സ്വാഗതം
WELCOME

News Update..

Thursday, February 13, 2014

പാര്‍ലമെന്‍റില്‍ മുളക്പൊടി പ്രയോഗം Madhyamam News Feeds

പാര്‍ലമെന്‍റില്‍ മുളക്പൊടി പ്രയോഗം Madhyamam News Feeds

Link to

പാര്‍ലമെന്‍റില്‍ മുളക്പൊടി പ്രയോഗം

Posted: 13 Feb 2014 01:15 AM PST

Image: 

ന്യൂഡല്‍ഹി: ഉച്ചക്ക് 12 മണിക്ക് തെലങ്കാന ബില്‍ എടുക്കുന്നതിന്  കനത്ത സുരക്ഷാസന്നാഹങ്ങളാണ് പാര്‍ലമെന്‍റില്‍ ഒരുക്കിയിരിക്കുന്നത്. അകത്ത് അനിഷ്ട സംഭവങ്ങളുണ്ടാകുമെന്ന് മുന്‍കുട്ടി കണ്ട് പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് ആംബുലന്‍സുകള്‍
തയാറാക്കി നിര്‍ത്തിയിരുന്നു. ബില്‍ അവതരിപ്പിക്കുന്ന ലോക്സഭയിലെ സന്ദര്‍ശക ഗ്യാലറിയിലേക്ക് വി.ഐ.പി സന്ദര്‍ശകര്‍ക്ക് പോലും പ്രവേശനം നല്‍കിയിരുന്നില്ല.
11.50ഓടെ തന്നെ ബില്‍ അവതരിപ്പിക്കാന്‍ തക്കത്തില്‍ സ്പീക്കര്‍ക്ക് സംരക്ഷണം നല്‍കാന്‍ സ്പീക്കറുടെ ചേംബറിന്‍െറ ഇടവും വലവും കോണ്‍ഗ്രസ് ഘടാഘടിയന്മാരായ സ്വന്തം എം.പിമാരെ മാര്‍ഷലുകളായി നിയോഗിച്ചു. സഭ തുടങ്ങും മുമ്പെ സ്പീക്കറുടെ വലത് ഭാഗത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെയും മധ്യപ്രദേശില്‍ നിന്നുള്ള അരുണ്‍ യാദവിശനയും വലതുഭാഗത്ത് രാജ് ബബ്ബാറിന്‍െറയും വിജയശാന്തിയുടെയും നേതൃത്വത്തിലാണ് 10ാളം എം.പിമാരെ കോണ്‍ഗ്രസ് വെല്ലില്‍ അണിനിരത്തിയത്.
12 മണിക്ക് സ്പീക്കര്‍ എത്തുന്ന പ്രഖ്യാപനം വന്നപ്പോഴേക്കും തെലങ്കാന വിരുദ്ധ എം.പിമാര്‍ ഇരുഭാഗത്തുകൂടെയും സ്പീക്കറുശട ചേംബറിലേക്ക് ഇരച്ചുകയറാന്‍ നോക്കി. സ്പീക്കറുടെ വലതുഭാഗത്ത് കുടി വന്നവരെ തള്ളിയും തൊഴിച്ചും അസ്ഹറുദ്ദീനും അരുണ്‍ യാദവും കൂടി വീഴ്ത്തിയെങ്കിലും രാജ് ബബ്ബാറിന്‍െറയും വിജയശാന്തിയുടെയും പ്രതിരോധം ദുര്‍ബലമായി. അവരെ അതിജീവിച്ച് സ്പീക്കറുടെ മേശയുടെ അടുത്തേക്ക് നുഴഞ്ഞുകയറിയ ആന്ധ്ര എം.പി വേണുഗോപാല്‍ ഒരു മൈക്ക് ഒടിച്ചെടുത്ത് സെക്രട്ടറി ജനറലിന്‍െറ മേശപ്പുറത്തെ ചില്ലില്‍ ആഞ്ഞു കുത്തി. ചില്ല് പൊട്ടിച്ചിതറിയതോടെ സഭയില്‍ ഭീകരാന്തരീക്ഷമായി. വേണുഗോപാലിന്‍െറ പക്കല്‍ കത്തിയുണ്ടെന്ന് വിജയശാന്തി വിളിച്ചുപറഞ്ഞു. രാജ് ബബ്ബാറും വിജയശാന്തിയും വേണുഗോപാലിനെ ഇടിച്ചുവീഴ്ത്താന്‍ പാടുപെടുന്നതിനിടയില്‍ കോണ്‍ഗ്രസ് എം.പി രാജഗോപാല്‍ മുളക്പൊടി പ്രയോഗം നടത്തി. ബാനറിനകത്ത് ഒളിച്ചുകടത്തി കൊണ്ടുവന്ന സ്പ്രേ അംഗങ്ങള്‍ നേരെ പ്രയോഗിച്ചതോടെ വിലാസ് മുതല്‍വര്‍ തുടങ്ങിയ എം.പിമാര്‍ കക്ഷിഭേദമന്യേ ഓടിയത്തെി. സ്പ്രേയിലെന്താണെന്നറിയാത്തതിനാല്‍ അംഗങ്ങള്‍ സഭ വിട്ടോടാന്‍ പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. ചുമച്ചും തുമ്മിയും എം.പിമാര്‍ സഭ വിടുമ്പോഴും നടുത്തളത്തില്‍ അടിയും തൊഴിയും അരങ്ങേറുകയായിരുന്നു.
രാജഗോപാലിനെ പിടികൂടി കൈയില്‍ നിന്ന് സ്പ്രേ പിടിച്ചുവാങ്ങാന്‍ എം.പിമാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ മറ്റു എം.പിമാര്‍ കുട്ടം ചേര്‍ന്ന് രാജഗോപാലിനെ ഇടിച്ചും തൊഴിച്ചും കീഴ്പ്പെടുത്താന്‍ നോക്കി. ഒറ്റ ശ്വാസത്തില്‍ ബില്‍ അവതരിപ്പിച്ചതായി അറിയിച്ച് സഭ   പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ മാര്‍ഷലുകള്‍ കൂടി സഹായത്തിനത്തെി രാജഗോപാലിനെയും വേണുഗോപാലിനെയും കീഴ്പ്പെടുത്തി. ഇതിനിടയില്‍ ചുറ്റുംകുടിയ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ഇരുവരെയും നന്നായി പെരുമാറിയിരുന്നു. മാര്‍ഷലുകള്‍ ഇരുവരെയും തൂക്കിയെടുത്ത് സഭക്ക് പുറത്തേക്ക് കൊണ്ടുപോയി. മാര്‍ഷലുകള്‍ പിടിവിട്ട സമയത്ത് രാജഗോപാല്‍ വീണ്ടും ഓടി വന്ന് വന്ന് ലോക്സഭക്ക് അകത്ത് കയറി വീണ്ടും സ്പ്രേ ചെയ്തതോടെ മുളക്പൊടിയുടെ ഗന്ധം പാര്‍ലമെന്‍റിന് പുറത്തേക്കുമത്തെി. നേരത്തെ സജ്ജമാക്കിയ നിര്‍ത്തിയ ആംബുലന്‍സില്‍ നന്നായി അടിയേറ്റ മുന്ന് എംപിമാരെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു.
 

സ്പെയിനില്‍ എല്‍ ക്ളാസികോ

Posted: 13 Feb 2014 01:10 AM PST

Image: 

ബാഴ്സലോണ: വര്‍ഷത്തെ ആദ്യ എല്‍ ക്ളാസികോയ്ക്ക് സ്പെയിനില്‍ കളമൊരുങ്ങി. സ്പാനിഷ് കിങ്സ് കപ്പ് രണ്ടാം സെമിയില്‍ ബാഴ്സലോണ റയല്‍ സൊസീഡാഡിനെ തോല്‍പിച്ച് (ഇരുപാദങ്ങളിലുമായി 3-1) ഫൈനലില്‍ കടന്നതോടെയാണ് മുഖ്യ വൈരികളായ റയല്‍ മഡ്രിഡുമായി പോരാട്ടത്തിനു വഴിയൊരുങ്ങിയത്. സെമിയിലെ രണ്ടാം പാദത്തില്‍ ബാഴ്സയും സൊസീഡാഡും 1-1ന് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ 2-0ന്‍െറ ജയവുമായി ബാഴ്സ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ആദ്യ സെമിയില്‍ അത്ലറ്റികോ മഡ്രിഡിനെ 5-0ന് തോല്‍പിച്ചാണ് റയല്‍ മഡ്രിഡ് ഫൈനലില്‍ കടന്നത്. ലാ ലിഗയില്‍ ഞായറാഴ്ച ഇരട്ട ഗോളടിച്ച മെസ്സിയുടെ വകയായിരുന്നു ബാഴ്സയുടെ ഏകഗോള്‍. ഏപ്രില്‍ 19നാണ് കിങ്സ് കപ്പിലെ എല്‍ക്ളാസികോ ഫൈനല്‍.

സി.പി.എം– ആര്‍.എസ്.എസ് സംഘര്‍ഷം; അടൂരില്‍ ഇന്ന് ഹര്‍ത്താല്‍

Posted: 13 Feb 2014 01:00 AM PST

Subtitle: 
അടൂര്‍ താലൂക്കില്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

അടൂര്‍: പള്ളിക്കല്‍ ഗ്രാമത്തിലെ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം അടൂര്‍ നഗരത്തിലേക്കും വ്യാപിച്ചു. ആര്‍.എസ്.എസ് അടൂര്‍ താലൂക്ക് കാര്യാലയവും സി.പി.എം അടൂര്‍ ഏരിയ കമ്മിറ്റി ഓഫിസും ആക്രമിക്കപ്പെട്ടു.
 ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച അടൂര്‍ താലൂക്കില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ സംഘ്പരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ആര്‍.എസ്.എസ് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്‍െറ വീടിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് ചൊവ്വാഴ്ച രാത്രി 11.10നും ബൈപാസിനരികില്‍ മൂന്നാളം ഭാഗത്തെ ആര്‍.എസ്.എസ് താലൂക്ക് കാര്യാലയം ബുധനാഴ്ച വൈകീട്ട് 3.45നുമാണ് ആക്രമിച്ചത്.
 സി.പി.എം ഓഫിസിന്‍െറ മേല്‍ക്കൂരയുടെ ഓടുകള്‍ പൊട്ടി. പാര്‍ട്ടി ഓഫിസിനു നേരെയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് അടൂര്‍ നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചു.
 തുടര്‍ന്ന് അഞ്ചേകാലോടെ പ്രകടനം നടന്നു. പ്രകടനത്തിന് സി.പി.എം ഏരിയ സെക്രട്ടറി ടി.ഡി. ബൈജു, പി.ബി. ഹര്‍ഷകുമാര്‍, ടി. മധു, റോയി ഫിലിപ്, എ.ആര്‍. അജീഷ് കുമാര്‍, കൃഷ്ണകുമാര്‍, മഹേഷ് കുമാര്‍, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.  ആര്‍.എസ്.എസുകാരാണ് ആക്രമിച്ചതെന്നും  പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള പറഞ്ഞു.
 ആര്‍.എസ്.എസ് നേതാവ് മൂന്നാളം അരവിന്ദ് ഭവന്‍ വിഷ്ണുവിന്‍െറ വീടിനു നേരെയാണ് ചൊവ്വാഴ്ച രാത്രി 10.30ന് ആക്രമണം ഉണ്ടായത്.
 നാല് ബൈക്കുകളില്‍ എത്തിയ 12പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് വിഷ്ണു പറഞ്ഞു. വീട്ടിലെ 18 ജനല്‍പാളികളുടെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. കുടിവെള്ള പൈപ് ലൈന്‍, ചെടിച്ചട്ടികള്‍, പൂമുഖത്ത് തെളിച്ചുവെച്ചിരുന്ന തൂക്കുവിളക്ക്, ട്യൂബ് ലൈറ്റുകള്‍ എന്നിവ നശിപ്പിച്ചു. ആക്രമണസമയം വിഷണുവിന്‍െറ സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
 പുറത്തു പോയിരുന്ന വിഷ്ണു വീട്ടിലേക്കു വരുന്നതു കണ്ട് അക്രമിസംഘം ബൈക്കുകളില്‍ രക്ഷപ്പെട്ടു.
 മൂന്നു ബൈക്കുകളിലും കാറിലുമായി എത്തിയവരാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ ആക്രമണം നടത്തിയതെന്ന് നേതാക്കള്‍ ആരോപിച്ചു. കാര്യാലയത്തില്‍ ഉണ്ടായിരുന്ന കസേര ഉള്‍പ്പെടെ ഫര്‍ണിച്ചറുകള്‍, ജനാല എന്നിവയും അടിച്ചു തകര്‍ത്തു. കാര്യാലയം പ്രവര്‍ത്തിച്ച മേല്‍ക്കൂരയുടെ ഓടും തകര്‍ന്നു. കാര്യാലയത്തിനു മുന്നില്‍ വെച്ചിരുന്ന ജില്ലാ പ്രചാരക് ശ്രീജിത്തിന്‍െറ ബൈക്കും തകര്‍ത്തു.
 സംഭവത്തെ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ടൗണിലും കാര്യാലയത്തിനു മുന്നിലും ക്യാമ്പ് ചെയ്യുന്നു.
 സംഘര്‍ഷം ഒത്തുതീര്‍ക്കാന്‍ അടൂര്‍ ഡിവൈ.എസ്.പി ഓഫിസില്‍ ചര്‍ച്ച നടത്തി സമാധാന ധാരണയിലെത്തിയതിനുശേഷമാണ് ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ ആക്രമണം നടന്നത്.
സംഭവസമയം ടൗണില്‍ പൊലീസ് പട്രോളിങ് ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാര്യാലയത്തില്‍ തടിച്ചുകൂടിയതോടെ കൂടല്‍, ഏനാത്ത്, പന്തളം, കൊടുമണ്‍ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസുകാരെത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി പയ്യനല്ലൂര്‍ ഭാഗത്താണ് ആദ്യം സംഘര്‍ഷം തുടങ്ങിയത്. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും എസ്.ഐക്കും പരിക്കേറ്റിരുന്നു.
ഇതോടെ സംഘര്‍ഷം പള്ളിക്കല്‍ ഗ്രാമം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. പള്ളിക്കല്‍ ഭാഗത്ത് ഇരുവിഭാഗങ്ങളുടെയും കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു.
താലൂക്ക് കാര്യാലയത്തിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
സെന്‍ട്രല്‍ മൈതാനിയില്‍ സ്ഥാപിച്ച സി.ഐ.ടി.യു ടാക്സി തൊഴിലാളി യൂനിയന്‍െറ കൊടിമരവും സി.പി.എമ്മിന്‍െറ ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു.
 പ്രകടനം കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സമാപിച്ചു. ബി.ജെ.പി നേതാവ് എ.ജി. ഉണ്ണികൃഷ്ണന്‍, ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് അഡ്വ. പി.എസ്. നരേന്ദ്രനാഥ്, ജില്ലാ പ്രചാരക് ഒ.എം. ശ്രീജിത്ത്, ജില്ലാ ശാരീരിക് പ്രമുഖ് ടി. അനൂപ്, താലൂക്ക് സഹകാര്യ വാഹക് പി.ശരത്ത്, അനില്‍ നെടുംപള്ളില്‍, എ.കെ. കൃഷ്ണന്‍ കുട്ടി, എം.ഹരി എന്നിവര്‍ സംസാരിച്ചു.
ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, നാര്‍കോടിക് സെല്‍ ഡിവൈ.എസ്.പി നസീര്‍, അടൂര്‍ ഡിവൈ.എസ്.പി അനില്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നു.
 അടൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കി.
 

തൊടുപുഴ-ആലപ്പുഴ റൂട്ടില്‍ യാത്രാക്ളേശം രൂക്ഷം

Posted: 13 Feb 2014 12:43 AM PST

Subtitle: 
കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ താളംതെറ്റി

തൊടുപുഴ: അധികൃതരുടെ പിടിവാശി മൂലം തൊടുപുഴ-ആലപ്പുഴ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിക്ക് ധനനഷ്ടവും യാത്രക്കാര്‍ക്ക് ദുരിതവും ഏറുന്നു.
 തൊടുപുഴ-ആലപ്പുഴ റൂട്ടില്‍ തൊടുപുഴയില്‍നിന്ന് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയക്രമം താളംതെറ്റിയതോടെയാണ് തൊടുപുഴ – വൈക്കം റൂട്ടില്‍ യാത്രാക്ളേശം രൂക്ഷമായത്.
വൈക്കത്തിനടുത്ത് പുത്തന്‍പാലത്ത് പാലം പൊളിച്ചുപണിയുന്നതിനെത്തുടര്‍ന്ന് നടപ്പാക്കിയ തീരുമാനമാണ് തിരിച്ചടിയായത്. പാലം പണിയുന്നതിനെത്തുടര്‍ന്ന് മൂന്നാര്‍, വൈക്കം ഡിപ്പോകളില്‍നിന്നുള്ള ബസുകള്‍ പുത്തന്‍പാലത്ത് എത്തി തിരികെ വരുന്ന രീതിയിലാണ് സര്‍വീസുകള്‍.
 എന്നാല്‍, തൊടുപുഴയില്‍നിന്നുള്ള ബസുകള്‍ 26 കിലോമീറ്റര്‍ ചുറ്റി ബണ്ട് റോഡുവഴി ആലപ്പുഴയിലെത്തണമെന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ നിര്‍ദേശം.
ഇതുമൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് ബസുകള്‍ ആലപ്പുഴയിലെത്തുന്നത്. ഈ ഇനത്തില്‍ ഡീസല്‍ നഷ്ടം മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത്.
അധികമായി സഞ്ചരിക്കുന്ന റൂട്ടില്‍ കലക്ഷനില്ലാത്തതും കെ.എസ്.ആര്‍.ടി.സിയെ വെട്ടിലാക്കിയിരിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
രാവിലെ ആറിന് തൊടുപുഴയില്‍നിന്ന് പുറപ്പെട്ട് 9.10ന് ആലപ്പുഴയില്‍ ചെല്ലേണ്ട ബസുകള്‍ 10.30ഓടെയാണ് അധിക ദൂരം സഞ്ചരിച്ച് ഇപ്പോള്‍ എത്തുത്. ഇത് ജീവനക്കാരിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
 പുത്തന്‍പാലത്തുനിന്ന് ആലപ്പുഴ, ചേര്‍ത്തല ബസുകള്‍ ആലപ്പുഴക്ക് സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ തൊടുപുഴയില്‍നിന്ന് പോകുന്ന ബസുകള്‍ പുത്തന്‍പാലത്ത് എത്തി സര്‍വീസ് അവസാനിപ്പിക്കുന്ന രീതിയില്‍ ക്രമപ്പെടുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
 ബസുകളുടെ ഷെഡ്യൂള്‍ ക്രമം ഒന്നടങ്കം താളംതെറ്റിയത് തൊടുപുഴ-വൈക്കം റൂട്ടിലെ യാത്രാക്ളേശവും രൂക്ഷമാക്കിയിട്ടുണ്ട്. സമയക്രമത്തില്‍ വന്ന പാളിച്ച നിയന്ത്രിക്കാന്‍ അധികൃതര്‍ക്കും കഴിയാത്ത സാഹചര്യമാണ്. വ്യാഴാഴ്ച യൂനിറ്റ് ഓഫിസര്‍മാരുടെ യോഗം ചേരുമെന്ന് ജെ.ടി.ഒ അറിയിച്ചു.
 റൂട്ടിലെ പ്രശ്നം പരിഹരിച്ച് യാത്രാക്ളേശവും ജീവനക്കാരുടെ ജോലി ഭാരവും ഒഴിവാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ എം.എന്‍. അനില്‍ പറഞ്ഞു.

കണ്ണുകളെ ദേശാടനത്തിനു കൂട്ടിയ ചലച്ചിത്രകാരന്‍.

Posted: 13 Feb 2014 12:37 AM PST

അധികം അകലെയല്ലാത്ത ശ്രീലങ്കന്‍ മണല്‍പ്പരപ്പില്‍ നിന്നാണ് ചലിക്കുന്ന വിസ്മയചിത്രങ്ങളുടെ ആ കാമറക്കണ്ണുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് കാഴ്ചകള്‍ കൊണ്ടുവന്നത്. സിനിമാഭ്രാന്ത് തലക്കുപിടിച്ച് കപ്പല്‍ കയറിയതാണ് പുണെയിലെ വിശാലമണ്ണിലേക്ക്. സിനിമയെന്ന പ്രകാശത്തിന്‍െറ കലയെ ലെന്‍സുകളിലൂടെ സൂക്ഷ്മമായി മനസ്സിലേക്ക് കടത്തി പുണെയില മികച്ച വിദ്യാര്‍ഥിയായി സ്വര്‍ണമെഡലോടെ പുറത്തിറങ്ങി.
1978ല്‍ ആദ്യം സ്വന്തമായി ചെയ്ത ‘കോകില’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിക്കൊണ്ടാണ് ബാലുമഹേന്ദ്രയെന്ന കാമറാമാന്‍ സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയത്. തൊട്ടതെല്ലാം പൊന്നാക്കുന്ന സിനിമാക്കാരനെന്ന പേരാണ് സിനിമാലോകം അദ്ദേഹത്തിന് സമ്മാനിച്ചത്. മലയാളിയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരങ്ങളായ ഭരതന്‍െറയും പത്മരാജന്‍െറയും ആദ്യ സിനിമക്ക് കാമറ ചലിപ്പിച്ചത് ബാലുമഹേന്ദ്രയായിരുന്നു. മമ്മൂട്ടി, അനില്‍കപൂര്‍, പ്രതാപ് പോത്തന്‍, കമല്‍ഹാസന്‍, ധനുഷ്, പ്രിയാമണി, രേവതി തുടങ്ങി മുന്‍നിര താരങ്ങള്‍ക്കെല്ലാം മികച്ച വേഷങ്ങള്‍ നല്‍കി വ്യത്യസ്തത പുലര്‍ത്തിയ സംവിധായകന്‍.
1978, 83, 88, 92, 90 വര്‍ഷങ്ങളില്‍ രാജ്യം ദേശീയ പുരസ്കാരം നല്‍കി ആദരിച്ച ബാലുമഹേന്ദ്രയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ രവിവര്‍മ പെയിന്‍റിങ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഊട്ടിയെ ഇത്രമാത്രം ഭംഗിയുള്ള ഷൂട്ടിങ് ലൊക്കേഷനായി സിനിമാലോകം തെരഞ്ഞെടുക്കാന്‍ കാരണംതന്നെ ബാലുമഹേന്ദ്രയാണ്.
അദ്ദേഹത്തിന്‍െറ ഓരോ ഫ്രെയ്മുകളും പില്‍ക്കാലത്തിറങ്ങിയ നിരവധി സിനിമകളില്‍ നമ്മള്‍ മറ്റുള്ളവരുടെ കാമറയിലൂടെ വീണ്ടും കണ്ടിട്ടുണ്ട്. ആര്‍ക്കും കൊതിതോന്നുന്ന ഫ്രെയ്മുകള്‍, ഷോട്ടുകള്‍. പ്രകൃതിയെ ഇത്രമാത്രം യാഥാര്‍ഥ്യത്തോടെ കാമറയില്‍ പകര്‍ത്തിയ മറ്റൊരു സിനിമാട്ടോഗ്രാഫറും ഇന്ത്യയിലില്ളെന്നു പറയാം.
മണിരത്നത്തിന്‍െറ ആദ്യചിത്രം ‘പല്ലവി അനുപല്ലവി’ ഇദ്ദേഹത്തിന്‍െറ കാമറയിലൂടെയാണ് ലോകം കണ്ടത്. എന്നാല്‍, അടുത്ത ചിത്രത്തിന് കാമറ ചെയ്യാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. അതിനൊരു കാരണവും പറഞ്ഞു. ‘‘മണിരത്നം നല്ല ഫിലിം മേക്കറാണ്, അദ്ദേഹത്തിന്‍െറ സിനിമ ആര് കാമറ ചെയ്താലും മികച്ചതാവും. ബാലുമഹേന്ദ്രതന്നെ ചെയ്താല്‍ മണിരത്നത്തിന്‍െറ പേര് പുറത്തുവരില്ല, കാമറാമാന്‍െറ കഴിവാണ് സിനിമയില്‍ കണ്ടതെന്ന് പ്രേക്ഷകര്‍ പറയും. അത് പ്രതിഭാശാലിയായ ഒരു ഫിലിം മേക്കറോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും. അതുകൊണ്ട്, ഞാന്‍ ഇനി മണിരത്നത്തിനത്തിനായി കാമറ ചെയ്യില്ല എന്നുപറഞ്ഞു.’’ അത്രമാത്രം വിശാലമായിരുന്നു ബാലുമഹേന്ദ്രയെന്ന സിനിമാക്കാരന്‍ പുതിയ തലമുറക്കായി വിരിച്ച വഴി. ബന്ധങ്ങള്‍, സൗഹൃദം, സ്നേഹം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന മനസ്സാണ് ഇദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ‘‘Balu Mahendra the Emotional HitchCock’’ എന്നാണ് സംവിധായകന്‍ ബി. രവികുമാര്‍ വിശേഷിപ്പിച്ചത്.
അഞ്ചു ദേശീയ പുരസ്കാരങ്ങള്‍, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പുരസ്കാരം, ഫിലിംഫെയര്‍ അവാര്‍ഡ് അടക്കം നൂറുകണക്കിന് പുരസ്കാരങ്ങള്‍ നേടിയിട്ടും വിനയത്തിന്‍െറ ആള്‍രൂപമായി സ്വകാര്യ വേദനകളില്‍ സിനിമയെന്ന ആശ്വാസം കണ്ടത്തെി ജീവിക്കുകയായിതുന്നു അദ്ദേഹം.
മേക്ക് അപ്പ് ഉപയോഗിക്കാതെ സ്വാഭാവിക സൗന്ദര്യം ഒപ്പിയെടുത്ത് താരങ്ങളെ മനുഷ്യരായി വളര്‍ത്തിയെടുത്ത ഒരേയൊരു സിനിമാട്ടോഗ്രാഫര്‍. സംസാരിക്കാന്‍ താല്‍പര്യമില്ല. ഇന്‍റര്‍വ്യുവിന്‍െറ പേരില്‍ മാധ്യമങ്ങള്‍ ചവച്ചു കൊന്ന സ്വകാര്യജീവിതത്തെ ഉള്ളില്‍ അടക്കിയിരുന്ന ബാലുമഹേന്ദ്ര കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയാണ് ജീവിച്ചത്.
കാമറയുടെ ഭാഷ പഠിക്കാനായിരുന്നു ആഗ്രഹമത്രയും. അങ്ങനെയാണ് പുണെയിലേക്ക് വനനത്. അവിടെ സിനിമയെന്ന വിശാലസമുദ്രത്തിലെ ഓളത്തിനൊപ്പം നീന്താന്‍ പരിശീലിച്ചു. പഠിച്ചാലും പഠിച്ചാലും തീരാത്ത വലിയൊരു ആഴക്കടലായിരുന്നു സിനിമ. അവിടെ മൊട്ടിട്ട സൗഹൃദങ്ങളുടെ ചിറകില്‍പ്പിടിച്ച് നിരവധി ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചു. ഒടുവില്‍ സ്വര്‍ണമെഡല്‍ നേടി വിജയിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ചലച്ചിത്ര ഭാഷയെ വിസ്മയത്തോടെ ഒപ്പിയെടുക്കാന്‍ ബാലുവിന് ധൈര്യംകിട്ടി. ധൈര്യത്തിന്‍െറ പിന്‍ബലവുമായി ചെറിയ ചെറിയ പ്രോജക്ടുകള്‍ ചെയ്തുവന്നപ്പോഴാണ് കേരളത്തില്‍നിന്നൊരു ക്ഷണം ലഭിച്ചത്. എക്കാലത്തെയും സൂപ്പര്‍ സംവിധായകന്‍ രാമു കാര്യാട്ടിന്‍െറ പുതിയ ചിത്രത്തിന് കാമറ ചലിപ്പിക്കാനായിരുന്നു ആ വിളി.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായിരുന്ന രാമു കാര്യാട്ടിന്‍െറ ‘നെല്ല്’ എന്ന ചിത്രത്തിനുപിന്നില്‍ നിറഭേദങ്ങള്‍ ഒപ്പിയെടുക്കാന്‍ ബാലു മഹേന്ദ്ര കേരളത്തിലത്തെി എത്തി. കേരളത്തില്‍ കണ്ട കാഴ്ചകളൊക്കെയും പുതുമയുള്ളതായി തോന്നി. വയനാട്ടിലായിരുന്നു ലൊക്കേഷന്‍, മാനന്തവാടിക്കടുത്ത് തിരുനെല്ലി എന്ന സ്ഥലത്ത്. പ്രകൃതി വരച്ചിട്ട കുളിരുള്ള ഒരു ചിത്രമായിരുന്നു തിരുനെല്ലിക്കാടുകള്‍. അവിടെയാണ് അദ്ദേഹത്തിന്‍െറ  ആദ്യ സിനിമയുടെ കാമറ ചലിക്കുന്നത്.
രാമു കാര്യാട്ടിന്‍െറ ആക്ഷന്‍ എന്ന വാക്ക് കേള്‍ക്കാന്‍ കൊതിച്ച് ഷോട്ടുകളില്‍നിന്ന് ഷോട്ടുകളിലേക്ക് സിനിമയെ പകര്‍ത്തിവെച്ചു. പ്രേംനസീറിനെ ആ സെറ്റിലാണ് പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് നക്ഷത്രമായി തിളങ്ങുന്ന കാലം. അവര്‍  തമ്മിലെ പരിചയം തുടങ്ങിയ ഉടന്‍തന്നെ പിണക്കത്തിലാവുകയും ചെയ്തു. മേക്കപ്പ് ഉപയോഗിച്ച് കാമറയുടെ മുന്നില്‍ നില്‍ക്കാന്‍ ബാലു സമ്മതിച്ചില്ല. മേക്കപ്പില്ലാതെ വരാന്‍ പറഞ്ഞു. നസീറിന് ആ ആവശ്യം ഇഷ്ടമായില്ല. ബ്ളാക്ആന്‍ഡ് വൈറ്റില്‍നിന്നും നിറമുള്ള ചിത്രങ്ങളിലേക്ക് മലയാള സിനിമ ചലിച്ചുതുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. മേക്കപ്പ് അന്ന് വലിയ ഘടകമായിരുന്നു.
ചിത്രീകരണത്തിന്‍െറ ഓരോ ഘട്ടത്തിലും ഒരു ഗുരുകാരണവരെപ്പോലെ രാമു കാര്യാട്ട് നിര്‍ദേശങ്ങള്‍ നല്‍കികൊടുത്തു. അങ്ങനെ ‘നെല്ലി’ന്‍െറ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ബാലുമഹേന്ദ്ര തണുത്ത മലയടിവാരത്ത് ഷൂട്ട് ചെയ്തു.
1974 ആഗസ്റ്റ് 23ന് ചിത്രം പുറത്തിറങ്ങിയപ്പോള്‍ സിനിമയും ഗാനങ്ങളും സൂപ്പര്‍ഹിറ്റായി. ജയഭാരതിയും പ്രേംനസീറും പ്രത്യേകം ബാലുവിനെ  അഭിനന്ദിച്ചു. മേക്കപ്പ് ഇടാത്ത മുഖമായിരുന്നിട്ടും കൂടുതല്‍ സൗന്ദര്യം ‘നെല്ലി’ലെ ഫ്രെയിമുകളില്‍ ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. ‘നെല്ലി’ലെ ഗാനങ്ങളായ ‘‘കദളി ചെങ്കദളീ...’’, ‘‘നീലപൊന്മാനേ...’’, ‘‘കാട് കുളിരണ്...’’ തുടങ്ങിയവ എക്കാലത്തെയും ഹിറ്റുകളായി. ആ വര്‍ഷം കേരള സംസ്ഥാന സര്‍ക്കാര്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നല്‍കി  അംഗീകരിച്ചു. ആ തുടക്കം ഒരു പോരാട്ടമായിരുന്നു. പിന്നെ, നിറയെ ചിത്രങ്ങള്‍ സിനിമാലോകത്തേക്ക് ബാലുവിന്‍െറ കാമറവേഗത്തില്‍ ചലിക്കാന്‍ തുടങ്ങി.
1977ല്‍ സ്വന്തം സിനിമയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍  കമല്‍ഹാസനും ശോഭയും അഭിനയിച്ച ‘കോകില’ എന്ന കന്നട സിനിമക്ക് സംവിധായകന്‍െറ വേഷമിട്ടു. തുടര്‍ന്ന് 1979ല്‍ ‘അഴിയാത്ത കോലങ്ങള്‍‘ ശോഭയെയും പ്രതാപ് പോത്തനെയും കമല്‍ഹാസനെയും അഭിനയിപ്പിച്ച് തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നെ ’80ല്‍ ‘മൂടുപണി’യെന്ന സിനിമകൂടി എന്‍െറ കാമറക്കപ്പുറം ജനിച്ചു. ആ സിനിമകളുടെ വിജയത്തിന്‍െറ ലഹരികള്‍ തുടങ്ങിയപ്പോഴാണ് ജോസഫ് എബ്രഹാം എന്നൊരു കോട്ടയത്തുകാരന്‍  മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ അദ്ദേഹം ക്ഷണിച്ചത്. മലയാളം കാര്യമായി അറിയില്ളെങ്കിലും മലയാളികളെയും കേരളത്തെയും ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. ‘നെല്ലി’ന്‍െറ ചിത്രീകരണത്തോടെ മലയാളം ബാലുവിന്‍െറ ഉള്ളില്‍ കയറിക്കൂടിയിരുന്നു.
അങ്ങനെയിരിക്കെയാണ് മുംബൈയില്‍ ഷൂട്ടിങ്ങിനായി പോയത്. അനില്‍ കപൂര്‍ അഭിനയിച്ച ആദ്യചിത്രമായിരുന്നു അത്. അനിലും ബാലുവും ഒരു മുറിയിലായിരുന്നു താമസം. ഒരുദിവസം രാവിലെ അനില്‍ ബാലു മഹേന്ദ്രക്ക് ഒരു  പുസ്തകം കൊടുത്തു. ‘Man, Woman and Child’. എറിച്ച് സെഗല്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്‍െറ നോവലായിരുന്നു അത്. അതിന്‍െറ ടൈറ്റില്‍തന്നെ അദ്ദേഹത്തെവല്ലാതെ ആകര്‍ഷിച്ചു. എയര്‍പോര്‍ട്ടില്‍നിന്ന് ബാലുവിനു വേണ്ടി വാങ്ങിയതാണ് ആ പുസ്തകമെന്ന് പറഞ്ഞാണ് അനില്‍ അത് കൊടുത്തത്. രാത്രിതന്നെ ബാലു വായിച്ചുതീര്‍ത്തു.
പിറ്റേദിവസം രാവിലെ അനിലിനോട് പറഞ്ഞു: ‘‘നിങ്ങള്‍ തന്ന നോവലില്‍ ഞാനൊരു സിനിമ ചെയ്യാന്‍ പോകുന്നു, മലയാളത്തില്‍’’ അനിലിന് വലിയ സന്തോഷമായി.  പ്രൊഡ്യൂസര്‍ ജോസഫ് എബ്രഹാമിനെ വിളിച്ചു സിനിമ ചെയ്യാമെന്ന് ബാലു സമ്മതിച്ചു. തിരക്കഥാ രചനയുടെ വേളയില്‍ വീണ്ടും കണ്ടപ്പോള്‍ അനില്‍ വളരെ വിഷാദത്തോടെ എന്നോടു പറഞ്ഞു ആ നോവല്‍ ശേഖര്‍ കപൂര്‍ സിനിമയാക്കുന്നു എന്ന കാര്യം. പക്ഷേ, ബാലു  അമ്പരന്നില്ല. ശേഖര്‍ അദ്ദേഹത്തിന്‍െറ രീതിയിലും ഞാന്‍ എന്‍െറ രീതിയിലും ചിത്രം എടുക്കും എന്നുപറഞ്ഞ് അനിലിന്‍െറ തോളില്‍ തട്ടി ബാലു നടന്നു.
സിനിമ എഴുതി പൂര്‍ത്തിയാക്കി. ഒ.എന്‍.വി ആയിരുന്നു ഗാനങ്ങള്‍ എഴുതിയത്. സംഗീതം ഇളയരാജയും. അമോല്‍ പലേക്കറും പൂര്‍ണിമ ജയറാമും അംബികയുമാണ് അഭിനയിച്ചത്. ജീവിതത്തിന്‍െറ ഓരോ ഇതളുകളും വിടര്‍ത്തിവിടര്‍ത്തി ആ സിനിമ പൂര്‍ത്തിയാക്കി. ബന്ധങ്ങളുടെ ബന്ധനങ്ങളും നോവും വേവും പിന്നെ സന്തോഷവുമെല്ലാം കലങ്ങിമറിഞ്ഞ ഒരു ജലാശയംപോലെയായിരുന്നു ‘ഓളങ്ങളു’ടെ കഥ. തെളിഞ്ഞ ജലത്തില്‍ ഒരു കല്ളെടുത്തെറിഞ്ഞാല്‍ ഉണ്ടാകാവുന്ന പ്രതിധ്വനിപോലുള്ള ഓളങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്‍െറ ടൈറ്റില്‍.
 ആ ചിത്രം ബാലുവെന്ന സംവിധായകന്‍െറ  കരിയറില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. അതിലെ ‘‘തുമ്പീ വാ തുമ്പക്കുടത്തില്‍...’’ എന്ന ഗാനം എക്കാലത്തെയും ഹിറ്റായി മാറി. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ആ ട്യൂണ്‍ അതേപടി പകര്‍ത്തി ഹിറ്റാക്കി തീര്‍ത്തു.
ചിത്രത്തിന് കേരളത്തില്‍  ജനപ്രീതി നേടിത്തന്നപ്പോള്‍ മുംബൈയില്‍  വി.ഐ.പി പ്രദര്‍ശനം സംഘടിപ്പിച്ചു. അതില്‍ ഗുല്‍സാര്‍ പങ്കെടുത്തിരുന്നു. ശേഖര്‍കപൂറിന്‍െറ ചിത്രത്തിന്‍െറ ഗാനങ്ങളും സംഭാഷണവും എഴുതിയത് അദ്ദേഹമായിരുന്നു. പക്ഷേ,  ‘ഓളങ്ങള്‍’ കണ്ടിറങ്ങിയ ഗുല്‍സാര്‍ പറഞ്ഞത് ഇതാണ് ഞാന്‍ എഴുതേണ്ടിയിരുന്ന ചിത്രമെന്നാണ്. ‘ഓളങ്ങളെ’, നോവലിന്‍െറ പ്രമേയം സ്വീകരിച്ച് സ്വതന്ത്രമായ ഒരു മലയാളം കഥയായിട്ടാണ് ബാലു അവതരിപ്പിച്ചത്. എന്നാല്‍, ശേഖര്‍ കപൂര്‍ ചെയ്തതാകട്ടെ നോവലിനെ അതേപടി പകര്‍ത്തുകയായിരുന്നു. ‘മാസൂം’ എന്ന ആ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അതില്‍ മൗലികത കുറവായിരുന്നു. കടമെടുത്ത കനവുകള്‍പോലെ ഒരു കഥപറച്ചില്‍.
ഇതിനിടയില്‍ ബാലുവിന്‍െറ ജീവിതത്തിലേക്ക് വേദനയും വിവാദങ്ങളും ഇഴഞ്ഞുകയറി. ജീവിതം പലപ്പോഴും അങ്ങനെയാണ്. നോവിച്ചു നോവിച്ച് രസിക്കും. അദ്ദേഹത്തിന്‍െറ ഉള്ളിലും ഇക്കാലത്തിനിടയില്‍ പിടഞ്ഞുകയറി ചില നോവിക്കുന്ന അനുഭവങ്ങള്‍. ‘‘സ്നേഹത്തിന്‍െറ ഒരു മാലാഖയെപ്പോലെയാണ് അവള്‍ എന്നിലേക്ക് പറന്നുവന്നത്. ആ വരവില്‍ അവളുടെ വെളിച്ചം എന്നില്‍ പ്രകാശപൂരിതമായ ഒരുപാട് ദിനങ്ങളെ സമ്മാനിച്ചു. പിന്നെ വേനല്‍മഴപോലെ അവള്‍ അന്തരീക്ഷത്തിലേക്കുതന്നെ മടങ്ങി. 1980ല്‍ ശോഭ വലിയൊരു നഷ്ടസ്വപ്നമായി കാലത്തിനൊപ്പം നടന്നുപോയി. ആ ആഘാതത്തില്‍നിന്നും കരകയറാന്‍ എനിക്ക് വളരെ പ്രയാസപ്പെടേണ്ടിവന്നു’’.  അന്തരിച്ച നടി ശോഭയെക്കുറിച്ച് ബാലു പറഞ്ഞത് ഇങ്ങനെയാണ്. അവസാന നാളുകള്‍ വരെ ആ വേദനയിലായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതം.
’81ല്‍  ആ സങ്കടത്തെ ബാലുവിന്‍െറയുള്ളിലെ ചോരമുക്കി സിനിമയാക്കി ‘മൂണ്ട്രാംപിറൈ’. അത് അവരുടെ കഥയായിരുന്നു. പകത്വയുള്ള ഒരു മുതിര്‍ന്ന പുരുഷന്‍െറ ജീവിതത്തിലേക്ക് പറന്നടുക്കുന്ന നിഷ്കളങ്കയായ പെണ്‍കുട്ടി, അവളുടെ നിഷ്കളങ്ക സ്നേഹം കീഴ്പ്പെടുത്തിക്കളയുന്ന ഒരു മനുഷ്യന്‍െറ കഥ. ആ സിനിമയുടെ അവസാനം നായകന്‍ അനുഭവിക്കുന്ന സങ്കടം, വേദന കണ്ണീര്‍ ഒക്കെ ബാലുവിന്‍െറ രക്തത്തിന്‍െറ ശേഷിപ്പുകളൊക്കെയായിരുന്നു.
മൂണ്ട്രാംപിറൈ’യിലെ ഓരോ സീനുകളും ഷോട്ടുകളും അദ്ദേഹത്തിന്‍െറ ജീവിതത്തിന്‍െറ ഓരോ കണികകളായിരുന്നു എന്ന് പലപ്പോഴും പറയാറുണ്ട്.
കടലാസിലോ ഫ്രെയ്മുകളിലോ ഒതുക്കാനാവുന്നതായിരുന്നില്ല ബാലുവെന്ന വ്യക്തിയുടെ വേദനകള്‍. ആ സിനിമ മാത്രമാണ് ശുഭാന്ത്യത്തില്‍ എത്താത്ത അദ്ദേഹത്തിന്‍െറ സിനിമ. ബാക്കി എല്ലാം ആദ്യത്തെ കോകില മുതല്‍ ധനുഷിനെ വെച്ചുചെയ്ത  ‘അത് ഒരു കനാകാലം’ വരെ സ്നേഹത്തിന്‍െറ മുന്നില്‍ തോറ്റുപോകുന്ന വിധിയെ അവതരിപ്പിച്ചു. ജീവിതം പ്രതീക്ഷയുടേതാണെന്ന് തിയറ്റര്‍ വിട്ടുപോകുമ്പോള്‍ ഓരോരുത്തര്‍ക്കും തോന്നിപ്പിക്കാന്‍ ബാലു മഹേന്ദ്ര എന്ന സംവിധായകന്‍ ശ്രദ്ധകാട്ടി. എല്ലാ ജീവിതങ്ങളിലും സങ്കടങ്ങള്‍ നിറയെ ഉണ്ടാകും. പക്ഷേ, പ്രതീക്ഷകളാണ് നമ്മളെ ആ സങ്കടങ്ങളില്‍നിന്ന് കരകയറ്റുന്നത് എന്നാണ് അതിനായി അദ്ദേഹം നിരത്തിയ ന്യായം.
അത്തരമൊരു പ്രതീക്ഷയാണ് ഓരോ സിനിമയും അവസാനിപ്പിക്കുമ്പോള്‍ ബാലു അവതരിപ്പിക്കുന്നത്. അങ്ങനെ ഹൃദയത്തില്‍ സന്തോഷം നിറയുന്ന ഒരു നിമിഷം ജീവിതത്തിലേക്ക് നടന്നുവരുമെന്ന് പ്രതീക്ഷിച്ച് സിനിമകളുണ്ടാക്കി. പക്ഷേ ആ മനസ്സ് നിറയെ വേദനയുടെ പ്രക്ഷേഭങ്ങളായിരുന്നു.
 

പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു

Posted: 12 Feb 2014 11:08 PM PST

Image: 

തിരുവനന്തപുരം: വിചാരണ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ ഹൈകോടതിയുടെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ഈ ഉത്തരവ് അവഗണിച്ച് കേസ് അനന്തമായി നീട്ടുകയാണ്. ഇതെ തുടര്‍ന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ് ഇവര്‍.

വിചാരണ വേഗത്തിലാക്കാന്‍ നടപടിയുണ്ടാകണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ക്ക് പണം നല്‍കാത്തതിനാല്‍ അപേക്ഷ കൊടുത്ത് കേസ് മാറ്റിയതായി കത്തില്‍ പറയുന്നു. ഈ മാസം ആദ്യത്തിലാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്.

 

നെല്‍ച്ചെടിക്ക് പുളിദോഷം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 12 Feb 2014 11:07 PM PST

Subtitle: 
മഴ ആവശ്യത്തിന് ലഭിക്കാത്തതാണ് പുളിദോഷത്തിന് കാരണം

ചങ്ങനാശേരി: നെല്‍ച്ചെടിക്ക് പുളിദോഷം വ്യാപകമായതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും വിതകഴിഞ്ഞ് 30 ദിവസത്തിന് താഴെ പ്രായമായ നെല്‍ച്ചെടികളെയാണ് പുളിദോഷം ബാധിച്ചത്. കടന്നകാട്ട്, മാത്തൂര്‍, പഴയകരി, പുത്തന്‍കരി, വള്ളോകാട്, വെണ്ണേലി, നാലുകെട്ട്, ചെമ്പ്,തെക്കേകോഴിച്ചാല്‍, വടക്കേകോഴിച്ചാല്‍ പാടശേഖരങ്ങളിലാണ് പുളിയിളക്കംമൂലം നെല്‍കൃഷി നശിച്ചത്.
 പാടശേഖരത്തിലെ കാത്സ്യം, മഗ്നീഷ്യം എന്നിവ നഷ്ടപ്പെടുമ്പോഴാണ് പുളിയിളക്കം ഉണ്ടാകുന്നത്. രണ്ടാം കൃഷിക്കുശേഷം പുഞ്ചകൃഷി ഇറക്കിയപ്പോള്‍ മഴ ആവശ്യത്തിന് ലഭിക്കാത്തതാണ് പുളിദോഷത്തിന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു.
 കുമ്മായം ഇട്ടാണ് പരമ്പരാഗതമായി കര്‍ഷകര്‍ പുളിയിളക്കത്തിന് പരിഹാരം കാണുന്നത്. ഒരേക്കര്‍ നിലത്തില്‍ നീറ്റുകക്ക ഇടണമെങ്കില്‍ കക്കയുടെ വിലയും ഇടീല്‍ കൂലിയും  ഉള്‍പ്പെടെ 1600 രൂപ ചെലവുവരും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ പാടശേഖരങ്ങളില്‍ വ്യാപകമായതോതില്‍ പുളിദോഷം കണ്ടെത്തിയിട്ടുണ്ട്.
 നീറ്റുകക്കയും കുമ്മായവും വാങ്ങിയ ബില്ല്  കൃഷിഭവനില്‍ ഹാജരാക്കുമ്പോള്‍ അതത് കൃഷിക്കാരുടെ നിലവിലെ അക്കൗണ്ടിലേക്ക് ഇതിന്‍െറ തുക കൂടി അനുവദിച്ച് തരണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
 ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നീലംപേരൂരിലെ നെല്ലുല്‍പാദക സമിതികളുടെ കോഓഡിനേഷന്‍ സൊസൈറ്റി സെക്രട്ടറി കെ.പി.മണിയന്‍, പ്രസിഡന്‍റ് പി.വി.നന്ദഗോപന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ധനമന്ത്രി, കൃഷിമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
 

തെലങ്കാന ബില്‍ അവതരിപ്പിച്ചു: ലോക്സഭയില്‍ കുരുമുളക് പ്രയോഗം

Posted: 12 Feb 2014 11:00 PM PST

Image: 

ന്യൂഡല്‍ഹി: ഇരമ്പുന്ന പ്രതിഷേധത്തിനിടെ  ലോക്സഭയില്‍ തെലങ്കാന ബില്‍ അവതരിപ്പിച്ചു. 12 മണിക്ക് സഭ പുനരാരംഭിച്ചപ്പോള്‍   ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. തുടര്‍ന്ന് പ്രതിഷേധവുമായി സീമാന്ധ്രയില്‍ നിന്നുള്ള എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എല്‍. രാജഗോപാല്‍ സഭയില്‍  എം.പിമാര്‍ക്ക് നേരെ കുരുമുളക് പൊടി സ്പ്രേ ചെയ്തു. സഭയില്‍ നിന്ന് സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഇറങ്ങി. ശ്വാസതടസ്സം നേരിട്ട പല എം.പിമാരെയും പുറത്തേക്ക് കൊണ്ടുപോയി.  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൂന്ന് എം.പിമാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ എം.പിയായ സബ്ബം ഹരി ലോക്സഭയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
രാജ്യസഭ തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു. ലോക്സഭ മൂന്നു മണിക്ക് വീണ്ടും ചേരും.
 സഭയില്‍ കുരുമുളക് പ്രയോഗം നടത്തിയ എപ. രാജഗോപാല്‍ ഉള്‍പ്പെടെ സംഘര്‍ഷമുണ്ടാക്കിയ 18 എം.പിമാരെ സസ്പെന്‍ഡ് ചെയ്തു.
പാര്‍ലമെന്‍്റിനു പുറത്ത് സീമാന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധം നടത്തി. പാര്‍ലമെന്റ് പരിസരത്ത് വിജയ് ഛൗക്കിന് സമീപം സീമാന്ധ്രാ എംപിമാരും തെലങ്കാന അനുകൂല എംപിമാരും തമ്മിലേറ്റു മുട്ടി. നിരോധനാജ്ഞ ലംഘിച്ചാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.പൊലീസ് ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
കുരുമുളക് പൊടി ചെയ്ത എം.പിയെ മറ്റ് എം.പിമാര്‍ മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബില്ലിനെതിരെ പ്രതികരിച്ച സബ്ബം ഹരി, ജി.വി. ഹര്‍ഷകുമാര്‍ , വി. അരുണ്‍കുമാര്‍ , എല്‍. രാജഗോപാല്‍ , ആര്‍. സാംബശിവ റാവു, എ. സായ് പ്രതാപ് എന്നിവരെ കോണ്‍ഗ്രസ് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.  ഇവരാണ് ഇന്ന് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത്.

 

യു.പി.എ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നു– പിണറായി വിജയന്‍

Posted: 12 Feb 2014 10:55 PM PST

കൊച്ചി: യു.പി.എ സര്‍ക്കാര്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ ജനങ്ങളെ പിഴിയുകയാണെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. റെയില്‍വേ ബജറ്റിലും അതാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.  
കേരളരക്ഷ മാര്‍ച്ചിന് എറണാകുളം മറൈന്‍ഡ്രൈവില്‍  നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീസണ്‍കാലത്ത് ഗള്‍ഫ് യാത്രക്കാരെ വിമാനക്കമ്പനികള്‍ പിഴിയുമ്പോലെ തിരക്കുള്ളപ്പോള്‍ ട്രെയിന്‍ ടിക്കറ്റിനും നിരക്ക് വര്‍ധന നടപ്പാക്കാനാണ് ബജറ്റില്‍ നിര്‍ദേശം.  കോണ്‍ഗ്രസിനെ കേന്ദ്ര ഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ജനം തീരുമാനിച്ചുകഴിഞ്ഞു.  
എന്നാല്‍, ഒരേ വര്‍ഗനയം സ്വീകരിക്കുന്ന ബി.ജെ.പിയെ  പകരംവെക്കുമെന്ന് പറയുന്നത് രാജ്യത്ത് നടപ്പാവുന്ന കാര്യമല്ല.
മതനിരപേക്ഷമായി ചിന്തിക്കുന്ന രാജ്യം ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയ മോദിയെ ഒരിക്കലും അംഗീകരിക്കില്ല.  കോണ്‍ഗ്രസ്-ബി.ജെ.പി  ഇതര മതനിരപേക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള  പുതിയ ദിശയിലേക്കാണ് രാജ്യത്തെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. പൊതുവിതരണരംഗം ഇത്രയും തകര്‍ക്കപ്പെട്ട ഒരു കാലമുണ്ടായിട്ടില്ല. റേഷന്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.  തികച്ചും ദരിദ്രര്‍ പോലും ദാരിദ്ര്യരേഖക്ക് മുകളിലായി മാറ്റി.   ജനം പകയോടെയാണ് യു.ഡി.എഫ് സര്‍ക്കാറിനെ കാണുന്നത്.  ദുര്‍ഭരണത്തിനെതിരെ വിധിയെഴുത്തായി  ഈ തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പ്രഫ. എം.കെ. സാനു, രക്തസാക്ഷി ബഷീറിന്‍െറ സഹോദരന്‍ അബ്ദുല്‍ റഷീദ്, ചിറ്റൂര്‍ ചമ്മംകുളത്ത് ദാമോദര മേനോന്‍, ചിറ്റൂര്‍ കുഴയംവേലില്‍ കെ.ആര്‍. ദാമോദരന്‍, റിട്ട. അധ്യാപകന്‍ ജി. ബാലപ്പന്‍, ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണത്തിന്‍െറ സംഘാടകരിലൊരാളായ ക്രൂഷ്ചേവ് രാഘവന്‍ എന്ന രാഘവന്‍, കെ.ആര്‍. വര്‍ഗീസ്, ശിവശങ്കരന്‍ എന്നിവരും പിണറായിയില്‍നിന്ന് ആദരം ഏറ്റുവാങ്ങി.
ജാഥാംഗങ്ങളായ എ. വിജയരാഘവന്‍, എം.വി. ഗോവിന്ദന്‍, എ.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പ്രഫ. മാത്യു പൈലി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. സി.കെ. രാമചന്ദ്രന്‍, സി.പി. സുധാകരപ്രസാദ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. അജിത് നാരായണന്‍, കരുണാകരമേനോന്‍, ഡോ. കെ.എസ്. ഡേവിഡ്, രണ്‍ജി പണിക്കര്‍, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.സി. ജോസഫൈന്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, കെ.എം. സുധാകരന്‍, എസ്. ശര്‍മ, പി. രാജീവ്, സി.എന്‍. മോഹനന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മായില്‍, കെ.ജെ. ജേക്കബ് തുടങ്ങി സി.പി.എമ്മിന്‍െറയും ബഹുജനസംഘടനകളുടെയും നിരവധിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ സ്വാഗതവും എസ്. കൃഷ്ണമൂര്‍ത്തി നന്ദിയും പറഞ്ഞു.
 

വൈദ്യുതി സംവിധാനം നവീകരണം; കേന്ദ്രാവിഷ്കൃത പദ്ധതിക്ക് നാളെ തുടക്കം

Posted: 12 Feb 2014 10:49 PM PST

Subtitle: 
562.86 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്

കൊച്ചി:  ജില്ലയിലെ വൈദ്യുതി പ്രസരണ, വിതരണ സംവിധാനം നവീകരിക്കുന്നതിന് 355 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസ് അറിയിച്ചു.
ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, എക്സൈസ് തുറമുഖ മന്ത്രി കെ. ബാബു, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്, സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബ് എന്നിവരും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാറിന്‍െറ പുനരാവിഷ്കൃത ഊര്‍ജിത ഊര്‍ജ വികസന പദ്ധതിയില്‍ എറണാകുളം പാര്‍ലമെന്‍റ് മണ്ഡലത്തെയും ആലുവ, അങ്കമാലി നിയമസഭ മണ്ഡലങ്ങളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രഫ. കെ.വി. തോമസ് പറഞ്ഞു. വൈദ്യുതിയുടെ പ്രസരണ, വിതരണ ഘട്ടങ്ങളിലുള്ള നഷ്ടം 15 ശതമാനത്തില്‍ താഴെയാക്കി കുറക്കാനും ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുമുള്ള പദ്ധതിയാണിത്. കൊച്ചി നഗരവും വൈപ്പിന്‍, തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി പ്രദേശങ്ങളുമടക്കം 562.86 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ബില്ലിങ്, പരാതിപരിഹാര സംവിധാനം എന്നിവയുടെ കമ്പ്യൂട്ടര്‍വത്കരണത്തിന് 61 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 294 കോടി രൂപയും നീക്കിവച്ചിട്ടുള്ള പദ്ധതി അടുത്ത വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി വിതരണം കളമശേരിയിലെ കണ്‍ട്രോള്‍ റൂം മുഖേന നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. എറണാകുളം ഇലക്ട്രിക്കല്‍ സര്‍ക്കിളിന്‍േറയും പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്‍െറയും കീഴില്‍ വരുന്ന 38 സെക്ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.306.2 കിലോമീറ്റര്‍ 11 കെ.വി ഭൂഗര്‍ഭ കേബിളുകളും ഓട്ടോമാറ്റിക് സംവിധാനത്തോടു കൂടിയ 480 റിങ് മെയിന്‍ യൂനിറ്റുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. 346 ട്രാന്‍സ്ഫോര്‍മറുകളും പുതുതായി ഈ പ്രദേശങ്ങളില്‍ സ്ഥാപിക്കും. 300.21 കിലോമീറ്റര്‍ സിംഗ്ള്‍ ഫെയ്സ് ലൈന്‍ ത്രിഫേസാക്കി മാറ്റും. കേടായതും പഴയതുമായ 392700 സിംഗ്ള്‍ ഫേസ് മീറ്ററുകളും 69000 ത്രിഫേസ് മീറ്ററുകളും ഈ പദ്ധതിയുടെ ഭാഗമായി മാറ്റി സ്ഥാപിക്കും. പുതുതായി 36.6 കിലോമീറ്റര്‍ പ്രദേശത്ത് 11 കെ.വി കേബ്ള്‍ വലിക്കും. എറണാകുളം നിയോജകമണ്ഡലത്തില്‍ 42.92 കോടി രൂപയും കൊച്ചി നിയോജകമണ്ഡലത്തില്‍ 21 കോടി രൂപയും വൈപ്പിന്‍ മണ്ഡലത്തില്‍ 22.74 കോടി രൂപയും തൃപ്പൂണിത്തുറയില്‍ 49 കോടി രൂപയും തൃക്കാക്കരയില്‍ 24 കോടി രൂപയും കളമശേരിയില്‍ 25.1 കോടി രൂപയും പദ്ധതിക്കായി ചെലവിടുമെന്ന് പ്രഫ. കെ.വി. തോമസ് പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP