സ്വാഗതം
WELCOME

News Update..

Sunday, March 9, 2014

സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ Madhyamam News Feeds

സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ Madhyamam News Feeds

Link to

സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍

Posted: 09 Mar 2014 12:43 AM PST

Subtitle: 
എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍

മലപ്പുറം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷക്ക് തിങ്കളാഴ്ച തുടക്കമാവും. 39,852 ആണ്‍കുട്ടികളും 37,701 പെണ്‍കുട്ടികളും ഉള്‍പ്പടെ മലപ്പുറം ജില്ലയില്‍ നിന്ന് ഇക്കുറി 77,553 പേരാണ് പരീക്ഷ എഴുതുന്നത്.  240 കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്കുശേഷം 1.45 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പരീക്ഷാസമയം. സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്- 36,253 പേര്‍. 18,698 ആണ്‍കുട്ടികളും 17,555 പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ 108 കേന്ദ്രങ്ങളില്‍ ഇവിടെ പരീക്ഷ എഴുതും. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് -2438 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന റവന്യൂ ജില്ല മലപ്പുറമാണ്- 77,296 വിദ്യാര്‍ഥികള്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരിക്കുന്നത് തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിലാണ് - 1721 പേര്‍. 1607 കുട്ടികള്‍ പരീക്ഷ എഴുതുന്ന പി.കെ.എം.എം.എച്ച്.എസ് എടരിക്കോടാണ് തൊട്ടുപിന്നില്‍. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്.എസില്‍ 1088 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഏറ്റവും കുറവ് പാലക്കാട് പുതുനഗരം ഇസ്ലാമിക് ഇംഗ്ളീഷ് മീഡിയം എച്ച്.എസ്, പൊന്നാനി മഖ്ദൂമിയ ഇംഗ്ളീഷ് സ്കൂള്‍ എന്നിവിടങ്ങളിലാണ്. അഞ്ച് കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ വെള്ളിയാഴ്ചകളില്‍ പരീക്ഷയില്ല. പകരം ശനിയാഴ്ച നടത്തും. ശനിയാഴ്ച സൂര്യാസ്തമയത്തിനുശേഷം പരീക്ഷ എഴുതാന്‍ 11 കുട്ടികളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. 22ന് പ്രൈവറ്റ് പരീക്ഷാര്‍ഥികളുടെ ഐ.ടി പരീക്ഷ (പഴയ സ്കീം) മാത്രമാണുള്ളത്. സ്കൂള്‍ ഗോയിങ് വിഭാഗത്തില്‍ ഐ.ടിക്ക് എഴുത്തുപരീക്ഷയില്ല. ഐ.ടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം നേരത്തെ നടത്തിയിരുന്നു. ഈ വര്‍ഷവും രണ്ട് സിലബസിലാണ് പരീക്ഷ നടത്തുന്നത്.
2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ, പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് പഴയ സിലബസിലും മറ്റുള്ളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ. ടി.ടി.സി, ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്), ഫിസിക്കല്‍ എജുക്കേഷന്‍, എ.എച്ച്.എസ്.എല്‍.സി പരീക്ഷകളും മാര്‍ച്ച് 10ന് ആരംഭിക്കും. നഴ്സറി ടീച്ചര്‍ എജുക്കേഷന്‍ കോഴ്സ് (എന്‍.ടി.ഇ.സി) പരീക്ഷ മാര്‍ച്ച് 12നും ഡിപ്ളോമ എക്സാമിനേഷന്‍ ഇന്‍ ലാഗ്വേജ് എജുക്കേഷന്‍ (അറബിക്, ഉര്‍ദു), ഹിന്ദി (ഡി.എല്‍.ഇ. ഡി) പരീക്ഷ മാര്‍ച്ച് 13നും ആരംഭിക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക.

ബലിയാട്

Posted: 08 Mar 2014 10:59 PM PST

Image: 

‘ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും; മറ്റാരെങ്കിലും അത് ആവേണ്ടിയിരിക്കെ’ എന്ന് പറഞ്ഞത് എഡ്വേഡ് ആല്‍ബിയാണ്. വിഖ്യാത അമേരിക്കന്‍ നാടകകൃത്ത്. സമൂഹത്തിന്‍െറ നടപ്പുശീലങ്ങളോട് കലഹിക്കുന്ന അരാജകവാദികള്‍ ആ വചനം ഏറ്റുപറഞ്ഞിട്ടുണ്ട്. നമ്മുടെ എ. അയ്യപ്പനെ പോലുള്ളവര്‍. അതുകൊണ്ട് ബലിയാടാവുക എന്നത് അത്ര ചെറിയ കാര്യമല്ല. ബലിയാടായി തീരുന്നതില്‍ അഭിമാനക്ഷതം തോന്നേണ്ട കാര്യവുമില്ല. ഒരാള്‍ ബലിയാടാവുന്നത് സമൂഹത്തിലെ മറ്റുള്ളവര്‍ ബലിയാടാകാതിരിക്കാനാണ് എന്ന് ആല്‍ബി പറഞ്ഞതനുസരിച്ച് നോക്കുമ്പോള്‍ കെ.സി. രാമചന്ദ്രന്‍ കേരളത്തിലെ സി.പി.എം സമൂഹത്തിനുവേണ്ടിയാണ് ബലിയാടായത് എന്നു കാണാം. പ്രബലമായ സാമൂഹികാടിത്തറയുള്ള രാഷ്ട്രീയകക്ഷിക്കുവേണ്ടി ഒരു വ്യക്തി ബലിയാടാവുക എന്നുവെച്ചാല്‍ അദ്ദേഹം പാര്‍ട്ടിയുടെ സ്വന്തം രക്തസാക്ഷികളേക്കാള്‍ പൂജിക്കപ്പെടേണ്ടവനാണ് എന്നതില്‍ തെല്ലുമില്ല തര്‍ക്കം. സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍ ചാര്‍ത്തി ജനകോടികള്‍ സ്വീകരിച്ച് ആനയിക്കേണ്ടതാണ് ഈ അതുല്യവ്യക്തിത്വത്തെ. തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങള്‍ കൊളുത്തുന്ന സമരസഖാവ്.
വയസ്സിപ്പോള്‍ അമ്പത്തിനാലായി. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗമായിരുന്നു നാളിതുവരെ. ഇപ്പോള്‍ പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ വേണ്ടി പുറത്താക്കപ്പെട്ടതാണ്. രാമചന്ദ്രനെ പുറത്താക്കിയാല്‍ ടി.പി വധവുമായി പാര്‍ട്ടിക്കുള്ള ഏകബന്ധവും അറുത്തുമാറ്റപ്പെടുന്നു എന്നതാണ് അതിനര്‍ഥം. വ്യക്തിവിരോധം തീര്‍ക്കാന്‍ അറിയാതെ ചെയ്തുപോയ ഒരു അറുകൊല. പാര്‍ട്ടി മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടുപോലുമില്ല. ബൂര്‍ഷാ മാധ്യമങ്ങള്‍ അത് പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെച്ചതാണ്. അരിയാഹാരം വെട്ടിവിഴുങ്ങുന്നവരല്ലാതെ ചപ്പാത്തിയും ചിക്കന്‍കറിയും തിന്നുന്നവരൊന്നും അതു വിശ്വസിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബലിക്കല്ലില്‍ തലവെച്ച് കാത്തിരിക്കുകയായിരുന്നു. കുഞ്ഞനന്തന്‍ സഖാവിനെ ബലിയാടാക്കാന്‍ പാര്‍ട്ടിക്ക് പാങ്ങില്ലാത്തതിനാല്‍ താന്‍ തന്നെയാവും ബലിയാട് എന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ടി.പി വധത്തില്‍ പാനൂര്‍ ഏരിയാകമ്മിറ്റിയംഗമായ കുഞ്ഞനന്തന്‍ സഖാവിന്‍െറ പങ്ക് പാര്‍ട്ടിക്ക് ഇതേവരെ ബോധ്യപ്പെട്ടിട്ടില്ല. ഇനിയെങ്ങാനും ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി വിവരമറിയും.
വ്യക്തിവിരോധമാണ്, വ്യക്തിവിരോധം മാത്രമാണ് ടി.പിയെ വകവരുത്താന്‍ കാരണമായത്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്‍െറ സമ്മര്‍ദം അന്നേരം ഉണ്ടായിട്ടേയില്ല. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്ന സ്റ്റാലിനിസ്റ്റാണ് താനെന്ന് ആരും വിചാരിച്ചേക്കരുത്. അത്രമാത്രം സൈദ്ധാന്തികഭാരം താങ്ങാനുള്ള കരുത്തുണ്ടായിരുന്നെങ്കില്‍ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് എന്നേ പുരോഗമിച്ചേനെ. ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവര്‍ക്കിട്ട് പണി കൊടുക്കുന്നത് ആണായിപ്പിറന്ന ആരും ചെയ്യുന്നതാണ്. അതേ ചെയ്തുള്ളൂ. രമ പറയുന്നത് തനിക്ക് ടി.പിയോട് വ്യക്തിവിരോധം തോന്നേണ്ട കാര്യമൊന്നുമില്ലായിരുന്നുവെന്നാണ്. ആരോടെങ്കിലും വെറുപ്പു തോന്നിയാല്‍ അത് അവരുടെ ഭാര്യയെ അറിയിക്കുന്ന പതിവില്ല. ആര്‍.എം.പി രൂപവത്കരിച്ച ശേഷം 2009ല്‍ നടന്ന വേണുവിന്‍െറ വീടുപണിയുടെ കരാര്‍ ഏല്‍പിച്ചത് രാമചന്ദ്രനെയാണ് എന്നും പറഞ്ഞുകളഞ്ഞു രമ. വ്യക്തിവിരോധം എന്നു പറഞ്ഞാല്‍ പുരപ്പണിയുടെയോ വഴിത്തര്‍ക്കത്തിന്‍െറയോ പേരില്‍ മാത്രം ഉണ്ടാവുന്ന ഒന്നല്ല എന്ന് രമ മനസ്സിലാക്കണം. ഉത്തരവാദിത്ത ബോധമുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന് തന്‍െറ പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രതിയോഗിയോട് വ്യക്തിവിരോധം ഉണ്ടാവാം. തന്‍െറ പാര്‍ട്ടി ജയിക്കണമെന്ന് ഓരോ പാര്‍ട്ടിക്കാരനും വിചാരിക്കുന്നത് വ്യക്തിപരമായ ആഗ്രഹമാണ്. ടി.പി ജീവിച്ചിരുന്നാല്‍ വടകര ലോക്സഭാ മണ്ഡലം പിടിക്കുക എളുപ്പമല്ല എന്ന വ്യക്തിപരമായ തോന്നല്‍ ഉണ്ടായ കാലം മുതല്‍ക്ക് ടി.പിയെ ശത്രുവായി മനസ്സില്‍ പ്രഖ്യാപിച്ചിരുന്നു. പി. ജയരാജന്‍െറ പെങ്ങള്‍ സതീദേവി മുല്ലപ്പള്ളിയോട് തോല്‍ക്കാന്‍ ടി.പി കാരണമായിട്ടുണ്ട്. സി.പി.എമ്മിന്‍െറ പെട്ടിയിലെത്തേണ്ട 23845 വോട്ടുകള്‍ ടി.പി കൈയടക്കിവെച്ചു. തികച്ചും വ്യക്തിപരമായ ഒരു കാര്യം കൂടിയുണ്ട്. ജീവിക്കാന്‍ വേണ്ടി നടത്തുന്ന കരാര്‍പണികള്‍ തടസ്സപ്പെടുത്തുന്ന ക്രൂരനായ തൊഴിലാളിവിരുദ്ധനായിരുന്നു ടി.പി. എന്നാല്‍ ഇക്കാര്യം പാര്‍ട്ടിഘടകങ്ങളിലോ നേതൃത്വത്തോടോ പറഞ്ഞിരുന്നില്ല. ഒറ്റക്ക് വകവരുത്തണം എന്നു തന്നെയായിരുന്നു ഉദ്ദേശ്യം. അതിനായി ലക്ഷങ്ങള്‍ ഒറ്റക്ക് സ്വരൂപിച്ചു. വെറുമൊരു കരാര്‍ത്തൊഴിലാളിയായ തന്‍െറ സമ്പാദ്യം മുഴുവന്‍ അതിനായി ഉപയോഗിച്ചു. ആരുടെയും മുന്നില്‍ ഇരന്നില്ല. കൈനീട്ടിയില്ല. നിങ്ങള്‍ ഒരു കാര്യം നടത്താന്‍ നിശ്ചയിച്ചുറച്ചാല്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തും എന്നു പറഞ്ഞത് ശുഭപ്രതീക്ഷാ നോവലുകളുടെ കര്‍ത്താവായ പൗലോ കൊയ്ലോ ആണ്. കാല്‍ക്കാശിന് ഗതിയില്ലാതെ നടക്കുമ്പോഴും ടി.പിയെ കൊല്ലാനുള്ള വിപുലമായ പദ്ധതിക്ക് ലക്ഷങ്ങള്‍ കൈയില്‍ വന്നു. അതിനു പിന്നിലെ മായാജാലം എന്തെന്ന് ഇന്നും ആര്‍ക്കുമറിയില്ല. 1,11,500 രൂപ കൊലയാളി സംഘത്തിന് പല ഘട്ടങ്ങളിലായി കൈമാറി. 2012 ഏപ്രില്‍ രണ്ടിന് ഓര്‍ക്കാട്ടേരിയിലെ പൂക്കടയിലും 10ന് ചൊക്ളി സമീറ ക്വാര്‍ട്ടേഴ്സിലും നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തു. ഒറ്റക്ക്, തനിച്ച്, തികച്ചും വ്യക്തിപരമായി ഒരു ദൗത്യം ഏറ്റെടുത്തപ്പോഴാണ് എത്രയെത്ര സഖാക്കള്‍ക്കാണ് ടി.പിയോട് വ്യക്തിവിരോധമുള്ളത് എന്നു മനസ്സിലായത്. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തന്‍ സഖാവുള്‍പ്പെടെ പലര്‍ക്കും ടി.പിയോട് തീര്‍ത്താല്‍ തീരാത്ത വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നു. ഏപ്രില്‍ 20ന് സഖാവിന്‍െറ പാറാട്ടെ വീട്ടില്‍ നടത്തിയ ഗൂഢാലോചന കോടതിയില്‍ തെളിഞ്ഞപ്പോള്‍ കുറ്റവാളിയായി. കൃത്യത്തിനായി പ്രത്യേക മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ചു. കൊലക്കുശേഷം ഇവ നശിപ്പിച്ചു. കൊല നടക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് ടി.പിയുടെ ബൈക്കിന്‍െറ നമ്പര്‍ കൊലയാളിസംഘത്തിന് സ്ഥിരീകരിച്ചുനല്‍കി. 2012 മേയ് 16ന് വടകരയില്‍ അറസ്റ്റിലായി. ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. ടി.പി കേസില്‍ എട്ടാം പ്രതി. വധഗൂഢാലോചനക്കുറ്റത്തിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴ. പാര്‍ട്ടി നേരത്തേ അപ്പീല്‍ പോയിട്ടുണ്ട്. അപ്പീല്‍ കൊടുത്തതിനുശേഷമാണ് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതുകൊണ്ട് ഇനിയുള്ള നിയമസഹായം പരസ്യമായി പാര്‍ട്ടിയില്‍നിന്ന് കിട്ടില്ല. രഹസ്യമായി കിട്ടും എന്ന് ഉറപ്പ്.
കരാര്‍ പണിക്കാരനാണ് എന്നാണ് പലരും പറയുന്നത്. കൊലയാളികള്‍ക്ക് കരാര്‍ കൊടുക്കലായിരുന്നു പണിയെന്ന് നാട്ടുകാര്‍ സംശയിച്ചുപോയാല്‍ അവരെ തെറ്റുപറയാനാവില്ല. 35 ലക്ഷത്തിന്‍െറ കരാറാണ് ടി.പി വധത്തിനായി ഏറ്റെടുത്തത് എന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നു. കൃത്യമായ കണക്ക് ഏതെങ്കിലും പാര്‍ട്ടിയാപ്പീസില്‍ കാണും. ടി.പിയോടുള്ള വ്യക്തിവിരോധം പാര്‍ട്ടിയില്‍നിന്ന് വിദഗ്ധമായി മറച്ചുവെച്ചെങ്കിലും പാര്‍ട്ടി അത് കമ്മീഷനെ വെച്ച് അന്വേഷണം നടത്തി കണ്ടുപിടിച്ചു. ഒരു കണക്കിന് നോക്കിയാല്‍ സി.ബി.ഐ തന്നെ. കമ്യൂണിസ്റ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. വെറുതെയല്ല പാര്‍ട്ടിയെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ളെന്നു പറയുന്നത്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടെങ്കിലും അത് രാജകീയമായ ഒരു യാത്രയയപ്പായിരുന്നു. ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കാന്‍ സംസ്ഥാന സമിതി നേതാക്കളടക്കം ജയിലില്‍ എത്തി അംഗത്തോട് അനുമതി ചോദിച്ചുവെന്നത് അപാരമായ സംഘടനാ സംവിധാനമുള്ള പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യമാണ്. വെറുമൊരു ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍െറ കാര്യത്തില്‍ പോലും പാര്‍ട്ടി കാണിക്കുന്ന മാനുഷികവും മാതൃകാപരവുമായ ഈ ശുഷ്കാന്തി കണ്ട് വടകര മണ്ഡലത്തിലെ വോട്ടര്‍മാര്‍ വോട്ടിങ് യന്ത്രത്തില്‍ ഞെക്കി ഞെക്കി ചാവുമെന്ന് ഉറപ്പ്.

നാലാമത്തെ അച്ചുതണ്ട്

Posted: 08 Mar 2014 10:57 PM PST

Image: 
Subtitle: 
ഡല്‍ഹി ഡയറി

വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തക്കു പോയ ഒരു ഫോണ്‍കോളിന് വലിയൊരു രാഷ്ട്രീയ ദിശാമാറ്റത്തിന്‍െറ സ്വരമുണ്ടായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുമായി നടത്തിയ സംസാരമാണത്.  അതിലേക്ക് വഴിതുറന്നത് സി.പി.എമ്മിന്‍െറയും മറ്റ് ഇടതുപാര്‍ട്ടികളുടെയും ബദ്ധശത്രുവായ മമതയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ജയലളിതയെ പിന്തുണക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ളെന്ന് മമത കഴിഞ്ഞദിവസം പൊതുസമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചു. അത് കുറിക്കുകൊള്ളുകതന്നെ ചെയ്തു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിമാരുടെ എണ്ണം ചുരുങ്ങിയത് അര ഡസന്‍ വരും. മൂന്നാമതൊരു ചേരിക്ക് ഭരിക്കാന്‍ അവസരം കിട്ടിയാല്‍, അക്കൂട്ടത്തില്‍ നിന്നൊരാളെ കലപില കൂട്ടാതെ നിശ്ചയിക്കുക എളുപ്പമല്ല. വേണമെങ്കില്‍ മമതയെയും യോഗ്യതാ പട്ടികയില്‍ പെടുത്താം. പക്ഷേ, ജയലളിതയെന്ന കരു മുന്നോട്ടു നീക്കുകയാണ് മമത ചെയ്തത്. അതിന്‍െറ കടപ്പാട് ഫോണില്‍ വിളിച്ചറിയിക്കാതിരിക്കാന്‍ ജയലളിതക്ക് കഴിയില്ല.
അതിനുമുമ്പേതന്നെ മമതയുടെ രാഷ്ട്രീയം ജയലളിത മനസ്സിലാക്കാതിരുന്നില്ല. സി.പി.എമ്മിന്‍െറ കാര്‍മികത്വത്തില്‍ പിറന്ന് പിച്ചവെക്കുന്ന മൂന്നാംചേരിയെ താങ്ങിനിര്‍ത്തുന്ന ഊന്നുവടികളില്‍ എ.ഐ.എ.ഡി.എം.കെയുടേത് ജയലളിത വലിച്ചെടുത്തു. തമിഴ്നാട്ടില്‍ ഇടതുജയലളിത സഖ്യം അങ്ങനെ പൊളിച്ചു. 11 പാര്‍ട്ടികളുടെ കൂട്ടായ്മയെന്ന് അവകാശപ്പെടുന്ന മൂന്നാം ചേരിയുടെ രൂപവത്കരണ യോഗത്തിലേക്ക് ദുര്‍ബലനായൊരു പാര്‍ട്ടി നേതാവിനെ മാത്രം അയച്ച്, ഈ കൂട്ടായ്മയോടുള്ള യഥാര്‍ഥ മനസ്സ് ജയലളിത നേരത്തേതന്നെ വെളിപ്പെടുത്തിയിരുന്നു. അന്നേരം തെളിഞ്ഞുവന്ന സാധ്യതകള്‍ മമതയെന്ന കൗശലക്കാരി ശരിക്കും ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. അതല്ളെങ്കില്‍ പൊതുതെരഞ്ഞെടുപ്പു കഴിയുമ്പോള്‍ താന്‍ തികച്ചും അപ്രസക്തയായി പോകുമെന്ന് മമത തിരിച്ചറിഞ്ഞു. യു.പി, ബിഹാര്‍, തമിഴ്നാട്, ഒഡിഷ മുഖ്യമന്ത്രിമാരുടെ  പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മൂന്നാംചേരി തട്ടിക്കൂട്ടാന്‍ സി.പി.എമ്മിന് സാധിച്ചത് യഥാര്‍ഥത്തില്‍ മമതക്കൊരു വെല്ലുവിളി തന്നെയായിരുന്നു. സി.പി.എം ഉള്ളതു കൊണ്ട് മൂന്നാം ചേരിയിലേക്ക് കടക്കാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ പിന്തുണ മറന്ന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി വാഴിക്കുന്നതിന് നേര്‍ക്കുനേര്‍ കൂട്ടുനില്‍ക്കാന്‍ പറ്റില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പു സമയത്ത് കലഹിച്ചിറങ്ങിയ കോണ്‍ഗ്രസിന്‍െറ പാളയത്തിലേക്കും തിരിച്ചുചെല്ലാന്‍ പ്രയാസം. ഇത്തരമൊരു പത്മവ്യൂഹം തീര്‍ത്ത ഇടതുപാര്‍ട്ടികളെ നിഷ്പ്രഭരാക്കുന്ന നീക്കത്തില്‍ വിജയിച്ചുനില്‍ക്കുകയാണ് മമത. മൂന്നാം ചേരിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കുപ്പായം തുന്നിച്ചു വെച്ചിരിക്കുന്ന മുലായം സിങ്ങിനോടും മമത പ്രതികാരം തീര്‍ത്തിരിക്കുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിച്ച മമതയെ ആദ്യം പിന്തുണച്ച്, പിന്നെ കാലുവാരി, യു.പി.എ സഖ്യത്തിനു വെളിയിലേക്ക് നയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് മുലായം. ജയലളിതയെ മുന്നിലേക്കു നിര്‍ത്തിയ മമത, മുലായത്തിന്‍െറ മുന്നേറ്റത്തിനു കൂടി ‘ചെക്’ പറഞ്ഞിരിക്കുന്നു.
മൂന്നാം മുന്നണി പൊളിഞ്ഞു കഴിഞ്ഞിട്ടില്ളെങ്കിലും, ഫെഡറല്‍ മുന്നണിയെന്ന പഴയ നാലാം മുന്നണി വീണ്ടും സജീവമാക്കുകയാണ് മമതയും ജയലളിതയും ചേര്‍ന്ന് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. തമിഴ്നാടും പശ്ചിമ ബംഗാളും ചേര്‍ന്നാല്‍ 81 മണ്ഡലങ്ങളുണ്ട്. അതിലൊരു 60 സീറ്റ് സ്വന്തമാക്കാന്‍ മമതക്കും ജയലളിതക്കും ഇന്നു കെല്‍പുണ്ട്. അതൊരു 100 സീറ്റെങ്കിലുമാക്കി വളര്‍ത്താന്‍ പാകത്തില്‍ ബിഹാറിലെ ജനതാദള്‍യു, ഒഡിഷയിലെ ബി.ജെ.ഡി, ആന്ധ്രപ്രദേശിലെ ടി.ഡി.പി എന്നിങ്ങനെ പഴയ ബി.ജെ.പി അനുഭാവികളെ അവര്‍ ആകര്‍ഷിച്ചെന്നു വരും. ഈ തെരഞ്ഞെടുപ്പിലെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന്‍െറ തുടക്കമായി വെള്ളിയാഴ്ചത്തെ ഫോണ്‍കോള്‍ മാറുന്നത് അങ്ങനെയാണ്. ഇതുവരെയുള്ള സ്ഥിതി എന്താണ്? തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്നു വരും. കോണ്‍ഗ്രസ് ഭരണവിരുദ്ധതയേറ്റു പുളയേണ്ടി വരും. മൂന്നാംചേരിയുടെ പ്രസക്തി വര്‍ധിച്ച്, വേണ്ടിവന്നാല്‍ കോണ്‍ഗ്രസ്ഇടത് പിന്തുണയില്‍ പൊതുസമ്മതന്‍ പ്രധാനമന്ത്രിയായെന്നും വന്നേക്കാം. കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിനേക്കാള്‍ സീറ്റു കൂടുതലുണ്ടെങ്കില്‍, വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നതു തടയാനെന്ന വിശദീകരണത്തോടെ മൂന്നാം ചേരിയിലുള്ളവര്‍ തുടര്‍ന്നും പിന്തുണക്കുക വഴി കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുകയെന്ന വിദൂര സാധ്യതയെക്കുറിച്ചും വേണമെങ്കില്‍ പറയാം. ഫലത്തില്‍ യു.പി.എ, എന്‍.ഡി.എ, മൂന്നാം ചേരി എന്നിവര്‍ക്കിടയിലാണ് അധികാരത്തിന്‍െറ കളി. എന്നാല്‍, തെരഞ്ഞെടുപ്പു ഗോദയില്‍ ഫെഡറല്‍ മുന്നണിയെന്ന നാലാം ചേരിയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് മമതജയലളിത സഖ്യം. ഇവര്‍ക്കെല്ലാമിടയില്‍ എങ്ങും ചേരാത്ത പ്രതിപക്ഷസ്വരമായി ആം ആദ്മി പാര്‍ട്ടി മാറുമെന്നതു വേറെ കാര്യം.
മൂന്നാം ചേരി കോണ്‍ഗ്രസിനെയോ  കോണ്‍ഗ്രസ് മൂന്നാം ചേരിയെയോ പിന്തുണക്കുന്ന മുന്‍രീതി കൂടാതെ മറ്റൊരു സാധ്യത കൂടി ഇതുവഴി പിറക്കുന്നു. നാലാം ചേരി ബി.ജെ.പിയെയോ, നിവൃത്തിയില്ളെങ്കില്‍ ബി.ജെ.പി നാലാം ചേരിയെയോ പിന്തുണച്ചേക്കാമെന്ന സ്ഥിതി തെരഞ്ഞെടുപ്പിനു ശേഷം വന്നുചേര്‍ന്നേക്കാം. മാധ്യമങ്ങളും കോര്‍പറേറ്റുകളും പെരുമ്പറ കൊട്ടുന്ന മാതിരിയാണെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി അടിച്ചുകയറും. ചില്ലറ സഖ്യകക്ഷി സഹായങ്ങള്‍ മാത്രം മോദിക്കു മതിയെങ്കില്‍ പിന്തുണക്കാരെ കിട്ടാന്‍ പ്രയാസമുണ്ടാവില്ല. മോദി സൃഷ്ടിക്കുന്ന പ്രതീതി വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ളെങ്കിലോ? മോദിയെ മാറ്റിനിര്‍ത്തിയാല്‍ പിന്തുണക്കാമെന്ന ഡിമാന്‍ഡ് മുന്നോട്ടുവെച്ച് കളത്തിലിറങ്ങാന്‍ നാലാംമുന്നണിക്കാര്‍ക്ക് അവസരമുണ്ട്. ബി.ജെ.പിക്ക് സീറ്റു പിന്നെയും കുറവാണെങ്കില്‍, കോണ്‍ഗ്രസിനെയും സി.പി.എം പ്രേരിത മതേതരക്കാരെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ജയലളിത നയിക്കുന്ന ഫെഡറല്‍ മുന്നണിക്കാരെ പിന്തുണക്കാന്‍ ബി.ജെ.പി തയാറായെന്നു വരും. അതാണ് ജയമമത നീക്കത്തിന്‍െറ കാതല്‍. ഫലത്തില്‍, കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകള്‍ക്ക് പൊതുവെ കോണ്‍ഗ്രസ്ബി.ജെ.പിമൂന്നാംചേരിയെന്ന ത്രിമാന മുഖമാണ് ഉണ്ടായിരുന്നതെങ്കില്‍, ചതുര്‍മുഖ സാധ്യതകളിലേക്കാണ് 2014 വാതില്‍ തുറക്കുന്നത്. യു.പി.എ, എന്‍.ഡി.എ സഖ്യങ്ങള്‍ ദുര്‍ബലമാവുകയും പ്രാദേശിക കക്ഷികള്‍ കരുത്തു കാട്ടുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെന്ന പോലെ, ബി.ജെ.പിക്കും പുറംപിന്തുണ കൊള്ളാനും കൊടുക്കാനുമുള്ള സാധ്യത ഉണ്ടാക്കിയെടുക്കുന്നു.
ഇത്തവണ ഏതുവിധേനയും അധികാരത്തില്‍ വരണമെന്ന് നിശ്ചയിച്ചുറച്ചാണ് സംഘ്പരിവാറിന്‍െറ നീക്കം. ഒരു രക്ഷയുമില്ളെങ്കില്‍ മോദിയെ മാറ്റി നിര്‍ത്തിയോ പുറംപിന്തുണയുടെ പാലമിട്ടോ  കോണ്‍ഗ്രസിന്‍െറയും മൂന്നാംചേരിയുടെയും സാധ്യതകള്‍ തട്ടിത്തെറിപ്പിക്കാന്‍ അവര്‍ മടിക്കില്ല. മോദിയെ മുന്നിലേക്കു കൊണ്ടുവരുന്നതിനു മുമ്പുതന്നെ, ഫലപ്രാപ്തി എന്തായാലും, അധികാരം പിടിക്കാന്‍ സംഘ്പരിവാര്‍ ചിട്ടയായ പണി തുടങ്ങിയിരുന്നു. ബി.ജെ.പിയില്‍ പിടിമുറുക്കിയ മോദിയും മോദിയെ പിന്തുണക്കുന്ന കോര്‍പറേറ്റുകളും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും വളരെ പ്രകടമാണ്. അഴിമതിയും വിലക്കയറ്റവും മാന്ദ്യവും സുരക്ഷയുമെല്ലാം പ്രശ്നവിഷയങ്ങളായി നീറുന്ന ഒരു സാമൂഹിക പശ്ചാത്തലത്തില്‍ ഫാഷിസം വേരുപടര്‍ത്തുമെന്ന ചരിത്രമാകാം, അവരുടെ ആത്മവിശ്വാസം. മറുവശത്ത്, ആത്മവിശ്വാസത്തോടെയല്ല, ആശങ്കയോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുന്നത്. അവസാനസമയത്ത് നിര്‍ത്താതെയോടുന്ന രാഹുല്‍ഗാന്ധിക്ക് പ്രചാരണരംഗത്ത് ഊര്‍ജസ്വലത നിറക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. കോണ്‍ഗ്രസിനെ ജയിപ്പിക്കേണ്ടത് വോട്ടര്‍മാരുടെ കര്‍ത്തവ്യമെന്ന മട്ടിലാണ് കാര്യങ്ങള്‍.
തെരഞ്ഞെടുപ്പിന് മുമ്പത്തെ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിലും വിവിധ സംസ്ഥാനങ്ങളില്‍ അവസരോചിതം തന്ത്രപരമായി മുന്നോട്ടു നീങ്ങുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുന്നു. രാംവിലാസ് പാസ്വാനെ ബി.ജെ.പിയില്‍ എത്തിച്ചതില്‍ കോണ്‍ഗ്രസിന്‍െറ ഉദാസീനതക്ക് വലിയ പങ്കുണ്ടെന്ന് ബിഹാറുകാര്‍ പറയും. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കോര്‍പറേറ്റ് പണമെറിഞ്ഞ് ബി.ജെ.പി വിലക്കെടുക്കുന്ന ദൃശ്യങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലായി തെളിഞ്ഞുവരുന്നു. മോദിയുടെ പേരില്‍ തരംഗം സൃഷ്ടിക്കപ്പെടില്ളെന്ന് ബോധ്യമുള്ള മോദി, ഓരോ മണ്ഡലവും പ്രത്യേകമായി പരിശോധിച്ച്, വിലക്കെടുപ്പും വിഭാഗീയതയും തരംപോലെ പ്രയോഗിച്ച് മുന്നോട്ടു നീങ്ങുന്നു. ബി.ജെ.പി നോട്ടമിടുന്ന യു.പിയിലേക്ക് ശ്രദ്ധിക്കുക. കല്യാണ്‍സിങ് തിരിച്ചുവരുന്നു. ജഗദംബികാപാല്‍ എം.പി സ്ഥാനം രാജിവെച്ച് കാവിയുടുക്കുന്നു. മുസഫര്‍നഗറിനു ശേഷം മൗലാന മുലായം ഹൈന്ദവ വോട്ടുകളില്‍ സുസൂക്ഷ്മം ശ്രദ്ധിച്ചുനീങ്ങുന്നു. സവര്‍ണരുടെ രണ്‍വീര്‍ സേന ഒരിക്കല്‍ അടിച്ചൊതുക്കപ്പെട്ട ബിഹാറില്‍ സവര്‍ണ ഏകീകരണം ഇന്ന് ശക്തമായിരിക്കുന്നു. ഇതിനെല്ലാമൊപ്പമാണ് എക്സ്എന്‍.ഡി.എക്കാരുടെ അച്ചുതണ്ട് രൂപപ്പെടുന്നത്.

കടമല-ചെമ്പന്‍വയല്‍ റോഡിന് വേണ്ടി നാട്ടുകാര്‍ രംഗത്ത്

Posted: 08 Mar 2014 10:51 PM PST

രാജപുരം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കടമല-ചെമ്പന്‍വയല്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ നാട്ടുകാര്‍ രംഗത്ത്. വാര്‍ഡംഗത്തെ രക്ഷാധികാരിയാക്കി റോഡ് വികസന സമിതി രൂപവത്കരിച്ചു.
ഉരുള്‍പൊട്ടലും മണ്ണൊലിപ്പും മൂലം പാടേ തകര്‍ന്ന കടമല-ചെമ്പന്‍വയല്‍ റോഡ് പത്തുവര്‍ഷത്തോളമായി അധികാരികളുടെ അവഗണനക്ക് പാത്രമായി കാല്‍നടപോലും ദുഷ്കരമായിക്കിടക്കുകയായിരുന്നു.  പ്രദേശത്തെ 50ഓളം കുടുംബങ്ങള്‍ യാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വാര്‍ത്ത മാര്‍ച്ച് അഞ്ചിന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
വികസന സമിതിയുടെ ആവശ്യപ്രകാരം ശനിയാഴ്ച പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജെ. ജെയിംസ് റോഡ് സന്ദര്‍ശിക്കുകയും അടുത്ത ബോര്‍ഡ് മീറ്റിങ്ങില്‍ പുനര്‍നിര്‍മാണത്തിനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വികസന സമിതി ഭാരവാഹികള്‍: വാര്‍ഡംഗം സുനന്ദ (രക്ഷാ), മധുസൂദന ശിവരൂരായ (ചെയര്‍), ബി.ബി. രാജേന്ദ്രന്‍ (കണ്‍), ടി. പ്രവീണ്‍ (ജോ. കണ്‍), പി.ജെ. ജെയിംസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ലഭിച്ചവര്‍ക്ക് സ്വന്തം ഭൂമി കണ്ടെത്താനായില്ല; ആയിരക്കണക്കിന് പുതിയ അപേക്ഷകര്‍

Posted: 08 Mar 2014 10:27 PM PST

Subtitle: 
ഭൂരഹിതരില്ലാത്ത ജില്ല

തളിപ്പറമ്പ്: ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ച കണ്ണൂരില്‍ ആയിരങ്ങള്‍ വീണ്ടും ഭൂമിക്കായി അപേക്ഷിക്കുന്നു. അതേസമയം, ഭൂമി ലഭിച്ചവര്‍ക്ക് ഇതുവരെയായി സ്വന്തം ഭൂമി കണ്ടെത്താനായിട്ടുമില്ല. ഭൂരഹിതരില്ലാത്ത രാജ്യത്തെ ആദ്യജില്ലയില്‍ ആസൂത്രണത്തിലെ പിഴവ് കാരണമാണ് ഭൂമി ലഭിച്ചവര്‍ക്ക് ഇനിയും സ്വന്തം ഭൂമി കാണാന്‍ ഭാഗ്യമില്ലാത്തത്. ഇതിനിടയിലാണ് വീണ്ടും അപേക്ഷ നല്‍കി ആയിരങ്ങള്‍ ഭൂമിക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്നിനാണ് ജില്ലയെ രാജ്യത്തില്‍ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലായി കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് പ്രഖ്യാപിച്ചത്.
‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രകാരം ജില്ലയില്‍ ലഭിച്ച അപേക്ഷയില്‍നിന്ന് അര്‍ഹരായ 11033 ഗുണഭോക്താക്കള്‍ക്കാണ് മൂന്നുസെന്‍റ് ഭൂമിവീതം നല്‍കിയത്. തലശ്ശേരി താലൂക്കില്‍ 3133 പേര്‍ക്കും കണ്ണൂര്‍ താലൂക്കില്‍ 5017 പേര്‍ക്കും തളിപ്പറമ്പ് താലൂക്കില്‍ 2883 പേര്‍ക്കുമാണ് ഭൂമി നല്‍കിയത്. ഇവര്‍ക്കുള്ള പട്ടയവിതരണവും കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ 110 കൗണ്ടറുകള്‍ മുഖേന അന്നേദിവസം നടത്തിയിരുന്നു.
എന്നാല്‍, മാസം മൂന്ന് പിന്നിട്ടിട്ടും ഇവര്‍ക്ക് സ്വന്തം ഭൂമി ഏതെന്ന് ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ റവന്യൂ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ലഭിച്ച പട്ടയവുമായി സ്വന്തം ഭൂമിക്കായി വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങുന്ന ഉപഭോക്താവിനുമുന്നില്‍ വില്ലേജ് ഓഫിസറും നിസ്സഹായതയോടെ കൈമലര്‍ത്തുകയാണ്. തളിപ്പറമ്പ് താലൂക്കില്‍ ആലപ്പടമ്പ്, ചുഴലി, എരമം, ഏരുവേശ്ശി, കയരളം, കുറ്റൂര്‍, മയ്യില്‍, പന്നിയൂര്‍, പട്ടുവം, പെരിങ്ങോം, പെരിന്തട്ട, തിമിരി, വെള്ളോറ, കാങ്കോല്‍ വില്ലേജുകളിലായി 491.61 ഏക്കര്‍ സ്ഥലത്ത് 10,825 പ്ളോട്ടുകളാണ് വിതരണത്തിനായി തയാറാക്കിയിരുന്നത്. തളിപ്പറമ്പ് താലൂക്കിലെ അപേക്ഷകര്‍ക്ക് പുറമെ കണ്ണൂര്‍, തലശ്ശേരി താലൂക്കിലെ അപേക്ഷകരില്‍ പലര്‍ക്കും ഭൂമി നല്‍കിയത് തളിപ്പറമ്പിലായിരുന്നു.
കാടുപിടിച്ചുകിടന്നിരുന്ന മിച്ചഭൂമി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാട് നശിപ്പിച്ചും നിരപ്പാക്കിയുമാണ് സര്‍വേ നടപടി പൂര്‍ത്തിയാക്കി പ്ളോട്ടാക്കി തിരിച്ചത്. സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പ്രവര്‍ത്തിച്ചതുമൂലമാണ് ഇത് യഥാസമയം നടപ്പാക്കാന്‍ സാധിച്ചതെന്ന് അന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചിരുന്നു. ഇതേ സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രത്യേക ടീമായി ഭൂമി ചൂണ്ടിക്കാട്ടാനും ഏര്‍പ്പാടാക്കണമെന്നാണ് വില്ലേജ്-താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ പറയുന്നത്. ഇവര്‍ക്കു മാത്രമേ ഭൂമി സംബന്ധിച്ച് വ്യക്തതയുള്ളൂ. മഴക്കാലത്തിനുമുമ്പ് ഗുണഭോക്താക്കള്‍ക്ക് ഭൂമി വേര്‍തിരിച്ചുനല്‍കിയില്ലെങ്കില്‍ പദ്ധതി പ്രദേശം വീണ്ടും കാടുമൂടി അവ്യക്തമാവും.
ഭൂമി ലഭിച്ചവര്‍ക്കുപോലും സ്വന്തം ഭൂമിയെകുറിച്ച് അറിവില്ലാത്ത സാഹചര്യത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ച് ആളുകളെ കബളിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഭൂരഹിത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചതിനുശേഷവും ആയിരക്കണക്കിന് ആളുകളാണ് വീണ്ടും പുതുതായി അപേക്ഷ നല്‍കിയിരിക്കുന്നത് എന്നതും വിരോധാഭാസമാണ്.
പട്ടയവിതരണം നടത്തുന്നതിനുമുമ്പായി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പട്ടയത്തിന്‍െറ ഉപയോഗം, കൈമാറ്റം, സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലും ദുരന്തനിവാരണ വേളയില്‍ ചെയ്യേണ്ട അടിയന്തര കാര്യങ്ങളെകുറിച്ചും വിദഗ്ധരെയും റവന്യൂ അധികൃതരെയും ഉള്‍പ്പെടുത്തി ക്ളാസ് നല്‍കിയിരുന്നു. പ്രസ്തുത ക്ളാസില്‍ ഗുണഭോക്താക്കളെ എത്തിക്കുന്നതിനായി 120 ബസുകളും ഏര്‍പ്പാട് ചെയ്തിരുന്നു. ഇവര്‍ക്കെല്ലാം ലഘുഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുന്നതിനും മുന്‍കൈയെടുത്ത് ചരിത്രത്തില്‍ ഇടം നേടുന്ന പ്രഖ്യാപനം നടത്താന്‍ കാണിച്ച ശുഷ്കാന്തി ഭൂമി ഗുണഭോക്താവിനെ ഏല്‍പിക്കുന്നതില്‍ കാണിക്കുന്നില്ലെന്നതിലാണ് പ്രതിഷേധമുയരുന്നത്.
പെരിങ്ങോം, പെരിന്തട്ട വില്ലേജുകളില്‍ നേരത്തേതന്നെ റവന്യൂ ഭൂമിയില്‍ അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഭൂമി പലര്‍ക്കായി അനുവദിച്ചതിനാല്‍ ഉടമയുടെ അനുമതിയോടെയെന്ന വ്യാജേനയും ചെങ്കല്‍ ഖനനത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് തടയുന്നതിന് എത്രയും വേഗം ഈ ഭാഗത്ത് ഭൂമി ലഭിച്ചവര്‍ക്ക് ഭൂമി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് ആവശ്യമുയരുന്നു.
കണ്ണൂര്‍ താലൂക്കിലും (7.08 ഏക്കര്‍) തലശ്ശേരി താലൂക്കിലും (2.12 ഏക്കര്‍) ഭൂമി കുറവായതിനാലാണ് അവിടത്തെ അപേക്ഷകര്‍ക്ക് തളിപ്പറമ്പില്‍ ഭൂമി അനുവദിച്ചത്. ഭൂമി അനുവദിച്ചവരില്‍ 2229 പേര്‍ പ്രത്യേക മുന്‍ഗണന ലഭിച്ചവരായിരുന്നു. ഇവരില്‍ 185 പേര്‍ ഗുരുതര രോഗം ബാധിച്ചവരും 123 പേര്‍ അഗതികളും 101 പേര്‍ വികലാംഗരും 1021 പേര്‍ വിധവയോ വിവാഹബന്ധം വേര്‍പെടുത്തിയവരോ ആയിരുന്നു. 779 പട്ടികജാതിക്കാരും ഈ വിഭാഗത്തിലുണ്ട്. മഴക്കാലത്തിനുമുമ്പ് ഇവര്‍ക്ക് ഭൂമി അനുവദിച്ചുവേണം പുതിയ അപേക്ഷ പരിഗണിക്കാനെന്നാണ് ആവശ്യമുയരുന്നത്.

യു.ഡി.എഫ് കോട്ടയില്‍ കസ്തൂരി പുകയുമ്പോള്‍

Posted: 08 Mar 2014 10:17 PM PST

കല്‍പറ്റ: വയനാട്ടിലെ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങള്‍, കോഴിക്കോടിന്‍െറ കുടിയേറ്റ മേഖലയായ തിരുവമ്പാടി, മലപ്പുറത്തിന്‍െറ ഏറനാടും നിലമ്പൂരും വണ്ടൂരും. ഇങ്ങനെ ഏഴു മണ്ഡലങ്ങള്‍ ചേര്‍ന്ന് 2009ല്‍ പിറവികൊണ്ട ലോക്സഭാ മണ്ഡലത്തിന് വയനാട് എന്ന പേര് കുറിക്കപ്പെട്ടത് കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു.
ന്യൂനപക്ഷങ്ങള്‍ പുണര്‍ന്നാല്‍ സ്ഥാനാര്‍ഥിക്ക് പിന്നെ തിരിഞ്ഞുനോക്കാനില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍െറ എം.ഐ. ഷാനവാസ് റെക്കോഡ് ഭൂരിപക്ഷം കരസ്ഥമാക്കിയ മണ്ഡലത്തില്‍, പിന്നെ ആളിക്കത്തിയത് വനം, പരിസ്ഥിതി നിയമങ്ങളുടെ പേരിലുള്ള വിവാദങ്ങളാണ്.
 ദേശീയപാത 212ല്‍ കര്‍ണാടക ഭാഗത്തെ രാത്രിയാത്രാ നിരോധവും കടുവാ സങ്കേതം വരുന്നുവെന്ന ആശങ്കയും വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കാനുള്ള നീക്കവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ ശിപാര്‍ശകളും പരിസ്ഥിതി ലോല പ്രദേശങ്ങളും  കത്തിപ്പടര്‍ന്നപ്പോള്‍ ഒരുവേള യു.ഡി.എഫും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും എം.പിയായ ഷാനവാസും വിയര്‍ത്തു. ഏറ്റവുമൊടുവില്‍ കസ്തൂരിയുടെ പുകയാണ് മണ്ഡലത്തില്‍ ആഞ്ഞുവീശിയത്. കുടിയേറ്റജനത അസ്വസ്ഥതയുടെ കൊടുമുടി കയറി നില്‍ക്കുമ്പോഴാണ് തെരഞ്ഞെടുപ്പിന്‍െറ വിളംബരം മുഴങ്ങിയത്.  ഏഴ് മണ്ഡലങ്ങളും യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും  ആശങ്കയോടെയാണ് അവര്‍ ഗോദയിലുള്ളത്. മലയോരജനതയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സ്ഥാനാര്‍ഥികള്‍ പല അടവുകളും എടുക്കേണ്ടിവരും.
എല്‍.ഡി.എഫ് നിരയില്‍ ആത്മവിശ്വാസത്തിനൊപ്പം ആശങ്കയും മുഴച്ചുനില്‍ക്കുകയാണ്. കോണ്‍ഗ്രസിനെ എതിരിടുന്നത് സി.പി.ഐ സ്ഥാനാര്‍ഥിയാണ്. ഇടതുമുന്നണി നിരവധി ഹര്‍ത്താലുകളും സമരപരമ്പരകളും നടത്തിയ മണ്ഡലമാണിത്. എന്നാലും, തെരഞ്ഞെടുപ്പാകുമ്പോള്‍ അവരും വിയര്‍ക്കേണ്ടിവരും.
കഴിഞ്ഞ തവണ എം.ഐ. ഷാനവാസ് 1,53,439 വോട്ടിന്‍െറ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. അങ്ങനെ കന്നിമത്സരത്തില്‍ തന്നെ യു.ഡി.എഫിന് ഭൂരിപക്ഷത്തിന്‍െറ റെക്കോഡാണ് വോട്ടര്‍മാര്‍ സമ്മാനിച്ചത്. എന്‍.സി.പിയുടെ ചിഹ്നത്തില്‍ കെ. മുരളീധരന്‍ ഒരു ലക്ഷത്തോളം വോട്ട് നേടിയപ്പോഴാണ് ഷാനവാസ് ഈ ഭൂരിപക്ഷം കുറിച്ചത്. പുതുതായി വന്ന 93294 വോട്ടര്‍മാര്‍ കൂടിയാവുമ്പോള്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏഴ് മണ്ഡലങ്ങളിലുമായി 12,29,815 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,04,195 പുരുഷന്മാരും 6,25,620 സ്ത്രീകളുമാണ്.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണെങ്കിലും മുസ്ലിംലീഗും സോഷ്യലിസ്റ്റ് ജനതയും അവകാശവാദമുന്നയിച്ച്   ഈ മണ്ഡലത്തില്‍ അടുത്ത ദിവസംതന്നെ സ്ഥാനാര്‍ഥി ചിത്രം തെളിയും. കോണ്‍ഗ്രസിന്‍െറ പ്രമുഖരൊക്കെ മത്സരിക്കാന്‍ മോഹിക്കുന്ന മണ്ഡലമാണിത്.
ഇടതുമുന്നണിയാണെങ്കില്‍ വളരെ കരുതലോടെയാണ് ഇത്തവണ സ്ഥാനാര്‍ഥിയെ ഇറക്കുന്നത്. യു.ഡി.എഫിന്‍െറ വീഴ്ചയും കുറവും മുതലാക്കിയാല്‍ മാത്രമേ ഇടതിന് ഇവിടെ കരകയറാനാവൂ.
 കസ്തൂരി കത്തി പുകയടങ്ങാത്ത മണ്ണ് എല്‍.ഡി.എഫിനെ മോഹിപ്പിക്കുന്നുണ്ട്.
എന്നാല്‍, സ്ഥാനാര്‍ഥിയും പ്രചാരണവും വരുമ്പോള്‍ മണ്ഡലം സ്വന്തം രാശിയില്‍ത്തന്നെ നില്‍ക്കുമെന്നാണ് യു.ഡി.എഫിന്‍െറ വിശ്വാസം. 60 ശതമാനത്തോളം  ന്യൂനപക്ഷ വോട്ടുകളാണ് വയനാട് മണ്ഡലത്തിന്‍െറ ഗതിയും വിധിയും രേഖപ്പെടുത്തുക. പിന്നാക്ക വിഭാഗങ്ങളും ആദിവാസികളും തോട്ടം തൊഴിലാളികളും കുടിയേറ്റ കര്‍ഷകരുമെല്ലാം വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.
 

എണ്ണക്കിണറുകള്‍ വനിതകള്‍ക്കും കൂടിയുള്ളതാണ്

Posted: 08 Mar 2014 10:00 PM PST

Image: 

മസ്കത്ത്: എണ്ണക്കിണറുകള്‍ ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് പ്രഖ്യാപിക്കുകയാണ് ഈ വനിതകള്‍. ഒരുകാലത്ത് പുരുഷന്‍മാരുടെ മാത്രം ലോകമായിരുന്ന പെട്രോളിയം ഡവലപ്മെന്‍റ് ഒമാനിന്‍െറ (പി.ഡി.ഒ) പടവുകള്‍ അതിവേഗം ഓടിക്കയറുകയാണ് ഇവര്‍.  ഒമാനിലെ എണ്ണ, വാതക മേഖലയിലെ ഉന്നത സമിതികളിലൊന്നായ പി.ഡി.ഒ മാനേജിങ് ഡയറക്ടേഴ്സ് കമ്മിറ്റിയിലെ അംഗങ്ങളാണ് അബ്ല അല്‍ റിയാമി, ഹൈഫ അല്‍ ഖൈഫി, ഇബ്തിസാം അല്‍ റിയാമി, ഇന്‍തിസാര്‍ അല്‍ കിണ്ടി, റുഖിയ്യ അല്‍ ഹിനായ് എന്നീ അഞ്ചു വനിതകള്‍.
എന്നത്തേയുംകാള്‍ പി.ഡി.ഒയില്‍ ഇന്ന് വനിതകള്‍ക്ക് സാധ്യതയുണ്ടെന്നന്നും വിവിധ മേഖലകളില്‍ വനിത ബിരുദ ധാരികള്‍ക്ക് ധാരാളം അവസരം ലഭ്യമാണെന്നും അവര്‍ വിശദീകരിക്കുന്നു. ‘ഓരോ ദിവസും പുതിയൊരു വനിത ഇവിടെ കടന്നുവരുന്നു. ഇതിങ്ങനെയായി പരിവര്‍ത്തനപ്പെട്ടതിന്‍െറ ഭാഗമായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നന്നായി അധ്വാനിക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ മേഖലയാണിത്.
പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്ത്’- ഗ്യാസ് ഡയറക്ടര്‍ ആയ അബ്ല അല്‍ റിയാമി പറയുന്നു. 1985 ലാണ് അബ്ല കമ്പനിയില്‍ ചേര്‍ന്നത്.  
ഒമാനി സര്‍വകലാശാലകളില്‍ നിന്ന് ബിരുദം കഴിഞ്ഞ് ഇപ്പോള്‍ കൂടുതല്‍ പുറത്തിറങ്ങുന്നത് വനിതകളാണ്. അതുകൊണ്ട് തന്നെ വനിതകളെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് പി.ഡി.ഒ. തങ്ങളുടെ പദ്ധതികള്‍ വഴി വനിത ശാക്തീകരണം നടപ്പാക്കിയതിന് ഇന്‍റര്‍നാഷനല്‍ ഓയില്‍ ആന്‍റ് ഗ്യാസ് ഇന്‍റസ്ട്രി അവാര്‍ഡ് അടുത്തിടെ പി.ഡി.ഒ നേടിയിരുന്നു. മുമ്പ് പുരുഷന്‍മാര്‍ ജോലി മാത്രം ചെയ്തിരുന്ന ഫീല്‍ഡ് ഓപറേഷന്‍സ് എഞ്ചിനീയര്‍ തസ്തികയിലേക്ക് 15 വനിതകളെ പരിശീലിപ്പിച്ച് തൊഴില്‍ സന്നദ്ധരാക്കിയതായിരുന്നു പദ്ധതി.പി.ഡി.ഒയില്‍ നിലവില്‍ 11 ശതമാനമാണ് വനിത പ്രാതിനിധ്യം. അത് കൂട്ടികൊണ്ടു വരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 

കനത്ത മൂടല്‍മഞ്ഞ്; അബൂദബിയില്‍ വിമാന ഗതാഗതം താളം തെറ്റി

Posted: 08 Mar 2014 09:48 PM PST

Image: 
Subtitle: 
37 വിമാനങ്ങള്‍ തിരിച്ചുവിട്ടു, ഇത്തിഹാദ് 16 സര്‍വീസുകള്‍ റദ്ദാക്കി

അബൂദബി: കനത്ത മൂടല്‍മഞ്ഞും ലാന്‍ഡിങ് സംവിധാനത്തിലെ തകരാറും മൂലം  വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അബൂദബിയില്‍ വിമാന ഗതാഗതം താളം തെറ്റി.  
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ അവ്യക്തമായതിനാല്‍ സുരക്ഷാ മുന്‍കരുതലിന്‍െറ ഭാഗമായി വിമാനങ്ങള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചവിടുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇറങ്ങേണ്ടഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള  37 വിമാനങ്ങളാണ് യു.എ.ഇയിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്.
ഇത്തിഹാദ് എയര്‍വേസ് 16 സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് സൂചന.  വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയതും റദ്ദാക്കിയതും മൂലം നൂറുകണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
 മൂടല്‍ മഞ്ഞില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം ഏറെക്കുറെ തടസ്സപ്പെട്ടതായി അബൂദബി വിമാനത്താവള അതോറിറ്റിയും ഇത്തിഹാദ് എയര്‍വേസും വ്യത്യസ്ത വാര്‍ത്താ കുറിപ്പുകളില്‍ അറിയിച്ചു.
തിരിച്ചുവിട്ട 37 വിമാനങ്ങളില്‍ 35 എണ്ണവും വൈകുന്നേരത്തോടെ അബൂദബിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്ററില്‍ നിന്ന് ദമ്മാമിലേക്ക് തിരിച്ചുവിട്ട വിമാനം രാത്രി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത്തിഹാദ് അറിയിച്ചു. ദോഹയിലേക്ക് തിരിച്ചുവിടേണ്ടി വന്ന ബംഗളൂരു- അബൂദബി വിമാനത്തിലെ യാത്രക്കാരെ മറ്റ് സര്‍വീസുകളില്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കും.
പുലര്‍ച്ചെ പ്രശ്നം ശ്രദ്ധയില്‍പെട്ടത് മുതല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അബൂദബി  വിമാനത്താവള അതോറിറ്റിയും ഇത്തിഹാദ് എയര്‍വേസും വിവിധ വിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചു. ഇത്തിഹാദിന്‍െറ ഗ്രൗണ്ട് ജീവനക്കാരെ റോഡ്- വിമാന മാര്‍ഗങ്ങള്‍ മുഖേന മറ്റ് വിമാനത്താവളങ്ങളിലെത്തിക്കുകയും ചെയ്തു.  വ്യാഴാഴ്ച രാവിലെ 11ന് ശേഷമാണ് വിമാനങ്ങള്‍ അബൂദബിയില്‍ ഇറങ്ങിത്തുടങ്ങിയത്. ഉച്ചക്ക് 12ന് ഇത്തിഹാദ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അഞ്ച് വിമാനങ്ങള്‍ ഇറങ്ങിയതായി അറിയിച്ചു. അബൂദബിയില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. അബൂദബിയില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചതായും രാത്രി ഏഴോടെ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ഇത്തിഹാദ് വ്യക്തമാക്കി.
14 വിമാനങ്ങള്‍ അല്‍ഐനിലേക്കും മൂന്നെണ്ണം ദുബൈ മക്തൂമിലേക്കും ഒന്ന് അബൂദബി അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലേക്കുമാണ് തിരിച്ചുവിട്ടത്. ദോഹയിലേക്ക് പത്തും മസ്കത്തിലേക്ക് ആറും ദമ്മാമിലേക്ക് രണ്ടും ബഹ്റൈനിലേക്ക് ഒന്നും വിമാനങ്ങള്‍ തിരിച്ചുവിട്ടു.  മസ്കത്ത്- അബൂദബി (ഇ.വൈ 385), അബൂദബി- മസ്കത്ത് (ഇ.വൈ 382), അബൂദബി- ദമ്മാം (ഇ.വൈ 321), ദോഹ- അബൂദബി (ഇ.വൈ. 390), അബൂദബി- ദോഹ (ഇ.വൈ 393), ദമ്മാം- അബൂദബി (ഇ.വൈ  332), അബൂദബി- ബസ്റ (ഇ.വൈ 553), അബൂദബി- ബഹ്റൈന്‍ (ഇ.വൈ 375), ബഹ്റൈന്‍- അബൂദബി (ഇ.വൈ 376), അബൂദബി- ദമ്മാം (ഇ.വൈ. 327), ദമ്മാം-അബൂദബി (ഇ.വൈ 328),  അബൂദബി- കുവൈത്ത് (ഇ.വൈ 303), കുവൈത്ത്- അബൂദബി (ഇ.വൈ 304), അബൂദബി- ഖാര്‍ത്തൂം (ഇ.വൈ 632), ഖാര്‍ത്തൂം- അബൂദബി (ഇ.വൈ 633) സര്‍വീസുകളാണ് വ്യാഴാഴ്ച റദ്ദാക്കിയതെന്ന് ഇത്തിഹാദ് അറിയിച്ചു.
അര്‍ധ രാത്രി മുതല്‍ രൂപപ്പെട്ട കനത്ത മൂടല്‍ മഞ്ഞില്‍ റോഡിലും ദൂരക്കാഴ്ച വളരെ കുറവായിരുന്നു. ഇതുമൂലം വാഹനങ്ങളും വളരെ സാവധാനമാണ് സഞ്ചരിച്ചത്.   അബൂദബി പൊലീസ് ട്വിറ്ററിലൂടെ മൂടല്‍മഞ്ഞ് സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഇത്തിഹാദ് എയര്‍വേസ് ക്ഷമ ചോദിച്ചു. 14 വിമാനങ്ങള്‍ ഇറങ്ങിയ അല്‍ഐനില്‍ കസ്റ്റംസ്, എമിഗ്രേഷന്‍ ക്ളിയറന്‍സിന് പരിമിത സൗകര്യം മാത്രമുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ അതിഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നു. വിസയില്ലാതെ വന്ന യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടതായി മനസ്സിലാക്കുന്നു. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യമാണുണ്ടായതെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍ അടക്കം ഒരുക്കിയിട്ടുണ്ടെന്നും എയര്‍വേസ് അറിയിച്ചു.
 

കപട ആത്മീയതക്കെതിരെ യഥാര്‍ഥ ആത്മീയ വാദികളും ഭൗതിക വാദികളും ഒന്നിക്കണം -സച്ചിദാനന്ദന്‍

Posted: 08 Mar 2014 09:43 PM PST

Image: 

മനാമ: ശനിയാഴ്ചയുടെ പുലര്‍ക്കാലത്ത് പ്രശസ്ത സാഹിത്യകാരന്മാരായ കെ. സച്ചിദാനന്ദനെയും ടി.ഡി. രാമകൃഷ്ണനെയും പ്രാതലിന് കിട്ടിയപ്പോള്‍ ബഹ്റൈനിലെ ‘തനിമ’ പ്രവര്‍ത്തകര്‍ക്കത് രുചിയേറും വിഭവമായി. സാമൂഹികവും സാംസ്കാരികവുമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ വിഷയീഭവിച്ചു. കൃത്യമായ നിരീക്ഷണങ്ങളും വിലയിരുത്തലുമായി മലയാള സാഹിത്യ രംഗത്തെ കുലപതികള്‍ പ്രാതല്‍ ചര്‍ച്ച അര്‍ഥവത്താക്കി.
കപട ആത്മീയതക്കെതിരെ പ്രതികരിക്കുകയെന്നത് എഴുത്തുകാരന്‍െറ ധര്‍മമാണെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കേരളം പോലെ  പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ളിടത്താണ്  കപട ആത്മീയതയുമായി ചിലര്‍ കച്ചവടത്തിനിറങ്ങുന്നത്. ആത്മീയതക്ക് ഞാന്‍ എതിരല്ല. സയന്‍സിന്‍െറയും സംസ്കാരത്തിന്‍െറയും ആത്യന്തികത ആത്മീയ ചിന്തയിലാണ് എത്തുന്നത്. പ്രപഞ്ചത്തിന്‍െറ നീഗൂഢതയെക്കുറിച്ച അന്വേഷണമാണ് യഥാര്‍ഥത്തില്‍ ആത്മീയത. ആത്മീയതയാണ് മൃഗത്തില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. പക്ഷേ, കപട ആത്മീയതയുടെ ആളുകള്‍ അതിനെ ഒരു വ്യാപാരവും വ്യവസായവും മൂലധന സമ്പാദന മാര്‍ഗവുമായി മാറ്റുകയാണ്. അധികാര രൂപമെന്ന നിലയിലും സാമ്പത്തിക ആവശ്യങ്ങള്‍ക്കും ആത്മീയതയെ ഉപയോഗിക്കുമ്പോഴാണ് അത് കപടമാകുന്നത്. ഒരുപക്ഷേ, ആത്മ സംഘര്‍ഷങ്ങളാകാം ജനങ്ങളെ ഇത്തരക്കാരിലേക്ക് ആകര്‍ഷിക്കാന്‍ കാരണം. ഇതിനെതിരെ പ്രതികരിക്കേണ്ടത് എഴുത്തുകാരന്‍െറ ധര്‍മമാണ്. പ്രാകൃതവും പരിഷ്കൃതവുമായ ഏതുതരം കപട ആത്മീയതയും എതിര്‍ക്കപ്പെടണം. ഇക്കാര്യത്തില്‍ യഥാര്‍ഥ ആത്മീയ വാദികളും ഭൗതിക വാദികളും ഒന്നിക്കണമെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
എഴുത്തിന്‍െറ അരാഷ്ട്രീയവത്കരണം സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിപ്രതിപത്തി എഴുത്തുകാരെ അരാഷ്ട്രീയക്കാരാക്കേണ്ടതില്ല. കപട ആത്മീയതയെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ട്. കമ്യൂണിസ്റ്റുകള്‍ അതിനെ എതിര്‍ക്കുമ്പോള്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും പറയും. അപ്പോള്‍ പിന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരാണുണ്ടാവുക? പ്രത്യേകിച്ചും കപട ആത്മീയതയുടെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്തോ രീതിയിലുള്ള ഭീതി അവരെ വേട്ടയാടുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള എഴുത്തുകാരുടെ നിസംഗത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീതിക്കു വേണ്ടിയുള്ള സമരവും നിലവിളിയും തുടര്‍ന്നുകൊണ്ടിരിക്കും. എല്ലാ കൂട്ടായ്മകളെയും യോജിപ്പിക്കുകയെന്നത് സാധ്യമല്ല. ‘ആപ്’ പോലുള്ള പ്രസ്ഥാനങ്ങളില്‍ ഇത്തരം കൂട്ടായ്മകളും ശബ്ദങ്ങളും അടിഞ്ഞുകൂടുന്നത് വ്യത്യസ്ത ശബ്ദങ്ങളുടെ ഗാംഭീര്യവും ശക്തിയും കുറയാനിടയാക്കുമെന്ന ആശങ്ക എനിക്കുണ്ട്. ഇരകള്‍ക്കെല്ലാം കൂടി ഒരു സംഘടനയെന്നത് ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കുക. അതേസമയം, ഒരു കോമണ്‍ പ്ളാറ്റ്ഫോം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസത്തെ നിഷേധാത്മകമായി കാണാന്‍ പാടില്ല. പ്രവാസം വലിയ അവസരമായി കാണണം. മറ്റു ഭാഷയും സംസ്കാരവുമുള്ളിടത്ത് എത്തിപ്പെടുമ്പോള്‍ മലയാളികളുടെ സമൂഹത്തില്‍ തന്നെ ഒതുങ്ങിനില്‍ക്കാതെ എത്തിപ്പെട്ട സംസ്കാരവുമായി ഇഴകിച്ചേര്‍ന്ന് സംവാദത്തിനുള്ള വഴിയൊരുക്കാന്‍ കഴിയാണം. ലോകത്ത് പരന്നുകിടക്കുന്ന അറബ് സാഹിത്യം വളരെ സമ്പന്നമാണ്. അറബ് സാഹിത്യകാരന്മാരുമായി സംവദിച്ചുകൊണ്ട് നമ്മുടെ ഭാഷയിലൂടെ അവര്‍ക്കും അവരുടെ ഭാഷയിലൂടെ നമുക്കും സംഭാവനയര്‍പ്പിക്കാന്‍ കഴിയും. രണ്ട് സംസ്കാരങ്ങള്‍ തമ്മിലെ കൊടുക്കലും വാങ്ങലും നടക്കണം. ഗൃഹാതുരത്വത്തിന്‍െറയും നൈരാശ്യതയുടെയും വിരസതയുടെയും പ്രവാസമല്ല, ഏറ്റുമുട്ടലിന്‍െറയും സംവാദത്തിന്‍െറയും പ്രവാസമാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ടി.ഡി. രാമകൃഷ്ണനും സംസാരിച്ചു. ചടങ്ങില്‍ കെ.ഐ.ജി പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്‍റ് ഇ.കെ. സലീം സ്വാഗതവും തനിമ കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദിയും പറഞ്ഞു. കേരളീയ സമാജം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍, ജന. സെക്രട്ടറി പ്രിന്‍സ് നടരാജന്‍, സാഹിത്യവിഭാഗം സെക്രട്ടറി സജി മാര്‍ക്കോസ്, ലൈബ്രറി സെക്രട്ടറി എ.സി.എ. ബക്കര്‍, ഫ്രാന്‍സിസ് കൈതാരത്ത്, എം.എം. സുബൈര്‍, ജമാല്‍ നദ്വി തുടങ്ങിയവര്‍ പങ്കെടുത്തു.  
 

സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഉടന്‍ മാറണം -ഇന്‍റര്‍നാഷണല്‍ എമിഗ്രേഷന്‍ യൂനിയന്‍

Posted: 08 Mar 2014 09:28 PM PST

Image: 
Subtitle: 
മനുഷ്യക്കച്ചവടം

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ കാതലായ പരിഷ്കാരം ഉടന്‍ വേണമെന്ന്  ഇന്‍റര്‍നാഷണല്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സിമ്പോസിയം അഭിപ്രായപ്പെട്ടു. രാജ്യത്തിന് കളങ്കമായി പലപ്പോഴും അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കപ്പെടാറുള്ള മനുഷ്യക്കടത്തും അതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇപ്പോഴത്തെ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ മാറ്റം വന്നേ മതിയാകൂ എന്നും സിമ്പോസിയം വ്യക്തമാക്കി.
‘മനുഷ്യക്കടത്തും അനുബന്ധ പ്രശ്നങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികളുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ കുവൈത്ത് പ്രതിജഞാബദ്ധമാണെന്നും ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഇത്തരം സെമിനാറുകള്‍ ശ്ളാഘനീയമാണെന്നും പരിപാടിയില്‍ സംസാരിച്ച ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ പരിശീലന വിഭാഗം മേധാവി കേണല്‍ ഹമീദ് അല്‍ സമ്മാക് പറഞ്ഞു. ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തിന്‍െറ പശ്ചാത്തലത്തില്‍  സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കാന്‍ തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും പലകാരണങ്ങള്‍ കൊണ്ടും ഇതുവരെ പ്രാബല്യത്തില്‍ കൊണ്ടുവരാനായിട്ടില്ല.
വിദേശി തൊഴിലാളികളുടെ മേല്‍ സ്പോണ്‍സര്‍മാരായ സ്വദേശികള്‍ക്ക് വര്‍ധിച്ച അധികാരം നല്‍കുന്ന സംവിധാനത്തിനെതിരെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍, മനുഷ്യവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ്വാച്ച്, അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തുടങ്ങിയവ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കാനും  പകരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പബ്ളിക് അതോറിറ്റി രൂപവല്‍ക്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. പേരിനുമാത്രം പ്രവര്‍ത്തിക്കുന്ന സ്വദേശികളായ സ്പോണ്‍സര്‍മാരുടെ പേരിലുള്ള കമ്പനികള്‍ വഴി നിരവധി വിദേശികളാണ് രാജ്യത്തെത്തി ദുരിതത്തിലാകുന്നത്. കാശിന് പകരം വിസ ഇഷ്യൂചെയ്യാന്‍ സ്പോണ്‍സറും ഒന്നുമറിയാതെ വിസക്ക് പകരം കാശ് കൊടുക്കാന്‍ വിദേശിയും തയാറാകുന്നത് നിലവിലെ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ കാരണമാണെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP