ക് എട്ടു മാസം വരെ കിറ്റ് നല്‍കും. ആദിവാസി രോഗികള്‍ പോഷകാഹാരക്കുറവുമൂലം മരുന്ന് കഴിക്കുന്നത് ഫലപ്രദമാകാതെ വന്നതോടെ ജില്ലാ ടി.ബി ഓഫിസര്‍ സി. സക്കീറാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനുള്ള അംഗീകാരമായി ഇദ്ദേഹത്തിന് സംസ്ഥാനത്തെ മികച്ച ടി.ബി സെന്‍റര്‍ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ജനറല്‍ വിഭാഗത്തിന് കൂടി പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിന് പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ ജില്ലയിലെ എല്ലാ ടി.ബി രോഗികള്‍ക്കും പോഷകാഹാര പദ്ധതി നടപ്പാക്കാനാകും.

പുന:സംഘടന: കൊടുവള്ളി മുസ്ലിംലീഗില്‍ ഭിന്നത രൂക്ഷം

Posted: 17 Nov 2014 10:35 PM PST

കൊടുവള്ളി: ഇരട്ടപദവി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖിനെ മാറ്റി കമ്മിറ്റി പുന:സംഘടിപ്പിച്ചെങ്കിലും ഭിന്നതകള്‍ വീണ്ടും മാറനീക്കി പുറത്തുവന്നു.
ഒരുവര്‍ഷം മുമ്പ് സംസ്ഥാന ജില്ലാ നേതൃത്വം ഇടപെട്ട് സമവായത്തിലൂടെ ടി.കെ. മുഹമ്മദിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതോടൊപ്പം കമ്മിറ്റിയില്‍ പുതുതായി വൈസ് പ്രസിഡന്‍റായി കെ.സി. ഖാദര്‍ നരിക്കുനിയെയും പി.വി. അബ്ദുറഹിമാന്‍ ഓമശ്ശേരിയെയും തെരഞ്ഞെടുത്തിരുന്നു. ഇവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും യോഗങ്ങളിലോ പരിപാടികളിലോ ഇക്കാലമത്രയും പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്ന് ഈ രണ്ട് ഭാരവാഹികളും ഇന്നലെ സ്ഥാനം രാജിവെച്ചതായി അറിയിച്ച് ജില്ലാ-സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കി.രണ്ടു പേരെ കമ്മിറ്റിയില്‍ അധികമായി ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഏറെ നാളായി വിവാദങ്ങളും ചര്‍ച്ചകളും നടന്നുവരുകയായിരുന്നു. മണ്ഡലം കമ്മിറ്റിയില്‍ ഏഴംഗങ്ങള്‍ മാത്രമേ പാടുള്ളൂ എന്നിരിക്കെ പുതുതായി അധികം രണ്ടു പേരെ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി ഭരണഘടനയില്‍ എവിടെയാണ് അനുശാസിക്കുന്നത് എന്നാണ് മറുപക്ഷം വാദിച്ചിരുന്നത്.
കാരാട്ട് റസാഖിനെ നീക്കം ചെയ്യാന്‍ ഒരു നിയമവും പുതിയ തസ്തിക നിര്‍മിക്കാന്‍ മറ്റൊരു നിയമവും കണ്ടത്തെിയവര്‍ പാര്‍ട്ടിയെ ശിഥിലമാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഇവര്‍ ഉന്നയിച്ചു.
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെവരുകയും മണ്ഡലം യോഗത്തിലും പരിപാടികളിലൊന്നും പുതുതായി തെരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ മറുപക്ഷവും വിയോജിപ്പുമായി രംഗത്തുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു.
ഇതിന്‍െറ ഭാഗമായി ശനിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്ന പരിഹാര പാക്കേജിന് രൂപംനല്‍കി കാരാട്ട് റസാഖിനെ വൈസ് പ്രസിഡന്‍റായി മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയുള്ള പ്രശ്നപരിഹാരമായിരുന്നു പ്രഖ്യാപിക്കാനിരുന്നത്. ചര്‍ച്ചകഴിഞ്ഞ് പുറത്തത്തെിയപ്പോള്‍ കാരാട്ട് റസാഖിനെ ജില്ലാ കമ്മിറ്റിയില്‍ ഭാരവാഹിയാക്കണമെന്ന ആവശ്യവുമായി ഇവരെ അനുകൂലിക്കുന്നവര്‍ രംഗത്തുവന്നതോടെ ശനിയാഴ്ച പാണക്കാട് നടന്ന ചര്‍ച്ചയും പരിഹാരനടപടികളുമെല്ലാം വെറുതെയായിപ്പോയെന്നാണ് ഒൗദ്യോഗികപക്ഷം പറയുന്നത്. ഇതോടെ, പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലത്തെിയിരിക്കുകയാണ്.

സുനന്ദയുടെ മരണം: അന്വേഷണസംഘം വിദേശത്തേക്ക്

Posted: 17 Nov 2014 10:33 PM PST

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വിദേശത്തേക്ക്. ദുബൈയിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ താമസക്കാരായിരുന്ന മൂന്നുപേരുടെ വിവരങ്ങള്‍ ലഭിക്കാനാണ് ദുബൈയില്‍ അന്വേഷണം നടത്തുന്നത്.

ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 13 മുതല്‍ 18 വരെയാണ് വിദേശികള്‍ ഹോട്ടലില്‍ താമസിച്ചത്. ഇവര്‍ ഹോട്ടലില്‍ മുറിയെടുക്കാന്‍ കാണിച്ച പാസ്പോര്‍ട്ട് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

എ.സി.പി റാങ്കിലുള്ള മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരാണ് ദുബൈയിലേക്ക് പോകുന്നത്.

ചാരക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കെ. മുരളീധരന്‍

Posted: 17 Nov 2014 10:03 PM PST

Image: 

തിരുവനന്തപുരം: ചാരക്കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കെ. കരുണാകരന്‍െറ കുടുംബത്തിന്‍െറയും ആവശ്യമാണിത്. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ചാരക്കേസ് എന്ന കെട്ടുക്കഥക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ആരാണ് ബലിയാടാക്കിയതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആവശ്യപ്പെട്ടു.

ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്‍െറ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മകന്‍െറ ഘാതകര്‍ക്ക് മാപ്പു നല്‍കാന്‍ കഴിഞ്ഞേക്കുമെന്ന് കാസിഗിന്‍െറ മാതാപിതാക്കള്‍

Posted: 17 Nov 2014 09:27 PM PST

Image: 

ന്യൂയോര്‍ക്ക്: തങ്ങളുടെ മകന്‍െറ ഘാതകര്‍ക്ക് മാപ്പുനല്‍കാന്‍ കഴിഞ്ഞേക്കുമെന്ന് ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ പീറ്റര്‍ കാസിഗിന്‍െറ മാതാപിതാക്കള്‍. ഹൃദയം തകര്‍ന്നിരിക്കുകയാണ് ഞങ്ങള്‍ രണ്ട് പേരും. പക്ഷേ അത് ഭേദമാകും. ലോകത്തിന്‍െറ ഹൃദയത്തിന് പറ്റിയ മുറിവും സുഖമാവുമെന്ന് കരുതുന്നു ^കാസിഗിന്‍െറ മാതാപിതാക്കളായ എഡ് കാസിഗും പൗള കാസിഗും മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ ഏറെ പ്രിയപ്പെട്ട മകന്‍ ഇന്ന് കൂടെയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ, സ്നേഹം നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ട്. മകന്‍െറ വേര്‍പാടില്‍ സ്വകാര്യമായി ദുഃഖിക്കാനും കരയാനും മാപ്പുനല്‍കാനും മുറിവുകളുണങ്ങാനും ദയവായി ഞങ്ങള്‍ക്ക് അവസരം നല്‍കണം ^എഡ് കാസിഗ് പറഞ്ഞു.

ഞായറാഴ്ചാണ് യു.എസ് സന്നദ്ധ പ്രവര്‍ത്തകനായ പീറ്റര്‍ കാസിഗ് എന്ന 26 കാരനെ ഐ.എസ് തീവ്രവാദികള്‍ തലയറുത്ത് കൊന്ന ദൃശ്യം പുറത്തുവന്നത്. ദൃശ്യത്തില്‍ കാണിച്ചത് ശരിയാണെന്ന് യു.എസ് പിന്നീട് ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിങ്ങിനെ കൊലപ്പെടുത്തിയതിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനൊപ്പം കാസിഗിനെതിരെ വധഭീഷണിയുമുണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം ഐ.എസ് നടപ്പാക്കിയത്. കാസിഗിനൊപ്പം 11 സിറിയന്‍ സൈനികരെയും ഐ.എസ് കൊലപ്പെടുത്തിയിരുന്നു. ഐ.എസ് കൊലപ്പെടുത്തുന്ന അഞ്ചാമത്തെ ബന്ദിയാണ് കാസിഗ്.

ഇറാഖില്‍ അമേരിക്കന്‍ സൈനികനായി സേവനമനുഷ്ഠിച്ച കാസിഗ് വിരമിച്ചശേഷം സന്നദ്ധ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഫലസ്തീനില്‍നിന്നും സിറിയയില്‍നിന്നും അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് ആതുര പരിചരണം നടത്താനായി 2012ലാണ് ലബനാനിലെത്തിയത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ തുര്‍ക്കി ആസ്ഥാനമായി സ്പെഷല്‍ എമര്‍ജന്‍സി റസ്പോണ്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് എന്ന സംഘടനയുണ്ടാക്കി. ഇതിനുവേണ്ടി പ്രത്യേക പരിപാടി നടപ്പാക്കിവരുന്നതിനിടെയാണ് കാസിഗ് 2013 ഒക്ടോബറില്‍ ഐ.എസിന്‍െറ പിടിയിലാകുന്നത്.
 

ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്

Posted: 17 Nov 2014 09:20 PM PST

Image: 

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടു. എന്നാല്‍, രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയാറാകാത്തതെന്നും സി.ബി മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കിയിരുന്നു. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടി വേണ്ടെന്ന തീരുമാനം നിയമവാഴ്ചക്ക് എതിരാണെന്നും ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാരാണ് അപ്പീല്‍ നല്‍കേണ്ടതെന്നു സിബി മാത്യൂസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, കേസില്‍ താന്‍ സ്വന്തം നിലക്ക് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 30ന് അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംബന്ധിച്ച ഹൈകോടതി വിധിക്കുശേഷം ആദ്യമായാണു സിബി മാത്യൂസ് പ്രതികരിക്കുന്നത്.

സി.ബി.ഐ റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് പറഞ്ഞില്ളെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസന്വേഷിച്ച കെ.കെ ജോഷ്വാ, സിബി മാത്യൂസ്, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സി.ബി.ഐ നിര്‍ദേശം. അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സി.ബി.ഐ പറയുന്നില്ളെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍, സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയായിരുന്നു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 19,860 രൂപ

Posted: 17 Nov 2014 08:51 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,840 രൂപയിലെ ത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

നവംബര്‍ 15നാണ് പവന്‍വില 19,600 രൂപയില്‍ നിന്ന് 400 രൂപ വര്‍ധിച്ച് 20,000 രൂപയിലെ ത്തിയത്. പിന്നീട് മൂന്നു ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സിന് 3.60 ഡോളര്‍ കൂടി 1,186.60 ഡോളറിലെ ത്തി.

ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

Posted: 17 Nov 2014 08:42 PM PST

Image: 

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സും ദേശീയ സൂചികയായ നിഫ്റ്റിയും നേട്ടം കൊയ്തു.

സെന്‍സെക്സ് 31.15 പോയന്‍റ് ഉയര്‍ന്ന് 28,209.03 പോയന്‍റിലും നിഫ്റ്റി 9.85 പോയന്‍റ് കൂടി 8,440.60 പോയന്‍റിലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സിലെ 30 ഓഹരികളും നിഫ്റ്റിയെ 50 ഓഹരികളും നേട്ടത്തിലാണ്.

റിലയന്‍സ് ക്യാപിറ്റല്‍, സുസ് ലോണ്‍, ഐഡിയ, ടി.വി.എസ് മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ്, പി.എന്‍.ബി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ നേട്ടം കൊയ്തു. എച്ച്.ഡി.എഫ്.സി, ഏഷ്യന്‍ പെയിന്‍റ്സ്, എല്‍.ഐ.സി ഹൗസിങ്, ശോഭ, എച്ച്.സി.എല്‍ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍.

എട്ട് മാസം നീണ്ട ഭിന്നതക്ക് ഐക്യപരിസമാപ്തി

Posted: 17 Nov 2014 08:34 PM PST

Image: 

ദോഹ: സൗദി, യു.എ.ഇ, ബഹ്റൈന്‍ അംബാസഡര്‍മാര്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചതോടെ എട്ട് മാസമായി ഖത്തറിനും മൂന്ന് ജി.സി.സി രാജ്യങ്ങള്‍ക്കുമിടയില്‍ നിലിനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മഞ്ഞുരുക്കമായി. ഈജിപ്തിലെ സീസി ഭരണകൂടത്തോടും മുസ്ലിം ബ്രദര്‍ഹുഡിനോടുമുള്ള സമീപനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തറില്‍ നിന്നും സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സ്ഥാനപതിമാരെ പിന്‍വലിച്ചത്. അതിനിടെ, ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികള്‍ റിയാദില്‍ ചേര്‍ന്ന് കൈകൊണ്ട തീരുമാനങ്ങളെ കുവൈത്ത് മന്ത്രിസഭ അഭിനന്ദിച്ചു.
ഇതിന് ശേഷം ഒന്നിലേറെ തവണ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും വിജയത്തിലത്തെിയില്ല. ഒടുവില്‍ അടുത്ത മാസം ദോഹയില്‍ നടക്കേണ്ട ജി.സി.സി ഉച്ചകോടിയുടെ നടത്തിപ്പ് പോലും അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ ഭരണകര്‍ത്താക്കള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചത്.
ഡിസംബര്‍ 9, 10 തിയ്യതികളിലാണ് ദോഹയില്‍ ഉച്ചകോടി നടക്കേണ്ടത്. ഇതിന്‍െറ മുന്നോടിയായി കഴിഞ്ഞ ആഴ്ച ദോഹയില്‍ നടക്കേണ്ട മന്ത്രിതല യോഗം നിര്‍ത്തിവെക്കുകയും ചെയ്തതോടെ ആശങ്ക വര്‍ധിച്ചു.
ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണക്കുന്നുവെന്ന വിഷയയത്തിലാണ് സൗദി അറേബ്യക്കും യു.എ.ഇക്കും പ്രധാനമായി ഖത്തറുമായി ഭിന്നത നിലനില്‍ക്കുന്നത്. ഈജിപ്തിനൊപ്പം ഈ രണ്ട് രാജ്യങ്ങളിലും ഭീകര സംഘടനയാണെന്നാരോപിച്ച് ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ട്.
എന്നാല്‍, ഭീകരസംഘടനകളെയും ഇസ്ലാമിക സംഘടനകളെയും വേര്‍തിരിക്കുന്നതില്‍ കൃത്യമായ മാനദണ്ഡമുണ്ടാവണമെന്നാണ് ഖത്തറിന്‍െറ നിലപാട്. യു.എസിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ജഹാം അല്‍ കുവാരി വാഷിങ്ടണിലെ ദേശീയ സൗഹൃദ കേന്ദ്രത്തില്‍ ഏതാനും ദിവസം മുമ്പ് നടത്തിയ പ്രഭാഷണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ സജീവമായി മാറിയ ഐ.എസിന്‍െറ സാന്നിധ്യവും സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജ്യങ്ങള്‍ ഐക്യം ഊട്ടിയുറപ്പിക്കാന്‍ തീരുമാനമെടുത്തത്. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന ലോക പുരുഷ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറിയ യു.എ.ഇയുടെയും ബഹ്റൈന്‍െറയും തീരുമാനവും പുനപരിശോധിക്കുമെന്നാണ് കരുതുന്നത്.
ഇരു രാജ്യങ്ങളുടെയും നടപടിയില്‍ ഈ മാസം 22ന് ചേരുന്ന ഹാന്‍ഡ്ബാള്‍ അസോസിയേഷന്‍ തീരുമാനമെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. അസോസിയേഷന്‍ അവസാന തീരുമാനമെടുക്കാത്ത അവസ്ഥയില്‍ ഇരു രാജ്യങ്ങളും മത്സരത്തില്‍ നിന്ന് പിന്‍മാറാനുളള തീരുമാനം പിന്‍വലിക്കുമെന്നാണറിയുന്നത്.

ഖത്തര്‍ സ്വാഗതം ചെയ്തു
ദോഹ: കഴിഞ്ഞ ദിവസം ജി.സി.സി ഭരണാധികാരികളുടെ സാന്നിധ്യത്തില്‍ റിയാദില്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനങ്ങളെ ഖത്തര്‍ സ്വാഗതം ചെയ്തു. ജി.സി.സിയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള തീരുമാനമാണിതെന്നും ഇതിന് മുന്‍കൈയെടുത്ത സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ അഭിനന്ദിക്കുന്നതായും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യോഗം വിളിച്ചുചേര്‍ക്കുന്നതിലും ഉചിതമായ തീരുമാനമെടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെയും അഭിനന്ദിച്ചു. ജി.സി.സി രാജ്യങ്ങളുടെ സഹകരണം
ശക്തമാക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ഇക്കാര്യത്തില്‍ അംഗരാജ്യങ്ങളുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. റിയാദില്‍ നിന്ന് തിരിച്ചത്തെിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദുമായും സൗദി രാജാവുമായും ടെലിഫോണില്‍ സംഭാഷണം നടത്തി.

 

ഇന്ത്യ^ആസ്ട്രേലിയ സഹകരണത്തിന് അവസരങ്ങളുണ്ടെന്ന് മോദി

Posted: 17 Nov 2014 08:18 PM PST

Image: 

കാന്‍ബെറ: ഇന്ത്യ^ആസ്ട്രേലിയ സഹകരണത്തിന് വിപുലമായ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേക്കിങ് ഇന്ത്യ പദ്ധതിയെകുറിച്ച് അടുത്ത വര്‍ഷം പ്രത്യേക പരിപാടി ആസ്ട്രേലിയയില്‍ സംഘടിപ്പിക്കും.  ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് മാറ്റങ്ങളുണ്ടായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി^സുരക്ഷ സഹകരണം ആഴത്തില്‍ ശക്തിപ്പെടുത്തണം. ആഗോള വിഷയങ്ങളില്‍ സമഗ്രവും വിശാലവുമായ കൂട്ടായ്മ രൂപപ്പെടണം. രാജ്യങ്ങള്‍ തമ്മില്‍ വിവേചനവും ഭീകരവാദ സംഘങ്ങളുടെ കാര്യത്തില്‍ വേര്‍തിരിവും സ്വീകരിക്കുന്ന നയം പാടില്ളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഊര്‍ജ മേഖലയിലെ ആണവ സഹകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യയും ആസ്ട്രേലിയയും ധാരണയിലെത്തി. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമായി മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.
 

ദുബൈയുടെ കുതിപ്പിന് ചിറകായി വ്യോമയാന മേഖല

Posted: 17 Nov 2014 08:17 PM PST

Image: 

ദുബൈ: ദുബൈ സമ്പദ്ഘടനക്ക് 2013ല്‍ വ്യോമയാന മേഖല സംഭാവന ചെയ്തത് 2670 കോടി ഡോളര്‍. ദുബൈയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍െറ (ജി.ഡി.പി) 27 ശതമാനം വരുമിത്. 4.16.500 പേര്‍ക്ക് തൊഴിലും നല്‍കി ദുബൈയിലെ ആകെ തൊഴിലവസരങ്ങളുടെ 21 ശതമാനവും വ്യോമയാന മേഖലയിലാണ്. ആഗോള ഗവേഷണ സ്ഥാപനമായ ഒക്സ്ഫോര്‍ഡ് ഇകണോമിക്സിന്‍െറ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2014-2020 കാലയളവില്‍ ദുബൈയൂടെ ആകെ വരുമാനത്തില്‍ വ്യോമയാനമേഖലയുടെ പങ്ക് അതിവേഗം വര്‍ധിക്കും. മൊത്തം സമ്പദ്ഘടനയുടെ വളര്‍ച്ചയേക്കാള്‍ വേഗത്തിലായിരിക്കുമിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും തുടരുന്ന മുന്നേറ്റമാണ് ഇതിന് കാരണം. 2020ല്‍ വ്യോമയാന, വിനോദ സഞ്ചാര മേഖലകള്‍ ചേര്‍ന്ന് 5300 കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നാണ് പ്രവചനം. ദുബൈയുടെ ജി.ഡി.പിയുടെ 37.5 ശതമാനമായിരിക്കുമിത്. ഈ മേഖലകളിലെ തൊഴിലുകളുടെ എണ്ണം 7,54,500 ആയ ഉയരും. എമിറേറ്റ്സ് എയര്‍ലൈനും ദുബൈ വിമാനത്താവളവുമാണ് വ്യോമയാന മേഖലയുടെ പ്രധാന വരുമാന സ്രോതസ്സുകള്‍. ഇവയും ദുബൈ ഡ്യൂട്ടി ഫ്രീ,റഗുലേറ്ററി അതോറിറ്റികള്‍ എന്നിവ ഉള്‍പ്പെടുന്ന അനുബന്ധ ബിസിനസുകളും ചേര്‍ന്ന് ദുബൈ സമ്പദ്ഘടനക്ക് പകരുന്ന ഊര്‍ജം വളരെയേറെയാണ്. വ്യോമയാന മേഖലയിലെ ഓരോ 100 ഡോളര്‍ വരുമാനവും പ്രദേശിക സമ്പദ്ഘടനയില്‍ മറ്റു വിവിധ മേഖലകളിലായി 72 ഡോളര്‍ കൂടി ചേര്‍ക്കുന്നുണ്ട്. സൃഷ്ടിക്കപ്പെടുന്ന ഓരോ 100 തൊഴിലുകളും ദുബൈയുടെ മറ്റുമേഖലകളില്‍ 112 തൊഴിലവസരം ഉണ്ടാക്കുന്നുണ്ട്.
വ്യക്തമായ കാഴ്ചപ്പാടും സൂക്ഷമതയോടെയുള്ള ആസൂത്രണവും യോജിച്ചുള്ള നടപ്പാക്കലുമാണ് ദുബൈ വ്യോമയാനമേഖലയുടെ വിജയത്തിന്‍െറ അടിസ്ഥാനമെന്ന് എമിറേറ്റ് എയര്‍ലൈന്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും വ്യോമയാന അതോറിറ്റി പ്രസിഡന്‍റും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു. ദുബൈ ആഗോള വ്യോമയാന ഹബ് ആയത് യാദൃശ്ഛികമല്ല. വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിലുടെയാണ് ഇന്ന് കാണുന്ന സൗകര്യങ്ങളെല്ലാം ഉണ്ടാക്കിയത്. ഇത് ഇനിയും തുടരും. അന്താരാഷ്ട്ര യാത്രക്കാരുടെയും വ്യാപാരികളുടെയും ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി ദുബൈയെ വളര്‍ത്തുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയുടെ വിനോദസഞ്ചാര മേഖലയാണ് വ്യോമയായമേഖലയുടെ കുതിപ്പിന്‍െറ ഗുണം ഏറെ അനുഭവിക്കുന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 2013ല്‍ 1000 കോടി ഡോളറാണ്വരുമാനം. 1.57 ലക്ഷം തൊഴിലവസരവും ഉണ്ടായി. കഴിഞ്ഞവര്‍ഷം ദുബൈ ഒരു കോടി വിദേശ സന്ദര്‍ശകരെയാണ് സ്വീകരിച്ചത്. ഇവര്‍ 1300 കോടി ഡോളര്‍ ഇവിടെ ചെലവഴിച്ചു. ലോകമാകെ വിനോദ സഞ്ചാരികള്‍ ചെലവഴിച്ച തുകയുടെ ഒരു ശതമാനമാണിത്. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ദുബൈയുടെ പ്രധാന ആകര്‍ഷണം. വര്‍ധിച്ചുവരുന്ന കണക്ടിവിറ്റിയാണ് ദുബൈയുടെ മറ്റൊരു പ്രധാന സമ്പത്ത്.  ഒരു കോടിയിലേറെ ജനസംഖ്യയുള്ള 25 ലോക നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് യാത്രചെയ്യാം. ലോകനഗര ജനസംഖ്യയുടെ 81 ശതമാനം വരുമിത്. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 149 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുണ്ട്. ചരക്കുകടത്തില്‍ വര്‍ഷം 13.5 ശതമാനം തോതിലാണ് വര്‍ധനവ്. ആഗോള വളര്‍ച്ചാനിരക്ക് വെറും 5.6 ശതമാനമാണ്.
2020 ഓടെ എമിറേറ്റ്സ് എയര്‍ലൈനിന് ഏഴുകോടി യാത്രക്കാരുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണ വിലയിടിവ് തടയാന്‍ ഒപെക് രാജ്യങ്ങള്‍ അടിയന്തര നടപടിയെടുക്കണം –കുവൈത്ത്

Posted: 17 Nov 2014 08:10 PM PST

Image: 

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര എണ്ണ വിലയില്‍ അടിക്കടിയുണ്ടാവുന്ന തകര്‍ച്ച തടയാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ് (ഒപെക്) അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. എണ്ണവില സമീപകാലത്തെ റെക്കോഡ് തകര്‍ച്ച നേരിട്ട സാഹചര്യത്തില്‍ മന്ത്രിസഭയും രാജ്യത്തെ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഉന്നതസമിതിയായ സുപ്രീം പെട്രോളിയം കൗണ്‍സിലും സംയുക്തമായി അടിയന്തര യോഗത്തിലാണ് ഈ മുന്നറിയിപ്പ്. അടിയന്തര നടപടികള്‍ ഉണ്ടായില്ളെങ്കില്‍ വിലയിടിവ് തുടരുമെന്നും ഒപെക് രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നും മുന്നറിയിപ്പ് നല്‍കിയ കുവൈത്ത് അതിനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള ബാധ്യത കൂട്ടായ്മക്കുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. എണ്ണവില നിയന്ത്രിക്കുകയും എല്ലാ അംഗരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലുള്ള നീക്കങ്ങള്‍ ഒപെകിന്‍െറ ഭാഗത്തുനിന്നുണ്ടാവണം -യോഗം ആവശ്യപ്പെട്ടു.
ഈമാസം 27ന് ആസ്ഥാനമായ വിയനയില്‍ ഒപെക് യോഗം ചേരാനിരിക്കുകയാണ്. ലോകത്തെ എണ്ണയുടെ മൂന്നിലൊന്ന് ഉല്‍പാദിപ്പിക്കുന്ന 12 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. നിലവില്‍ ദിനംപ്രതി ശരാശരി ആറു ലക്ഷം ബാരല്‍ എണ്ണയാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്.
സീഫ് പാലസില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എണ്ണ മന്ത്രി അലി അല്‍ഉമൈര്‍ നിലവിലെ പ്രതിസന്ധി സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ തയറാക്കിയ റിപ്പോര്‍ട്ടില്‍ എണ്ണ വിലയിലെ വ്യതിയാനത്തിനുള്ള പൊതുകാരണങ്ങള്‍, രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍, കയറ്റുമതി രാജ്യങ്ങളിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍, ലോക വിപണിയിലും സാമ്പത്തിക മേഖലയിലും വില വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി. ലോകസാമ്പത്തിക രംഗത്തിന്‍െറ വളര്‍ച്ചയും എണ്ണയുടെ ആവശ്യവും പരിഗണിച്ച് വിലയിലുണ്ടാവാനിടയുള്ള മധ്യകാല, ദീര്‍ഘകാല മാറ്റങ്ങളും ഭാവിയില്‍ വരാനിടയുള്ള വെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
എണ്ണ വിലയിടിവു മൂലം ദേശീയ വരുമാനത്തിലും ബജറ്റിലുമുണ്ടാവുന്ന വ്യതിയാനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. രാജ്യത്തെ സാമ്പത്തിക, വികസന മേഖലകളെ ഇത് ദോഷകരായി ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലുമുണ്ടായി. പക്ഷേ, ഇതിനുള്ള പരിഹാര നിര്‍ദേശങ്ങളൊന്നും യോഗത്തിലുയര്‍ന്നില്ല.
ജൂണില്‍ ബാരലിന് 109 ഡോളര്‍ വരെയുണ്ടായിരുന്ന എണ്ണ വില വെള്ളിയാഴ്ച നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയായ 71.40 ഡോളര്‍ വരെയത്തെിയിരുന്നു. രാജ്യത്തിന്‍െറ മുഖ്യവരുമാന സ്രോതസ്സായ എണ്ണയുടെ വിലയിലെ വന്‍ കുറവ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ ആറുമാസത്തിലെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനം കുറവിന് കാരണമാക്കിയിട്ടുള്ളതായി കഴിഞ്ഞദിവസം ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അട്ടിമറി പ്രതീക്ഷയോടെ യുനൈറ്റഡ് ഇന്ന് കൊല്‍ക്കത്തക്കെതിരെ

Posted: 17 Nov 2014 08:05 PM PST

Image: 

കൊല്‍ക്കത്ത: തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ ഒരു ജയം പോലും നേടാനാകാതെ ഉഴറുന്ന രണ്ടു ടീമുകള്‍ ഐ.എസ്.എല്ലില്‍ ഇന്ന് നേര്‍ക്കുനേര്‍. പോയന്‍റ് പട്ടികയില്‍ ഒന്നാമനായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും താഴെതട്ടിലുള്ള നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയും.  മൂന്നു സമനിലയും ഒരു തോല്‍വിയുമാണ് തങ്ങളുടെ കഴിഞ്ഞ നാലു മത്സരങ്ങളിലും ഇരുടീമുകള്‍ക്കും നേടാനായത്. ലീഗിന്‍െറ തുടക്കത്തില്‍ പരസ്പരം പോരാടിയപ്പോള്‍ 2-0ത്തിന് കൊല്‍ക്കത്തക്കൊപ്പമായിരുന്നു ജയം. എന്നാല്‍, ഏതു ടീമിനെയും വിറപ്പിക്കാവുന്ന ആദ്യ വമ്പിന് കോട്ടം തട്ടി നില്‍ക്കുന്ന കൊല്‍ക്കത്തയെ ഇത്തവണ മുട്ടുകുത്തിക്കാമെന്നാണ് ‘ഹൈലാന്‍ഡേഴ്സ്’ കണക്കുകൂട്ടുന്നത്.
ലീഗില്‍ സെമിസാധ്യത നിലനിര്‍ത്താന്‍ അവര്‍ക്ക് ജയം അനിവാര്യവുമാണ്. കൊല്‍ക്കത്തക്കാകട്ടെ, ഒന്നാം സ്ഥാനത്തിന്‍െറ പ്രതാപത്തിന് മാന്യത നല്‍കാന്‍ ജയം കൂടിയേതീരു.  ലൂയിസ് ഗാര്‍സിയയുടെയും ഫിക്രു ടഫേരയുടെയും മുന്നേറ്റം യൊഹാന്‍ കേപ്ഡെവിയയുടെ നേതൃത്വത്തിലുള്ള യുനൈറ്റഡ് പ്രതിരോധത്തെ തുളച്ചുകയറി ലക്ഷ്യം നേടുന്നത് കാണാന്‍ കഴിയുമെന്നാണ് സാള്‍ട്ട്ലേക്ക് സ്റ്റേഡിയം നിറഞ്ഞ് എത്തുന്ന ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഒമാന്‍ ടെല്‍ നിശ്ശബ്ദമായി; വാര്‍ത്താവിനിമയ ബന്ധം നിലച്ചു

Posted: 17 Nov 2014 08:04 PM PST

Image: 

മസ്കത്ത്: തിങ്കളാഴ്ച ഉച്ചക്ക് 12.15 മുതല്‍ ഒമാനിലെ ഏറ്റവും വലിയ വാര്‍ത്താവിനിമയ ശൃംഖലയായ ഒമാന്‍ ടെലിന്‍െറ പ്രവര്‍ത്തനം നിലച്ചു. ലാന്‍ഡ് ഫോണുകളും ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണുകളും പ്രവര്‍ത്തനരഹിതമായത് പൊതുജനങ്ങളെ വലച്ചു. ഒമാന്‍ ടെലിന്‍െറ അനുബന്ധ കമ്പനികളായ ഫ്രണ്ടി, റെന്ന തുടങ്ങിയ മൊബൈല്‍ ഫോണ്‍ കമ്പനികളും പ്രവര്‍ത്തനങ്ങളും നിലച്ചതോടെ രാജ്യം ഒറ്റപ്പെട്ടു. ലാന്‍ഡ് ഫോണ്‍, മൊബൈല്‍ വരിക്കാരടക്കം 3.260 ദശലക്ഷം വരിക്കാരാണ് ഒമാന്‍ ടെലിനുള്ളത്. രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലെയും ജനങ്ങളെയും സ്ഥാപനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന വാര്‍ത്താവിനിമയ ശൃംഖല നിലച്ചത് ജനങ്ങളെ ഒറ്റപ്പെടുത്തി. ഉള്‍ഭാഗങ്ങളില്‍ ജീവിക്കുന്ന  ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും കഴിയാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചു.
പ്രശ്നം പറ്റിയ ഭാഗം കണ്ടത്തെിയിട്ടുണ്ടെന്നും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മാത്രമാണ് ഒമാന്‍ടെല്‍ അധികൃതര്‍ അറിയിച്ചത്. എന്നാല്‍, വൈകുന്നേരത്തോടെ ലാന്‍ഡ് ഫോണില്‍ നിന്ന് ലാന്‍ഡ് ഫോണിലേക്കുള്ള ബന്ധം പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാത്രി എട്ടോടെ ചില ഭാഗങ്ങളില്‍ ടെലിഫോണ്‍ ബന്ധം പുന$സ്ഥാപിച്ചിട്ടുണ്ട്. രാത്രി ഒമ്പതു മണിയോടെ ടെലിഫോണ്‍ ബന്ധം ഭാഗികമായി പുന$സ്ഥാപിച്ചു. താല്‍ക്കാലികമായി ഉരീദുവിന്‍െറ നാഷനല്‍ റോമിങ് നെറ്റ്വര്‍ക്കാണ് ഒമാന്‍ ടെല്‍ ഉപയോഗിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പൂര്‍ണമായി പുന$സ്ഥാപിക്കുന്നതുവരെ ഈ സൗകര്യം തുടരും. ഒമാനില്‍ ആദ്യമായാണ് ഇത്രയും നീണ്ട സമയം ടെലിഫോണ്‍ വാര്‍ത്താ വിനിമയബന്ധങ്ങള്‍ പൂര്‍ണമായി നിലക്കുന്നത്. ഒമാനിലെ രണ്ടാമത്തെ വാര്‍ത്താവിനിമയ കമ്പനിയായ ‘ഉരീദു’ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇത് ജനങ്ങള്‍ക്കാശ്വാസമായി. എന്നാല്‍, ഉരീദുവില്‍നിന്ന് ഉരീദുവിലേക്ക് മാത്രമാണ് വിളിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, ഉരീദുവിന് വിപുലമായ വാര്‍ത്താ വിനിമയ ശൃംഖലയില്ലാത്തതിനാല്‍ ഇത് വേണ്ടത്ര പ്രയോജനം ചെയ്തിട്ടില്ല.  വാര്‍ത്താ വിനിമയവും ഇന്‍റര്‍നെറ്റും നിലച്ചത് വാണിജ്യ മേഖലയെ സാരമായി ബാധിച്ചു. നെറ്റ് പണിമുടക്കിയതോടെ ബാങ്കിങ് സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജീവനക്കാര്‍ പലരും സ്ഥലംവിട്ടു. ഇതോടെ, പണമിടപാടുകള്‍ പലതും നിലച്ചു. എ.ടി.എം മെഷീനുകള്‍ പലതും പ്രവര്‍ത്തനം നിലച്ചതും ജനങ്ങള്‍ക്ക് തിരിച്ചടിയായി. എന്നാല്‍, പി.ഒ. എസ് മെഷീനുകള്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് മസ്കത്ത് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. എ.ടി.എം മെഷീനുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ളെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഇന്‍റര്‍നെറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ഒമാന്‍ടെല്‍ പ്രവര്‍ത്തനം നിലച്ചത് വ്യാപാര മേഖലയെ സാരമായി ബാധിച്ചതായി ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിന്‍െറ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര കമ്പനികളുടെയും യുറോപ്യന്‍ കമ്പനികളുടെയും ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ഇന്‍റര്‍നെറ്റ് നിലച്ചത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ബന്ധം നിലച്ചതിനാല്‍  കമ്പനികള്‍ക്ക് ഇറക്കുമതി ഓര്‍ഡറുകള്‍ നല്‍കാനും  മറ്റ് അന്വേഷണങ്ങള്‍ നടത്താനും കഴിഞ്ഞില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍റര്‍നെറ്റ് നിലച്ചതോടെ നെറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാട്ട്സ്അപ്, ഫേസ്ബുക് എന്നിവയും നിലച്ചു. ഇതോടെ, ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിച്ച് വാര്‍ത്താവിനിമയ ബന്ധം നടത്താനും കഴിയാതെവന്നു. ആധുനിക വാര്‍ത്താവിനിമയ ബന്ധം നിലച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്‍െറ ചെറിയ പതിപ്പാണ് ഒമാനിലെ ജനങ്ങള്‍ തിങ്കളാഴ്ച അനുഭവിച്ചത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP