സ്വാഗതം
WELCOME

News Update..

Saturday, January 31, 2015

ദുബൈ ഷോപ്പിങ് മേളക്ക് നാളെ തിരശ്ശീല Madhyamam News Feeds

ദുബൈ ഷോപ്പിങ് മേളക്ക് നാളെ തിരശ്ശീല Madhyamam News Feeds

Link to

ദുബൈ ഷോപ്പിങ് മേളക്ക് നാളെ തിരശ്ശീല

Posted: 30 Jan 2015 08:26 PM PST

Image: 

ദുബൈ: നഗരത്തെ ഒരു മാസക്കാലം ആഘോഷത്തിന്‍െറയും വ്യാപാരത്തിന്‍െറയും ലോക തലസ്ഥാനമാക്കി മാറ്റിയ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇനി ഒരു ദിനംകൂടി മാത്രം. ജനുവരി ഒന്നിന് തുടങ്ങിയ 20ാമത് ഡി.എസ്.എഫ് 32 ദിവസത്തെ മാമാങ്കമൊരുക്കി നാളെ വിടപറയുകയാണ്. അവസാനദിനങ്ങളില്‍ ആവേശം പാരമ്യത്തിലത്തെിച്ചാണ് ഡി.എസ്.എഫ് മുന്നേറുന്നത്.
ദുബൈ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയാണ് ഡി.എസ്.എഫിന് അവസാന ദിവസങ്ങളില്‍ പൊലിമ ചാര്‍ത്തുന്നത്.  ജുമൈറ ബീച്ച് മൂന്നിലെ ആകാശത്തെ വര്‍ണത്തിലും വൈവിധ്യത്തിലും കുളിപ്പിച്ച് വ്യാഴാഴ്ച തുടങ്ങിയ പട്ടം പറത്തല്‍ ഇന്ന് സമാപിക്കും. പല വിധ വര്‍ണങ്ങളിലും രൂപത്തിലും ആകാശത്ത് പറക്കുന്ന പട്ടങ്ങള്‍ നമ്മുടെ പട്ട സങ്കല്പങ്ങളെ കീഴ്മേല്‍ മറിക്കുന്നതാണ്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്നവയും വെളിച്ചം പരത്തുന്നവയുമെല്ലാമായി നാനാതരം പട്ടങ്ങളാണ് ആകാശത്ത് കാണാനാവുക.
ആകാശത്തെ ചലിക്കുന്ന കവിത കാണാന്‍ സണ്‍സെറ്റ് മാളിന് പിറകിലെ തീരത്തേക്ക് വലിയ തോതിലാണ് ജനക്കൂട്ടമത്തെുന്നത്. പരമാവധി ഉല്ലാസം പകരാനായി രാവും പകലും കലാപരിപാടികളും ലേസര്‍ ഷോയുമെല്ലാം അരങ്ങേറുന്നുണ്ട്. അവസാന ദിവസമായ ശനിയാഴ്ച 15,000 ത്തിലേറെ പേര്‍ ഒരേസമയം 15 ഇടത്ത് നിന്ന് പട്ടം പറത്തി ഗിന്നസ് ബുക്ക് റെക്കോഡ് ശ്രമം നടത്തുന്ന കാഴ്ചയായിരിക്കും മുഖ്യ ആകര്‍ഷണം. 25 രാജ്യങ്ങളില്‍ നിന്നു 70 ലേറെ അന്താരാഷ്ട്ര പ്രശസ്തരായ പട്ടം പറത്തലുകാര്‍ മേളയില്‍ അണിനിരക്കുന്നുണ്ട്.
ഗ്ളോബല്‍ വില്ളേജാണ് ഡി.എസ്.എഫ് തിരക്ക് ദൃശ്യമാകുന്ന മറ്റൊരു പ്രധാന ഇടം. 70 രാജ്യങ്ങളില്‍ നിന്നുള്ള 3500 ലേറെ കച്ചവടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഗ്രാമത്തില്‍ കുറെ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ കലാ-സാംസ്കാരിക-ഉല്ലാസ പരിപാടികളും വര്‍ണക്കാഴ്ചകളും മേളക്ക് പൊലിമ പകരുന്നു. ആധുനികതയും പരമ്പരാഗത ശൈലിയും സമന്വയിക്കുന്ന ഇവിടെ രണ്ടിന്‍െറയും കാഴ്ചകളും രുചിയും മണവും അനുഭവിക്കാം. സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ ഒരു മണിവരെയും വാരാന്ത്യത്തില്‍ രാത്രി രണ്ടു വരെയുമാണ് ഡി.എസ്.എഫ് കാലയളവില്‍ ഗ്ളോബല്‍ വില്ളേജ് പ്രവര്‍ത്തിക്കുന്നത്.
ഡി.എസ്.എഫിനോടനുബന്ധിച്ചുള്ള സന്ദര്‍ശകത്തിരക്ക് നഗരത്തിലെ എല്ലാ മാളുകളിലും ദൃശ്യമാണ്. രാവും പകലും ജനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് മാളുകളും കച്ചവട കേന്ദ്രങ്ങളും.
ഈ ഡി.എസ്.എഫ് കാലയളവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്ക്.
തിരക്ക് നേരിടാന്‍ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി കമേഴ്സ്യല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ശൈഖ് മാജിദ് അല്‍ മുവല്ല പറഞ്ഞു. മുംബൈ,കുവൈത്ത്, കറാച്ചി, ലണ്ടന്‍,ഡല്‍ഹി,ദോഹ,കയ്റോ,ബെയ്റൂത്ത്, മസ്ക്കത്ത്,മനില,പാരീസ്, റിയാദ്,ജിദ്ദ, ഫ്രാങ്ക്ഫര്‍ട്ട്,മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇത്തവണ ഡി.എസ്.എഫിനത്തെയതെന്ന് അദ്ദേഹം പറഞ്ഞു. ആകെ യാത്രക്കാരില്‍ പകുതിയും ഇവിടങ്ങളില്‍ നിന്നായിരുന്നു.

വെല്ലൂരില്‍ ഫാക്ടറിയുടെ മതിലിടിഞ്ഞ് പത്തു തൊഴിലാളികള്‍ മരിച്ചു

Posted: 30 Jan 2015 08:22 PM PST

Image: 

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിലെ തുകല്‍ ഫാക്ടറിയില്‍ ഭിത്തി ഇടിഞ്ഞ് വീണ് എട്ടു തൊഴിലാളികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

റാണിപേട്ടിലുള്ള സിപ്കോട്ട് വ്യവസായിക മേഖലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്. സിപ്കോട്ടിലെ മാലിന്യ സംസ്കരണ പ്ളാന്‍്റില്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന് ഭിത്തി തകരുകയായിരുന്നു. ഭിത്തിക്കരികില്‍  ഉറങ്ങി കിടന്നിരുന്ന ജീവനക്കാരാണ് മരിച്ചത്.
മരിച്ചവരില്‍ ഏഴു പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്.

 

 

 

 

 

എണ്ണവില 60 ശതമാനം കുറഞ്ഞിട്ടും വിമാനക്കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നു

Posted: 30 Jan 2015 08:16 PM PST

Image: 

മസ്കത്ത്: എണ്ണവിലയില്‍ 60 ശതമാനം കുറവുണ്ടായിട്ടും വിമാനക്കമ്പനികള്‍ ഇന്ധന സര്‍ചാര്‍ജുകള്‍ ഈടാക്കുന്നു. ആറു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ അസംസ്കൃത എണ്ണ എത്തിയിട്ടും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ തയാറായിട്ടില്ല. പല ഏഷ്യന്‍ വിമാനക്കമ്പനികളും സര്‍ചാര്‍ജ് കുറച്ചിട്ടും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കുറക്കാന്‍ തയാറായിട്ടില്ല. ആസ്ട്രേലിയന്‍ വിമാനക്കമ്പനിയായ കണ്ടാസ് എയര്‍വേസ് കഴിഞ്ഞ ദിവസം ഇന്ധന സര്‍ചാര്‍ജ് കുറച്ചിരുന്നു. മലേഷ്യയുടെ എയര്‍ഏഷ്യ, ഫിലിപ്പൈന്‍ എയര്‍, ഫിലിപ്പീന്‍സിന്‍െറ സെബു എയര്‍ എന്നിവയും കഴിഞ്ഞ മാസം സര്‍ചാര്‍ജ് കുറച്ചിരുന്നു. ചൈന എയര്‍ലൈന്‍സ്, ഇവ എയര്‍ലൈന്‍സ് എന്നിവ അടുത്തിടെ ഇന്ധന ചാര്‍ജ് 40 ശതമാനം കുറച്ചിരുന്നു.
വിമാന നിരക്ക് കുറയുന്നത് വിനോദസഞ്ചാര മേഖലക്ക് അനുഗ്രഹമാവുമെന്നതിലാണ് ചില വിമാനക്കമ്പനികള്‍ നിരക്കുകള്‍ കുറക്കുന്നത്. എന്നാല്‍ വിമാനക്കമ്പനികള്‍ ഇന്ധന ചാര്‍ജ് കുറച്ചെങ്കിലും അത് യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ളെന്ന പരാതിയും ഉയരുന്നുണ്ട്.
ഇതു സംബന്ധമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ഉപഭോക്തൃ കമീഷന്‍ അന്വേഷണം നടത്തുന്നുണ്ട്. ഇന്ധനവില കുറഞ്ഞതോടെ വിമാനക്കമ്പനികളുടെ മൊത്തം ലാഭം അഞ്ച് ബില്യന്‍ ഡോളറില്‍നിന്ന് 25 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്ന് അയാട്ട കണക്കാക്കുന്നു. എന്നാല്‍, ഒരു ബില്യന്‍ ഡോളര്‍ മുതല്‍ ഏഴു ബില്യന്‍ ഡോളര്‍ വരെ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് 2004 മുതലാണ് വിമാന നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. 2008 ലെ പ്രതിസന്ധി കാലത്ത് എണ്ണ വില വര്‍ധന വിമാനക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കിയിരുന്നു. എന്നാല്‍, എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇത്  കുറക്കാത്തതാണ് യാത്രക്കാര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത്.ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പലതും ഇന്ധന ചാര്‍ജുകള്‍ ഈടാക്കുന്നുണ്ട്.  
എയര്‍ ഇന്ത്യ എക്പ്രസ് വണ്‍വേക്ക് കുറഞ്ഞ നിരക്കായി 25 റിയാലാണ് അധിക നിരക്ക് ഈടാക്കുന്നത്.  വിമാനത്താവളം ഉപയോഗിക്കുന്നതിനുള്ള സേവന നികുതിയാണ് ഇതില്‍ അഞ്ച് റിയാല്‍. ബാക്കി 20 റിയാലും വൈ.ക്യു എന്ന കോഡുള്ള ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് ഈടാക്കുന്നത്. ഇന്ധന നിരക്കുകളും വിമാനക്കമ്പനികളുടെ പോക്കറ്റിലേക്കു തന്നെയാണ് പോവുന്നത്. എയര്‍പോര്‍ട്ട് സേവന നിരക്ക് മാത്രമാണ് അതാത് വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. മസ്കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് 43 റിയാല്‍ നിരക്ക് ഈടാക്കുമ്പോള്‍ 25 റിയാലും നികുതിയിനത്തിലാണ് പോവുന്നത്. റിട്ടേണ്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 17.500 റിയാലാണ് നികുതി ഈടാക്കുന്നത്.
ഒമാനില്‍നിന്ന് ഇന്ത്യന്‍ സെക്ടറില്‍ സര്‍വിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികളും ഉയര്‍ന്ന ഇന്ധന നിരക്കുകള്‍ ഈടാക്കുന്നുണ്ട്. ചില വിമാനക്കമ്പനികള്‍ നിരക്കുകള്‍ വേര്‍തിരിച്ച് കാണിക്കാതെയാണ് നികുതികള്‍ ഈടാക്കുന്നത്. ഈ ഇനത്തില്‍ 31 റിയാല്‍ വരെയാണ് നിരക്കുകള്‍ ഈടാക്കുന്നത്.
ഇന്‍ഷുറന്‍സ് അടക്കം ഉള്‍പ്പെടുത്തിയാണ് പല കമ്പനികളും നിരക്ക് വസൂലാക്കുന്നത്. എന്നാല്‍, ടിക്കറ്റു നിരക്കുകളില്‍ മത്സരം വരുമ്പോള്‍ ചില വിമാനക്കമ്പനികള്‍ ഇന്ധന ചാര്‍ജ് കുറച്ചാണ് ഓഫറുകള്‍ നല്‍കുന്നത്. ഒമാനില്‍നിന്നുള്ള ഒരു പ്രമുഖ വിമാനക്കമ്പനി ഇന്ധന നികുതി പകുതിയാക്കി നിരക്ക് കുറച്ചിരുന്നു. ഇത് താല്‍ക്കാലിക സംവിധാനം മാത്രമാണ്.
അടുത്തിടെ തങ്ങള്‍ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ സെക്ടറിലേക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നതായി ജെറ്റ് എയര്‍വേസ് ജനറല്‍ മാനേജര്‍ റിയാസ് കുട്ടിയേരി പറഞ്ഞു.
ഇന്ധന നിരക്കുകള്‍ കുറച്ചാണ് ഈ ഓഫറുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് താല്‍ക്കാലികമാണെന്നും ഈ ഓഫറിന് മാത്രമാണ് ബാധകമെന്നും അദ്ദേഹം പറഞ്ഞു.

മരണവീടുപോലെ ഒരു നാട്

Posted: 30 Jan 2015 07:03 PM PST

Image: 

വടകര: ‘എല്ലാം പോയി, ഇവിടെ ഒന്നും ബാക്കിയില്ല. ഇതിനുമാത്രം ഞങ്ങളെന്തു പിഴച്ചു...ഇതാ നോക്ക്, ഞങ്ങളുടെ കിണറുകള്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുനിറഞ്ഞു. എല്ലാം കത്തിച്ചിട്ടതാ. കുടിവെള്ളംപോലും ഇല്ലാതായി. ഇതിലും നല്ലത് വീടിനോടൊപ്പം ഞങ്ങളെയും കത്തിക്കുന്നതാ...’-ഇതാണ്, നാദാപുരം-തൂണേരി, വെള്ളൂര്‍, കോടഞ്ചേരി ഭാഗത്തെ കുടുംബങ്ങള്‍ക്ക് ഒരേ സ്വരത്തില്‍ പറയാനുള്ളത്.

‘ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് നോക്കിനിന്നു. ചിലര്‍ പറഞ്ഞു ഓടിക്കോ, ജീവന്‍ കിട്ടും. വീടുനോക്കി നില്‍ക്കണ്ട...അങ്ങനെ ഓടിയതാ. പിന്നെ വന്നു നോക്കിയപ്പോള്‍ എല്ലാം ചാമ്പലായി. ഒരാഴ്ചയായി ഉറങ്ങിയിട്ട്. ഞെട്ടല്‍ മാറിയിട്ടില്ല ഇപ്പോഴും.’ പറഞ്ഞുകൊണ്ടിരിക്കെ ചിലര്‍ രോഷംകൊണ്ടു. ചിലര്‍ കരഞ്ഞുതളര്‍ന്നു.

‘ആദ്യം എന്‍െറ വീടാ ആക്രമിച്ചത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കൊല്ലപ്പെട്ട ഷിബിന്‍െറ വീടും ഞങ്ങളും തമ്മില്‍ ഒരു കുടുംബം പോലെയാ. വ്യാഴാഴ്ച വീട്ടിലെ വണ്ടി സ്റ്റാര്‍ട്ടാക്കിയത് ഓനാ, ഷിബിന്‍, ഓന്‍െറ ബേറ്ററി കൊണ്ടുവന്നിട്ടാ ചെയ്തത്. എന്നിട്ടും എന്തിനാ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല’-വെള്ളൂര്‍, ചെറിയ വടക്കെവീട്ടില്‍ മൂസയുടെ ഭാര്യ അയിശു പറഞ്ഞു. ‘കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഞാന്‍ പോവാന്‍ ഒരുങ്ങിയതാ. അപ്പോഴാണ് അവന്‍െറകൂടെ വെട്ടേറ്റ വിജീഷിന്‍െറ വീട്ടില്‍ ചായപോലും വെക്കാത്തതറിഞ്ഞ് ചായ എത്തിച്ചുകൊടുത്തത്. എന്നിട്ട് പോകാന്‍ ഒരുങ്ങുമ്പോഴാ കല്ളേറ് തുടങ്ങിയത്. പിന്നെ, കത്തിക്കലായിരുന്നു. ഓരോ മുറിയിലും കയറി പണവും സ്വര്‍ണവും കവര്‍ന്നു. ഉപകരണങ്ങള്‍ വാരി കിണറ്റിലിട്ടു...’ വെള്ളച്ചാലില്‍ മൊയ്തുവിന്‍െറ മകന്‍െറ ഭാര്യ ആയിഷക്ക് പറയാനുള്ളത് പിതാവിന്‍െറ മരുന്നുപോലും കത്തിച്ചുകളഞ്ഞ ക്രൂരതയെക്കുറിച്ചാണ്. ഉപ്പക്കും ഉമ്മക്കും സുഖമില്ല. സംഭവശേഷം മലപ്പുറത്ത് മകളുടെ കൂടയാണ് ഉപ്പയും ഉമ്മയും കഴിയുന്നത്. ‘എങ്ങനെയെങ്കിലും തിരിച്ചുവന്ന് ഈ മണ്ണില്‍ക്കിടന്ന് മരിക്കണമെന്നാണ് ഉപ്പക്ക്’-അതു പറയുമ്പോള്‍ ആയിഷയുടെ കണ്ണുനിറഞ്ഞു.  72 വീടുകള്‍ ആക്രമിക്കപ്പെട്ടു. 25 വീടുകള്‍ പൂര്‍ണമായി പുന$സ്ഥാപിക്കേണ്ട അവസ്ഥയാണ്. സാധാരണക്കാരല്ല, പരിശീലനം ലഭിച്ചവരാണ് ആക്രമിച്ചത്. ഏതോ രാസവസ്തു ഉപയോഗിച്ചാണ് തീവെച്ചത്. അതാണ് കോണ്‍ക്രീറ്റ് വീടുകള്‍പോലും നശിക്കാന്‍ കാരണമെന്ന് കോടഞ്ചേരി സ്വദേശി ഇസ്മായില്‍ പറയുന്നു.

‘കാക്ക കൂടു കൂട്ടുന്നത് പോലയാ ഞാനെന്‍െറ വീടു തീര്‍ത്തത്. അതാ, ഒരു നിമിഷംകൊണ്ട് കത്തിത്തീര്‍ന്നത്...’ വെള്ളൂര്‍ കോടഞ്ചേരിയിലെ മുളിയില്‍ താഴക്കുനി റഫീഖിന് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. മന്ത്രി മുനീറും സംഘവും എത്തിയപ്പോഴാണ് റഫീക്ക് മനസ്സുതുറന്നത്. ‘14ാം വയസ്സില്‍ കൂടപ്പിറപ്പുകളുടെ ഒഴിഞ്ഞ വയറുകണ്ട് ചെന്നൈയിലേക്ക് വണ്ടികയറിയവനാണ് ഞാന്‍. ചായക്കടയില്‍ ജീവനക്കാരനായി 94വരെ അവിടെ കഴിഞ്ഞു. പിന്നെ ദുബൈയില്‍ പോയി. രാപ്പകലില്ലാതെ എരിയുന്ന മണലില്‍നിന്ന് സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടിയാണ് വീടൊരുക്കിയത്. സമ്പാദിച്ചതിന്‍െറ പങ്ക് കുടുംബത്തിനും നാട്ടുകാര്‍ക്കുമായി നല്‍കി. അതെനിക്ക് സന്തോഷമായിരുന്നു. കാരണം, അകലെ ഞാന്‍ അധ്വാനിക്കുമ്പോള്‍ കുടുംബത്തിന് താങ്ങും തണലുമായി നിന്നത് നാട്ടുകാരായിരുന്നു. അവരെങ്ങനെ മാറിപ്പോയി?. -റഫീഖ് ചോദിക്കുന്നു.

നാദാപുരത്തിന്‍െറ മനസ്സിലെപ്പോഴും വിഭാഗീയതയുടെ ചെറുതരി അണയാതെ കിടക്കുന്നുണ്ടെന്നതിന്‍െറ തെളിവാണിതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഒരു പതിറ്റാണ്ടുമുമ്പ് ഈ നാടുകണ്ട കലാപം വളരെ വലുതായിരുന്നു. രാഷ്ട്രീയക്കാരും സാമൂഹിക, സാംസ്കാരിക സംഘടനകളും ഒത്തുചേര്‍ന്ന് സമാധാനം തിരിച്ചുപിടിച്ചു. ബിനോയ്വിശ്വം എം.എല്‍.എയായിരുന്ന കാലത്ത് കലാപത്തിലേക്ക് തിരിച്ചുപോകില്ളെന്ന് പ്രതിജ്ഞയെടുത്തു. നഷ്ടങ്ങള്‍ പലരുടെയും കണ്ണുതുറപ്പിച്ചു. എന്നാല്‍, രാഷ്ട്രീയക്കാര്‍ നാദാപുരത്തിന്‍െറ മനസ്സിലെ മുറിവുകളുണങ്ങാന്‍ അനുവദിച്ചില്ല. അവര്‍ പലതരത്തില്‍ അത് വോട്ട് ബാങ്കിനായി ഉപയോഗിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാനും ശ്രമമുണ്ടായി. ചില പ്രദേശങ്ങള്‍ ചില സംഘടനകള്‍ സ്വന്തമാക്കി. ചെറുതും വലുതുമായ സംഘട്ടനങ്ങള്‍ പതിവായി. പലതിലും കൃത്യമായ പൊലീസ് അന്വേഷണം നടന്നില്ല. യഥാര്‍ഥ കുറ്റവാളികളെ പിടികൂടൂന്നതിനുപകരം രാഷ്ട്രീയകക്ഷികള്‍ എഴുതി നല്‍കുന്നവരെ പ്രതിയാക്കി. ഇത് ക്രിമിനലുകള്‍ക്ക് വളംവെച്ചു. ഇതിന്‍െറ തുടര്‍ച്ചയാണ് ഈ കൊലയും കൊള്ളയുമെന്ന് നാട്ടുകാര്‍ പറയുന്നു.
(നാളെ: ഇവിടെയായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്...)

ഈ മക്കളെ ഞാനിനി എങ്ങനെ പോറ്റും?

Posted: 30 Jan 2015 06:08 PM PST

Image: 

പെരിഞ്ഞനം: ഈ മക്കളെ പോറ്റാന്‍ ഞാനിനി എന്തുചെയ്യം? കോടതിവിധിയറിഞ്ഞ് മക്കളെ ചേര്‍ത്തുനിര്‍ത്തി നിറഞ്ഞ കണ്ണുകളോടെ നവാസിന്‍െറ ഭാര്യ സിമിക്ക് ചോദിക്കാനുണ്ടായിരുന്നത് ഇത്രമാത്രം. ‘‘ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ ഇക്കയാണ് എന്നെ നിര്‍ബന്ധിച്ചത്. പഠനം പാതിവഴിയില്‍ എത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. രോഗം മൂലം ഡാഡിക്ക് (പിതാവ് ഇഖ്ബാല്‍) ജോലി ചെയ്യാന്‍ വയ്യ. വീട്ടിലെ കാര്യങ്ങള്‍ കഷ്ടിച്ചാണ് കഴിയുന്നത്. മക്കളുടെ ഭാവി ഓര്‍ക്കുമ്പോള്‍... വാക്കുകള്‍ സിമിയുടെ തൊണ്ടയില്‍ കുരുങ്ങി.

യു.കെ.ജിയില്‍ പഠിക്കുന്ന നിഹാലും നാലാം ക്ളാസുകാരി നസ്നയും ഉമ്മയുടെ നനഞ്ഞ മുഖത്തേക്ക് സങ്കടത്തോടെ നോക്കി നിന്നു. പ്രിയ പിതാവിന്‍െറ നഷ്ടത്തോട് പൊരുത്തപ്പെട്ട പോലെ വികാരരഹിതമായിരുന്നു കുഞ്ഞുമക്കളുടെ മുഖം. കേസിന്‍െറ വിധി വരുന്നതിനോടനുബന്ധിച്ച് കാട്ടൂരില്‍നിന്ന് നവാസിന്‍െറ ഉമ്മ നബീസ പേരക്കുട്ടികളെയും മരുമകളെയും ആശ്വസിപ്പിക്കന്‍ എത്തിയിരുന്നു. ‘നിരപരാധിയായ മോനെ കൊന്നവര്‍ക്ക് ജീവപര്യന്തം പോര, വധശിക്ഷ തന്നെ വേണം’ പൊട്ടിക്കരഞ്ഞ് ആ മാതാവ് പറഞ്ഞു. അത്താണി നഷ്ടപ്പെട്ട കുടുംബത്തെ രക്ഷിക്കാന്‍ നവാസിന്‍െറ ഭാര്യ സിമിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അക്കാലത്ത് വീട്ടിലത്തെിയ രാഷ്ട്രീയനേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് നല്‍കിയ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നവാസിന്‍െറ കുടുംബം.
 

ഫെയര്‍ മീറ്ററിനൊപ്പം ടിക്കറ്റ് പ്രിന്‍ററും; മുജീബിന്‍െറ ഓട്ടോക്ക് പുതിയ വഴി

Posted: 30 Jan 2015 06:06 PM PST

Image: 

മഞ്ചേരി: ടിക്കറ്റ് സംവിധാനം ഓട്ടോറിക്ഷയില്‍ പ്രായോഗികമാണെന്ന് സ്ഥാപിക്കുകയാണ് മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ ട്രഷററുമായ മുജീബ്റഹ്മാന്‍ പത്തിരിയാല്‍. ഫെയര്‍ മീറ്ററും ടിക്കറ്റ് പ്രിന്‍ററും ഓട്ടോയില്‍ സ്ഥാപിച്ച് ഇത് നിയമാനുസൃതമാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനെ ബോധ്യപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് മുജീബ്.

 സാധാരണ ഉപയോഗിക്കുന്ന ഫെയര്‍ മീറ്റര്‍ തന്നെയാണ് മുജീബ് റഹ്മാന്‍െറ ഓട്ടോറിക്ഷയിലും. ഇത് നിര്‍മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് യാത്രക്കാരന് അറിയേണ്ട മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് അനുബന്ധ പ്രിന്‍ററും ഘടിപ്പിച്ചിരിക്കുകയാണ്. വാഹന നമ്പര്‍, യാത്ര തുടങ്ങിയ സമയം, അവസാനിച്ച സമയം, ദൂരം, വെയിറ്റിങ് സമയം, മീറ്റര്‍ ഫെയര്‍, അഡീഷനല്‍ ചാര്‍ജ്, ആകെ ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്ത ടിക്കറ്റാണ് യാത്രയുടെ അവസാനം ലഭിക്കുക. പൂര്‍ണമായും സുതാര്യം.

യാത്രാനിരക്ക് രേഖപ്പെടുത്തി ടിക്കറ്റ് പ്രിന്‍റ് എടുക്കാനുള്ള ലളിത സംവിധാനം നടപ്പാക്കിയാല്‍ ഓട്ടോ സര്‍വീസിന്‍െറ പേരില്‍ ചൂഷണമോ തര്‍ക്കമോ ഉണ്ടാവില്ളെന്ന് മുജീബ് റഹ്മാന്‍ പറയുന്നു.  പണം മുടക്കി യാത്ര ചെയ്യുന്നയാള്‍ക്ക് എത്ര ദൂരം യാത്ര ചെയ്തെന്നും നിയമാനുസൃതം ഇതിന്‍െറ ചാര്‍ജ് എത്രയാണെന്നും അറിയാന്‍ അവകാശമുണ്ട്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാതെയും മീറ്ററുണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കാതെയും  യാത്രക്കാരെ ചൂഷണം ചെയ്യുന്ന സ്ഥിതിയുണ്ട്. ഓടിയ ദൂരത്തിന് കൃത്യമായി പണം കിട്ടാതെ ഓട്ടോറിക്ഷക്കാര്‍ മടങ്ങേണ്ട സാഹചര്യമുണ്ടാവാറുണ്ട്. തര്‍ക്കത്തിന് ഇടയില്ലാതെ മുഴുവന്‍ വിവരങ്ങളും ടിക്കറ്റില്‍ പ്രിന്‍റ് ചെയ്താല്‍ ആധികാരിക രേഖയായിരിക്കുമെന്നും അധികം പണച്ചെലവില്ലാതെ ഇത് നടപ്പാക്കാമെന്നും മുജീബ് റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു.
മലപ്പുറം ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ സുഷമനെ ഓട്ടോയില്‍ കയറ്റി അല്‍പദൂരം ഓടി ടിക്കറ്റ് മുറിച്ച് കൊടുത്താണ് മുജീബ് റഹ്മാന്‍ ചോദിച്ചത് എന്തുകൊണ്ട് ഇത് നടപ്പാക്കിക്കൂടെന്ന്.

നേരത്തെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാത്ത വിഷയത്തില്‍ അന്യായമായി ഓട്ടോ ഡ്രൈവര്‍മാരില്‍നിന്ന് സര്‍ക്കാര്‍ പണം പിരിച്ചത് തിരിച്ചു കൊടുക്കാതായതോടെ നിയമയുദ്ധം നടത്തി ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ച് സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ബോധ്യപ്പെടുത്തിയയാളാണ് മുജീബ് റഹ്മാന്‍. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വര്‍ഷാവസാനം നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ളെന്നും വിവരാവകാശ കമീഷന്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നുമുള്ള വിവരങ്ങള്‍ മുജീബ് റഹ്മാന്‍ പുറത്ത് കൊണ്ടുവന്നിരുന്നു. പുതിയ ഓട്ടോമീറ്റര്‍ സംവിധാനം ഗതാഗത വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും മുഖവിലക്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഓട്ടോ ഡ്രൈവര്‍.
 

വെറും വാക്കുകളല്ല; അവ വെളിച്ചമാണ്

Posted: 30 Jan 2015 05:54 PM PST

Image: 

‘...മണ്ണ് മണ്ണിലേക്ക്; ചാരം ചാരത്തിലേക്ക്; പൊടി പൊടിയിലേക്ക്. അവസാനത്തിലത്തൊതെ ഒന്നും ആരംഭിക്കുന്നില്ല. എല്ലാ തുടക്കവും എന്തെങ്കിലും അവസാനത്തില്‍നിന്നാണ് ആരംഭിക്കുന്നത്’ ^ഷുസെ സരമാഗു

ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, മാനവികത എന്നതൊന്നും വെറുംവാക്കുകളല്ല, അവ മനുഷ്യസമൂഹം സ്വന്തം ജീവിതം നല്‍കി വികസിപ്പിച്ച വിസ്മയങ്ങളാണ്. നിങ്ങളുടെ ചൂഷണത്തിന്‍െറ ചോരപുരണ്ട പണത്തിനു മുകളില്‍ പരുന്തുകള്‍ പറക്കുമായിരിക്കും; എന്നാല്‍, മനുഷ്യജീവിതത്തിന്‍െറ പ്രാണന്‍ പ്രകാശിക്കുന്ന അപൂര്‍വം വാക്കുകള്‍ക്കുമുകളില്‍, ഒരു ഫാഷിസ്റ്റ് കഴുകനെയും പറക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ളെന്ന്, ജനാധിപത്യസമൂഹങ്ങളൊക്കെയും പ്രഖ്യാപിക്കേണ്ടതുണ്ട്. രണ്ട് വാക്കല്ളേ എന്നല്ല, എല്ലാ വാക്കുകളുടെയും ഉള്ളടക്കങ്ങളിലുണ്ടായിരിക്കേണ്ട മഹത്തായ മൂല്യബോധത്തിന്‍െറ സാന്നിധ്യങ്ങള്‍ എന്ന അര്‍ഥത്തിലാണ് മതനിരപേക്ഷത മുതല്‍ സോഷ്യലിസംവരെയുള്ള വാക്കുകളെ മനുഷ്യര്‍ സ്വീകരിക്കേണ്ടത്. സ്വാതന്ത്ര്യത്തെ കൊടുങ്കാറ്റുകളുടെ രഥത്തില്‍ മുദ്രണംചെയ്യപ്പെട്ട ഘോരമായ പദം എന്നാണ് ആല്‍ബേര്‍ കാമു വിശേഷിപ്പിച്ചത്. എന്നാലിതിനെ ഒരു ഫാഷിസ്റ്റ് ഒരു വെറുംവാക്ക് എന്നും പറയും. അതുപോലെ മതനിരപേക്ഷതയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ‘ഓ അതും ഒരു വെറുംവാക്കെന്ന്’ എല്ലാവരെക്കൊണ്ടും പറയിപ്പിക്കാനാവുമെന്നാണ് അവര്‍ വെറുതെ മോഹിക്കുന്നത്. അവര്‍ക്ക് ചരിത്രം ചിരിപ്പിക്കുന്ന ഐതിഹ്യങ്ങളും; ശാസ്ത്രം വെറും ബാലസാഹിത്യവുമാണ്. മനുഷ്യര്‍ ‘അവര്‍ക്ക്’ മുന്നില്‍, ഏതൊക്കെ വേഷംകെട്ടി ആടുമ്പോഴും ‘മ്ളേച്ഛരും, ആര്യരുമാണ്.’ സങ്കീര്‍ണമായ മനുഷ്യസംസ്കാരത്തെ ഹിറ്റ്ലര്‍ മൂന്നായി ചുരുക്കിയെങ്കില്‍, ഹിറ്റ്ലറുടെ ‘ആചാര്യ-ശിഷ്യര്‍’ അതിനെ രണ്ടു മാത്രമാക്കി ചുരുക്കി ആ ഹിറ്റ്ലര്‍ക്കും മുന്നില്‍ നില്‍ക്കാന്‍ കഴിവാര്‍ജിച്ചവരാണ്. ‘നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്ലര്‍ എത്രയോ പാവമാണെന്ന്’ സഹോദരന്‍ അയ്യപ്പന്‍ മുമ്പ് പറഞ്ഞത്, ഇപ്പോള്‍ എത്ര ആവര്‍ത്തിച്ചാലും അധികമാവില്ല. കുത്തബ്മീനാറിന്‍െറ മുകളില്‍നിന്ന് ഒരു മാലാഖ ഇറങ്ങിവന്ന്, ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ മതനിരപേക്ഷത വേണമോ എന്ന് ചോദിച്ചാല്‍, ഞാനാദ്യം മതനിരപേക്ഷത വേണമെന്ന് പറയുമെന്നാണ് അബുല്‍കലാം ആസാദ് അന്ന് പ്രഖ്യാപിച്ചത്. മതനിരപേക്ഷതയില്ളെങ്കില്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം നിലനില്‍ക്കില്ല എന്നതുകൊണ്ടാണ് അദ്ദേഹം അന്നങ്ങനെ പറഞ്ഞത്. ഒരു പരസ്യമെന്ന അര്‍ഥത്തിലല്ല, ജനാധിപത്യത്തിന്‍െറ ‘പൊരുള്‍’ എന്ന അര്‍ഥത്തിലാണ് അന്നദ്ദേഹം അങ്ങനെ പറഞ്ഞത്. എന്നാലിന്ന് വെറുമൊരു പരസ്യപദമായി നിലനില്‍ക്കാന്‍പോലും അതിനെ അനുവദിക്കുകയില്ളെന്നാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്!

മുമ്പൊരു കുറിപ്പ് എഴുതിക്കൊണ്ടിരിക്കെയാണ്, സര്‍വ മുന്നൊരുക്കങ്ങളെയും നിഷ്പ്രഭമാക്കി, ‘വാക്കാങ്കളി’ എന്നൊരു പുതിയ വാക്ക്, ഒരു മിന്നല്‍കണക്ക് വെളിച്ചംനല്‍കി എനിക്ക് മുന്നില്‍ നൃത്തംവെച്ചത്. ‘കൈയാങ്കളി’കളോട് ഇടഞ്ഞുനിന്ന ഒരു ജനാധിപത്യ കാഴ്ചപ്പാടിന്‍െറ സാക്ഷാത്കാരം എന്ന അര്‍ഥത്തില്‍, ആ വാക്കന്ന് എന്നിലുണ്ടാക്കിയ സന്തോഷം എഴുതിഫലിപ്പിക്കുന്നതിനുമൊക്കെ എത്രയോ അപ്പുറംതന്നെയായി, ഇന്നുമൊരു പ്രചോദനകേന്ദ്രമായി തുടരുന്നു. ‘കൈയാങ്കളികളെ’ നിങ്ങള്‍ക്കുവിട, ‘വാക്കാങ്കളികളെ’ നിങ്ങള്‍ക്ക് സ്വാഗതം, എന്ന് പ്രഭാഷണവേദികളില്‍ പറഞ്ഞപ്പോള്‍ സാംസ്കാരികസദസ്സുകള്‍ ഒരു വിസമ്മതവുമെന്യേ അതേറ്റെടുക്കുകയാണുണ്ടായത്. തിക്കോടിയില്‍വെച്ച് നടന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ യുവജനവിദ്യാര്‍ഥി പഠനക്ളാസില്‍വെച്ച് ഊര്‍ജസ്വലനായ ഒരു വിദ്യാര്‍ഥി ആ വാക്ക് ഞങ്ങള്‍ക്ക് വേണം എന്നു പറഞ്ഞത്, കുറച്ചൊന്നുമല്ല എനിക്കന്ന് ഉന്മേഷം പകര്‍ന്നത്. ശരീരങ്ങള്‍ പരസ്പരം ഏറ്റുമുട്ടി ചോര ചിന്തുന്നതിനല്ല, സംവാദങ്ങളുടെ ലോകത്ത് സജീവമായി, രക്തപ്രസാദമുള്ള ആശയങ്ങള്‍ക്ക് ജീവിതംനല്‍കുന്നതിനാണ്, ഒരു സര്‍ഗാത്മകസമൂഹം നേതൃത്വം നല്‍കേണ്ടതെന്ന, ഒരു സാധാരണകാര്യം തന്നെയാണ് ‘കൈയാങ്കളി’ക്കെതിരെ ‘വാക്കാങ്കളി’ എന്നൊരു വാക്കിലൂടെ അന്ന് ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. അന്ന് അറിയാതെപറഞ്ഞ ആ വാക്ക്, ഉള്ളില്‍ നിറച്ചത് ഒരു പ്രത്യേകതരം ഉന്മാദമാണ്. സ്വയം കെട്ടുപോകുന്നതില്‍നിന്ന് നമ്മെയൊക്കെയും രക്ഷിക്കുന്ന ഉപ്പാണ് ആ ഉന്മാദമെന്ന് നിക്കോസ് കസന്‍ദ്സാക്കിസ് എഴുതിയതാണ് ഇപ്പോള്‍ ഓര്‍മയിലത്തെുന്നത്. ആയുധംകൊണ്ടുള്ള ആക്രമണത്തെ, തത്സമയം ആശയംകൊണ്ട് പ്രതിരോധിക്കാനാവില്ളെന്നത് സത്യമാണ്. പക്ഷേ, അപ്പോഴത്തെ അടിയന്തരാവസ്ഥ കഴിഞ്ഞാല്‍, പ്രതിരോധ നേതൃത്വം ആശയസമരങ്ങളാണ് ഏറ്റെടുക്കേണ്ടത്.കൈയേറ്റങ്ങളെപ്പോലും ‘വാക്കേറ്റ’ങ്ങള്‍കൊണ്ടുമാത്രം ചെറുക്കാനാവുന്നൊരു കാലംവരും. പക്ഷേ, അത്രമേല്‍ മനുഷ്യര്‍ വളരുന്നൊരുകാലത്ത് ‘കൈയേറ്റം’ എന്നൊരു വാക്കും പഴയ കല്‍മഴുവിനും, ഇന്നത്തെ ‘ചോര’മുദ്രാവാക്യങ്ങള്‍ക്കുമൊപ്പം മ്യൂസിയങ്ങളില്‍ ‘ശാശ്വതശാന്തി’ അനുഭവിക്കുകയാവും! ‘അന്യന്‍െറ വാക്കുകള്‍പോലും സംഗീതംപോലെ ആസ്വദിക്കുന്നൊരുകാലം വരുമെന്ന്’ മാക്സിംഗോര്‍ക്കിയുടെ സാറ്റിന്‍; അന്ന് യഥാര്‍ഥ സംഗീതത്തിന്‍െറ അവസ്ഥയെന്താകുമെന്ന് അടയാളപ്പെടുത്താന്‍പോലുമാവാതെ പരിഭ്രമിച്ച് ഇന്ന് നമ്മളും!

‘ഫ്രിഡ്ജില്‍ വെച്ചിട്ടും ചീഞ്ഞ പച്ചക്കറികളുടെ കൂട്ടനിലവിളികളുടെ മണം’ എന്നൊരൊറ്റ രൂപകംകൊണ്ട് സ്വന്തം കാലത്തെ സാക്ഷ്യപ്പെടുത്തിയ വി. ജയദേവ് എന്ന കവി, ‘ഈ ഭൂമിയിലെ ഏറ്റവും അവസാനത്തെ കവിത ആരാണെഴുതാന്‍ പോകുന്നതെന്ന’, ഫാഷിസ്റ്റ് വിരുദ്ധ കവിതയില്‍, ‘ജന്മദിനത്തിന് ആരോ കൊണ്ടുവന്നേല്‍പിച്ച കേക്ക് മുറിക്കുമ്പോള്‍, ഒരുകത്തി ആര്‍ക്കുവേണ്ടിയോ ബാക്കിയാവുന്നു’ എന്നെഴുതിയത്, അന്നത് വായിച്ചതിനേക്കാളെത്രയോ പേടിയോടെയാണ് ഇന്ന് ഞാന്‍ കേള്‍ക്കുന്നത്. കേക്കല്ല, നമ്മുടെ ചങ്കാണവര്‍, ബാക്കിവന്ന ആ കത്തികൊണ്ട് ഇപ്പോള്‍ മുറിക്കാന്‍ നോക്കുന്നത്.

സെക്കുലറിസവും സോഷ്യലിസവും കാക്കത്തൊള്ളായിരം വാക്കുകളില്‍പെട്ട രണ്ട് വെറുംവാക്കുകളല്ല; മറിച്ചത് മറ്റെല്ലാ വാക്കുകള്‍ക്കും വെളിച്ചം നല്‍കുന്ന ‘താക്കോല്‍ പദങ്ങളില്‍’ പ്രധാനപ്പെട്ട  രണ്ട് മൗലികവാക്കുകളാണ്. ജനാധിപത്യപ്രയോഗം അനിവാര്യമാക്കുന്ന സാമൂഹികവളര്‍ച്ചയുടെ ഗംഭീരമായ സൂചകങ്ങള്‍ എന്ന അര്‍ഥത്തിലാണത് ശ്രദ്ധേയമാകുന്നത്. ഭക്തിപ്രസ്ഥാനം, നവോത്ഥാനം, കര്‍ഷകത്തൊഴിലാളി സമരങ്ങള്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍, മനുഷ്യരെ കൂടുതല്‍ മനുഷ്യരാക്കാനുള്ള സ്വപ്നങ്ങള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്നുണ്ടായ മഹത്തായ ആദര്‍ശങ്ങളെയാണത് പ്രതിനിധാനംചെയ്യുന്നത്. മുടന്തുന്ന ഇന്ത്യന്‍ മതനിരപേക്ഷതയെ സംബന്ധിച്ചിടത്തോളം ‘പരസ്യങ്ങളിലെങ്കിലും’ അത് സമസ്ത പ്രതാപങ്ങളോടെയും നിലനില്‍ക്കുന്നല്ളോ എന്നൊരാശ്വാസമാണ്, സംഘ്പരിവാര്‍ ഭരണം ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. പ്രായോഗികമായി എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, ഒരു പരസ്യപദമായെങ്കിലും മതേതരത്വം ഇവിടെ നിലനിന്നിരുന്നല്ളോ എന്നുപോലും ആശ്വസിക്കാന്‍ കഴിയാത്തവിധം; പരസ്യങ്ങളില്‍നിന്നുപോലും അതൊഴിവാക്കപ്പെടുകയും അതിനെതിരെയുള്ള വിമര്‍ശങ്ങളെ, ‘അതിലൊന്നും അത്രവലിയ ഒരു കാര്യവുമില്ളെന്ന’ വിധത്തില്‍ ‘അലസത’നടിച്ച് നേരിടുകയുമാണ്, അധികാരസ്ഥാനത്തിരിക്കുന്നവര്‍ ചെയ്യുന്നത്. അതിനുവേണ്ടി ഒരിക്കല്‍ കള്ളദൈവമെന്നവരുടെ സ്വന്തം അരുണ്‍ഷൂരി മലിനപ്പെടുത്തിയ മഹാനായ അംബേദ്കറെ മുതല്‍; ‘ഇന്ത്യക്കാരനല്ളെന്ന്’ അവര്‍ നിരന്തരം കുറ്റപ്പെടുത്തുന്ന നെഹ്റുവിനെവരെ, അണിനിരത്താന്‍പോലും തയാറായിരിക്കുന്നുവെന്നത് ഒരു രാഷ്ട്രീയതമാശക്കപ്പുറം, ചിന്തയെയും വിമര്‍ശബോധത്തെയും ശിക്ഷിക്കുന്ന ഫാഷിസ്റ്റ് തന്ത്രങ്ങളുടെ ഭാഗമായി തിരിച്ചറിയേണ്ടതുണ്ട്. 1976ലെ 42ാം ഭരണഘടനാഭേദഗതിക്കുമുമ്പ്, ഈയൊരുവാക്കുണ്ടായിരുന്നുവോ എന്നാണ്, വാക്കില്ളെങ്കിലും, പ്രയോഗത്തില്‍ അതുണ്ടായാല്‍പോരേയെന്നാണ്, ഗോദ്സെക്ക് ക്ഷേത്രംപണിയാന്‍ കല്ല് അട്ടിവെക്കുന്നവര്‍ ആവേശപൂര്‍വം ചോദിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് സമയത്തുപോലും ‘നമ്മളൊന്നല്ളേ ചക്കരേ’ എന്ന് ചേര്‍ത്തുപിടിച്ച് പറയാനാവാത്തവരാണ്, ഒരു സെക്കുലര്‍ രാഷ്ട്രത്തിലെ ജനതയെ രാമന്‍െറ ‘നല്ല’ മക്കളും, ഹറാംപിറന്ന ‘ചീത്തമക്കളു’മായി ഒരു ജാള്യവുമില്ലാതെ വിഭജിക്കുന്നതില്‍ കോരിത്തരിക്കുന്നവരാണ്, റിപ്പബ്ളിക് പരസ്യങ്ങളില്‍നിന്ന്, രണ്ടുവാക്ക് പോയാലെന്താണെന്ന് നിവര്‍ന്നുനിന്ന് ചോദിക്കുന്നത്.

‘വാക്കാങ്കളി’ എന്നൊരു നല്ലവാക്കിന് ഇവ്വിധമൊരു വിപര്യയവും ഉണ്ടായിത്തീരുമെന്ന്, ആ വാക്ക് വെളിച്ചമുണ്ടാക്കുംവിധം നാവില്‍വന്ന നേരത്ത്, ഞാനൊരിക്കലും നിനച്ചിരുന്നില്ല! നല്ലതിനെയെല്ലാം ചീത്തയാക്കിമാറ്റുന്ന രാഷ്ട്രീയമാണ് ഫാഷിസം. മരുപ്പച്ചകളെ അതെളുപ്പം മരുഭൂമികളാക്കും! കൈയാങ്കളികള്‍ തുടരുന്നതോടൊപ്പം, ‘വാക്കാങ്കളികള്‍’ അതിനെ വളര്‍ത്താന്‍ കഴിയുംവിധം അവര്‍ക്കുപയോഗിക്കാന്‍ കഴിയും. ഇന്നലെവരെ യഥാര്‍ഥ മതനിരപേക്ഷതയെ ‘വ്യാജമതേതരത്വം’ എന്ന് വിളിച്ചവര്‍, ഇന്ന് ആ ‘വ്യാജ’മെന്നവര്‍ മുദ്രകുത്തിയ, മതേതരത്വത്തിന്‍െറ നിഴലിനെപോലും പേടിക്കുകയാണ്! ഒരു പരസ്യപദം മാത്രമായിരിക്കുമ്പോഴും മതനിരപേക്ഷതയും സോഷ്യലിസവും അവരെ വല്ലാതെ പേടിപ്പിക്കുന്നു!

ഗോദ്സെ സ്മൃതിയാണ് അവര്‍ക്കിന്ന് ‘ശൗര്യദിനം’! വൃദ്ധനും നിരായുധനുമായിരുന്ന നേരത്ത് ആ ‘മഹാത്മാവിന്‍െറ’ കാലില്‍വീണ് നെഞ്ചില്‍ വെടിവെച്ച ‘ഗോദ്സെഭീരു’വിനെ ധീരനാക്കുന്ന ഫാഷിസ്റ്റ് ഇന്ദ്രജാലമാണ്, ആ ‘ശൗര്യദിനസ്മരണ’യില്‍ ഘനീഭവിച്ച് കിടക്കുന്നത്.  ഗ്രഹാം സ്റ്റൈന്‍സിനെയും മക്കളെയും ചുട്ടുകൊന്ന നമ്പര്‍വണ്‍ ക്രിമിനല്‍ ദാരാ സിങ്ങിനെ ‘ഹീറോ’യാക്കിയതും അയാളുടെ ജന്മസ്ഥലത്തിന് ‘ദാരാലാന്‍ഡ്’ എന്ന് അവര്‍ പേര് നല്‍കിയതും വര്‍ത്തമാനചരിത്രം. സംഘ്പരിവാര്‍ ഭരണപശ്ചാത്തലത്തില്‍ ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്ത സംഘത്തലവന്‍ മോഹന്‍ ഭാഗവതിന്‍െറ പ്രഭാഷണത്തില്‍ പേരിനെങ്കിലും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായ ഇന്ത്യയെ ‘ഹിന്ദുരാഷ്ട്ര’മെന്ന് വിളിച്ചിട്ട് മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതും മറക്കാറായിട്ടില്ല! ‘ഘര്‍ വാപസി’ എന്ന ധാരാളം ആനുകൂല്യങ്ങളും കിഴിവുകളുമുള്ള മെഗാമതപരിവര്‍ത്തനമേള മുതല്‍ അയ്യയ്യയ്യേ... എന്നാരും പറഞ്ഞുപോകുംവിധം 102ാം ശാസ്ത്രകോണ്‍ഗ്രസില്‍ നടന്ന കോപ്രായങ്ങള്‍വരെ മതനിരപേക്ഷതക്കെതിരെയുള്ള വെല്ലുവിളികളല്ളെങ്കില്‍ അവയെല്ലാംപിന്നെ മറ്റെന്താണ്! ഭൂതകാലത്തിന്‍െറ പാതാളക്കൊല്ലിയില്‍നിന്ന്, അപൂര്‍വ ‘പാതാളക്കരണ്ടികള്‍’ ഉപയോഗിച്ച് സംഘശക്തികള്‍ പൊക്കിയെടുത്ത ‘ദീനാനാഥ്ബത്ര’കളുടെ ജല്‍പനങ്ങള്‍ വേറെ...ഇതിന്‍െറയൊക്കെ തുടര്‍ച്ചയിലാണ്, ‘സെക്കുലര്‍ സോഷ്യലിസ്റ്റ് പേടിപ്പനി’ പിടിച്ചവരുടെ പരസ്യഭീതി! ഫാഷിസ്റ്റുകള്‍ ഇവ്വിധം സെക്കുലറിസത്തെയും സോഷ്യലിസത്തെയും ഭയപ്പെടുമ്പോള്‍ സെക്കുലറിസവും സോഷ്യലിസവും സ്വന്തം വീടിന്‍െറ ‘ഐശ്വര്യം’ എന്നെഴുതിവെക്കാന്‍ ജനാധിപത്യവാദികള്‍ ധീരരാവണം!
 

ഇതുതന്നെ ഒരു ആണവദുരന്തം

Posted: 30 Jan 2015 05:47 PM PST

Image: 

സാമ്പത്തികമായും അല്ലാതെയും ജനങ്ങളെ മുഴുവന്‍ ബാധിക്കാന്‍ പോകുന്ന വിഷയമെന്ന നിലക്ക് ഇന്ത്യ-യു.എസ് ആണവക്കരാറിലെ പുതിയ ധാരണകളെപ്പറ്റി വിശദമായും വ്യാപകമായും ചര്‍ച്ച നടക്കേണ്ടതുണ്ട് -പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ഒബാമയും തമ്മിലുണ്ടാക്കിയ ധാരണയില്‍ ജനപ്രതിനിധികളോ പൗരാവകാശ സംഘടനകളോ രാഷ്ട്രീയ നേതൃത്വങ്ങളോ ഒരു ഘട്ടത്തിലും പങ്കാളിയായിട്ടില്ലാത്ത സ്ഥിതിക്ക്. സ്വന്തം നാടുകളിലെ നിയമങ്ങളെ എങ്ങനെ മറികടക്കാമെന്നു മാത്രമാണ് രണ്ട് നേതാക്കളും ചിന്തിച്ചത്.

ഭരണഘടനാനുസൃത ജനാധിപത്യത്തില്‍ ഇതിന്‍െറ നിയമസാധുതപോലും പരിശോധിക്കപ്പെടണം. ബുഷും മന്‍മോഹന്‍സിങ്ങും ഒപ്പുവെച്ച ആണവക്കരാറിനെപ്പറ്റി പാര്‍ലമെന്‍റിന് വിവരമെങ്കിലുമുണ്ടായിരുന്നു. അതുപ്രകാരമാണ് സൈനികവും അല്ലാത്തതുമായ ആണവപ്രവര്‍ത്തനങ്ങള്‍ വേര്‍തിരിക്കാനും സിവിലിയന്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അനുവദിക്കുമെന്ന് ഇന്ത്യ സമ്മതിച്ചത്. എന്നാല്‍, സര്‍ക്കാറുകള്‍ക്ക് സമ്മതമായിരുന്ന കരാര്‍ സ്വകാര്യ ആണവ കമ്പനികള്‍ക്ക് സ്വീകാര്യമായില്ല. പരമാവധി ഇളവുകള്‍ അവര്‍ക്ക് നല്‍കിയിട്ടും അവര്‍ തൃപ്തരായിരുന്നില്ല. ഇന്ത്യ തട്ടിക്കൂട്ടിയ സിവിലിയന്‍ ബാധ്യതാ നിയമം (സി.എല്‍.എന്‍.ഡി.എ) ആണവസാമഗ്രി ദാതാക്കള്‍ക്ക് ബാധ്യത നിശ്ചയിച്ചെങ്കിലും അത് കരാറിന്‍െറ  മൂല്യത്തോളമാക്കി (പരമാവധി 1500 കോടി രൂപ വരെ) പരിമിതപ്പെടുത്തുകയാണ് ചെയ്തത്. കരാര്‍ മൂല്യം പത്തുലക്ഷമാക്കി നിശ്ചയിച്ചാല്‍ അത്രമാത്രമേ കമ്പനികള്‍ തരേണ്ടതുണ്ടായിരുന്നുള്ളൂ എന്നര്‍ഥം! ഇതിന്‍െറ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഒരു റിട്ട് ഹരജി സുപ്രീംകോടതിക്ക് മുമ്പാകെ ഉണ്ടുതാനും. എന്നാല്‍, ഇപ്പോള്‍ മോദിയും  ഒബാമയും ഉണ്ടാക്കിയ ധാരണയില്‍, ഈ പരിമിത ബാധ്യതയില്‍നിന്നുപോലും കമ്പനികളെ മുക്തരാക്കിയിരിക്കുകയാണ്.

ആണവ കമ്പനികള്‍ നല്‍കുന്ന സാമഗ്രികളുടെ തകരാറു കാരണം അത്യാഹിതം സംഭവിച്ചാലും ഇനി അവര്‍ക്ക് പ്രശ്നമുണ്ടാകില്ല. ജപ്പാനിലെ  ഫുകുഷിമയില്‍ 2011ലുണ്ടായ ദുരന്തം ഇതുവരെ വരുത്തിയ ചെലവ് 10,500 കോടി ഡോളറാണ്- അതും ആണവശാല സുരക്ഷിതമായി കുഴിച്ചുമൂടാനുള്ള ചെലവ് ഉള്‍പ്പെടുത്താതെ. ചെര്‍ണോബില്‍ ദുരന്തം കഴിഞ്ഞ 30 വര്‍ഷം വരുത്തിവെച്ചത് 23,500 കോടി ഡോളറിന്‍െറ നാശനഷ്ടങ്ങളാണ്. ഭോപാല്‍ ദുരന്തത്തില്‍ കാര്‍ബൈഡ് കമ്പനി നഷ്ടപരിഹാരം തരാതെ രക്ഷപ്പെട്ട അനുഭവമുണ്ടായിട്ടും കമ്പനികള്‍ക്ക് പൂര്‍ണമായ ബാധ്യതാ മുക്തി നല്‍കിയ നടപടി പരിശോധിക്കപ്പെടുകതന്നെ വേണം. ആണവക്കരാറനുസരിച്ച് സ്ഥാപിക്കാന്‍ പോകുന്ന രണ്ട് ആണവശാലകളിലും (ഗുജറാത്തിലെ മീഠി വിര്‍ദിയിലെ തോഷിബ-വെസ്റ്റിങ് ഹൗസ് പദ്ധതിയിലും ആന്ധ്രപ്രദേശിലെ കൊവ്വഡയിലെ ജനറല്‍ ഇലക്ട്രിക്-ഹിതാച്ചി പദ്ധതിയിലും) ഉപയോഗിക്കാന്‍ പോകുന്നത് സുരക്ഷിതമെന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞ സാങ്കേതിക സംവിധാനങ്ങളല്ല എന്നും ഓര്‍ക്കണം. മറ്റു രാജ്യങ്ങള്‍ സ്വന്തം ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുമ്പോഴാണ് മോദി സര്‍ക്കാര്‍ കമ്പനികളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്നത്. ജപ്പാനും ഓസ്ട്രിയയും സ്വിറ്റ്സര്‍ലന്‍ഡും ജര്‍മനിയുമെല്ലാം നിലവിലെ ബാധ്യതാ പരിധിപോലും എടുത്തുകളയുകയാണ് ചെയ്തിട്ടുള്ളത്. കമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കിയതിന് പകരമായി കൊണ്ടുവരുന്ന ‘ഇന്‍ഷുറന്‍സ് പൂള്‍’ സമ്പ്രദായം വെറും കബളിപ്പിക്കല്‍ തന്ത്രമാണ്.  24.4 കോടി ഡോളറിന്‍െറ ഇന്‍ഷുറന്‍സ് നിധിയാണത്രെ വിഭാവനം ചെയ്യുന്നത്. ഇതില്‍ പകുതി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും ബാക്കി കേന്ദ്ര സര്‍ക്കാറും നല്‍കും പോലും. എന്നുവെച്ചാല്‍ നികുതിയായി  ജനങ്ങള്‍ തന്നെ ഇത് വഹിക്കണമെന്ന്. ആണവസപ്ളയര്‍മാര്‍ ഇതിന്‍െറ പങ്കുവഹിക്കാമെന്ന് സമ്മതിച്ചാലോ, വൈദ്യുതി നിരക്കിലൂടെ അവരത് ജനങ്ങളില്‍നിന്ന് ഈടാക്കുകയും ചെയ്യും. ആണവ അത്യാഹിതമൊന്നും സംഭവിച്ചില്ളെങ്കിലും ഈ അധികഭാരം ജനങ്ങള്‍ വഹിക്കേണ്ടതായി വരുമെന്നുകൂടി ഓര്‍ക്കുക.

ബദല്‍ ഊര്‍ജങ്ങള്‍ക്ക് അപകടം മാത്രമല്ല ചെലവും കുറവാണ്. ആണവ വൈദ്യുതിക്ക് യൂനിറ്റിന് 12 രൂപ വരുമെങ്കില്‍ സൗരവൈദ്യുതിക്കും കാറ്റ് വൈദ്യുതിക്കും യഥാക്രമം എട്ടും നാലരയും രൂപ വീതമേ വരൂ. ഫുകുഷിമക്കുശേഷം നിലവിലുള്ള ആണവശാലകള്‍ അടച്ചുപൂട്ടാനാണ് ജപ്പാനും ജര്‍മനിയും മറ്റും ശ്രമിക്കുന്നത്. അമേരിക്ക  തന്നെയും ബദല്‍ ഊര്‍ജരൂപങ്ങളെയാണ് ആശ്രയിക്കുന്നത്. ആണവശാലകള്‍ സ്ഥാപിക്കാനുള്ള ചെലവും, കാലാവധി കഴിഞ്ഞാല്‍ സംസ്കരിക്കാനുള്ള ചെലവും നടത്തിപ്പു ചെലവുമെല്ലാം കുതിച്ചുയരുന്നതും ഇതിനു കാരണമാണ്. ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം നോക്കിയാല്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ദുരന്തമാണ് യു.എസ് ആണവവ്യവസായമെന്ന് മൂന്നു പതിറ്റാണ്ടു മുമ്പേ ഫോര്‍ബ്സ് മാഗസിന്‍ ചൂണ്ടിക്കാട്ടിയതാണ്. ഏതുനിലക്കും നഷ്ടക്കച്ചവടമായ ആണവക്കരാറില്‍ കൂടുതല്‍ ഇളവ് നല്‍കി വിദേശ കമ്പനികള്‍ക്ക് ഇന്ത്യക്കാരെ വില്‍ക്കാനുള്ള തീരുമാനം ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും എടുത്തതാണെങ്കില്‍ അത് നിയമത്തിനും ഭരണഘടനക്കും സ്വദേശി സംസ്കൃതിക്കും ചേര്‍ന്നതല്ല; ഇന്ത്യാ റിപ്പബ്ളിക്കിന്‍െറ അഭിമാനം ഉയര്‍ത്തിപ്പിടിക്കുംവിധം അതില്‍ വീണ്ടുവിചാരം ആവശ്യമായിരിക്കുന്നു.
 

ഇ.എം.എസിനു ശേഷം വീണ്ടും കോടതിയലക്ഷ്യത്തില്‍ സി.പി.എം നേതാവ്

Posted: 30 Jan 2015 12:16 PM PST

Image: 
Subtitle: 
ജയരാജന്‍െറ 'ശുംഭന്‍' പ്രകാശം പരത്തിയില്ല

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ നാക്കുപിഴച്ചവര്‍ ഏറെയുണ്ടെങ്കിലും നിയമത്തിന്‍െറ ചങ്ങലയില്‍ കുരുക്കപ്പെടുന്നവരില്‍ ജയരാജന്‍ രണ്ടാമനാവുകയാണ്. ഒന്നാമന്‍ അദ്ദേഹത്തിന്‍െറ നേതാവ് ഇ.എം.എസ് തന്നെയാണ്.  ജഡ്ജിമാരെ ‘ശുംഭന്‍’ എന്ന് പ്രയോഗിച്ചതു വഴി പരാതിക്കാരന്‍െറ  തന്നെ വിധിക്കിരയായ ജയരാജന്‍ ജയിലിലേക്കുള്ള ഒരുക്കത്തിലാകുമ്പോള്‍ കോടതിയെ അവഹേളിക്കാന്‍ തോന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാവുകയാണ് ‘ശുംഭന്‍’പ്രയോഗത്തിനുള്ള വിധി.
1967ല്‍ കോടതിക്ക് വര്‍ഗതാല്‍പര്യമുണ്ടെന്ന് പരാമര്‍ശിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയനേതാവിനെ കോടതി ശിക്ഷിക്കുന്നത്. 2010 ജൂണ്‍ 26നായിരുന്നു ജയരാജന്‍ കോടതിക്കെതിരെ ചരിത്രപരമായ പരാമര്‍ശം നടത്തിയത്.
  ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിക്കേണ്ടവരാണെന്നും എന്നാല്‍, നീതിന്യായ പീഠത്തിലിരിക്കുന്ന ചില ശുംഭന്‍മാര്‍ നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനു പകരം നിയമങ്ങള്‍ ഉണ്ടാക്കുകയാണ് എന്നും ജയരാജന്‍ പറഞ്ഞു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഹൈകോടതി കേസ് വിചാരണക്ക് എടുത്തപ്പോള്‍ ശുംഭന്‍ എന്ന പ്രയോഗത്തിന്‍െറ അര്‍ഥത്തില്‍ നിന്ന് ജയരാജന്‍ മലക്കം മറിഞ്ഞു.
ശുംഭന്‍ എന്ന പദത്തിനര്‍ഥം പ്രകാശം പരത്തുന്നവര്‍ എന്നാണ് ഉദ്ദേശിച്ചതെന്ന് ജയരാജന്‍ പറഞ്ഞുവെങ്കിലും കോടതി ചെവിക്കൊണ്ടില്ല. പ്രയോഗത്തിനൊപ്പം ചേര്‍ത്തുവെച്ച മറ്റു വാചകങ്ങള്‍ കൂടി വീഡിയോ വഴി പരിശോധിച്ചപ്പോള്‍ കോടതിയെ അവഹേളിക്കുക തന്നെയാണ് ജയരാജന്‍െറ ലക്ഷ്യമെന്ന് ഹൈകോടതി കണ്ടത്തെി. മാപ്പ് പറഞ്ഞ് ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ ജയരാജന് അവസരമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം തയാറായില്ല. ശുംഭന്‍ എന്ന പ്രയോഗത്തിന് തിളങ്ങുന്നവന്‍ എന്നര്‍ഥം കല്‍പിച്ചെങ്കിലും ആ തിളക്കത്തില്‍ കോടതി വീണില്ല. ഇനി ജയിലിലേക്കുള്ള യാത്രക്കൊരുങ്ങി ചരിത്രത്തില്‍ ഇടം നേടുകയാണ് ജയരാജന്‍.

വിവാദങ്ങള്‍ക്കൊടുവില്‍ ഇതാ...

Posted: 30 Jan 2015 08:32 AM PST

Image: 

ഇന്ത്യയുടെ ഒളിമ്പിക്സാണ് ദേശീയ ഗെയിംസ്. രാജ്യത്തെ എല്ലാ കായികതാരങ്ങള്‍ക്കും   മത്സരിക്കാനും കരുത്തറിയിക്കാനും രാജ്യം വിഭജിക്കുംമുമ്പേ വിഭാവനം ചെയ്യപ്പെട്ട ആശയം. ലോക കായികരംഗം ഒന്നടങ്കം സമ്മേളിക്കുന്ന ലോകത്തിലെ ഏറ്റവുംവലിയ കായികമേളയുടെ ചുവടുപിടിച്ച് സാഹോദര്യവും അഖണ്ഡതയും വിളിച്ചോതി നാലുവര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ദേശീയ ഗെയിംസ് രാജ്യത്തിനൊരുത്സവമാണ്. ആ ഉത്സവത്തെ വരവേല്‍ക്കാനാണ് ദൈവത്തിന്‍െറ സ്വന്തംനാട് അണിഞ്ഞൊരുങ്ങുന്നത്.
ഏറെനീണ്ട അനിശ്ചിതത്വവും ആശങ്കകളും അവസാനിച്ച് 35ാം ദേശീയ ഗെയിംസ് യാഥാര്‍ഥ്യമാവുന്നു. രാജ്യം ഒന്നാകെ ശനിയാഴ്ച മുതല്‍ കൊച്ചുസംസ്ഥാനത്ത് ഒത്തുചേരുമ്പോഴും ഈ മേളകൊണ്ട് കേരളം എന്ത് നേടും എന്ന ചോദ്യം ബാക്കിയാകുന്നു. എങ്ങും ആരോപണങ്ങളും വിവാദങ്ങളുമാണ്. കായികതാരങ്ങളുടെ ഉന്നമനവും കായികസംസ്കാരത്തിന്‍െറ വളര്‍ച്ചയും ലക്ഷ്യമിടുന്ന ഗെയിംസിന്‍െറ വിജയം എല്ലാവരും ഒരുപോലെ ആഗ്രഹിക്കുമ്പോഴും ആശങ്കകളുടെ കാര്‍മേഘം ഒഴിയുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആതിഥ്യം അനുവദിച്ച ഗെയിംസിന് ആവശ്യമായ തയാറെടുപ്പുകള്‍ കേരളത്തിലുണ്ടായില്ളെന്നതിന് രണ്ടുപക്ഷമില്ല. തൊട്ടുമുമ്പത്തെ ഗെയിംസിന് വേദിയായ ഝാര്‍ഖണ്ഡിലെ ഒരുക്കങ്ങള്‍ വൈകുകയും മാവോവാദിഭീഷണി നടത്തിപ്പിന് തടസ്സമാവുകയും ചെയ്തത് കേരളത്തിന്‍െറ ഒരുക്കങ്ങള്‍ മന്ദഗതിയിലാക്കി. 2011ല്‍ 34ാം ഗെയിംസ് റാഞ്ചിയില്‍ യാഥാര്‍ഥ്യമായപ്പോഴും മഹാമേള നടത്തേണ്ടതിന്‍െറ പ്രാഥമികാലോചനകള്‍ക്കപ്പുറം കേരളം പോയിരുന്നില്ല. ഇടതുപക്ഷം ഭരിച്ചിരുന്ന കാലത്ത് അനുവദിച്ചുകിട്ടിയ ഗെയിംസിന്‍െറ നടത്തിപ്പ് മാറിവന്ന സര്‍ക്കാറിന്‍െറ പ്രഥമ പരിഗണനയിലുണ്ടായിരുന്നില്ളെന്നത് സത്യം. ഗെയിംസ് വരമ്പത്തെി നില്‍ക്കെ മാത്രമാണ് ചീഫ് സെക്രട്ടറിയാക്കാനാണെങ്കിലും ജിജി തോംസണെ പോലൊരു സ്പോര്‍ട്സ് സംഘാടകനെ സര്‍ക്കാര്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഡി.ജി.പിയായി വിരമിച്ചശേഷമാണ് ജേക്കബ് പുന്നൂസിനെ മേല്‍നോട്ടച്ചുമതല ഏല്‍പിച്ചതുതന്നെ. ഇത്തരം ഗെയിംസുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയക്കുറവ് പലപ്പോഴും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. അവസാന ഒരുക്കങ്ങളിലത്തെുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയ സ്ഥിതിയിലായിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും ആവശ്യമായ മുന്നൊരുക്കങ്ങളിലും സംശയലേശമന്യേ അമാന്തം കാട്ടി. ആവശ്യമായ ഫണ്ട് അനുവദിക്കുന്നതില്‍പോലും പ്രശ്നങ്ങളുണ്ടായി.

ഒടുവില്‍, ഗെയിംസ് നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് തീയതിതന്നെ പ്രഖ്യാപിക്കുന്നത്. പിന്നെ അന്ന് മുതല്‍ ഇന്നുവരെ ഒരു തട്ടിക്കൂട്ടലായിരുന്നു. സംസ്ഥാനം മുഴുവന്‍ പരന്നുകിടക്കുന്ന വേദികളില്‍ ഗെയിംസ് നടത്തുന്നതിന്‍െറ അപ്രായോഗികത തിരിച്ചറിയാതെപോയത് മുതല്‍ തുടങ്ങുന്നു കല്ലുകടി. പൂര്‍ത്തിയാകാത്ത സ്റ്റേഡിയങ്ങളും കായികോപകരണങ്ങുടെ അപര്യാപ്തതയും ഗെയിംസ് തുടങ്ങുന്നതിന് മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടംനേടിക്കഴിഞ്ഞു.

കേരളത്തിന്‍െറ കായികാവേശം പരിപോഷിപ്പിക്കേണ്ടതായിരുന്നു ദേശീയ ഗെയിംസിന്‍െറ ആതിഥ്യം. കായികതാരങ്ങളുടെ ഉന്നമനവും കായികസൗകര്യങ്ങളുടെ വളര്‍ച്ചയും ഗെയിംസ് പ്രദാനം ചെയ്യേണ്ടതായിരുന്നു. ഗെയിംസിന് തിരശ്ശീലയുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അത്തരമൊരാവേശം ഒരിടത്തും സന്നിവേശിക്കപ്പെട്ടില്ല. ഈ ലക്ഷ്യംവെച്ച് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെതന്നെ കൊണ്ടുവന്ന് നടത്തിയ റണ്‍ കേരള റണ്‍ പരിപാടി വിവാദങ്ങളുടെ പൂരപ്പറമ്പായി.   ആവിഷ്കരിച്ച പദ്ധതി വിജയിപ്പിക്കാനുള്ള ആലോചനകളില്‍ പ്രായോഗികബുദ്ധി ഒട്ടുമില്ലാതെയാണ് ഇവന്‍റ് മാനേജ്മെന്‍റിനെ ഏല്‍പിച്ചത്. കേരളത്തിന്‍െറ മൊത്തം ആവേശമായിത്തീരേണ്ട പരിപാടി ‘സര്‍ക്കാര്‍ ചെലവില്‍ ഒരു സ്ഥാപനത്തിന്‍േറതായി ചുരുങ്ങിയത് മറ്റൊന്നും കൊണ്ടല്ല. കേരളത്തിന്‍െറ കായികകരുത്ത് തെളിയിക്കേണ്ട ടീമുകളുടെ പ്രഖ്യാപനങ്ങളില്‍പോലും ഇടപെടലുകളുണ്ടായി. പി.ടി. ഉഷയെ പോലൊരാള്‍ ടീം സെലക്ഷനെ എതിര്‍ക്കുന്ന അവസ്ഥവന്നു. നടത്തിയ സെലക്ഷന്‍ ട്രയല്‍സുകളില്‍ മുന്നിലത്തെിയവരെ ടീമിലെടുക്കാതെ തഴഞ്ഞു. കായികരംഗത്തെ തലപ്പത്തിരിക്കുന്നവര്‍ ടീമുകളില്‍ അനധികൃതമായി സ്വന്തക്കാരെ തിരുകിക്കയറ്റുന്നതായും തെളിയിക്കപ്പെട്ടു. പക്ഷേ, ഇവിടെ ആര്‍ക്കും കുലുക്കമില്ല. സാര്‍ഥക വാഹകസംഘം മുന്നോട്ടുതന്നെ.

കേരളം നിറയെ ഗെയിംസ്
ഗെയിംസ് ഏഴുജില്ലകളിലായി നടത്താനുള്ള തീരുമാനം നമുക്ക് നഷ്ടമാക്കിയത് മികച്ചൊരു സ്പോര്‍ട്സ് കോംപ്ളക്സാണ്. പുണെയിലെ ബാലവാഡിയിലും റാഞ്ചിയിലെ ഹോട്വാറിലും ദേശീയ ഗെയിംസിന് ഒരുക്കിയ സ്റ്റേഡിയങ്ങള്‍ തികഞ്ഞ മാതൃകകളാണ്. ഏത് മത്സരങ്ങളും നടത്താന്‍ പാകമായതരത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങള്‍. റാഞ്ചിയില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ ജയിലിലായെങ്കിലും സംസ്ഥാനത്തിന് ലഭിച്ച കായികസൗകര്യങ്ങള്‍ കുറഞ്ഞിരുന്നില്ല. അങ്ങനെവരുമ്പോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കും കേന്ദ്രീകൃതസ്വഭാവം കൈവരുമായിരുന്നു. ഇവിടെയും അഴിമതി ആരോപണങ്ങള്‍ക്ക് ഒട്ടും കുറവില്ളെങ്കിലും ആരും കോടതി കയറാനൊ ജയിലില്‍ പോകാനൊ ഇടയില്ല. ഒളിമ്പിക് അസോസിയേഷന്‍തന്നെ സര്‍ക്കാര്‍ സൗകര്യങ്ങളില്‍ കാലതാമസം വരുത്തിയതായി പ്രഖ്യാപിച്ച് പുണ്യാളന്‍ ചമഞ്ഞ് കഴിഞ്ഞു. ഗെയിംസ് ഓര്‍ഗനൈസിങ് സെക്രട്ടറിക്ക് മന്ത്രിപദവിക്ക് തുല്യമായ പരിഗണന കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് ചുറ്റും കൂടിയവര്‍ ഗെയിംസിന്‍െറ മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവധാനത ചൂണ്ടിക്കാട്ടാന്‍ ഒട്ടും മെനക്കെട്ടില്ലതന്നെ. ഗെയിംസിന്‍െറ നടത്തിപ്പ് ചുമതല ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണെന്ന കാര്യവും അവര്‍ മറന്നു.

തലസ്ഥാന നഗരിയായ തിരുവനന്തപുരമാണ് പ്രധാന വേദി. അവിടെ എല്‍.എന്‍.സി.പി.ഇക്ക് സമീപം കേരള സര്‍വകലാശാലയില്‍നിന്ന് കിട്ടിയ സ്ഥലത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ദേശീയ ഗെയിംസിന്‍െറ പേരില്‍ പണിതതാണ്. പക്ഷേ, അവിടെ ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന മണിക്കൂറിലും പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗെയിംസിന്‍െറ ആകര്‍ഷണ ഇനമായ അത്ലറ്റിക്സ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചത് ബുദ്ധിപൂര്‍വമാണ്. അപ്പോഴാരും ഉദ്ഘാടന സമാപനച്ചടങ്ങുകള്‍ നടത്താന്‍ മാത്രം എന്തിന് ഇങ്ങനെയൊരു സ്റ്റേഡിയം തിരക്കിട്ട് പണിതുവെന്ന് ചോദിക്കില്ളെന്നതാണ് ആശ്വാസം. റാഞ്ചിയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തിലും ഇത്തരം ചടങ്ങുകള്‍ മാത്രമേ നടന്നിരുന്നുള്ളൂവെന്നതാണ് ന്യായീകരണം. അങ്ങനെയായിരുന്നെങ്കില്‍ എല്ലാ കാര്യത്തിലും അവരെ പിന്തുടര്‍ന്ന് കൂടേയെന്നാണ് മറുചോദ്യം.

തട്ടിക്കൂട്ടിയ സ്റ്റേഡിയങ്ങള്‍
നീന്തല്‍ക്കുളവും കൊല്ലത്തെ ഹോക്കി സ്റ്റേഡിയവും തൃശൂരിലെ വേദിയും നിര്‍മാണപ്രവൃത്തികളുടെ പോരായ്മയില്‍ പരാതിക്കൂട്ടിലാണ്. ഏറക്കുറെ സമയത്തിന് പൂര്‍ത്തിയായ കണ്ണൂര്‍ മുണ്ടയാട്ടെ സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയ ശബ്ദസംവിധാനമാണ് വിവാദമായത്. നീന്തല്‍ക്കുളത്തില്‍ നിറക്കുന്ന വെള്ളം ഒഴുകിപ്പോകുന്നുവെന്നതാണ് പരാതി. വെളിച്ചവും ഇരിപ്പിടവും ക്രമീകരിച്ചിരിക്കുന്നത് അശാസ്ത്രീയ രീതിയിലാണെന്ന പരാതിയും ശക്തമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച ഗെയിംസിനാവശ്യമായ കായികോപകരണങ്ങള്‍ സമയത്തിനത്തെിക്കുന്നതിലും സംഘാടകര്‍ക്ക് വീഴ്ചപറ്റി. ചിലതൊക്കെ പാതിവഴിയിലാണെങ്കില്‍ മറ്റുള്ളവ ഓര്‍ഡര്‍ നല്‍കിയ കമ്പനികള്‍ അയക്കാനിരിക്കുന്നതേയുള്ളൂ. പകരം സംവിധാനമെന്നോണം ജിജി തോംസണിനൊപ്പം അദ്ദേഹം കൈകാര്യം ചെയ്തിരുന്ന സായിയില്‍നിന്ന് കായികോപകരണങ്ങള്‍ കടമെടുത്താണ് കാര്യങ്ങള്‍ ഒപ്പിക്കുന്നത്. ഇനി മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ അറിയാം മറ്റുകാര്യങ്ങള്‍.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും  അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ഗെയിംസിന്‍െറ പേരില്‍ സ്റ്റേഡിയങ്ങളുയരുന്നതും നല്ലതുതന്നെ. എന്നാല്‍, അവയുടെ നിര്‍മാണത്തില്‍ മികച്ച ഗുണനിലവാരമുണ്ടാവണമെന്ന കാര്യത്തില്‍ നിഷ്കര്‍ഷത ഇല്ലാതെപോയി. കോടികള്‍ മറിയുന്നത് സ്റ്റേഡിയങ്ങളുടെ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താണെങ്കില്‍ കായികകേരളം ഒരിക്കലും അവര്‍ക്കു മാപ്പ് നല്‍കില്ല. രാജ്യത്ത് ആദ്യമായി ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സ്വകാര്യ പങ്കാളിത്തത്തിലാണെന്നത് മെച്ചമാണ്. അവിടെ വിഭാവനം ചെയ്യുന്ന കായികസൗകര്യങ്ങളും ശ്രദ്ധേയമാണ്. പക്ഷേ, അവ ദേശീയ ഗെയിംസിന് പൂര്‍ണാര്‍ഥത്തില്‍ സജ്ജമായില്ളെന്നതാണ് വിമര്‍ശ വിധേയമാവുന്നത്. വെറും രണ്ടുവര്‍ഷത്തിനകം റെക്കോഡ് വേഗത്തില്‍ സ്റ്റേഡിയം ഇതുവരെയായി എന്ന് വീമ്പിളക്കുന്നവരോട് ഗെയിംസ് കേരളത്തിന് കിട്ടിയിട്ട് ഇത്ര കാലമേ ആയുള്ളൂവെന്ന് ചോദിച്ചാല്‍ മറുപടി ഉണ്ടാവില്ല.

കേരളംപോലൊരു സംസ്ഥാനത്ത് ദേശീയ ഗെയിംസ് പോലൊരു കായിക മേള ഉജ്ജ്വലമായി സംഘടിപ്പിക്കുമെന്നാണ് രാജ്യം മുഴുവന്‍ കരുതുക. പക്ഷേ, സംഗതികള്‍ ട്രാക്ക് തെറ്റിയാണ് ഓടിയതെന്നത് അവര്‍ തിരിച്ചറിയുമ്പോള്‍ നാണക്കേട് ഒരു നാടിന് മുഴുവനുമാണ്. പുതിയ സര്‍ക്കാറിന്‍െറ കാലത്ത് മൂന്ന് മന്ത്രിമാരിലൂടെ  കായികവകുപ്പ്  കൈമാറി. അത് വരുത്തിയ ഏടാകൂടങ്ങളും ചില്ലറയല്ല. ഇവിടെ ഗെയിംസ് വില്ളേജിന്‍െറ നിര്‍മാണത്തിലും അവ പ്രയോജനപ്പെടുത്തേണ്ട കാര്യത്തിലും ഒട്ടും ആലോചനകളുണ്ടായില്ളെന്നത് അദ്ഭുതാവഹമാണ്. ഗെയിംസ് വേദികളില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ നിര്‍മിച്ച വില്ളേജ് ഒരു സ്മാരകമായി നിലനിര്‍ത്താന്‍ പോലുമാവില്ളെന്നതാണ് സത്യം. ഒരുപക്ഷേ, കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വില്ളേജ് പൊളിച്ചുമാറ്റേണ്ടി വരുകപോലും ചെയ്യും. ലോകത്തെവിടെയും ഇത്തരം ഗെയിംസുകള്‍ക്ക് നിര്‍മിക്കുന്ന വില്ളേജുകള്‍ പിന്നീട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് രീതി. കോമണ്‍വെല്‍ത്ത് ഗെയിംസിന് ഡല്‍ഹിയിലും ദേശീയ ഗെയിംസിന് റാഞ്ചിയിലും നിര്‍മിച്ച വില്ളേജുകള്‍ സമീപകാല മാതൃകകളാണ്.

സൂപ്പര്‍താരങ്ങളില്ലാതെ
ഗെയിംസിന് കൊടിയുയരുമ്പോള്‍ രാജ്യത്തെ മുന്‍നിര താരങ്ങളുടെ അസാന്നിധ്യവും പൊലിമ കുറക്കുമെന്ന ആക്ഷേപവും കായികപ്രേമികളിലുണ്ട്. അത്ലറ്റിക്സ് ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക ഇനങ്ങളിലും പ്രഗല്ഭര്‍ പങ്കെടുക്കുന്നില്ല. ഹോക്കിലീഗ് തുടങ്ങിയതിനാല്‍ കേരളത്തിന്‍െറ സൂപ്പര്‍ ഹീറോ ശ്രീജേഷിന്പോലും കളിക്കാനാവില്ല. ബാഡ്മിന്‍റണിലും ഷൂട്ടിങ്ങിലും കാര്യങ്ങള്‍ മറിച്ചല്ല. ഐ ലീഗ് നടക്കുന്നതിനാല്‍ ഫുട്ബാളില്‍ മികച്ചു നില്‍ക്കുന്നവരില്‍ എത്രപേര്‍ കളിക്കുമെന്ന കാര്യവും സംശയത്തിലാണ്. ബാഡ്മിന്‍റണില്‍ കിരീടമുറപ്പിക്കാന്‍ ആന്ധ്രയെപോലെ മികച്ച ടീമിനെ സാങ്കേതികതയുടെ പേരില്‍ തഴഞ്ഞുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. മികച്ചതാരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് സംഘാടകര്‍ മെനക്കെട്ടില്ളെന്നാണ് പരാതി. ഇതും ഗെയിംസിന്‍െറ ആവേശം കുറക്കുമെന്ന ആശങ്കയുളവാക്കുന്നു.
സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ഗെയിംസിന്‍െറ അവസാനവട്ട ഒരുക്കങ്ങള്‍. പ്രതിപക്ഷവും വാര്‍ത്താമാധ്യമങ്ങളും അഴിമതി ആരോപണവുമായി രംഗത്തത്തെിയതോടെ ഉത്സാഹം പകരേണ്ട ഗെയിംസ് നാട്ടിലെങ്ങും വിപരീത ഫലമാണുളവാക്കിയത്. തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കാര്യങ്ങള്‍ ഒരുവിധം നേരെയാക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെയാണ് ഗെയിംസ് നിശ്ചയിച്ച തീയതിക്ക് നടക്കുമെന്നുപോലും ഉറപ്പായത്. റണ്‍ കേരള റണ്‍ പരിപാടിയിലെ ജനപങ്കാളിത്തം കേരളം സ്പോര്‍ട്സിനെ എങ്ങനെ ഒപ്പം കൊണ്ടുനടക്കുന്നുവെന്നതിന്‍െറ തെളിവാണ്. ഗെയിംസിന്‍െറ വിജയം ഈ നാടിന്‍െറ വിജയമാണ്. ആ വിജയമാണ് കേരളം ഉറ്റുനോക്കുന്നത്.ആരോപണങ്ങളും വിവാദങ്ങളും മാറ്റിവെച്ച് കേരളം ഒന്നായി വിജയത്തിലേക്ക് ഓടട്ടെ. കണക്കെടുപ്പുകള്‍ കളിക്ക് ശേഷമാവാം.
n

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പന കരകയറി

Posted: 30 Jan 2015 06:41 AM PST

Image: 

മുംബൈ:  ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയില്‍ കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന കരകയറി. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ ഓഹരി വിപണികള്‍ വഴി വെള്ളിയാഴ്ച്ച വിറ്റഴിച്ചത്. ഇതു വഴി കേന്ദ്ര ഖജനാവില്‍ 22,300 കോടി രൂപയോളം എത്തുമെന്നാണ് കരുതുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പനയില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ചെറുകിട നിക്ഷേപകരില്‍ നിന്ന് കര്യമായ പ്രതികരണം ഉണ്ടായില്ളെന്നാണ് സൂചനകള്‍. 63.16 കോടി ഓഹരികളാണ് സര്‍ക്കാര്‍ വില്‍പ്പനക്ക് വെച്ചത്. 66.20 കോടി ഓഹരികള്‍ക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്.

വ്യാഴാഴ്ച്ചത്തെ ക്ളോസിങ് നിലവാരത്തില്‍ നിന്ന് അഞ്ചു ശതമാനത്തോളം വില താഴ്ത്തിയാണ് അടിസ്ഥാന വില്‍പ്പന വില നിശ്ചയിച്ചിരുന്നത്. ചെറുകി നിക്ഷേപകര്‍ക്ക് 10 ശതമനത്തോളവും വിലയില്‍ കുറവ് അനുവദിച്ചിരുന്നു.

അതേസമയം ഓഹരി വിപണികളില്‍ കോള്‍ ഇന്ത്യയുടെ ഓഹരി വില വെള്ളിയാഴ്ച്ച നാലു ശതമാനത്തോളം ഇടിഞ്ഞു. വരും ദിവസങ്ങളിലും കുടുതല്‍ വില തകര്‍ച്ച ഉണ്ടാകുമെന്ന വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഫലത്തില്‍ ദിവസങ്ങള്‍ക്കകം തന്നെ ഓഹരി വില അടിസ്ഥാന വില്‍പ്പന വിലയിലും താഴെ എത്തുമോയെന്നും ആശങ്കയുണ്ട്.
 

ബാര്‍ കോഴ: കേന്ദ്ര ഏജന്‍സികളും പിടിമുറുക്കുന്നു

Posted: 30 Jan 2015 06:05 AM PST

Image: 

തിരുവനന്തപുരം/കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയ പ്രമുഖരും വന്‍കിട കച്ചവടക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടികളുടെ സാമ്പത്തിക ഇടപാട് നടന്നെന്നും പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നു. ഇതോടെ സംസ്ഥാന വിജിലന്‍സിന് പുറമെ കേന്ദ്ര ഏജന്‍സികള്‍കൂടി കോഴക്കേസ് അന്വേഷണത്തില്‍ സജീവമായി.

മൊഴി നല്‍കാന്‍ ബിജു രമേശിനെ ആദായനികുതി ഉദ്യോഗസ്ഥര്‍ സമന്‍സയച്ച് വിളിച്ചുവരുത്തി. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം ഓഫിസില്‍ ഹാജരായ ബിജുവില്‍നിന്ന് ആദായനികുതി ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്‍റ് ഡയറക്ടറും വിശദമായ മൊഴിയെടുത്തു. എറണാകുളത്തുനിന്നുള്ള സംഘമാണ് മൊഴിയെടുക്കാനത്തെിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച മൊഴിയെടുപ്പ് നാലരമണിക്കൂര്‍ നീണ്ടു. ബാര്‍കോഴ സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിന്ന ബിജു തന്‍െറ പക്കലുള്ള തെളിവുകള്‍ തിങ്കളാഴ്ച കൈമാറുമെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. സീഡിയും രേഖകളും പ്രത്യേകം സീല്‍ ചെയ്ത കവറിലാക്കിയാകും സമര്‍പ്പിക്കുക.

മന്ത്രി കെ.എം. മാണിക്കും നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളടങ്ങിയ ടേപ്പും സുപ്രധാന രേഖകളുമാണ് കൈമാറുക. സ്വര്‍ണവ്യാപാരികളില്‍നിന്നും ബേക്കറി വ്യാപാരികളുടെ അസോസിയേഷനില്‍നിന്നും മാണി കോടികള്‍ വാങ്ങിയെന്ന ബിജുവിന്‍െറ ആരോപണവും വകുപ്പ് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സില്‍നിന്ന് രേഖകള്‍ ശേഖരിച്ച ശേഷമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുള്ള കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചി ഓഫിസ് പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.  കൊച്ചി ഓഫിസിലെ ജോയന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ആരോപണം ഉന്നയിച്ചവര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴിയെടുക്കും. മന്ത്രി കെ.എം. മാണിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിക്കുന്ന കാര്യം ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സംസ്ഥാന വിജിലന്‍സിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിജിലന്‍സില്‍നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചത്. ഈ രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അനധികൃത പണം കൈമാറ്റം നടന്നതായി വ്യക്തമായാല്‍ 2002 ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ട്റിങ് നിയമത്തിന്‍െറ പരിധിയില്‍ പെടുത്തിയാകും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുക.

താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍കൊണ്ട് ഇപ്പോഴാണ് പ്രയോജനമുണ്ടായതെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുള്ളതിനാല്‍ വിജിലന്‍സിന് കൈമാറാത്ത തെളിവുകള്‍ ഉള്‍പ്പെടെ ആദായനികുതി വകുപ്പിന് കൈമാറുമെന്നും ബിജു ‘മാധ്യമ’ത്തോട് പറഞ്ഞു.

 

മുന്‍കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു

Posted: 30 Jan 2015 01:19 AM PST

Image: 

ചെന്നൈ: മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍  കോണ്‍ഗ്രസില്‍ നിന്ന്  രാജിവെച്ചു. ചെന്നെയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടെന്ന് ആരോപിച്ച് ജയന്തി നടരാജന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക്  അയച്ച കത്ത് ദ ഹിന്ദു പത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍െറ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്ന വിവരം അവര്‍ അറിയിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ കത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ജയന്തി നടരാജന്‍ ശരിവെച്ചു. നാല് തലമുറയായി കോണ്‍ഗ്രസുമായി ബന്ധമുള്ള കുടുംബമാണ് തന്‍േറത്.  30 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. കുടുംബത്തിന്‍െറ പാരമ്പര്യവും തന്‍െറ ആത്മാഭിമാനവും നിലനിര്‍ത്താനാണ് രാജിവെക്കുന്നത്. ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ളെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ താന്‍  അംഗമായപ്പോള്‍ ഉള്ള മൂല്യങ്ങളല്ല പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. അടുത്ത കാലങ്ങളിലുണ്ടായ സംഭവങ്ങള്‍ കാരണം കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് വീണ്ടു വിചാരം നടത്തേണ്ടി വന്നിരിക്കുന്നു. 1986 മുതല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും പിഴവുകള്‍ വരുത്താതെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം കോണ്‍ഗ്രസ് വക്താവായും പ്രവര്‍ത്തിച്ചു. വനം പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞാല്‍ വധശിക്ഷ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2014 നവംബറില്‍ ജയന്തി നടരാന്‍ അയച്ച കത്താണ് പുറത്ത് വന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തി  രാഹുല്‍ ഗാന്ധിയുടെ ഓഫിസ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ജയന്തി നടരാജന്‍ കത്തില്‍ ആരോപിക്കുന്നു.
2013 ഡിസംബറിലാണ് ജയന്തി നടരാജനെ  കേന്ദ്ര വനം പരിസ്ഥിതി മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് രാജിയെന്നാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്.
രണ്ടാം യു.പി.എ. സര്‍ക്കാരിന്‍െറ ചെറിയ കാര്യങ്ങളില്‍ പോലും രാഹുല്‍ ഇടപെട്ടിരുന്നുവെന്നും കത്തില്‍ ജയന്തി നടരാജന്‍ ആരോപിക്കുന്നു. ചില പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുന്നത് സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പരിസ്ഥിതി അനുമതി നല്‍കണമെന്ന മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ സമ്മര്‍ദം മറികടന്ന്  താന്‍ രാഹുലിന്‍െറ അഭ്യര്‍ഥനകള്‍ മാനിച്ചു. ഒഡീഷയില്‍ ‘വേദാന്ത’ക്ക് അനുമതി നല്‍കാതിരുന്നത് രാഹുലിന്‍െറ നിര്‍ദേശ പ്രകാരമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാരിസ്ഥിതികാഭിമുഖ്യമുള്ള നിലപാടില്‍ നിന്ന് മാറി കോര്‍പ്പറേറ്റ് സൗഹൃദ നിലപാടിലേക്ക് രാഹുല്‍ ഗാന്ധി മാറി. രാജിവെച്ചതിന് ശേഷം തന്നെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് പ്രചരിപ്പിച്ചു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നത് തന്‍െറ രാഷ്ട്രീയ ജീവിതത്തെ ബാധിച്ചെന്നും ജയന്തി നടരാജന്‍ ചൂണ്ടിക്കാണിക്കുന്നു.  തെറ്റായ പ്രചാരണം കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP