സ്വാഗതം
WELCOME

News Update..

Sunday, October 27, 2013

കുടിവെള്ളപദ്ധതി: സര്‍വേ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും Madhyamam News Feeds

കുടിവെള്ളപദ്ധതി: സര്‍വേ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും Madhyamam News Feeds

Link to

കുടിവെള്ളപദ്ധതി: സര്‍വേ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും

Posted: 27 Oct 2013 12:28 AM PDT

നെടുമങ്ങാട്: അരുവിക്കര, വെള്ളനാട് ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമത്തെിക്കുന്നതിനുള്ള പദ്ധതിയുടെ സര്‍വേ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ജലഅതോറിറ്റി പ്രോജക്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ വികസനസമിതിയോഗത്തില്‍ അറിയിച്ചു. അരുവിക്കരയില്‍നിന്ന് പേരൂര്‍ക്കടവരെയുള്ള പൈപ്പ്ലൈന്‍ മാറ്റി പുതിയവ സ്ഥാപിക്കുമെന്നും റോഡു നിര്‍മാണം 2014 മാര്‍ച്ചിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ പ്രതിനിധി ആനാട് ജയന്‍െറ ചോദ്യത്തിന് മറുപടിയായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 
പദ്ധതി പൂര്‍ത്തീകരണത്തില്‍ വീഴ്ച വരുത്തരുതെന്ന് കലക്ടര്‍ യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി. മൈലം ജി.വി  രാജ സ്പോര്‍ട്സ് സ്കൂളിലെ മാലിന്യം പുറത്തുവിടാതെ സെപ്റ്റിക് ടാങ്കും മറ്റ് സജ്ജീകരണങ്ങളും ഒരുക്കാന്‍ തയാറാക്കിയ 43 ലക്ഷത്തിന്‍െറ എസ്റ്റിമേറ്റ് തുകക്ക് അംഗീകാരം നല്‍കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഐ.ഒ.സി പ്ളാന്‍റ്: ഉടമകളെ അറസ്റ്റ് ചെയ്തു; ട്രക്കുകള്‍ പിടിച്ചെടുത്തു

Posted: 27 Oct 2013 12:18 AM PDT

Subtitle: 
തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു
കൊല്ലം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പാരിപ്പള്ളി പാചകവാതക ബോട്ട്ലിങ് പ്ളാന്‍റില്‍ ട്രക്ക് തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ബോണസ് വിഷയത്തില്‍ നടന്ന പണിമുടക്കില്‍ വിട്ടുവീഴ്ചക്ക് തയാറാകാത്തതിനെതുടര്‍ന്ന് മൂന്ന് ട്രക്കുടമകളെ ‘എസ്മ’ പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ട്രക്കുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് ഓടിക്കുമെന്ന് കലക്ടര്‍ ബി. മോഹനന്‍ അറിയിച്ചു.
ഓണത്തിന് നല്‍കിയ തുകക്കൊപ്പം ഡ്രൈവര്‍മാര്‍ക്ക് 500 ഉം ക്ളീനര്‍മാര്‍ക്ക് 250 ഉം രൂപ ശമ്പള മുന്‍കൂര്‍ ഇനത്തില്‍ നല്‍കാമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു തീരുമാനം. 
ഇതോടെ പാരിപ്പള്ളിയില്‍ നിന്നുള്ള പാചകവാതക ട്രക്കുകള്‍ ഓടിത്തുടങ്ങി. ചര്‍ച്ചയില്‍ പങ്കെടുത്ത ട്രക്കുടമകളായ ജഗല്‍മോഹന്‍, സത്യശീലന്‍, സുരേഷ്ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കലക്ടര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ  ശമ്പളം ഐ.ഒ.സി  ജില്ലാ ഭരണകൂടം വഴി വിതരണം ചെയ്യും.   
അമ്പിലും വില്ലിലും അടുക്കാത്ത നിലപാടാണ് ട്രക്കുടമകള്‍ സ്വീകരിക്കുന്നതെന്ന് കലക്ടര്‍ കുറ്റപ്പെടുത്തി. ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് നോക്കിയിരിക്കാനാവില്ല.  പല ചര്‍ച്ചകളിലും ആദ്യം പറഞ്ഞ വാക്കില്‍ നിന്ന് ഉടമകള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. 
പാരിപ്പള്ളിയില്‍ നിന്നുള്ള ഗ്യാസ് വിതരണം സുഗമമാക്കണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. ഉടമകളുമായാണ് കമ്പനി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. 
കരാറിലെ പ്രധാന വ്യവസ്ഥ ട്രക്കുകളെയും ജീവനക്കാരെയും ഉടമകള്‍ നല്‍കണമെന്നാണ്. ബോണസ് വിഷയത്തില്‍  തൊഴിലാളികള്‍ സമരമാരംഭിച്ച സാഹചര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്ന ഉടമകള്‍ ശനിയാഴ്ച നടന്ന ചര്‍ച്ചയിലും ‘തൊഴിലാളികളെ തരില്ല, ട്രക്ക് വേണമെങ്കില്‍ വിട്ടുതരാം ’എന്ന നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളികളില്ലാതെ ട്രക്ക് നല്‍കാമെന്ന് പറയുന്നത് ഉടമകള്‍ കമ്പനിയുമായി ഒപ്പുവെച്ച കരാറിലെ പ്രധാന വ്യവസ്ഥയുടെ ലംഘനമാണ്- കലക്ടര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം 10,000 രൂപ ഡ്രൈവര്‍ക്കും 5,000 രൂപ ക്ളീനര്‍ക്കും ബോണസായി നല്‍കിയിരുന്നു. എന്നാല്‍ സ്വാഭാവിക വര്‍ധനയനുസരിച്ച് ഇക്കൊല്ലം 15000, 7500 ക്രമത്തില്‍ ഡ്രൈവര്‍ക്കും ക്ളീനര്‍ക്കും ബോണസ് നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഉടമകള്‍ ഇതിന് തയാറാകാതെ വന്നതോടെയാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. കലക്ടറുടെ ചേംബറിലും തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ട്രക്കുടമകള്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തയാറായില്ല. 
ഓണക്കാലയളവില്‍ 10,000 രൂപ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും 5,000 രൂപ ക്ളീനര്‍മാര്‍ക്കും ശമ്പളം മുന്‍കൂര്‍ ഇനത്തില്‍  കമ്പനി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 22,50,000 രൂപ കമ്പനി അനുവദിച്ചു. ഈ തുക ട്രക്കുടമകള്‍ക്ക് കമ്പനി നല്‍കാനുള്ള തുകയില്‍ നിന്ന് വസൂലാക്കാനായിരുന്നു തീരുമാനം. 
ബോണസ് സംബന്ധ കാര്യങ്ങള്‍ ഓണത്തിനുശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും ധാരണയായിരുന്നു.  ഇതനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പള മുന്‍കൂര്‍ ഇനത്തില്‍ തുക വിതരണം ചെയ്തു. ഓണത്തിനുശേഷം നടന്ന ചര്‍ച്ചകളിലും ട്രക്കുടമകള്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. 500, 250 രൂപ ക്രമത്തില്‍ നല്‍കണമെന്ന ആവശ്യവും അവര്‍ നിരസിച്ചു. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ വീണ്ടും സമരമാരംഭിച്ചത്. 
ബോണസ് വിഷയം  തീരുമാനമാകാത്ത  സാഹചര്യത്തില്‍ കേസിന്‍െറ സ്വഭാവമനുസരിച്ച് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിലേക്കോ കോടതിയിലേക്കോ നീങ്ങാനാണ് സാധ്യത. ഇക്കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനം കൈക്കൊള്ളേണ്ടത്. ശനിയാഴ്ച നടന്ന ചര്‍ച്ചയില്‍ നേരത്തെ ശമ്പളം മുന്‍കൂര്‍ ഇനത്തില്‍ കമ്പനി നല്‍കിയ തുകയില്‍ ശേഷിക്കുന്നതില്‍ നിന്ന് 500, 250 വീതം രൂപ നല്‍കും.  141  ട്രക്കുകളാണ്  നിലവില്‍ പാരിപ്പള്ളി ഐ.ഒ.സിയിലുള്ളത്. ഇതില്‍ ഏഴോളം ട്രക്കുടമകള്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയും ബോണസ് നല്‍കുകയും ചെയ്തിട്ടുണ്ട്. 
റൂറല്‍ എസ്.പി സുരേന്ദ്രന്‍, അസിസ്റ്റന്‍റ് ലേബര്‍ കമീഷണര്‍ ശ്രീഹരി, ചാത്തന്നൂര്‍ എ.സി.പി സുരേഷ് കുമാര്‍, ഐ.ഒ.സി മാനേജര്‍ തോമസ് ജോര്‍ജ്, ആര്‍.ടി.ഒ കെ.ജി. സാമുവല്‍, ജില്ലാ ലേബര്‍ ഓഫിസര്‍ ഓമനക്കുട്ടന്‍, ആര്‍. ചന്ദ്രശേഖരന്‍, തുളസീധരന്‍, പാരിപ്പള്ളി വിനോദ്, ഗണേഷ്, ശിവരാജന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അങ്കണവാടികളില്‍ ഉപയോഗിക്കുന്നത് പഴകിയ ഭക്ഷ്യധാന്യങ്ങള്‍

Posted: 27 Oct 2013 12:07 AM PDT

കുന്നംകുളം: അങ്കണവാടികളിലെ പിഞ്ചുകുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കുന്നത് മാസങ്ങള്‍ പഴക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച്.   മാസങ്ങളോളമായി അങ്കണവാടികളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങളാണ് കുട്ടികള്‍ക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.   
ജില്ലയില്‍ തന്നെ 10 ലധികം പഞ്ചായത്തുകളിലായി മുന്നൂറോളം വരുന്ന അങ്കണവാടികളില്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്ന ധാന്യങ്ങളും അരിയുമെല്ലാം മാസങ്ങള്‍ക്ക് മുമ്പെ ഇറക്കിയതാണ്. വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പലയിടത്തും പഴകിയ സാധനങ്ങള്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നകണക്കുകള്‍ വെളിപ്പെട്ടത്.  ചൂണ്ടല്‍ പഞ്ചായത്തില്‍   2012 ജൂണ്‍ മാസത്തില്‍ 30 അങ്കണവാടികള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍ ഇറക്കിയ ശേഷം പിന്നീട് ആറുമാസം കഴിഞ്ഞ് ഡിസംബറിലാണ് വീണ്ടും ഇറക്കിയത്. 600 കിലോ ചെറുപയര്‍, 243 ലിറ്റര്‍ വെളിച്ചെണ്ണ 600 കിലോ ശര്‍ക്കര, 350 കിലോ കപ്പലണ്ടി, 775 കിലോ പച്ചരി, 1500 കിലോ ഗോതമ്പ് എന്നിവയാണ് ജൂണ്‍ മാസം ഇറക്കിയത്. പിന്നീട് ആറുമാസം കഴിഞ്ഞപ്പോള്‍ 600 കിലോ ഗോതമ്പ്, 535 കിലോ ശര്‍ക്കര, 385 കിലോ പച്ചരി, 350 കിലോ പുഴുക്കലരി എന്നിവയും ഇറക്കി. ആറുമാസം മുമ്പ് ഇറക്കിയ അരി, ഗോതമ്പ്, ശര്‍ക്കര, വെളിച്ചെണ്ണ എന്നിവ ഡിസംബര്‍ മാസം പകുതിവരെ ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കിയത്. പലപ്പോഴും പഴകിയ ഭക്ഷ്യ ധാന്യങ്ങളില്‍ പുഴുവരിക്കുകയും പൂപ്പല്‍ കയറുകയും ചെയ്തിരുന്നു.  പലയിടത്തും കുമാരി പ്ളസ്, അമൃതം എന്നീ പൊടികള്‍ കെട്ടിക്കിടക്കുകയാണ്. 
 ഭക്ഷ്യസാധനങ്ങള്‍ ഇറക്കുന്നതിലെ അപാകതയാണ് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാനിടയാക്കിയത്.  പല  അങ്കണവാടികളിലും രജിസ്റ്ററില്‍ മാത്രമെ കുട്ടികളുള്ളൂ. ആ കണക്കിലാണ് ഭക്ഷ്യ സാധനങ്ങള്‍ ഇറക്കുന്നത്.   പല അങ്കണവാടികളിലും ആഴ്ചയില്‍ രണ്ട് ദിവസം പായസം, നാല് ദിവസം ഉപ്പുമാവ് എന്നിവയുടെ  വിതരണം നടക്കുന്നുണ്ട്. 
സ്വന്തം കൂരപോലുമില്ലാത്ത പല അങ്കണവാടികളിലും ഇറക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ പോലും സൗകര്യം ഇല്ലാത്ത അവസ്ഥയാണ്.   ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ സൗകര്യത്തിന് വേണ്ടിയാണ് മാസങ്ങള്‍ കൊടുത്തുതീര്‍ക്കാനുള്ള സാധനങ്ങള്‍ ഇറക്കുന്നത്.
ഈയിടെ മുല്ലശേരി പഞ്ചായത്തിലെ അങ്കണവാടികള്‍ക്കായി ഇറക്കിയ ഗോതമ്പ് അമ്പത് കിലോ  കേട് വന്ന് കത്തിച്ച് കളയേണ്ട അവസ്ഥ ജില്ലയിലുണ്ട്.  ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുകൂലി, വാഹനകൂലി, എന്നിവ ലാഭിക്കാനാണ് സാധനങ്ങള്‍  അമിതമായി ഇറക്കുന്നത്. 
 മേലുദ്യോഗസ്ഥരുടെ തെറ്റായ ഇത്തരം  നടപടിയുടെ പ്രയാസം അനുഭവിക്കുന്നത് അങ്കണവാടിയിലെ സാധാരണ ജീവനക്കാരായ വര്‍ക്കര്‍മാരും ഹെല്‍പര്‍മാരുമാണ്.  ഭക്ഷ്യവസ്തുകള്‍ ഇറക്കുമ്പോള്‍ ഓരോ മാസവും ബില്ലുകള്‍ തയാറാക്കി ട്രഷറിയില്‍ പോകേണ്ടത് ഒഴിവാക്കാനാണ് എളുപ്പമാര്‍ഗമായി സൂപ്പര്‍വൈസര്‍മാര്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുന്നത്. അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഗ്രാമപഞ്ചായത്തിന്‍െറ നിഷ്ക്രിയത്വം പ്രശ്നം സങ്കീര്‍ണമാക്കുന്നു. 
ഓരോ അങ്കണവാടിയിലേക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ തന്നെ വാങ്ങി പ്രതിമാസം ട്രഷറി വഴി പണം നല്‍കുന്ന സംവിധാനം കൊണ്ടുവന്നാല്‍ ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരുത്താമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
 

ജനസമ്പര്‍ക്ക പരിപാടി: തല്‍സമയ പരാതി സമര്‍പ്പണത്തിനും അവസരം -ജില്ലാ കലക്ടര്‍

Posted: 26 Oct 2013 11:49 PM PDT

പാലക്കാട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തല്‍സമയം പരാതി നല്‍കാന്‍ സൗകര്യമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു.  കലക്ടറേറ്റില്‍ ചേര്‍ന്ന ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.  
മുന്‍കൂട്ടി പരാതി നല്‍കാത്തവരില്‍ നിന്ന് അത് പരിപാടി ദിവസം ഉച്ചക്ക് ഒന്ന് മുതല്‍ രണ്ട് വരെയുള്ള സമയത്താണ് സ്വീകരിക്കുക.   ഇതിന് പുറമേ മൂന്നിന് ശേഷവും പരാതി സ്വീകരിക്കും.  
നവംബര്‍ 11നാണ് ജനസമ്പര്‍ക്ക പരിപാടി.  ഇതിന് മുന്നോടിയുള്ള സ്ക്രീനിങ് കമ്മിറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി. അനില്‍കുമാറിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് യോഗം ചേരും.  ഈ യോഗത്തിലായിരിക്കും മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കേണ്ട പരാതികള്‍ കണ്ടത്തെുക.  
10,000 ചതുരശ്ര അടിയില്‍ പന്തലൊരുക്കും.  വേദി സംബന്ധിച്ച  അന്തിമ തീരുമാനമായിട്ടില്ല.  പാലക്കാട് മുനിസിപ്പല്‍  സ്റ്റേഡിയം, വിക്ടോറിയ കോളജ് ഗ്രൗണ്ട് എന്നിവ പരിഗണനയിലാണ്.  വേദി, പന്തല്‍ എന്നിവ നിര്‍മിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടുണ്ട്.  ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിനായിരിക്കും പന്തലിന്‍െറ നിര്‍മാണചുമതല.  നേരത്തെ പരാതി നല്‍കിയവര്‍ക്കും പുതിയ പരാതിയുമായി എത്തുന്നവര്‍ക്കും പന്തലില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ ക്രമീകരിക്കും.  
ജനസമ്പര്‍ക്ക പരിപാടി വിജയകരമായി നടത്തുന്നതിന് മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പരിപാടിയുടെ ചുമതലയുള്ള ഡിവൈ.എസ്.പി എം.എല്‍. അനില്‍  അറിയിച്ചു.  വളണ്ടിയേഴ്സിന് ആവശ്യമായ പരിശീലനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  കുടിവെള്ള വിതരണത്തിന് പൊലീസ് പ്രത്യേക കൗണ്ടര്‍ ഒരുക്കും.  നേരത്തെ പരാതി നല്‍കിയവര്‍ക്കുള്ള സീറ്റിലേക്കുള്ള പ്രവേശം പൊലീസിന്‍െറ കര്‍ശന നിയന്ത്രണത്തിലായിരിക്കും. 
ജനസമ്പര്‍ക്ക പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട ചുമതലകളെപ്പറ്റി എ.ഡി.എം കെ. ഗണേശന്‍ വിവരിച്ചു.  ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക പാസ് നല്‍കും.  ഗുണഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തും.  നഗരസഭയുമായി സഹകരിച്ച് ഇ-ടോയ്ലെറ്റ് സംവിധാനം ഉറപ്പാക്കും.  കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനകളുടെ സഹായം തേടും. പരിപാടി നടക്കുന്ന ഭാഗത്തെ റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി.  വേദി വിക്ടോറിയ കോളജ് പരിസരത്താണെങ്കില്‍ സമീപത്തെ ടോള്‍ പിരിവ് നിര്‍ത്തിവെപ്പിക്കും. 
പാലക്കാട് അസി. കലക്ടര്‍ സാംബശിവ റാവു, ആര്‍.ഡി.ഒ എം.കെ. കലാധരന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. നളിനി, ടി.പി. സുമതിക്കുട്ടിയമ്മ, ടി. സ്വാമിനാഥന്‍, ഹുസൂര്‍ ശിരസ്തദാര്‍ രാമചന്ദ്രന്‍, റോഡ്സ് വിഭാഗം എക്സി. എന്‍ജിനീയര്‍  കെ.വി. അസഫ്,  ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ബാബു എന്‍. ജോസഫ്, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ എം.എസ്. ഗീത,  ടൗണ്‍ നോര്‍ത് സി.ഐ കെ.എം. ബിജു,  കുടുംബശ്രീ ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി. രവീന്ദ്രന്‍, പാലക്കാട് നഗരസഭാ സെക്രട്ടറി പി. വിജയന്‍, കേരള ജല അതോറിറ്റി എക്സി. എന്‍ജിനീയര്‍ പി.എസ്. അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

കാലിക്കറ്റില്‍ സമരം ശക്തമാക്കുന്നു; നാളെ മുതല്‍ ഓഫിസുകള്‍ അടച്ചിടും

Posted: 26 Oct 2013 11:40 PM PDT

തേഞ്ഞിപ്പലം: തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കാലിക്കറ്റ് സര്‍വകലാശാലാ സ്തംഭനം തുടരുന്നു. തിങ്കളാഴ്ച മുതല്‍ സര്‍വകലാശാലയിലെ ഓഫിസുകള്‍ അടച്ചിട്ട് ജീവനക്കാര്‍ പണിമുടക്കും. സംയുക്ത സമരമുന്നണിയുടെ യോഗത്തിലാണ് തീരുമാനം.
ഒക്ടോബര്‍ 21നാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ജോലികള്‍ ബഹിഷ്കരിച്ച് ഒപ്പിട്ടാണ് ഇതുവരെ സമരത്തിലേര്‍പ്പെട്ടത്. സമരം നടത്തുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവിറക്കിയെങ്കിലും ജീവനക്കാര്‍ ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോയില്ല. കോണ്‍ഗ്രസ് അനുകൂല സംഘടന സ്റ്റാഫ് ഓര്‍ഗനൈസേഷന്‍, സി.പി.എം അനുകൂല എംപ്ളോയീസ് യൂനിയന്‍, മുസ്ലിംലീഗ് അനുകൂല സോളിഡാരിറ്റി യൂനിയന്‍, സ്വതന്ത്ര സംഘടന എംപ്ളോയീസ് ഫോറം, ബി.ജെ.പി അനുകൂല എംപ്ളോയീസ് സെന്‍റര്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. സര്‍വകലാശാലയുടെ വയനാട്ടിലെ ചെതലയത്തെ ഗോത്രപഠനകേന്ദ്രത്തിലേക്ക് രണ്ട് എന്‍ജിനീയര്‍മാരെ സ്ഥലംമാറ്റിയത് റദ്ദാക്കുക, ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും പ്രബേഷനും വി.സി നിര്‍ദേശിച്ച പുതിയ നിബന്ധനകള്‍ പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യങ്ങള്‍ ഉപാധികളോടെ വി.സി അംഗീകരിച്ചെങ്കിലും ജീവനക്കാര്‍ തള്ളി. നാല് സിന്‍ഡിക്കേറ്റംഗങ്ങളുടെ മധ്യസ്ഥതയിലാണ് ജീവനക്കാരും വി.സിയും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍, ഉപാധികള്‍ വെച്ചുള്ള ആവശ്യങ്ങളൊന്നും അംഗീകരിക്കേണ്ടെന്നാണ് ജീവനക്കാരുടെ നിലപാട്.  സര്‍വകലാശാലക്ക് കീഴിലെ അഞ്ചു ജില്ലകളിലെയും ലക്ഷദ്വീപിലെയും വിദ്യാര്‍ഥികളാണ് ഇതിനാല്‍ പ്രതിസന്ധിയിലായത്. ആറുദിവസമായി സര്‍വകലാശാലയിലെ മുഴുവന്‍ സെക്ഷനുകളിലും ജീവനക്കാരില്ലാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങള്‍ക്കത്തെുന്ന വിദ്യാര്‍ഥികള്‍ തിരിച്ചുപോവുകയാണ്.  അതിനിടെ, സമരം നടത്തുന്ന ജീവനക്കാര്‍ പ്രോ-ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വി.സിയോട് നേരത്തേ അതൃപ്തിയുള്ള മന്ത്രി ജീവനക്കാര്‍ക്ക് അനുകൂല നിലപാട് എടുത്തതായാണ് സൂചന. സര്‍വകലാശാല സ്തംഭിപ്പിച്ച് ജീവനക്കാര്‍ നടത്തുന്ന സമരം സര്‍ക്കാറിനെ വി.സി അറിയിച്ചിട്ടില്ളെന്ന് മന്ത്രി പിന്നീട് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മോഡിയുടെ റാലിനടക്കാനിരിക്കെ പട്നയില്‍ സ്ഫോടന പരമ്പര: ഒരു മരണം

Posted: 26 Oct 2013 11:37 PM PDT

Image: 

പട്ന: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി നയിക്കുന്ന റാലി നടക്കാനരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ സ്ഫോടന പരമ്പര. സ്ഫോടനത്തില്‍ ഓര്‍ മരിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ആദ്യ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേസ്റ്റേഷന്‍െറ ടോയിലെറ്റില്‍ കണ്ടത്തെിയ രണ്ടു ബോംബുകള്‍ നിര്‍വീര്യമാക്കി. റാലിനടക്കുന്ന ഗാന്ധി പാര്‍ക്കിന് സമീപം അഞ്ചു ചെറുസ്ഫോടനങ്ങള്‍ നടന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 സ്ഫോടനത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റാലിക്ക് മന്നോടിയായാുണ്ടായ സ്ഫോടന പരമ്പരയെക്കറിച്ച് അന്വേഷണം നടത്തണമെന്നും ഇത് സര്‍ക്കാറിന്‍െറ സുരക്ഷാവീഴ്ചയാണെന്നും ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു.

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഇന്ന് പാട്നയില്‍ റാലി ആരംഭിക്കുന്നതിന് ഏതാനും മണിക്കുറുകള്‍ മുമ്പാണ് സ്ഫോടനം നടന്നത്.  മോഡിയുടെ റാലിയില്‍ പങ്കെടുക്കാനായി ആയിരങ്ങള്‍ ഇപ്പോള്‍ തന്നെ ഗാന്ധി മൈതാനത്തില്‍ എത്തിയിട്ടുണ്ട്. ഒരുമണിക്ക് റാലി ആരംഭിക്കും. റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ബി.ജെ.പി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2002 മുതല്‍തന്നെ മെര്‍ക്കലിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയെന്ന്

Posted: 26 Oct 2013 11:27 PM PDT

Image: 

വാഷിംങ്ടണ്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്‍്റെ ഫോണ്‍ ചോര്‍ത്തല്‍ അമേരിക്ക തുടങ്ങിയത് 2002 മുതല്‍ എന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ പ്രസിദ്ധീകരണമായ ദെര്‍ സ്പെഗല്‍ മാഗസിന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ കയ്യിലുള്ള രഹസ്യ രേഖയില്‍ ഇത് കാണിക്കുന്നു എന്ന അവകാശവാദത്തോടെയാണ് മാഗസിന്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇതില്‍ മെര്‍കലിന്‍്റെ മൊബൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തല്‍ അവര്‍ ചാന്‍സലര്‍ പദവിയിലത്തെുന്നതിനു മുമ്പ് 2002 മുതല്‍ തന്നെ തുടങ്ങിയിരുന്നു എന്ന് പറയുന്നു. 2013വരെയുള്ള കാലയളവിലേക്ക് ഈ ചോര്‍ത്തല്‍ നീണ്ടു.
എന്‍.എസ്.എയുടെ ചാരപ്പണിക്കെതിരെ യൂറോപ്യന്‍ യൂണിയനിലടക്കം വന്‍ പ്രതിഷേധം അലയടിക്കുകയാണ്. എന്‍.എസ്.എയുടെ ഫോണ്‍ ചോര്‍ത്തലിന് പരിധി വെക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധകര്‍ യു.എസ് തലസ്ഥാനത്തേക്ക് പ്രകടനം നടത്തി. അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വാര്‍ഡ് സ്നോഡനെ അനുകൂലിച്ചും അവര്‍ മുദ്രാവാക്യം ഉയര്‍ത്തി. ചോര്‍ത്തല്‍ വിവാദമായ സാഹചര്യത്തില്‍ വാഷിംങ്ടണിലേക്ക് മുതിര്‍ന്ന ഇന്‍്റലിജന്‍സ് ഒഫീസറെ ജര്‍മനി അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കുന്നതിന്  സമ്മര്‍ദം ചെലുത്തുകയാണ് ഉദ്ദേശ്യം.

വാട്ടര്‍ സ്റ്റേഡിയം നിര്‍മാണ കുടിശ്ശിക; കോടതി ഉത്തരവ് നടപ്പാക്കാനാകാതെ കലക്ടര്‍ കുരുക്കില്‍

Posted: 26 Oct 2013 11:22 PM PDT

തൊടുപുഴ: ഇടവെട്ടിച്ചിറയിലെ  വാട്ടര്‍ സ്റ്റേഡിയം  നിര്‍മിച്ച വകയില്‍ കരാറുകാരന് കുടിശ്ശിക  തുക നല്‍കാനുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കാനാകാതെ കലക്ടര്‍ വെട്ടിലായി.
പരാതിക്കാരന് ഒരുമാസത്തിനുള്ളില്‍ കുടിശ്ശിക കൊടുക്കണമെന്നാണ് ഹൈകോടതി കഴിഞ്ഞ ജൂലൈ 18ന് ഉത്തരവിട്ടത്. സമയ പരിധി കഴിഞ്ഞാല്‍ പണി പൂര്‍ത്തിയായ നാള്‍  മുതല്‍ ഏഴുശതമാനം പലിശ കൂടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍,വിധി വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഫണ്ട് കണ്ടത്തൊനായിട്ടില്ല.
കലക്ടര്‍ ചെയര്‍മാനും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കണ്‍വീനറുമായ കമ്മിറ്റിക്കായിരുന്നു വാട്ടര്‍ സ്റ്റേഡിയം നിര്‍മാണച്ചുമതല. 15 അംഗ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. കമ്മിറ്റി ചേര്‍ന്ന് വാട്ടര്‍  സ്റ്റേഡിയം നിര്‍മാണത്തിന് ഫണ്ട് സമാഹരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് ജില്ലാ പഞ്ചായത്ത് 25,തൊടുപുഴ ബ്ളോക് പഞ്ചായത്ത് 10, എം.പി ഫണ്ട് 10, എം.എല്‍.എ ഫണ്ട് 10, ഇടവെട്ടി ഗ്രാമപഞ്ചായത്ത് 10, സ്പോര്‍ട്സ് കൗണ്‍സില്‍ 10 എന്നിങ്ങനെ 68 ലക്ഷം രൂപ വകയിരുത്തി.
എന്നാല്‍, ലഭിച്ചത് ജില്ലാ പഞ്ചായത്ത് വിഹിതം 15, തൊടുപുഴ ബ്ളോക് പഞ്ചായത്ത് ഒന്ന്, ഇടവെട്ടി പഞ്ചായത്ത് 10, എം.പി ഫണ്ട് 13, എം.എല്‍.എ ഫണ്ട് 10, സ്പോര്‍ട്സ് കൗണ്‍സില്‍ 10 എന്നിങ്ങനെ 59 ലക്ഷം രൂപയാണ്.
അതേ സമയം നിര്‍മാണപ്രവര്‍ത്തനത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് 79,00,539 രൂപയുടെ അനുമതി നല്‍കി. പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിച്ച നിര്‍മാണ ജോലിയുടെ കരാര്‍ ടെന്‍ഡറിലൂടെ സി.എ.  തോമസിനെ ഏല്‍പിച്ചു. ഇയാള്‍ 2009 ജൂണ്‍ 15ന് ഒന്നാം ഘട്ട നിര്‍മാണം പുര്‍ത്തിയാക്കി 58,97,012 രൂപ കൈപ്പറ്റി. ബാക്കി തുക 20,03,527 ലഭിക്കാന്‍ കാലതാമസം നേരിട്ടത് മൂലമാണ് കോടതിയിലത്തെിയത്.
കോടതി വിധി വന്നതോടെ കലക്ടര്‍ മുമ്പ് തുക വാഗ്ദാനം ചെയ്തവര്‍ക്ക് കത്തയക്കുകയും യോഗം വിളിക്കുകയും ചെയ്തെങ്കിലും ആരില്‍ നിന്നും  അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഭരണസമിതികള്‍ ചേര്‍ന്ന് ഇതിനായി പ്രത്യേക പ്രമേയം അംഗീകരിക്കേണ്ടതുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പണി തീര്‍ത്ത് നാലുവര്‍ഷം പിന്നിട്ട പദ്ധതിക്ക് ഇപ്പോള്‍ ഫണ്ട് അനുവദിക്കുന്നതില്‍ നിയമതടസ്സം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹൈകോടതി വിധി നടപ്പാക്കുന്നതിന് രണ്ടുമാസം കൂടി കലക്ടര്‍  നീട്ടി ചോദിച്ചിട്ടുണ്ട്. അതും കഴിഞ്ഞാല്‍ കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും.
നിര്‍മാണ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച വാട്ടര്‍ സ്റ്റേഡിയം ഇനിയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് ഉപകരിച്ചിട്ടില്ല. ജില്ലാ-സംസ്ഥാന നീന്തല്‍ മത്സരങ്ങള്‍ ഇവിടെ നടത്താന്‍ കഴിയുമെന്നാണ് നിര്‍മാണ കാലത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍,ഒരുമത്സരവും ഇവിടെ നടന്നില്ല. മാത്രമല്ല വിശാലമായ ഇടവെട്ടിച്ചിറ നിര്‍മാണം കഴിഞ്ഞപ്പോള്‍ നാലിലൊന്നായി ചുരുങ്ങി. എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് നല്‍കിയതും വിവാദമായിരുന്നു. അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വസതിയിലേക്ക് മാര്‍ച്ച് അടക്കം സമര പരിപാടികളും നടന്നു.
 

 

സീറോ ലാന്‍ഡ്ലെസ് പദ്ധതിക്ക് അനുവദിച്ച പുറമ്പോക്കുചിറ അളക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted: 26 Oct 2013 11:08 PM PDT

അടൂര്‍: സീറോ ലാന്‍ഡ് ലെസ് പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക് അനുവദിച്ച പുറമ്പോക്കുചിറ അളന്ന് കല്ലിടുന്നത് നാട്ടുകാര്‍ തടഞ്ഞു. ശനിയാഴ്ച രാവിലെ 11ന് വില്ളേജ് ഓഫിസറും സര്‍വേയറുമാരും ചേര്‍ന്ന് വസ്തു അളന്ന്  വേര്‍തിരിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. 
കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി ഉടയാന്‍കുളം ഭാഗത്തെ ബ്ളോക് 15ല്‍ 470/10സര്‍വേ നമ്പറില്‍പ്പെട്ട 66 സെന്‍റ് സ്ഥലമാണ് ഭൂഹിതരായ 22 കുടുംബത്തിന്   മൂന്ന് സെന്‍റ് വീതം നല്‍കുന്നതിന് അളന്ന് തിട്ടപ്പെടുത്താന്‍ തുടങ്ങിയത്. പദ്ധതി പ്രകാരം അപേക്ഷിച്ചവരില്‍നിന്ന് ഭൂരഹിതരായ 125 പേരെ കണ്ടത്തെുകയും അവരില്‍ നിന്ന് നറുക്കിട്ട് 22 കുടുംബത്തെ കണ്ടത്തെുകയുമായിരുന്നു. റവന്യൂ രേഖകളില്‍ പുറമ്പോക്കുചിറ എന്നു രേഖപ്പെടുത്തിയ സ്ഥലം ക്രമരഹിതമായി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയാണെന്നും വെള്ളം കെട്ടിക്കിടക്കുന്ന വാസയോഗ്യമല്ലാത്ത വസ്തുവാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകനും സമീപവാസിയുമായ അവിനാഷ് പള്ളീനഴികത്ത്, ഏനാത്ത് അരൂര്‍ പുത്തന്‍വീട്ടില്‍ സ്വര്‍ണി ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചത്.
സംഭവമറിഞ്ഞ് ഏനാത്ത്  പൊലീസത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. നാട്ടുകാര്‍ കടുത്ത നിലപാടെടുത്തതോടെ വില്ളേജ് ഓഫിസര്‍ തഹസില്‍ദാറെയും റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. 
അവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എന്തു പ്രശ്നമുണ്ടായാലും സര്‍ക്കാര്‍ ഉത്തരവുപ്രകാരം വസ്തു അളന്നുതിരിച്ച് കല്ലിടുമെന്ന് വില്ളേജ് ഓഫിസര്‍ കടുത്ത നിലപാടെടുത്തത് തര്‍ക്കത്തിനും സംഘര്‍ഷാവസ്ഥക്കുമിടയാക്കി. തുടര്‍ന്ന് അടൂര്‍ സി.ഐ ടി. മനോജ് സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്് ഉച്ചക്ക് രണ്ടിന് വസ്തു അളന്ന് തിട്ടപ്പെടുത്തി കല്ലിടാന്‍ ആരംഭിച്ചു.  
കടുത്ത വേനല്‍ക്കാലത്ത് സമീപത്ത് കുടിവെള്ളക്ഷാമം ഉണ്ടാകുമ്പോള്‍ ഈ ചിറയിലെ ഉറവ മൂലം കിണറുകളില്‍ വെള്ളം വറ്റാറില്ളെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവിടെ ഒഴുകിയത്തെുന്ന വെള്ളം മണ്ണടി മണക്കണ്ടം ഏലാ, താഴത്ത് ഏലാകളിലാണ് എത്തുന്നത്. 
ഇത് കൃഷിക്ക് ഏറെ സഹായകരമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംസ്ഥാന നീര്‍ത്തട തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ചിറയെ സംരക്ഷിക്കണമെന്നും കുടിവെള്ളത്തിനും റേഷന്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന ഈ കാലഘട്ടത്തില്‍ നിലവിലുള്ള കുളങ്ങളും നീര്‍ച്ചാലുകളും നികത്തുന്നത് തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

മക്കളോടൊപ്പം മടങ്ങില്ലെന്ന് കല്യാണിക്കുട്ടിയമ്മ; വീട്ടുകാരും പൊലീസും വട്ടം കറങ്ങി

Posted: 26 Oct 2013 11:01 PM PDT

Image: 

ഗുരുവായൂര്‍: മക്കളോടൊപ്പം മടങ്ങില്ലെന്ന് ശഠിച്ച ഗുരുവായൂരിലെ ശരണാര്‍ഥി വീട്ടുകാരെയും പൊലീസിനെയും വെള്ളം കുടിപ്പിച്ചു. അമ്മയെ ചാനല്‍ ദൃശ്യങ്ങളില്‍ കണ്ട് കൂട്ടിക്കൊണ്ടുപോകാനെത്തിയ മക്കളും ഇവരെ സഹായിക്കാന്‍ ശ്രമിച്ച പൊലീസുമാണ് വട്ടംകറങ്ങിയത്. ഒറ്റപ്പാലം കണിയാമ്പുറം വരണംപാടത്ത് പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍ ശനിയാഴ്ച വൈകീട്ടാണ് മക്കളായ വിജയലക്ഷ്മിയും ശോഭയും എത്തിയത്.
 ശോഭയുടെ ഭര്‍ത്താവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഒരു മാസമായി വീട്ടില്‍ നിന്നിറങ്ങിയ അമ്മ ഗുരുവായൂരിലുണ്ടെന്ന് ചാനലില്‍ കണ്ടാണ്   എത്തിയതെന്ന് മക്കള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് പെണ്‍മക്കള്‍ മാത്രമാണ് കല്യാണിക്കുട്ടിയമ്മക്കുള്ളത്. തനിച്ച് വാടക വീട്ടില്‍ താമസിക്കുന്ന അമ്മ പലപ്പോഴും തീര്‍ഥാടനത്തിനായി മാസങ്ങളോളം വീടുവിട്ട് നില്‍ക്കാറുണ്ടെന്ന് മക്കള്‍ പറഞ്ഞു. ഇത്തവണ ഒരു മാസം മുമ്പാണ് വീട്ടില്‍ നിന്നിറങ്ങിയത്.
ഗുരുവായൂരിലെത്തിയ വിജയലക്ഷ്മിയും ശോഭയും പൊലീസിന്‍െറ സഹായത്തോടെ അമ്മയെ ഗുരുവായൂരില്‍ കണ്ടെത്തി. മേട്ടുപ്പാളയത്ത് താമസിക്കുന്ന വിജയലക്ഷ്മിയുടെ വീട്ടിലേക്ക് കല്യാണിക്കുട്ടിയമ്മയെ കൊണ്ടുപോകാനാണ് ഉദ്ദേശ്യമെന്ന് മക്കള്‍ പൊലീസിനെ അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് ഇതിന് അനുമതിയും നല്‍കി. എന്നാല്‍ താന്‍ ഗുരുവായൂര്‍ വിടില്ലെന്ന ശാഠ്യത്തിലായിരുന്നു കല്യാണിക്കുട്ടിയമ്മ. വേണമെങ്കില്‍ താന്‍ ചോറ്റാനിക്കരക്ക് പോകാമെന്നും അറിയിച്ചു.
എന്നാല്‍ തങ്ങള്‍കൊണ്ടു പോകാം എന്ന് മക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അതിനാവശ്യമായ സഹായങ്ങള്‍ നല്‍കി. മേട്ടുപ്പാളയം ബസ് കിട്ടുന്നതിന് കെ.എസ്.ആര്‍.ടി സ്റ്റാന്‍ഡിലേക്ക് ഒരു സിവില്‍ പൊലീസ് ഓഫിസറെയും അകമ്പടിയായി അയച്ചു. എന്നാല്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കല്യാണിക്കുട്ടിയമ്മ താന്‍ ഗുരുവായൂര്‍ വിടില്ലെന്ന  നിലപാടിലായി. ഇതോടെ മക്കളും പൊലീസും വലഞ്ഞു. സേലം ബസ് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. തമിഴ്നാട്ടിലേക്ക് രാത്രി പിന്നീട് ബസില്ല. അമ്മയെ തങ്ങള്‍ എങ്ങനെയെങ്കിലും പറഞ്ഞുമനസ്സിലാക്കി ഞായറാഴ്ച കൊണ്ടുപൊയ്ക്കോളാമെന്ന് മക്കളും മരുമകനും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പിന്‍വാങ്ങി. നടതള്ളല്‍ വാര്‍ത്തയെ തുടര്‍ന്ന് നടന്നു വരുന്ന നടപടികളില്‍ ഗുരുവായൂരില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്ന ശരണാര്‍ഥികള്‍ ഭീതിയിലാണ്. തങ്ങളെ ബലം പ്രയോഗിച്ച് ഗുരുവായൂരില്‍ നിന്ന് മാറ്റുമോയെന്നാണ് അവര്‍ ഭയക്കുന്നത്. എന്നാല്‍ ഗുരുവായൂര്‍ വിടാന്‍ താല്‍പര്യമില്ലാത്തവരെ ബലം പ്രയോഗിച്ച് മാറ്റുന്ന നടപടിയുണ്ടാവില്ലെന്ന് വനിതാ കമീഷന്‍ അംഗം പ്രഫ.കെ.എ.തുളസി ഉറപ്പ് നല്‍കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP