സ്വാഗതം
WELCOME

News Update..

Saturday, October 19, 2013

ബ്ലേഡ്‌ മാഫിയ വീട് തകര്‍ത്ത സംഭവം: പൊലീസുകാരന് സസ്പെന്‍ഷന്‍ Madhyamam News Feeds

ബ്ലേഡ്‌ മാഫിയ വീട് തകര്‍ത്ത സംഭവം: പൊലീസുകാരന് സസ്പെന്‍ഷന്‍ Madhyamam News Feeds

Link to

ബ്ലേഡ്‌ മാഫിയ വീട് തകര്‍ത്ത സംഭവം: പൊലീസുകാരന് സസ്പെന്‍ഷന്‍

Posted: 19 Oct 2013 12:32 AM PDT

Image: 

തിരുവനന്തപുരം: ബ്ലേഡ്‌ മാഫിയ സംഘം വീട് തകര്‍ത്ത സംഭവത്തില്‍ ഒരു പൊലീസുകാരന് സസ്പെന്‍ഷന്‍. തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ചന്ദ്രനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീട് തകര്‍ക്കാന്‍ വന്ന സംഘത്തില്‍ ബിജുവും ഉണ്ടായിരുന്നെന്ന് മുഖ്യ പ്രതി മൊഴി നല്‍കിയിരുന്നു. കേസില്‍ നാലാം പ്രതിയാണ് ബിജു ചന്ദ്രന്‍. വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ എസ്.ഐ ബിനുകുമാറിനെയും ഗ്രേഡ് എസ്.ഐ ലക്ഷ്മണന്‍ നായരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പലിശ മുടങ്ങിയതിന്റെ പേരില്‍ പേയാട് ബി.പി നഗറിലെ രമാദേവിയുടെ വീടാണ് ബ്ലേഡ്‌ മാഫിയ സംഘം ശനിയാഴ്ച തകര്‍ത്തത്. 

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്‍്റെ വ്യാപക വെടിവെപ്പ്

Posted: 18 Oct 2013 11:21 PM PDT

Image: 

ജമ്മു:  ഒരു ദശകത്തിനിടെ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനത്തിനിടയാക്കി അതിര്‍ത്തിയില്‍ ഉടനീളം പാക് സേനയുടെ ആക്രമണം. ജമ്മ,സാംബ ജില്ലകളിലെ 25 ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലേക്കാണ് വെടിവെപ്പുണ്ടായത്.
ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍ പാക് നുഴഞ്ഞുക്കയറ്റക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. രാത്രിയില്‍ ഉടനീളം നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കതുവ,സാംബ,ഹിറാ നഗര്‍,ആര്‍.എസ് പുര എന്നിവിടങ്ങളില്‍ ഇരു ഭാഗത്തുനിന്നും ശക്തമായ വെടിവെപ്പുണ്ടായി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ 150തിലേറെ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാകിസ്താന്‍്റെ ഭാഗത്തു നിന്നുണ്ടായത്.  ഈ കാര്യം കേന്ദ്രം അതീവ ഗൗരവമായി കാണണമെന്നും പാകിസ്താനോട് വിഷയം ശക്തമായി ഉന്നയിക്കണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എന്തുകൊണ്ട് ഇത്തരം അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടത്തിയില്ല എന്നും ഉമര്‍ അബ്ദുല്ല ചോദിക്കുന്നു. ഈ കൂടികാഴ്ചക്കുശേഷം ചേര്‍ന്ന മുതിര്‍ന്ന സെനിക ഒഫീസര്‍മാരുടെ യോഗത്തിലും പ്രശ്നം പരിഗണിച്ചില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയന്ത്രണ രേഖയില്‍ ഉടനീളം 40ലേറെ പരിശീലന ക്യാമ്പുകള്‍ പാകിസ്താന്‍ തുറന്നിട്ടുണ്ടെന്നും 700റോളം  തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് സജ്ജരായി നില്‍ക്കുന്നുണ്ടെന്നും രഹസ്യന്വേഷണ വിഭാഗം പറയുന്നു.

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ഒക്ടോബര്‍ 22 കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിണ്ഡെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അതിര്‍ത്തി മേഖല സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

മാലദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വീണ്ടും റദ്ദാക്കി

Posted: 18 Oct 2013 11:13 PM PDT

Image: 

മാലെ: ശനിയാഴ്ച നടക്കാനിരുന്ന മാലദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. പൊലീസ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫുവാദ് തൗഫീക്ക് പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഓഫിസില്‍ നിന്ന് മാറ്റരുതെന്ന് കമ്മീഷനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിന് നടന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 12ലെ വിധിയിലൂടെയാണ് സുപ്രീംകോടതി അസാധുവാക്കിയത്. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ജംബൂരി (റിപ്പബ്ളിക്കന്‍) പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഖാസി ഇബ്രാഹിമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിയെതുടര്‍ന്ന് പുതുതായി വോട്ടര്‍മാരുടെ രജിസ്ട്രേഷനും വേണ്ടിവന്നു. നിലവിലെ പ്രസിഡന്‍റ് മുഹമ്മദ് വാഹീദിന്റെ കാലാവധി നവംബര്‍ 11ന് അവസാനിക്കും.
2012ല്‍ അന്നത്തെ പ്രസിഡന്‍റ് മുഹമ്മദ് നഷീദിനെ സ്ഥാനഭ്രഷ്ടനാക്കിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കാരണം ലോക രാഷ്ട്രങ്ങള്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്നതാണ് മാലദ്വീപ് തെരഞ്ഞെടുപ്പ്. 2008 ഒക്ടോബറില്‍ നടന്ന ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 1978 മുതല്‍ അധികാരത്തിലിരുന്ന അബ്ദുല്‍ ഗയമിനെ പരാജയപ്പെടുത്തിയാണ് നഷീദ് തെരഞ്ഞെടുക്കപ്പെട്ടത്. നഷീദിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷമാണ് വൈസ് പ്രസിഡന്‍റ് വഹീദ് ഹസന്‍ പ്രസിഡന്‍റായത്.

സോളാര്‍ കേസില്‍ വി.എസ് കോടതിയിലേക്ക്

Posted: 18 Oct 2013 10:47 PM PDT

Image: 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെട്ട സോളാര്‍ കേസില്‍ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ഒരുങ്ങുന്നു.

ഇതിന്‍്റെ ആദ്യപടിയായി കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും കേസിലെ  മുഖ്യ പ്രതി സരിതയുടെ റിമാന്‍റ് മൊഴിയും വി.എസ് ആവശ്യപ്പെടും. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാകും വി.എസ് ഇതിനായി അപേക്ഷ നല്‍കുക.

സോളാര്‍ കേസില്‍ ഇടപെടുന്നതിനുള്ള സാധ്യതകളെക്കുറിച്ച് നിയമവിദഗ്ധരുമായി വി.എസ് കൂടിയാലോചനകള്‍ നടത്തിവരികയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് വി.എസിന്‍്റെ നീക്കം.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് ശ്രീധരന്‍ നായര്‍ തന്‍്റെ രഹസ്യമൊഴിയില്‍ പറഞ്ഞിരുന്നു.  കേസില്‍ സര്‍ക്കാര്‍ ശരിയായ അന്വേഷണം നടത്തിയില്ളെങ്കില്‍ നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് വി.എസ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

റഷ്യയെ ജപ്പാന്‍ വീഴ്ത്തി

Posted: 18 Oct 2013 10:44 PM PDT

Image: 

ഷാര്‍ജ: യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റഷ്യയെ തീര്‍ത്തും നിഷ്്പ്രഭരാക്കി കളം അടക്കിവാണ ജപ്പാന് അണ്ടര്‍ 17 ഫിഫ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച തുടക്കം. വന്‍മതില്‍ പോലെ ആറുപേരെ അണിനിരത്തി റഷ്യ പ്രതിരോധക്കോട്ട കെട്ടിയതിനാല്‍ സ്കോര്‍ ബോര്‍ഡ് 1-0ത്തില്‍ നിന്നു.
ഹിരോക്കി ഒഗാവയും യുഷി നഗാഷിമയും നയിച്ച ജപ്പാന്‍ പടയോട്ടത്തോടെയാണ് കളി തുടങ്ങിയത്. ഇരുവരും മാറി മാറി പാസ് ചെയ്തുകൊണ്ടുവന്ന പന്ത് ഒഗാവ ഗോളിലേക്ക് തൊടുത്തെങ്കിലും റഷ്യന്‍ ക്യാപ്റ്റന്‍കൂടിയായ ഗോളി ആന്‍റണ്‍ മിത്ര്യുഷ്കിന്‍ കുത്തിയകറ്റി. നാലാം മിനിറ്റില്‍ റഷ്യയുടെ ആദ്യ നീക്കം കോര്‍ണറില്‍ കലാശിച്ചു. എന്നാല്‍ ഗോളി ടീമോസ്ലി ശിറാവോക്ക രക്ഷകനായി. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി നാലാം ലോകകപ്പിനെത്തിയ ജപ്പാന്‍െറ  മുന്നേറ്റമായിരുന്നു. ഉയരക്കുറവ് അവര്‍ക്കൊരു കുറവേ ആയിരുന്നില്ല. 15ാം മിനിറ്റില്‍ ചെങ്കുപ്പായക്കാരെ ഞെട്ടിച്ച് ഗോളെത്തി. ബോക്സിന് പുറത്ത് നിന്ന് ഉര്‍യു കോസീ ഉതിര്‍ത്ത നെടുനീളന്‍ വലങ്കാലന്‍ ഷോട്ട് ഗോളിയെയും കബളിപ്പിച്ച് വലയുടെ ഇടതുമൂല കുലുക്കി. മൈതാന മധ്യത്തിലൂടെയായിരുന്നു ജപ്പാന്‍െറ എല്ലാ മുന്നേറ്റവും. വെള്ളക്കുപ്പായത്തില്‍ അവര്‍ കളം നിറഞ്ഞതോടെ റഷ്യക്കാര്‍ പന്തുകിട്ടാതെ ഉഴറി. തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നലെ റഷ്യക്കാര്‍ക്ക്. പ്രതിരോധ നിര ശക്തമായതിനാല്‍ മാത്രമാണ് അവര്‍ക്ക് ഏഷ്യക്കാരോട് പിടിച്ചുനില്‍ക്കാനായത്.
രണ്ടാം പകുതിയില്‍ റഷ്യ കളി മാറ്റി. ഗോള്‍ മടക്കാനുള്ള ഏക അജണ്ടയില്‍ മധ്യനിര കൂടുതല്‍ ഉണര്‍ന്നുകളിച്ചു.49ാംമിനിറ്റില്‍ ഇടതുബോക്സില്‍ നിന്നുള്ള സക്കായി ദെയ്സുക്കയുടെ ഷോട്ടിന്  റഷ്യന്‍ ഗോളിയുടെ മികവ് തടസ്സം നിന്നു.
63ാം മിനിറ്റിലായിരുന്നു റഷ്യ ഇന്നലെ ഗോളിനോട് ഏറ്റവും അടുത്തെത്തിയ നിമിഷം. ജപ്പാന്‍ പ്രതിരോധനിരയില്‍ നിന്ന് വന്ന ബാക്ക്പാസ് ഗോളി കോയി മിയോഷിയുടെ നിയന്ത്രണത്തില്‍ നിന്നില്ല. ഓടിയെത്തിയ ഇലിര്‍ നുറിസോവിന് പക്ഷെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.
കളിയുടെ 62 ശതമാനവും പന്ത് വരുതിയില്‍ സൂക്ഷിച്ച ജപ്പാന്‍ രണ്ടാമതൊരു ഗോളടിക്കാന്‍ അവസരം കിട്ടാതെ വലഞ്ഞു. 59ാം മിനിറ്റില്‍ വലതുവിങില്‍ നിന്നുള്ള റഷ്യയുടെ ആക്രമണം പുറത്തേക്ക് പോയി. കളി അവസാനപാദത്തിലെത്തിയതോടെ റഷ്യ രണ്ടുംകല്പിച്ച് പോരാടിയെങ്കിലും വലക്കുമുന്നിലെത്തുമ്പോള്‍ ജപ്പാന്‍കാര്‍ പന്തു തട്ടിപ്പറിച്ചു. ശക്തമായ പിന്തുണയുമായി പ്രവാസി ജപ്പാന്‍കാര്‍ ഗാലറിയിലിരുന്ന് ദേശീയപതാക വീശീ ‘നിപ്പോണ്‍’ വിളിച്ചത് ടീമിന് ആവേശം പകര്‍ന്നു. അവസാന മിനിറ്റുകളില്‍ റഷ്യ തുടരെത്തുടരെ ജപ്പാന്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഉസ്ബെക്കിസ്ഥാന് ജയം
ഫുജൈറ: ഷാര്‍ജയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്ക് തോല്‍വിയായിരുന്നെങ്കില്‍ ഫുജൈറയില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഉസ്ബെക്കിസ്ഥാനെ വിജയം കനിഞ്ഞു. കളിയുടെ മുക്കാല്‍ ഭാഗവും പൊരുതിനിന്ന പനാമയെ മറുപടിയില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് അവര്‍ മൂന്നുപോയന്‍റ് കരസ്ഥമാക്കിയത്. 68ാം മിനിറ്റില്‍ അബ്ബാസോവും 76ാം മിനിറ്റില്‍ അശുര്‍മതോവുമാണ് ഉസ് നേടിയ ഏക ഗോളിന് അവര്‍ പനാമയെ തോല്‍പ്പിച്ച് മൂന്നുപോയന്‍റ് കരസ്ഥമാക്കി. 56 ശതമാനം നേരം പന്ത് സ്വന്തം കാല്‍ക്കീഴിലാക്കിയ ഉസ്ബെക്കിസ്ഥാന്‍ 21 തവണ എതിര്‍ഗോളിലേക്ക് ഷോട്ട് ഉതിര്‍ത്തു. മറുഭാഗത്ത് വെറും എട്ടുതവണ മാത്രമാണ് പനാമക്ക് എതിരാളിയുടെ ലക്ഷ്യംനോക്കി പന്ത് പായിക്കാനായത്.

 

കല്‍ക്കരി പുകയുന്നു; ബിര്‍ല ധനമന്ത്രിയെ കണ്ടു

Posted: 18 Oct 2013 09:07 PM PDT

Image: 

ന്യൂദല്‍ഹി: ആദിത്യ ബിര്‍ല ഗ്രൂപ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ല പ്രതിചേര്‍ക്കപ്പെട്ടതിനൊപ്പം ആരോപണം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിലേക്ക് തിരിയുകയും ചെയ്തതോടെ കല്‍ക്കരിപ്പാടം ലൈസന്‍സ് അഴിമതിക്കേസ് സങ്കീര്‍ണമായി. ബിര്‍ലക്കെതിരെ കേസെടുത്തതിനെതിരെ വ്യവസായലോകം രംഗത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം കച്ചമുറുക്കി. അതിനിടെ, കുമാരമംഗലം ബിര്‍ല ധനമന്ത്രി പി. ചിദംബരവുമായി കൂടിക്കാഴ്ച നടത്തി. നോര്‍ത് ബ്ളോക്കില്‍ ധനമന്ത്രിയുടെ ഓഫിസില്‍ ചെന്ന് ചിദംബരത്തെ കണ്ട ബിര്‍ല തനിക്കെതിരായി കേസെടുത്തതില്‍ കടുത്ത പ്രതിഷേധം അറിയിച്ചതായാണ് വിവരം.
 സി.ബി.ഐയുടെ നടപടി സര്‍ക്കാര്‍ തീരുമാനമല്ളെന്ന വിശദീകരണമാണ് ബിര്‍ലയുമായുള്ള കൂടിക്കാഴ്ചയില്‍ ധനമന്ത്രി നല്‍കിയതെന്നാണ് വിവരം.  സി.ബി.ഐയുടെ എഫ്.ഐ.ആറും ധനമന്ത്രിയുമായി ചര്‍ച്ചചെയ്തെന്ന് വെളിപ്പെടുത്തിയ കുമാരമംഗലം ബിര്‍ല  കേസിനെ ഭയക്കുന്നില്ളെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ളെന്നും കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിര്‍ലക്കെതിരായ നടപടിയില്‍ വ്യവസായികളുടെ രോഷം തണുപ്പിക്കാന്‍ അവരുമായി സംസാരിക്കാന്‍ ധനമന്ത്രി ചിദംബരം, വ്യവസായമന്ത്രി ആനന്ദ് ശര്‍മ എന്നിവരെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. അതിന്‍െറ ഭാഗമായാണ് ബിര്‍ലയും ചിദംബരവും തമ്മില്‍ നടന്ന കൂടിക്കാഴ്ച.
  അതിനിടെ, ബിര്‍ലയെ പ്രതിചേര്‍ത്ത കേസിന്‍െറ എഫ്.ഐ.ആറില്‍ ആദ്യം പ്രധാനമന്ത്രിയുടെ പേരുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നു. സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അംഗീകരിച്ച എഫ്.ഐ.ആറില്‍ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി. പകരം ‘ചുമതലപ്പെട്ടയാള്‍’ എന്ന് തിരുത്തുകയായിരുന്നു. ചുമതലപ്പെട്ടയാള്‍ അന്ന് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്ത പ്രധാനമന്ത്രി തന്നെയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.  ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യപ്രതിപക്ഷമായ ബി.ജെ.പി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. നിര്‍ദേശം സമര്‍പ്പിച്ച വകുപ്പ് സെക്രട്ടറി പ്രതിയാവുകയും തീരുമാനമെടുത്ത പ്രധാനമന്ത്രി പ്രതിയാകാതിരിക്കുകയും ചെയ്യുന്നത് വിചിത്രമാണെന്ന് അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
  അതേസമയം, കല്‍ക്കരിപ്പാടം കേസില്‍ കൂടുതല്‍  കമ്പനികളെ പ്രതിചേര്‍ക്കാനുള്ള നീക്കത്തിലാണ് സി.ബി.ഐ. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്‍െറ പുരോഗതി റിപ്പോര്‍ട്ട് ഈമാസം 29ന് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും. അതിനുമുമ്പ് കൂടുതല്‍ കമ്പനികള്‍ക്കെതിരെ കേസെടുക്കുമെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിര്‍ലക്കെതിരായ കേസിനെ ന്യായീകരിച്ച സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ എല്ലാ വിവരങ്ങളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ കഴമ്പില്ളെങ്കില്‍ എഫ്.ഐ.ആര്‍ കോടതിയില്‍ തള്ളിപ്പോകുമെന്നതിനാല്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഭയക്കേണ്ടതില്ളെന്നും അദ്ദേഹം തുടര്‍ന്നു.
  സംസ്ഥാനത്തിന്‍െറ ഉത്തമ താല്‍പര്യം പരിഗണിച്ചാണ് ബിര്‍ലക്കുവേണ്ടി കല്‍ക്കരി മന്ത്രാലയത്തിന്  കത്ത് നല്‍കിയതെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായക് പറഞ്ഞു. പട്നായകിനെ സി.ബി.ഐ ചോദ്യംചെയ്യുമെന്ന റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ് വിശദീകരണം. പ്രധാനമന്ത്രിക്കെതിരായ ബി.ജെ.പി ആരോപണം കോണ്‍ഗ്രസ് തള്ളി. കല്‍ക്കരി കേസില്‍ എല്ലാ കാര്യവും പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ വിശദീകരിച്ചതാണെന്ന് പാര്‍ട്ടി വക്താവ് രേണുക ചൗധരി പറഞ്ഞു.

ജന്മവിശുദ്ധിയുടെ വീണ്ടെടുപ്പില്‍ ഹജ്ജിന് പരിസമാപ്തി

Posted: 18 Oct 2013 08:57 PM PDT

Image: 

മക്ക: വിശുദ്ധതീര്‍ഥാടനത്തിലൂടെ നേടിയെടുത്ത പരിശുദ്ധി നിലനിര്‍ത്തുമെന്ന്  പ്രതിജ്ഞ ചെയ്തും മിനായിലെ ഏറുസ്തൂപങ്ങളില്‍ അവസാനകല്ലുമെറിഞ്ഞ് പൈശാചികതക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചും ഹാജിമാര്‍ വിടചൊല്ലിയതോടെ ഈ വര്‍ഷത്തെ ഹജ്ജിന് സമാപനമായി. മക്കയില്‍ വിരമിക്കല്‍ ത്വവാഫിനും ജുമുഅക്കും എത്തിയ തീര്‍ഥാടകലക്ഷങ്ങള്‍ പ്രാര്‍ഥനയുടെ മണിക്കൂറുകള്‍ മുമ്പ് മസ്ജിദുല്‍ഹറാമില്‍ ജനസാഗരം തീര്‍ത്തു. മക്കയില്‍ ഹജ്ജിനത്തെിയ ബന്ധുമിത്രാദികളെ കാണാന്‍ സന്ദര്‍ശകര്‍ കൂടിയത്തെിയതോടെ മക്കയിലെ ഇതര പള്ളികളിലും ജനത്തിരക്കേറി.
മസ്ജിദുല്‍ഹറാമില്‍ ഇമാം ഡോ. ശൈഖ് സുഊദ് ശുറൈം ഹജ്ജ് അവസാനനാളിലെ ജുമുഅക്ക് നേതൃത്വം നല്‍കി. നിഷ്കളങ്കമായ പശ്ചാത്താപത്തിലും നിരന്തരമായ സല്‍ക്കര്‍മങ്ങളിലും അടിയുറപ്പിച്ചു ജീവിതം മുന്നോട്ടുനയിക്കാന്‍ അദ്ദേഹം ഹാജിമാരെ ഉദ്ബോധിപ്പിച്ചു. മിനായില്‍ അവശേഷിച്ച തീര്‍ഥാടകര്‍ ജുമുഅക്കു ശേഷം ജംറകളിലെ കല്ളേറിനായി നീങ്ങി. തുടര്‍ന്ന് തീര്‍ഥാടകര്‍ മടക്കയാത്ര ആരംഭിച്ചു.
ഇന്ത്യയില്‍നിന്ന് കര്‍മങ്ങള്‍ ബാക്കിയാക്കി മിനായില്‍ തങ്ങിയ പതിനായിരം തീര്‍ഥാടകരും വെള്ളിയാഴ്ച ഉച്ചയോടെ ഹജ്ജ് പൂര്‍ത്തിയാക്കിയതായി മിനാ കണ്‍ട്രോള്‍ റൂം അറിയിച്ചു. ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ വന്ന തീര്‍ഥാടകരുടെ മദീനയാത്ര രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ചുമതല വഹിക്കുന്ന മലയാളി ഓഫിസര്‍ അബ്ദുന്നാസിര്‍ ബയ്യില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജ് വിജയകരമായി പര്യവസാനിച്ചതായി സൗദി ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഹജ്ജ്കാര്യ മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ ഹജ്ജാര്‍, ഇരുഹറം കാര്യാലയം, വിവിധ മുത്വവ്വിഫ് സ്ഥാപനങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഹജ്ജ് സേവനം വിജയകരമായി നിറവേറ്റിയ സൗദി ഭരണകൂടത്തെയും സേനാവിഭാഗങ്ങളെയും സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ആലു ശൈഖ് അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഹജ്ജിന്‍െറ വിജയകരമായ നടത്തിപ്പിന് അക്ഷീണം യത്നിച്ച വിവിധ സേനാവിഭാഗങ്ങളെ ഹജ്ജ് ഉന്നതാധികാരസമിതി അധ്യക്ഷന്‍ കൂടിയായ സൗദി ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പ്രശംസിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവും ഇരു കിരീടാവകാശികളും നേതൃത്വം നല്‍കിയ ഹജ്ജ്നടത്തിപ്പ് പ്രയോഗതലത്തില്‍ വിജയിപ്പിച്ചത് അനായാസകരമായ ഹജ്ജ് നിര്‍വഹണത്തിന് സൗകര്യമൊരുക്കിയ സേനാവിഭാഗങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഹജ്ജിന് വിദേശത്തുനിന്നത്തെിയ മുഴുവന്‍ തീര്‍ഥാടകരും സമയക്രമമനുസരിച്ച് തിരിച്ചുപോകുന്നുവെന്ന് ഉറപ്പുവരുത്താനും ഇതിന് മന്ത്രാലയം തയാറാക്കിയ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ദല്‍ഹിയില്‍ ആദ്യത്തെ ത്രികോണ മത്സരം

Posted: 18 Oct 2013 08:50 PM PDT

Image: 

ന്യൂദല്‍ഹി: ‘ദല്‍ഹി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു’ എന്നൊരു ചൊല്ലുണ്ട് തെരഞ്ഞെടുപ്പു ഗോദയില്‍. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പാര്‍ട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാന്‍ സാധ്യത കൂടുതലാണെന്ന പ്രവചനമാണത്. അതനുസരിച്ച് നോക്കിയാല്‍ ദല്‍ഹിയിലും ലോക്സഭയിലും കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞേക്കും. ദല്‍ഹിയില്‍ വരാന്‍ പോകുന്നത് തൂക്കുസഭ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് -പ്രവചന വിദഗ്ധരായ എ.സി നീല്‍സണ്‍-എ.ബി.പി ന്യൂസ് സര്‍വേയാണ് ഇങ്ങനെ പ്രവചിക്കുന്നത്.
 കുറ്റിച്ചൂല്‍ ചിഹ്നമാക്കിയ ആം ആദ്മി പാര്‍ട്ടിയെ വെറും കുറ്റിച്ചൂല്‍ മാത്രമായി കണ്ടവരാണ് കോണ്‍ഗ്രസും ബി.ജെ.പിയും. അരവിന്ദ് കെജ്രിവാളിന്‍െറ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസുകാരിയായ മുഖ്യമന്ത്രി ഷീലാദീക്ഷിതിനോട് വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ ‘അതൊരു ഗൗരവമുള്ള പാര്‍ട്ടിയേയല്ല’ എന്നായിരുന്നു പ്രതികരണം.
വിലക്കയറ്റവും അഴിമതിയും ദല്‍ഹിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധനയുമൊക്കെ വിഷയമാക്കി ഇക്കുറി കോണ്‍ഗ്രസിനെ തറപറ്റിക്കാമെന്ന് ഉറച്ചു വിശ്വസിച്ച ബി.ജെ.പിക്കും ആദ്യം തോന്നിയത് അങ്ങനെയാണ്.
 പക്ഷേ, തെരഞ്ഞെടുപ്പ് അടുക്കുന്തോറും ചിത്രം മാറുന്നു. സര്‍വേ പ്രകാരമാണെങ്കില്‍ 70 സീറ്റുള്ള നിയമസഭയില്‍ 18 ഉം നാലിലൊന്ന് വോട്ടും ആം ആദ്മി പാര്‍ട്ടി പിടിക്കും. നാലാമൂഴത്തിന് കളത്തിലുള്ള മുഖ്യമന്ത്രി ഷീലാദീക്ഷിതും കോണ്‍ഗ്രസും 27 ശതമാനം വോട്ടും 22 സീറ്റും നേടി രണ്ടാം സ്ഥാനക്കാരാവും. ഇക്കുറി ജയിച്ചിട്ടു തന്നെ കാര്യമെന്ന് മോഹിച്ച ബി.ജെ.പി 34 ശതമാനം വോട്ടും 28 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാവും. കോണ്‍ഗ്രസ് 43, ബി.ജെ.പി 23, ബി.എസ്.പി രണ്ട്, എല്‍.ജെ.പി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില.
 പ്രവചനങ്ങളുടെ ഗതി എന്തായാലും ആം ആദ്മി കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും ഉറക്കം കെടുത്തുന്നുവെന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിനോടും ബി.ജെ.പിയോടുമുള്ള മടുപ്പ് നഗരത്തിലെ വോട്ടറെ ഭരിക്കുന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ശക്തി. അഴിമതിക്കോ വിലക്കയറ്റത്തിനോ കുറവൊന്നുമില്ലാത്ത സ്ഥിതി ബി.ജെ.പി ഭരിച്ചപ്പോഴും 15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ജനം അനുഭവിക്കുന്നു. കെജ്രിവാള്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന പ്രതീക്ഷയും പ്രമുഖ പാര്‍ട്ടികളോടുള്ള നിഷേധ വികാരവും സ്വന്തം വോട്ടാക്കുകയാണ് ആം ആദ്മി.
 മാതൃത്വം തുളുമ്പുന്ന ഷീലാ ദീക്ഷിതിന്‍െറ മുഖമാണ് കഴിഞ്ഞ മൂന്നു തവണയും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടായത്. പാര്‍ട്ടിക്കുള്ളില്‍ പാരക്ക് ഒരു കുറവുമില്ല. എന്നിട്ടും നാലാമൂഴത്തിലും ഷീലാ ദീക്ഷിതിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമൊന്നുമില്ലാത്തത്, മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന മറ്റു നേതാക്കള്‍ക്കുള്ള സ്വീകാര്യതയെക്കുറിച്ച സംശയം ഒന്നുകൊണ്ടു മാത്രമാണ്.
 വികസനത്തിനൊപ്പം ദല്‍ഹിയില്‍ അഴിമതിയും വളരുന്നുണ്ട്. വൈദ്യുതി ചാര്‍ജ്, കുടിവെള്ള ചാര്‍ജ് വര്‍ധനക്കെതിരായ ശക്തമായ വികാരം നിലനില്‍ക്കുന്നു. വിലക്കയറ്റത്തോടുള്ള ജനരോഷം എത്രത്തോളമെന്ന് അറിയാന്‍ ചന്തകളിലേക്ക് ചെന്നാല്‍ മതി. ഇതൊക്കെയും മുതലാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോകുന്നത്, പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ ചേരിപ്പോരാണ്. വിജയ്ഗോയല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള പുകിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. യഥാര്‍ഥത്തില്‍, നയിക്കാനൊരു നേതാവില്ലാത്തതാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിടുന്ന ഒന്നാം നമ്പര്‍ പ്രശ്നം.
 ആം ആദ്മി പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനത്തിലാണ്. സ്ഥാനാര്‍ഥികളില്‍ പകുതിയും 30 വയസ്സില്‍ താഴെയുള്ളവരാണ്. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരവേലിയേറ്റത്തില്‍ ആവേശം കൊണ്ട യുവസമൂഹത്തെ സ്വാധീനിക്കുന്ന നീക്കങ്ങളാണ് കെജ്രിവാള്‍ നടത്തുന്നത്.
ജീവിതച്ചെലവ് വര്‍ധിച്ചതിന്‍െറ വേവലാതി പങ്കുവെക്കുന്ന റെസിഡന്‍ഷ്യല്‍ കോളനികളിലെ ചര്‍ച്ച ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാക്കുന്നതിന് പ്രത്യേക ശ്രദ്ധ തന്നെ കെജ്രിവാളും കൂട്ടരും നല്‍കുന്നു.  ഫലത്തില്‍ ദല്‍ഹിയില്‍ ഇതാദ്യമായി പൊടിപാറുന്ന ത്രികോണ മത്സരമാണ്. വോട്ടു ചെയ്യാന്‍ പോകുന്നതിനോടുതന്നെ വിരക്തിയില്‍ നിന്ന നഗര ജനത ഇക്കുറി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആവേശം കാട്ടുന്നു. മൂന്നു തവണത്തെക്കാള്‍ ഏറ്റവും കടുത്ത പോരാട്ടമാണ്  ഇക്കുറി നേരിടുന്നതെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറയുന്നതില്‍ കാര്യങ്ങള്‍ വ്യക്തം.

വി.എസിനെ കേന്ദ്രനേതൃത്വവും കൈയൊഴിയുന്നു

Posted: 18 Oct 2013 08:47 PM PDT

Image: 

തൃശൂര്‍: അച്ചടക്കം കൈവിട്ട വി.എസ്. അച്യുതാനന്ദനെ സി.പി.എം കേന്ദ്രനേതൃത്വവും കൈയൊഴിയുന്നു. പി.ബി കമീഷനെ  നോക്കുകുത്തിയാക്കി പരസ്യവെല്ലുവിളി നടത്തിയ വി.എസിനെ കേന്ദ്രനേതൃത്വം വിലക്കിയതിന്‍െറ  സൂചന  അതാണ്.
വി.എസിന്‍െറ കൂടി പരാതിയിലാണ്  ചരിത്രത്തില്‍ ആദ്യമായി  ഒരു കമീഷനെ കേന്ദ്രകമ്മിറ്റി നിയോഗിച്ചത്. ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ ആറ് പി.ബി അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി മടങ്ങിയതിന് പിന്നാലെ നടത്തിയ അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കാനാവില്ളെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഇതോടെ, സംസ്ഥാനഘടകത്തിന്‍െറ വാദത്തില്‍ കഴമ്പുണ്ടെന്ന നിലപാടിലേക്ക്  വി.എസിനോട് എന്നും അനുകൂലസമീപനം  കൈക്കൊണ്ട കേന്ദ്രനേതൃത്വം എത്തി.അച്ചടക്കലംഘനം വഴി സി.പി.എമ്മില്‍ വിഭാഗീയതക്ക് വഴിമരുന്നിടുന്നത് എന്നും  വി.എസായിരുന്നുവെന്ന പരാതി പരിഗണിക്കപ്പെടേണ്ടതാണെന്ന കാഴ്ചപ്പാട് ശക്തി പ്രാപിക്കുന്നത് പി.ബി കമീഷന്‍ നിഗമനങ്ങളെ    സ്വാധീനിക്കും.
രണ്ടുവര്‍ഷം മുമ്പ്   തീര്‍പ്പ് കല്‍പ്പിച്ച കാര്യങ്ങള്‍ അനവസരത്തില്‍ ഉയര്‍ത്തി ചര്‍ച്ചയാക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തില്‍ വി.എസിനൊപ്പം നില്‍ക്കുന്നവരുടെയും അഭിപ്രായം. പാര്‍ട്ടിക്കുള്ളില്‍ എന്ത്  പ്രശ്നമുണ്ടെങ്കിലും യു.ഡി.എഫ് സര്‍ക്കാറിന് എതിരെയുള്ള ജനവികാരം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍  അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് സി.പി.എം. തെരഞ്ഞെടുപ്പ് നടപടികളിലേക്ക്   കടക്കാനിരിക്കെ പ്രവര്‍ത്തകരെ പിറകോട്ട് വലിക്കുന്ന പ്രസ്താവന വി.എസ് നടത്തുന്നത് അംഗീകരിക്കാനാവില്ളെന്നാണ് കേന്ദ്രനേതാക്കളുടെയും അഭിപ്രായം.
സമരങ്ങളിലൂടെയും യു.ഡി.എഫിലെ പടലപ്പിണക്കങ്ങള്‍   വഴിയും എല്‍.ഡി.എഫ് കൈവരിച്ച രാഷ്ട്രീയ മുന്‍തൂക്കത്തെയാണ് ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെ വി.എസ് തുലച്ചതെന്ന് സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.  പരസ്യപ്രതികരണത്തിന് മുതിരാതെ സംസ്ഥാനനേതൃത്വം സംഘടനാമര്യാദ മുറുകെ പിടിച്ചതോടെ വിവാദങ്ങളുടെ മുഴുവന്‍  ഉത്തരവാദിത്തവും വി.എസിലായി.
 വി.എസിന്‍െറ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന ആക്ഷേപം എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയിലും ശക്തമാണ്. വി.എസിനെ നിയന്ത്രിക്കുന്നില്ളെങ്കില്‍ എല്‍.ഡി.എഫിന് തുറന്ന് കിട്ടിയ അവസരമാകും നഷ്ടപ്പെടുകയെന്ന വിലയിരുത്തല്‍ ശക്തമായതോടെ കടുത്ത നടപടിക്ക് മുതിരുമെന്നാണ്   കേന്ദ്രനേതൃത്വം നല്‍കുന്ന സൂചന. നവംബര്‍ അഞ്ചിന് വരുന്ന എസ്.എന്‍.സി- ലാവലിന്‍ കേസിന്‍െറ വിധിയാവും ഇനി സി.പി.എം രാഷ്ട്രീയത്തിന്‍െറ ഗതി നിര്‍ണയിക്കുക.  ലാവലിന്‍ അഴിമതി കേസാണെന്ന് വി.എസ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് യു.ഡി.എഫിന് സഹായകരമാകുമെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലുണ്ട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വിലയിരുത്തലില്‍ കേന്ദ്രനേതൃത്വം എത്തിയിട്ടും അതംഗീകരിക്കാത്ത വി.എസ് കടുത്ത വിഭാഗീയതയാണ് പുലര്‍ത്തുന്നതെന്ന തങ്ങളുടെ വാദം  കേന്ദ്ര കമ്മിറ്റിക്കും പി.ബിക്കും മുന്നില്‍ വീറോടെ ഉന്നയിക്കാനുള്ള അവസരം ഇതോടെ സംസ്ഥാന നേതൃത്വത്തിന്   ലഭിച്ചു. കേസില്‍ പിണറായി കുറ്റവിമുക്തനാകുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം.   വിധി പിണറായിക്ക് അനുകൂലമാണെങ്കില്‍ വി.എസ് വലിയ വില  നല്‍കേണ്ടി വരും.
എന്നാല്‍, വിവിധ ഘടകങ്ങളിലെ അംഗങ്ങളില്‍ നിന്ന് പി.ബി കമീഷന്‍  വ്യക്തിപരമായി തെളിവ് സ്വീകരിക്കണമെന്ന തന്‍െറ ആവശ്യം അംഗീകരിക്കാത്തതാണ് വി.എസിന്‍െറ പ്രകോപനത്തിന് കാരണമെന്ന് ഒരു വാദമുണ്ട്. കേന്ദ്രനേതൃത്വം യഥാസമയം ഇടപെടാത്തതാണ് സംസ്ഥാനഘടകത്തില്‍ വിഭാഗീയത രൂക്ഷമാകാന്‍ കാരണമെന്ന് കമീഷന് മുന്നില്‍ വി.എസ് തുറന്നടിച്ചിരുന്നു.  കടുത്ത നടപടിക്ക് നിര്‍ദേശിക്കാതെ സമവായത്തിന്‍െറ അടിസ്ഥാനത്തില്‍ വിഭാഗീയത അവസാനിപ്പിക്കുക എന്ന നിലപാടാണ് കേന്ദ്രനേതൃത്വം എന്നും കൈക്കൊണ്ടിട്ടുള്ളത്.
 

മെരുങ്ങാതെ ജോര്‍ജ്; വിടില്ളെന്ന് കോണ്‍ഗ്രസും

Posted: 18 Oct 2013 08:45 PM PDT

Image: 

തിരുവനന്തപുരം: വിലക്കുകള്‍ മാനിക്കാതെ പരസ്യപ്രസ്താവനകളുമായി മുന്നേറുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ തളയ്ക്കാന്‍ മുന്നണിയില്‍ ഊര്‍ജിത ശ്രമം. ജോര്‍ജിനെ ഇനിയും സ്വതന്ത്രമായി വിട്ടാല്‍ നഷ്ടം പാര്‍ട്ടിക്കായിരിക്കുമെന്ന കോണ്‍ഗ്രസിന്‍െറ മുന്നറിയിപ്പ് കേരള കോണ്‍ഗ്രസ് -മാണി ഗ്രൂപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അവര്‍ക്ക് എത്രകണ്ട് നിയന്ത്രിക്കാനാകുമെന്നത് കണ്ടറിയണം. അതിരുവിട്ടാല്‍ ആരെയാണെങ്കിലും നിലക്ക് നിര്‍ത്താന്‍ അറിയാമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വീണ്ടും മുന്നറിയിപ്പ് നല്‍കിയത് വിഷയത്തിന്‍െറ ഗൗരവം വ്യക്തമാക്കുന്നു. എന്നാല്‍, മുന്നറിയിപ്പ് ഗൗനിക്കാതെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരസ്യമായി വീണ്ടും വെല്ലുവിളിച്ചത് വിട്ടുവീഴ്ചക്ക് ജോര്‍ജ് തയാറല്ളെന്നതിന് വ്യക്തമായ സൂചനയാണ്.
ജോര്‍ജിന് ഭ്രാന്താണെന്നും ഊളന്‍പാറയിലോ കുതിരവട്ടത്തോ തളക്കണമെന്നും കോണ്‍ഗ്രസ് മുഖപത്രമായ ‘വീക്ഷണം’ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ജോര്‍ജിനെ മുന്നണിയില്‍ പ്രവേശിപ്പിക്കുംമുമ്പ് എച്ച്.ഐ.വി ടെസ്റ്റ് നടത്തേണ്ടിയിരുന്നു. കെ.എസ്.യു പ്രസിഡന്‍റിന്‍െറ ചെരിപ്പിന്‍െറ വാറഴിക്കാന്‍പോലും യോഗ്യതയില്ലാത്ത ജോര്‍ജിന് ഉപദേശങ്ങള്‍ കിട്ടുന്നത് എ.കെ.ജി സെന്‍ററില്‍നിന്നാണ്. ജോര്‍ജ് എന്ന മാരണത്തെ നിയന്ത്രിക്കാനായില്ളെങ്കില്‍ അത് മുന്നണിയുടെ ബലഹീനതയായിരിക്കും. സര്‍ക്കാറിന്‍െറ കുറഞ്ഞ ഭൂരിപക്ഷമെന്ന ദൗര്‍ബല്യം മുതലെടുക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ഏതെങ്കിലും മുന്നണി നേതാവിനെയോ പാര്‍ട്ടിയെയോ ആക്ഷേപിച്ച് പാര്‍ട്ടി പത്രം ലേഖനം പ്രസിദ്ധീകരിച്ചാല്‍ അതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടിനേതൃത്വം തലയൂരാറുണ്ട്. എന്നാല്‍, ഈ ലേഖനത്തിന്‍െറ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. ലേഖനത്തിനെതിരെ പ്രതിഷേധിക്കാന്‍  മാണിഗ്രൂപ്പ് പോലും തയാറായില്ളെന്നതും ശ്രദ്ധേയമാണ്.
ജോര്‍ജിന്‍െറ  ‘അണ്ടനും അടകോടനും’ പ്രയോഗവും പിണറായി വിജയനെ ആവര്‍ത്തിച്ച് പുകഴ്ത്തുന്നതും വഴി മുന്നണി മര്യാദയുടെ സീമകളെല്ലാം ലംഘിച്ചെന്ന തോന്നലാണ് യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പൊതുവെ ഉള്ളത്. സംസ്ഥാന കോണ്‍ഗ്രസില്‍ വര്‍ധിതവീര്യത്തോടെ ഗ്രൂപ്പ്പോര്  മുറുകുന്നതിനിടെയാണ് ഗ്രൂപ്പ്വൈരം മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി ജോര്‍ജിനെതിരെ രംഗത്ത് വന്നത്.
മുന്നണിക്ക് തലവേദനയാണെങ്കിലും എതിരാളികളെ നേരിടാന്‍ എന്തിനും തയാറുള്ള ജോര്‍ജിനെതിരെ നടപടിക്ക് മുതിര്‍ന്നാല്‍ സര്‍ക്കാര്‍തന്നെ അപകടത്തിലാകുമെന്ന ഭയം ഭരണനേതൃത്വത്തിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോര്‍ജിനെതിരെ നടപടിയെടുത്താലും ഇല്ളെങ്കിലും മുന്നണിക്ക് തലവേദനയാകും. അതിനാല്‍, മാണിഗ്രൂപ്പ്നേതൃത്വം വഴി ജോര്‍ജിനെ നിയന്ത്രിക്കാനാകും മുന്നണിനേതൃത്വം ശ്രമിക്കുക. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്നത് അപകടകരമാകുമെന്ന് കെ.എം. മാണിക്കും ബോധ്യമുണ്ട്. ഇക്കാര്യം ജോര്‍ജിനെ ബോധ്യപ്പെടുത്തി നിയന്ത്രിക്കുന്നതിനായിരിക്കും പാര്‍ട്ടിനേതൃത്വം ശ്രമിക്കുക.
കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അഭിപ്രായം പറഞ്ഞ് അപകടത്തില്‍പെടാതിരിക്കാന്‍ ജോര്‍ജും ശ്രദ്ധിക്കും. എന്നാല്‍, ഭരണത്തിലെ പോരായ്മകള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള പരസ്യനിലപാടുകളില്‍ നിന്ന് അദ്ദേഹം പിന്മാറുമെന്ന് കരുതാനാവില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP